തലേല് ചുട്ടുപൊള്ളും സൂര്യൻ കാലേല് തൂങ്ങി നെടുനീളൻ ഭൂമിയും. കണ്ണുകളിലുറങ്ങുമനേകം നക്ഷത്രങ്ങൾ! ഒക്കത്തൊളിപ്പിക്കും ഒരു കുടന്നയാകാശം! ഇനിയും സഹിക്കും തഴമ്പിൻ കറുപ്പേകരുതോൾക്ക്…!
Author: സിന്ധു ഭാരതി
നീ ശ്വസിച്ചുവിട്ട അതേ പ്രാണവായു തന്നെ ഞാനും ശ്വസിക്കുന്നു. കൊടുങ്കാറ്റടങ്ങിയിട്ട് നീ തിരികെ വരൂ.. എന്നിട്ടു വേണം ഇലകൊഴിഞ്ഞ എനിക്ക് പൂവിടും മരമാകാൻ.. നമുക്കൊറ്റ വസന്തമാകാൻ..
സ്നേഹത്തിൻ്റേം പരിചരണത്തിൻ്റേം സ്വാർത്ഥതയില്ലാത്ത സ്പർശമുണ്ടായാൽ മനസ്സിൻ്റെ ചൂടിൽ നിന്നും മുങ്ങി നിവരാനാകുമെന്ന് ഉണ്ണിയപ്പം!
സ്നേഹത്തിനും ഒരു നിയമം വേണം. നിന്നെ സ്നേഹിച്ചാൽ എന്നേയും സ്നേഹിക്കണം എന്ന്.. നിന്നെ സ്നേഹിക്കുക എന്നതിനേക്കാൾ പാട്, നീയാൽ സ്നേഹിക്കപ്പെടുക എന്നതു തന്നെയാണ്..
അനുഭവങ്ങൾ അതിജീവിച്ചതിൻ്റെ അവശേഷിപ്പുകളാണ് പക്വത.
അന്തിയുറങ്ങാൻ കിടപ്പാടമില്ല. ഉറക്കമില്ലാത്തതിനാൽ രാത്രികളില്ല. വിശപ്പിനാൽ വിപ്ലവമില്ല. ഇടക്കെങ്കിലും ഒന്ന് തോള് ചായാൻ മനുഷ്യരുമില്ല. അലങ്കാരങ്ങളില്ലാത്ത ഭൂപ്രദേശങ്ങൾ!!
ഞരമ്പിൽ നിന്നിലേക്കുള്ള വഴി വരക്കുമ്പോഴാണ് അപ്രതീക്ഷതമായി നീ വന്നു കേറിയതും അരി തിളച്ചു പൊന്തും കലത്തിലെന്ന പോലെ ഞാൻ വേവു പാകമായി നിനക്കിലയിട്ടതും നമ്മൾ നിലാവുണ്ടതും..
സ്നേഹം ഓരോ മനുഷ്യനും അവകാശപ്പെട്ട ഭൂപ്രദേശമാണ്. അത് നിഷേധിക്കപ്പെടുമ്പോൾ അതിർത്തിയിൽ യുദ്ധമുണ്ടാകും.
പ്രണയം ചിലപ്പോഴൊക്കെ അങ്ങനെയാ. ഇല വിരിഞ്ഞ് പടരുന്നത് മുള്ളിലേക്കായിരിക്കും. പിന്നെ തറയുമ്പോഴും പിഴുതെടുക്കുമ്പോഴും വേദന മാത്രം. അപ്പോഴേക്കും മുൾവേലിയായ് പൂത്ത് അതിരുകവിഞ്ഞ് അതിർത്തിയിലെ കുത്തിക്കീറിയ ഒച്ചകളാകും!
എരിവും പുളിയും ഉപ്പുമുള്ള വാക്കും നോട്ടവുമിട്ട് ചതച്ചരച്ചെടുത്ത് തൊട്ടു നാക്കത്തു വക്കുമ്പോൾ നിങ്ങൾക്കവരെ വെന്തു പാകമായി കിട്ടുന്നുണ്ടല്ലോ അല്ലേ..?
