സന്തോഷത്തെ എങ്ങനെ നിർവചിക്കാം? ഓരോരുത്തർക്കും ഓരോ പോലെയായിരിക്കും അല്ലേ… അർഹിക്കുന്നത് പോലെ സ്നേഹിക്കപ്പെടുന്നു, അംഗീകരിക്കപ്പെടുന്നു, പരിഗണിക്കപ്പെടുന്നു എന്ന ബോധ്യമാണ് എനിക്ക് സന്തോഷം. നിങ്ങളെങ്ങനെ സന്തോഷത്തെ നിർവചിക്കും?
Author: remya bharathy
ഞാൻ കണ്ട ഏറ്റവും ഭംഗിയുള്ള കൂട്ടുകെട്ടിന്റെ വാർഷികമാണിന്ന്. അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം. പരലോകത്തിലും മരണാനന്തരജീവിതത്തിലും ഒന്നും വിശ്വാസമില്ലെങ്കിലും, വെറുതെ ഞാനങ്ങു സങ്കൽപ്പിക്കാ, അങ്ങനെ അവർ ഇത്തവണത്തെ വാർഷികത്തിനു ഒരുമിച്ചായിരിക്കും എന്ന്. 2011 ൽ ‘അമ്മ പോയതിനു ശേഷം 2023 വരെ അച്ഛൻ പിടിച്ചു നിന്നു. അസുഖങ്ങൾക്കും അമ്മയുടെ അഭാവത്തിന്റെ വേദനയിലും ഒരു തരത്തിൽ പറഞ്ഞാൽ ഒറ്റപ്പെടലിലും. ഒന്നും പുറത്തേക്ക് കാണിക്കാതെ എന്തും ഏത് അവസ്ഥയും അഡ്ജസ്റ്റ് ചെയ്യുന്ന ആളായിരുന്നു അച്ഛൻ. എന്തു വന്നാലും കൂൾ ആയി നേരിടുന്ന റിയൽ ഡാഡി കൂൾ. അത് തന്നെയാവും എന്റെ ആത്മവിശ്വാസത്തിന്റെ രഹസ്യവും. വിവാഹ വാർഷികം എന്നൊക്കെ പറഞ്ഞാലും, അവരുടെ കൂട്ടുകെട്ട് നിയമപരമായി സാധുവായ ദിവസം, അത്രെ ഉള്ളു. അതുകൊണ്ടായിരിക്കാം ഒരിക്കലും അത് ആഘോഷിച്ചു കണ്ടിട്ടില്ല. സത്യത്തിൽ അവരുടെ വിവാഹദിവസം എന്നാണെന്ന് പോലും ഒത്തിരി വൈകിയാണ് ഞാൻ അറിഞ്ഞത് തന്നേ. അങ്ങനെയൊന്ന് ചെറുപ്പത്തിൽ ആലോചിച്ചിട്ടേ ഇല്ലായിരുന്നു എന്നതാണ് ഇപ്പോൾ ഒരു പൊടി നാണക്കേട് തോന്നുന്ന…
ഇടത്തരം പ്രമുഖയായ നടി കഴിഞ്ഞ ആഴ്ചയിൽ ഒരു ഇന്റർവ്യൂവിൽ ആധികാരികമായി പറഞ്ഞ കുറേ ശാസ്ത്രീയ മണ്ടത്തരങ്ങൾ കേട്ടപ്പോൾ ആണ് എനിക്ക് എന്റെ കുറേ മണ്ടത്തരങ്ങൾ ഓർമ വന്നത്. എന്ന് കരുതി ഞാൻ ആത്മകഥ പറയാനൊന്നും പോവുകയല്ല സൂത്രുക്കളെ… എന്നാലും കുറച്ചു മണ്ടത്തരങ്ങൾ നിരത്തട്ടെ? പണ്ട് പണ്ട്… എന്ന് വെച്ചാ നല്ലോണം വെന്ത മട്ടയരി ചോറിൽ നെയ്യോ ആട്ടിയ വെളിച്ചെണ്ണയോ ഒഴിച്ച് ഉപ്പും ചേർത്തു കുഴച്ചു ഉരുട്ടി, പപ്പടം മെമ്പൊടിയായി പച്ചക്കറിയും മീനും ഉള്ളിൽ ഒളിപ്പിച്ച ഉരുളകൾ അമ്മ എന്നേ മാമൂട്ടിയിരുന്ന കാലം. അപ്പൊ തന്നേ അറിയാലോ, തള്ളാണ്. ഓർമ്മചെപ്പിൽ തങ്ങി നിന്ന, കേട്ട കഥകൾ. ഉരുളകൾക്ക് വേണ്ടി വാ തുറക്കാതെയോ ഉറങ്ങാൻ കിടത്തിയാൽ ഉറങ്ങാതെയോ ഇരിക്കുന്ന ഉണ്ണിക്കിടാങ്ങളെ എന്തു ചെയ്യും? ഭക്ഷണം കഴിക്കാഞ്ഞാൽ ഉണ്ടാകാൻ പോകുന്ന ഭാവി ആരോഗ്യ പ്രശ്നങ്ങളെയോ, ഉറങ്ങിയില്ലെങ്കിൽ സംഭവിക്കാൻ പോകുന്ന ഊർജ്ജകുറവിനെയോ പറ്റിയുള്ള പ്രബന്ധം വായിച്ചു കൊടുക്കാൻ പറ്റുമോ? ഇല്ലാന്ന് അറിയാൻ അമ്മയും അച്ഛനും ഒന്നും ആവണ്ട.…
ഉപ്പുമാവ് തിന്നപ്പോൾ പല്ലു പൊട്ടിയ കഥ കേട്ടിട്ടുണ്ടോ? ഉപ്പുമാവ് തിന്നപ്പോൾ പല്ലു പൊട്ടുകയോ? അത് എങ്ങനെയെന്നല്ലേ? പറയാം. ആദ്യം ലേശം മുഖവുര. ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും അധികം ആളുകൾക്ക് വെറുപ്പുള്ള ഭക്ഷണമാണ് ഉപ്പുമാവ്. എനിക്കും എന്റെ മോൾക്കും അടക്കം. പലർക്കും രുചിയാണ് പ്രശ്നമെങ്കിൽ, മര്യാദക്ക് ദഹിക്കില്ല എന്നതാണ് എന്റെ പ്രശ്‍നം. നെഞ്ചരിയാനും പുളിച്ചു തികട്ടാനും തുടങ്ങും. ഇന്ന് അമ്മു കാണിക്കുന്നത് പോലെ, പണ്ടൊക്കെ ഞാനും ഉപ്പുമാവാണേൽ പട്ടിണി എന്നതായിരുന്നു ശാസ്ത്രം. നിവർത്തിയുണ്ടേൽ കഴിക്കില്ല. പിന്നേ അച്ഛൻ വടിയുമായി ഒക്കെ നിൽക്കുന്നത് കണ്ടാൽ സഹിച്ചു കഴിക്കും. എന്നാലും, കഴിക്കണമെങ്കിൽ ഒന്നുകിൽ എന്തേലും കറി വേണം. അല്ലേൽ കുറഞ്ഞ പക്ഷം അച്ചാറോ പപ്പടമോ എങ്കിലും. പഴം കൂട്ടി ഉപ്പുമാവ് കഴിക്കുന്നത് എനിക്ക് ആലോചിക്കാൻ പോലും ഇഷ്ടമല്ല. ഇപ്പൊ നിങ്ങൾ കരുതുന്നുണ്ടാവും അപ്പൊ ഞാനേതോ കറി കൂട്ടി ഉപ്പുമാവ് കഴിച്ചപ്പോൾ അതിൽ നിന്ന് എല്ലിലോ മറ്റോ കടിച്ച് പല്ലു പൊട്ടിയതാവും…
വല്യ തത്വങ്ങൾ ഒക്കെ പറയാൻ എളുപ്പമാണ്. പക്ഷെ ഒരൊറ്റ മോശം അനുഭവം മതി, ഇപ്പോൾ ചുറ്റും കാണുന്നവരെയും ഇനി മുന്നിൽ കാണാൻ പോകുന്നവരെയും, അവനവനെയും എല്ലാം കാലാകാലം സംശയത്തോടെ നോക്കാൻ തുടങ്ങാൻ.
അറിഞ്ഞുമറിയാതെയും ഹൃദയത്തിലൂടൂർന്നു വീണ വിത്തുകൾ താനെ പൊട്ടിമുളച്ചു പൂമരങ്ങളായി നമ്മെ കാത്തിരിക്കും. വെയിലിൽ വാടി തളരുമ്പോൾ തണലും പൂമെത്തയും വിരിച്ച് ഒരു കാറ്റിൽ പൂമഴ ചൊരിയാൻ നമ്മെ കാത്തിരിക്കും. ഒരു തരി സ്നേഹമോ ഒരു ഹൃദ്യനിമിഷമോ ഒരു കുഞ്ഞുപുഞ്ചിരിയോ ഒന്നും വെറുതെയാകുന്നില്ല. കടന്നു വന്ന വഴികളത്രയും മുള്ളും കാടും വന്നടഞ്ഞാലും വരാനുള്ളവർ വെട്ടിത്തെളിച്ചു വഴിയുണ്ടാക്കി വന്നിരിക്കും. സത്യവും നന്മയും കാരുണ്യവും ലക്ഷ്യവും വഴിയും കണ്ടെത്തി എത്താനുള്ളിടങ്ങളിൽ നേരം തെറ്റാതെയെത്തിപ്പെടും.
