ജയ ജയ ജയ ജയഹേ’ എന്റെ സ്വപ്നങ്ങളെ ഉണർത്തുന്നു ആകാശം മേലാപ്പ് നീർത്തുന്ന അതിരില്ലായ്ക ചുവരുകൾ തീർക്കുന്ന ഒരു സമത്വസുന്ദരഭാവിഗൃഹം എന്റെ പെൺപൂവിനായ് ആ ഭൂമികയിൽ ഞാൻ തിരയുന്നു.. ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ ആ സ്വച്ഛവീടിന്റെ ഭാഗമേ അല്ല! എങ്കിലും… ‘നീരജ’യ്ക്കൊപ്പം വളരാൻ എനിക്കാവുന്നില്ല ബാല്യവഴികളിൽ എന്നെ ചുറ്റിപ്പിണഞ്ഞു വരിഞ്ഞുമുറുക്കിയ മൂല്യപാശങ്ങൾ കെട്ടുപൊട്ടിക്കാനാവാതെ കിതയ്ക്കുന്നു! ഞാൻ ഏറുന്ന ടൈം ട്രാവൽ വിമാനം പക്ഷേ, എന്റെ കുഞ്ഞിന്റെ പുഞ്ചിരിപ്പൂനിലാവിൽ ശോഭതൂവുന്ന മണിമുറ്റത്താണ് എപ്പോഴും എന്നെ കൊണ്ടു നിർത്തുക! വീണ്ടും വീണ്ടും ഞാനാ വിമാനമേറുന്നത് ആ പൂമുറ്റത്തെത്തുവാൻ വേണ്ടി മാത്രമാണ്!
Author: Silvy Michael
മക്കൾക്കൊരു തുറന്ന കത്ത്… ഈയിടെ അമൽജ്യോതിയിലും മറ്റുമായി നടന്ന വിദ്യാർത്ഥി ആത്മഹത്യകൾ ഞങ്ങൾ മാതാപിതാക്കളെ എത്രമാത്രം അലോസരപ്പെടുത്തുന്നുണ്ട് എന്ന് മക്കളെ നിങ്ങൾ അറിയുന്നുണ്ടോ? ഓരോ മരണവും ഞങ്ങളുടെ മനസ്സിൽ ഏൽപ്പിക്കുന്ന മുറിവുകളെയും കുറ്റബോധത്തെയും കുറിച്ച് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? ഒന്നോ രണ്ടോ വയസ്സുള്ളപ്പോൾ നിങ്ങൾ ഓരോരുത്തരും പിച്ച നടന്നത് നിങ്ങൾക്കിപ്പോൾ ഓർമ്മയുണ്ടാവില്ല. നിങ്ങളുടെ ഓരോ ചുവടുവയ്പ്പിലും താങ്ങായി, കരുത്തായി ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ടായിരുന്നു.ഓരോ വീഴ്ചയിലും നിങ്ങളെ താങ്ങിയെടുത്ത് ശക്തി പകരാൻ ഞങ്ങൾ നിങ്ങൾക്ക് പിന്നിൽ ഉണ്ടായിരുന്നു.. ഉരുണ്ടുവീണ് ചോരയൊലിപ്പിച്ചപ്പോൾ മുറിവുകഴുകി മരുന്നു വച്ചൊട്ടിക്കാൻ ഞങ്ങൾ എപ്പോഴും നിങ്ങളുടെ സമീപത്ത് ഉണ്ടായിരുന്നു. അന്ന് നിങ്ങൾ രണ്ടുകാലിൽ നടക്കാൻ പഠിക്കുകയായിരുന്നു… ഇന്ന് പക്ഷേ,ജീവിതത്തിന്റെ തിരുമുറ്റത്ത് പിച്ചവെച്ചു പഠിക്കുകയാണ് നിങ്ങള് .തീർച്ചയായും നിങ്ങൾ ഉരുണ്ടുവീഴും.. മനസ്സാകെ മുറിവേറ്റ് ചോരയൊലിപ്പിക്കും. സകലശക്തിയും ചോർന്ന് ഒരുപക്ഷേ നിങ്ങൾ തളർന്നു വീഴും.അല്ലെങ്കിൽ ഒരുപക്ഷേ,ഒപ്പം ഓടുന്നവർ, അതുമല്ലെങ്കിൽ കരുത്തുപകർന്നു പിടിച്ചെഴുന്നേൽപ്പിക്കേണ്ടവർ നിങ്ങളെ തള്ളി താഴെയിട്ടെന്നും വരാം! എന്തുതന്നെയാണെങ്കിലും,മക്കളെ, ഒന്ന് അറിയുക..നിങ്ങളെ പിടിച്ചുയർത്താൻ,വേണമെങ്കിൽ തോളിലേറ്റി…
ഒറ്റമരങ്ങളെ കണ്ടിട്ടില്ലേ? എന്തൊരു ചന്തമാണ്… ചില്ല വിടർത്താൻ വിശാലവിഹായസ്സ്… വേരുവിരിക്കാൻ നീണ്ട നിലവും… കാറ്റും മഴയും ആവോളം.. പങ്കിടലിന്റെ പങ്കപ്പാട് ലേശമില്ല… പ്രൗഢം… ഘനഗംഭീരം.. ഒറ്റമരം!! വഴിതാണ്ടിത്തളർന്നവന് സമാനതകളില്ലാത്തൊരു വരമാണ് അത്തരമൊരു മരം.. ചാരിയിരിക്കാനും മൂരിനിവർത്താനും വേണമെങ്കിൽ തെല്ലുറങ്ങാനും, അന്തമില്ലാത്ത വെയിൽപ്പാതയിൽ ഇനിയുമേറെ പ്പോകണമെങ്കിൽ, ഊർജ്ജമൊന്നുനിറയ്ക്കാനും… ശരണമറ്റ കിളിയിണകൾക്ക് കൂടൊരുക്കാനും കൂട്ടിരിക്കാനും ഒറ്റമരങ്ങൾക്കുള്ള ഉത്സാഹം ഒന്നു വേറെതന്നെയാണ്… ഇങ്ങനെയൊക്കെയാണെങ്കിലും പ്രകൃതിയൊന്നു പ്രകോപിതയായാൽ മതി… വീശിയടിക്കുന്നൊരു കാറ്റ്, വന്യമായൊരു മഴപ്പെയ്ത്ത്.. ചില്ലയൊടിഞ്ഞ് വേരുകുതിർന്ന് ആ മരം അടപടലം നിലം പൊത്താൻ…. ആ വീഴ്ച ദയനീയമാവും…. ഒറ്റയാന്റെ പതനം!! പറഞ്ഞു വരുന്നത് നമ്മുടെ ‘ഒറ്റപ്പൂരാടങ്ങ’ളെക്കുറിച്ചാണ്.. ഒറ്റയ്ക്ക് വളരുന്ന നമ്മുടെ കുഞ്ഞുങ്ങളെക്കുറിച്ച്… നാമൊന്ന് നമുക്കൊന്ന് എന്ന തിരഞ്ഞെടുക്കലിനെക്കുറിച്ച്…. ഒത്തിരിയുടെ ഇത്തിരിയേക്കാൾ ഇത്തിരിയുടെ ഒത്തിരിയിലാണ് വർത്തമാനകാലം വിശ്വസിക്കുന്നത്! എട്ടും പത്തും പെറ്റുകൂട്ടി വറുതിയും വികൃതിയുമായി സമരസപ്പെടുന്നതിനേക്കാൾ, ഇമ്മിണിയുള്ള ഒന്നിനെ ഇമ്മിണി ‘ബല്യ ‘ഒന്നാക്കാൻ കാശും കാലവും ചെലവിടുന്നതുതന്നെ ബുദ്ധി.. എന്നാൽ ഈ ഇമ്മിണി ബല്യ ഒന്ന് ഒറ്റപ്പെടുന്നൊരു…
#ഒരുത്തി ഒരു തീയായ് കുരുത്തവൾ ഒരു തീയായ് വളർന്നവൾ തീയാൽ എല്ലാം തടുത്തവൾ തിരിവെട്ടങ്ങളെ പ്രസവിച്ചവൾ…. തീയായെരിഞ്ഞു കനലായടങ്ങി വീട്ടിൽ ഒരു മൂലയിൽ ചാരുംപൂണ്ടു കിടപ്പുണ്ട് അമ്മയെന്നൊരുത്തി ഇന്നാർക്കും വേണ്ടാത്തൊരുത്തി…..
തട്ടിത്തൂവിയും പൊട്ടി, ചില്ലടർന്നും ഒരു കുപ്പിഗ്ലാസ് അവളുടെ മുകുരത്തിൽത്തെളിഞ്ഞു അനാഥമായ് പരന്നൊഴുകുന്ന ശർക്കരപ്പായസം.. പഞ്ഞം കഴിഞ്ഞ് ചിങ്ങം പകർന്ന മധുരം… തറയിൽക്കിടന്നു തന്നെ നോക്കിപ്പല്ലിളിക്കുന്ന ചില്ലുകഷണങ്ങൾ അവളെ, തള്ളി വന്ന വികാരവേലിയേറ്റത്തിൽ വികാരശൂന്യയാക്കി.. തകർന്നത് വെറുമൊരു ചില്ലു ഗ്ലാസ്സ് ആയിരുന്നില്ലല്ലോ .. നാളുകൾക്കൊണ്ട് താൻ കെട്ടിപ്പൊക്കിയ പായസമധുരത്തിന്റെ കൊതിക്കൊട്ടാരമായിരുന്നില്ലേ!!!
