ഒരു നല്ല സിനിമ കണ്ടുകഴിയുമ്പോൾ മനസ്സിൽ നിറയുന്ന ഒരു പ്രത്യേക സന്തോഷമുണ്ട്. വാക്കുകൾ കൊണ്ട് അളന്നെടുക്കാനോ അക്ഷരങ്ങളിൽ മുഴുവനായി പകർത്തിവെക്കാനോ കഴിയാത്ത ഒരു അനുഭവമാണ് ബെത്‌ലഹേം കുടുംബം യൂണിറ്റ്.
തിയേറ്ററിലെ വെളിച്ചം തെളിയുമ്പോഴോ സ്ക്രീനിലെ ക്രെഡിറ്റ്സ് തെളിഞ്ഞു മറയുമ്പോഴോ ആ സിനിമ തീരുന്നില്ല. പകരം അത് നമ്മളോടൊപ്പം ഇറങ്ങിപ്പോരുകയാണ് ചെയ്യുന്നത്. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കണ്ണടച്ചാലും മനസ്സ് ആ കാഴ്ചകളിലേക്ക് തന്നെ തിരികെപ്പോകും. ആ കഥാപാത്രങ്ങളുടെ ചിരിയും സങ്കടവും പശ്ചാത്തല സംഗീതത്തിന്റെ താളവും എന്നെ തൊട്ടുപോയ ചില ഡയലോഗുകളും മനസ്സിൽ വീണ്ടും വീണ്ടും അലയടിച്ചുകൊണ്ടിരിക്കും.
സിനിമ കേവലം രണ്ടു മൂന്ന് മണിക്കൂർ കാണാനുള്ള ഒരു വിനോദം മാത്രമല്ലെന്നും അത് മനുഷ്യന്റെ ഉള്ളിലേക്ക് പടരുന്ന ഒരു മാജിക്കാണെന്നും തിരിച്ചറിയുന്നത് ഇങ്ങനെയുള്ള സിനിമ കാണുമ്പോൾ ആണ്.
മുൻ ഗിരീഷ് എ.ഡി. സിനിമകളിലെ പോലെ തന്നെ ഒറ്റവരിയിൽ പറഞ്ഞുതീർക്കാവുന്ന ലളിതമായൊരു കഥയെ സൂക്ഷ്മവിശദാംശങ്ങൾ നിറഞ്ഞ രംഗങ്ങളിലൂടെയും സ്വാഭാവികമായ അവതരണത്തിലൂടെയും മികച്ച രീതിയിൽ സ്ക്രീനിലെത്തിക്കുന്ന ശൈലി തന്നെയാണ് ബെത്‌ലഹേം കുടുംബം യൂണിറ്റ് എന്ന സിനിമയിലും കാണാൻ സാധിക്കുന്നത്.
“ഞാൻ സിനിമയിൽ എഴുതിവെക്കുന്നത് എന്റെ ഒരു ഫാന്റസിയാണ്. ആ ഫാന്റസിയെ പരമാവധി നോർമലൈസ് ചെയ്യാനാണ് ശ്രമിക്കാറുള്ളത്. എനിക്ക് ചിന്തിക്കാൻ കഴിയുന്ന ഏറ്റവും വലിയ ഹീറോയിസം ഒരാളെ അടിച്ചിടുകയല്ല മാനസികമായി തളർത്തി വിടുക എന്നതാണ്…” സംവിധായകൻ ഗിരീഷിന്റെ ഈ വാക്കുകളെ കൃത്യമായി അടയാളപ്പെടുത്തുന്ന സിനിമയാണിത്. ഒരു ഗിറ്റാറുമെടുത്ത് വന്ന് പെണ്ണുങ്ങളെയെല്ലാം വീഴ്ത്തുന്ന ഹീറോയിസമല്ല മറിച്ച് സംസാരിച്ചാൽ പോലും സന്തോഷം തോന്നുന്ന അത്രയും ലളിതവും റൂട്ടഡുമായ ഫാന്റസിയാണ് ബെത്‌ലഹിമിലെ പ്രണയത്തിലും കാണാനാകുന്നത്.
