സോഷ്യൽ മീഡിയയിൽ ഗർഭകാല വീഡിയോകൾ കാണുമ്പോൾ ഞാൻ അധികം ശ്രദ്ധിക്കാറില്ല.
അസൂയ കൊണ്ടോ കൊതി കൊണ്ടോ അല്ല… ഗതികെട്ട ഒരു ഗർഭകാലത്തിന്റെ ഓർമ്മകൾ ഉള്ളിൽ വീണ്ടും ഉണരുന്നത് കൊണ്ടാണ്.
ഇരുപത്തൊന്ന് വയസ്സുള്ള ഒരു കൊച്ചു പെൺകുട്ടി… അവളെക്കാൾ വലിയൊരു വയറും താങ്ങി, കരിപ്പുക കയറിയ അടുക്കളയുടെ പിന്നാമ്പുറത്ത് ആരുമില്ലാതെ നിൽക്കുന്ന ആ അവ്യക്തചിത്രം ഇന്നും കൂരമ്പുപോലെ ഉള്ളിലേക്ക് തുളച്ച് കയറുന്നു.
അതുകൊണ്ടാണ്… മറ്റുള്ളവരുടെ മനോഹരമായ ഗർഭകാല നിമിഷങ്ങൾ കാണുമ്പോൾ, എന്റെ കണ്ണുകൾ സ്ക്രീനിൽ നിൽക്കാതെ, ഓർമ്മകളിലേക്ക് വഴുതിവീഴുന്നത്.
ഒരു കുഞ്ഞ് നാമ്പ് എന്റെ ജീവൻ്റെ ഭാഗമായി ഉള്ളിൽ കുരുത്തുതുടങ്ങിയെന്ന കാര്യം ഞാൻ അറിഞ്ഞത് പോലും രണ്ട് മാസം പിന്നിട്ട ശേഷമാണ്.
അതുവരെ ക്ഷീണവും തലകറക്കവും ശരീരത്തിന്റെ തളർച്ചയുമെല്ലാം വെറും സ്ട്രെസ് ആണെന്നാണ് കരുതിയത്.
അടുക്കളയിലെ പുകക്കിടയിലും, വീടിന് പിന്നിലെ അലക്കുകല്ലിന് മുന്നിലും, മുകളിലത്തെ നിലയിലേക്കുള്ള പടികൾ എണ്ണമില്ലാതെ കയറിയിറങ്ങിയും ദിവസങ്ങൾ കടന്നുപോയി.
എന്റെ ഉള്ളിൽ മറ്റൊരു ജീവൻ പതിയെ വളരുന്നുണ്ടെന്ന് അറിയാതെയായിരുന്നു ആ ഓട്ടം മുഴുവൻ… അറിയാതെയായിരുന്നു ആ ക്ഷീണം മുഴുവൻ… അറിയാതെയായിരുന്നു ആ കുഞ്ഞിനെയും എന്നെയും ഒരുപോലെ ഞാൻ തളർത്തിക്കൊണ്ടിരുന്നത്.
വയറു നിറയെ ഒരു നേരമെങ്കിലും കഴിച്ചിട്ടുണ്ടെന്ന് ഓർമ്മയില്ല.
എന്തെങ്കിലും കഴിച്ചാൽ തന്നെ അതെല്ലാം ഛർദ്ദിയായി പുറത്തുവരും.
ഓരോ തവണയും ഛർദ്ദിച്ച് തളർന്നിരിക്കുമ്പോൾ അമ്മ (ഏട്ടന്റെ അമ്മ)
“ലോകത്ത് ആദ്യമായി ഗർഭിണിയാകുന്നത് നീയാണോ?”എന്ന് ചോദിച്ച് അപഹസിക്കും.
ഛർദ്ദിയും തളർച്ചയും വേദനയും അവർക്ക് നാടകമായിരുന്നു. “അപൂർവ ഗർഭം!” എന്ന് കളിയാക്കി പറഞ്ഞ് ചിരിക്കും.
