“എൻ്റെ സ്നേഹമേ…!!” ഒറ്റവട്ടമേ നീ വിളിച്ചുള്ളൂ അങ്ങനെ. എത്രവട്ടമീ തപ്തമദ്ധ്യാഹ്ന ഗ്രീഷ്മ പ്രപഞ്ചമായിരിക്കുന്നൂ ഞാൻ!
Author: സിന്ധു ഭാരതി
പ്രണയത്തിൽ നിന്ന് നിൻ്റെയീ പരിഭവത്തെ ഒന്നരിച്ചു മാറ്റാമോ ? ഓഹോ..! എങ്കിൽ, ജലത്തിന് നനവെന്ന പോലെ വിത്തിന് വിരിയലെന്ന പോലെ നിന്നിൽ പടരും പ്രണയാർദ്ര ഭൂപടം ആകുന്നതെങ്ങനെ ഞാൻ..?
ഒരിക്കൽ നീ പറഞ്ഞിരുന്നില്ലേ, ഭൂമിയുടെ ആഴത്തിലുള്ള ഏകാന്തത കണ്ട് മേഘം ഭൂമിക്കയക്കുന്ന കത്തുകളാണ് മഴയെന്ന്! നിന്നെ കാത്തുകാത്ത് എന്നിലെ വെള്ളക്കെട്ടുകൾ വരണ്ടതു കണ്ട് ദാഹിച്ചു മടങ്ങുന്ന എൻ്റെ പ്രേമത്തിൻ്റെ പാദവേരുകൾ കാണുന്നില്ലേ നീ? നനുത്ത നീലയക്ഷരങ്ങൾ വിരിച്ചൊരു മറുപടിക്കത്തയച്ച് എൻ്റെ വാനിലെ ഏകാന്തതയുടെ കിണർ നിറക്കണേ എൻ്റെ മേഘമേ, ഇനിയെങ്കിലും..
ആരൊക്കെയോ കണ്ടെത്തിയ വഴികളിലൂടെ തന്നെ അയാൾക്കും, ജിവിതത്തെ മരണം കൊണ്ട് ഹരിച്ചു വെട്ടിമാറ്റി തൻ്റെ ശരിയുത്തരം കിട്ടിയപ്പോൾ ശിഷ്ടം വന്നു സ്വപ്നങ്ങളെ കൂട്ടാനറിയാതെ ഭാര്യയും രണ്ട് പെൺമക്കളും! ജീവിതം പലപ്പോഴും ഒരു വഴിക്കണക്കാണ്..!! പ്രശ്നങ്ങളില്ലെങ്കിൽ ജീവിതമില്ലെന്ന് പഠിപ്പിക്കുന്ന കണക്കുകൂട്ടലുകളുടെ..
സ്‌നേഹത്തിൻ്റെ കൂട്ടിക്കിഴിച്ച കണക്ക് അറിയില്ല. തിരിച്ചു കിട്ടാത്ത സ്നേഹത്തിൻ്റെ ചരിത്രവും സയൻസും സൂഷ്മമായി വായിച്ചെടുക്കാനും പറയാനും അറിയില്ല. പക്ഷെ സ്‌നേഹം എന്ന മാതൃഭാഷയിൽ മനോഹരമായി കവിതകൾ രചിക്കും. അതിൻ്റെ വലിയ പരീക്ഷകളിൽ ഒന്നാമനും ആകും..
ലോകത്ത് നല്ലതും ചിത്തയുമായ പുസ്തകങ്ങളുള്ളതു പോലെ ലോകത്തെ, മനുഷ്യരെ, നിങ്ങൾ വായിച്ചെടുക്കുന്നതിനനുസരിച്ച് നിങ്ങളേയും ലോകം നല്ലതോ ചീത്തയോ ആയ ഒരു പുസ്തകമായി ക്രമേണേ വായിച്ചെടുക്കും…
തലേല് ചുട്ടുപൊള്ളും സൂര്യൻ കാലേല് തൂങ്ങി നെടുനീളൻ ഭൂമിയും. കണ്ണുകളിലുറങ്ങുമനേകം നക്ഷത്രങ്ങൾ! ഒക്കത്തൊളിപ്പിക്കും ഒരു കുടന്നയാകാശം! ഇനിയും സഹിക്കും തഴമ്പിൻ കറുപ്പേകരുതോൾക്ക്…!
നീ ശ്വസിച്ചുവിട്ട അതേ പ്രാണവായു തന്നെ ഞാനും ശ്വസിക്കുന്നു. കൊടുങ്കാറ്റടങ്ങിയിട്ട് നീ തിരികെ വരൂ.. എന്നിട്ടു വേണം ഇലകൊഴിഞ്ഞ എനിക്ക് പൂവിടും മരമാകാൻ.. നമുക്കൊറ്റ വസന്തമാകാൻ..
സ്നേഹത്തിൻ്റേം പരിചരണത്തിൻ്റേം സ്വാർത്ഥതയില്ലാത്ത സ്പർശമുണ്ടായാൽ മനസ്സിൻ്റെ ചൂടിൽ നിന്നും മുങ്ങി നിവരാനാകുമെന്ന് ഉണ്ണിയപ്പം!
സ്നേഹത്തിനും ഒരു നിയമം വേണം. നിന്നെ സ്നേഹിച്ചാൽ എന്നേയും സ്നേഹിക്കണം എന്ന്.. നിന്നെ സ്നേഹിക്കുക എന്നതിനേക്കാൾ പാട്, നീയാൽ സ്നേഹിക്കപ്പെടുക എന്നതു തന്നെയാണ്..
