പ്രണയം മിഴിക്കോണിലൊളിച്ച് നയനാകൃതി പൂണ്ടു.. നെഞ്ചു നൊന്തപ്പോൾ അത് കണ്ണീരായി ഒഴുകിപ്പോയി! വാക്കിലൊളിച്ച് പിന്നെയത് അധരാകൃതി പൂണ്ടു.. കയ്ക്കുന്ന മധുരമാണെന്നറിഞ്ഞപ്പോൾ നീട്ടിത്തുപ്പി സ്വയം സ്വതന്ത്രമായി! കരള് പാകമാവും എന്നോർത്ത് തിടുക്കപ്പെട്ട് അതിൽ കയറി ഒളിച്ചു.. വിഷമിറക്കിയിറക്കി താനാകെ നിറം കെട്ടുപോയെന്ന് മെല്ലെ അതറിഞ്ഞു! അപ്പോഴാണ് ഹൃദയം തന്നെ വിളിക്കുന്നത് പ്രണയം കണ്ടത്. ചെഞ്ചോര പ്രവാഹത്തിൽ താനെന്നും പുതുക്കപ്പെട്ടുകൊണ്ടിരിക്കുമെന്ന് പ്രണയം ആദ്യമായറിഞ്ഞു! അങ്ങനെയാണത്രേ അനുരാഗം ഹൃദയാകൃതി പൂണ്ടത് .
Author: Silvy Michael
“എടീ,ഇടയ്ക്കൊക്കെ എന്നെ ഒന്ന് വിളിക്കണെടീ ” 82 കഴിഞ്ഞ അമ്മച്ചിയുടെ യാചനയാണ്! എവിടെക്കേൾക്കാൻ… മകൾ ആകെ തിരക്കിലാണ്. കൂട്ടക്ഷരങ്ങൾ പഠിക്കണം.. പഠിപ്പിക്കണം.. ഇടയ്ക്കിടയ്ക്ക് ഇമ്പോസിഷൻ എഴുതണം. കൂട്ടുകാർക്ക് ഉറക്കെ വായിച്ചു കൊടുക്കണം. പിന്നെ കൂട്ടക്ഷരങ്ങൾ കൂട്ടായ്മയിലെ കൊടികെട്ടിയ പ്രഗൽഭരെ വായിക്കണം! കമന്റ് ബോക്സിൽ കയറി മണ്ടത്തരം കാച്ചിയിട്ട് ഞാൻ ട്രോളിയല്ലോ എന്ന അഭിമാനത്തോടെ ഞെളിഞ്ഞിരിക്കണം!! അവൾക്ക് സമയമില്ല. അമ്മച്ചി പിന്നെയും വിളിക്കും..” നിന്റെ ഒച്ച കേൾക്കാൻ കൊതിയായിട്ടാടീ.. വല്ലപ്പോഴും എങ്കിലും ഒന്ന് വിളിക്കത്തില്ലേ നിനക്ക്? ” ” എന്റെ അമ്മച്ചി അമ്മച്ചിയെ വിളിക്കാൻ ദേ! ഞാനിപ്പം ഓർത്തതേയുള്ളൂ.അപ്പഴാ അമ്മച്ചി ഇങ്ങോട്ട് വിളിച്ചത്. ” മകൾ ഖേദത്തോടെ പറയും. വന്നുവന്ന് അതൊരു തുടർക്കഥയായി. അമ്മച്ചി അതുമായി അങ്ങ് സമരസപ്പെട്ടു! അങ്ങനെയിരിക്കെയാണ് അമ്മച്ചിയുടെ ജീവിതത്തിൽ ആ വലിയ വഴിത്തിരിവ് സംഭവിക്കുന്നത്… അതിലേക്ക് കടക്കുന്നതിനു മുൻപ് അമ്മച്ചിയെക്കുറിച്ച് ഒരല്പം പിന്നാമ്പുറം( ഐ മീൻ ബാക്ക്ഗ്രൗണ്ട് ).. നാലാം ക്ലാസും ഗുസ്തിയും ആണ് വിദ്യാഭ്യാസയോഗ്യത. നാലിൽ വച്ച്…
