അവനോട് യാത്ര പറഞ്ഞ് കാറിൽ കയറിയിരുന്നപ്പോൾ അവൾക്ക് സങ്കടം വന്നു, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്തൊരു വിധിയാണ് തന്റേത്. ജീവിതത്തിൽ ഒരിക്കലും മനസമാധാനം എന്ന അവസ്ഥ ഉണ്ടായിട്ടില്ല.
ദേവി തൻ്റെ അമ്മ മാലതിയെക്കുറിച്ചോർത്തു. അവൾക്ക് അമ്മയോട് ആദ്യമായി വെറുപ്പ് തോന്നിയത് മാത്യുവുമായുള്ള വിവാഹ സമയത്താണ്. ഭർത്താവിൻ്റെ ചിതയടങ്ങും മുൻപ് അമ്മ പുതിയ പങ്കാളിയെ തേടി,അല്ല… അതല്ല ശരി അമ്മ തൻ്റെ പഴയ പങ്കാളിയെ തിരശ്ശീലയ്ക്ക് പിന്നിൽ നിന്നും പുറത്ത് കൊണ്ട് വന്നു എന്നതാണ് ശരി.
“ഇവരെന്ത് സ്ത്രീയാണ് ,ആ പെൺകൊച്ചിൻ്റെ ഭാവിയെ പറ്റി അവർക്ക് ഓർത്ത് കൂടായിരുന്നോ. “
വീട്ടിലെ ജോലിക്കാരടക്കമുള്ള മറ്റ് സ്ത്രീകൾ അമ്മയെ പ്രാകുന്നത് കേട്ടാണ് ദേവി വളർന്നത്. ഇപ്പോൾ താനും.. തന്നെക്കുറിച്ച് ഇനി ടീച്ചറമ്മയടക്കം എല്ലാവരും എന്താണ് പറയാൻ പോകുന്നത്. ദേവിക്ക് അമ്മയുടെ രണ്ടാം വിവാഹത്തിൽ യാതൊരു പരാതിയുമില്ല,പരാതി അമ്മ കണ്ട് പിടിച്ച പങ്കാളിയെക്കുറിച്ചാണ്.
“ഭർത്താവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച് അധികനാൾ കഴിയുന്നതിന് മുൻപ് , പ്രായത്തിൽ ഇളയവനായ ഒരു പയ്യനുമായി അവൾ ലോഹ്യത്തിലായി എന്നായിരിക്കും. “
അനുപമയുടെ അടുത്ത് മടങ്ങി എത്തിയപ്പോൾ അവൾ ആശ്വസിപ്പിച്ചു.
“സ്വയം സ്നേഹിക്കാൻ പഠിക്കെടി. സ്വയം സ്നേഹിക്കാത്തവർക്ക് മറ്റുള്ളവരെ എങ്ങനെ സ്നേഹിക്കാൻ കഴിയും. നിൻ്റെ മനസ്സിൽ ഒരിഷ്ടം തുടങ്ങിയെന്നറിഞ്ഞ് എനിക്ക് സന്തോഷം തോന്നുന്നു. ഇല്ലെങ്കിൽ നീ മാനസികമായി തളർന്ന് പോകും. ജീവിക്കാനൊരു പ്രചോദനമാണ് നിനക്ക് ഈ പ്രണയം. “
“അനൂ ഇത് നീ കരുതുന്നത് പോലെ ലളിതമായ ഒന്നല്ല. നാളെ… “
“നാളെ ഉണ്ടോ ഇല്ലയോ എന്നതല്ല,ഇന്ന് നീ ജീവിക്കുന്നുണ്ടോയെന്നറിയണം. നിനക്ക് നിന്റെ ശരികളാണ് മുഖ്യം. അതൊക്കെ പോട്ടെ നീ എന്തെങ്കിലും കഴിച്ചോ. “
“നിധിനൊപ്പം.. കുറച്ച് ചോറ്. “
“ഞാൻ മറന്നു. ഷെഫിനെ പ്രണയിക്കുന്നവളുടെ ഹൃദയം അവൻ നിറയ്ക്കുന്നത് വയറ് വഴിയായിരിക്കും അല്ലേ. “
“ശ്ശ് ഒന്ന് മിണ്ടാതിരിക്ക്. ആരെങ്കിലും കേൾക്കും. “
അവളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സിൽ വീണ്ടും സന്തോഷം നിറഞ്ഞു. അനുപമ അങ്ങനെയാണ് മനസ്സും വയറും നിറച്ചിട്ടേ അവൾ ദേവിയെ വീട്ടിൽ നിന്നും വിടാറുള്ളൂ.
