ഏറ്റവും നിറമാർന്ന മനുഷ്യർ, മുന്നിലെ തീയും ചൂടും കടന്ന് ജീവിതത്തിന്നരികെ തിരികെയെത്തിയിട്ട് അതേ അവസ്ഥയിൽ തിളച്ചുമറിഞ്ഞും വാടിയും നരച്ചിരിക്കുന്നവരുടെ കടയ്ക്കല് അല്പം ജലം ഇറ്റിക്കുന്നവർ തന്നെയാണ്.
Author: സിന്ധു ഭാരതി
പ്രതികാരം ചെയ്യാൻ മുതിരാറില്ല. നമ്മെ മോശപ്പെടുത്തിയ മനസ്സുടമകൾ ജീവിതയിടവഴികളിൽ എവിടെയെങ്കിലും വച്ച് സ്വപ്രവൃത്തികളാൽ തന്നെ വിനാശപ്പെട്ടേക്കാം എന്നേ ചിന്തിക്കുന്നുള്ളു. അത് തന്നെയാണ് നിറയുന്ന സംതൃപ്തിയും.
വേനൽക്കാലത്ത് പുഴകൾ വറ്റി വരണ്ട് കിതച്ചു നീങ്ങുമ്പോഴും മഴക്കാലത്തോടടുക്കുമ്പോൾ ജലസമൃദ്ധമാകുന്നില്ലേ? അതുപോലെ കുറവുകളിലും പൂർണ്ണതയിലേക്കുള്ള പ്രയാണമാണ് മനുഷ്യ ജീവിതം.
അയല നന്നാക്കവേ അതിൻ്റെ ചത്ത കണ്ണ് കാൺകെ അവൾ ചോദിച്ചു, നീയെന്തിനാ എന്നെ ഇങ്ങനെ തുറിച്ച് നോക്കുന്നത്? നിൻ്റെ കടലും അതിൻ്റെ ആകാശവും ജീവനും നിനക്ക് നഷ്ടപ്പെട്ടു. ഞാനൊരു കടല് ഉള്ളിലൊളിപ്പിച്ച് പുറമെയൊരാകാശം പണിയാൻ ശ്രമിച്ചുകൊണ്ടും ഇരിക്കുന്നു. അത്രേയുള്ളു. ഫലത്തിൽ നമ്മൾ വെറും കഷണങ്ങളാണ്. ചിറക് വെട്ടിമാറ്റിയ കഷണങ്ങൾ!
മറ്റുള്ളവർ അവരുടെ ഇരുപത് ശതമാനം മാത്രം നിങ്ങൾക്ക് തരുമ്പോൾ നിങ്ങളുടെ നൂറ് ശതമാനവും നല്കി നിങ്ങളെ അവരിൽ നിക്ഷേപിക്കരുത്. സ്വാഭിമാനവും സ്വസ്നേഹവും നിങ്ങളുടെ സമയവും ഏറ്റവും മൂല്യവത്തായ കറൻസികളാണ്.
നല്ല പെങ്കിടാങ്ങള് പ്രണയത്തെപ്പറ്റി രതിയെപ്പറ്റി സ്വയംഭോഗത്തെപ്പറ്റി ഒന്നും മിണ്ടില്ലെത്രെ. സ്വന്തം മേനിയെക്കുറിച്ച് മോഹങ്ങളെക്കുറിച്ച് ഉറക്കെ ഉരിയാടില്ലെത്രെ. നല്ല പെങ്കുട്ട്യോളൊന്നും കാലകത്തിയിരിക്കേയില്ല ഇറക്കമില്ലായുടയാടകളിടേയില്ല. എന്തിനിതളുകളങ്ങനെ സ്വന്തം മേത്തേക്കാഭ്യംഗങ്ങൾക്കു ക്ഷണക്കത്തു കൊടുക്കണമെന്ന് അച്ചടക്ക മസ്തിഷ്ക്കങ്ങൾ. ഹൊ!! ചില്ലു ചില്ലായുടഞ്ഞ ഹഥ്റാസ് ഉന്നാവ സൂര്യനെല്ലിപ്പൂപ്പാത്രങ്ങളേ, ഭോജനം കഴിഞ്ഞയാ തെരുവു നായ്ക്കളെത്ര ഉച്ചത്തിലിപ്പോ ഊറിയൂറിയട്ടഹസിക്കുന്നുണ്ട്!
ജീവിതം വളരെ ഹ്രസ്വമെന്നിരിക്കെ നമ്മളെ മുറിപ്പെടുത്തി നീറിപ്പുകച്ച് നമ്മുടെ സന്തോഷം നമ്മിൽ നിന്നകറ്റി വലിച്ചു കുടിക്കുന്നവരെ നമ്മുടെ ജീവിതത്തോട് പിന്നെ വച്ചുകെട്ടാൻ നില്ക്കരുത്.
നിങ്ങളുടെ സുഹൃത്ത് എന്ന് നടിക്കുന്നവർ നിങ്ങളെന്ന വേരിലെ കോടാലികൾ ആണ്.
ചില വേരുകളറ്റു പോവുമ്പോൾ വാടി വീഴുന്ന ഇലകളാണ് നാം. ഒന്നു വിളക്കി ചേർക്കാൻ ആയെങ്കിലെന്നാലോചിക്കും. എവിടേക്കായിരിക്കും മണ്ണുമൂടിയ ആ വേരുകൾ പോയിരിക്ക? അകലകലെയാമനന്തതയിലേക്ക് വേരുകൾ പോലെ കൺനീട്ടി ചോദിക്കും. ഒടുവിലൊരുകുടന്ന ഹരിത സ്വച്ഛ സ്മരണകളിലേക്ക് കനകനത്ത കണ്ണാലേ ഞാനും വേരാഴ്ന്നു പോകും..
സ്വന്തം ഇടങ്ങളിൽ നിങ്ങൾക്ക് സത്യസന്ധമായ സ്നേഹവും കൂറും വിശ്വാസവും ലഭ്യമാകുന്നുവെങ്കിൽ നിങ്ങൾ തീർച്ചയായും സനാഥരാണ്.
