ഇത് പോലൊരു രാത്രിയിലാണ് ദേവിക്ക് കൈലാസനെ നഷ്ടമായത്. ഒരു വർഷം കഴിയുന്നതിന് മുമ്പേ വീണ്ടും ഭയാനകമായ ഒരു രാത്രി കൂടി.
“ഞാൻ ഒന്ന് പോയി നോക്കിയിട്ട് വന്നാലോ ദേവീ. “
“വേണ്ട നിധിൻ, ആരാണ് ഇതിന് പിന്നിലെന്ന് നമുക്ക് അറിയില്ല. മരിക്കുകയാണെങ്കിലും ജീവിക്കുകയാണെങ്കിലും നമ്മളൊന്നിച്ച് മാത്രം. “
അവനവളെ ചേർത്ത് പിടിച്ചു. ചുറ്റുമുള്ള നിശബ്ദതയെ കീറി മുറിക്കാൻ ചീവീടുകളുടെ ശബ്ദം മാത്രം. നാലു വശത്തേയ്ക്കും കണ്ണും കാതും കൂർപ്പിച്ച് അവർ നേരം വെളുപ്പിച്ചു.
നേരം വെളുത്തു തുടങ്ങിയിരുന്നു. കിഴക്ക് നിന്നും സൂര്യന്റെ അരുണ കിരണങ്ങൾ തെളിയുന്നു. നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് റോഡിൽ കാറിന്റെ ശബ്ദം കേട്ടു.
അവളുടെ ലോലമായ വസ്ത്രം അപ്പോഴാണവൻ ശ്രദ്ധിച്ചത്. ഈ വേഷത്തിൽ പുറത്തിറങ്ങാൻ സാധിക്കില്ല. തിരികെ മടങ്ങാൻ എത്ര ദൂരം പിന്നിടെണമെന്നറിയില്ല. രാത്രിയിൽ ഭയന്ന് വിറച്ച് ദേവിയുടെ കയ്യും പിടിച്ചു ഓടുമ്പോൾ ഒരു ദിക്കും മനസിലായതുമില്ല. മുന്നിലെ ഗേറ്റ് ചാടി കടന്നു മെയിൻ റോഡിലിറങ്ങാൻ ശ്രമിച്ച നിധിൻ തടഞ്ഞത് ദേവിയായിരുന്നു.
“അയാളുടെ കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ വാഹനം റോഡിൽ ആകും പാർക്ക് ചെയ്തിരിക്കുന്നത്, നമുക്ക് പിറകുവശത്തെ പൊളിഞ്ഞ വേലി ചാടി പോകാം. “
എന്നു പറഞ്ഞു അവളാണ് തൻ്റെ കൈ പിടിച്ചിട്ടു മുന്നേ ഓടിയത്.
തന്റെ ടീ ഷർട്ട് ഊരി അവൾക്കു നൽകുമ്പോൾ അവനു അവളുടെ കാര്യത്തിലായിരുന്നു കൂടുതൽ ശ്രദ്ധ.
“നമുക്ക് പോലീസിൽ അറിയിക്കാം, നിധിൻ. “
“എന്തിന്? നമ്മുടെ ആക്സിഡന്റ് കേസ് എന്തായി. എല്ലാവരെയും അറിയിച്ചു വീണ്ടും നാണം കെടാമെന്ന് മാത്രം. “
“പിന്നെ ? നമ്മളെന്തു ചെയ്യും. ?”
“ഞാനൊന്നു ആലോചിക്കട്ടെ ദേവി, നല്ലവണ്ണം നേരം വെളുത്തു കഴിയുമ്പോൾ നമ്മൾ അവിടേയ്ക്കു മടങ്ങുന്നു. ആരെയെങ്കിലും സഹായത്തിനു വിളിച്ചാലോ എന്നാണ് ആലോചന, ആരെ വിളിക്കും. എല്ലാം രഹസ്യമായി സൂക്ഷിക്കാൻ കഴിയുന്ന, വിശ്വസിക്കാവുന്ന ഒരാൾ ആരാണ്?”
