എന്റേയും ജയേട്ടന്റേയും ജീവിതത്തിലെ വില്ലത്തി അവളായിരുന്നു. ആ പ്രിയ. പറഞ്ഞുവരുമ്പോൾ എന്റെ കസിനാണ്. എന്നാൽ എല്ലായിടത്തും അവൾക്കായിരുന്നു ഒന്നാം സ്ഥാനം. എവിടേയും എന്നെ തരംതാഴ്ത്താൻ എല്ലാവർക്കും ഒരു കാരണവും അവളുടെ മികവായിരുന്നു. ജയേട്ടന്റെ കാര്യം വന്നപ്പോഴും അവർ രണ്ടുപേരെയാണ് എല്ലാവരും മികച്ച ജോഡികളെന്നു പറഞ്ഞത്. ജയേട്ടന് എന്നെയാണ് ഇഷ്ടമെന്നു പറഞ്ഞതുകൊണ്ട് ഞങ്ങളുടെ കല്യാണം നടന്നു. അതിൽ ഞാൻ അഹങ്കരിച്ചു. എന്നാൽ പിന്നീടാണ് അറിഞ്ഞത് അതു പ്രിയയുടെ ഔദാര്യമായിരുന്നു. അവളുടെ ഇഷ്ടം എനിക്കു വേണ്ടി ത്യജിച്ചു എന്ന്. അതറിഞ്ഞതുമുതൽ എന്റെ മനസ്സിൽ പ്രതി സ്ഥാനത്തായി അവളും ജയേട്ടനും. കലഹങ്ങൾക്കൊടുവിൽ തമ്മിൽ പിരിഞ്ഞപ്പോഴും വേദന തോന്നിയില്ല. പക്ഷെ ജയേട്ടൻ വീണ്ടും അവൾക്കു സ്വന്തമായതറിഞ്ഞപ്പോൾ സമനില തെറ്റി. ഒടുവിൽ എല്ലാത്തിൽ നിന്നുമകന്ന് അജ്ഞാതവാസമായിരുന്നു. വർഷങ്ങൾ കൊഴിഞ്ഞു പോയി. ഇന്ന് അവളുടെ മുന്നിൽ പോവണം. ജീവനറ്റ ജയേട്ടന്റെ ജഡത്തിനുമുന്നിൽ എല്ലാം നഷ്ടപ്പെട്ടു നിൽക്കുന്ന അവളുടെ മുഖം കാണണം. എങ്കിലേ മനസ്സ് ശാന്തമാകൂ. …………….. തറവാട്ടിൽ കാലെടുത്തു കുത്തിയതുമുതൽ…
Author: Nishiba M
നിമ്മിയുടെ വീട്ടിൽ നിന്നും കൊണ്ടു വന്ന അച്ചാറിന്റെ മാഹാത്മ്യത്തിൽ അമ്മയും മക്കളും മതിമറന്നിരിക്കുമ്പോഴാണ് മനസ്സ് എന്റെ കൈപിടിച്ചു ബാല്യത്തിലേക്കൊരു യാത്ര നടത്തിയത്. പിടിച്ചപിടിയാലെ ആയതുകൊണ്ട് ഒന്നെതിർക്കാൻ കൂടി പറ്റിയില്ല. അല്ലെങ്കിലും എതിർത്തിട്ടും ഒരു കാര്യവുമില്ലെന്നേ. ………… വടക്കേ വാര്യത്ത് ഞങ്ങളുടെ അമ്മ വീടിന്റെ അയൽപ്പക്കമായിരുന്നു. മധ്യവേനലവധിക്ക് സ്ക്കൂളടച്ചാൽ ഞാനും ചിന്നൂം പിന്നെയവിടെയാണ്. മുത്തശ്ശിയുടേയും മുത്തശ്ശന്റേയും കുഞ്ഞിമാമന്റേയും അടുത്ത്. മാമന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ഞങ്ങൾ കുട്ടികളുടെ കൂടെ ഒഴിവുസമയങ്ങളിൽ മാമനും കൂടും. അതിനൊരു കാരണമുണ്ട്. തെക്കേതിലെ ദേവിയമ്മയുടെ മകൾ കാവ്യേച്ചി. മാമന് ചേച്ചിയെ ഇഷ്ടമായിരുന്നു. ചേച്ചിക്ക് തിരിച്ചും. വേനലവധിക്കാലത്ത് മാത്രമേ കാവ്യേച്ചിയെ ഇങ്ങനെ അടുത്തുകാണാൻ കിട്ടൂ. പറഞ്ഞു പറഞ്ഞു വിഷയത്തിൽ നിന്നും മാറിപ്പോയി. വാര്യത്തെ ശ്രീമയി ഞങ്ങളുടെ കൂട്ടുകാരിയാണ്. അവളുടെ വീടിനുചുറ്റും പലതരം മരങ്ങളാണ്. വേനൽക്കാലമായാൽ മാങ്ങയും ചാമ്പക്കയും ഞാവൽപ്പഴവും സപ്പോട്ടയുമൊക്കെ അങ്ങനെ കായ്ച്ചു കിടക്കും. ഞങ്ങൾക്ക് അതൊരു ഉത്സവം തന്നെയാണ്. ശ്രീക്കുട്ടീടെ മുത്തശ്ശിയാണ് നേത്യാരമ്മ. അവർ പലതരം അച്ചാറുകളും ഉപ്പിലിട്ടതുമൊക്കെ ഉണ്ടാക്കി…
അഗ്നിപരീക്ഷ വിധിച്ച രാമനോ വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസനനോ, ശസ്ത്രവീര്യത്താൽ വരിച്ച അർജ്ജുനനോ , ഐവർക്കു പകുത്ത വാക്കുധർമ്മമോ, സോദരധർമ്മം പാലിച്ച ലക്ഷ്മണനോ ഹരണം ചെയ്ത രാവണനോ, അധർമ്മങ്ങൾക്കുനേരെ കണ്ണുകെട്ടിയ ഗാന്ധാരിയോ ഇതിഹാസങ്ങളിൽ കണ്ണീർഗാഥയായി രചിച്ചു പെണ്മയെ, മണ്ണും പെണ്ണും കീഴ്പ്പെടുത്തലിന്റെ മുഷ്ടികളിലമരുമ്പോൾ, ഏതേതുരൂപങ്ങളിൽ ക്രൗര്യത നടമാടുന്നീ ലോകത്തിൽ, മാതൃകകൾ പോലും വികലമാവുമ്പോൾ, സ്ത്രീത്വം തൃണതുല്യമാവുമ്പോൾ , അധികാരം കണ്ണടയ്ക്കുമ്പോൾ , അബലയെന്നു മുദ്ര കുത്തും പ്രബലർ തൻ കാലഹരണപ്പെട്ട കാഴ്ച്ചപ്പാടുകളിൽ, സുരക്ഷയും അതിജീവനവും ജലരേഖയാവുന്നുവോ.. ആധാരശിലയാം പെണ്മയ്ക്കു വിലയിടാൻ അധികാരം നൽകിയ കൈകളേതോ, അവളെന്നതവനു സമമല്ലെന്നാരു ചൊല്ലി , അവനിയിൽ ലിംഗഭേദത്തിനു ഉടമയും അടിമയും ഭാവം പകർന്നതാരോ, സുരക്ഷയെന്ന കാൽവിലങ്ങിൽ അതിരുകളുടെ കളം വരച്ചതാരോ, ചുറ്റും ചൂഴ്ന്നു നിൽക്കും ചങ്ങലക്കെട്ടുകൾക്കിടയിലുമവൾ സുരക്ഷിതയോ, എത്രമേൽ ഭയക്കണം പിറക്കുമോരോ ജീവനും നാളെയേതു കരാളഹസ്തങ്ങൾ പിടിമുറുക്കുമെൻ ജീവിതത്തിൽ, എന്നതോർത്തെത്ര ഭീതിദമാം ഇരവുപകലുകൾ താണ്ടണം, ഉരുവാകും പെൺജീവനെ പിഴുതെറിഞ്ഞും ഉയിരെടുത്തതിന്റെ ഇളംനാമ്പുകൾ നുള്ളിയും, അരുതുകളുടെ കാരാഗൃഹത്തിലടച്ചും…
