ഒരു തീർത്ഥാടനയാത്രയ്ക്കിടയിലാണ് പത്തുവയസ്സുകാരൻ അക്ഷയ് അച്ഛനമ്മമാരുടെ കൈവിട്ടു പോവുന്നത്. തമിഴ്നാട്ടിലെ തീർത്ഥാടനത്തിനിടയിലായിരുന്നു സംഭവം. പോലീസ് എല്ലാരീതിയിലും അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. മൂന്നുമാസത്തെ അന്വേഷണം വഴിമുട്ടി നിന്നു. സമാനമായ പല സംഭവങ്ങൾ പോലെ ദിശയറിയാതെ അതും അവസാനിച്ചു. അക്ഷയുടെ അച്ഛനമ്മമാരായ ആരതിയും അഖിലും അന്വേഷണം ഉപേക്ഷിക്കാൻ തയ്യാറായില്ല. ഇതേ അനുഭവങ്ങളുള്ള മറ്റുള്ളവരെ കണ്ടുപിടിച്ചു അവരുമായി ചേർന്നു കാര്യങ്ങൾ വിലയിരുത്തി പുതിയ മാർഗ്ഗങ്ങളിലൂടെ അന്വേഷണം മുന്നോട്ടു കൊണ്ടുപോയി. അതു ചങ്ങലക്കണ്ണികളായി ഇന്ത്യ മുഴുവൻ വ്യാപിപ്പിച്ചു. നിയമപാലകരുടെ നിസ്സഹകരണം അന്വേഷണപാതകൾ ദുഷ്ക്കരമാക്കിയെങ്കിലും പല സ്ഥലങ്ങളിൽ നിന്നായി ലഭിച്ച സൂചനകളും അന്വേഷണം അവസാനിപ്പിക്കാനുള്ള സമ്മർദ്ദവും പോവുന്നതു ശരിയായ ദിശയിലേക്കാണെന്ന തെളിവു നൽകി. ഇതേ സമയം അക്ഷയ് പല കൈ മറിഞ്ഞു എത്തിച്ചേർന്നതു ഉത്തരേന്ത്യയിലെ ഒരു വ്യവസായിയുടെ കൈയിലായിരുന്നു. അയാളുടെ വ്യവസായ സ്ഥാപനങ്ങളിലെ വിവിധ ജോലികൾക്കായി അവൻ നിയോഗിക്കപ്പെട്ടു. അവിടെ പല കുട്ടികളേയും അവൻ കണ്ടുമുട്ടി. അമ്മയും അച്ഛനും പറഞ്ഞുതന്നതും സിനിമയിലൊക്കെ കണ്ടതുമായ പല കാര്യങ്ങളും അവനു…
Author: Nishiba M
ശ്രീ സോമൻ കടലൂർ എഴുതിയ നോവൽ ‘പുള്ളിയൻ’ വായിച്ചു. കടലിന്റേയും കടലിന്റെ മക്കളുടേയും ജീവിതം തൊട്ടറിഞ്ഞു പകർത്തിയ അക്ഷരങ്ങൾ. കാണുന്നവന്റെ കണ്ണിലാണ് കടലെന്നു പറയും. അറിയുംതോറും വിസ്മയമാവുന്ന കടലിന്റേയും തിരതല്ലുന്ന തീരത്തിന്റേയും കടലുതന്നെ ജീവിതമാവുന്ന കടലിന്റെ മക്കളുടെയും ജൈവവും അജൈവവുമായ കടൽ സംസ്കൃതിയുടേയും ചരിത്രത്തിന്റേയും ആഴത്തിലുള്ള ഓർമ്മപ്പെടുത്തൽ. ജീവിതത്തിന്റെ ഉപ്പുകുറുക്കിയ അനുഭവങ്ങളുടെ നേർക്കാഴ്ചകളുമായി ചിരുകണ്ടൻ തന്റെ തോണിതുഴയുമ്പോൾ അനുവാചകരും അറിയാക്കടലിന്റെ അത്ഭുതം തേടി പതിയേ തുഴയുന്നു. ഒടുവിൽ തന്മയീഭവിക്കലിന്റെ ഇഴചേരലിൽ ആ ജീവിതം തൊട്ടറിയുമ്പോൾ ചുഴികളിൽ പെട്ടുഴലുന്ന തോണി പോലെ ആടിയുലയുന്ന മനസ്സിൽ നൊമ്പരത്തിരയിളക്കമായി കടലും തീരവും കടൽമക്കളും മീനുകളുമൊക്കെ പറഞ്ഞാൽ തീരാത്ത കഥകളുമായി വേലിയേറ്റമാവുന്നു. കൂടുതൽ കരയുകയും കുറച്ചു മാത്രം ചിരിക്കുകയും ചെയ്ത ജീവിതയാത്രയുടെ രേഖപ്പെടുത്തലിൽ “മീൻപണിക്കാർക്ക് എയുത്തില്ല. വെള്ളത്തിൽ വരച്ച വര പോലെ എല്ലാം മാഞ്ഞുപോവുന്നു” എന്ന ഐങ്കരമുത്തപ്പന്റെ വാക്കുകൾ, വരമൊഴിയില്ലാത്ത കാലത്തിന്റെയേടുകളുടെ നേർച്ചിത്രമാവുന്നു. അമ്മസ്നേഹത്തിന്റെ ഗർഭച്ചുഴിയിൽ മുങ്ങിനിവരുമ്പോൾ സമത്വത്തിന്റെ സന്ദേശമേകി ഓർമ്മയുടെ മഴയൊഴുകി ഒന്നായിച്ചേരുന്ന കടലും ആകാശവും…
ഭക്ഷണത്തിലെ തലമുടിനാരിഴയോടുള്ള അറപ്പിലാണയാൾ കല്യാണപ്പിറ്റേന്ന് മുതൽ ഭാര്യയോട് കയർത്തു തുടങ്ങിയത്. പിന്നെ പിന്നെ തൊടുന്നതെല്ലാം കുറ്റമായി. പൂർണ്ണചന്ദ്രനുദിച്ചുനിന്ന അവളുടെ മുഖത്തു കരിമേഘം പടരുന്നത് അറിയാനുള്ള ഉൾക്കാഴ്ച അയാൾക്കില്ലാതെപോയി. പതിയെ പതിയെ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ വീട് നിശബ്ദമായിത്തുടങ്ങി. വാക്കുകൾ വീർപ്പുമുട്ടിത്തുടങ്ങി. നിശബ്ദതയിൽ സ്വന്തം ശബ്ദത്തിന്റെ പ്രതിധ്വനിയിൽ അയാൾ അസ്വസ്ഥനായി. കുഴിയിലാണ്ട കണ്ണുകളുമായി മെലിഞ്ഞുണങ്ങിയ രൂപം അയാൾക്കുമുന്നിൽ നോക്കുകുത്തിയായി. രാവിൽ പട്ടുമെത്തയായ കനത്ത കേശഭാരം നേർത്തനാരുകളായതറിഞ്ഞപ്പോൾ മനസ്സു പിടഞ്ഞു. ഒന്നു ചേർത്തു പിടിക്കാൻ മനസ്സുകൊതിച്ചപ്പോഴാണ്, കാലം നൽകിയ അകലത്തിൽ മനസ്സുകൾ കാതങ്ങൾ പിന്നിട്ടതറിയുന്നത്. ഒരുനാൾ യാത്ര പറയാതെ, തലമുടിനാരിഴയുടെ പോലും സ്മൃതിയവശേഷിപ്പിക്കാതെ, അവഗണയുടെ ആൾരൂപം ഭൂമി വിട്ടകന്നപ്പോഴാണ് മുന്നിലെയിരുളിൽ ഒറ്റപ്പെടലിന്റെ നിസ്സഹായതയിലയാൾ പിടഞ്ഞു വീണത്. ★★★നിഷിബ എം നിഷി★★★
