ഓർമ്മകൾക്കെന്നും പൂക്കാലമാണല്ലോ. കരഞ്ഞും ചിരിച്ചും അതെന്നുമുള്ളിൽ പൂത്തു നിൽക്കും. തിരിഞ്ഞുനോട്ടമല്ലാതെ തിരിച്ചുനടത്തമാവില്ലെന്ന തിരിച്ചറിവിലും മനസ്സൊരു ഓണത്തുമ്പിയായി ഓരോ പൂക്കളിലും മധു തേടിയലയും. നേർത്തനൊമ്പരത്തിന്റെ പൂമ്പൊടികലർന്നൊരു പുഞ്ചിരി ചുണ്ടിൽ വിരിയിച്ചു കാലം പിന്നേയും മുന്നോട്ടു കുതിക്കും. മാറ്റങ്ങൾ ക്ഷണവേഗത്തിൽ വന്നണയുമ്പോഴും കൊഴിഞ്ഞുപോയ ദിനങ്ങളിലെവിടെയോ മറന്നുവെച്ചൊരെന്നിടം തിരയുന്നെന്നും ഞാൻ. ബാല്യമെന്നും മധുരമാർന്നൊരോർമ്മയാകവേ, പൂവിളിയുടെ താളമുള്ളിൽ നിറയുന്നു. കൊമ്മയുമേന്തി(തെങ്ങോലയാൽ മെടഞ്ഞ പൂക്കുട) കൂട്ടരോടൊത്ത് പൂക്കൾ തേടിയലഞ്ഞ കാലം. തുമ്പയും മുക്കുറ്റിയും ചെക്കിയും അരിപ്പൂവും എരോക്കയുമൊക്കെ കൊമ്മയിൽ നിറച്ചു, പങ്കുവെക്കലിന്റെ സ്നേഹം പകുത്ത് പരീക്ഷാച്ചൂടിലും പൂക്കളങ്ങളിലെ വർണ്ണങ്ങളെയുള്ളിൽ നിറച്ച കാലം. വല്ലപ്പോഴും ലഭിക്കുന്ന കോടിഉടുപ്പിന്റെ ഗന്ധം ഉള്ളിലേക്കാവാഹിക്കുമ്പോൾ മനസ്സു ആഹ്ലാദഭരിതമായി നിറഞ്ഞു തുളുമ്പുമ്പോൾ മിഴികളും നിറഞ്ഞു തുളുമ്പും. സദ്യയിലെ വിഭവങ്ങൾ രസനയെ ത്രസിപ്പിക്കും. അവധിയുടെ ആരവത്തിൽ ഓണദിനങ്ങൾക്കു പൊലിമയേറും. ഓർമ്മകൾ അവനവന്റെ മാത്രം നിധികുംഭമാണ്. അതൊരിക്കലും മറ്റൊരാൾക്ക് അതേ തീവ്രതയോടെ പങ്കിട്ടെടുക്കാനാവില്ല. ഒരേ കാലഘട്ടത്തിലെ ചിലതൊക്കെ തൊട്ടറിയാമെന്നല്ലാതെ, കേൾക്കുന്നവർക്ക് കഥയായും അതിലൂടെ കടന്നു പോയവർക്ക് അനുഭവമായും തോന്നുന്ന…
Author: Nishiba M
നന്ദിയെന്നതു നന്മയുടെ നാന്ദി, വന്നവഴികളെ വിസ്മരിക്കാത്ത ഹൃദയത്തിന്റെയുണ്മ, അഹങ്കാരത്തിന്റെ കറുപ്പൊരിക്കലും പുരളാത്ത വെണ്മ, കിട്ടിയ തണലിനെ അർഹർക്കായി കാത്തുവെക്കുന്ന ചേതന, നന്ദിയെന്നതു ഹൃദയത്തിലുരുവാകും സ്നേഹതീർത്ഥം, പ്രാർത്ഥനയായതുള്ളിൽ നിറയുന്നു.. ★★★നിഷിബ എം നിഷി★★★