ബോധി വീട്ടിൽ ചെന്ന് കയറിയപ്പോൾ മുറ്റത്ത് കിടക്കുന്ന മാത്യുവിന്റെ കാർ കണ്ടു. സ്വീകരണ മുറിയിൽ ടീച്ചറമ്മയും അമ്മയും പപ്പയും സുമതിയും ഇരിക്കുന്നു.
“നീ എന്താണ് ഇത്ര വൈകിയത്. സുമതിയ്ക്ക് വയ്യാതായ കാര്യം എന്നോട് ഒന്ന് വിളിച്ചു പറഞ്ഞ് കൂടായിരുന്നോ. “
അമ്മയുടെ ചോദ്യത്തെ അവഗണിച്ച് ദേവി ടീച്ചറമ്മയെ കെട്ടിപ്പിടിച്ചു.
“ടീച്ചറമ്മ എപ്പോഴെത്തി. എന്നെ വിളിയ്ക്കാമായിരുന്നില്ലേ. “
പിന്നെ അമ്മയെ നോക്കി പറഞ്ഞു.
“രാവിലെ ചെറിയ തലവേദനയല്ലായിരുന്നോ,കുഴപ്പമില്ല എന്നെന്നോട് സുമതി പറഞ്ഞിരുന്നു. “
“നീ ഇത് വരെ ഒന്നും കഴിച്ചില്ലേ. “
“അനു ഈ നാട്ടിൽ ഉള്ളപ്പോൾ ഞാൻ പട്ടിണി കിടക്കാനോ. അവിടെ പോയി വയറ് നിറച്ചു. “
അമ്മയ്ക്കും മാത്യുവിനും അനുപമയുമായുള്ള സൗഹൃദം ഇഷ്ടമാണ്. അനുപമ സാമ്പത്തിക ഭദ്രതയുള്ളവളാണ്, അവളുടെ ഭർത്താവായ പ്രണവ് അറിയപ്പെടുന്ന സിനിമാ നടനാണ്. അയാൾ ജനപ്രിയനാണ്.
ദേവിയുടെ ഫോൺ റിംഗ് ചെയ്തു,രാഹുലായിരുന്നു. ദേവി ഫോണെടുത്തു വെളിയിൽ പോയി സംസാരിച്ചു.
“ഹലോ. “
“ചേച്ചീ ഒരു കൊറിയർ ഉണ്ടായിരുന്നു. ചേച്ചിയിന്ന് ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങിയല്ലോ. ‘
“രാവിലെ സുമതിയക്കയ്ക്ക് സുഖമില്ലായിരുന്നു. അത് കൊണ്ട് ലഞ്ച് എടുത്തില്ല. ഞാൻ അനുപമയുടെ വീട്ടിൽ പോയി. നീ അത് പൊട്ടിച്ച് നോക്കിയോ. “
“ഇല്ല,ഞാൻ കൊണ്ട് വരാം. രാത്രി അത് വഴി വരാം. “
ഫോൺ കട്ട് ചെയ്തതും ദേവി ഞെട്ടി, തൊട്ട് പിന്നിൽ മാത്യുവിന്റെ ശബ്ദം.
“മൂന്നാർ വച്ച് ആരെയെങ്കിലും പുതിയതായി പരിചയപ്പെട്ടിരുന്നോ?. “
എന്ത് മറുപടി പറയണമെന്നറിയാതെ ദേവി കുഴങ്ങി. ഇല്ലായെന്ന് പറഞ്ഞാൽ സംശയം തോന്നാം. അയാളെ ഒന്ന് കുഴപ്പിക്കണമെന്ന് കരുതി.