പൂക്കളുമായി മഞ്ചത്തിനടുത്തെത്തിയ മെർലിൻ വിഷാദമൂകമായി അത് അർപ്പിച്ചിട്ട് ഒരു നിമിഷം ആ മുഖത്തേക്കുറ്റു നോക്കി. ശാന്ത ഗംഭീരമായ ഉറക്കം. പ്രായം ന്യായമായും പകരേണ്ട ചുളിവുകളെക്കാൾ എത്രയോ അധികമാണ് ആ മുഖത്ത് ഞൊറി പടർത്തിയിരിക്കുന്നത് എന്ന് അവൾ ആശ്ചര്യത്തോടെ ഓർത്തു. ഇതേ തോന്നൽ തനിക്ക് മുൻപുണ്ടായത് കൽക്കത്തയിലെ മദർ തെരേസയെ മിന്നായം പോലെ ഒരിക്കൽ കണ്ടപ്പോഴാണ്. വിശ്രമമില്ലാത്ത വർഷങ്ങൾ കനിവിന്റെ നറു നെയ്യിൽ മുക്കി തെറുത്തെടുത്ത ആയിരം അലുക്കുകളുള്ള ഒരു തിരിനാളം പോലെ ആ മുഖവും ഇതുപോലെ തന്നെ വെട്ടം ചൊരിയുന്നുണ്ടായിരുന്നു! ഫ്ലാവിയമ്മ…. 88 വർഷങ്ങളുടെ സമർപ്പിത ജീവിതം സമ്മാനിച്ച ചാരിതാർത്ഥ്യത്തോടെചുണ്ടിൽ ഒരു ചെറുപുഞ്ചിരിയോടെ ഇവിടെ നിദ്രകൊള്ളുന്നു. ചുറ്റിലും അർപ്പിക്കപ്പെട്ട വെള്ളപ്പൂക്കൾ ഏതോ അഭിമാനബോധത്താൽ സ്വയം മറന്നു ചിരിക്കുന്നു. ഓർമ്മകൾ അവളെ പതിറ്റാണ്ടുകളുടെ പിറകിലേക്ക് കൂട്ടിക്കൊണ്ടുപോയി.. ആറോ ഏഴോ വയസ്സുള്ളപ്പോഴാണ് താൻ സിസ്റ്റർ ഫ്ലാവിയ എന്ന കന്യാസ്ത്രീയെ ആദ്യം കാണുന്നത്. അന്നും അവർ ഫ്ലാവിയമ്മയായിരുന്നു ചുറ്റുമുള്ളവർക്ക്. 40 കളിൽ ആയിരുന്നുവെങ്കിലും 25ന്റെ ചുറുചുറുക്കായിരുന്നു…
ജനിച്ചുവളർന്ന, അത്രയും നാൾ സ്വന്തം എന്നു പറയാൻ ആകെ ഉണ്ടായിരുന്ന, നാടിനോടും അതിന്റെ എല്ലാ സൗഭാഗ്യ സങ്കേതങ്ങളോടും വിട പറഞ്ഞ്, പണക്കുലുക്കത്തിന്റെ വീർത്ത മാറാപ്പുകൾ സ്വപ്നം കണ്ട്, ഉയിരിനെ ജീവത്താക്കുന്ന സ്വത്വം എന്ന തേജസിനെ നാട്ടിൽ എവിടെയോ പാകത്തു വച്ച്,ഉടലും ഉയിരും മാത്രം കയ്യിൽ തെരുപ്പിടിച്ച് വിമാനം കേറുന്ന പ്രവാസികൾ! ആണും പെണ്ണും ഒരുപോലെ… ഏകദേശം ഒന്നൊന്നര പതിറ്റാണ്ടുമുമ്പ് വരെ അവർ കേരളീയ സമൃദ്ധിയുടെ അച്ചുതണ്ടായി വർത്തിച്ചിരുന്നു. അറിവായും അന്നമായും ആർഭാടമായും അത് മലയാളനാട്ടിൽ നിറഞ്ഞു.