“നിനക്കെന്താ ഇത്ര ഈഗോ” ഇതു കേൾക്കാൻ തുടങ്ങിയിട്ട് വർഷം അഞ്ചു കഴിഞ്ഞു. കല്യാണം കഴിഞ്ഞ അന്നു മുതലിന്നോളം ഓരോ സന്ദർഭങ്ങളിലും ഈഗോ എന്ന വാക്ക് കടന്നു വരും. അച്ഛനമ്മമാരുടെ തണലിൽ വളർന്ന ഇരുപത്തിയെട്ടു വർഷങ്ങൾക്കിപ്പുറം കുറ്റം ചെയ്യാതെ ശിക്ഷയനുഭവിക്കുകയാണ്. പഠിച്ചു നല്ലൊരു ജോലി നേടി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയി കൊണ്ടിരുന്ന എന്റെ കഴുത്തിൽ കുരുങ്ങിയ കുരുക്കായിരുന്നു അനിയേട്ടന്റെ താലി. പഠനവും ജോലിയുമൊക്കെയായി വയസ്സ് ഇരുപത്തിയെട്ടായത് ഞാൻ അറിഞ്ഞില്ല. അല്ലെങ്കിലും എനിക്കതൊരു വിഷയമായിരുന്നില്ല. പക്ഷേ നാട്ടുകാർക്കും വീട്ടുകാർക്കും അതൊരു ആഗോളപ്രശ്നമായി. അധ്യാപകദമ്പതികളായിരുന്നിട്ടും ഒറ്റമകളുടെ ഭാവിയെപ്പറ്റിയുള്ള ആശങ്ക അച്ഛനമ്മമാരെ വിഷമവൃത്തത്തിലാക്കി. തിരക്കിട്ട കല്യാണാലോചനകളിൽ എന്റെ ഒഴിവുദിനങ്ങൾ സംഘർഷഭരിതമായി. അങ്ങനെയാണ് അച്ഛന്റെ സുഹൃത്തിന്റെ മകന്റെ ആലോചന വന്നത്. സുമുഖൻ, സുന്ദരൻ, നല്ലൊരു ജോലിയുണ്ട്. കുടുംബവും കൊള്ളാം. സാമ്പത്തികമായും സാമൂഹികവുമായി നല്ല ചുറ്റുപാട്. എനിക്കും ഇഷ്ടക്കേടുണ്ടായില്ല. ജീവിതത്തിൽ എന്നായാലും വിവാഹം നടക്കേണ്ടതല്ലേയെന്ന ചിന്തയായിരുന്നു. പിന്നെ അച്ഛനമ്മമാരുടെ തിരഞ്ഞെടുപ്പ് തെറ്റില്ലെന്ന അടിയുറച്ച വിശ്വാസവും. അങ്ങനെ വിവാഹം കഴിഞ്ഞു. വിശ്വാസത്തകർച്ച ആദ്യദിവസം…
Author: Nishiba M
“ഹരീ, നീ സുമയെ വിളിക്കാൻ പോയോ?” “ഇല്ല, ശാന്തേടത്തി .ഇനി അവൾക്ക് ഇഷ്ടമുള്ളപ്പോൾ വരട്ടെ. എത്രയെന്നു വെച്ചാണ് സഹിക്കുന്നത്. കല്യാണം കഴിഞ്ഞ അന്നുതൊട്ട് തുടങ്ങിയതാണ്. എന്തെങ്കിലും പറഞ്ഞു പോയാൽ എല്ലാം കെട്ടിപ്പെറുക്കി മുഖവും വീർപ്പിച്ചൊരു പോക്ക്. മക്കളുണ്ടായാലൊരു മാറ്റമുണ്ടാവുമെന്നു വിചാരിച്ചു. എവിടെ, കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല. ഇതിനിടയിൽ തൃശങ്കുസ്വർഗ്ഗത്തിലാവുന്നതെന്റെ ചിന്നുവും മിന്നുവുമാണ്. എനിക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ. അവൾക്കാണെങ്കിൽ സ്വത്തും ബന്ധുബലവുമെല്ലാമുണ്ട്. എന്റെ വരുമാനത്തിനനുസൃതമായി നല്ല രീതിയിൽ തന്നെ അവളേയും മക്കളേയും ഞാൻ നോക്കുന്നുണ്ട്. പരമാവധി താണു കൊടുക്കാറുമുണ്ട്. കുറ്റം