ചായ കുടിച്ചിട്ട് വെറുതെ ഇറങ്ങി. ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധം പേറിക്കൊണ്ട് കാറ്റ് വീശുന്നു. ഈ അടുത്ത പ്രദേശത്തു ഇലഞ്ഞി ഉള്ളത് ഈ പറമ്പിൽ മാത്രമാണെന്നു തോന്നുന്നു..
പണ്ട് കുട്ടിക്കാലത്ത് അടുത്തുള്ള കുട്ടികൾ എല്ലാം ഇലഞ്ഞിപ്പൂ പെറുക്കാനായി വരുമായിരുന്നു. അന്നൊക്കെ എത്ര എത്ര മാല കോർത്തിരിക്കുന്നു… ഇപ്പോൾ കുട്ടികൾ ആരും വരാറില്ല തൊടിയിലേക്ക്..
വിശാലമായ പറമ്പിന്റെ അറ്റത്തു പാടങ്ങൾ ആണ്. പലരുടെ ഉടമസ്ഥതയിലുള്ളവ. അവയുടെ ഇടയിലൂടെ ഒരു കൈത്തോട് ഒഴുകുന്നുണ്ട്. നല്ല ഒഴുക്കുള്ള തോട്. ഈ തോട് വേറെ ചില ചെറിയ തോടുകളോടു കൂടി ചേർന്ന് കുറച്ചു വലിയ തോടായി ഞങ്ങളുടെയും അമ്മാവന്റെയും വീടുകൾക്ക് അരികിലൂടെ ഒഴുകി ആറ്റിൽ ചെന്നു ചേരുന്നു. മഴ തിമിർത്തു പെയ്യുന്ന സമയത്ത് പാടങ്ങൾ മുഴുവൻ മുങ്ങി കിടക്കും.
പണ്ട് കുട്ടേട്ടനും കൂട്ടുകാരും കൂടി ചങ്ങാടം കെട്ടി പാടത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും തുഴഞ്ഞു പോയി ഞങ്ങളെ കൊതിപ്പിക്കുമായിരുന്നു. എത്ര കരഞ്ഞാലും പിണങ്ങിയാലും ഞങ്ങളെ കയറ്റില്ല. ഒരിക്കൽ ദേവു വീട്ടിലോട്ടോടിയ സമയത്ത് കുറച്ചു നേരത്തേക്ക് എന്നെ ചങ്ങാടത്തിൽ കയറ്റി കൊണ്ടു പോയി.പക്ഷേ പെട്ടെന്ന് തന്നെ തിരിച്ചു കൊണ്ടു വന്ന് ഇറക്കി വിട്ടു. അമ്മമ്മയോ അമ്മാവനോ കണ്ടാൽ കുട്ടേട്ടന് കണക്കിന് കിട്ടുമല്ലോ..
ഇന്നിപ്പോൾ ഈ പാടത്തു ആരും കൃഷി ചെയ്യുന്നില്ല. എല്ലാം ഉണങ്ങി കിടക്കുന്നു. പിള്ളേർ ക്രിക്കറ്റ് കളിക്കുന്നു. അമ്മാവന്റെ പാടത്തും മുത്തശ്ശന്റെ പാടത്തും അമ്മാവൻ ആണ് കൃഷി ഇറക്കുന്നത്. കുട്ടേട്ടൻ പ്രീഡിഗ്രിക്കു ശേഷം തുടർന്ന് പഠിക്കാൻ പോയില്ല . അച്ഛനെ കൃഷിയിൽ സഹായിച്ചു കൂടി. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ അമ്മാവൻ ഒരു പ്രൊവിഷണൽ സ്റ്റോർ ഇട്ടു. ഇപ്പോൾ അച്ഛനും മകനും മാറി മാറി കടയിൽ ഇരിക്കും.
മുത്തശ്ശനോട് നല്ല സ്നേഹവും കടപ്പാടും ആണ് അമ്മാവന്. അച്ഛൻ ട്രാൻസ്ഫർ വാങ്ങി പോയി.. മുത്തശ്ശനും മരിച്ചു കഴിഞ്ഞപ്പോൾ ഈ വീട്ടിലെ എല്ലാ കാര്യവും അമ്മാവന്റെ ചുമതലയിലായി.
വീട്ടിലേക്കുള്ള സാധനങ്ങൾ എത്തി ക്കുന്നത് മുതൽ അമ്മമ്മയെ ആശുപത്രിയിൽ കൊണ്ടു പോകുന്നതും എന്റെ കാര്യങ്ങൾ ഒന്നൊഴിയാതെ ഉത്തര വാദിത്വത്തോടെ ചെയ്യുന്നതും എല്ലാം അമ്മാവനോ കുട്ടേട്ടനോ ആണ്.
ഇപ്പോൾ ബാലചന്ദ്രന്റെ ആലോചന വന്നപ്പോൾ എന്റെ മനസ്സിൽ പെട്ടെന്നു വന്നത് കുട്ടേട്ടന്റെ മുഖം ആണ്. നെഞ്ചിനൊരു പിടപ്പ്.. ഹൃദയം വല്ലാതെ മിടിക്കുന്നു. ഇത്രയും നാൾ ആരോടും ഒരു പ്രണയം തോന്നിയിട്ടില്ല. വിവാഹസ്വപ്‌നങ്ങൾ ഒന്നും മനസ്സിലേക്ക് എത്തി നോക്കിയിട്ടു പോലുമില്ല. പിന്നെ ഇത്രയും നാൾ അന്യമായ ഒരു വികാരം…. ഇപ്പോൾ എന്തേ? ഇനി ഇത് പ്രണയമാണോ… ഇതാണോ പ്രണയം… ആവോ… എനിക്കറിയില്ല..
യഥാർത്ഥത്തിൽ ജോലി കിട്ടി വീട്ടിൽ നിന്നും മാറി നിന്നപ്പോൾ ആണ് കുട്ടേട്ടനെ ശരിക്കും മിസ്സ് ചെയ്തത്. അതിനു മുമ്പ് എപ്പോഴും കൺവെട്ടത്തുണ്ടായിരുന്നല്ലോ.. തമ്മിൽ കാണാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല.
കുട്ടേട്ടൻ എന്നെങ്കിലും എന്നെക്കുറിച്ച് ഇങ്ങനെ വല്ലതും ചിന്തിച്ചിട്ടുണ്ടാകുമോ…. ഇതിപ്പോൾ എന്താണ് ചെയ്യേണ്ടത്?
‘ചേച്ചീ… ‘
“ഉം.. പേടിച്ചുപോയല്ലോ.. ദേവൂ…. നീ ഏതു വഴി വന്നു?”
“ഞാൻ ആ തൊണ്ടിൽ കൂടി കുറുക്ക് കയറി.. ചേച്ചിയെ വിളിച്ചോണ്ട് പോകാൻ വന്നതാ. കുട്ടേട്ടൻ നല്ല കപ്പ വാങ്ങിച്ചു കൊണ്ടു വന്നായിരുന്നു. അത് ചെണ്ടമുറിയൻ പുഴുങ്ങി കാന്താരിച്ചമ്മന്തിയും ഉണ്ടാക്കി വെച്ചിട്ടുണ്ട്.”
“ഞാൻ അങ്ങോട്ട് വരുവായിരുന്നു…”
“കുട്ടേട്ടൻ സായാഹ്ന സവാരിക്ക് ഇറങ്ങിയില്ലേ? ”
“ഇല്ല.”
“ഉം. അതെന്താ? സ്ഥിരം കക്ഷികളെ കാണാതിരുന്നാൽ നാട്ടുകാർ അന്വേഷിച്ചു വരില്ലേ.”
“ഇന്ന് ചേച്ചി വരുമെന്നറിയാമല്ലോ. അതുകൊണ്ട് വീട്ടിൽ തന്നെ ഉണ്ട്…”
“ആ.. ചേച്ചി കല്യാണലോചന എവിടെ വരെ എത്തി? ചേച്ചി സമ്മതിച്ചോ?”
ഒന്നും മിണ്ടാതെ നടക്കുന്നത് കണ്ട് ദേവു തോളിൽ പിടിച്ചു നിർത്തി. അവളുടെ കണ്ണുകളിൽ നോക്കി ഒരു നിമിഷം നിന്നു. പിന്നെ പതുക്കെ ചോദിച്ചു.
“നീ എന്തു പറയുന്നു? ഞാൻ സമ്മതിക്കണമായിരുന്നോ? ”
മൗനമായിരുന്നു അതിനു മറുപടി. പക്ഷേ ആ കണ്ണുകളിലെ നീർത്തിളക്കം ഞാൻ ശ്രദ്ധിച്ചു. എന്തോ പറയാൻ അവൾ തുടങ്ങിയപ്പോഴേക്കും കുട്ടേട്ടനെ കണ്ടു. ഞങ്ങളെ നോക്കി പടിക്കൽ നില്ക്കയാണ് കക്ഷി.