ഏതാണ്ട് 1960 കളിൽ തുടങ്ങുന്ന ഗൾഫ് കുടിയേറ്റം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഉദയത്തോടെ യൂറോപ്പ് തുറന്നിട്ട വാതായനങ്ങളിലേക്ക് ചാലു കീറുന്നതുവരെ അതായിരുന്നു കേരളത്തിന്റെ സ്ഥിതി. 60കൾക്ക് മുൻപും ഉണ്ടായിരുന്നു പ്രവാസങ്ങൾ! സിലോണും സിംഗപ്പൂരും മലേഷ്യയും ബർമ്മയും ഒക്കെയായിരുന്നു അന്ന് പ്രവാസികളുടെ പറുദീസകൾ. അത്തരം പ്രവാസികളിൽ ക്രിസ്ത്യൻ മിഷനറിമാരുടെ സഹായത്തോടെ ലോകത്തിന്റെ വിദൂര കോണുകളിൽ വരെ ഒറ്റയ്ക്ക് പറന്നെത്തിയ മലയാളി നേഴ്സുമാരും ഉണ്ടായിരുന്നു. ബെന്യാമിന്റെ ‘നിശബ്ദസഞ്ചാരങ്ങൾ’ നമ്മോട് പറയുന്നത്…
അയർലൻഡ് ഡയറി- പാർട്ട് 1 ഞാൻ അയർലണ്ടിലെത്തിയത് ഒക്ടോബർ മാസത്തിന്റെ അവസാന ദിവസങ്ങളിൽ ഒന്നിലായിരുന്നു എന്ന് പറഞ്ഞിരുന്നല്ലോ. ഇല പൊഴിയും കാലമായിരുന്നു അത്. ഭാരതീയദർശനത്തിൽ വസന്തം, ഗ്രീഷ്മം, വർഷം, ശിശിരം, ഹേമന്തം, ശരത് തുടങ്ങി ഋതുക്കൾ ആറാണെങ്കിലും പാശ്ചാത്യ രാജ്യങ്ങളിൽ പ്രധാനമായും നാല് ഋതുക്കൾ ആണ് ഉള്ളത് — വസന്തം, ഗ്രീഷ്മം, ശിശിരം, ശരത്.. ശിശിരകാലത്ത് അവിടെയെത്തിയ ഞാൻ മഞ്ഞയും ചുവപ്പുമണിഞ്ഞ് ഇലപൊഴിച്ചു നിൽക്കുന്ന മരങ്ങളെ കണ്ട് അൽഭുതം കൂറി. നാലുമണിയോടെ ഇരുളുന്ന പകലും ഒൻപതു മണി ആയാലും വിടരാത്ത പ്രഭാതവും… നമ്മുടെ മഴപ്പെയ്ത്തുകൾക്ക് കൃത്യമായ സമയവും സ്വഭാവവും ഉണ്ടെങ്കിൽ, അവിടെ മഴയ്ക്ക് നേരഭേദമോ കാലഭേദമോ ഇല്ല. ഒരു ദിവസം തന്നെ നാലു ഋതുക്കളും പ്രത്യക്ഷപ്പെട്ടേക്കാം എന്നൊരു തമാശ തന്നെ അവിടെ പ്രചാരത്തിലുണ്ട്!! നിലത്ത് കുമിഞ്ഞു കൂടുന്ന പൊഴിഞ്ഞ ഇലകൾക്ക് പകരം ശിഖരങ്ങളിൽ ഏകാന്തത പതിയെ ചേക്കേറും. തണുത്തുറയുന്ന വൃക്ഷ ഹൃദയങ്ങളിലേക്ക് നവംബർ ഡിസംബറോടെ മഞ്ഞ് വിരുന്നു വരാൻ തുടങ്ങും. ഒപ്പം…