പറയരുതല്ലോ. കഴിഞ്ഞ പത്തു വർഷത്തിനിടയ്ക്ക് എന്നെ ഒരിക്കൽ പോലും കുറ്റം പറഞ്ഞിട്ടില്ല, അവളുടെ അച്ഛനുമമ്മയും.” “ഹരീ, നിന്റെ വിഷമം എനിക്ക് മനസ്സിലാവും. നിന്റെയമ്മയും അച്ഛനും നിന്നെ വിട്ടു പോവുമ്പോൾ നിനക്ക് പത്തു വയസ്സാണ്. അന്നുമുതൽ മക്കളില്ലാത്ത എനിക്കും ഗോപാലേട്ടനും നീ മകൻ തന്നെയാണ്. ഒടുവിൽ ഗോപാലേട്ടൻ പോയപ്പോൾ മകനായി നീ തന്നെയല്ലേ കർമ്മങ്ങൾ ചെയ്തത്. നിന്റെ ഏടത്തി വിളി ‘അമ്മ’…
നൈറ്റ് കോളിന്റെ മാസ്മരികതയിൽ പരിസരം മറന്നപ്പോൾ, ഒരു വിളിക്കപ്പുറം കാത്തിരിക്കുന്ന മനസ്സിനെ അവഗണിച്ചപ്പോൾ, അടിയൊഴുക്കിലൂർന്നുപോവുന്ന പാദത്തിനടിയിലെ മണ്ണിനെയറിയാതെ, സ്വപ്നലോകത്തെ രാജാവായപ്പോൾ , അഹങ്കാരത്തിന്റെ ബുർജ് ഖലീഫ പടുത്തുയർത്തിയപ്പോൾ, വീഴ്ചയുടെ ആഘാതം തിരിച്ചറിയാനാവാതെ പോയി. ചേർത്തുനിർത്താത്ത ബന്ധങ്ങൾ ചേർത്തു പിടിക്കാനുമുണ്ടാവില്ലെന്ന തിരിച്ചറിവ് ഏറ്റവും വലിയ സത്യമായിരുന്നു. ★★★നിഷിബ എം നിഷി★★★
ഇന്നുകൾ ബാക്കിയാക്കുന്ന ഇന്നലെകൾ, നാളെയിലേക്ക് കരുതി വെക്കുന്നത് നഷ്ടബോധമാവാതിരിക്കാൻ ഇന്നു ചെയ്യേണ്ട കർമ്മങ്ങൾ ഇന്നുതന്നെ ചെയ്യുക. ബാക്കി പൂരിപ്പിക്കാൻ നമ്മളില്ലെങ്കിലോ. നഷ്ടബാക്കിയുടെ ശിഷ്ടമായി ജീവിതമൊരു ചോദ്യചിഹ്നമാവാതിരിക്കാൻ ഇന്നിൽ ജീവിക്കുക. ★★★നിഷിബ എം നിഷി★★★
ജനനം ബാക്കിയാക്കുന്ന ആധികൾ, മരണം ബാക്കിയാക്കുന്ന ശൂന്യത, പ്രണയം ബാക്കിയാക്കുന്ന നൊമ്പരം, ബാല്യം ബാക്കിയാക്കുന്ന നഷ്ടബോധം, സ്നേഹം ബാക്കിയാക്കുന്ന കടപ്പാടുകൾ, നഷ്ടങ്ങൾ ബാക്കിയാക്കുന്ന വ്യഥകൾ, ശിഷ്ടങ്ങളുടെ ആകെത്തുകയാണ് ജീവിതം, കർമ്മബന്ധങ്ങളുടെ പാശത്തിൽ ഒരിക്കലും ഒടുങ്ങാത്ത ബാക്കികളുടെ ബാക്കിപത്രം… ★★★നിഷിബ എം നിഷി★★★
ഹെലനും ഡേവിഡുമാണ് റോസ് വില്ലയിലെ താമസക്കാർ. വിവാഹം കഴിഞ്ഞു മൂന്നു വർഷം അമേരിക്കയിലായിരുന്നു രണ്ടു പേരും. ഡേവിഡിന് അവിടെയായിരുന്നു ജോലി. ഡേവിഡിന്റെ അപ്പച്ചനും അമ്മച്ചിയും പെട്ടെന്നുണ്ടായ അപകടത്തിൽ ഇല്ലാതായപ്പോൾ വിദേശവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് വന്നു. ഇപ്പോൾ രണ്ടു വർഷമായി. നാട്ടിലെത്തിയതുമുതൽ ഹെലന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമാവാൻ തുടങ്ങി. അതിന്റെ കാരണം രാത്രിയിൽ ആവർത്തിച്ചു വരുന്ന ഒരു സ്വപ്നമായിരുന്നു. രാത്രി നന്നായി ഉറക്കം പിടിച്ചു കഴിയുമ്പോൾ കാലിലെന്തോ വലിഞ്ഞു മുറുകുന്നതുപോലെ തോന്നും. പെട്ടെന്ന് സ്വർണ്ണനിറമുള്ള, നീലപ്രകാശം സ്ഫുരിക്കുന്ന കണ്ണുകളുമായി ഒരു വലിയ സർപ്പം പത്തി വിടർത്തി മുന്നിൽ വന്നു നിൽക്കും. കിടന്നിടത്തു നിന്നും അനങ്ങാൻ കഴിയാതെ വിറങ്ങലിച്ച് മണിക്കൂറുകളോളം കിടക്കും. ഒരിക്കലും ദംശിക്കാനായി ശ്രമിച്ചിട്ടില്ല. അനുദിനമുള്ള ഈ സ്വപ്നം അവളുടെ മാനസികനില തന്നെ തകരാറിലാക്കി. ഡോക്ടർമാരുടെ ഭാഷയിൽ സ്ലീപ്പിംഗ് പരാലിസിസ് എന്ന അവസ്ഥയായി വിധിയെഴുതി. പക്ഷേ കാലിൽ തിണർത്തുകിടക്കുന്ന ചുറ്റിവരിഞ്ഞതിന്റെ പാടിന് ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല. കുറേ മാസങ്ങൾക്കു ശേഷം തലേദിവസം രാത്രി…
ചിന്തിച്ചു ചിന്തിച്ചു വട്ടായപ്പോഴാണ് നല്ലൊരു ചിന്ത മനസ്സിൽ കടന്നു വന്നത് “ഒന്നു നന്നായാലോ”. പിന്നൊന്നും ചിന്തിച്ചില്ല. നാളെ രാവിലെ മുതൽ നന്നാവാൻ ഇന്നു രാത്രി നന്നായി മൂടിപ്പുതച്ചുറങ്ങി. അല്ല പിന്നെ..
രാവിന്റെ യാമങ്ങളിൽ മിഴി തുറക്കും കൊച്ചരിമുല്ലകൾ, ഇരുട്ടിൽ വെണ്മയോലും താരകങ്ങൾ പോലെ, പാൽപ്പുഞ്ചിരിയോലുമഴകോടെ, സുഗന്ധത്താൽ മാസ്മരഭാവം വിരിയിക്കും, കൂന്തലഴകിനു മാറ്റേകാനോ ഭഗവാന്റെ ഗളത്തെയലങ്കരിക്കാനോ, പ്രണയരസാമൃതത്തിൽ പരിമളമായി നിറയാനോ വരണമാല്യമാവാനോ അന്ത്യയാത്രാമൊഴിയിൽ പുഷ്പമാല്യമാവാനോ വിടർന്നു കൊഴിയുന്നു നീ, നിശാശലഭങ്ങൾക്കു വിരുന്നൊരുക്കി, നിശീഥിനിയുടെ കൂന്തലഴകിൽ വൈഢ്യൂര്യമായി, പുതുമഴയിൽ നനഞ്ഞു നവവധു പോൽ വ്രീളാവിവശയായി, നിലാവിൻ കരങ്ങളാൽ പുൽകും തിങ്കളിൻ പ്രണയത്തിലലിയുന്നുവോ… ★★★നിഷിബ എം നിഷി★★★
എല്ലാ ചേരുവകളും കൃത്യമായി ചേർത്തിട്ടും മധുരം ഒരുപൊടിക്ക് കൂട്ടിയിട്ടും ഏലക്കായയുടെ സുഗന്ധം മേമ്പൊടി ചേർത്തിട്ടും അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്ത് ചേർത്തിട്ടും ജീവിതപ്പായസത്തിന് മടുപ്പിന്റെ വാട്ടരുചി മാത്രം ബാക്കിയാവുന്നതെന്തു കൊണ്ടെന്ന ചോദ്യത്തിനൊരുത്തരമേയുള്ളൂ, മറ്റുള്ളവർക്കായി സ്നേഹരുചി പകരുമ്പോൾ ആത്മസ്നേഹത്തിന്റെ ഇത്തിരി ഉപ്പ് കൂടി കുടഞ്ഞിടണം. ഇല്ലെങ്കിൽ രുചികെട്ടുപോവും ഓരോ പായസമധുരവും. ***നിഷിബ എം നിഷി***
