അനുഭവങ്ങൾ അതിജീവിച്ചതിൻ്റെ അവശേഷിപ്പുകളാണ് പക്വത.
Author: സിന്ധു ഭാരതി
അന്തിയുറങ്ങാൻ കിടപ്പാടമില്ല. ഉറക്കമില്ലാത്തതിനാൽ രാത്രികളില്ല. വിശപ്പിനാൽ വിപ്ലവമില്ല. ഇടക്കെങ്കിലും ഒന്ന് തോള് ചായാൻ മനുഷ്യരുമില്ല. അലങ്കാരങ്ങളില്ലാത്ത ഭൂപ്രദേശങ്ങൾ!!
ഞരമ്പിൽ നിന്നിലേക്കുള്ള വഴി വരക്കുമ്പോഴാണ് അപ്രതീക്ഷതമായി നീ വന്നു കേറിയതും അരി തിളച്ചു പൊന്തും കലത്തിലെന്ന പോലെ ഞാൻ വേവു പാകമായി നിനക്കിലയിട്ടതും നമ്മൾ നിലാവുണ്ടതും..
സ്നേഹം ഓരോ മനുഷ്യനും അവകാശപ്പെട്ട ഭൂപ്രദേശമാണ്. അത് നിഷേധിക്കപ്പെടുമ്പോൾ അതിർത്തിയിൽ യുദ്ധമുണ്ടാകും.
പ്രണയം ചിലപ്പോഴൊക്കെ അങ്ങനെയാ. ഇല വിരിഞ്ഞ് പടരുന്നത് മുള്ളിലേക്കായിരിക്കും. പിന്നെ തറയുമ്പോഴും പിഴുതെടുക്കുമ്പോഴും വേദന മാത്രം. അപ്പോഴേക്കും മുൾവേലിയായ് പൂത്ത് അതിരുകവിഞ്ഞ് അതിർത്തിയിലെ കുത്തിക്കീറിയ ഒച്ചകളാകും!
എരിവും പുളിയും ഉപ്പുമുള്ള വാക്കും നോട്ടവുമിട്ട് ചതച്ചരച്ചെടുത്ത് തൊട്ടു നാക്കത്തു വക്കുമ്പോൾ നിങ്ങൾക്കവരെ വെന്തു പാകമായി കിട്ടുന്നുണ്ടല്ലോ അല്ലേ..?
ഇന്നലെകളിൽ ചില നിറങ്ങൾ മങ്ങിയതാകാം ചില മണങ്ങൾ മാഞ്ഞതാകാം. ചില തന്ത്രികൾ മീട്ടാത്തതാകാം. അത്രമേൽ ലളിതമായ് ജീവനെ വരക്കും കിളിയുടെ ആകാശം നോക്കു…!
ആളറിഞ്ഞേ വിളമ്പാവൂ സ്നേഹവും. അല്ലെങ്കിൽ കൊടുത്ത പോലെ തിരികെ കിട്ടിയില്ല എന്ന തിരിച്ചറിവിൻ്റെ തൊണ്ടയിടുക്കിൽ കുടുങ്ങി ശ്വാസം മുട്ടി പോകും. ഒടുവിൽ പള്ളത്തിയുടെ വയറ്റിൽ അകപ്പെട്ട ചെറുമീൻ പോലെയുമാകും നമ്മൾ.
എൻ്റെ കണ്ണിമയാൽ ഞാൻ നിനക്കൊരു തൂവാല തീർക്കും. അതിൽ ‘നീ എൻ്റെ മാത്രം..’ എന്നു തുന്നിച്ചേർത്ത് പടരും നിൻ മഷിയൊപ്പും..
ജീവിതം പിടിച്ച് നടക്കുമ്പോൾ ഏത് വളവിലെ ഏത് കുരയിലും വേച്ചുവീണു പോയാലും ഒരു കുഞ്ഞു കല്ലെടുത്ത് എറിയാനെന്നോണമെങ്കിലും കുനിഞ്ഞു നിവരണം..
