എന്നും ഗ്രഹ്യമായിരുന്നൊരാ ഗ്രന്ഥം അന്നൊരു നാളിലെന്നിലെ പെങ്ങളിലൊരു പാഠം പരിഭാഷ തെറ്റിച്ചു വരച്ചു! ഇന്ന്, തെളിയാത്ത ബന്ധത്തിൻ ചിത്രമായ് ആ ഗ്രന്ഥം..!
Author: സിന്ധു ഭാരതി
മുഖങ്ങളിലെ ചിരിയും ചിരിയിലെ മുഖങ്ങളേയും തിരിച്ചറിയും നേരം തിരിയുന്നൊരു ചിരി താനേ എന്നധരത്തിലും…
സത്യസന്ധത ചിലപ്പോഴൊക്കെ മുറിവും പലപ്പോഴും ഒരു മരുന്നും ആകാറുണ്ട്.
ആശയ വിനിമയമില്ലാത്തിടത്ത് ബന്ധങ്ങൾക്ക് നിലനില്പില്ല. ബഹുമാനമില്ലാത്തിടത്ത് സ്നേഹത്തിനിടമില്ല. വിശ്വാസമില്ലാത്തിടത്ത് തുടരുന്നതിൽ ഒരു കാരണവും ഇല്ല. സ്വന്തം കിടക്കയിലെ ഈ ചുളിവുകൾ ശ്രദ്ധിച്ച് നീക്കിയാൽ ഏതൊരാൾക്കും സുഖമായ് ഉറങ്ങാം.
ഏറ്റവും നിറമാർന്ന മനുഷ്യർ, മുന്നിലെ തീയും ചൂടും കടന്ന് ജീവിതത്തിന്നരികെ തിരികെയെത്തിയിട്ട് അതേ അവസ്ഥയിൽ തിളച്ചുമറിഞ്ഞും വാടിയും നരച്ചിരിക്കുന്നവരുടെ കടയ്ക്കല് അല്പം ജലം ഇറ്റിക്കുന്നവർ തന്നെയാണ്.
പ്രതികാരം ചെയ്യാൻ മുതിരാറില്ല. നമ്മെ മോശപ്പെടുത്തിയ മനസ്സുടമകൾ ജീവിതയിടവഴികളിൽ എവിടെയെങ്കിലും വച്ച് സ്വപ്രവൃത്തികളാൽ തന്നെ വിനാശപ്പെട്ടേക്കാം എന്നേ ചിന്തിക്കുന്നുള്ളു. അത് തന്നെയാണ് നിറയുന്ന സംതൃപ്തിയും.
വേനൽക്കാലത്ത് പുഴകൾ വറ്റി വരണ്ട് കിതച്ചു നീങ്ങുമ്പോഴും മഴക്കാലത്തോടടുക്കുമ്പോൾ ജലസമൃദ്ധമാകുന്നില്ലേ? അതുപോലെ കുറവുകളിലും പൂർണ്ണതയിലേക്കുള്ള പ്രയാണമാണ് മനുഷ്യ ജീവിതം.
അയല നന്നാക്കവേ അതിൻ്റെ ചത്ത കണ്ണ് കാൺകെ അവൾ ചോദിച്ചു, നീയെന്തിനാ എന്നെ ഇങ്ങനെ തുറിച്ച് നോക്കുന്നത്? നിൻ്റെ കടലും അതിൻ്റെ ആകാശവും ജീവനും നിനക്ക് നഷ്ടപ്പെട്ടു. ഞാനൊരു കടല് ഉള്ളിലൊളിപ്പിച്ച് പുറമെയൊരാകാശം പണിയാൻ ശ്രമിച്ചുകൊണ്ടും ഇരിക്കുന്നു. അത്രേയുള്ളു. ഫലത്തിൽ നമ്മൾ വെറും കഷണങ്ങളാണ്. ചിറക് വെട്ടിമാറ്റിയ കഷണങ്ങൾ!
മറ്റുള്ളവർ അവരുടെ ഇരുപത് ശതമാനം മാത്രം നിങ്ങൾക്ക് തരുമ്പോൾ നിങ്ങളുടെ നൂറ് ശതമാനവും നല്കി നിങ്ങളെ അവരിൽ നിക്ഷേപിക്കരുത്. സ്വാഭിമാനവും സ്വസ്നേഹവും നിങ്ങളുടെ സമയവും ഏറ്റവും മൂല്യവത്തായ കറൻസികളാണ്.
നല്ല പെങ്കിടാങ്ങള് പ്രണയത്തെപ്പറ്റി രതിയെപ്പറ്റി സ്വയംഭോഗത്തെപ്പറ്റി ഒന്നും മിണ്ടില്ലെത്രെ. സ്വന്തം മേനിയെക്കുറിച്ച് മോഹങ്ങളെക്കുറിച്ച് ഉറക്കെ ഉരിയാടില്ലെത്രെ. നല്ല പെങ്കുട്ട്യോളൊന്നും കാലകത്തിയിരിക്കേയില്ല ഇറക്കമില്ലായുടയാടകളിടേയില്ല. എന്തിനിതളുകളങ്ങനെ സ്വന്തം മേത്തേക്കാഭ്യംഗങ്ങൾക്കു ക്ഷണക്കത്തു കൊടുക്കണമെന്ന് അച്ചടക്ക മസ്തിഷ്ക്കങ്ങൾ. ഹൊ!! ചില്ലു ചില്ലായുടഞ്ഞ ഹഥ്റാസ് ഉന്നാവ സൂര്യനെല്ലിപ്പൂപ്പാത്രങ്ങളേ, ഭോജനം കഴിഞ്ഞയാ തെരുവു നായ്ക്കളെത്ര ഉച്ചത്തിലിപ്പോ ഊറിയൂറിയട്ടഹസിക്കുന്നുണ്ട്!
