ഓണം എന്ന് കേൾക്കുമ്പോൾ തന്നെ ഏതൊരു മലയാളിയുടെയും ഉള്ളിൽ ഒരു വല്ലാത്ത സന്തോഷവും കുളിർമ്മയുമാണ്. കുട്ടിക്കാലം മുതലേ നമ്മൾ അനുഭവിച്ചറിഞ്ഞ ആഹ്ലാദത്തിന്റെ നാളുകൾ.
എന്നാൽ കല്യാണം കഴിഞ്ഞ ഒരു പെണ്ണിനെ സംബന്ധിച്ച് ഓണാഘോഷം എന്നത് കേവലം സന്തോഷം മാത്രം തരുന്ന ഒന്നല്ല, മറിച്ച് പലതരം വിട്ടുവീഴ്ചകളുടെയും മാറ്റിവെക്കലുകളുടെയും കൂടി കാലമാണ്. തിരുവോണ നാളിൽ ഭർത്താവിന്റെ വീട്ടിൽ വലിയ സദ്യയൊക്കെ ഒരുക്കി, എല്ലാവരെയും ഊട്ടി കഴിഞ്ഞേ സ്വന്തം വീട്ടിലേക്ക് ഒരു പോക്കുള്ളൂ. എനിക്കൊരു ഓണക്കോടി സന്തോഷത്തോടെ വാങ്ങിത്തരാൻ, എന്റെ കുഞ്ഞു സങ്കടങ്ങൾ മനസ്സിലാക്കാൻ എന്റെ സ്വന്തം വീട്ടിൽ തന്നെ എത്തണം.
തിരുവോണ ദിവസം ഭർത്താവിന്റെ വീട്ടിൽ വലിയ തിരക്കായിരിക്കും. ഭർത്താവിന്റെ സഹോദരിയും (നാത്തൂൻ) കുടുംബവുമൊക്കെ ഓണം കൂടാൻ അവിടെയെത്തും. അവർക്കെല്ലാം വേണ്ടിയുള്ള വിഭവസമൃദ്ധമായ സദ്യയൊരുക്കുന്ന തിരക്കിലായിരിക്കും രാവിലെ മുതൽ ഞാൻ. അവിടെ അച്ഛനും അമ്മയും എല്ലാവർക്കും വേണ്ടിയുള്ള ഓണക്കോടിയെടുക്കാൻ പോകും. എന്നാൽ എന്തുകൊണ്ടാണെന്ന് അറിയില്ല, സ്വന്തം മകൻ കല്യാണം കഴിച്ച ഒരു പെണ്ണു വീട്ടിലുണ്ട് എന്ന കാര്യം ആ വസ്ത്രങ്ങൾ വാങ്ങുന്ന സമയത്ത് അവർ മറന്നുപോകുന്നതുപോലെ തോന്നും. മരുമകളായ എനിക്ക് മാത്രം അവിടുന്ന് ഒരു വസ്ത്രവും കാണില്ല.
ഒരു പുതിയ ആൾ വന്നു കയറിയതുകൊണ്ടാവും എന്നെ ഒഴിവാക്കുന്നത് എന്ന് വിചാരിച്ച് സമാധാനിക്കാമെന്ന് വെച്ചാൽ അങ്ങനെയുമല്ല. മകൾക്കും മരുമകനും അവരുടെ മക്കൾക്കുമൊക്കെ ഒരു വർഷത്തേക്ക് ഇടാൻ മാത്രമുള്ള വസ്ത്രങ്ങൾ അവർ സ്നേഹത്തോടെ വാങ്ങി വെക്കും. എന്റെ ഭർത്താവിനും അവർ കോടിയെടുക്കും. പക്ഷെ ഞങ്ങളുടെ രണ്ടു മക്കളിൽ ഒരാൾക്ക് ഡ്രസ്സ് കൊടുക്കുമ്പോൾ മറ്റേയാൾക്കും എനിക്കും ഒന്നും ഉണ്ടാകില്ല. എല്ലാവരും പുതിയ വസ്ത്രങ്ങൾ ഉടുത്ത് സന്തോഷം പങ്കുവെക്കുന്ന ആ വിശേഷദിവസങ്ങളിൽ മാത്രം ഞങ്ങൾ രണ്ടുപേരും ആ വീട്ടിൽ ഇല്ലാത്തവരെപ്പോലെ മാറിനിൽക്കേണ്ടി വരും.
അതൊക്കെ കാണുമ്പോൾ നെഞ്ചിൽ വലിയൊരു വിങ്ങലാണ്. ഒരു തരം മാറ്റിനിർത്തപ്പെടലിന്റെ വേദന. ഈ വർഷം തന്നില്ലെങ്കിലും അടുത്ത വർഷമെങ്കിലും എന്നെയും എന്റെ കുഞ്ഞിനെയും അവർ ഓർക്കുമല്ലോ എന്ന് കരുതി ഓരോ ഓണത്തിനും ഞാൻ സ്വയം ആശ്വസിക്കും. പക്ഷെ ഓരോ വർഷം കഴിയുമ്പോഴും ആ പ്രതീക്ഷ വെറുതെയാവുകയാണ് പതിവ്. പെണ്ണായി ജനിച്ചതുകൊണ്ടാണോ, അതോ ഏതേലും ചില വീടുകളിൽ മാത്രം നടക്കുന്ന കാര്യമാണോ ഇത്? എന്നെപ്പോലെ ഇങ്ങനെ നെഞ്ചുനീറി ജീവിക്കുന്നവർ വേറെയുമുണ്ടാകുമോ ആവോ?
ഓരോ ഓണത്തിനും ആവർത്തിക്കുന്ന ഈ സങ്കടങ്ങളെക്കുറിച്ച് ഓർത്ത് കണ്ണീർ വാർത്തുകൊണ്ട് നിൽക്കുമ്പോഴാണ് പെട്ടെന്ന് ഫോൺ ബെല്ലടിച്ചത്. ആ ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഫോണിൽ എന്റെ അമ്മയായിരുന്നു.
“മോളെ, നീ ഇറങ്ങിയില്ലേ, എല്ലാവരും നിന്നെ കാത്തിരിക്കുകയാണ്…”
ആ വാക്കുകൾ കേട്ടപ്പോൾ ഉള്ളിലെ വിങ്ങൽ മാറി ഒരു ചെറുചിരി വിരിഞ്ഞു. വേഗം തയാറായി സ്വന്തം വീട്ടിലേക്ക് ഓണം കൂടാൻ ഇറങ്ങുമ്പോൾ മനസ്സിൽ ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ—എന്നെ സ്നേഹത്തോടെ കാത്തിരിക്കുന്ന, എന്റെ സങ്കടങ്ങൾ തിരിച്ചറിയുന്ന ഒരിടം എനിക്കുമുണ്ട്. എന്റെ സ്വർഗമായ ഒരിടം


1 Comment
ഓണവും ഓണക്കോടിയും ഇല്ലാതെ പോയ കുറേ ഓണങ്ങളെ ഓർമിപ്പിച്ചു ❤️.