ഇന്ന് നിന്റെ അവഗണയുടെ ഉഷ്ണക്കാറ്റേറ്റ് ചില്ലകൾ കരിഞ്ഞ… ഇലകൾ കൊഴിഞ്ഞ… ഞാനാം പ്രണയമരം നിലം പതിക്കാതെ ഹൃത്തടത്തിൻ ആഴങ്ങളിൽ വേരാഴ്ത്തിയ നമ്മുടെ പ്രണയത്തിന്റെ ഓർമകളിൽ മാത്രം കാലംതെറ്റി പൂക്കുകയും തളിർക്കുകയും ചെയ്യുന്നു നിന്റെ ഓർമ്മകളുടെ അടിവേരുകൾ പറിച്ചെറിഞ്ഞിട്ടും വീണ്ടും മുളപൊട്ടുന്നു…
Author: Anamika S
എണ്ണിയാലൊടുങ്ങാത്ത ബന്ധങ്ങളാൽ സനാഥയായിരുന്നവളെങ്കിലും എണ്ണിപ്പറഞ്ഞൊന്നു കരയാനൊരാളും ഇല്ലാതെ പലപ്പോഴും ഒറ്റയായിരുന്നു അനാഥയായിരുന്നു
അരികെ… തൊട്ടരികെ നമ്മൾ എന്നുമുണ്ടായിരുന്നു ഒരു ഹൃദയമിടിപ്പിനപ്പുറം… ഒരു കൈപ്പാടകലെ… എങ്കിലും കാറ്റുപോലും കടക്കാത്ത അത്രയും ഇറുക്കി പരസ്പരം ചേർത്തുപിടിച്ചിരുന്നപ്പോഴും മനസ്സുകൾ കൊണ്ട് നാമെത്രയോ അകലെയായിരുന്നു…
ചിറകുകൾ ഉണ്ടായിരുന്നെങ്കിലും പറക്കാൻ മറന്നു മറ്റുള്ളവരുടെ സ്വപ്നങ്ങളൊക്കെ അടയിരുന്നു വിരിയിക്കാനും അവരൊക്കെ ഉയരേ പറക്കുന്നതും ആകാശം കീഴടക്കുന്നതും എന്റെ വിജയമായി കണ്ട് ആഘോഷിക്കാനും സന്തോഷിക്കാനും ഞാൻ മുൻപിലായിരുന്നു എന്റെ ചിറകുകൾ അവരെയൊക്കെ പൊതിഞ്ഞു പിടിക്കുവാനും സംരക്ഷിക്കുവാനും മാത്രം ഉള്ളതാണെന്ന് ഞാൻ സ്വയമേവ കരുതിപോന്നു. കാലം പോകെ ചിറകടിച്ചു പറന്നവരൊക്കെ എന്റെ നേർക്ക് പല്ലിളിച്ചു. കഴിവില്ലാത്തവൾ എന്ന ഒരൊറ്റ പേരിലേക്ക് ഞാൻ ചുരുങ്ങി ഉപയോഗിക്കാതെ ഒതുക്കി വെച്ച ചിറകുകൾ വിടർത്താൻ ശ്രമിച്ചെങ്കിലും ഞാൻ നിലം പതിച്ചു പറക്കാൻ ഒരു ആകാശത്തുണ്ടുപോലും എനിക്കായി ആരും ഒരുക്കിയില്ല കാലിൽ ഞാൻ സ്വയമിട്ട കുരുക്കൊന്ന് അഴിച്ച നിമിഷം മുതൽ എന്റെ ആകാശം ഞാൻ സ്വയം തീർത്തു ആദ്യം തത്തി തടഞ്ഞെങ്കിലും ഞാനിപ്പോൾ ഉയരെയാണ് എന്റെ സ്വപ്നങ്ങളുടെ നെറുകയിൽ…
പുളിയൊട്ടും കുറയാതെ… എരിവേറെ ചേർത്തിട്ട്…. ചെവിയോരം നുണകൾ ചൊല്ലുന്നു ചില കൂട്ടർ.. ചൊന്നതിൻ നേരറിയാൻ നിൽക്കാതെ, മേമ്പൊടിയായി കുറച്ചേറെ എരിവും പുളിയും കൂടി സ്വയമേവ ചേർത്തിട്ട് മറുചെവിയിലോതാൻ ഓടുന്നു മറ്റൊരു കൂട്ടർ… ചിലരാവട്ടെ അതൊക്കെ കേട്ടങ്ങു രസിക്കുന്നു…. തൊണ്ട തൊടാതെ വിഴുങ്ങുന്നു.. ഒടുവിലെ കഥ യാഥാർഥ്യത്തിനോട് പുലബന്ധം പോലുമില്ലാത്തതാവും ഇത്തരുണത്തിൽ എരിവിന്റെയും പുളിയുടെയും അതിപ്രസരം കൊണ്ട് ഭക്ഷിക്കാൻ യോഗ്യമല്ലാതായ കറികൾ പോലെ…. ജീവിതം തന്നെ നഷ്ടപ്പെട്ടു പോയവരൊരുപാടുണ്ട്….