നിർന്നിമേഷനായി നോക്കിനിൽക്കുന്ന കുട്ടേട്ടന്റെ കണ്ണുകളെ നേരിടാനാവാതെ ഞാൻ നോട്ടം മാറ്റി. എനിക്കെന്താണ് സംഭവിക്കുന്നത്? ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ..
എന്റെ ഭാവമാറ്റം കുട്ടേട്ടനും ദേവുവിനും മനസിലായെന്നു തോന്നുന്നു. ദേവു ഒരു കള്ളച്ചിരിയോടെ അകത്തോട്ട് പോയി.
അമ്മായി ഇറങ്ങി വന്ന് കൈപിടിച്ചു കൊണ്ട് അകത്തേക്ക് പോയി.
“നിങ്ങളെന്താ പിള്ളാരെ ശാരിമോളെ അകത്തേക്ക് വിളിച്ചുകയറ്റാതെ പുറത്തു തന്നെ നിർത്തിയത്?”
“ഓ… ആദ്യമായിട്ട് ഇവിടെ വരുവല്ലേ, കൈ പിടിച്ചു അകത്തോട്ട് കയറ്റാൻ. ”
കുട്ടേട്ടനും ദേവുവും ഒരുമിച്ച് പറഞ്ഞു…
” ശാരീ, കപ്പ പുഴുങ്ങിയത് 5 മണി മുതൽ നിന്നെ നോക്കി ഇരിക്കാൻ തുടങ്ങിയതാ. ചെല്ല്.. ഇനി താമസിക്കേണ്ട..” കുട്ടേട്ടൻ.
“നിങ്ങളൊക്ക കഴിച്ചോ..”
“ഇല്ല. നീ വരട്ടേന്ന് വിചാരിച്ചു.. ”
ദേവു ഒരു പ്ലേറ്റിൽ കപ്പയും കാന്താരി ചമ്മന്തിയുമായി എത്തി.
“ഒരു പ്ലേറ്റേ എടുത്തുള്ളൊ. ഇവളെക്കൊണ്ട് തോറ്റു.”
“അമ്മ അവിടെ നിൽക്ക്. ഞങ്ങൾ ഒരു പ്ലേറ്റിൽ നിന്നും കയ്യിട്ടു വാരി അല്ലേ ശീലം. അങ്ങനെ മതി. ”
ദേവു അമ്മയോട് പറഞ്ഞു.
കുറച്ചു കഴിച്ചിട്ട് ദേവു പതുക്കെ എഴുന്നേറ്റ് മാറി അടുക്കളയിലേക്ക് പോയി.
എനിക്കും കുട്ടേട്ടനും അത് മനസ്സിലായി. അമ്മായി കട്ടൻ കാപ്പി എടുക്കാൻ അടുക്കളയിലാണ്.
ഞങ്ങൾ രണ്ട് പേരും മാത്രമായപ്പോൾ മൗനത്തിന്റെ ഒരു ആവരണം രണ്ട് പേരെയും പൊതിഞ്ഞു….. അർത്ഥഗർഭമായ മൗനം… മൗനത്തിന്റെ മാധുര്യം നുണഞ്ഞുകൊണ്ട് താഴെ ദൃഷ്ടികൾ നട്ടിരിക്കുന്ന എന്റെ മുന്നിൽ പെട്ടെന്ന് കട്ടൻകപ്പിയുടെ ഗ്ലാസ് നീട്ടി ദേവു..
“ഉം… എന്തോ ഒരു മാറ്റം കാണുന്നല്ലോ ചേച്ചി.. ഒന്നു ചുമന്നു തുടുത്തിട്ടുണ്ടല്ലോ.
ഗ്ലാസ് വാങ്ങിച്ചിട്ട് ചോദിച്ചു. ” എന്തു മാറ്റം… പോ പെണ്ണെ. ”
കുട്ടേട്ടനെ നോക്കാതെ കാപ്പിയുമായി അടുക്കളയിലേക്ക് കയറി. കുറച്ചു നേരം അമ്മായിയെ ചുറ്റി പറ്റി നിന്നു. വീട്ടിലേക്ക് തിരിച്ചു പോകാൻ ഇറങ്ങിയപ്പോൾ അമ്മായി പറഞ്ഞു.