നന്ദയുടെ കണ്ണുനീർ ഇതുവരെ തോർന്നിട്ടില്ല. ഈ രാത്രി പുലരുമ്പോൾ എങ്ങനെയൊക്കെയാണ് ജീവിതം മാറിമറയാൻ പോകുന്നതെന്നാലോചിക്കവേ മനസ്സിനെ കൈപ്പിടിയിലൊതുക്കാനാവാതെയവൾ വിതുമ്പി. അമ്മയോടെ മടിത്തട്ടിലോ അച്ഛന്റെ നെഞ്ചിലോ അവൾ സ്വസ്ഥയായില്ല. അല്ലെങ്കിലും, നോവിന്റെ അഗ്നിപർവതം പുകയുന്നിടത്തെങ്ങനെ ആശ്വാസത്തിന്റെ തെന്നൽ വീശും. എന്തിനാണ് മീരേച്ചി ഇതു ചെയ്തതെന്നാലോചിച്ചപ്പോൾ അവൾക്കൊരു ഉത്തരവും കിട്ടിയില്ല. ഹരിയേട്ടനും മീരേച്ചിയും, ഒരാളില്ലാതെ മറ്റൊരാൾക്കു നിലനില്പില്ലെന്ന രീതിയിൽ അത്രത്തോളം ആഴത്തിൽ ഇഴചേർന്നവർ. നാളെ താലിച്ചരടിൽ കൊരുത്ത് ഓന്നാവേണ്ടവർ. അവസാനമണിക്കൂറിൽ മറ്റൊരാൾക്കൊപ്പം ഇറങ്ങിപ്പുറപ്പെടാൻ അങ്ങനെയെന്തു അകലമാണ് അവർക്കിടയിൽ ഉണ്ടായത്. രണ്ടു വീട്ടുകാരുടേയും മാനം രക്ഷിക്കാൻ ബലിമൃഗമായി താൻ നാളെ മണ്ഡപമേറണം. തീരുമാനിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹം നടക്കണം. അച്ഛന്റേയും അമ്മയുടേയും ദൈന്യത തന്റേയും വായടപ്പിച്ചു. ഏട്ടന്റെ, സഹോദരന്റെ സ്ഥാനത്ത് കണ്ടൊരാളെ ജീവിതപങ്കാളിയാക്കണം. തന്റെ ഇഷ്ടങ്ങൾ, സ്വപ്നങ്ങൾ എല്ലാം ജലരേഖയാവുന്നു. ഇനിയൊരു വാക്കു പോലും തന്റെ നാവിൽ നിന്നുയർന്നാൽ എല്ലാം കൈവിട്ടു പോകുമെന്നു പറയാതെ പറയുന്നുണ്ടീ കനത്ത നിശബ്ദത. അതിനുള്ളിലെരിയുന്നത് പെറ്റമനസ്സുകളാണെന്നോർത്തപ്പോൾ നോവിന്റെ അധിക്യത്തിൽ നിസംഗമായിപ്പോവുന്നു…
ബോധിവൃക്ഷച്ചുവട്ടിൽ തിരയുന്നു, ജനിമൃതികളിൽ ജന്മരഹസ്യം തേടുന്നു, ഞാനെന്നഭാവമോ ഞാനെന്ന സത്യമോ, ഞാനും നീയുമൊന്നെന്ന നേർക്കാഴ്ച്ചയോ, ആത്മരഹസ്യം ചുരുളഴിയുമ്പോൾ പരബ്രഹ്മത്തിലൊരു പരമാണുവായലിയുന്നു ഞാനും.. ★★★നിഷിബ എം നിഷി ★★★
കടം കൊണ്ട ജീവിതമെന്നറിയുമ്പോഴും കടമകൾ മറക്കുവതെന്തേ, ചുമന്ന വയറിനും മനസ്സിനും പേറ്റുനോവിനും പോറ്റിയ കടത്തിനും പകരമേകാനൊന്നുമില്ലെന്നു തിരിച്ചറിയാത്തതെന്തേ, മുൻവഴികൾ മാത്രം കണ്ണിൽ തെളിയുമ്പോൾ, പിൻവിളികളോർക്കാത്തതെന്തേ, വീട്ടാക്കടത്തിലുമേറുന്ന സ്നേഹപ്പലിശയായൊരു പുഞ്ചിരിയെങ്കിലുമേകാൻ ഓർക്കാത്തതെന്തേ… ★★★നിഷിബ എം നിഷി★★★