രാത്രിയിൽ ജോലി കഴിഞ്ഞ് ഏട്ടൻ വീട്ടിലെത്തി, നേരെ മുറിയിലേക്ക് കയറാൻ ശ്രമിച്ചാൽ തന്നെ അമ്മയുടെ പിറുപിറുപ്പ് തുടങ്ങും. പിന്നെ ആവലാതികളുടെ ഭാണ്ഡക്കെട്ട് ഓരോന്നായി തുറക്കും. മനസ്സമാധാനം വേണമെന്നു കരുതിയാകണം, അയാൾ ഏറെ നേരം അമ്മയുടെ അടുത്തിരുന്ന് എല്ലാം കേട്ടിരിക്കും. അതിന് ശേഷമാണ് മുറിയിലേക്ക് വരിക.
അപ്പോഴേക്കും അയാളുടെ നെഞ്ചിലേക്ക് ഒന്ന് ചാഞ്ഞ്, ദിവസം മുഴുവൻ ഉള്ളിൽ അടക്കിവെച്ച പരിഭവങ്ങളും സങ്കടങ്ങളും കരഞ്ഞ് തീർക്കാൻ കാത്തിരുന്ന ഞാൻ… ക്ഷീണം കൊണ്ട് നിർവികാരയായി ഉറക്കത്തിലേക്ക് വീണിട്ടുണ്ടാകും. അല്ലെങ്കിൽ കണ്ണീര് വീണ് നനഞ്ഞ തലയിണയിൽ അടക്കിപ്പിടിച്ച് ഞാൻ ഉറക്കം നടിച്ച് കിടപ്പുണ്ടാവും.
ഏഴാം മാസം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വന്ന ദിവസം മനസ്സിൽ രണ്ടുതരം വികാരങ്ങളായിരുന്നു.
സ്വന്തം വീട്ടിലേക്ക് പോകുന്നതിന്റെ സന്തോഷം ഉണ്ടായിരുന്നു. അതോടൊപ്പം ഏട്ടന്റെ അടുത്ത് നിന്ന് മാറിപ്പോകേണ്ടി വരുന്നതിന്റെ ഒരു കുഞ്ഞുസങ്കടവും.
പക്ഷേ വീട്ടിലെത്തിയതോടെ എല്ലാം പതിയെ മാറി. അച്ഛനും അമ്മയും എന്നെ ഒരു ഗർഭിണിയായിട്ടല്ല, ഒരു കൊച്ചുകുഞ്ഞിനെപ്പോലെയാണ് നോക്കിയത്. കഴിക്കാൻ ഇഷ്ടമുള്ളത് ഉണ്ടാക്കി തരും. വിശ്രമിക്കാൻ പറയും. എന്റെ ഓരോ ചെറിയ അസ്വസ്ഥതയും അവരുടെ ശ്രദ്ധയിലുണ്ടായിരുന്നു.
മിക്ക ദിവസങ്ങളിലും ഏട്ടൻ വീട്ടിലേക്ക് വരുമായിരുന്നു. കുറച്ച് മണിക്കൂറുകൾ കൂടെയിരുന്നിട്ട് തിരികെ പോകുമ്പോൾ അറിയാതെ കണ്ണ് നിറയും. ആ യാത്രയയപ്പുകൾ ഓരോന്നും ഉള്ളിൽ എന്തോ പറിച്ചെടുക്കുന്നതുപോലെയായിരുന്നു.
പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്…
ഏട്ടന്റെ അമ്മയുടെ ഇടപെടലുകളും സ്വാധീനവും ഇല്ലായിരുന്നെങ്കിൽ, ഇയാൾ എത്ര നല്ലൊരു മനുഷ്യനും ഭർത്താവുമായേനെ എന്ന്.
ആ ദിവസങ്ങളിൽ എനിക്ക് കിട്ടിയ സ്നേഹം അഭിനയമായിരുന്നില്ല. ഞാൻ ആഗ്രഹിച്ചിരുന്ന കരുതലും ചേർത്തുപിടിക്കലും എല്ലാം അയാൾ അന്നേരങ്ങളിൽ എനിക്ക് തന്നിരുന്നു. അതുകൊണ്ടുതന്നെയാണ് പിന്നീട് ജീവിതം ഇത്രയും വേദനിപ്പിച്ചതും.
ഓരോ ചെക്കപ്പിനും ഏട്ടനും എന്റെ അമ്മയും കൂടെ വരുമായിരുന്നു. ആശുപത്രിയിലേക്കുള്ള ആ യാത്രകളിൽ ഞാൻ ഒരിക്കലും ഒറ്റപ്പെട്ടതായി തോന്നിയിട്ടില്ല.
പക്ഷേ, ദിവസങ്ങൾ കടന്നുപോകുംതോറും ഏട്ടനെ ഞാൻ വല്ലാതെ മിസ് ചെയ്യാൻ തുടങ്ങി.
ഞാൻ തിരികെ വീട്ടിലോട്ടു വന്നോട്ടെ എന്ന് ചോദിച്ചപ്പോൾ ഒട്ടും ആലോചിക്കാതെ ഏട്ടനും സമ്മതം പറഞ്ഞു.
എത്ര സ്നേഹം ചുറ്റും വാരിച്ചൊരിഞ്ഞാലും, രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഏട്ടന്റെ സാമീപ്യവും, ആ നെഞ്ചിന്റെ ചൂടും, എനിക്ക് മാത്രം പരിചിതമായ ആ ഗന്ധവും ഇല്ലാതെ ഉറക്കം വരാറില്ലായിരുന്നു.
അത്രമേൽ അയാളെ ഞാൻ സ്നേഹിച്ചിരുന്നു. അന്നത്തെ എന്റെ ലോകം മുഴുവൻ അയാളിലായിരുന്നു.
തിരിച്ച് വീട്ടിലെത്തിയപ്പോൾ മുതൽ വേണ്ടായിരുന്നു എന്നും തോന്നിത്തുടങ്ങി. അത്രത്തോളം ഏട്ടൻ്റെ അമ്മ കഷ്ടപ്പെടുത്തി. പ്രവൃത്തിയിലും വാക്കുകളിലും. സ്വന്തം ഇഷ്ടപ്രകാരം തിരിച്ചു വന്നത് കൊണ്ട് തിരികെ വീട്ടിലേക്ക് പോകാനും മടിയായിരുന്നു.
പ്രസവം അടുത്തപ്പോൾ എന്നെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.
കാത്തിരിപ്പുകൾക്കും കണ്ണീരിനും പ്രാർത്ഥനകൾക്കും ഒടുവിൽ, ഒരു ജൂൺ മാസത്തിലെ കനത്ത മഴയ്ക്കിടയിലാണ് ഞങ്ങളുടെ കുഞ്ഞിമണി ഈ ലോകത്തേക്ക് പിറന്നത്.
പ്രസവവേദന കൊണ്ട് ശരീരം പുളയുമ്പോൾ, ജനലിലൂടെ അകത്തേക്ക് ചിതറിവീണ കുറച്ച് മഴത്തുള്ളികൾ എന്റെ കാൽപ്പാദത്തിൽ പതിച്ചു.
ആ നിമിഷം, ആ തണുത്ത മഴത്തുള്ളികൾ എനിക്ക് നൽകിയ ആശ്വാസം വാക്കുകളിൽ പറഞ്ഞുതീർക്കാൻ കഴിയില്ല.
വേദനയുടെ നടുവിൽ ആരോ മിണ്ടാതെ നെറ്റിയിൽ കൈവെച്ചതുപോലൊരു ആശ്വാസമായിരുന്നു അത്.
അതുകൊണ്ടാവാം…
അന്ന് മുതൽ ഇന്നുവരെ, മഴ എന്നെ സംബന്ധിച്ച് ഒരു കാലാവസ്ഥ മാത്രമല്ല.
എന്റെ ഏറ്റവും വലിയ വേദനയ്ക്കും, ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിനും ഒരേസമയം സാക്ഷിയായ ഒരു ഓർമ്മയാണ്.
അതുകൊണ്ടുതന്നെ, മഴയോട് എനിക്ക് ഇന്നും അടങ്ങാത്ത സ്നേഹമാണ്.
കുഞ്ഞ് ജനിച്ചതിന് ശേഷം വീട്ടിലേക്ക് തിരികെ വന്നു.