“തനിച്ചു പോകണ്ട.സന്ധ്യയായി..കുട്ടൻ കൂടെ വരും.”
“ഇല്ല. അമ്മായി.. ഞാൻ പെട്ടെന്ന് അങ്ങ് പൊയ്ക്കൊള്ളാം. കുട്ടേട്ടന് ജംഗ്ഷനിലേക്ക് പോകണ്ടേ.”
“ഞാൻ കൊണ്ട് വിടാം. ഒരാൺകൂട്ടു നല്ലതാ പെണ്ണേ. “കുട്ടേട്ടൻ തൊട്ടു പിറകിൽ.
വീണ്ടും മൗനത്തിന്റെ ആവരണം എടുത്തണിഞ്ഞു രണ്ട് പേരും. കുറച്ചു നടന്നിട്ട് കുട്ടേട്ടൻ ചോദിച്ചു
“മുത്തശ്ശി പറഞ്ഞില്ലേ ബാലചന്ദ്രന്റെ കാര്യം? ”
“ഉം… പറഞ്ഞു.”
“നീ എന്തു മറുപടി പറഞ്ഞു?” കുട്ടേട്ടൻ.
” ഞാൻ എന്തു പറയണം? ”
കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.പിന്നീട് വളരെ പതിഞ്ഞ ശബ്ദത്തിൽ കുട്ടേട്ടൻ പറഞ്ഞു…
“നിന്റെ നല്ല ഭാവിയാണ് ഞങ്ങൾ എല്ലാവരുടെയും സ്വപ്നം… ബാലനെ നമുക്ക് അറിയാമല്ലോ. തന്നെയുമല്ല ഈ നാട്ടിൽ തന്നെ നീ ഉണ്ടാവുമല്ലോ. നിന്നെ ഇപ്പോഴത്തെ പോലെ തന്നെ കാണാമല്ലോ.”
“എന്നെ എന്നിലും നന്നായ് അറിയാവുന്ന ഒരാൾ എന്റെ തൊട്ടടുത്ത് ഉള്ളപ്പോൾ ഞാൻ എന്തിന് വേറൊരാളിലേക്ക് നോക്കണം?” ഞാൻ ചോദിച്ചു.
“നമ്മൾ രണ്ടാൾക്കും അറിയാത്ത രഹസ്യങ്ങൾ ഒന്നും തന്നെയില്ല. പ്രണയിക്കുന്നവരിലും അങ്ങനെയാണ്. അങ്ങനെയെങ്കിൽ നാം പ്രണയിക്കുകയല്ലേ, കുട്ടേട്ടാ?”
“പ്രണയം മറച്ചു വെച്ചിട്ടോ, ഉള്ളിൽ പൊതിഞ്ഞു വെച്ചിട്ടോ കാര്യമില്ല. അത് ജീവിതത്തിന്റെ ഗതിയെ പോലും മാറ്റി മറിക്കും… അങ്ങനെയല്ലേ?
പ്രണയം മറച്ചുവെച്ചു മറ്റൊരാളെ കല്യാണം കഴിച്ചിട്ട് അവരുടെ ജീവിതവും പങ്കാളിയുടെ ജീവിതവും കുഞ്ഞുങ്ങളുടെ ജീവിതവും താറുമാറാക്കിയ എത്രയോ പേരുണ്ട്?”
“നീ പറഞ്ഞത് ശരിയാണ്. പ്രണയം മറച്ചു വെക്കാനുള്ളതല്ല.”
“നിന്റെ സ്നേഹം, സാമീപ്യം എല്ലാം ഒരു കുളിർ നിലാവിന്റെ അനുഭൂതിയാണ് എന്നും എനിക്ക് പകർന്നു തന്നത്. നീ ഇല്ലാത്ത ദിവസങ്ങളിൽ ഞാൻ കൂടുതലായി അതറിഞ്ഞു.”…കുട്ടേട്ടൻ പറഞ്ഞു.
“കുഞ്ഞു കുഞ്ഞ് മോഹങ്ങൾ കൂട്ടി വെച്ച് ഞാൻ ഒത്തിരി സ്വപ്നങ്ങൾ നെയ്തു കൂട്ടിയിട്ടുണ്ട്. എന്റെ പ്രണയവും ചിന്തകളും സ്വപ്നങ്ങളും ഒരാളിലേക്ക് മാത്രമായി ചുരുങ്ങുന്നതും ഞാൻ അറിഞ്ഞിട്ടുണ്ട്. പക്ഷേ തുറന്നു പറയാൻ എനിക്കു ധൈര്യമില്ലായിരുന്നു. നിന്റെ മനസ്സിൽ എന്താണെന്നും ഞാൻ ശങ്കിച്ചിരുന്നു.”
