അലിവോലുന്നൊരു നോക്കോ അനുഭാവത്തോടുള്ളൊരു വാക്കോ അകം നിറഞ്ഞൊരുചേർത്തുപിടിക്കലോ അത്ര മാത്രം മതിയാവും അവൾക്ക് അതുവരെ അനുഭവിച്ച അവഹേളനങ്ങളും അല്ലലും അഭിമാനക്ഷതങ്ങളും അരണയെപ്പോലെ മറന്നുകളഞ്ഞ് അവനെ പിന്നെയും സ്നേഹിക്കാൻ
Author: Anamika S
പാതിരാവിന്റെ പടിവാതിലിൽ കൺചിമ്മിത്തുറക്കുന്ന വെണ്മയേറും മുല്ലപ്പൂവിൻ ഗന്ധം അങ്ങേലെ തൊടിയും കടന്നെന്റെ മുടിയിൽ നിറയാൻ ഒരു കുഞ്ഞുപൂവട്ടിയിൽ അവനേകും മുല്ലപ്പൂമൊട്ടുകൾ എന്റെ പുലരികളിൽ നിറഞ്ഞോരു കാലം മുടിമറഞ്ഞു ചൂടിയ പൂക്കൾക്കൊപ്പം കഴുത്തിലെ വരണമാല്യത്തിലും പിന്നൊരുനാൾ മുല്ലപ്പൂക്കൾ ചിരിച്ചു ചൂടിയ പൂ വാടും മുൻപേ തനിച്ചാക്കി പോയവന്റെ ഓർമ്മകളിൽ ഒരു മുല്ലപ്പൂക്കാലം തിരഞ്ഞിന്നും ഞാൻ തനിച്ച്
ആരോ ഒരാളിന്നെന്റെ അകതാരിൽ പാതി മഞ്ഞോരോർമ്മചിത്രമായി മെല്ലെ തെളിയുന്നു പരസ്പരം കൈമാറിയ പുഞ്ചിരികൾ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ നോട്ടങ്ങൾ കൊതിയോടെ കാത്തിരുന്ന സംസാരങ്ങൾ ഭ്രമിപ്പിച്ച സാമിപ്യങ്ങൾ ഒടുവിൽ ഒരിക്കലും ഒന്നിക്കാനാവാത്ത രണ്ട് സമാന്തര രേഖകൾപോലെ ഇരുവഴി പിരിഞ്ഞ പ്രണയം എല്ലാമെല്ലാമാണെന്ന് ആയിരം വട്ടം പറഞ്ഞവന് ഞാനും എനിക്കവനും ഇന്ന് വെറും ആരോ ഒരാൾ
അയാളുടെ വിജയങ്ങളൊക്കെ അയാളുടെ മാത്രം കഴിവായിരുന്നു അയാളുടെ പരാജയങ്ങളൊക്കെ അവളുടെ മാത്രം ദോഷമായിരുന്നു വിജയങ്ങളിൽ സകലരോടുമൊപ്പം അയാൾ സന്തോഷിച്ചു പരാജയങ്ങളിൽ അവളെമാത്രം കുറ്റപ്പെടുത്തി സങ്കടം തീർത്തു തന്റെ കഴിവുകൾ പുറംലോകം കാണാതൊളിപ്പിച്ചു വെച്ചവൾ സഹനവഴികളിലൂടെ വിജയകിരീടം ചൂടിയപ്പോൾ ആ വിജയി പട്ടത്തിന് പിന്നിൽ അവകാശിയായി അയാൾ ഞെളിഞ്ഞിരുന്നു ഏതൊരു ഭാര്യയുടെ വിജയത്തിന് പിന്നിലും അവളുടെ ഭർത്താവുണ്ടാകും എന്നൊരു മുഖവുരയോടെ വെളുക്കെ ചിരിച്ചു അർഹിക്കാത്ത കടപ്പാട് അയാളുടെ പേരിൽ ചാർത്തി അവൾ യഥാർത്ഥ വിജയിയായി
