അവിചാരിതമായാണ് അയാളും അമേരിക്കയിലുള്ള സുഹൃത്ത് സുനിലും ഒരേസമയം നാട്ടിൽ വന്നത്. ഹൈസ്കൂൾ പഠനം കഴിഞ്ഞു കണ്ടിട്ടേയില്ല. കാലം എത്ര കടന്നുപോയി.
“ഞാൻ ചെങ്ങാനൂരിൽ ഉണ്ട്, നീ ഇങ്ങോട്ട് വരൂ. നൂറിലേറെ വർഷം പഴക്കമുള്ള വീട്ടിൽ, പുഴയോട് ചേർന്ന്, മരങ്ങൾ നിറഞ്ഞ സൂര്യപ്രകാശം താഴേക്ക് വീഴാത്ത പറമ്പിലൂടെ നടക്കാം. നിനക്ക് വളരെ ഇഷ്ടപ്പെടും” എന്ന വാക്കുകളാണ് അയാളെ ഭ്രമിപ്പിച്ചു അങ്ങോട്ട് കൊണ്ടുപോയത്.
കോന്തിപുലം പാടത്തെ കീറിമുറിച്ചുപോകുന്ന റോഡിൽ അയാൾ സാവധാനം രണ്ടുവശങ്ങളിലെ പ്രകൃതി ആസ്വദിച്ചാണ് വണ്ടി ഓടിച്ചത്. അതിനിടയിൽ കിഴക്കു ഭാഗത്തു കണ്ട പിങ്ക് നിറമടിച്ച പ്രാവിൻകൂട് അയാളെ ഒന്ന് കൊതിപ്പിച്ചു.
കുറുമാലിപുഴയോട് ചേർന്നു കിടക്കുന്ന വലിയ വൃക്ഷങ്ങൾ നിറഞ്ഞ പറമ്പും, നീണ്ട പടിപ്പുരയോട് കൂടിയ നൂറ്റാണ്ട് പഴക്കമുള്ള ആ വീട്. അമ്മ നൽകിയ നൂൽപ്പുട്ട് ചെറിയമധുരമുള്ള നാളികേരപ്പാലിൽ ചാലിച്ചു കഴിക്കുകയായിരുന്നില്ല, കുടിക്കുകയായിരുന്നു. പുഴയോരത്തെ വഴിയിലൂടെ അയാളും സുനിലും ഓർമ്മകളിൽകൂടി ഒരുപാടു നടന്നു.
തിരിച്ചുള്ള യാത്രയിൽ കോന്തിപുലം പാടം എത്തിയപ്പോൾ പെട്ടെന്ന് പിങ്ക് കെട്ടിടം ഓർമ്മ വന്നു. തിരക്കോ വണ്ടികളോ ഇല്ല. അയാൾ പ്രാവിൻകൂടിനോട് ചേർത്ത് വണ്ടി നിർത്തി.
ജീവനക്കാരൻ ഒരു കുപ്പിയുമായി വന്നപ്പോൾ അയാൾ പറഞ്ഞു, ഒരു ഗ്ലാസ് മതി, വെറുതെ ഒന്ന് രുചിക്കാൻ. ജീവനക്കാരൻ അയാളെ നോക്കി ചിരിച്ചു.
“സാരമില്ല ബാക്കി ഞാൻ കുടിച്ചോളാം”
ശബ്ദം കേട്ട് അയാൾ പിന്നിലേക്ക് നോക്കി. നല്ല ആരോഗ്യപുഷ്ടിയുള്ള വട്ടമുഖത്തോടു കൂടിയ മദ്ധ്യവയസ്കയായ ഒരു സ്ത്രീ. ബ്രാൻഡഡ് ജീൻസും ബ്രാൻഡഡ് ഷർട്ടും വിലയേറിയ തോൾബാഗും. അവർ ഒരു സമ്പന്നയാണെന്ന് ഒറ്റനോട്ടത്തിൽ അറിയാം.
അയാൾക്ക് മുമ്പേ അവർ ഗ്ലാസ്സിലേക്ക് ഒഴിച്ച് ഒറ്റവലിക്ക് തീർത്തു. നാക്ക് നൊട്ടിനുണയുന്ന ഒരു ശബ്ദം ഉണ്ടാക്കി അവർ പറഞ്ഞു – “ബ്യൂട്ടിഫുൾ”.
എന്നിട്ട് അയാളെ നോക്കി ചിരിച്ചു. “ഒന്നും കഴിക്കുന്നില്ലേ, ഓർഡർ ചെയ്യൂ.”
അയാൾ പറഞ്ഞു, “നിങ്ങൾക്ക് ഇഷ്ടമുള്ളത് ഓർഡർ ചെയ്യാം, പണം ഞാൻ കൊടുത്തോളാം.”
“നിങ്ങൾ വിശാലഹൃദയനാണ്, അതാണ് ഇങ്ങനെ ഒരു ഓഫർ.”
അവർ കുറെ കറികൾ ഓർഡർ ചെയ്തു. ഒപ്പം രണ്ടു കുപ്പിയും.
