ആദ്യഭാഗം മുതൽ വായിക്കാം.
അവന്റെ മനസാക്ഷി സൂക്ഷിപ്പ്കാരിയായിരുന്ന, പഠിക്കാൻ മിടുക്കിയായിരുന്ന തുഷാരയ്ക്കു ഐ പി എസ് ലഭിച്ചു. അവനവളെ കാണാൻ വീട്ടിൽ ചെന്നപ്പോൾ അഭിനന്ദനങ്ങളും സമ്മാനങ്ങളുമായി ധാരാളം ആളുകളും മാധ്യമ പ്രവർത്തകരും അവിടെ കൂടിയിരുന്നു. അവളെ കാണാൻ കുറെ നേരം അവൻ കാത്തിരുന്നു. അവനെ ദൂരെ നിന്നും കണ്ടപ്പോൾ തന്നെ സരസൻ മാഷ് വന്നവനെ കൂട്ടികൊണ്ടു പോയി. അവനെ കണ്ടപ്പോൾ തുഷാര ഓടി വന്നു. ചുറ്റുമുള്ളവരെയൊന്നും ഗൗനിക്കാതെ അവനെയവൾ കെട്ടിപിടിച്ചു കഴുത്തിൽ തൂങ്ങി.
“എനിക്കറിയാമായിരുന്നു നീ വരുമെന്ന്. ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു. “
“നിനക്ക് ഐ എ എസ് അല്ലേ താല്പര്യം. ഒന്നും കൂടെ ശ്രമിച്ചു കൂടെ നിനക്ക്? “
“എനിക്കിപ്പോൾ ഒരു പോലീസുകാരിയാകാനാണ് താല്പര്യം. എന്തായാലും എൻ്റെ ട്രെയിനിങ് കഴിയട്ടെ. ചിലപ്പോൾ തീരുമാനം മാറിയാലോ. “
മസൂറിയിലെ ട്രെയിനിങ്ങിന് പോകുന്നതിന് മുൻപായി തുഷാര അവനെ ഒരിക്കൽ കൂടി കാണാൻ വന്നു. അവനെയും കൂട്ടി അവൾ ബീച്ചിൽ പോയി. അന്നാദ്യമായി അവൻ അവളുടെ സ്‌കൂട്ടറിന്റെ പുറകിലിരുന്നു.
“നിനക്കെന്റെ യഥാർത്ഥ കഥയറിയാമോ അർഷൂ? “
“ഞാനറിയാത്ത എന്ത് കഥയാണ് നിനക്കുള്ളത്. ഒരു ഇരുപത്തിമൂന്നുകാരിയായ നിനക്കെന്ത് കഥയാണ് തുഷാരേ? നീയെന്റെ സരസൻ മാഷിന്റെ ഒരേയൊരു മകൾ. മിടുക്കി, സുന്ദരി അല്ലാതെന്താ?”
“ഞാനെന്റെ അച്ഛന്റെ സ്വന്തം മകളല്ല. എന്റെ സ്വന്തം അച്ഛനല്ല മാഷ്, നിനക്കുള്ളത് പോലെയൊരു വളർത്തച്ഛൻ. ഞാൻ ഈ നാട്ടിൽ നിന്നും പോകുകയല്ലേ. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. പോകുന്നതിനു മുൻപ് നിന്നോടെല്ലാം തുറന്ന് പറയണമെന്ന് തോന്നി. “
അവളവനോട് കൂടുതൽ ചേർന്നിരുന്നു.
“നിന്റെ കഥയൊക്കെ അറിഞ്ഞപ്പോൾ എനിക്ക് ഓർമ്മ വന്നത്, ഞാനും നീയും തമ്മിലുള്ള സമാനതകളെക്കുറിച്ചാണ്. നിന്നെക്കാൾ ഒരു മൂന്ന് വർഷം മുൻപ് ജനിച്ചത് ഇപ്പോൾ ഒരു സങ്കടമായി തോന്നുന്നു. ഞാൻ നിന്നേക്കാൾ മുതിർന്നതായി പോയി. അത് കൊണ്ട് നീ എനിക്ക് നല്ല ബഹുമാനം നൽകുന്നു. നീ എന്നെ ലാളിച്ചെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി. “
അവൾ പുഞ്ചിരിച്ചു. ആ പുഞ്ചിരിയുടെ അർത്ഥം അവനു പെട്ടെന്ന് മനസിലാക്കുകയും ചെയ്തു.