ഞങ്ങളുടെ വീടായിരുന്നു എത്ര ചെറിയൊരു വാക്ക് തർക്കത്തിൽ അതയാളുടെ മാത്രം വീടായി? ഞങ്ങളുടെ മക്കളായിരുന്നു കൊച്ചു കുരുത്തക്കേടുകളിൽ എത്രപെട്ടെന്നാണ് അവരെന്റെ മാത്രം മക്കളായത്? ഞങ്ങളുടെ ബന്ധുക്കളായിരുന്നു പലതിന്റെയും കണക്കെടുപ്പിൽ അത് “എല്ലാം തികഞ്ഞ എന്റെ കുടുംബവും “ഒന്നുമല്ലാത്ത നിന്റെ കുടുംബവുമായി മാറിയത് എത്ര വേഗമാണ്… കുറ്റപ്പെടുത്തലുകളിലും പഴിചാരലുകളിലും ചേർത്തെഴുതാൻ ആവാത്ത വിധം ഞങ്ങൾ നിരന്തരം പിരിച്ചെഴുതപ്പെട്ടുകൊണ്ടേയിരുന്നു…
പുറം ചട്ട നോക്കി വിലയിരുത്തിയവരുണ്ട് പല ആവർത്തി വായിച്ചിട്ടും മനസ്സിലാക്കാതെ പോയവരുണ്ട് സ്വന്തം ഭാവനയ്ക്ക് അനുസരിച്ച് മാറ്റിയെഴുതാൻ ശ്രമിച്ചവരുണ്ട് വായിക്കാതെ വലിച്ചെറിഞ്ഞവരുണ്ട് തൂക്കി വിറ്റ് കാശാക്കാൻ നോക്കിയവരുണ്ട് എങ്കിലും നിലപാടുകളിൽ ഉറച്ച ഞാനെന്ന പുസ്തകം നെഞ്ചോടടുക്കി ഞാൻ പറയുന്നു വായിച്ചവയിലും വായിക്കാൻ പോകുന്നവയിലും എനിക്കേറ്റം പ്രിയമുള്ളതാണീ പുസ്തകമെന്ന്
മഞ്ഞും മരങ്ങളും മധുവൂറും പൂക്കളും മഴയും മലകളും മഴവില്ലഴകും മാനും മയിലും മനുഷ്യരും മാന്ത്രിക സമസ്യ തീർക്കും മമ പ്രകൃതി നീയെത്ര മനോഹരി
നീതി നിഷേധിക്കപ്പെട്ടവളുടെ നിലവിളി ചാനലിലെ അന്തിചർച്ചകളിൽ മുങ്ങിപ്പോയി ഇരയും അതിജീവിതയും മുഖമില്ലാതെ കരഞ്ഞപ്പോൾ നിയമത്തിന്റെ പഴുതുകളിൽ കൂടി നൂണ്ടിറങ്ങിയ വേട്ടക്കാർ പൂമാലയിട്ട് സ്വീകരിക്കപ്പെട്ടു ഫിൽറ്ററിട്ട സ്വന്തം ഫോട്ടോയുടെ ലൈക്കുകൾ എണ്ണി തിട്ടപ്പെടുത്തി ഉറക്കെ ചിരിച്ചു ഇതാണ് ഇവിടുത്തെ നീതി ഇന്നത്തെ ന്യായം
കോളേജ് കഴിഞ്ഞ് വരുന്ന ഒരു ദിവസം. കുറേ കൂട്ടുകാരൊക്കെ കൂടി സിപ്പ് അപ്പ് ഒക്കെ നുണഞ്ഞ് കലപില കൂട്ടി ടൗണിലെ തിരക്കുള്ള മെയിൻ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉന്തിയും തള്ളിയും കൂട്ടത്തിലുള്ളവരോട് തിരിഞ്ഞു നിന്നു ചളി പറഞ്ഞും ആഘോഷമായി നീങ്ങുന്നതിനിടക്ക് പെട്ടെന്ന് വലിയ ഒരൊച്ചെയും ഒരാളെന്റെ കൈയ്യിൽ പിടിച്ചു സൈഡിലേക്ക് ഒരൊറ്റ വലിയും.. നോക്കിയപ്പോൾ മുഷിഞ്ഞു നാറിയ വേഷവും ജട പിടിച്ച മുടിയും പുകയിലക്കറ പിടിച്ച പല്ലുകളുമുള്ള കറുത്തിരുണ്ട് ആജാനബാഹുവായ ഒരു മനുഷ്യൻ… മുൻപ് പലപ്പോഴും ടൗണിൽ പലയിടത്തായി അയാളെ കണ്ട ഓർമ്മയുണ്ട്,” ഭ്രാന്തൻ “പലപ്പോഴും ആ പേര് പറഞ്ഞു അയാളെകാണുമ്പോൾ ഞാനടക്കം പലരും പിന്തിരിഞ്ഞോടിയിട്ടുള്ളത് ഓർമ്മയിൽ വെള്ളിടി പോലെ തെളിഞ്ഞു… എന്റെ തൊണ്ടയിൽ ഒരു നിലവിളി കുടുങ്ങി. ഞാൻ ചുറ്റുപാടും നോക്കി എന്റെ കൂട്ടുകാരൊക്കെ സ്തംഭിച്ചു നിൽക്കുന്നു. വലിയൊരു പാണ്ടിലോറി എന്റെ തൊട്ടടുത്തായി നിർത്തിയിട്ടിരിക്കുന്നു. വണ്ടികളിൽ പോകുന്നവർ അത് നിർത്തി എന്നെ നോക്കുന്നു,ചുറ്റുമുള്ള പല കടയിൽ നിന്നും ആളുകൾ എത്തിനോക്കുന്നു.…