അവസാനം അയാളെ നോക്കി പറഞ്ഞു, “വിഷമം ആവില്ലല്ലോ.”
“ഓ, ഇല്ല, വല്ലപ്പോഴുമല്ലെ”
അവർ ചിരിച്ചു. ഒന്നുകൂടി ഒഴിച്ച് വലിച്ചിട്ട് അവർ ചോദിച്ചു. “നിങ്ങൾ പുക വലിക്കുമോ?”
അയാൾ പറഞ്ഞു, “ഇല്ല.”
“എനിക്കൊരു ലൈറ്റർ വേണമായിരുന്നു”, അവർ പറഞ്ഞു.
“പുകവലി പാടില്ലെന്ന് എഴുതിവെച്ചിട്ടുണ്ട്, കണ്ടില്ലേ?”
“ഓ അത് സാരമില്ല.” അവർ പറഞ്ഞു. “ഇപ്പോൾ നമ്മൾ മാത്രമല്ലെ ഇവിടെയുള്ളൂ.”
കറി കൊണ്ടുവരുന്ന ജോലിക്കാരനോട് ലൈറ്റർ ആവശ്യപ്പെടാൻ അവർ അയാളോട് ആവശ്യപ്പെട്ടു.
“ലൈറ്റർ ഇല്ല സർ, ഇവിടെ വെക്കാറില്ല.”
അവരുടെ മുഖം ചുമന്നു. “എന്നോടൊന്നും തോന്നരുത്, എനിക്ക് ഒന്ന് പുകയ്ക്കണം”
അവരുടെ വട്ടമുഖം ചുവന്നു. അയാൾ ഭക്ഷണം ഉണ്ടാക്കുന്ന ആളുടെ അടുത്തേയ്ക്ക് ചെന്നു. ലൈറ്റർ ഇല്ല എന്ന് അയാളും പറഞ്ഞു.
അയാൾ തിരിച്ചുവന്നു.
അവരോടു പറഞ്ഞു, “നിങ്ങളുടെ സിഗരെറ്റ് തരൂ. “
അവർ സിഗരറ്റ് നൽകി. അയാൾ നേരെ അടുപ്പിനടുത്തേയ്ക്ക് നടന്നു. ഒരു ചെറിയ പേപ്പർ കീറി അത് അടുപ്പിൽ നിന്ന് കത്തിച്ചു. എന്നിട്ട് അവരുടെ സിഗരറ്റ് അതിൽനിന്നു കത്തിച്ചു.
“ഇവിടെ പുകവലി പാടില്ല സർ, ആ പുറത്തേക്കു തുറന്നു വെച്ചിരിക്കുന്ന ജനലിന്റെ അവിടെ നിന്ന് പുറത്തേയ്ക്കു വലിച്ചു വിടൂ.”
അയാൾ അവരെ വിളിച്ചു തുറന്ന ജനൽ ഭാഗത്തേയ്ക്ക് നടന്നു.
സിഗരറ്റ് ആഞ്ഞു വലിച്ചു അവർ പറഞ്ഞു, “എല്ലാത്തിനും ഒരു പോംവഴിയുണ്ട് അല്ലേ?”
“എല്ലായ്‌പ്പോഴും അതുണ്ടാകണമെന്നില്ല.” അയാൾ പറഞ്ഞു.
“ശരിയാണ്” അവർ സിഗരറ്റു ആഞ്ഞു വലിച്ചു പുക പുറത്തേയ്ക്കു ഊതിക്കൊണ്ടു പറഞ്ഞു.
“എന്താ പേര്?” അയാൾ ചോദിച്ചു.
“ജയലളിത – എന്നെക്കണ്ടാൽ അങ്ങനെ തോന്നില്ലേ?” കൈകൾ വിടർത്തി അവർ ഒന്ന് നോക്കൂ എന്ന മട്ടിൽ അയാളെ സൂക്ഷിച്ചു നോക്കി.
“നിങ്ങൾക്ക് വലിയ നാണമാണെന്ന് തോന്നുന്നു. എങ്കിലും നിങ്ങളുടെ പേര് എനിക്ക് അറിയേണ്ട. അതങ്ങനെ മതി.”
തിരിച്ചുവന്നു അടുത്തത് ഗ്ലാസ്സിലേക്കു ഒഴിക്കുമ്പോൾ അവർ പറഞ്ഞു. “അകത്തു വലിയ തീയാണ്, അത് കെടുത്താനാണ് ഇടയ്ക്കു പുക വലിക്കുന്നത്.
ഇടയ്ക്കു ഇങ്ങോട്ട് വരും. അപ്പുറത്തുള്ള ബിവറേജിൽ കയറി രണ്ടുമൂന്ന് കുപ്പികൾ വാങ്ങും. അത് കഴിഞ്ഞു ഇവിടെ നിന്ന് വയറ് നിറയെ കള്ളൂ കുടിക്കും, ഭക്ഷണം കഴിക്കും. മാസത്തിൽ ഒരിക്കലെങ്കിലും ഇതൊക്കെയില്ലെങ്കിൽ എന്ത് ജീവിതം.