ഞാനാരാണെന്നു തേടുന്നു, ജ്ഞാനബുദ്ധനേപ്പോലെ, ഞാനെന്നതു നീയെന്നു ചൊല്ലുന്നാരോ, ഞാനറിയാതെ പോവുന്നതു എനിക്കുള്ളിലെയെന്നെ മാത്രമെന്നു തിരുത്തുന്നുള്ളം…. ★★★നിഷിബ എം നിഷി★★★
ഇറാഖിൽ വിവാഹപ്രായം ഒൻപതുവയസ്സാക്കുന്നു എന്ന വാർത്ത കേട്ടപ്പോൾ മനസ്സു വല്ലാതെയൊന്നുലഞ്ഞു. സത്യത്തിൽ മനുഷ്യരാശിയുടെ പോക്ക് എങ്ങോട്ടാണ്. നമ്മൾ നേടിയെന്നഹങ്കരിക്കുന്ന മൂല്യങ്ങളൊക്കെ വെറും കെട്ടുകാഴ്ച്ചകളോ. ഇങ്ങനെയെത്രയോ അനാചാരങ്ങൾ നമ്മുടെ ചുറ്റിലും നടമാടുന്നുണ്ട്. അതിൽ പലതും വിശ്വാസങ്ങളുടെ പുറന്തോടിൽ സുരക്ഷിതവുമാണെന്നതാണ് യാഥാർത്ഥ്യം. ഒൻപത് വയസ്സ് എന്നു കേട്ടപ്പോൾ ഒരുപാടു കാര്യങ്ങൾ മനസ്സിലൂടെ കടന്നുപോയി. പണ്ട് എന്റെ അച്ഛന്റെയൊക്കെ ചെറുപ്പകാലത്ത് അച്ഛന്റെ സഹോദരിമാരുടെ വിവാഹം അങ്ങനെ കഴിഞ്ഞിട്ടുണ്ട്. അവർ ഋതുമതിയായതു പോലും ഭർത്തൃഗൃഹത്തിൽ വെച്ചാണത്രേ. കാലങ്ങൾക്കിപ്പുറം പിറന്നവീടിനോടോ സഹോദരങ്ങളോടോ ഒരിറ്റു മമതയില്ലാത്തവിധം മാനസികമായ അകൽച്ച വന്നതിനെ പഴി പറയാനാവുമോ. ഞങ്ങളുടെയൊക്കെ കാലമെത്തുമ്പോഴേക്കും ഏഴാംക്ലാസോ എട്ടാംക്ലാസോ സ്ക്കൂൾപൂട്ടൽ സമയമാണ് കൂടുതൽ പേരും ഋതുമതിയാവുക. ശാരീരിക വളർച്ചയും മറ്റു ലക്ഷണങ്ങളും അതിനു മുന്നോടിയായുണ്ടാവും. മാറ്റങ്ങളുടെയൊരുകാലം. മുതിർന്നയാളുകളുടെ ഭരണത്തിലിരിക്കുന്ന കൂട്ടുകുടുംബ വ്യവസ്ഥയിൽ, അന്നത്തെ ആചാരങ്ങളിൽ ആർത്തവത്തേപ്പോലും വെറുത്തുപോയിരുന്നു. സത്യത്തിൽ സാധാരണദിവസത്തിനപ്പുറം അതിനെന്തിനാണിത്ര പ്രത്യേകതയും മാറ്റിനിർത്തലുമെന്നെനിക്കു മനസ്സിലായിട്ടില്ല. ന്യായീകരണങ്ങൾ പലതുണ്ടാവാം. പക്ഷേ അതൊന്നും അനുഭവിച്ച മാനസിക സംഘർഷങ്ങൾക്ക് പകരമാവില്ല. വിവാഹശേഷം പക്ഷേ…