മരണത്തിലേക്കുള്ള എൻട്രി കാർഡാണ് ജനനം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ആ കാർഡ് നേടിയിട്ടുള്ള ആൾക്കേ മരിക്കുവാൻ ഒരു ചാൻസ് ഉള്ളൂ. ജനനം എന്നത് പാസ്പോർട്ടും ജീവിതം എന്നത് വിസ പ്രൊസസിങ്ങിനുള്ള സമയവും.. ഞാൻ ആദ്യം മരണത്തെ മുഖാമുഖം കണ്ടത് എന്റെ നഴ്സിംഗ് പഠനകാലത്താണ്. 75 വയസ്സുള്ള ഒരു താത്ത (വല്യപ്പൻ) വാർദ്ധക്യസഹജമായ അസുഖങ്ങളാൽ എന്റെ വാർഡിൽ വച്ച് മരണപ്പെട്ടു. എളുപ്പമായിരുന്നില്ല, ആ മരണം.മോഡേൺ മെഡിസിൻ ആ മരണം എളുപ്പമാക്കിയില്ല എന്നതാണ് സത്യം.വായു വലിക്കാൻ തുടങ്ങിയപ്പോഴേ ഞങ്ങൾ പ്രൊഫഷണൽസ് ഇടപെട്ടു.. ബന്ധുക്കളെ പുറത്താക്കി! പിന്നെ അവിടെ ഒരു അങ്കമായിരുന്നു ഓക്സിജൻ, അട്രോപ്പിൻ, അഡ്രിനാലിൻ,ഡോക്ടർ, നേഴ്സ് എമർജൻസി ട്രോളി,സി പി ആർ.. .. ആ സാധു വയോധികന്റെ വാരിയെല്ല് ഞെരിഞ്ഞുടയുന്ന ഒച്ച ഇന്നും എന്റെ കാതുകളിൽ മരിക്കാത്ത ശബ്ദമാണ്!! എന്തിനെന്നറിയാതെ അരമണിക്കൂർ നീണ്ട ആ പ്രഹസനത്തിനൊടുവിൽ മരണം ഡിക്ലയർ ചെയ്യപ്പെട്ടു. രാത്രി എട്ടുമണി സമയമായിരുന്നു അത്.അന്നും, പിന്നീട് പല ദിവസങ്ങളിലേക്കും തൊണ്ടയിൽ ഒരിറുക്കമായി എന്റെ…
എന്റെ നഴ്സിംഗ് പഠനകാലത്ത് ഞങ്ങൾ അഞ്ചു കൂട്ടുകാരായിരുന്നു ഒരു ഗ്യാങ്. ‘ദ് പാക്കീസ് ‘എന്നൊക്കെ ഞങ്ങൾക്ക് വിളിപ്പേർ ഉണ്ടായിരുന്നു. ആശയായിരുന്നു ഞങ്ങളുടെ ഗ്യാങ്ങിന്റെ പവർ ബോക്സ്. ചിരികളി തമാശകൾ ഒക്കെയായി ഉല്ലാസഭരിതമായ ആറു വർഷങ്ങൾ. അഞ്ചുപേരും കൂടി സായാഹ്ന സവാരിക്ക് ഇറങ്ങും. എന്തെങ്കിലുമൊക്കെ കുസൃതികൾ ഒപ്പിക്കും. പൊട്ടിച്ചിരിക്കും. അപ്പോഴാവും ആകാശത്തുനിന്നും ഒരു ഇരമ്പൽ കേൾക്കുക. 10 കണ്ണുകളും പിന്നെ ആകാശത്താണ്. ‘എന്നാടീ നമ്മൾ അതുപോലൊന്നു പറക്കുക!