ചില ചോദ്യങ്ങളുയരും മനസ്സിൽ, ചോദിക്കാനുള്ള അർഹത ചോദ്യചിഹ്നമാവും, നിസംഗതയുടെ പുതപ്പിലേക്ക് നൂണിറങ്ങുമ്പോഴും അകതാരിൽ പ്രതിദ്ധ്വനിക്കും ആയിരം ചോദ്യമുനകൾ.. അകലുന്ന ബന്ധത്തിന്റെ കണ്ണികൾ വിളക്കിച്ചേർക്കാനാവാതെ, നിസ്സഹായതയുടെ നീരൊഴുക്കിൽ ന്യായങ്ങളുടെ ചുവടുപിടിക്കും.. കഴിഞ്ഞുപോയനാളുകൾ ഓർമ്മയുടെ താളുകളിലെ സുവർണ്ണാക്ഷരങ്ങളാവുമ്പോൾ, മറവിയിലും മാറ്റുകുറയാതെ മനതാരിൽ തെളിയുമ്പോൾ, അശ്രുകണങ്ങളുടെ പെയ്തൊഴിയലുകളിൽ നെടുവീർപ്പിന്റെ ചുടുകാറ്റ് വീശുന്നു.. തെറ്റും ശരിയും സമരമുഖം തേടുമ്പോൾ, സ്മൃതി-വിസ്മൃതികളിൽ ക്ഷമിച്ചും പൊറുത്തും പുഞ്ചിരിയുടെ വിദൂഷകവേഷമണിയുമ്പോൾ അശാന്തിയുടെ വിത്തുകൾ ഉള്ളിന്റെയുള്ളിൽ കൊടുങ്കാറ്റ് വിതയ്ക്കുന്നു.. രഹസ്യങ്ങൾ ചൂണ്ടുവിരലാവുമ്പോൾ തോൽവിയുടെ മാളങ്ങളിലേക്ക് പതുങ്ങുന്നു, കണ്ണടയ്ക്കുമ്പോൾ നിറയുന്ന ഇരുളിനെ നിജമെന്ന ചിന്തയിൽ സ്വായത്തമാക്കുന്നു.. അടവുകൾ മറന്നടർക്കളത്തിൽ ആയുധം താഴെ വയ്ക്കുമ്പോൾ ചിന്തിയചോരയിൽ പിടയുന്നതാത്മബന്ധങ്ങളാണെന്നതു ധർമ്മയുദ്ധത്തിന്റെ അധർമ്മപര്യവസായിയാകുന്നു.. ****നിഷിബ എം നിഷി ****
“ഇക്കാലം കൊണ്ട് എന്തുണ്ടാക്കി” എന്ന ചോദ്യം ഉള്ളിൽ പ്രതിദ്ധ്വനിച്ചുകൊണ്ടേയിരിക്കുന്നു. അതും എല്ലാമറിയുന്നൊരാൾ, ആത്മാവു പങ്കിട്ടെടുത്തൊരാൾ ചോദിക്കുമ്പോൾ അതിനു മൂർച്ചയേറും. ഇന്നു രാവിലെ ഒട്ടും പ്രതീക്ഷിക്കാതെ മായ അതു ചോദിച്ചപ്പോൾ മനസ്സ് ആകെ ആടിയുലഞ്ഞു. പതിനഞ്ചു വർഷമായി ഒരാത്മാവും ശരീരവുമായി മായ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ട്. എത്രയോ വിഷമഘട്ടങ്ങൾ ഇതിനിടയിൽ കടന്നു പോയി. അപ്പോഴൊക്കെ പുഞ്ചിരി വിരിയുന്ന മുഖവുമായേ അവളെ കണ്ടിട്ടുള്ളൂ. ചിന്തകൾ ഉത്തരം കിട്ടാതെയലഞ്ഞു