“നമുക്ക് അശോകദാസിനെ വിളിക്കാം, അയാൾ നമ്മളെ ചതിക്കില്ല. ഉറപ്പ്. “
ദേവിയുടെ കാൾ കഴിഞ്ഞ് ഒരു മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ അശോകദാസ് വീടിനു മുന്നിലെത്തി. അയാൾ മതിൽ ചാടി ചുറ്റുപാടും പരിശോധിച്ചു. എല്ലാം സുരക്ഷിതമാണെന്ന് ഉറപ്പു വന്നപ്പോൾ നിധിനും ദേവിയും അവിടേയ്ക്കു നടന്നു ചെന്നു. ദേവിയുടെ മുട്ടിനു താഴെയുള്ള ഭാഗം ചോരനിരത്തിലുള്ള പോറലുകളാൽ നിറഞ്ഞിരുന്നു.
ഏതൊക്കെയോ പറമ്പുകളിലൂടെ, ബോധി ഹൗസിലേക്ക് മടങ്ങി ചെന്നപ്പോൾ, പൊളിഞ്ഞു വീണ അടുക്കള വാതിൽക്കൽ, അവരെ കാത്തു നിൽക്കുന്ന അശോകദാസ്. മുമ്പ് കണ്ട് മുട്ടിയ ആളല്ല, കേസിന്റെ വിജയത്തിന് ശേഷം കുറച്ച് ഉഷാറായിട്ടുണ്ട്.
മൂവരും വീടിനു അകത്തേയ്ക്കു കയറി. ഹാളിലെ നിലത്തു നിരന്നു കിടന്ന, തലേ ദിവസത്തെ ഭക്ഷണ അവശിഷ്ടങ്ങൾ, കത്തി കരിഞ്ഞ അവരുടെ ബാഗിന്റെ അവശിഷ്ടങ്ങൾ.
“ഇതൊക്കെ ആര് ചെയ്തു. “
“അവൻ പിന്നെയും ഇവിടെ മടങ്ങി വന്നിരുന്നു എന്ന് തോന്നുന്നു. “
“ഇതിൽ വിലപ്പെട്ടതെന്തെങ്കിലും?”
അശോകദാസ് അവരോടു ചോദിച്ചു.
“ഇല്ല കുറച്ചു വസ്ത്രങ്ങൾ മാത്രം. “
“പോലീസിൽ അറിയിക്കാനാണോ നിങ്ങളുടെ തീരുമാനം ?”
“ഇല്ല, എനിക്ക് താല്പര്യമില്ല. ഞങ്ങളുടെ ആക്സിഡന്റ് കേസ് എന്തായി?ഇതും അത് പോലെ… ഒരിടത്തുമെത്തില്ല. “
“ഞാൻ ഒരു കാര്യം പറയാം. മോൻ പെട്ടെന്ന് ദേവി മോളുമായി ഇവിടുന്നു പൊയ്ക്കോ. ഞാൻ ഇവിടെയൊക്കെ ക്ലീൻ ചെയ്തു വാതിലും റിപ്പയർ ചെയ്തു താക്കോലുമായി വീട്ടിൽ വരാം. ഇക്കാര്യം നമ്മൾ മൂന്ന് പേരും മാത്രമറിഞ്ഞാൽ മതി. നിങ്ങൾ ഇനി ഓരോരുത്തരേയും നിരീക്ഷിക്കണം, ആരെങ്കിലുമൊക്കെ ഈ സംഭവത്തെ കുറിച്ച്, ആകാംഷ കൊണ്ട് അറിയാതെ ചോദിക്കും. അപ്പോഴൊക്കെ നിങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല എന്നുറപ്പിച്ചു പറയണം. അവരെ കുഴപ്പിക്കണം. നമുക്ക് കണ്ടു പിടിക്കാം ആരാണ് ഇതിനു പിന്നിലെന്ന്. “
ദേവിയും നിധിനുംകാറിൽ കയറുമ്പോൾ, അശോകദാസ് അടുത്തേയ്ക്കു വന്നു.