ശ്യാമവും ശ്വേതവുമീ ഭൂവിൽ വർണ്ണഭേദത്തിന്റെ ചതുരംഗക്കളം തീർക്കുവതെന്തേ, സൗന്ദര്യം ആന്തരികമോ ബാഹ്യമോ, കാണുന്ന കണ്ണിലോ മനസ്സിലോ, കഴിവുകൾക്കപ്പുറം പുറംമോടിയിൽ അഭിരമിക്കുന്നുവോ, ഭേദഭാവത്തിൻ വിത്തുകൾ വന്യമാം വർണ്ണവെറിയുടെ മുസലങ്ങളാവുന്നുവോ, ദുഷ്ചിന്തകൾ പേറുന്ന മനസ്സിന്റെ, വിഷം വമിപ്പിക്കും ചിന്തകൾ, പശ്ചാത്താപലേശമന്യേ വീണ്ടും ചൊല്ലിയാർക്കുമ്പോൾ, അഹങ്കാരത്തിന്റെ കറുപ്പിനാൽ കാഴ്ച മങ്ങുമ്പോൾ, നശ്വരമാമുടലിന്റെ നിരർത്ഥകതയറിയാതെ പോകുവതെന്തേ.. ★★★നിഷിബ എം നിഷി★★★
പുറത്ത് മാനം മൂടിക്കെട്ടി നിൽക്കുന്നു. എപ്പോൾ വേണമെങ്കിലും നിറഞ്ഞു തൂവാൻ നീർത്തുള്ളിയേന്തിയ മേഘങ്ങൾക്കകമ്പടിയായി തണുത്തകാറ്റും വീശുന്നുണ്ട്. ഇരുണ്ടുമൂടിയ ചക്രവാളത്തിലേക്ക് മിഴിനട്ട് ബാൽക്കണിയിലെ കസേരയിലേക്കിരിക്കവേ അച്ചായിയുടെ വിരൽസ്പർശത്തിനായി സുനീതിയുടെ മനസ്സ് കൊതിച്ചു. ഒരു വിങ്ങൽ നെഞ്ചിൽ ഭാരമായപ്പോൾ മിഴിപൂട്ടി പിന്നിലേക്കു ചാഞ്ഞിരുന്നു. ഓർമ്മകൾ നീർത്തുള്ളികളായി കവിളിലൂടൊഴുകി. ‘അച്ചായി’ അങ്ങനെയൊരു വിളിപ്പേര് കുടുംബത്തിലാർക്കുമില്ല. അച്ഛന്റെ ഏച്ചി എന്നത് അച്ചായി ആയി മാറിയതാണോ ദാക്ഷായണി എന്ന പേര് എല്ലാരും ദച്ചേച്ചി എന്നു വിളിക്കുന്നതു കേട്ടു വന്നതാണോ അറിയില്ല. എങ്ങനെയോ ആ പേര് തന്നെ ഞങ്ങൾ കുട്ടികളെല്ലാവരും വിളിച്ചു. പറഞ്ഞുകേട്ട കഥകളിലെ അച്ചായിക്കെന്നുമെന്റെയുള്ളിൽ വീരപരിവേഷം ആയിരുന്നു. കാരണം അവർ ജനിച്ചു ജീവിച്ച കാലഘട്ടം ഓർക്കണം. ഇന്നത്തെ സ്ത്രീ സ്വാതന്ത്ര്യമോ പുരോഗമനവാദമോ കണികണ്ടിട്ടു പോലുമില്ലാത്ത കാലം. പതിമൂന്നു വയസ്സിൽ വിവാഹം, ഇരട്ടിയിലധികം വയസ്സുള്ള ആളുമായി. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ഒരു അന്യഗൃഹത്തിൽ, അതും ഭാര്യയായി. വർഷമൊന്നു കഴിയുന്നതിന് മുന്നേ എങ്ങോട്ടേക്കോ പുറപ്പെട്ടു പോയ ഭർത്താവ്. പിന്നെയും ഒരു…