ഇമകൾ അടയും വരെ ഇനി ഈ മണ്ണിൽ അലിയും വരെ ഇണയായ് തുണയായി നീ മാത്രം ഇഷ്ടങ്ങളിൽ ഇഷ്ടക്കേടുകളിൽ ഇത്തിരി പൊരുത്തമില്ലെങ്കിലും ഇനിവരും ജന്മത്തിൻ ഇടനാഴിയിൽ പോലും ഇരു കൈ നിറയേ പൂക്കളുമായി ഈയുള്ളവൾ ഇണയായ നിന്നെ കാത്തിരിക്കും
ഒരിക്കൽ പുഴുവായിരുന്നു അവന്റെ കാലടി ചോട്ടിൽ ഞെരിഞ്ഞമരാൻ മാത്രം വിധിക്കപ്പെട്ട പുഴു പിന്നെ സങ്കടങ്ങളുടെ പ്യൂപ്പക്കുള്ളിൽ സ്വയം സുഷുപ്തിയിലാണ്ട് കാലങ്ങൾ ഒരുപാട് എന്റെ ചിറകുകളുടെ ശക്തി തിരിച്ചറിഞ്ഞപ്പോൾ ഇപ്പോൾ ശലഭമാണ് എന്റെ ഇഷ്ടങ്ങളുടെ പൂന്തോപ്പിൽ പാറിപ്പറന്നു നടക്കുന്ന വർണ്ണ ശലഭം
ഇമകൾ അടയും വരെ ഇനി ഈ മണ്ണിൽ അലിയും വരെ ഇണയായ് തുണയായി നീ മാത്രം ഇഷ്ടങ്ങളിൽ ഇഷ്ടക്കേടുകളിൽ ഇത്തിരി പൊരുത്തമില്ലെങ്കിലും ഇനിവരും ജന്മത്തിൻ ഇടനാഴിയിൽ പോലും ഇരു കൈ നിറയേ പൂക്കളുമായി ഈയുള്ളവൾ ഇണയായ നിന്നെ കാത്തിരിക്കും
വർഷവും വസന്തവും ഗ്രീഷ്മവും ശിശിരവും നിന്റെ കണ്ണിൽ തിരഞ്ഞതെൻ ആദ്യപ്രണയം… കൈമാറി വാങ്ങിയ ഹൃദയമിന്നും സ്നേഹത്താൽ പൊതിഞ്ഞു കാത്തുവെച്ചിട്ടുണ്ടെന്നതും സത്യം..
പരിഹാസ ശരങ്ങളിൽ പലവേള പതറിപ്പോയവരുണ്ട് പരിഹാസങ്ങളെ പേടിച്ച് പിന്തിരിഞ്ഞോടിയവരുണ്ട് പുറംലോകം കാണാതെ പിന്നുള്ള കാലം പാതിചത്ത് ജീവിച്ചവരുണ്ട് പരിഹാസങ്ങളിൽ തളരാതെ പറഞ്ഞവരെക്കൊണ്ട് പലവട്ടം കൈയ്യടിപ്പിച്ചവരുണ്ട് പരിഹാസങ്ങൾ തന്ന വേദന പറഞ്ഞു കരഞ്ഞിട്ട് പിന്നെ പലരോടും പത്തിരട്ടി അതുതന്നെ കാട്ടി പ്രഹസനം തീർക്കുന്നവരും പാരിൽ ഏറെയുണ്ട്
ഭാര്യ വീട്ടിലും ഭർതൃ വീട്ടിലും വിരുന്നൊരുങ്ങിയതൊക്കെ അവന്റെ നാവിന്റെ രുചിക്കനുസരിച്ചായിരുന്നു അവനിഷ്ടമുള്ള വിഭവങ്ങളും അവന്റെ ഇഷ്ടത്തിനുള്ള പുളി എരിവ് മധുരം ഉപ്പ് എന്നിവയും അമ്മായിഅമ്മ അരുളിച്ചെയ്യും അവളുടെ വീട്ടിലാവട്ടെ “അവനെന്നാടി ഇഷ്ട്ടം” എന്നൊരു ചോദ്യത്തിൽ അവന്റെ പാകത്തിനുള്ള രുചികൾ ഒക്കെയും വിരുന്നിനു മുന്നിൽ നിറയും സ്വന്തം നാവിന്റെ രുചി മറന്നൊരുവൾ പിന്നെയും കാലങ്ങളോളം അവനെന്നും വിരുന്നൊരുക്കും കുറ്റപ്പെടുത്തലുകൾ നിറച്ച കണ്ണുകൾ തുടച്ച് അതവനെന്നും വിളമ്പിക്കൊടുക്കും