“ഞാൻ ഒറ്റയ്ക്കായത് കൊണ്ട് രണ്ട് മൂന്ന് പേർ സഹായിച്ചു. ഒരു റൂം ബോയ് ഉണ്ടായിരുന്നു മനീഷ്,നല്ല രസികനായിരുന്നു,പിന്നെ ഒരു ഷെഫ്,എന്നാ രുചിയാണ് അവൻ്റെ പാചകം നവീനെന്നാണ് അവൻ്റെ പേര്, പിന്നെ ബാറിൽ വച്ച് ഒരു ശശി ചേട്ടൻ, അയാളൊരു ടൂറിസ്റ്റ് ആയിരുന്നു. ഇവിടെ കരമനയുള്ളതാ. “
മാത്യൂ ദുർമുഖത്തോടെ തിരിഞ്ഞ് നടന്നു. ദേവിക്ക് നല്ല രസം തോന്നി. നിധിനെക്കുറിച്ചോർത്തപ്പോൾ പേടി തോന്നി. അമ്മയും പപ്പയും. സുമതിയുമായി പോയപ്പോൾ അവൾ തൻ്റെ മൊബൈലിൽ ക്യാമറ ആപ്പ് ഓണാക്കി. ഹാളിലെ ക്യാമറയ്ക്ക് മുന്നിൽ നിധിനുണ്ട്. ലൈറ്റ് ഇടാൻ പറ്റാത്തതിനാൽ മൊബൈൽ വെട്ടത്തിൽ വെറും നിലത്ത് കമഴ്ന്നു കിടന്ന് വെള്ള കടലാസിൽ എന്തോ വരയ്ക്കുകയാണ്.
കുളി കഴിഞ്ഞ് വന്നപ്പോഴും അവൻ വര തുടരുകയാണ്. മുറ്റത്തൊരു ബൈക്ക് വന്ന് നിൽക്കുന്ന ശബ്ദം കേട്ടവൾ വാതിൽ തുറന്നു,രാഹുലാണ്. അവൻ ഒരു കൊറിയർ പാക്കറ്റ് അവൾക്ക് നേരെ നീട്ടി.
“കൊൽക്കത്താ കേസാണ്. “
ടീച്ചറമ്മ തൊട്ടടുത്തുണ്ടായത് കൊണ്ട് അവൻ അർത്ഥവത്തായി അവളെ നോക്കി കണ്ണിറുക്കി. ടീച്ചറമ്മ വിളമ്പി കൊടുത്ത ആഹാരം രാഹുലിനൊപ്പം കഴിക്കുമ്പോൾ അവളുടെ ചിന്തകൾ നിധിനെക്കുറിച്ചായിരുന്നു.
അവനെന്താണ് വരയ്ക്കുന്നത്,അവൻ ആഹാരം കഴിച്ചു കാണുമോ. താൻ ഫ്രീ ആകുമ്പോഴേക്കും അവൻ ഉറങ്ങാൻ പോകുമോ? ഒരനേകം ചോദ്യങ്ങൾ അവളുടെ ഉള്ളിൽ ഉയർന്നു.
“ദേവിക്ക് ഇതെന്ത് പറ്റി. ഞാൻ വന്നത് മുതൽ ശ്രദ്ധിക്കുന്നതാ. നിൻ്റെ മനസ്സ് ഇവിടെ ഒന്നുമല്ലല്ലോ. “
“ചേച്ചി പുതിയൊരു കേസ് ഏറ്റെടുത്തിട്ടുണ്ട്. മനസ്സ് അതിന്റെ പിറകിലാണ്. “
“ആദ്യം ആരോഗ്യം പിന്നെ മതി ജോലിയും സമ്പാദ്യവും. “
” അത് പിന്നെ അത്രേ ഉള്ളൂ ടീച്ചറമ്മേ. “
ടീച്ചറമ്മ ഉറങ്ങാൻ പോയപ്പോഴാണ് അവൾ കൊറിയർ പാക്ക് തുറന്നത്. ഒരു വലിയ തെർമോക്കോൾ ബോക്സ് ആയിരുന്നു ഉള്ളടക്കം,തുറന്നപ്പോൾ ബോക്സ് കാലിയായിരുന്നു. അവൾ ദേഷ്യം കൊണ്ട് അത് വലിച്ചെറിഞ്ഞപ്പോൾ നിലത്തൊരു പെൻഡ്രൈവ്, കംപ്യൂട്ടറിൽ
കണക്ട് ചെയ്തു നോക്കിയപ്പോൾ അത് പാസ്സ്‌വേർഡ് പ്രൊട്ടക്ടഡ് ആണ്. അവൾ രാഹുലിനെ വിളിച്ചു.