“ദേവി മോൾ ഒരു സെക്യൂരിറ്റിയുടെ കാര്യം പറഞ്ഞിരുന്നില്ലേ. ഇന്ന് രാത്രി മുതൽ ഞാൻ ആ വീടിനു കാവൽ ഉണ്ടാകും. അതും പുറത്താരും അറിയണ്ട. സെക്യൂരിറ്റി റൂമിൽ ഞാൻ കാവലിരിക്കും. “
നിധിന് ടീഷർട്ട് മടക്കി നൽകി, മുട്ട് വരെയെത്തുന്ന നൈറ്റ് ഡ്രസ്സിൽ ദേവി വീട്ടിൽ കയറി ചെല്ലുമ്പോൾ മാത്യു ഇൻസ്‌പെക്ടർ സഞ്ജീവുമായി സ്വീകരണ റൂമിലിരിക്കുന്നു.
“സാറെന്താ രാവിലെ തന്നെ. “
“കോയമ്പത്തൂരിൽ, ഒരു വർക്ക് ഷോപ്പിൽ നിന്നും ഒരു കറുത്ത സ്കോർപിയോ കണ്ടെത്തി. ഇടിയേറ്റ് അതിന്റെ ബോണറ്റ് തകർന്നിട്ടുണ്ട്. തെളിവെടുക്കാൻ പോലീസ് അങ്ങോട്ട് പോയിട്ടുണ്ട്. “
“നിങ്ങൾ ഇത്ര രാവിലെ എവിടെ പോയി. ?”
“ഞങ്ങൾ ഇന്നലെ പോയതാ. ഇന്നലെ കിടന്നുറങ്ങിയത് ബോധി ഹൗസിലാണ്. കുറെയായി വീട് പൂട്ടിയിരിക്കുകയല്ലേ, നിധിനാണ് പറഞ്ഞത്, വീട് നശിച്ചു പോകും ഇടക്കിടയ്ക്ക് പോയി നോക്കണമെന്ന്. അങ്ങനെ പോയതാ. നല്ല രസമായിരുന്നു ഇന്നലെ. “
“നിന്റെ മുഖം കണ്ടിട്ട് നല്ല ഉറക്ക ക്ഷീണമുണ്ടല്ലോ, ഇന്നലെ ഉറങ്ങിയില്ലേ. “
നിധിനാണ് മാത്യുവിന് മറുപടി കൊടുത്തത്.
“ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് കുറച്ചല്ലേ ആയുള്ളൂ. ഒരു യാത്ര പോകാൻ കൂടി പറ്റിയിട്ടില്ല. ഒരു ഹണി മൂൺ ട്രിപ്പ് പോകണമെന്ന് ആഗ്രഹമായിരുന്നു. പക്ഷെ ദേവിക്ക് ധൈര്യമില്ല. ഇന്നലത്തെ യാത്ര ഒരു ഹണിമൂൺ ട്രിപ്പാക്കി. “
ദേവി സഞ്ജീവിനെ നോക്കി നാണം അഭിനയിച്ചു. ശേഷം രണ്ടു പേരും മുറിയിലേയ്ക്കു കയറി പോയി.
“ദേവി നീ അഭിനയിച്ചു കുളമാക്കിയേനെ. അയാളൊരു പോലീസുകാരനാണെന്നു ഓർക്കണേ. “
“ഞാനൊരു വക്കീലും. “
നിധിൻ പുഞ്ചിരിച്ചു.
“നീ അശോകദാസിനെ കോൺടാക്ട് ചെയ്യരുത്, അയാൾ ഏല്പിച്ച ജോലി തീർത്തു മടങ്ങി വന്നോളും. നീ കുളിച്ചു വേഷം മാറൂ. നമുക്ക് ഇന്ന് റെസ്റ്റോറന്റ് തുടങ്ങാൻ ആ കെട്ടിടം പോയി നോക്കാം. ഒന്നും നമുക്ക് സംഭവിച്ചിട്ടില്ല, അങ്ങനെ വേണം. “
വാതിലിൽ മുട്ട് കേട്ട് നിധിൻ വാതിൽ തുറന്നു. മാലതിയായിരുന്നു മുന്നിൽ.
