അയാൾ ആ വീട് ഒന്നുകൂടി വിശദമായി പരിശോധിച്ചു, എന്തെങ്കിലും താൻ മറന്നിട്ടുണ്ടോ? തന്റെ അടയാളങ്ങൾ എന്തെങ്കിലും ബാക്കിയുണ്ടോ?
അളമാരിയിൽ അയാൾക്ക് കിട്ടിയിരുന്ന എല്ലാ ഫലകങ്ങളും യോഗ്യതാപത്രങ്ങളും ഇന്നലെ രാത്രിതന്നെ ഒരു പഴയ ചാക്കിനുള്ളിലാക്കി കടലിൽ ഉപേക്ഷിച്ചിരുന്നു. ഒരിക്കലും ഒരു ബഹുമതിയും ലഭിക്കാത്ത കടൽ അതെല്ലാം തിരകളാകുന്ന കൈകളാൽ ഏറ്റുവാങ്ങി, ഹൃദയത്തിലേയ്ക്ക് ചേർക്കുന്നതുപോലെ കടലിന്റെ അഗാധതയിലേയ്ക്ക് ചൂഴ്ന്നെടുത്തുകൊണ്ടുപോയി. സാധാരണ എന്തെങ്കിലും കടലിലേയ്ക്കെറിഞ്ഞാൽ ചിലപ്പോൾ അത് തിരകളിൽ തിരിച്ചു കൊണ്ടുവരാറുണ്ട്, എന്നാൽ ചാക്കുകെട്ട് ഒരിക്കൽപോലും പൊന്തിവന്നില്ല. ഒരുപക്ഷെ അയാൾക്ക് കടലിനോടുള്ള പ്രിയംകൊണ്ടാകാം അയാളുപേക്ഷിച്ചതൊക്കെ കടൽ സ്വന്തമാക്കിയത്.
എന്തോ അതൊക്കെ ഉപേക്ഷിച്ചപ്പോൾ അയാൾ കൂടുതൽ സ്വതന്ത്രനായതുപോലെ തോന്നി.
അയാളെഴുതിയിരുന്ന പ്രബന്ധങ്ങളൊക്കെ അയാൾ നേരത്തെ തന്നെ കത്തിച്ചു കളഞ്ഞിരുന്നു. ആരെ ബോധ്യപ്പെടുത്താൻ ആണ് താനിതൊക്കെ എഴുതിയത് എന്നയാൾക്ക് അപ്പോൾ തോന്നുകയും ചെയ്തു.
പ്രസിദ്ധി മാത്രമായിരുന്നോ തന്റെ ലക്‌ഷ്യം? തന്റെ പേരിനു മുമ്പിലുള്ള ഡോക്ടർ എന്തിനാണ് താൻ വളരെ ആയാസപ്പെട്ട് നേടിയെടുത്തത്. പ്രസിദ്ധിയും ഒപ്പം നല്ല ശമ്പളവുമുള്ള ജോലി നേടിത്തരും എന്ന ഉറപ്പും, നാലാൾ കൂടുന്നിടത്ത് നടുക്കൊരു കസേര കിട്ടും എന്ന ബോധ്യവും മാത്രമാണോ തന്നെ അതിലേയ്ക്ക് നയിച്ചത്. ആയിരിക്കാം.
അയാളുടെ പേരിനു മുമ്പിൽ ഡോക്ടർ എന്ന ഗമ ചേർത്തത് നിങ്ങൾക്കിഷ്ടമായില്ലെന്ന് അയാൾക്കറിയാം. നിങ്ങളുടെ അത്തരം അനിഷ്ടങ്ങൾ അയാൾ സ്വകാര്യതയിൽ ആഘോഷിക്കാറുണ്ട്, ഒപ്പം പറയട്ടെ, നിങ്ങളുടെ ഈ വിചാരങ്ങൾ വിജയങ്ങളുടെ അതേവഴിയിലൂടെ കൂടുതൽ ഉയരങ്ങളിലേക്ക് നടക്കാൻ അയാൾക്ക് ഊർജ്ജവുമാക്കാറുണ്ട്.
കളിയാക്കലുകൾ അയാൾക്കെന്നും പ്രചോദനങ്ങൾ ആണ്. നിങ്ങൾ രൂക്ഷമായി ഓരോതവണയും അയാളെ കളിയാക്കിയിരുന്നില്ലെങ്കിൽ അയാൾ ഒരുപക്ഷെ ഈ നിലയിൽ എത്തില്ലായിരുന്നു.