“രാഹുൽ അതൊരു പെൻഡ്രൈവ് ആയിരുന്നു,പാസ്സ്‌വേർഡ് എന്തായിരിക്കും. “
“ഒരു സൂചനയുമില്ലേ അതിൽ. “
“ഇല്ല ,ഇതിലൊന്നുമില്ല. “
“മൂസ ഇബ്രാഹിം എന്നോ സീക്രെട്ട് ലൈൻസ് എന്നോ മറ്റോ കൊടുത്തു നോക്ക്. “
“ഇല്ല ഒന്നും പറ്റുന്നില്ല. “
“09/09/18 എന്ന് കൊടുത്തേ. “
“അതെന്താ ,ആ തീയതി ,അത് ഓക്കേ,ലോഗിൻ ആയി. “
“അന്നല്ലേ നമ്മൾ മൂസ ഇബ്രാഹിമിനെ കണ്ടത്. എന്താണ് ചേച്ചി അതിൽ?. “
” കുറച്ചു വീഡിയോ ആൻഡ് ഓഡിയോ ഫയൽസ് ആണ്. നമുക്ക് ഫോണിൽ കൂടി അധികം സംസാരിക്കേണ്ട. നാളെ കാണാം. “
അവൾ പെൻഡ്രൈവിൽ കണ്ട ഫയലുകൾ ഓരോന്നായി ഓപ്പൺ ആക്കി നോക്കി. ആദ്യമൊരു വീഡിയോ ഫയൽ തുറന്നു.
ആ വീഡിയോയിൽ കൈലാസൻ ഡോക്ടർ സൂരജിനോടും സുഹൃത്തിനോടും സൗഹൃദപരമായി സംസാരിക്കുന്നു. പെട്ടെന്ന് സൂരജിന്റെ കൂടെ ഉണ്ടായിരുന്ന ഹാഫിസ് എന്ന സുഹൃത്ത് കൈലാസന്റെ തോളിൽ പിടിച്ചു തള്ളുന്നു. പെട്ടെന്നുള്ള ആക്രമണത്തിൽ കൈലാസൻ പതറി. അവൻ പിന്നിലേയ്ക്ക് വീഴാൻ പോകുന്നു. സമനില വീണ്ടെടുത്ത കൈലാസൻ ഹാഫിസിനെ പ്രത്യാക്രമിക്കുന്നു. പിന്നീട് അവിടെ ഉന്തും തള്ളും നടക്കുന്നു. ഡോക്ടർ സൂരജ് അവരുടെ ഇടയിൽ കയറി രണ്ടു പേരെയും തള്ളി മാറ്റുന്നു,എന്തൊക്കെയോ കൈലാസനോടു സംസാരിക്കുന്നു,അവനെ ആശ്വസിപ്പിക്കുന്നു. ഒടുവിൽ കൈലാസന്റെ തോളിൽ തട്ടുന്നു. അവർ കൈലാസനോട് യാത്ര പറഞ്ഞു പോകുന്നു.