ഒരു തീർത്ഥാടനയാത്രയ്ക്കിടയിലാണ് പത്തുവയസ്സുകാരൻ അക്ഷയ് അച്ഛനമ്മമാരുടെ കൈവിട്ടു പോവുന്നത്. തമിഴ്നാട്ടിലെ തീർത്ഥാടനത്തിനിടയിലായിരുന്നു സംഭവം. പോലീസ് എല്ലാരീതിയിലും അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. മൂന്നുമാസത്തെ അന്വേഷണം വഴിമുട്ടി നിന്നു. സമാനമായ പല സംഭവങ്ങൾ പോലെ ദിശയറിയാതെ അതും അവസാനിച്ചു. അക്ഷയുടെ അച്ഛനമ്മമാരായ ആരതിയും അഖിലും അന്വേഷണം ഉപേക്ഷിക്കാൻ തയ്യാറായില്ല. ഇതേ അനുഭവങ്ങളുള്ള മറ്റുള്ളവരെ കണ്ടുപിടിച്ചു അവരുമായി ചേർന്നു കാര്യങ്ങൾ വിലയിരുത്തി പുതിയ മാർഗ്ഗങ്ങളിലൂടെ അന്വേഷണം മുന്നോട്ടു കൊണ്ടുപോയി. അതു ചങ്ങലക്കണ്ണികളായി ഇന്ത്യ മുഴുവൻ വ്യാപിപ്പിച്ചു. നിയമപാലകരുടെ നിസ്സഹകരണം അന്വേഷണപാതകൾ ദുഷ്ക്കരമാക്കിയെങ്കിലും പല സ്ഥലങ്ങളിൽ നിന്നായി ലഭിച്ച സൂചനകളും അന്വേഷണം അവസാനിപ്പിക്കാനുള്ള സമ്മർദ്ദവും പോവുന്നതു ശരിയായ ദിശയിലേക്കാണെന്ന തെളിവു നൽകി. ഇതേ സമയം അക്ഷയ് പല കൈ മറിഞ്ഞു എത്തിച്ചേർന്നതു ഉത്തരേന്ത്യയിലെ ഒരു വ്യവസായിയുടെ കൈയിലായിരുന്നു. അയാളുടെ വ്യവസായ സ്ഥാപനങ്ങളിലെ വിവിധ ജോലികൾക്കായി അവൻ നിയോഗിക്കപ്പെട്ടു. അവിടെ പല കുട്ടികളേയും അവൻ കണ്ടുമുട്ടി. അമ്മയും അച്ഛനും പറഞ്ഞുതന്നതും സിനിമയിലൊക്കെ കണ്ടതുമായ പല കാര്യങ്ങളും അവനു…
ശ്രീ സോമൻ കടലൂർ എഴുതിയ നോവൽ ‘പുള്ളിയൻ’ വായിച്ചു. കടലിന്റേയും കടലിന്റെ മക്കളുടേയും ജീവിതം തൊട്ടറിഞ്ഞു പകർത്തിയ അക്ഷരങ്ങൾ. കാണുന്നവന്റെ കണ്ണിലാണ് കടലെന്നു പറയും. അറിയുംതോറും വിസ്മയമാവുന്ന കടലിന്റേയും തിരതല്ലുന്ന തീരത്തിന്റേയും കടലുതന്നെ ജീവിതമാവുന്ന കടലിന്റെ മക്കളുടെയും ജൈവവും അജൈവവുമായ കടൽ സംസ്കൃതിയുടേയും ചരിത്രത്തിന്റേയും ആഴത്തിലുള്ള ഓർമ്മപ്പെടുത്തൽ. ജീവിതത്തിന്റെ ഉപ്പുകുറുക്കിയ അനുഭവങ്ങളുടെ നേർക്കാഴ്ചകളുമായി ചിരുകണ്ടൻ തന്റെ തോണിതുഴയുമ്പോൾ അനുവാചകരും അറിയാക്കടലിന്റെ അത്ഭുതം തേടി പതിയേ തുഴയുന്നു. ഒടുവിൽ തന്മയീഭവിക്കലിന്റെ ഇഴചേരലിൽ ആ ജീവിതം തൊട്ടറിയുമ്പോൾ ചുഴികളിൽ പെട്ടുഴലുന്ന തോണി പോലെ ആടിയുലയുന്ന മനസ്സിൽ നൊമ്പരത്തിരയിളക്കമായി കടലും