കൊണ്ടേയിരുന്നു. പത്താം വയസ്സിൽ കുടുംബനാഥനായവൻ. അച്ഛന്റെ അസാന്നിധ്യത്തിലല്ല, അലസതയിലായിരുന്നു കുടുംബം നടുക്കടലിലായത്. അമ്മയുടെ മുറച്ചെറുക്കനായിരുന്ന അച്ഛനെ, പെങ്ങളുടെ കണ്ണീരുകണ്ട്, ചട്ടം പഠിപ്പിക്കാൻ അമ്മയെ കല്യാണം കഴിപ്പിച്ചു കൊടുത്തു അമ്മയുടെയച്ഛൻ. അമ്മാവനോടുള്ള ഭയം കാരണം പത്തു പതിനൊന്നുവർഷം അച്ചടക്കം പാലിച്ചു നടന്നു. അതിനിടയിലെ ചെറിയ വലിയ തെറ്റുകളൊക്കെ ഭാര്യയുടെ വിശാലമനസ്സോടെ മറച്ചു വെച്ച് അമ്മ സഹിച്ചു. മുത്തശ്ശന്റെ മരണം പെട്ടെന്നായിരുന്നു. എനിക്കന്ന് പത്തുവയസ്സായിരുന്നു. അന്ന് യഥാർത്ഥത്തിൽ ആ മരണം ആഘോഷിക്കുകയായിരുന്നു അച്ഛൻ. പതിയെ കൂട്ടുകെട്ടുകളും മദ്യവുമെല്ലാം കൂട്ടിനെത്തി.…
“അച്ഛമ്മേ, ഈ ഏട്ടനെന്നെ നുണ പറഞ്ഞു പറ്റിച്ചു.” “ആണോ, എന്താ കുട്ടാ ഇത്. അവള് ചെറിയ കുട്ടിയല്ലേ. അവളെ കരയിക്കാവോ.” ഒന്നൂല്ല, അച്ഛമ്മേ, അവള് ചുമ്മാ വാശി പിടിച്ചതാ. ഇളയകുട്ടിയായതിന്റെ കുറുമ്പാണ് കുശുമ്പിക്ക്.” “രണ്ടുപേരും ഇങ്ങ് വന്നേ, അച്ഛമ്മ ഒരു കഥ പറഞ്ഞുതരാം.” “മക്കൾ രണ്ടുപേരും വല്യമുത്തശ്ശനെ കണ്ടിട്ടില്ലേ, ഹാളിലെ ഫോട്ടോയിൽ. ” “ഉം. വല്യ മുത്തശ്ശിയും അച്ഛച്ഛനും ചെറിയ അച്ഛച്ഛനും കൂടിയുണ്ടല്ലോ. അതെന്താ അച്ഛമ്മേ ചെറിയ അച്ഛച്ഛന്റെ ഫോട്ടോ മാത്രം കുട്ടിക്കാലത്തെ ഫോട്ടോ ആയത്.” വലിയ മുത്തശ്ശൻ മുത്തശ്ശിയെ കല്യാണം കഴിക്കുമ്പോൾ മുത്തശ്ശന് ഇരുപത്തിനാല് വയസ്സും മുത്തശ്ശിക്ക് പതിനാല് വയസ്സുമായിരുന്നു പ്രായം. ഇന്നത്തെക്കാലമല്ല, അന്നു ബാലവിവാഹം നടക്കുന്ന സമയമായിരുന്നു. കല്യാണം കഴിഞ്ഞു ഏറെ വൈകാതെ നിങ്ങളുടെ അച്ഛച്ഛനെ വലിയ മുത്തശ്ശി പ്രസവിച്ചു. കുട്ടിക്കളി മാറാത്ത പ്രായത്തിൽ കുട്ടിയോടൊപ്പം മുത്തശ്ശിയും വളർന്നു. വീട്ടുഭരണവും കൃഷിയും മേൽനോട്ടവുമൊക്കെയായി കാലം കടന്നുപോയി. അച്ഛച്ഛന്റെ ഇരുപത്തിയെട്ടാം വയസ്സിലായിരുന്നു എന്നെ കല്യാണം കഴിച്ചത്. രണ്ടു വർഷം കഴിഞ്ഞപ്പോൾ…