പിന്നെ മറ്റൊരു വീഡിയോയിൽ ആരോൺ കൈലാസനോട് സംസാരിക്കുന്നു. അവർ രണ്ടു പേരും സംസാരിച്ചു കൊണ്ടു റിസോർട്ടുകളുടെ ഭാഗത്തേയ്ക്ക് നടക്കുന്നു. അവരുടെ പിന്നിൽ രണ്ടു പേര് കൂടി ,ചേർന്ന് നടക്കുന്നു. ഇരുട്ടിൽ അവരുടെ രൂപം അത്ര തെളിച്ചമില്ലാതെ കാണാം. ആരോണിന്റെ കൈ കൈലാസൻ്റെ തോളിലാണ്. ഒരാളുടെ കോഫി ബ്രൗൺ കളർ ടീ ഷർട്ടിനു പിന്നിൽ ഏതൻസ് എന്നെഴുതിയിട്ടുണ്ട്. തടിച്ചു കുറുകിയ മറ്റൊരുത്തന്റെ കയ്യിലൊരു തോർത്ത് ഒളിപ്പിച്ചു വച്ചിരിക്കുന്നു. അവർ നാലുപേരും തടയണയ്ക്കു അരികിലെത്തി. പിന്നത്തെ കാഴ്ചകൾ ഒന്നും ദൃശ്യമല്ല.
മറ്റൊരു വീഡിയോയിൽ അവർ തിരികെ വരുന്നു. അവർ മൂന്നുപേർ മാത്രമേയുള്ളു. കൈലാസൻ അവരുടെ കൂടെയില്ല. കുറുകിയ മനുഷ്യൻ മൊത്തം നനഞ്ഞിരിക്കുന്നു. അയാൾ കയ്യിലെ തോർത്ത് പിഴിഞ്ഞ് തലതോർത്തുന്നു. ആരോൺ കൂടെ കൂടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അവർ ക്യാമറയിൽ നിന്നും അകന്നു പോകുന്നു.
അടുത്തതൊരു ഇമേജ് ആയിരുന്നു. ഒരു ഫോണുമായി ഹോട്ടൽ മാനേജർ റൂം നമ്പർ 300 ൽ കയറുന്ന ദൃശ്യം. അവൾ ആ മൊബൈൽ കവർ സൂം ചെയ്തു നോക്കി,കൈലാസന്റെ ഫോണായിരുന്നു അത്. അതെങ്ങനെ വീണ്ടും മുറിയിൽ എത്തി എന്നിപ്പോഴാണ് മനസിലായത്.
പിന്നെയുള്ളതൊരു ചെറിയ ഓഡിയോ ഫയലാണ്. മാത്യുവിന്റെ ശബ്ദം. ആൻഡ്രു കുറച്ചു ദിവസത്തേയ്ക്ക് അവിടെ നിന്നുമാറി നിൽക്കണമെന്ന് അയാൾ ആരോണിനോട് പറയുന്നു.
അപ്പോൾ തന്റെ കൈലാസനെ അപ്പനും മക്കളും കൂടി കൊന്നതാകും,പക്ഷെ എന്തിനു വേണ്ടി? സ്വത്തിനു വേണ്ടിയോ,വിദേശത്തു നിന്നും ധാരാളം സമ്പാദിച്ചിട്ടാണ് മാത്യു നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്. ഇനി എന്തിനാണ് ,അവർക്കു പണം.?
അതവൾക്കു മനസിലായില്ല.
അവൾ കരഞ്ഞു. രാത്രി മുഴുവൻ കരഞ്ഞു. കൈലാസന്റെ ഫോട്ടോയുടെ മുന്നിലിരുന്നു കരഞ്ഞു കരഞ്ഞു അവൾക്കു മയങ്ങി പോയി.
ആരോ തന്റെ കവിളിൽ സ്പർശിച്ചതറിഞ്ഞു അവൾ ഉണർന്നു. കണ്ണ് തുറന്നു നോക്കി ,അടുത്തെങ്ങും ആരുമില്ല. അവൾ കൈലാസിന്റെ ഫോട്ടോ നെഞ്ചോടു ചേർത്ത്,ഇരുട്ടിനെ തുറിച്ചു നോക്കി അങ്ങിനെ കിടന്നു. മുന്നിലെ ഡിജിറ്റൽ ക്ലോക്കിൽ സമയം,2. 30 എന്ന് കാണിച്ചു….
(തുടരും…. )
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ് -12 - By Nisha Pillai - കൂട്ടക്ഷരങ്ങൾ