“ഒരു അനാഥനായ എനിക്ക് ഒരു ഐ പി എസ് കാരി ആകുന്നത് മോഹിക്കാൻ മാത്രമല്ല, യാഥാർത്ഥ്യമാക്കാനും കഴിഞ്ഞല്ലോ. “
അവൾ അവന്റെ കയ്യിൽ അമർത്തിയൊരു നുള്ളു കൊടുത്തു.
“നിനക്കിഷ്ടമുള്ളതു വരെ നീ പഠിച്ചു കൊണ്ടേയിരിക്കണം. നിന്റെ പഠനത്തിനുള്ള പൈസ ഇനി ഞാൻ തരും. ഒരു പക്ഷേ നിനക്ക് മുൻപേ ഞാൻ ജനിച്ചതിന് കാരണം, നിന്നെ സംരക്ഷിക്കേണ്ടത് എൻ്റെ നിയോഗമായതിനാലാകും. “
“ഞാൻ അനാഥനാണെന്ന് എനിക്ക് ഇത് വരെ തോന്നിയിട്ടില്ല. എല്ലാവരും എന്നെ സ്നേഹിക്കാൻ മത്സരിക്കുകയാണ്. അച്ഛൻ, അമ്മുവമ്മ, നീ, സരസൻ മാഷ്, കോളേജിലെ അദ്ധ്യാപകർ…. അങ്ങനെയെല്ലാവരും. ആദി മാത്രമേയുള്ളു എന്നോട് പിണങ്ങുന്നത്. പക്ഷെ അവനോടു എനിക്ക് ഒരു ദേഷ്യമില്ല. അവനെന്റെ അനിയനല്ലേ. “
അവളവൻ്റെ കയ്യിൽ ഉമ്മ വച്ചു.
“നിന്റെ ഈ മനസ്സാണ് എനിക്കേറ്റവും ഇഷ്ടവും. ഞാൻ ട്രെയിനിങ് കഴിഞ്ഞു വരട്ടെ, നിന്റെ അനിയന് കുനിച്ചു നിർത്തി രണ്ട് ഇടി കൊടുക്കണം. “
“അയ്യോ അവൻ പാവമാ, ചെറുപ്പത്തിന്റെ ചാട്ടമാ. നീ അത് വിടൂ നിന്റെ കഥ പറയൂ. “
അവൾ ഗൗരവത്തിലായി. അവളുടെ മുഖം വലിഞ്ഞ് മുറുകി. കണ്ണുകൾ നിറഞ്ഞു. അവൾ വിദൂരതയിൽ നോക്കി കഥ പറയാൻ തുടങ്ങി.
“ഒൻപതു വയസ്സുകാരിയായ ഒരു പെൺകുട്ടി എന്നും ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന് കൊണ്ടിരുന്നത് അവളുടെ അമ്മയുടെ നിലവിളി കേട്ടിട്ടാണ്. പാതിരാത്രി കുടിച്ചു നാലുകാലിൽ കയറി വരുന്ന അച്ഛൻ്റെ മർദ്ദനമേറ്റ് കരയുന്ന അമ്മയാണവളുടെ പാതിരാക്കാഴ്ച. ഒരു രാത്രിയിൽ ശബ്ദം കേട്ട് അവൾ ഞെട്ടി എഴുന്നേറ്റപ്പോൾ, കോണിപ്പടിയിലൂടെ ഉരുണ്ട് നിലത്ത് വീണ് കിടക്കുന്ന അമ്മ. അമ്മയിൽ നിന്നുയരുന്ന വേദനയുടെ വിലാപം. ഓടി അടുത്ത് ചെന്ന അവളെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന അമ്മയുടെ ആ ദയനീയ രൂപം, എൻ്റെ ഓർമ്മയിൽ നിന്നും മായുന്നില്ല. “