വലിയ സംഘർഷങ്ങളോ അമ്പരപ്പിക്കുന്ന ട്വിസ്റ്റുകളോ ഇല്ലാതെ അടുത്തത് എന്ത് സംഭവിക്കുമെന്ന് എളുപ്പത്തിൽ ഊഹിക്കാവുന്ന കഥാഗതിയാണെങ്കിൽ പോലും ഒരു നിമിഷം പോലും പ്രേക്ഷകന്റെ ശ്രദ്ധ മാറാത്ത രീതിയിൽ കഥാപരിസരം സൃഷ്ടിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
സാധാരണ സിനിമകളിൽ ഒരു പാട്ടിന്റെയോ നായികയുടെ സൗന്ദര്യം ഒപ്പിയെടുക്കുന്ന ഏതാനും ഷോട്ടുകളുടെയോ പശ്ചാത്തലത്തിൽ വളരെ പെട്ടെന്ന് പ്രണയം സംഭവിച്ചു പോകാറുണ്ട്. എന്നാൽ ഈ സിനിമയിലെ ആഷ്‌ലി -ജസ്റ്റിൻ പ്രണയം അങ്ങനെയല്ല. തികച്ചും സ്വാഭാവികമായിട്ടാണ് അത് സംഭവിക്കുന്നത്.
ഫീൽ ഗുഡ് ലേബലിൽ വരുന്ന സിനിമകളിൽ സാധാരണ കാണാറുള്ള പ്രൊഡക്ഷൻ ഡിസൈനുകളിൽ നിന്നും കളർ ഗ്രേഡിങ്ങിൽ നിന്നും വേറിട്ടുനിൽക്കുന്ന ഒന്നാണ് ഈ സിനിമയുടേത് . നായകൻ ഉപയോഗിക്കുന്ന പഴയ ഫോർഡ് ഐക്കൺ കാർ മുതൽ മുറ്റത്ത് വലിയ ബോഗയിൻവില്ല ചെടിയുള്ള ജസ്റ്റിന്റെ വീട് വരെ പ്രൊഡക്ഷൻ ഡിസൈനിലെ പുതുമയും സൂക്ഷ്മതയും എടുത്തുകാണിക്കുന്നുണ്ട്.

ഗിരീഷ് എ.ഡി. സിനിമകൾ ഒരേ റൂട്ടിൽ മാത്രം ഓടുന്ന ബസ് പോലെ ആഴമില്ലാത്തതും പ്രവചനീയവുമാണെന്ന വിമർശനങ്ങൾ പറയുന്നവർ ഉണ്ട് . എന്നാൽ സത്യൻ അന്തിക്കാട് സിനിമകളും പതിറ്റാണ്ടുകളായി ഇത്തരം ലളിതമായ റൂട്ടിലൂടെ സഞ്ചരിച്ച് ജനഹൃദയങ്ങൾ കീഴടക്കിയവയാണ്. കയറാൻ ആളുകളുള്ളിടത്തോളം ആസ്വദിക്കാൻ പ്രേക്ഷകരുള്ളിടത്തോളം ഈ ശൈലിയും വിജയകരമായി മുന്നോട്ടുപോകും.
സംഭവബഹുലമായ ബിഗ് ക്യാൻവാസ് സിനിമ എന്നതിലുപരി ഓരോ രംഗത്തിലെയും ചെറിയ വിശദാംശങ്ങളും കഥാപാത്രങ്ങളുടെ സ്വാഭാവികമായ പ്ലേസ്‌മെന്റും അതിലെ തനതായ നർമ്മവുമാണ് ഗിരീഷ് സിനിമകളുടെ യഥാർത്ഥ ഭംഗി.അത് ഈ സിനിമയിലും സംഭവിച്ചിട്ടുണ്ട്.
അജ്മൽ സാബുവിന്റെ ഛായാഗ്രഹണം എടുത്തു പറയേണ്ട ഒന്നാണ്.സിനിമയുടെ കളർ ടോണും നിവിന്റെ കണ്ണുകളുടെ ക്ലോസപ്പ് ഷോട്ടുകളും അത്രമേൽ മനോഹരമായി പകർത്തിയിരിക്കുന്നു. ആകാശ് ജോസഫ് വർഗീസിന്റെ എഡിറ്റിംങ് സിനിമയുടെ ആസ്വാദനത്തെ വേറൊരു തലത്തിലേക്ക് ഉയർത്തുകയും സിനിമയിലേക്ക് പൂർണ്ണമായി അടുപ്പിച്ചു നിർത്തുകയും ചെയ്യുന്നുണ്ട്
Simple & Realistic one
🎶 യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ
വയന പൂത്ത വഴിയിലെന്തെ വെറുതെ നിൽപ്പു നീ
യമുനയൊഴുകും വനികയിലെ വേണുഗായകാ
മുരളി പാടും പാട്ടിൽ സ്വയം മറന്നു നിന്നു ഞാൻ🎶
Mp3 King 💙Room 17
I haven’t seen a movie that gave me this much happiness anytime recent|y… I loved it that much.
**രാഗീത് ആർ ബാലൻ**

