ഇന്നലെകളിൽ ചില നിറങ്ങൾ മങ്ങിയതാകാം ചില മണങ്ങൾ മാഞ്ഞതാകാം. ചില തന്ത്രികൾ മീട്ടാത്തതാകാം. അത്രമേൽ ലളിതമായ് ജീവനെ വരക്കും കിളിയുടെ ആകാശം നോക്കു…!
Author: സിന്ധു ഭാരതി
ആളറിഞ്ഞേ വിളമ്പാവൂ സ്നേഹവും. അല്ലെങ്കിൽ കൊടുത്ത പോലെ തിരികെ കിട്ടിയില്ല എന്ന തിരിച്ചറിവിൻ്റെ തൊണ്ടയിടുക്കിൽ കുടുങ്ങി ശ്വാസം മുട്ടി പോകും. ഒടുവിൽ പള്ളത്തിയുടെ വയറ്റിൽ അകപ്പെട്ട ചെറുമീൻ പോലെയുമാകും നമ്മൾ.
എൻ്റെ കണ്ണിമയാൽ ഞാൻ നിനക്കൊരു തൂവാല തീർക്കും. അതിൽ ‘നീ എൻ്റെ മാത്രം..’ എന്നു തുന്നിച്ചേർത്ത് പടരും നിൻ മഷിയൊപ്പും..
ജീവിതം പിടിച്ച് നടക്കുമ്പോൾ ഏത് വളവിലെ ഏത് കുരയിലും വേച്ചുവീണു പോയാലും ഒരു കുഞ്ഞു കല്ലെടുത്ത് എറിയാനെന്നോണമെങ്കിലും കുനിഞ്ഞു നിവരണം..
നടിച്ചവള്, ഒരുമ്പെട്ടോള്, ധിക്കാരി, തൻ്റേടി, നീ പെണ്ണാ തുടങ്ങിയ അവരുടെ കുറെ കളിപ്പാട്ടങ്ങള് നിനക്കവര് എറിഞ്ഞു തരും. അത് നീയെടുത്തു പോലും നോക്കരുത്. അവരുടെ ഭൂമിയോട് ചേർത്ത് നിന്നെ ആണിയടിക്കുന്ന പാളങ്ങളാണത്. അടിമത്വത്തിൻ്റെ ആ ലെവൽ ക്രോസ് ഇരുട്ടിൽ, നീ തട്ടി വീഴരുതേ കുഞ്ഞേ..
മഴ കഴുകി കാറ്റ് തുടച്ച് വെയില് ഉണക്കി കാത്തുസൂക്ഷിക്കേണ്ട നാളെയുടെ വിത്തുകൾ..
ജീവിതമെന്നാൽ എഴുതിയ കവിതയും എഴുതപ്പെടാതെ പോകുന്ന കവിതയും കൂടിയാണെന്ന് നിന്നോളം എഴുതി ഒപ്പു വച്ച മറ്റാരുണ്ട്..!
ഒരിക്കൽ ഇറങ്ങിപ്പോന്ന ഇടത്തേക്ക് വീണ്ടും കയറിച്ചെല്ലുമ്പോൾ പരസ്പരം പഴിചാരിയ വാക്കുകൾ ചിതലെടുക്കാതെ മേൽക്കൂര കെട്ടിയിരിക്കുന്നതു കാണാം.
ഒരാളെ കൊല്ലാൻ പല കാരണങ്ങളും ഉണ്ടാകും. കൊല്ലാതിരിക്കാൻ നിങ്ങൾക്കൊരൊറ്റ കാരണമേയുള്ളൂ. നിങ്ങളൊരു മനുഷ്യനാണ് എന്ന സ്വയം തിരിച്ചറിവ് !
ഹൃദയങ്ങളെ ചേർത്തുവരക്കുമ്പോൾ ചില്ലയും വേരും അതിരു കവിയാതെ വേലിയേകണം. മുറിയാത്ത ചന്ദ്രനും നക്ഷത്രങ്ങളും അതിരു കാത്തു മിടിക്കുകയും വേണം.
