വെറും രണ്ടു ദിവസമേയുള്ളൂ, വെള്ളിയും ശനിയും മാത്രം, അത്യാവശ്യമായി കുറച്ചു നിയമകാര്യ കടലാസുകൾ നോട്ടറി ചെയ്തെടുക്കേണ്ടതുണ്ട്. അതിനിടയിൽ മറ്റു കുറച്ചു പരിപാടികളുമുണ്ട്, ശനിയാഴ്ച രാത്രിതന്നെ മടങ്ങണം, അയാൾ പറഞ്ഞു.
എനിക്കറിയാം നിന്റെ തിരക്കുകൾ, എങ്കിലും നീ വരണം, കാണണം. നിന്നെ ഞാൻ കുറച്ചു വായിച്ചു, അപ്പോൾ തോന്നി നിന്നെ കാണണമെന്ന്. ഞാൻ അങ്ങനെ ആരെയും വിളിച്ചു കാണുന്ന ആളല്ല, എന്നിട്ടും നിന്നെ വായിച്ചപ്പോൾ, വേഗം കാണണമെന്ന് തോന്നുന്നു. വളരെ പതിഞ്ഞ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു.
അതിവേഗം വളർന്ന ഒരു ഗുരുശിഷ്യബന്ധംപോലെ അയാൾക്കതു തോന്നി. താൻ അദ്ദേഹത്തിലേക്കു നടന്നടുക്കുകയായിരുന്നല്ലോ. സുഹൃത്ത് നൽകിയ തന്റെ പുസ്തകത്തിന്റെ കുറച്ചു പേജുകൾ വായിച്ചാണ് അദ്ദേഹം വിളിച്ചത്. അദ്ദേഹത്തെ കാണുക എന്നത് അയാളെ സംബന്ധിച്ചിടത്തോളം ഒരു വലിയ ഭാഗ്യമായിരുന്നു.
മലയാളത്തിലെ ആ വലിയ എഴുത്തുകാരനെ കാണാൻ അയാൾ ആകാംക്ഷാഭരിതനായി. വെള്ളിയാഴ്ച രാവിലെതന്നെ സർക്കാർ സംബന്ധമായ രേഖകൾ എല്ലാം ശരിയാക്കിയെടുത്തു. ഉച്ച കഴിഞ്ഞിരിക്കുന്നു, അദ്ദേഹം ഉച്ച മയക്കത്തിൽ ആയിരിക്കുമോ, അതിനാൽ അയാൾ സന്ദേശമയച്ചു. ഒന്ന് പുറത്തുപോകണം, ഒരു മണിക്കൂർ കഴിഞ്ഞു വരൂ. ഒപ്പം വീടിരിക്കുന്ന സ്ഥലത്തിന്റെ ഗൂഗിൾ മാപ്പ് അയച്ചുകിട്ടി. നഗരത്തിന്റെ തിരക്കറിയുന്നതിനാൽ അയാൾ വേഗം പുറപ്പെട്ടു. സാധാരണവഴിയിൽനിന്നു മാറിയാണ് ഗൂഗിൾ വഴി കാണിച്ചിരുന്നത്, തിരക്ക് കുറവുള്ള വഴിയാകണം.
വീടിൽ നിന്ന് കുറച്ചകലെയുള്ള വഴിയിൽ നിർത്തി അദ്ദേഹത്തെ വിളിച്ചു, അതുതന്നെ വഴി, നേരെ കയറിവരൂ. ചെറിയ വഴിയിൽ കാത്തുനിന്ന അദ്ദേഹത്തോടൊപ്പം നടക്കുമ്പോൾ അയാൾക്ക് എന്തെന്നില്ലാത്ത ആഹ്ലാദം തോന്നി.
അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകത്തിന്റെ പരസ്യബോർഡ് മുറിയിലെ അലമാരയിൽ എന്റെ എഴുത്തുകൾ ഇവിടെയുണ്ട് എന്ന് അയാളോട് പറയുന്നതുപോലെ തോന്നി.