നീ വരുവോളം നീൾമിഴി നീട്ടി ഈ പടിവാതിലിലിരിക്കും(2) നിറമിഴികളുമായി നിന്നോർമ്മകളിൽ മുഴുകി ഈ പടിവാതിലിലിരിക്കും, ഈ പടിവാതിലിലിരിക്കും… വിരഹത്താൽ വിതുമ്പും മനമോടെ വിജനമാം വീഥിയിലൊരു കാൽപെരുമാറ്റം കാതോർക്കും, ഓർമ്മകളിലെ പരിരംഭണത്തിൽ നാണത്താലെന്നുള്ളം തുടിക്കും, നിൻ വിരൽസ്പർശത്തിനായി കൊതിക്കും, ദൂരെയെന്നാകിലും ദൂരമില്ലീ മനസ്സുകളിൽ, ദൂതു പോവുന്നു ചിന്തകൾ ഓർമ്മകളായി, നീയെന്ന സൂനത്തിലൂറും മധുകണം ഞാൻ, നിന്നിലലിഞ്ഞു നിർവൃതി തേടുന്നു, നീയെന്നിൽ പൂത്തുലയുകിൽ എന്നും വസന്തം ജീവിതവാടിയിൽ വിരുന്നെത്തും, ചിത്രപതംഗങ്ങളായി നാം പ്രണയ മധുരം നുകരും, ഒന്നായൊഴുകും പുഴ പോൽ നമ്മൾ സാഗരനീലിമതേടും, സ്വപ്നത്തിൻ നീലനഭസ്സിൽ പ്രണയത്തിൻ മാരിവിൽ നിറയ്ക്കും, നിനവിലും നിദ്രയിലും നിൻ വിളിക്കായി കാതോർക്കും, ഹൃദയവാതിൽ നിനക്കായി തുറക്കും, നീ വരുവോളം നീൾമിഴി നീട്ടി ഈ പടിവാതിലിലിരിക്കും, നിറമിഴിയോടെ നിൻ പദനിസ്വനം നിനച്ചിരിക്കും… ★★★നിഷിബ എം നിഷി★★★
“എത്രനേരമായി ഞാൻ കാക്കുന്നു, ഇനിയും തീർന്നില്ലേ ഒരുക്കം? ഞാൻ ഇറങ്ങുന്നു! നീ വല്ല ഓട്ടോയും പിടിച്ചു വാ.” രാജേഷ് കാറെടുത്ത് പോവുന്ന ശബ്ദം കേട്ടാണ് നീലിമ ഓടിയെത്തിയത്. സാരി തേച്ചു വന്നപ്പോൾ വൈകിപ്പോയി. ഇനിയെന്തു ചെയ്യും? “ഓട്ടോയും പിടിച്ചു പോവാനാണെങ്കിൽ അങ്ങു തനിച്ചു പോയാൽ പോരായിരുന്നോ. ഇത്രയും ബുദ്ധിമുട്ടി ഒരുങ്ങേണ്ട കാര്യമില്ലായിരുന്നല്ലോ.” ഇത്രയും പറഞ്ഞു ബാഗുമെടുത്ത് പുറത്തിറങ്ങിയ നീലിമ അകന്നു പോവുന്ന കാർ കണ്ടു ഒരു നിമിഷം തരിച്ചു നിന്നു. ഫോണെടുത്തു വിളിക്കാനാഞ്ഞെങ്കിലും പിന്നീട് വേണ്ടെന്നു വെച്ചു. വരാന്തയിലെ സെറ്റിയിൽ ഒന്നു ചാഞ്ഞിരുന്നു ദീർഘശ്വാസമെടുത്തു. സമയം പത്തുമണിയോടടുക്കുന്നു. രാജേഷേട്ടന്റെ പെങ്ങളുടെ മകളുടെ ജന്മദിന ആഘോഷത്തിനാണീ പോക്ക്. അളിയന്മാർക്ക് ആഘോഷിക്കാനും അർമാദിക്കാനും പ്രത്യക്ഷത്തിൽ ഒരു കാരണം കിട്ടിയ സന്തോഷം. എന്തായാലും വീണു കിട്ടിയ അവസരം ഉപയോഗപ്പെടുത്താൻ തന്നെ നീലിമ തീരുമാനിച്ചു. ബാഗിൽ പൈസ എടുത്തുവച്ചുവെന്ന് ഉറപ്പുവരുത്തി, നിരത്തിലൂടെ ബസ്സ്റ്റോപ്പിലേക്ക് നടന്നു. ടൗണിലേക്കുള്ള ബസ്സിൽ കയറി സൈഡ് സീറ്റിൽ ഇരുപ്പറപ്പിച്ചു. പിന്നിലേക്കു മറയുന്ന വഴിയോരക്കാഴ്ച്ചകളുടെയോളത്തിൽ…