“ഞാൻ എന്റെ അമ്മയെപ്പോലെ നിർവികാരയാണെന്നു കരുതി അല്ലേ…”
“ഒന്നു പോ മോളേ. ദേ വീടെത്തി. ഞാൻ കയറുന്നില്ല. മുത്തശ്ശിയോടും അപ്പച്ചിയോടും പറഞ്ഞേക്ക്.”
ഒരുനിമിഷം എന്റെകരങ്ങൾ രണ്ടും സ്വന്തം കയ്യിൽ എടുത്തു ചേർത്ത്പിടിച്ചിട്ടു ചോദിച്ചു.
“ഞാൻ കണ്ട സ്വപ്നങ്ങൾ പാഴാകില്ലല്ലോ അല്ലേ. ”
“എന്തു തോന്നുന്നു?”
“ഉം.. ഇപ്പൊ ഒരു ആത്മവിശ്വാസം ഒക്കെ തോന്നുന്നുണ്ട്. ശരി. നാളെ കാണാം.”
കുട്ടേട്ടൻ പോയിക്കഴിഞ്ഞും കുറച്ചു നേരം ഇറയത്തു തന്നെ ഇരുന്നു. ഒരു ദിവസം കൊണ്ട് എന്തൊക്കെ മാറ്റങ്ങൾ ആണ് സംഭവിച്ചത്?
ആ വിരൽത്തുമ്പുകളിലൂടെ ഞാൻ എന്നെത്തന്നെ ആണോ ഇന്നറിഞ്ഞത്? ഇതിന് മുമ്പ് എത്രയോ പ്രാവശ്യം ആ കൈകൾ എനിക്കു താങ്ങായിട്ടുണ്ട്…. പക്ഷേ അന്നൊന്നുമില്ലാത്ത ഒരു ഉണർവ് , ഉൾക്കരുത്ത് ഒക്കെ ആ ചേർത്തുപിടിക്കലിൽ ഇന്നെനിക്ക് എങ്ങനെ അനുഭവപ്പെട്ടു?
“ആ മോൾ വന്നോ. കുട്ടൻ എന്ത്യേ. അവന്റെ ഒച്ച കേട്ടായിരുന്നല്ലോ.”അമ്മമ്മ.
“കുട്ടേട്ടൻ ജംഗ്ഷനിൽ പോകണമെന്ന് പറഞ്ഞു പോയി.”
“മോൾ വാ, അത്താഴം കഴിക്കാം.”
“അമ്മമ്മേ, ഞാൻ കപ്പപുഴുങ്ങിയത് വയറു നിറയെ കഴിച്ചു. ഇനി ഒന്നും വേണ്ട. വയറും മനസ്സും നിറഞ്ഞു.”
“നിങ്ങൾ കഴിച്ചോ. ഞാൻ കിടന്നോട്ടെ… ”
“മോൾ കിടന്നോ. യാത്ര കഴിഞ്ഞു വന്നതല്ലേ. “അമ്മമ്മ.
ഇപ്പോഴാണ് എന്റെ ഉള്ളിലെ പല ചോദ്യങ്ങൾക്കും ചിന്താക്കുഴപ്പങ്ങൾക്കും ഉത്തരമായത്. ഞാനും ഒരാളെ പ്രണയിക്കുന്നു. എന്റെ ഹൃദയവും അഗാധമായ പ്രണയത്തിലാണ്……
മനസ്സ് ഒരു പൂത്തുമ്പി ആയി പറക്കുന്നതറിഞ്ഞു. ഒരു പുതു മനസ്സുമായി കട്ടിലിലേക്ക് വീണു..


2 Comments
നന്നായി എഴുതി❤️👌🌹.
ആ പ്രണയം തുറന്നു പറഞ്ഞിരുന്നില്ലെങ്കിൽ ……
കഥാഗതി തന്നെ മാറിപ്പോയേനേ അല്ലേ
Pingback: ഋതുഭേദങ്ങൾ പാർട്ട് 2 - By Rani Varghese - കൂട്ടക്ഷരങ്ങൾ