ജീവിതം എന്ന തീർത്ഥാടനത്തെക്കുറിച്ചാണ് അദ്ദേഹം ഏറെനേരം സംസാരിച്ചത്. ചെറുപ്പകാലത്തിലെ ബുദ്ധിമുട്ടുകൾ, വളരുമ്പോൾ അരാജകത്വം പിടികൂടുന്ന വഴികൾ, എന്തിനെയും എതിർക്കുന്ന യുവത്വം, സംഭവബഹുലമായ വിവാഹം, ജീവിതത്തിന്റെ കൈപ്പുനീരുകൾ കടിച്ചിറക്കിയ കാലം, എഴുത്തിന്റെ മാസ്മരിക അനുഭവങ്ങൾ. എല്ലാവരെക്കാളും നല്ല കിടിലൻ കഥകൾ എഴുതണമെന്ന വാശി. മക്കളെ വളർത്തിയ കഷ്ടപ്പാടുകൾ, അവരുടെ വിജയങ്ങൾ, രോഗങ്ങൾ, ജീവിതത്തിന്റെ സായാഹ്നം.
അയാൾ അദ്ദേഹത്തെ കേട്ടിരിക്കുകയായിരുന്നു. ഇനിയും കൂടുതൽ കൂടുതൽ കേൾക്കാൻ അയാളുടെ മനസ്സ് കൊതിച്ചു.
അടുത്തതവണ വരുമ്പോൾ നീ ഒരു ദിവസം എനിക്കായി കുറച്ചുകൂടി സമയം മാറ്റി വെക്കണം, നമുക്കൊരുമിച്ചു ഈ നഗരത്തിലൂടെ കുറെ നടക്കണം, സംസാരിക്കണം. അദ്ദേഹം പറഞ്ഞു. അയാൾ ആ ഉറപ്പു കൊടുത്തു.
അയാളെഴുതിയ കുറച്ചു പുസ്തകങ്ങൾ അദ്ദേഹത്തിന് സമ്മാനിച്ചു.
പുസ്തകശാലയിൽ അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിന്റെ ഒരു കോപ്പി മാത്രം ബാക്കിയുണ്ടെന്നും, കൂടെ വന്നു അത് വാങ്ങാമെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ പുസ്തകം വാങ്ങി, അതിൽ അദ്ദേഹം കുറിച്ചു, “സ്നേഹപൂർവ്വം എന്റെ ….ന്”. അയാൾക്കത് ഒരു നിധിപോലെയാണ് തോന്നിയത്.
അത്യാവശ്യം വായിക്കേണ്ട ഒന്നുരണ്ടു പുസ്തകങ്ങൾ അദ്ദേഹം തിരഞ്ഞെടുത്തു അയാൾക്ക് കൊടുത്തു. അയാളത് വാങ്ങി.
പുതിയ പുസ്തകങ്ങൾ വായിക്കണം, കാലത്തിനൊപ്പം നടക്കണം, പുതിയ ആഖ്യാന രീതികൾ അറിയണം, പഠിക്കണം, അദ്ദേഹം അയാളെ ഓർമ്മിപ്പിച്ചു.
അദ്ദേഹത്തിനൊപ്പം നടക്കുമ്പോൾ ജീവിതത്തിൽ അറിയാതെ ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചാണ് അയാൾ ചിന്തിച്ചത്. “തുന്നിച്ചേർക്കാത്ത വിരലി“ലൂടെ, അച്ഛൻ ഒരുപക്ഷെ നല്ല ഗുരുനാഥന്മാരിലേയ്ക്ക് തന്നെ നയിക്കുന്നതാകാം, എന്നയാൾക്ക് തോന്നി.
പ്രധാന വഴിയിലേക്ക് തിരിയുമ്പോൾ അദ്ദേഹം പറഞ്ഞു, ഞാനിവിടെ ഇറങ്ങാം, നീ നേരെ പൊയ്ക്കോളൂ. ഞാൻ അപ്പുറത്തു നിന്ന് ഓട്ടോ പിടിച്ചോളാം.
വാഹന തിരക്കുകൾക്കിടയിലൂടെ അദ്ദേഹം നടന്നുമറയുന്നത് അയാൾ നോക്കിനിന്നു.
@കാവല്ലൂർ മുരളീധരൻ

