നുരയും ആസക്തിയുടെ സിരകൾ ചൂട്പിടിച്ച് തിളച്ചു മറിയുമ്പോൾ മധുരമുള്ള വാക്കുകളുടെ നെയ് ചേർത്ത് രാവിന്റെ കിടപ്പറയിലേക്കവളെ അയാൾ കോരിയൊഴിക്കും. പേടിച്ച വിഭ്രാന്തി പൂണ്ട രതി സംയോഗങ്ങളിലവൾ ഉള്ള് പൊള്ളിവെന്ത് പൊന്തിപ്പിടയും. ബാക്കിയാവും പകലരികുകളിൽ ബാക്കിയുള്ളോരും പാകമൊത്ത താപത്തിൽ മദമാണ്ട പുലമ്പലുകളാലവളെ മൊരിച്ച് മൊരിച്ചുമെടുക്കും.
Author: സിന്ധു ഭാരതി
ഒരു രാത്രിയെങ്കിലും നമുക്ക് തമ്മിൽ തുന്നിയെടുക്കണം. പ്രണയത്തിന്റെ സൂഷ്മമായ കൊത്തുപണികളുള്ള നിന്റെ കണ്ണുകൾ നോക്കി നോക്കി രാവ് കഴിക്കണം. ജീവിക്കാതെ പോയ ജീവിതം ഉണ്ടുറങ്ങണം. വിഷാദമുഖിയായ കാലം നമുക്ക്, അടുത്ത ജന്മത്തിലേക്കുള്ള വഴി പറഞ്ഞുതരട്ടെ!
ഒന്നും തൊറന്ന് പറയൂലാ.. ഒക്കെ ഉള്ളിലൊതുക്കും. എന്തൂട്ടായാലും ന്നോട്.. പറഞ്ഞൂടേ..ന്ന് ഒരു നൂറ് വട്ടം ചോദിച്ചാലും പറയും, ഒന്നൂല്ലടീ.. ഞാനിത്തിരി നേരം ഒറ്റക്കിരിക്കട്ടേന്ന്.. എനിക്കറിയാം, എന്റെ വേദന കൂടി കണ്ട് നിക്കാൻ പറ്റാഞ്ഞിട്ടാന്ന്. അങ്ങനെ ഒറ്റക്കെല്ലാം കൊണ്ട് നടന്ന് നടന്ന് ചങ്ക് പൊട്ടിയാ ഇന്നെന്നെ ഒറ്റക്കാക്കി ഈ കെടപ്പ് കെടക്കണത് ദൈവമേ..
അന്ന്, ശ്രുതി താണ കാലത്തിൽ ചാരി അമ്മ പാടി കേട്ടുകേട്ടുറങ്ങിയ താരാട്ടിലെല്ലാം രാമനാൽ ത്യജിക്കപ്പെട്ടൊരു സീതയുടെ വെയില് കുടിച്ചുടല് പൊള്ളിയടർന്നതിന്റെ ഈണവും കൂരക്കകത്തെ മഴയുടെ ജലധാരക്കൊപ്പം കരളിലെ തോടും പുഴയുമൊക്കെ നിറഞ്ഞു കവിഞ്ഞും കള്ളക്കർക്കിടകത്തിലെ കാണാത്ത വറ്റിന്റെ പഞ്ഞവും തെറ്റാതെ താളവും പിടിച്ചതിനാലാവാം നിദ്രയുടെ നേരങ്ങളിൽ വഴിയന്വേഷിച്ചിടാതെ എന്നിലെ ഉണ്ണിയിൽ അത്രമേലുറക്കം വന്ന് കൺപൂട്ടിയത്..
ഒരിത്തിരി മതി കുന്നോളം സങ്കടപ്പെടാൻ.. ആ ഇത്തിര്യേക്കാളും ഒരു തരി മതി വാനോളം സന്തോഷിക്കാൻ അവളൊരുത്തിക്ക്..