കുറേനാൾ വിദേശത്ത് പണിയെടുത്തു. എല്ലാവരെയും വളർത്തി വലുതാക്കി, അവരൊക്കെ നല്ല നിലയിൽ ആയി. ഇപ്പോൾ അവർക്കൊന്നും മമ്മയെ വേണ്ട. എനിക്കും ആരെയും വേണ്ട. അത്രതന്നെ.
പേടിക്കേണ്ട എത്ര കഴിച്ചാലും, ഞാൻ പൂസാകില്ല. ഇവിടെ നിന്ന് ബസ്സിൽ കയറിയാണ് ഞാൻ പോവുക, ചിലപ്പോൾ ഓട്ടോയിൽ. എല്ലാവരും എന്നെ ശ്രദ്ധിക്കും. എനിക്കതൊന്നും പ്രശ്നമല്ല, ഞാൻ എന്റെ കാശിനാണ് തിന്നുന്നതും കുടിക്കുന്നതും.”
“എത്രയായെടോ?” അവർ ജീവനക്കാരനെ നോക്കി ചോദിച്ചു.
“ഞാൻ കൊടുക്കാം”, അയാൾ പറഞ്ഞു.
“വേണ്ട, നിങ്ങൾ എന്റെ അതിഥിയാണ്. തമ്മിൽ ശരിയായ പേരുകൂടി അറിയാത്ത അതിഥികൾ.” ഫോൺപേയിലൂടെ കാശ് കൊടുക്കുമ്പോൾ അവർ പറഞ്ഞു.
“നിങ്ങൾക്ക് കാശു കൊടുക്കാൻ കൈയ്യിൽ പണമുണ്ടെന്നു എനിക്കറിയാം. പണമല്ലല്ലോ കാര്യം, നിങ്ങളെ ഓർക്കാൻ എനിക്കെന്തെങ്കിലും വേണ്ടെ? ഒരു അപ്രതീക്ഷിത അതിഥിയെ സൽക്കരിച്ച ഓർമ്മ. അടുപ്പിൽ നിന്ന് തീ കത്തിച്ചെടുത്തു എനിക്ക് സിഗരറ്റു പുകയ്‌ക്കാൻ തന്ന ഓർമ്മ.”
“മതിയായെങ്കിൽ ഇറങ്ങാം.” അയാൾ പറഞ്ഞു.
“ഓട്ടോ വിളിക്കണോ?” ജോലിക്കാരൻ ചോദിച്ചു.
“വേണ്ട ഞാൻ കാറിൽ വിടാം”, അയാൾ പറഞ്ഞു.
“ഓക്കേ അതാകാം, എന്നാൽ ഈ പാടം കീറിമുറിച്ചുപോകുന്ന വഴിയിലൂടെ കാറിന്റെ ജനലുകൾ തുറന്നിട്ട് കുറച്ചു നേരം ഓടിക്കണം. അത് കഴിഞ്ഞു എന്നെ നെല്ലായിയിൽ ഇറക്കി വിട്ടാൽ മതി.”
അയാൾ കാർ വളരെ പതിയെയാണ് ഓടിച്ചത്.
“തോണിയിൽ തുഴഞ്ഞുപോകുന്നപോലെ തോന്നുന്നു.” അവർ പറഞ്ഞു.
“നേരം വൈകുന്നു. നിങ്ങൾ എന്നെ ഹൈവേയിൽ ഇറക്കിയാൽ മതി, ഞാൻ അവിടെ നിന്ന് പോയ്‌ക്കോളാം.”
വണ്ടി തിരിക്കുമ്പോൾ അയാൾ ചോദിച്ചു, “എന്റെ പേര് അറിയേണ്ടേ?”
“എം.ജി. ആർ” – അത് പറഞ്ഞു അവർ പൊട്ടിച്ചിരിച്ചു.
സത്യത്തിൽ അയാൾക്കും ചിരി വന്നു.
ഹൈവേയിൽ വണ്ടി നിർത്തി അവർ ഇറങ്ങി.
“എവിടേയ്ക്കാണ് പോകേണ്ടത്, ഞാൻ വീട്ടിൽ വിടാം.”
“അത് വേണ്ട, എന്റെ നാടും വീടും പേരും ഒന്നും നിങ്ങൾ അറിയേണ്ട. അതങ്ങനെ മതി. എന്നാൽ എം.ജി. ആർ എന്നും ഓർമ്മയിൽ ഉണ്ടാകും.”
അയാൽ വണ്ടി തിരിക്കാൻ തുടങ്ങുമ്പോൾ അവർ ബാഗിൽ നിന്ന് ഒരു സിഗരറ്റും ലൈറ്ററും എടുത്തു, ചുണ്ടിൽ സിഗരറ്റ് വെച്ച്, ലൈറ്റർ കത്തിച്ചു, സിഗരറ്റ് ആഞ്ഞു വലിച്ചു, ആ പുക അയാളുടെ മുഖത്തേയ്ക്ക് ഊതിവിട്ട്, നടന്നകന്നു.
@കാവല്ലൂർ മുരളീധരൻ