പ്രിയപ്പെട്ട സുമൻ, ഒരു സുഖാന്വേഷണത്തിൽ തന്നെ തുടങ്ങാം. അതാണല്ലോ പതിവ്. നമ്മുടെ കത്തുകൾക്കിടയിൽ ഇത്രയും ദീർഘമായ ഇടവേള ഇതുവരെ ഉണ്ടായിട്ടില്ല. അതിന്റെ കാരണവും നിനക്കറിയാവുന്നതല്ലേ. നീണ്ട മുപ്പതുവർഷം കഴിഞ്ഞു നമ്മൾ ഈ കത്തെഴുത്ത് തുടങ്ങിയിട്ട്. എന്നിട്ടും ഒരു ഫോട്ടോയിൽ പോലും നമ്മൾ നേരിട്ടു കണ്ടിട്ടില്ല എന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ! എന്നായിരുന്നു നമ്മൾ ആദ്യമായി കത്തെഴുതി തുടങ്ങിയതെന്നോർമ്മയുണ്ടോ. ഞാൻ പത്താംക്ലാസിൽ പ്രവേശിക്കുന്നതിനു തൊട്ടു മുൻപുള്ള വെക്കേഷൻ സമയം. ന്യൂസ് പേപ്പറിൽ വന്നിരുന്ന പെൻഫ്രണ്ട് പരസ്യത്തിൽ കണ്ട അഡ്രസ്സിലേക്ക് തമാശയ്ക്കു അയച്ചു തുടങ്ങിയതായിരുന്നു. ഒന്നു രണ്ടു കത്തുകൾ കഴിഞ്ഞപ്പോൾ വീട്ടിലറിയുകയും അതു വലിയ പ്രശ്നമായി മാറുകയും ചെയ്തു. പോസ്റ്റ്മാൻ നീയയച്ച കത്തുകൾ അമ്മയുടെ കൈയിൽ കൊടുത്തു. പിന്നെ പുകിലു പറയണോ. എന്നാൽ അച്ഛൻ സമചിത്തതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തു. കത്തുകൾ അച്ഛനെ കാണിക്കാമെന്ന വാക്കിൽ തുടർന്നെഴുതാൻ അനുവാദം തന്നു. നമ്മൾ ഇംഗ്ലീഷിൽ ആയിരുന്നു ആശയവിനിമയം നടത്തിയിരുന്നത്. പൊടി ഇംഗ്ലീഷുകൊണ്ട് എല്ലാം നേടിയെന്ന അഹങ്കാരത്തിന്…
ഇന്ന് നാളെയിലേക്ക് വഴിമാറുമ്പോൾ ചരിത്രമാവുന്നു. നമ്മുടെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തുന്നതിനു ഒരുപാട് വൈതരണികൾ തരണം ചെയ്തിട്ടുണ്ട്. നൂറ്റാണ്ടുകളുടെ തന്നെ പ്രയാണം അതിന്റെ പിറകിലുണ്ട്. ഒരുനാൾ നമ്മൾ ചരിത്രമായാലും ജീവിതത്തിന്റെ ഒഴുക്ക് നിലയ്ക്കുന്നില്ല. മാറ്റങ്ങൾ കാലാകാലങ്ങളിൽ വന്നു ചേർന്നു കൊണ്ടേയിരിക്കും. കാലത്തിനു ചേരാത്തതൊക്കെ മറ്റൊരു ചരിത്രമായി വിസ്മൃതിയിലാഴും, ഉള്ളിൽ ഓർമ്മകളുടെ സാഗരമവശേഷിപ്പിച്ച്. വാമൊഴികളിലൂടെ വരമൊഴികളിലൂടെ ചരിത്രം നമ്മുടെ മുന്നിൽ അനാവരണം ചെയ്യപ്പെടുന്നു. അവിടെയും നേതൃനിരയുടെ നാമങ്ങൾ മാത്രം തങ്കലിപികളിൽ എഴുതിച്ചേർക്കപ്പെടുന്നു. സഹനപാത താണ്ടിയവർ വിസ്മൃതിയിലാവുന്നു. സൃഷ്ടികൾ പുന:സൃഷ്ടിക്കാതിരിക്കാൻ കരച്ഛേദവും ഗളച്ഛേദവും ചരിത്രത്തിന്റെ ഇടനാഴികളിൽ രക്തച്ഛവി പടർത്തുന്നു. രക്തരൂക്ഷിതയുദ്ധങ്ങളുടേയും അധികാരകൈമാറ്റങ്ങളുടേയും നിരവധി ചരിത്രങ്ങൾ ഭാരതഭൂവിലുറങ്ങുന്നു. വ്യത്യസ്തസംസ്ക്കാരങ്ങൾ അധികാര കേന്ദ്രങ്ങളിലൂടെ നമ്മുടെ മണ്ണിലലിഞ്ഞു. മാനസാന്തരത്തിന്റെ ഏടുകൾ ചരിത്രത്തിലെ തിരിച്ചറിവുകളായി. അധിനിവേശത്തിന്റെ എത്രയോ ഏടുകൾ. അതിജീവനത്തിന്റെ മുൾപ്പാതകൾ. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ തേർവാഴ്ചയുടെ നൂറ്റാണ്ട്. സ്വാതന്ത്യ പോരാട്ടത്തിന്റെ കനൽവഴികൾ. സഹനപാതയുടെ സ്നേഹമുഖവുമായി പൊരുതി നേടിയ സ്വാതന്ത്യം. വിഭജനത്തിന്റെ കണ്ണുനീർ. ഇന്നുമണയാത്ത വിദ്വേഷത്തിന്റെ കനലുകൾ. ഓരോ അധിനിവേശങ്ങളും പകർന്നു നൽകിയ…
മനസ്സിനെ അടുത്തറിയുമ്പോഴാണ് അതെത്ര വിചിത്രമാണെന്ന് നമ്മൾ തിരിച്ചറിയുന്നത്. ചിന്തകളുടെ ഒരു സഞ്ചയം തന്നെയാണ് മനസ്സ്. ശാസ്ത്രീയമായി പറയുമ്പോൾ തലച്ചോറിന്റെ പ്രവർത്തനമാണ് മനസ്സ് എന്ന പ്രതിഭാസമെന്നു പറയാം. അതൊരു പരിധി വരെ ശരിയുമാണ്. നമ്മുടെ ശരീരവും മനസ്സുമായി അഭേദ്യമായ ബന്ധമാണ്. ഒന്നിലുണ്ടാവുന്ന മാറ്റങ്ങൾ മറ്റേതിനെ ആഴത്തിൽ സ്വാധീനിക്കും. ശാരീരികമായ പല അസുഖങ്ങളുടേയും ഹേതു മാനസികപ്രയാസങ്ങളാവുന്നത് അതുകൊണ്ടാണ്.അതേ സമയം ശാരീരിമായ അസുഖങ്ങളെ പൊരുതി തോൽപ്പിക്കുന്ന മനകരുത്തുകൾ നമ്മുക്കെന്നും മാതൃകയാവാറുണ്ട്. മനസ്സിനെ അടുത്തറിയാൻ നമ്മൾ ശ്രമിക്കും തോറും അതു വഴുതിമാറിക്കൊണ്ടേയിരിക്കും. അതിന്റെ ശക്തി നമ്മളറിയുന്നത് പലപ്പോഴും പ്രതിസന്ധിഘട്ടങ്ങളിലാണ്. അതിജീവനം മാത്രം മുന്നിൽ ദൃശ്യമാവുമ്പോൾ എവിടെ നിന്നെന്നറിയാത്ത വിപദിധൈര്യം കൈവരുന്ന