തീരവും കടൽമക്കളും മീനുകളുമൊക്കെ പറഞ്ഞാൽ തീരാത്ത കഥകളുമായി വേലിയേറ്റമാവുന്നു. കൂടുതൽ കരയുകയും കുറച്ചു മാത്രം ചിരിക്കുകയും ചെയ്ത ജീവിതയാത്രയുടെ രേഖപ്പെടുത്തലിൽ “മീൻപണിക്കാർക്ക് എയുത്തില്ല. വെള്ളത്തിൽ വരച്ച വര പോലെ എല്ലാം മാഞ്ഞുപോവുന്നു” എന്ന ഐങ്കരമുത്തപ്പന്റെ വാക്കുകൾ, വരമൊഴിയില്ലാത്ത കാലത്തിന്റെയേടുകളുടെ നേർച്ചിത്രമാവുന്നു. അമ്മസ്നേഹത്തിന്റെ ഗർഭച്ചുഴിയിൽ മുങ്ങിനിവരുമ്പോൾ സമത്വത്തിന്റെ സന്ദേശമേകി ഓർമ്മയുടെ മഴയൊഴുകി ഒന്നായിച്ചേരുന്ന കടലും ആകാശവും…
ഭക്ഷണത്തിലെ തലമുടിനാരിഴയോടുള്ള അറപ്പിലാണയാൾ കല്യാണപ്പിറ്റേന്ന് മുതൽ ഭാര്യയോട് കയർത്തു തുടങ്ങിയത്. പിന്നെ പിന്നെ തൊടുന്നതെല്ലാം കുറ്റമായി. പൂർണ്ണചന്ദ്രനുദിച്ചുനിന്ന അവളുടെ മുഖത്തു കരിമേഘം പടരുന്നത് അറിയാനുള്ള ഉൾക്കാഴ്ച അയാൾക്കില്ലാതെപോയി. പതിയെ പതിയെ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ വീട് നിശബ്ദമായിത്തുടങ്ങി. വാക്കുകൾ വീർപ്പുമുട്ടിത്തുടങ്ങി. നിശബ്ദതയിൽ സ്വന്തം ശബ്ദത്തിന്റെ പ്രതിധ്വനിയിൽ അയാൾ അസ്വസ്ഥനായി. കുഴിയിലാണ്ട കണ്ണുകളുമായി മെലിഞ്ഞുണങ്ങിയ രൂപം അയാൾക്കുമുന്നിൽ നോക്കുകുത്തിയായി. രാവിൽ പട്ടുമെത്തയായ കനത്ത കേശഭാരം നേർത്തനാരുകളായതറിഞ്ഞപ്പോൾ മനസ്സു പിടഞ്ഞു. ഒന്നു ചേർത്തു പിടിക്കാൻ മനസ്സുകൊതിച്ചപ്പോഴാണ്, കാലം നൽകിയ അകലത്തിൽ മനസ്സുകൾ കാതങ്ങൾ പിന്നിട്ടതറിയുന്നത്. ഒരുനാൾ യാത്ര പറയാതെ, തലമുടിനാരിഴയുടെ പോലും സ്മൃതിയവശേഷിപ്പിക്കാതെ, അവഗണയുടെ ആൾരൂപം ഭൂമി വിട്ടകന്നപ്പോഴാണ് മുന്നിലെയിരുളിൽ ഒറ്റപ്പെടലിന്റെ നിസ്സഹായതയിലയാൾ പിടഞ്ഞു വീണത്. ★★★നിഷിബ എം നിഷി★★★