“മറ്റൊരു രാത്രിയിൽ അമ്മയുടെ വലിയ നിലവിളി കേട്ട് അവളുണർന്നു. ജീവനില്ലാത്ത അച്ഛന്റെ ദേഹത്തിൽ കെട്ടിപ്പിടിച്ചു കരയുന്ന അമ്മ. അന്ന് വീട്ടിൽ അതിഥിയായി അമ്മയുടെ ചേട്ടന്റെ മകൻ മനോജേട്ടൻ ഉണ്ടായിരുന്നു. അച്ഛൻ മരിച്ചെന്നു വീട്ടിൽ വന്ന് പരിശോധിച്ച ഡോക്ടർ പറഞ്ഞു. കുടിച്ചു കുടിച്ചു അച്ഛൻ രക്തം ശർദ്ദിച്ചു മരിച്ചെന്നു എല്ലാവരും കരുതി. ആർക്കും സംശയമില്ലാത്തത് കൊണ്ട് സ്വാഭാവിക മരണമെന്ന് വിധിയെഴുതി. “
“ഓടിട്ട പഴയ തറവാടിലെ വലിയ ഹാളിൽ വെള്ള പുതച്ചു കിടത്തിയ അച്ഛന്റെ തലയ്ക്കൽ കത്തിച്ചു വച്ചിരിക്കുന്ന തേങ്ങാ മുറിയിലെ ദീപനാളങ്ങൾ അനിഷ്ടഭാവം പ്രകടിപ്പിക്കുന്ന പോലെ കാറ്റത്തു ആടിയാടി നില കൊണ്ടു. മനോജേട്ടന്റെ കൂടെ മുകളിലുള്ള അച്ഛന്റെ മുറിയിലേയ്ക്ക് അവൾ നടന്നു. ചുളിവ് വീണ കട്ടിലിലെ വിരിവുകൾ മനോജേട്ടൻ ശ്രദ്ധയോടെ വിരിച്ചു. കട്ടിലിന്റെ താഴെ ആരും കാണാതെ കിടന്ന വിഷക്കുപ്പി മനോജേട്ടൻ അടച്ചു പോക്കറ്റിൽ സുരക്ഷിതമാക്കി വച്ചു. “
“അമ്മ എല്ലാവരുടെയും മുൻപിൽ ദുഃഖഭാവത്തിൽ പെരുമാറി. പതിനാറാം അടിയന്തിരം വരെ ബന്ധുക്കളെ കൊണ്ട് വീട് നിറഞ്ഞിരുന്നു. എല്ലാവരും പിരിയുന്നത് വരെ അമ്മയെ ഒറ്റയ്ക്ക് അവൾക്കു കിട്ടിയില്ല. ആളൊഴിഞ്ഞ വീട്ടിലെ നിശബ്ദതയിൽ മനോജേട്ടൻ അമ്മയെ ഭീഷണിപ്പെടുത്തുന്നത് കണ്ടു. അമ്മയെ വട്ടം ചുറ്റി നിന്ന ഏട്ടനെ അമ്മ തള്ളി മാറ്റുന്നു. വിഷം ഇരുന്ന ചെറിയ കുപ്പി അമ്മയെ അയാൾ ഉയർത്തി കാണിക്കുന്നു, അയാൾ ഭീഷണിപ്പെടുത്തുന്നു. അമ്മ കയ്യിൽ കിടന്ന രണ്ടു വളകൾ ഊരി നൽകുന്നു. മനോജേട്ടൻ കൂടെ കൂടെ കുടിച്ചു കൊണ്ട് വീട്ടിൽ വരാൻ തുടങ്ങി. അച്ഛൻ പോയിട്ടും മദ്യ ഗന്ധം വീട്ടിൽ തങ്ങി നിന്നു. “
ഒരു ദിവസം മനോജേട്ടന്റെ മുന്നിലിരുന്നു അമ്മ കരയുന്നു. അമ്മ പറയുന്നതൊന്നും ഏട്ടൻ സമ്മതിക്കുന്നില്ല. പിന്നെ ഏട്ടൻ ബഹളം വയ്ക്കുന്നു.