അനുഭവങ്ങളുണ്ടാവാറില്ലേ. ഒരുപക്ഷേ അതുകടന്നുപോയാൽ പിൻ തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതം ബാക്കിയാക്കുന്ന അനുഭവങ്ങൾ. പ്രതിസന്ധികൾ ജീവിതത്തിന്റെ ഉരകല്ലാവുന്നതും അതുകൊണ്ടു തന്നെ. നമ്മുടെ വളർച്ചയുടെ ഘട്ടങ്ങളിൽ, ഉരുവപ്പെടുന്ന കാഴ്ച്ചപ്പാടുകളും വളർന്നുവരുന്ന സാഹചര്യങ്ങളും പഠിച്ചെടുക്കുന്ന കാര്യങ്ങളുമൊക്കെ നമ്മുടെ മുന്നോട്ടുള്ള ജീവിതത്തെ സ്വാധീനിക്കുന്നതും അതുകൊണ്ടു തന്നെയാണ്. ഇന്നത്തെ ലോകം പിൻതുടരുന്നതും അതേ സത്യത്തെയാണ്.…
ഞാൻ വാതിൽ തുറന്നപ്പോൾ കണ്ടത് സീതയേയാണ്, അതും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി. എന്റെ ചോദ്യഭാവത്തിലുള്ള നോട്ടം അവഗണിച്ച്, അകത്തേക്ക് കയറിവന്നു കൈയിൽ തല താങ്ങി സെറ്റിയിലേക്കിരുന്നു. ഉള്ളിൽ നിറഞ്ഞ ഭയത്തോടെ അവളുടെ അരികിലെത്തി തോളിൽ സ്പർശിച്ചു. വിചിത്രമായ നോട്ടത്തോടെയവൾ മുഖമുയർത്തി. കേസ്നമ്പർ 107/2017 ശ്രീധർ, ഭാര്യ സീത. ആദ്യമായി സീതയെ കണ്ടതു ഞാൻ ഓർത്തെടുത്തു. അന്നും ആശങ്കാകുലമായ മുഖവുമായാണ് അവൾ തന്റെ മുമ്പിലിരുന്നത്. അവളിലൂടെയറിഞ്ഞ ശ്രീധറിന്റെ സ്വഭാവസവിശേഷതകൾ. ഏറെ നേരത്തെ സംഭാഷണങ്ങൾക്കു ശേഷം, വിവരങ്ങളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ ബൈപോളാർ ഡിസോഡർ സ്ഥിരീകരിച്ച്, ചികിത്സ തുടങ്ങാൻ നിർദ്ദേശിച്ചു. നാലു വർഷങ്ങളായി ഇടവേളകളിൽ വന്ന് കൗൺസിലിങ്ങും മറ്റു തെറാപ്പികളും മെഡിസിനും കൃത്യമായി പിൻതുടർന്നു വന്നു. കുട്ടികൾ ഉണ്ടാവുന്നതിനെ കുറച്ചു കാലത്തേക്ക് മാറ്റിവെക്കാൻ നിർദ്ദേശിച്ചിരുന്നു. രണ്ടാഴ്ച മുൻപ് നടന്ന ഒരു സംഭവമാണ് കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിയത്. ഗർഭിണിയാണെന്ന സീതയുടെ ഫോൺ കോൾ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കാര്യങ്ങൾ കൈവിട്ടു പോവുന്നതിന്റെ ആദ്യലക്ഷണം അവിടെ തുടങ്ങി. ശ്രീധറിനെ…