`എന്ന പ്രതീക്ഷയുടെ തൊങ്ങല് തൂക്കിയ ഗദ്ഗദവും!! എന്തായാലും ഞങ്ങളുടെ മേൽപ്പോട്ടുള്ള ‘വായിനോട്ടം’ വെറുതെയായില്ല. പഠനവും രണ്ടുവർഷത്തെ ബോണ്ടും കഴിഞ്ഞ ഉടൻ തന്നെ എല്ലാവർക്കും വിദേശ ദശ തരപ്പെട്ടു. ഞാൻ കയറിയ വിമാനം സൗദിയിലേക്കാണ് പറന്നത്. അവിടെ ഇറങ്ങിയപ്പോൾ അനുഭവപ്പെട്ട തീക്കാറ്റ് തീർച്ചയായും വിമാനം വമിപ്പിച്ചതാണെന്നാണ് ഞാൻ കരുതിയത്. അങ്ങനെ ആദ്യ നിമിഷം മുതൽ അനുഭവ വൈവിധ്യങ്ങളുടെ കലവറയായിരുന്നു അഞ്ചുവർഷം നീണ്ട എന്റെ ആ പ്രവാസം. മരുഭൂമിയിൽ സ്വർഗം തീർക്കുന്ന മാജിക് ഗൾഫ് നാടുകളുടെ പ്രത്യേകതയാണ്. കുഞ്ഞുനാളിൽ…
ഇന്റർവ്യൂവിൽ സെലക്ഷൻ കിട്ടി അയർലണ്ടിൽ ജോലിക്ക് പോകുമ്പോൾ ഒരു താൽക്കാലിക. രജിസ്ട്രേഷനുമായാണ് ഞാൻ വണ്ടി കയറുന്നത്. നഴ്സിംഗ് പഠനകാലത്ത് ഓരോ വിഷയത്തിനും നമ്മൾ നേടിയ training hours വിവരിക്കുന്ന ട്രാൻസ്ക്രിപ്റ്റ് നോക്കിയാണ് ഫുൾ രജിസ്ട്രേഷനുള്ള നമ്മുടെ യോഗ്യത നിർണയിക്കപ്പെടുന്നത്. ഒന്നരമാസം മുതൽ മൂന്നുമാസം വരെയുള്ള അഡാപ്റ്റേഷൻ പീരിയഡ് എന്ന കടമ്പ വഴിയാണ് നമ്മൾ രജിസ്ട്രേഷനു വേണ്ടി പിന്നീട് പരിഗണിക്കപ്പെടുക. ഫുൾ രജിസ്ട്രേഷനോടെ എത്തുന്നവരും ഉണ്ട് കേട്ടോ. അവർക്കും പക്ഷേ ഓറിയന്റേഷൻ എന്ന പേരിൽ ഇതേ പ്രക്രിയയിലൂടെ കടന്നു പോകണം: ശമ്പളം കൂടുതൽ ഉണ്ടെന്നു മാത്രം. ആൻ ബോർഡ് അൾട്രനിഷ് എന്നാണ് അവിടുത്തെ നഴ്സിംഗ് രജിസ്ട്രേഷൻ ബോഡിയുടെ പേര്. ഔദ്യോഗികമായി രജിസ്റ്റേഡ് നേഴ്സ് ആയിക്കഴിഞ്ഞാൽ നമ്മുടെ ഇയേഴ്സ് ഓഫ് എക്സ്പീരിയൻസ് വെച്ച് ബോർഡിന്റെ ഒന്നു മുതൽ 10 വരെയുള്ള സാലറി സ്കെയിലിൽ ശരിയായ പോയിന്റിൽ വീഴും. ഒരു പോയിന്റ് എന്നാൽ ഒരു വർഷത്തെ എക്സ്പീരിയൻസ് എന്നാണ്. അങ്ങനെ ഞാൻ ചെന്ന കാലയളവിൽ ജോലി…