“അപ്പച്ചി ആ സത്യം എനിക്ക് മാത്രമേ അറിയൂ. ഇപ്പോൾ ഞാൻ പോകാം. പക്ഷെ ഞാൻ വരും. ഇപ്പോൾ ഞാൻ വന്നത് ആർക്കും അറിയില്ല. ഇനി എല്ലാവരെയും കൂട്ടി ഞാൻ വരും. “
“മനോജേ എന്നെ വെറുതെ വിട്ടുകൂടെ. എന്റെ കയ്യിലൊന്നും ബാക്കിയില്ല. എല്ലാം അയാൾ നശിപ്പിച്ചു. അന്ന് രാത്രി എന്റെ സ്വർണവും പണവും എല്ലാം കെട്ടി പൊതിഞ്ഞു അവൾക്കു ഒടുക്കാൻ ശ്രമിച്ചപ്പോഴാണ് ഞാൻ അങ്ങനെ ചെയ്തത്. എന്റെ മകൾ വളർന്നു വരികയല്ലേ. തീരെ സഹിക്കാൻ കഴിയാഞ്ഞല്ലേ ഞാനയാളെ…… ഞങ്ങൾക്കും വേണ്ടേ ഒരു ജീവിതം. “
“നിങ്ങൾ അത്ര ശീലാവതി ചമയണ്ട. “
അമ്മ എന്റെ കഴുത്തിൽ കിടന്ന മാല ഊരി മനോജേട്ടന് നൽകുന്നു. അമ്മ കൊടുത്ത ചായയും കുടിച്ചു സന്തോഷത്തോടെ ബൈക്കുമെടുത്ത് മനോജേട്ടൻ പോയി.
രാത്രിയിൽ അമ്മാവന്റെ വീട്ടിൽ നിന്നും വിളി വന്നു. മനോജേട്ടൻ മരിച്ചെന്ന്. പോസ്റ്റുമാർട്ടം ചെയ്തു. മദ്യത്തിനൊപ്പം വിഷവും ഉള്ളിൽ ചെന്നിട്ടുണ്ട്. പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടെ ബാറിൽ മദ്യപിച്ചവരെ അന്വേഷിക്കുന്നു. കയ്യിൽ ധാരാളം പണം ഉണ്ടായിരുന്നു.
അച്ഛന്റെ കൊലപാതകം സമയത്ത് അമ്മ പിടിക്കപ്പെതാതെ രക്ഷപ്പെട്ടിരുന്നു. ആ ധൈര്യമാണ് വീണ്ടും അമ്മയെ ഒരു കൊലപാതകിയാക്കിയത്.
അമ്മാവൻ പെങ്ങൾക്ക് വേണ്ടി സഹപ്രവർത്തകനായ സരസൻ മാഷിന്റെ ആലോചന കൊണ്ട് വന്നു. എനിക്കങ്ങനെ നല്ലൊരു അച്ഛനെ കിട്ടി. പക്ഷെ അമ്മ അധിക സമയം ഞങ്ങളുടെ കൂടെ ഉണ്ടായില്ല.
വീടിന്റെ തട്ടിൻപുറത്തു അമ്മ കൂടെ കൂടെ കാണുന്ന നിഴലുകൾ, അമ്മയെ പിന്തുടരുന്ന ആ നിഴലുകൾ അമ്മയുടെ മനസ്സിന്റെ സമനില തെറ്റിച്ചു. കുറ്റബോധം താങ്ങാനാകാതെ ആയപ്പോൾ അമ്മ അച്ഛനോട് എല്ലാം ഏറ്റു പറഞ്ഞു. സ്വന്തം മകളുടെ ജീവിതം സംരക്ഷിക്കാൻ വേണ്ടി, വീട്ടിൽ വേശ്യകൾ കയറി നിരങ്ങാതിരിക്കാൻ വേണ്ടി ഞാനത് ചെയ്തുവെന്ന്. അച്ഛൻ അമ്മയെ ചികിൽസിക്കാൻ തീരുമാനമെടുത്തിരുന്നു.
ഒരു ദിവസം നേരം പുലരുമ്പോൾ അമ്മയെ കാണാനില്ല. മുറ്റത്തെ കിണറ്റിൽ അമ്മയുടെ ശരീരം കിടക്കുന്നുണ്ടായിരുന്നു. പിന്നെയെനിക്ക് എല്ലാം എന്റെ അച്ഛനായിരുന്നു. ഇപ്പോൾ ഞാൻ അച്ഛന്റെ മകളെന്ന അഭിമാനത്തോടെ എല്ലാവരുടെയും മുന്നിൽ തലയുയർത്തി നില്ക്കുന്നു.
കഥ പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും അവൾ കരഞ്ഞ് പോയി.