അതിന് ശേഷമുള്ള ദിവസങ്ങൾ എളുപ്പമായിരുന്നില്ല. പ്രസവശുശ്രൂഷകളും, ശരീരത്തിന്റെ വേദനകളും, കാരണമറിയാതെ കണ്ണ് നിറയ്ക്കുന്ന വിഷാദവും, ഉറക്കമില്ലാത്ത രാത്രികളും…
പിന്നീടാണ് അതിലൊരുപാട് കാര്യങ്ങൾ പ്രസവാനന്തര വിഷാദത്തിന്റെ ഭാഗമായിരുന്നെന്ന് ഞാൻ മനസ്സിലാക്കിയത്.
എന്നാൽ ആ ദിവസങ്ങളിലൊന്നും ഞാൻ ഒറ്റയ്ക്കായിരുന്നില്ല. അച്ഛനും അമ്മയും എപ്പോഴും എനിക്ക് കാവലായി നിന്നു.
ചില രാത്രികളിൽ ഉറക്കം ഉണരുമ്പോൾ ഞാൻ കാണുന്ന ഒരു കാഴ്ച ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു.
എന്റെ കിടക്കയ്ക്കരികിലെ കസേരയിൽ ഉറക്കം തൂങ്ങി ഇരിക്കുന്ന അച്ഛൻ…
അച്ഛന്റെ നെഞ്ചിൽ ചേർന്ന് സമാധാനമായി ഉറങ്ങുന്ന എന്റെ കുഞ്ഞ്.
ഉറക്കത്തിൽ അവൾ കരഞ്ഞാൽ, എന്റെ ഉറക്കം മുറിയാതിരിക്കാൻ അച്ഛൻ അവളെ പതിയെ കൈകളിലെടുത്ത് തോളിലിട്ട് താലോലിക്കും. ഒരു ശബ്ദം പോലും ഉണ്ടാക്കാതെ, ഞാൻ വിശ്രമിക്കട്ടെ എന്നൊരു കരുതലോടെ.
ഇന്ന് ആ രാത്രികളെ ഓർക്കുമ്പോൾ മനസ്സിലാകുന്നു…
ഒരു പെൺകുട്ടി അമ്മയാകുന്ന നിമിഷത്തിൽ, ചില അച്ഛന്മാർ വീണ്ടും ഒരിക്കൽ കൂടി അച്ഛന്മാരാകുന്നുണ്ടെന്ന്.
കുഞ്ഞ് ജനിച്ച് അമ്പത്തിയാറ് ദിവസം തികയുന്നതിന് മുമ്പേ ഏട്ടൻ എന്നെയും കുഞ്ഞിനെയും തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
അതിന് ശേഷമുള്ള ഏകദേശം പത്ത് വർഷങ്ങൾ…
ഞാൻ എങ്ങനെ ആ ജീവിതം അതിജീവിച്ചു എന്നത് ഇന്നും എനിക്ക് അത്ഭുതമാണ്. സത്യത്തിൽ, ആ വർഷങ്ങളെ ഓർത്തെടുക്കാൻ പോലും പലപ്പോഴും ഞാൻ ആഗ്രഹിക്കാറില്ല.
അതുകൊണ്ടാവാം, അതിന് ശേഷം.. എന്റെ സ്വന്തം വീട്ടിലേക്ക് ( ഞങ്ങൾ മൂന്ന് പേര് മാത്രമുള്ള ഞങ്ങളുടെ സ്വന്തം വീട്ടിലേക്ക്) ഞാൻ കയറിയ ദിവസം മുതൽ ഓരോ സാധാരണ ദിവസവും എനിക്ക് ആഘോഷമാണ്.
ഈ വീട്ടിൽ ഞാൻ ഭയമില്ലാതെ ഉറങ്ങുന്നു. സമാധാനത്തോടെ ശ്വസിക്കുന്നു. ഇഷ്ടമുള്ളപ്പോൾ ചിരിക്കുന്നു. കരയണമെങ്കിൽ കരയുന്നു.
ഭക്ഷണം കഴിക്കുന്നു.
ഇഷ്ടമുള്ളത് വച്ചുണ്ടാക്കുന്നു..
തോന്നുമ്പോൾ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു.
കാരണം…
മനസ്സമാധാനം ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്ന്… ആ പത്ത് വർഷങ്ങൾ എന്നെ പഠിപ്പിച്ചു.