സൌകര്യപൂര്‍വ്വം, ഇഷ്ടക്കേടോ പുച്ഛമോ കരുതലില്‍ കലര്‍ത്തി തമാശയുടെ മേമ്പൊടിയും നിഷ്കളങ്കതയുടെ കാപട്യവും വേണ്ടുവോളം ചേര്‍ത്ത് കുസൃതിയോടെ അവരവളെ വിളിച്ചു തടിച്ചീ …. വിളിച്ചവരെ മനസ്സില്‍ നിന്ന് വെട്ടിക്കളയാന്‍ മറ്റൊരു കാരണം വേണ്ടിയിരുന്നില്ല അവള്‍ക്കും.
പായസമാണോ? ഏലക്കയില്ലാതെയെങ്ങനെ? പക്ഷെ പായസം വിളമ്പും മുന്നേ ഏലക്ക എടുത്തു കളഞ്ഞോളണം. അല്ലേൽ ഇത്തിരി പഞ്ചസാര ചേർത്തോ അല്ലാതെയോ പൊടിച്ചു രൂപം മാറ്റി നേരത്തെ ഇളക്കി ചേർക്കണം… ഓർക്കുമല്ലോ… ഏലക്കയുടെ ഗുണവും മണവും രുചിയും മാത്രമേ നമുക്ക് വേണ്ടു. യഥാർത്ഥ രൂപത്തിലും സ്വാദിലും ഏലക്ക ഒരു അധികപറ്റാണ്.
ഒരാളുടെ മൗനം എന്റെയുള്ളിൽ കലപിലകൂട്ടിയപ്പോൾ, ഒരാളുടെ അസാന്നിധ്യം എന്നിൽ ശൂന്യത നിറച്ചപ്പോൾ, ഒരാളുടെ ഓർമ്മകൾ ചൂടും തണുപ്പുമായി എന്നിൽ അലയടിച്ചപ്പോൾ, ഞാനറിഞ്ഞു അയാളെനിക്ക് പ്രിയപ്പെട്ടവൻ ആയിരുന്നു എന്ന്.
(മുന്നറിയിപ്പ്: മരണത്തെ പേടിയുള്ളവർ വായിക്കരുത്) ഇന്നിത്തിരി ജോലികൾ കൂടുതൽ ഉണ്ടായിരുന്നു. വീട്ടിൽ എത്തിയപ്പോഴേക്കും ഒരുപാട് വൈകി. വൈകുന്നത് ഇവിടെ പ്രശ്നമുള്ള കാര്യം ഒന്നും അല്ലേലും അമ്മയുടെ വക ഇടയ്ക്കിടെ ‘പെൺകുട്ടിയാണെന്ന് ഓർമ വേണം’ ക്ലാസ്സ് വരും. മിക്കവാറും ഇത്തരം ക്ലാസ്സുകളുടെ തുടക്കം, പകൽ അമ്മക്ക് സഹായത്തിനു വരുന്ന ജാൻസി ചേച്ചി കൊണ്ടു വരുന്ന വാർത്തകളുടെ ബാക്കി പത്രം ആവും. കയറി വന്ന കോലത്തിൽ തന്നെ ഡൈനിങ് ടേബിളിൽ ഇരുന്നു. ടിവിയിൽ വാർത്ത കണ്ടുകൊണ്ടിരുന്ന അച്ഛൻ ഇടക്ക് അവിടെനിന്ന് കണ്ണൊന്നു വെട്ടിച്ചു നോക്കി. പണ്ടായിരുന്നേൽ പുറമെ നിന്നു വന്നാൽ മേലുകഴുകാതെ ഇവിടെ എവിടെയും ഇരിക്കാൻ പോലും സമ്മതിക്കില്ലായിരുന്നു. പ്രായം കൂടുമ്പോൾ ആളുകൾ മാറുമെന്ന് പറയുന്നത് ശരിയാണെന്നു തോന്നുന്നു. അല്ലെങ്കിൽ ഒരു പക്ഷെ ഇനിയും പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയിട്ട് നിർത്തിയതും ആവാം. വാർത്തയിൽ മിനിയാന്ന് നടന്ന അരുംകൊലയുടെ വിശദീകരണം നടക്കുന്നു. എങ്ങനെ കെട്ടിയിട്ടു, എവിടെ അടിച്ചു, എവിടെ മുറിച്ചു, എവിടെ കുത്തി, ചോര…