കടം കൊണ്ട ജീവിതമെന്നറിയുമ്പോഴും കടമകൾ മറക്കുവതെന്തേ, ചുമന്ന വയറിനും മനസ്സിനും പേറ്റുനോവിനും പോറ്റിയ കടത്തിനും പകരമേകാനൊന്നുമില്ലെന്നു തിരിച്ചറിയാത്തതെന്തേ, മുൻവഴികൾ മാത്രം കണ്ണിൽ തെളിയുമ്പോൾ, പിൻവിളികളോർക്കാത്തതെന്തേ, വീട്ടാക്കടത്തിലുമേറുന്ന സ്നേഹപ്പലിശയായൊരു പുഞ്ചിരിയെങ്കിലുമേകാൻ ഓർക്കാത്തതെന്തേ… ★★★നിഷിബ എം നിഷി★★★
Author: Nishiba M
ശ്യാമവും ശ്വേതവുമീ ഭൂവിൽ വർണ്ണഭേദത്തിന്റെ ചതുരംഗക്കളം തീർക്കുവതെന്തേ, സൗന്ദര്യം ആന്തരികമോ ബാഹ്യമോ, കാണുന്ന കണ്ണിലോ മനസ്സിലോ, കഴിവുകൾക്കപ്പുറം പുറംമോടിയിൽ അഭിരമിക്കുന്നുവോ, ഭേദഭാവത്തിൻ വിത്തുകൾ വന്യമാം വർണ്ണവെറിയുടെ മുസലങ്ങളാവുന്നുവോ, ദുഷ്ചിന്തകൾ പേറുന്ന മനസ്സിന്റെ, വിഷം വമിപ്പിക്കും ചിന്തകൾ, പശ്ചാത്താപലേശമന്യേ വീണ്ടും ചൊല്ലിയാർക്കുമ്പോൾ, അഹങ്കാരത്തിന്റെ കറുപ്പിനാൽ കാഴ്ച മങ്ങുമ്പോൾ, നശ്വരമാമുടലിന്റെ നിരർത്ഥകതയറിയാതെ പോകുവതെന്തേ.. ★★★നിഷിബ എം നിഷി★★★
പുറത്ത് മാനം മൂടിക്കെട്ടി നിൽക്കുന്നു. എപ്പോൾ വേണമെങ്കിലും നിറഞ്ഞു തൂവാൻ നീർത്തുള്ളിയേന്തിയ മേഘങ്ങൾക്കകമ്പടിയായി തണുത്തകാറ്റും വീശുന്നുണ്ട്. ഇരുണ്ടുമൂടിയ ചക്രവാളത്തിലേക്ക് മിഴിനട്ട് ബാൽക്കണിയിലെ കസേരയിലേക്കിരിക്കവേ അച്ചായിയുടെ വിരൽസ്പർശത്തിനായി സുനീതിയുടെ മനസ്സ് കൊതിച്ചു. ഒരു വിങ്ങൽ നെഞ്ചിൽ ഭാരമായപ്പോൾ മിഴിപൂട്ടി പിന്നിലേക്കു ചാഞ്ഞിരുന്നു. ഓർമ്മകൾ നീർത്തുള്ളികളായി കവിളിലൂടൊഴുകി. ‘അച്ചായി’ അങ്ങനെയൊരു വിളിപ്പേര് കുടുംബത്തിലാർക്കുമില്ല. അച്ഛന്റെ ഏച്ചി എന്നത് അച്ചായി ആയി മാറിയതാണോ ദാക്ഷായണി എന്ന പേര് എല്ലാരും ദച്ചേച്ചി എന്നു വിളിക്കുന്നതു കേട്ടു വന്നതാണോ അറിയില്ല. എങ്ങനെയോ ആ പേര് തന്നെ ഞങ്ങൾ കുട്ടികളെല്ലാവരും വിളിച്ചു. പറഞ്ഞുകേട്ട കഥകളിലെ അച്ചായിക്കെന്നുമെന്റെയുള്ളിൽ വീരപരിവേഷം ആയിരുന്നു. കാരണം അവർ ജനിച്ചു ജീവിച്ച കാലഘട്ടം ഓർക്കണം. ഇന്നത്തെ സ്ത്രീ സ്വാതന്ത്ര്യമോ പുരോഗമനവാദമോ കണികണ്ടിട്ടു പോലുമില്ലാത്ത കാലം. പതിമൂന്നു വയസ്സിൽ വിവാഹം, ഇരട്ടിയിലധികം വയസ്സുള്ള ആളുമായി. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ഒരു അന്യഗൃഹത്തിൽ, അതും ഭാര്യയായി. വർഷമൊന്നു കഴിയുന്നതിന് മുന്നേ എങ്ങോട്ടേക്കോ പുറപ്പെട്ടു പോയ ഭർത്താവ്. പിന്നെയും ഒരു…
നീ വരുവോളം നീൾമിഴി നീട്ടി ഈ പടിവാതിലിലിരിക്കും(2) നിറമിഴികളുമായി നിന്നോർമ്മകളിൽ മുഴുകി ഈ പടിവാതിലിലിരിക്കും, ഈ പടിവാതിലിലിരിക്കും… വിരഹത്താൽ വിതുമ്പും മനമോടെ വിജനമാം വീഥിയിലൊരു കാൽപെരുമാറ്റം കാതോർക്കും, ഓർമ്മകളിലെ പരിരംഭണത്തിൽ നാണത്താലെന്നുള്ളം തുടിക്കും, നിൻ വിരൽസ്പർശത്തിനായി കൊതിക്കും, ദൂരെയെന്നാകിലും ദൂരമില്ലീ മനസ്സുകളിൽ, ദൂതു പോവുന്നു ചിന്തകൾ ഓർമ്മകളായി, നീയെന്ന സൂനത്തിലൂറും മധുകണം ഞാൻ, നിന്നിലലിഞ്ഞു നിർവൃതി തേടുന്നു, നീയെന്നിൽ പൂത്തുലയുകിൽ എന്നും വസന്തം ജീവിതവാടിയിൽ വിരുന്നെത്തും, ചിത്രപതംഗങ്ങളായി നാം പ്രണയ മധുരം നുകരും, ഒന്നായൊഴുകും പുഴ പോൽ നമ്മൾ സാഗരനീലിമതേടും, സ്വപ്നത്തിൻ നീലനഭസ്സിൽ പ്രണയത്തിൻ മാരിവിൽ നിറയ്ക്കും, നിനവിലും നിദ്രയിലും നിൻ വിളിക്കായി കാതോർക്കും, ഹൃദയവാതിൽ നിനക്കായി തുറക്കും, നീ വരുവോളം നീൾമിഴി നീട്ടി ഈ പടിവാതിലിലിരിക്കും, നിറമിഴിയോടെ നിൻ പദനിസ്വനം നിനച്ചിരിക്കും… ★★★നിഷിബ എം നിഷി★★★
“എത്രനേരമായി ഞാൻ കാക്കുന്നു, ഇനിയും തീർന്നില്ലേ ഒരുക്കം? ഞാൻ ഇറങ്ങുന്നു! നീ വല്ല ഓട്ടോയും പിടിച്ചു വാ.” രാജേഷ് കാറെടുത്ത് പോവുന്ന ശബ്ദം കേട്ടാണ് നീലിമ ഓടിയെത്തിയത്. സാരി തേച്ചു വന്നപ്പോൾ വൈകിപ്പോയി. ഇനിയെന്തു ചെയ്യും? “ഓട്ടോയും പിടിച്ചു പോവാനാണെങ്കിൽ അങ്ങു തനിച്ചു