അൻപായിരുന്ന മതങ്ങൾ അമ്പുകളാകുന്നു. വരണമാല്യങ്ങൾ മരണപാശങ്ങളാകുന്നു പ്രണയനിരാസങ്ങൾ പ്രതികാര കഷ്ണങ്ങളാകുന്നു. പിഞ്ചിളം മേനികൾ ചവച്ച് പീച്ചിക്കൂട്ടിയ മാമ്പൂക്കളാകുന്നു കലികാലമെന്നല്ലേ ചൊൽവേണ്ടൂ!!
രാജ്യത്തിന്റെ സ്ത്രീകൾ മുൻപില്ലാത്തവണ്ണം നടുറോഡിൽ വലിച്ചിഴക്കെട്ട് പൊതുമധ്യേ ബലാത്സംഗം ചെയ്യപ്പെട്ട്, പാടത്തും തരിശു നിലങ്ങളിലും ഉപേക്ഷിക്കപ്പെടുന്നു. നിന്ന നിൽപ്പാലേ വറ്റിപ്പോയ പുഴയാകുന്നു. മറ പോലും വേണ്ടിവരാത്ത ബലാത്സംഗങ്ങൾ! കലികാലം!!
ചൂടാനെടുക്കില്ലെന്നറിഞ്ഞിട്ടും ആരുടേയും പരിഗണനക്ക് കാത്തുനിൽക്കാതെ വിടരുന്നു പൊഴിയുന്നു. സ്വന്തം കഴിവിലാത്മാവർപ്പിച്ച് ആത്മവിശ്വാസത്തോടെ കർമ്മങ്ങൾ ചെയ്യുക. ജീവിത പാംങ്ങളുടെ ചെമ്പൂവ് ചെമ്പരത്തി!
അങ്കമാലിയർച്ചനയിൽ നിന്നായിരുന്നു അന്നമ്മക്കൊരു പൊൻ കസവു വാങ്ങീത്. ഒന്നുറങ്ങാൻ കിടന്നതാ പിന്നെയുണർന്നതേയില്ല! അവിടന്നങ്ങോരോ ഓണനാളും ഒരു ചിങ്ങപ്പെയ്ത്ത് മാത്രം ബാക്കിയാക്കി ആ ഓണക്കോടി വെള്ളപുതച്ചു. അർച്ചനക്കിന്ന് പുതുനാമ രൂപഭാവങ്ങൾ.. നിർമ്മിതികളില്ലാ ഓർമ്മകൾ പതഞ്ഞു ജീവിതച്ചെരുവിൽ കാന മാത്രം കീറുന്നു , കരളിലെ തോടും പുഴയും കവിഞ്ഞൊഴുകി ഓരോ ഓണക്കോടികളേയും നനഞ്ഞു കുതിർത്ത്..
നാട്ടിലെ മുത്തി, പാറുവമ്മ നെയ്തന്ന തഴോല പൂവട്ടിയുമായ് ബാല്യം രാക്കര കുന്നേറും. കാശിത്തുമ്പ കാക്കപ്പൂ കണ്ണാന്തളി കാട്ടുചേമന്തി മുക്കൂറ്റി തുമ്പപ്പൂ.. ഹായ്..! പൂമൂടിയ പച്ചക്കാട്, വട്ടത്തിൽ വട്ടിയിലാദ്യ പൂക്കളമിടുന്നു. പിന്നെ അത്തമിടും, വ്രീളാവതി തുമ്പപ്പൂ. ചോന്ന ചെമ്പരത്തി ചോതിയും വാലൻപൂ മൂലക്കളവും പത്തുനിറം പൂക്കളായുത്രാടവും തുമ്പയും തൃക്കാക്കരയപ്പനുമായ് തിരുവോണുവും ചാണകം മെഴും. ഒരുനാൾ മുത്തിയും പൂക്കളും പൂവട്ടിയുമൊരു കഥയായ്.. രാക്കരക്കുന്ന് ജെ സി ബി മെഴുകി.. എങ്കിലുമോർമ്മകൾ കുന്നിറങ്ങി ഓണമെത്തുമ്പോൾ തമിഴ്മക്കൾ, മഞ്ഞയും ചോപ്പും ജെമന്തിയും ചെണ്ടുമല്ലീമിരുന്നു മുറ്റത്തു മാവേലിക്കായ് പൂക്കുട നീർത്തുന്നു..