ജീവിതത്തിലെ ഓരോ നിമിഷവും ശതകോടി സാധ്യതകളുടെ ചെപ്പുമായാണ് നമുക്ക് മുന്നിൽ അവതരിക്കുക.. ഒന്നല്ലെങ്കിൽ മറ്റൊന്ന്. അതുമല്ലെങ്കിൽ ഇനിയും ഒന്ന്. നഴ്സറി ടീച്ചർ മുതൽ ചായക്കടക്കാരി വരെ!! ഡോക്ടർ മുതൽ മന്ത്രി വരെ. മീൻകാരി മുതൽ മഹിഷി വരെ. എന്റെ ഓർമ്മയിൽ ഞാൻ ആദ്യം മോഹിച്ചത് വെള്ളയുടുപ്പിട്ട ഒരു കന്യാസ്ത്രീ ആകാനായിരുന്നു.. കണങ്കാൽ നീളത്തിൽ ഞൊറിയിട്ട വെള്ളയുടുപ്പും വെള്ള ശിരോവസ്ത്രവും പ്രാർത്ഥനയിൽ കൂമ്പുന്ന മിഴികളും ഒക്കെയായി അവർ പറുദീസ കയറിയിറങ്ങുന്ന കാഴ്ച ഞാൻ അത്ഭുത ആദരവുകളോടെ നോക്കി നിൽക്കുമായിരുന്നു!! വിശുദ്ധിയെ പുൽകുന്ന ബാല്യം ഒരു വിശുദ്ധയാകാൻ തന്നെ എന്നെ മോഹിപ്പിച്ചു. അപ്പോഴാണ് നിറമുള്ള സ്വപ്നങ്ങളുമായി കൗമാരം കടന്നുവരുന്നത്. നിറമുറ്റ കിനാവുകളും നിറമറ്റ വെള്ളയുടുപ്പും തമ്മിൽ ഒരു ചേർച്ചക്കുറവ് പോലെ.. ഞാനെന്റെ കന്യാസ്ത്രീ സ്വപ്നം ഉപേക്ഷിച്ചു. അഴകേറിയ ചേലയും പളപളപ്പുള്ള കിരീടവും ധരിച്ച് എവിടെ തിരിഞ്ഞാലും പരിചാരികമാരുടെ ബാഹുല്യത്തിൽ അർമാദിക്കുന്ന ഒരു റാണിയായി ഞാൻ എന്നെ തന്നെ മേക്കോവർ ചെയ്തു. ആരവിടെ.. കാപ്പി റെഡി..…
Merry ക്രിസ്മസ്.. Merry Christmas(2) Lala lala laaa Merry merry merry (2)ക്രിസ്മസ് Me….rry christmas തണുപ്പത്ത് ഒരു പുൽക്കൂട്ടിൽ നീ ജനിച്ചല്ലോ കരഞ്ഞല്ലോ. തണുത്തല്ലോ വിറച്ചല്ലോ. മറിയത്തിന്റെ മടിയിൽ നീകിടന്നല്ലോ(2) മാലാഖമാർ നിന്നെ സ്തുതിച്ചല്ലോ നിനക്കുവേണ്ടി താരാട്ടുപാട്ട് പാടിയല്ലോ മാലാഖമാർ നിന്നെ സ്തുതിച്ചല്ലോ… 3 രാജാക്കന്മാർ നിന്നെ തേടീ വന്നല്ലോ അവർക്ക് മാർഗ്ഗദീപമായി നീ അയച്ചൊരു നക്ഷത്രം ഓ… അയച്ചൊരു നക്ഷത്രം രാജാധിരാജന്റെ പൊൽത്തിരുമേനി അവർ കണ്ടു….. ആ മൂന്നു രാജാക്കന്മാർ നിനക്ക് സമ്മാനം നൽകി(2)