പോയാൽ പോരായിരുന്നോ. ഇത്രയും ബുദ്ധിമുട്ടി ഒരുങ്ങേണ്ട കാര്യമില്ലായിരുന്നല്ലോ.” ഇത്രയും പറഞ്ഞു ബാഗുമെടുത്ത് പുറത്തിറങ്ങിയ നീലിമ അകന്നു പോവുന്ന കാർ കണ്ടു ഒരു നിമിഷം തരിച്ചു നിന്നു. ഫോണെടുത്തു വിളിക്കാനാഞ്ഞെങ്കിലും പിന്നീട് വേണ്ടെന്നു വെച്ചു. വരാന്തയിലെ സെറ്റിയിൽ ഒന്നു ചാഞ്ഞിരുന്നു ദീർഘശ്വാസമെടുത്തു. സമയം പത്തുമണിയോടടുക്കുന്നു. രാജേഷേട്ടന്റെ പെങ്ങളുടെ മകളുടെ ജന്മദിന ആഘോഷത്തിനാണീ പോക്ക്. അളിയന്മാർക്ക് ആഘോഷിക്കാനും അർമാദിക്കാനും പ്രത്യക്ഷത്തിൽ ഒരു കാരണം കിട്ടിയ സന്തോഷം. എന്തായാലും വീണു കിട്ടിയ അവസരം ഉപയോഗപ്പെടുത്താൻ തന്നെ നീലിമ തീരുമാനിച്ചു. ബാഗിൽ പൈസ എടുത്തുവച്ചുവെന്ന് ഉറപ്പുവരുത്തി, നിരത്തിലൂടെ ബസ്സ്റ്റോപ്പിലേക്ക് നടന്നു. ടൗണിലേക്കുള്ള ബസ്സിൽ കയറി സൈഡ് സീറ്റിൽ ഇരുപ്പറപ്പിച്ചു. പിന്നിലേക്കു മറയുന്ന വഴിയോരക്കാഴ്ച്ചകളുടെയോളത്തിൽ…
എന്റേയും ജയേട്ടന്റേയും ജീവിതത്തിലെ വില്ലത്തി അവളായിരുന്നു. ആ പ്രിയ. പറഞ്ഞുവരുമ്പോൾ എന്റെ കസിനാണ്. എന്നാൽ എല്ലായിടത്തും അവൾക്കായിരുന്നു ഒന്നാം സ്ഥാനം. എവിടേയും എന്നെ തരംതാഴ്ത്താൻ എല്ലാവർക്കും ഒരു കാരണവും അവളുടെ മികവായിരുന്നു. ജയേട്ടന്റെ കാര്യം വന്നപ്പോഴും അവർ രണ്ടുപേരെയാണ് എല്ലാവരും മികച്ച ജോഡികളെന്നു പറഞ്ഞത്. ജയേട്ടന് എന്നെയാണ് ഇഷ്ടമെന്നു പറഞ്ഞതുകൊണ്ട് ഞങ്ങളുടെ കല്യാണം നടന്നു. അതിൽ ഞാൻ അഹങ്കരിച്ചു. എന്നാൽ പിന്നീടാണ് അറിഞ്ഞത് അതു പ്രിയയുടെ ഔദാര്യമായിരുന്നു. അവളുടെ ഇഷ്ടം എനിക്കു വേണ്ടി ത്യജിച്ചു എന്ന്. അതറിഞ്ഞതുമുതൽ എന്റെ മനസ്സിൽ പ്രതി സ്ഥാനത്തായി അവളും ജയേട്ടനും. കലഹങ്ങൾക്കൊടുവിൽ തമ്മിൽ പിരിഞ്ഞപ്പോഴും വേദന തോന്നിയില്ല. പക്ഷെ ജയേട്ടൻ വീണ്ടും അവൾക്കു സ്വന്തമായതറിഞ്ഞപ്പോൾ സമനില തെറ്റി. ഒടുവിൽ എല്ലാത്തിൽ നിന്നുമകന്ന് അജ്ഞാതവാസമായിരുന്നു. വർഷങ്ങൾ കൊഴിഞ്ഞു പോയി. ഇന്ന് അവളുടെ മുന്നിൽ പോവണം. ജീവനറ്റ ജയേട്ടന്റെ ജഡത്തിനുമുന്നിൽ എല്ലാം നഷ്ടപ്പെട്ടു നിൽക്കുന്ന അവളുടെ മുഖം കാണണം. എങ്കിലേ മനസ്സ് ശാന്തമാകൂ. …………….. തറവാട്ടിൽ കാലെടുത്തു കുത്തിയതുമുതൽ…
നിമ്മിയുടെ വീട്ടിൽ നിന്നും കൊണ്ടു വന്ന അച്ചാറിന്റെ മാഹാത്മ്യത്തിൽ അമ്മയും മക്കളും മതിമറന്നിരിക്കുമ്പോഴാണ് മനസ്സ് എന്റെ കൈപിടിച്ചു ബാല്യത്തിലേക്കൊരു യാത്ര നടത്തിയത്. പിടിച്ചപിടിയാലെ ആയതുകൊണ്ട് ഒന്നെതിർക്കാൻ കൂടി പറ്റിയില്ല. അല്ലെങ്കിലും എതിർത്തിട്ടും ഒരു കാര്യവുമില്ലെന്നേ. ………… വടക്കേ വാര്യത്ത് ഞങ്ങളുടെ അമ്മ വീടിന്റെ അയൽപ്പക്കമായിരുന്നു. മധ്യവേനലവധിക്ക് സ്ക്കൂളടച്ചാൽ ഞാനും ചിന്നൂം പിന്നെയവിടെയാണ്. മുത്തശ്ശിയുടേയും മുത്തശ്ശന്റേയും കുഞ്ഞിമാമന്റേയും അടുത്ത്. മാമന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ഞങ്ങൾ കുട്ടികളുടെ കൂടെ ഒഴിവുസമയങ്ങളിൽ മാമനും കൂടും. അതിനൊരു കാരണമുണ്ട്. തെക്കേതിലെ ദേവിയമ്മയുടെ മകൾ കാവ്യേച്ചി. മാമന് ചേച്ചിയെ ഇഷ്ടമായിരുന്നു. ചേച്ചിക്ക് തിരിച്ചും. വേനലവധിക്കാലത്ത് മാത്രമേ കാവ്യേച്ചിയെ ഇങ്ങനെ അടുത്തുകാണാൻ കിട്ടൂ. പറഞ്ഞു പറഞ്ഞു വിഷയത്തിൽ നിന്നും മാറിപ്പോയി. വാര്യത്തെ ശ്രീമയി ഞങ്ങളുടെ കൂട്ടുകാരിയാണ്. അവളുടെ വീടിനുചുറ്റും പലതരം മരങ്ങളാണ്. വേനൽക്കാലമായാൽ മാങ്ങയും ചാമ്പക്കയും ഞാവൽപ്പഴവും സപ്പോട്ടയുമൊക്കെ അങ്ങനെ കായ്ച്ചു കിടക്കും. ഞങ്ങൾക്ക് അതൊരു ഉത്സവം തന്നെയാണ്. ശ്രീക്കുട്ടീടെ മുത്തശ്ശിയാണ് നേത്യാരമ്മ. അവർ പലതരം അച്ചാറുകളും ഉപ്പിലിട്ടതുമൊക്കെ ഉണ്ടാക്കി…
