ചെറിയ ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. കതക് പൂട്ടി ഇടുങ്ങിയ സ്റ്റെപ്പിലൂടെ അവൾ താഴേക്ക് ഇറങ്ങി. താഴത്തെ നിലയിലെ ബിസിനസ് സ്ഥാപനം തുറന്നിരിക്കുകയായിരുന്നു. ”ടീച്ചർ എന്തുണ്ട് വിശേഷം”കടയുടമയുടെ സ്ഥിരം ചോദ്യം. പുഞ്ചിരിയോടെ അവൾ മറുപടി പറഞ്ഞു “ഇന്നുകൊണ്ട് ഞാൻ ട്യൂഷൻ നിർത്തുകയാണ്”. “അപ്പോൾ ഒരു കൂട്ട് നഷ്ടമായി” അയാൾ വിഷമത്തോടെ പ്രതികരിച്ചു. അവൾ പതിയെ താഴെ എത്തി സ്കൂട്ടർ എടുത്തു. ഉദരത്തിൽ ഒരു കുഞ്ഞ് ജീവൻ വളരുന്നുണ്ട്. “വാവേ നമുക്ക് സൂക്ഷിച്ചു പോകാമേ”അവൾ ഉള്ളിൽ പറഞ്ഞു. എത്രയും പെട്ടെന്ന് വീട്ടിൽ എത്തണം. അവിടെ രണ്ടുപേർ കാത്തിരിപ്പുണ്ട്, ഒരു ദിവസത്തെ മുഴുവൻ വിശേഷങ്ങൾ പറയാൻ. സംസാരിച്ചു തുടങ്ങിയാൽ വർഷങ്ങൾക്ക് ശേഷം കണ്ടവരെ പോലെ സംസാരിച്ചു കൊണ്ടേയിരിക്കും. പക്ഷേ ഇപ്പോൾ എന്തൊക്കെയോ മാറിയത് പോലെ. എല്ലാം തോന്നലുകൾ ആയിരിക്കാം. യാത്രയിൽ ഉടനീളം തിരമാല പോലെ ചിന്തകൾ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരുന്നു. കോവിഡിനു ശേഷം കഷ്ടപ്പെട്ട് തുടങ്ങിയ സ്ഥാപനമാണ്. വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ മുന്നോട്ടു പോയി…