“നിങ്ങളോടു സഞ്ജീവ് സാറിന് എന്തോ ചോദിക്കണമെന്ന്. “
ദേവി വസ്ത്രം മാറി നിധിനൊപ്പം ഉമ്മറത്തേക്ക് നടന്നു.
“ദേവിയുടെ കണങ്കാൽ മുറിഞ്ഞതായി കണ്ടു. എന്ത് പറ്റിയതാണ്. “
നിധിൻ മറുപടി പറഞ്ഞു.
“ഇവളുടെ അശ്രദ്ധ, ഇന്നലെ ടെറസിലാണ് കിടന്നുറങ്ങിയത്. അവിടെ പഴയ ഓലമെടഞ്ഞതു കിടന്നിരുന്നു. അതൊക്കെ വെയിൽ കൊണ്ട് ഈർക്കിൽ പൊടിഞ്ഞു തുടങ്ങിയിരുന്നു. അത് കൊണ്ട് കയറിയതാണ്. “
“എന്നാലും ശ്രദ്ധിക്കണ്ടേ, ഒന്നോ രണ്ടോ മുറിവല്ലല്ലോ, കണങ്കാൽ മുഴുവൻ മുറിഞ്ഞല്ലോ. ക്ഷമിക്കണം ഒരു പോലീസ്‌കാരന്റെ ക്യൂരിയോസിറ്റി. “
കുളിച്ചു വന്ന ദേവിയുടെ കാലിൽ ക്രീം ഇട്ടു തടവുമ്പോൾ നിധിൻ ഇങ്ങനെ പിറുപിറുത്തു.
“പിന്നെ അവന്റെയൊരു ക്യൂരിയോസിറ്റി? വല്ലവന്റേം ഭാര്യയുടെ കാലിലല്ലേ. “
“ഇന്നെന്താ പരിപാടി നിധിൻ. “
ദേവി ചോദിച്ചു.
“റെസ്റ്റോറന്റിന്റെ പരിപാടി തന്നെ, കെട്ടിടത്തിന്റെ ഓണറെ കാണണം, അഡ്വാൻസ് കൊടുക്കണം. എഗ്രീമെൻറ് എഴുതണം, ഇതൊക്കെയാണ് ഇന്നത്തെ പരിപാടികൾ. “
കുളിച്ചു വേഷം മാറി അവർ പുറത്തു വന്നപ്പോഴേക്കും മാത്യു, സഞ്ജീവ് എന്നിവർ പോയി കഴിഞ്ഞിരുന്നു. സുമതിയുടെ ചാരകണ്ണുകളുടെ മുന്നിൽ ദേവി നല്ലതു പോലെ അഭിനയിച്ചു. നിധിനാകട്ടെ അവരെ പറ്റിക്കാനായി അവരുടെ ഭക്ഷണത്തിന്റെ രുചിയെ പ്രശംസിക്കുകയും, നാളത്തെ ഭക്ഷണം താൻ സുമതിക്കു ഉണ്ടാക്കി കൊടുക്കാമെന്ന് പറയുകയും ചെയ്തു.
റെസ്റ്റോറന്റിനെ ഇന്റീരിയൽ ഡിസൈൻ വർക്ക് ദേവിയുടെ ഒരു ക്ലൈന്റിനെ ഏല്പിച്ചിട്ടാണ് അവർ വൈകിട്ട് മടങ്ങി വന്നത്. അഞ്ചു ദിവസം കൊണ്ട് അതൊരു വമ്പൻ റെസ്റ്റോറന്റ് സെറ്റപ്പിലേയ്ക്ക് ആ കെട്ടിടം മാറ്റുമെന്നായിരുന്നു അവരുടെ വാഗ്ദാനം.