അഗ്നിപരീക്ഷ വിധിച്ച രാമനോ വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസനനോ, ശസ്ത്രവീര്യത്താൽ വരിച്ച അർജ്ജുനനോ , ഐവർക്കു പകുത്ത വാക്കുധർമ്മമോ, സോദരധർമ്മം പാലിച്ച ലക്ഷ്മണനോ ഹരണം ചെയ്ത രാവണനോ, അധർമ്മങ്ങൾക്കുനേരെ കണ്ണുകെട്ടിയ ഗാന്ധാരിയോ ഇതിഹാസങ്ങളിൽ കണ്ണീർഗാഥയായി രചിച്ചു പെണ്മയെ, മണ്ണും പെണ്ണും കീഴ്പ്പെടുത്തലിന്റെ മുഷ്ടികളിലമരുമ്പോൾ, ഏതേതുരൂപങ്ങളിൽ ക്രൗര്യത നടമാടുന്നീ ലോകത്തിൽ, മാതൃകകൾ പോലും വികലമാവുമ്പോൾ, സ്ത്രീത്വം തൃണതുല്യമാവുമ്പോൾ , അധികാരം കണ്ണടയ്ക്കുമ്പോൾ , അബലയെന്നു മുദ്ര കുത്തും പ്രബലർ തൻ കാലഹരണപ്പെട്ട കാഴ്ച്ചപ്പാടുകളിൽ, സുരക്ഷയും അതിജീവനവും ജലരേഖയാവുന്നുവോ.. ആധാരശിലയാം പെണ്മയ്ക്കു വിലയിടാൻ അധികാരം നൽകിയ കൈകളേതോ, അവളെന്നതവനു സമമല്ലെന്നാരു ചൊല്ലി , അവനിയിൽ ലിംഗഭേദത്തിനു ഉടമയും അടിമയും ഭാവം പകർന്നതാരോ, സുരക്ഷയെന്ന കാൽവിലങ്ങിൽ അതിരുകളുടെ കളം വരച്ചതാരോ, ചുറ്റും ചൂഴ്ന്നു നിൽക്കും ചങ്ങലക്കെട്ടുകൾക്കിടയിലുമവൾ സുരക്ഷിതയോ, എത്രമേൽ ഭയക്കണം പിറക്കുമോരോ ജീവനും നാളെയേതു കരാളഹസ്തങ്ങൾ പിടിമുറുക്കുമെൻ ജീവിതത്തിൽ, എന്നതോർത്തെത്ര ഭീതിദമാം ഇരവുപകലുകൾ താണ്ടണം, ഉരുവാകും പെൺജീവനെ പിഴുതെറിഞ്ഞും ഉയിരെടുത്തതിന്റെ ഇളംനാമ്പുകൾ നുള്ളിയും, അരുതുകളുടെ കാരാഗൃഹത്തിലടച്ചും…
ചില ചോദ്യങ്ങളുയരും മനസ്സിൽ, ചോദിക്കാനുള്ള അർഹത ചോദ്യചിഹ്നമാവും, നിസംഗതയുടെ പുതപ്പിലേക്ക് നൂണിറങ്ങുമ്പോഴും അകതാരിൽ പ്രതിദ്ധ്വനിക്കും ആയിരം ചോദ്യമുനകൾ.. അകലുന്ന ബന്ധത്തിന്റെ കണ്ണികൾ വിളക്കിച്ചേർക്കാനാവാതെ, നിസ്സഹായതയുടെ നീരൊഴുക്കിൽ ന്യായങ്ങളുടെ ചുവടുപിടിക്കും.. കഴിഞ്ഞുപോയനാളുകൾ ഓർമ്മയുടെ താളുകളിലെ സുവർണ്ണാക്ഷരങ്ങളാവുമ്പോൾ, മറവിയിലും മാറ്റുകുറയാതെ മനതാരിൽ തെളിയുമ്പോൾ, അശ്രുകണങ്ങളുടെ പെയ്തൊഴിയലുകളിൽ നെടുവീർപ്പിന്റെ ചുടുകാറ്റ് വീശുന്നു.. തെറ്റും ശരിയും സമരമുഖം തേടുമ്പോൾ, സ്മൃതി-വിസ്മൃതികളിൽ ക്ഷമിച്ചും പൊറുത്തും പുഞ്ചിരിയുടെ വിദൂഷകവേഷമണിയുമ്പോൾ അശാന്തിയുടെ വിത്തുകൾ ഉള്ളിന്റെയുള്ളിൽ കൊടുങ്കാറ്റ് വിതയ്ക്കുന്നു.. രഹസ്യങ്ങൾ ചൂണ്ടുവിരലാവുമ്പോൾ തോൽവിയുടെ മാളങ്ങളിലേക്ക് പതുങ്ങുന്നു, കണ്ണടയ്ക്കുമ്പോൾ നിറയുന്ന ഇരുളിനെ നിജമെന്ന ചിന്തയിൽ സ്വായത്തമാക്കുന്നു.. അടവുകൾ മറന്നടർക്കളത്തിൽ ആയുധം താഴെ വയ്ക്കുമ്പോൾ ചിന്തിയചോരയിൽ പിടയുന്നതാത്മബന്ധങ്ങളാണെന്നതു ധർമ്മയുദ്ധത്തിന്റെ അധർമ്മപര്യവസായിയാകുന്നു.. ****നിഷിബ എം നിഷി ****
“ഇക്കാലം കൊണ്ട് എന്തുണ്ടാക്കി” എന്ന ചോദ്യം ഉള്ളിൽ പ്രതിദ്ധ്വനിച്ചുകൊണ്ടേയിരിക്കുന്നു. അതും എല്ലാമറിയുന്നൊരാൾ, ആത്മാവു പങ്കിട്ടെടുത്തൊരാൾ ചോദിക്കുമ്പോൾ അതിനു മൂർച്ചയേറും. ഇന്നു രാവിലെ ഒട്ടും പ്രതീക്ഷിക്കാതെ മായ അതു ചോദിച്ചപ്പോൾ മനസ്സ് ആകെ ആടിയുലഞ്ഞു. പതിനഞ്ചു വർഷമായി ഒരാത്മാവും ശരീരവുമായി മായ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ട്. എത്രയോ വിഷമഘട്ടങ്ങൾ ഇതിനിടയിൽ കടന്നു പോയി. അപ്പോഴൊക്കെ പുഞ്ചിരി വിരിയുന്ന മുഖവുമായേ അവളെ കണ്ടിട്ടുള്ളൂ. ചിന്തകൾ ഉത്തരം കിട്ടാതെയലഞ്ഞു കൊണ്ടേയിരുന്നു. പത്താം വയസ്സിൽ കുടുംബനാഥനായവൻ. അച്ഛന്റെ അസാന്നിധ്യത്തിലല്ല, അലസതയിലായിരുന്നു കുടുംബം നടുക്കടലിലായത്. അമ്മയുടെ മുറച്ചെറുക്കനായിരുന്ന അച്ഛനെ, പെങ്ങളുടെ കണ്ണീരുകണ്ട്, ചട്ടം പഠിപ്പിക്കാൻ അമ്മയെ കല്യാണം കഴിപ്പിച്ചു കൊടുത്തു അമ്മയുടെയച്ഛൻ. അമ്മാവനോടുള്ള ഭയം കാരണം പത്തു പതിനൊന്നുവർഷം അച്ചടക്കം പാലിച്ചു നടന്നു. അതിനിടയിലെ ചെറിയ വലിയ തെറ്റുകളൊക്കെ ഭാര്യയുടെ വിശാലമനസ്സോടെ മറച്ചു വെച്ച് അമ്മ സഹിച്ചു. മുത്തശ്ശന്റെ മരണം പെട്ടെന്നായിരുന്നു. എനിക്കന്ന് പത്തുവയസ്സായിരുന്നു. അന്ന് യഥാർത്ഥത്തിൽ ആ മരണം ആഘോഷിക്കുകയായിരുന്നു അച്ഛൻ. പതിയെ കൂട്ടുകെട്ടുകളും മദ്യവുമെല്ലാം കൂട്ടിനെത്തി.…