മാവേലിയും സ്വപ്നസുന്ദരമായ ആ മാവേലിക്കാലവും മലയാളിക്ക് ഗൃഹാതുരമായ ഒരു മിത്താണ്. പൂവിളിയും പൂപ്പടയും പൂപ്പൊലിയും പൂക്കളവുമെല്ലാം ആ മിത്തിന്റെ സത്തയെ സചേതനമാക്കി. യുഗങ്ങൾക്കിപ്പുറം ഇന്നും ആ മിത്ത് മലയാളിയുടെ ഉണ്മയെയും നന്മയെയും പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഗതകാല സ്മരണകളുടെ ഊഞ്ഞാലുകെട്ടി മണ്ണിനും വിണ്ണിനുമിടയിൽ ആടിത്തിമിർക്കാൻ നിർബന്ധിച്ചുകൊണ്ടേയിരിക്കുന്നു. വർത്തമാനത്തിന്റെ ഭാണ്ഡം ഭൂമിയിൽ അഴിച്ചിട്ട് ആകാശത്തിന്റെ വിശാലതയെ തൊടാൻ, നനുത്ത വെൺമേഘ ശകലങ്ങളെ ഒരുവേള പിൻപറ്റാൻ മെല്ലെ ക്ഷണിക്കുന്നു. ഓണം നൽകുന്ന സൗന്ദര്യാനുഭൂതി അവിതർക്കമാണ്.എന്നാൽ കണ്ണ് തുറക്കുമ്പോൾ മുന്നിലിന്നവതരിക്കുന്നത് കതിരൊഴിഞ്ഞ പാടവും പൂ ചിരിക്കാത്ത തൊടികളും ഓണക്കളികളൊഴിഞ്ഞ പൂമുറ്റങ്ങളും ഷോക്കേസിൽ കയറിയ ഒഴിഞ്ഞ പറയും കൊട്ടിയടക്കപ്പെട്ട ആഡംബര വീടുകളുടെ പടിപ്പുരയും മാത്രം !!! വട്ടവട്ടം വികസിച്ച് നടുവിലെ ഓണത്തപ്പന്റെ അനുഗ്രഹാശിസ്സുകളോടെ പുഞ്ചിരി തൂവിയിരുന്ന പൂക്കളങ്ങൾ നമുക്കിന്ന് അന്യമായിരിക്കുന്നു.വണിക വൈഭവത്തിന്റെ ഓണക്കാല മാതൃകകളായി ഇന്ന് അവ ഓഫീസ് വൽക്കരിക്കപ്പെട്ടിരിക്കുന്നു.ഇനി വരാനുള്ളത് മാവേലിയുടെ റോബോട്ടിക് ഓണം ആവും..എ ഐ ഒരുക്കുന്ന ലക്ഷണമൊത്ത മാവേലി മന്നനായി നമുക്ക് ഇനി നാടിനെയും വീടിനെയും…
കൊല്ലവർഷം 1149. പൊന്നിൻ ചിങ്ങമാസം… മാനത്തേറാൻ വെമ്പി ഒരു ഓണവില്ല് നാണിച്ചു നിൽക്കുന്നു. പക്ഷേ പെയ്തൊഴിയാൻ വിസമ്മതിച്ച് കർക്കിടകം ചിങ്ങത്തിലേക്കും മഴക്കുട നീർത്തി കുസൃതി കാട്ടുന്നു. ചിങ്ങം അതൊന്നും ഗൗനിക്കുന്നേ ഇല്ല. ഉല്ലാസവും ഉത്സാഹവും അവളുടെ മുഖമുദ്ര ആണല്ലോ. ഓണക്കോടിയുടുക്കാൻ ആവേശം പൂണ്ടു നിന്ന അവളുടെ മൂന്നാം പുലരിയുടെ നാലാം യാമത്തിൽ ആണ് അങ്ങ് കിഴക്കൻ മലഞ്ചെരുവിൽ ഓണ നിലാവ് ഒന്നുദിച്ചത്. മേലെ മാനത്ത് ചന്ദ്രൻ അശ്വതി നക്ഷത്രവുമായി സൊറ പറഞ്ഞിരിക്കുകയായിരുന്നു. അപ്പോഴതാ ഇങ്ങു താഴെ ഓണക്കിളികൾ പുലരിപ്പാട്ടൊന്ന് നീട്ടി പാടുന്നു . ഓണത്തുമ്പികൾ ചിറകടിച്ചുയരുന്നു. നാടും വീടും നിറയുന്ന കുരവമേളം. അവർ സൂക്ഷിച്ചു നോക്കി. ഓണം എത്തിയോ? ഒരു സന്ദേഹം!പക്ഷേ അപ്പോഴാണ് അവർ അത് കണ്ടത്. മാവേലിയെത്തും മുൻപേ, മാമ്പൂ പോലെ ചിരിക്കുന്ന കുഞ്ഞു പെൺകിടാവൊന്ന് കൈകാലിട്ടിളക്കിച്ചിരിച്ചു കൊണ്ട് അവിടെ പിറന്നുവീണിരിക്കുന്നു– ഓണപ്പൂവ് പോലെ… ഓണക്കസവു പോലെ. ഇന്ന് ആ പിറവിയുടെ അമ്പതാം വാർഷികമാണ്. അതെ, ഇന്നെന്റെ അൻപതാം പിറന്നാൾ.…