ഓരോ തവണ നിങ്ങൾ ഒറ്റപ്പെടുത്തുമ്പോഴും കുറ്റപ്പെടുത്തുമ്പോഴും അയാൾ തന്റേതായ ഒരു ലോകം സ്വയം സൃഷ്ടിച്ചെടുക്കുകയായിരുന്നു. എല്ലാവരെയും ചേർത്തുപിടിച്ചുള്ള ഒരു വലിയ വളർച്ചയും വിജയങ്ങളും മാത്രമായിരുന്നു അയാളുടെ ആദ്യകാല ചിന്തകൾ. എന്നാൽ ഓരോ തവണ മാറ്റിനിർത്തപ്പെടുമ്പോഴും ഒഴിവാക്കപ്പെടുമ്പോഴും ഇഷ്ടമില്ലായ്മയുടെ ചേഷ്ടകൾ നിരന്തരമായി അയാൾക്ക് ചുറ്റും നൃത്തവിന്യാസങ്ങൾ തീർത്തപ്പോൾ, തനിയ്ക്ക് ഒറ്റയ്‌ക്കെ നടക്കാനാവൂ എന്നയാൾ തിരിച്ചറിഞ്ഞു.
ഇന്നും എന്നും അയാൾ ആരെയും കുറ്റപ്പെടുത്താറില്ല. കുറ്റപ്പെടുത്തൽ തന്റെ മാത്രം സ്വത്താണെന്ന് അയാൾക്കറിയാം. കുറ്റപ്പെടുത്തലുകൾ ബാങ്കിൽ നിക്ഷേപിച്ചു ഇരട്ടിപ്പിക്കുന്ന വിദ്യയും അയാൾ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ വലിപ്പം കണ്ട്, ബാങ്ക് മാനേജർ അയാളെ എപ്പോഴും ബഹുമാനിക്കാറുമുണ്ട്.
അച്ഛന്റെയും അമ്മയുടെയും ഒന്നിച്ചുള്ള ഒരു ചിത്രം അയാൾ എപ്പോഴും ഒപ്പം കരുതിയിരുന്നു. തളർന്നുപോകുന്നു എന്ന് തോന്നുമ്പോൾ അയാൾ ആ ചിത്രത്തിലേയ്ക്ക് ഒന്ന് നോക്കും. “ജീവിതം വെല്ലുവിളികൾ നിറഞ്ഞതാണ്, ഒന്നും വെറുതെ കൈയ്യിൽ വന്നു ചേരില്ല, നീ പ്രയത്നിച്ചാൽ നിനക്ക് വിജയിക്കാം” അച്ഛൻ പറയും. “എല്ലാവരെയും എന്നും ഒപ്പം നിർത്തണം, ആരെയും ഉപേക്ഷിക്കുകയോ തള്ളിക്കളയുകയോ ചെയ്യരുത്, ഒന്ന് തോറ്റുകൊടുത്തെന്ന് കരുതി ജീവിതം നഷ്ടമാകില്ല” അമ്മ പറയും.
പലായനങ്ങൾ മാത്രം നിറഞ്ഞ ജീവിതം. ആരെയും തള്ളിപ്പറയാതെയും ഉപേക്ഷിക്കാതെയും അയാൾ കുറെ നടന്നു. അവസാനം സ്വയം എല്ലാം ഉപേക്ഷിച്ചിറങ്ങുമ്പോൾ അയാൾക്കൊന്നും നഷ്ടപ്പെടുന്നതായി തോന്നിയില്ല. അല്ലെങ്കിൽ ജീവിതത്തിൽ ബന്ധങ്ങളിലൂടെ താനൊന്നും സമ്പാദിച്ചിട്ടില്ല. തന്റേത് എന്ന ഒരു തോന്നൽ എപ്പോഴാണ് അയാളിൽ നിന്ന് ഇറങ്ങിപ്പോയത് എന്നയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു. പതിയെപ്പതിയെ നാമറിയാതെ അഴിഞ്ഞുപോകുന്നതാണ് ബന്ധങ്ങൾ. വസ്ത്രങ്ങളിൽ നിന്ന് നൂല് പതുക്കെപ്പതുക്കെ ഓരോ ഇഴകളായി അഴിഞ്ഞുപോകുന്നതുപോലെ. അവസാനം വസ്ത്രം പൂർണ്ണമായി അപ്രത്യക്ഷമാകുമ്പോൾ, നാം ജീവിതത്തിൽ സ്വന്തബന്ധങ്ങളില്ലാതെ നഗ്നരോ അനാഥരോ ആകുന്നു.
അച്ഛന്റെയും അമ്മയുടെയും ചിത്രം അയാൾ തന്റെ ചെറിയ ബാഗിലേയ്ക്ക് എടുത്തു വെച്ചു.
വീട് എന്നത് ഒരു തോന്നൽ മാത്രമാണെന്ന് അയാൾക്ക് അനുഭവപ്പെട്ടു.
എന്തിനാണ് ഈ ഭൂമിയിലേയ്ക്ക് അതിഥിയായെത്തിയതെന്നറിയാതെ അയാൾ ഇറങ്ങി നടന്നു.
@കാവല്ലൂർ മുരളീധരൻ