താൻ പുതിയൊരു ഉദ്യമം തുടങ്ങുന്ന സന്തോഷം നിധിന്റെ മുഖത്തുണ്ടായിരുന്നു. തന്റെ ഇഷ്ടങ്ങൾ ഓരോന്നായി സാധിക്കുകയാണ്, ദേവി എന്ന സ്വപ്നം, റെസ്റ്റോറന്റ് എന്ന പാഷൻ, അച്ഛനാകുക എന്ന ആഗ്രഹം. രണ്ടെണ്ണം സാധിച്ചു, മൂന്നാമത്തെ ആഗ്രഹം ഉടനെ നടക്കുമായിരിക്കും.
നിധിൻ സ്വപ്നം കണ്ടു കൊണ്ടിരുന്നപ്പോഴാണ്, ദേവി മുന്നിലെത്തിയത്.
“നിധിൻ എങ്ങനെയുണ്ട്. “
തന്റെ കുർത്തയുടെ അടിയിൽ ഒരു കുഷ്യൻ വച്ചവൾ തന്റെ വയർ വലുതാക്കിയിരുന്നു. നിധിൻ കണ്ണിമയ്ക്കാതെ അവളെ നോക്കിയിരുന്നു. ആ രൂപത്തിലും ദേവി മനോഹരി തന്നെ. പെട്ടെന്ന് കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട്, നിധിൻ പോയി വാതിൽ തുറന്നു, അശോകദാസായിരുന്നു മുന്നിൽ.
“ഇതാ എല്ലാം പഴയ പോലെയായി. ഞാനൊന്നു വീട്ടിൽ പോയിട്ട്… “
നിധിൻ അയാളോടൊപ്പം മുറ്റത്തേയ്ക്ക് ഇറങ്ങി. തന്റെ പോക്കറ്റിൽ കരുതിയിരുന്ന സെക്യൂരിറ്റി റൂമിന്റെ താക്കോൽ ആരും കാണാതെ അയാളുടെ പോക്കറ്റിൽ ഇട്ടു കൊടുത്തു.
“സൂക്ഷിക്കണം. “
അശോകദാസ് പോയപ്പോൾ മാലതിയും സുമതിയും പുറത്തേയ്ക്കു വന്നു.
“ആരാ നിധിൻ അത്, “
“ജോലിക്കാരനാ, റെസ്റ്റോറന്റിന് വേണ്ടുന്ന ചെടികളൊക്കെ അയാളാണ് കൊണ്ട് വരുന്നത്. ആളൊരു നളൻ ആണ്, നല്ല പാചകവും, ചായ, സ്‌നാക്ക്സ് ഒക്കെ പുള്ളി നോക്കി കൊള്ളും. “
എല്ലാവരും ഉറങ്ങാൻ പോകുന്നതും നോക്കി നിധിൻ ഇരുന്നു. ഇന്ന് രാത്രി സുമതി ഉറങ്ങുമ്പോൾ മയക്കാൻ തന്നെ തീരുമാനിച്ചു. സുമതി ഒൻപതു മണിക്ക് കിടക്കാൻ പോകുകയും, പന്ത്രണ്ടു മണി കഴിയുമ്പോൾ ഉണർന്നു വീട്ടിൽ നടക്കുകയും ചെയ്തു. അവരുടെ കണ്ണിൽ നിന്നും എല്ലാം മറയ്ക്കാൻ വളരെ പാടാന്. അവർ മുറി ലോക്ക് ചെയ്യാൻ സാധ്യതയുണ്ട്. അതൊരു പ്രശ്നമാണ്.
സുമതി ഉറങ്ങാൻ പോകുന്നതും നോക്കി ദേവി ഹാളിലിരുന്നു അവർ മുറിയിൽ കയറാൻ നേരം അവൾ സ്റ്റോർ റൂമിൽ ഒളിച്ചിരുന്നു. മാലതിയുടെ മുറിയുടെ വാതിലിൽ നിധിനും കാത്തിരുന്നു. വീട്ടിലെ വിളക്കുകളൊക്കെ അണച്ചു നിധിൻ ജനലിലൂടെ പുറത്തേയ്ക്കു നോക്കിയിരുന്നു.