നന്ദയുടെ കണ്ണുനീർ ഇതുവരെ തോർന്നിട്ടില്ല. ഈ രാത്രി പുലരുമ്പോൾ എങ്ങനെയൊക്കെയാണ് ജീവിതം മാറിമറയാൻ പോകുന്നതെന്നാലോചിക്കവേ മനസ്സിനെ കൈപ്പിടിയിലൊതുക്കാനാവാതെയവൾ വിതുമ്പി. അമ്മയോടെ മടിത്തട്ടിലോ അച്ഛന്റെ നെഞ്ചിലോ അവൾ സ്വസ്ഥയായില്ല. അല്ലെങ്കിലും, നോവിന്റെ അഗ്നിപർവതം പുകയുന്നിടത്തെങ്ങനെ ആശ്വാസത്തിന്റെ തെന്നൽ വീശും. എന്തിനാണ് മീരേച്ചി ഇതു ചെയ്തതെന്നാലോചിച്ചപ്പോൾ അവൾക്കൊരു ഉത്തരവും കിട്ടിയില്ല. ഹരിയേട്ടനും മീരേച്ചിയും, ഒരാളില്ലാതെ മറ്റൊരാൾക്കു നിലനില്പില്ലെന്ന രീതിയിൽ അത്രത്തോളം ആഴത്തിൽ ഇഴചേർന്നവർ. നാളെ താലിച്ചരടിൽ കൊരുത്ത് ഓന്നാവേണ്ടവർ. അവസാനമണിക്കൂറിൽ മറ്റൊരാൾക്കൊപ്പം ഇറങ്ങിപ്പുറപ്പെടാൻ അങ്ങനെയെന്തു അകലമാണ് അവർക്കിടയിൽ ഉണ്ടായത്. രണ്ടു വീട്ടുകാരുടേയും മാനം രക്ഷിക്കാൻ ബലിമൃഗമായി താൻ നാളെ മണ്ഡപമേറണം. തീരുമാനിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹം നടക്കണം. അച്ഛന്റേയും അമ്മയുടേയും ദൈന്യത തന്റേയും വായടപ്പിച്ചു. ഏട്ടന്റെ, സഹോദരന്റെ സ്ഥാനത്ത് കണ്ടൊരാളെ ജീവിതപങ്കാളിയാക്കണം. തന്റെ ഇഷ്ടങ്ങൾ, സ്വപ്നങ്ങൾ എല്ലാം ജലരേഖയാവുന്നു. ഇനിയൊരു വാക്കു പോലും തന്റെ നാവിൽ നിന്നുയർന്നാൽ എല്ലാം കൈവിട്ടു പോകുമെന്നു പറയാതെ പറയുന്നുണ്ടീ കനത്ത നിശബ്ദത. അതിനുള്ളിലെരിയുന്നത് പെറ്റമനസ്സുകളാണെന്നോർത്തപ്പോൾ നോവിന്റെ അധിക്യത്തിൽ നിസംഗമായിപ്പോവുന്നു…
ബോധിവൃക്ഷച്ചുവട്ടിൽ തിരയുന്നു, ജനിമൃതികളിൽ ജന്മരഹസ്യം തേടുന്നു, ഞാനെന്നഭാവമോ ഞാനെന്ന സത്യമോ, ഞാനും നീയുമൊന്നെന്ന നേർക്കാഴ്ച്ചയോ, ആത്മരഹസ്യം ചുരുളഴിയുമ്പോൾ പരബ്രഹ്മത്തിലൊരു പരമാണുവായലിയുന്നു ഞാനും.. ★★★നിഷിബ എം നിഷി ★★★
കടം കൊണ്ട ജീവിതമെന്നറിയുമ്പോഴും കടമകൾ മറക്കുവതെന്തേ, ചുമന്ന വയറിനും മനസ്സിനും പേറ്റുനോവിനും പോറ്റിയ കടത്തിനും പകരമേകാനൊന്നുമില്ലെന്നു തിരിച്ചറിയാത്തതെന്തേ, മുൻവഴികൾ മാത്രം കണ്ണിൽ തെളിയുമ്പോൾ, പിൻവിളികളോർക്കാത്തതെന്തേ, വീട്ടാക്കടത്തിലുമേറുന്ന സ്നേഹപ്പലിശയായൊരു പുഞ്ചിരിയെങ്കിലുമേകാൻ ഓർക്കാത്തതെന്തേ… ★★★നിഷിബ എം നിഷി★★★