“എൻ്റെ അമ്മ ഒരു പാവം സ്ത്രീയായിരുന്നു. ആരേയും ഉപദ്രവിക്കാത്ത അമ്മയ്ക്ക് എങ്ങനെ അച്ഛനെ കൊല്ലാനുള്ള ധൈര്യം വന്നു. അമ്മയുടെ അനുഭവങ്ങളാകും അമ്മയെ കൊണ്ട് അങ്ങനെയൊക്കെ ചെയ്യിച്ചത്. അമ്മ അത്ര മാത്രം അനുഭവിച്ചിരുന്നു. എങ്ങനെ സഹജീവികളെ സ്നേഹിക്കാമെന്ന് എന്നെ പഠിപ്പിച്ചത് എൻ്റെ അച്ഛനാണ്, സരസൻ മാഷ്. “
അവൻ എഴുന്നേറ്റു നിന്നു കയ്യിലെ മണൽത്തരികളെ തട്ടി കളഞ്ഞു. തുഷാരയെ പിടിച്ചു എഴുന്നേൽപ്പിച്ചു. അവളുടെ കണ്ണുകൾ തുടച്ച് കൊണ്ട് അവളെ ചേർത്ത് പിടിക്കുമ്പോൾ അവനിങ്ങനെ പറഞ്ഞു.
“ജീവിതത്തിൽ കിട്ടിയ സൗഭാഗ്യങ്ങളെയോർത്ത് നമുക്ക് അഭിമാനിയ്ക്കാം. ഇല്ലാത്തതിനെക്കുറിച്ച് ഓർത്തിട്ട് ആർക്കും ഒരു പ്രയോജനവുമില്ല. ഒരർത്ഥത്തിൽ നമ്മളും ഭാഗ്യം ചെയ്തവരാണ്. “
ഒരാഴ്ച കഴിഞ്ഞപ്പോൾ അവൾ പോയി. ഇനി ട്രെയിനിംഗ് കഴിഞ്ഞേ തുഷാര മടങ്ങി വരൂ. ആദിയെ പേടിച്ചു അമ്മുവമ്മയുടെ വീട്ടിലായി അർഷാദിൻ്റെ താമസം.
തുഷാരയാണ് ഉപരി പഠനത്തിന് കേരളത്തിന് പുറത്തു പോകണമെന്ന് അവനോട് നിർദേശിച്ചത്. പക്ഷെ വീട്ടിലെ അവസ്ഥ മൂലം പഠനം നിർത്തിയാലോയെന്നവൻ ആലോചിച്ചു. സാമ്പത്തികമായി വളരെ പരിതാപകരമാണ്, അച്ഛന് വരുമാനമില്ല, കൂടാതെ പ്രമേഹ രോഗിയുമായി. അമ്മുവമ്മയ്ക്കും പ്രായമായി വരുന്നു, അവരെ രണ്ടു പേരെയും സംരക്ഷിക്കേണ്ടത് അവനാണ്. അതിനായി അവൻ പല പല ജോലികൾക്കു ശ്രമിച്ചു കൊണ്ടേയിരുന്നു.
സരസൻ മാഷാണ് അവനെ മൈസൂരിലെ കോളേജിലേക്ക് അഡ്മിഷന് കൂട്ടി കൊണ്ട് പോയത്. കൂടെ അച്ഛനും ഉണ്ടായിരുന്നു. മാഷ് തന്നെയാണ് ഒരു വർഷത്തേയ്ക്കുള്ള ഫീസ് കെട്ടി വച്ചത്. അവനു താമസിക്കാനായി മാഷിന്റെ പരിചയക്കാരനായ ഒരു മലയാളിയുടെ പഴയ ലോഡ്ജിൽ സൗകര്യം ഏർപ്പെടുത്തി. പഴമയുടെ മണമുള്ള മുറികൾ. വാടക കുറവായിരുന്നെങ്കിലും പഠിക്കാനുള്ള സൗകര്യം അപര്യാപ്തമായിരുന്നു.
ചരിത്രം ആയിരുന്നു അവന്റെ പ്രിയപ്പെട്ട വിഷയം. വീട്ടിൽ നിന്നും മാറി നിന്നതു അവൻ്റെ പഠനത്തെ ബാധിച്ചു. ഒരു വിഷാദ മൂകമായ അവസ്ഥയിലാണവൻ. അമ്മുവമ്മയുടെ ഫോൺ വിളികളിലൂടെ അച്ഛനോട് എന്നും സംസാരിക്കാം. സരസൻ മാഷും തുഷാരയും വിളിക്കും. എല്ലാവരും പഠിക്കാൻ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു.
(തുടരും… )
✍️✍️നിഷ പിള്ള
Koottaksharangal