സുമതിയെ മയക്കി, മുഖം മറച്ച് ദേവി മുറിയുടെ വാതിൽ തുറന്നു പുറത്തു വന്നു. ദേവി സോഫയിൽ കിടന്നു മയങ്ങി പോയി. നിധിൻ കസേരയിലിരുന്നു, അവനു ഉറക്കം വന്നില്ല, എന്തോ ഒരാപത്തു അവനു മനസ്സിൽ തോന്നി.
ഒരു മൂന്നുമണി ആയപ്പോൾ മുറ്റത്തൊരു ശബ്ദം. ആരൊക്കെയോ തമ്മിൽ ഉന്തും തള്ളും നടക്കുന്നു. നിധിൻ ദേവിയെ ഉണർത്തി വാതിൽ അകത്തു നിന്നും ലോക്ക് ചെയ്യിച്ചു. അവൻ ഒരു വെട്ടു കത്തിയുമായി പുറത്തിറങ്ങി. മുറ്റത്തു അശോകദാസും നീളം കൂടിയ ഒരാളും ഏറ്റു മുട്ടുന്നു. അശോകദാസിനെ ആ കരുത്തനായ മനുഷ്യൻ തള്ളിക്കൊണ്ട് പോകുന്നത് കിണറ്റിന്റെ അടുത്തേക്കാണ്. ദാസിനെ കഴുത്തിൽ പിടിച്ചു കിണറ്റിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയാണ്. നിധിൻ കയ്യിലിരുന്ന വെട്ടുകത്തി കൊണ്ട് അയാളുടെ തലയിലേക്ക് ഒരടി കൊടുത്തു. വെട്ടുകത്തിയുടെ മൂർച്ചയുള്ള ഭാഗം അയാളുടെ ചെന്നിയിൽ കൊണ്ട് അയാൾ നിലവിളിച്ചു.
അശോകദാസ് തൻ്റെ കഴുത്തിലെ പിടി വിടുവിച്ചു അയാളുടെ വായിലേയ്ക്ക് അയാളുടെ തന്നെ മഫ്ലർ ഊരി ചുരുട്ടി വച്ചു. ആർത്തനാദം നേർത്തു വന്നു, പിന്നീട് തീരെ ഇല്ലാതായി. അശോകദാസ് മൂക്കിൽ വിരൽ ചേർത്ത് പിടിച്ചു.
“പോയല്ലോ മോനെ, “
അശോകദാസും നിധിനും അയാളെ വലിച്ചിഴച്ചു സെക്യൂരിറ്റി റൂമിൽ കൊണ്ട് വന്നു. അയാളുടെ കയ്യിലെ ഗ്ലൗസിനിടയിലൂടെ ഒരു മുറിവ് കെട്ടു കണ്ടു. ഇന്നലത്തെ വെടി കൊണ്ടത് ഇവനാണ്. രണ്ടു പേരും ജനാല വഴി നാലുഭാഗത്തേയ്ക്കും നോക്കി, ആരെങ്കിലും അവനു പിറകിലുണ്ടോയെന്നറിയാൻ. അശോകദാസ് റോഡിലും വീടിന്റെ നാലതിരിലും നോക്കി, അടുത്തെങ്ങും ആരുമില്ല. മതിലിൽ ചേർത്ത് വച്ചിരിക്കുന്ന ഒരു ബുള്ളറ്റ് ബൈക്ക്, അതൊരു പക്ഷെ ഇവന്റേത് ആകും.
“ഇവനെ നമ്മൾ എന്ത് ചെയ്യും. “
നിധിൻ തലയിൽ കൈ വച്ചു.
(തുടരും… )
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ്-24 - By Nisha Pillai - കൂട്ടക്ഷരങ്ങൾ