ചുറ്റും നല്ല തണുത്ത കാറ്റ് വീശി. ഇന്ന് രാത്രി മഴയുണ്ടാകാം.
“മോനേ എഴുന്നേൽക്കൂ. പറ്റിയത് പറ്റി, ശവം മറയ്ക്കണം. അതുംഎത്രയും പെട്ടെന്ന്. ദേവി മോൾ ഇപ്പോൾ ഒന്നും അറിയണ്ട. “
“ഇവൻ മരിച്ചതിലല്ല എൻ്റെ സങ്കടം, ഇവനാരാണ് എന്ന്… നമുക്ക് ഒരു തെളിവും കിട്ടിയിട്ടില്ലല്ലോ. “
അരണ്ട മൊബൈൽ വെട്ടത്തിൽ നിധിൻ ശവത്തിന്റെ ശരീരം പരീശോധിച്ചു. കാക്കി പാൻ്റും കറുത്ത ഫുൾ കയ്യൻ ടീഷർട്ടുമാണ് വേഷം. തലയിൽ ചുറ്റിയ മഫ്ളറും കയ്യിലെ വൂളൻ ഗ്ലൗസുകളും, പോക്കറ്റിൽ ബുള്ളറ്റിൻ്റെ താക്കോലും മാത്രം. തിരിച്ചും മറിച്ചുമിട്ട് നിധിൻ ആ ശരീരം പരിശോധിച്ചു.
അശോകദാസും ശവശരീരത്തിൽ പരിശോധന നടത്തി. ഒരു തെളിവും ബാക്കിയില്ല. അയാളുടെ കഴുത്തിന്റെ പിറകുവശത്തുള്ള പച്ച കുത്തൽ, അവൻ ആ റ്റാറ്റൂ നോക്കി. രണ്ടു മൽസ്യങ്ങൾ വിപരീത ദിശയിൽ ചലിക്കുന്നു, യിൻ ആന്റ് യാങ്ങ്., ഇങ്ങനൊരു ടാറ്റൂ നിധിൻ ആദ്യമായിട്ടാണ് കാണുന്നത്. ടൂറിസ്റ്റ് മേഖലയിൽ ജോലി ചെയ്തത് കൊണ്ടും ധാരാളം വിദേശികൾ സുഹൃത്ത് വലയത്തിൽ ഉണ്ടായിരുന്നത് കൊണ്ടും നിധിന് ടാറ്റൂ മാതൃകകൾ കുറെയൊക്കെ പരിചിതമാണ്.
ഗൂഗിൾ ലെൻസിൽ അയാളുടെ കഴുത്തിലെ ടാറ്റൂ പകർത്തി സെർച്ച് ചെയ്തു. പിന്നീട് വേണ്ടായിരുന്നു എന്ന് തോന്നി, ഇതൊക്കെ പോലീസിന് മുന്നിൽ തെളിവുകളാണ്. ജാപ്പനീസ് കോയ് ഫിഷ് വിത്ത് ചെറി ബ്ലോസംസ് എന്ന് സ്ക്രീനിൽ നിറയെ തെളിയുന്ന ചിത്രങ്ങൾ, അതവൻ ഒരു പേപ്പറിൽ എഴുതി സെക്യൂരിറ്റി റൂമിലെ മെത്തയുടെ ഉള്ളിൽ നിക്ഷേപിച്ചു. എപ്പോഴാണ് പോലീസ് കയറി വരുന്നതെന്നറിയില്ല. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ നോക്കണം.
അപ്പോഴേക്കും അശോകദാസ് വീടിന്റെ പിറകിൽ നിന്നും ഒരു ചാക്ക് സംഘടിപ്പിച്ചു കൊണ്ട് വന്നു.
“ഇപ്പോൾ ഇയാളെ ഇതിനുള്ളിൽ കയറ്റണം, വൈകിപോയാൽ, ചൂട് കുറയും, ശരീരം മടങ്ങില്ല. പിന്നെ ചാക്കിൽ കയറ്റാൻ പ്രയാസമാകും. “
“അതിന്റെ ആവശ്യമില്ല. ഞാൻ കാറെടുത്തു കൊണ്ട് വരാം ഇയാളെ നമുക്ക് സീറ്റിലിരുത്തി എവിടെയെങ്കിലും കൊണ്ട് കളയാം. ആരും കണ്ടാൽ സംശയം തോന്നില്ല, ഉറങ്ങുവാണെന്ന് തോന്നും. “
രണ്ടു പേരും തമ്മിൽ തർക്കമായി, ഒടുവിൽ തീരുമാനമായി. ദേവിയുടെ കാറിന്റെ പിറകിലെ സീറ്റിൽ അയാളുടെ ശരീരം കടത്തിയിരുത്തി. അശോകദാസ് കാർ ഗേറ്റിന് വെളിയിൽ ഇറക്കി. വഴിയിലെ ക്യാമറയുടെ മുന്നിലൂടെ തലമറച്ച അശോകദാസ് കാറോടിച്ചു പോയി. പിറകിൽ ഇരുപതടി മാറി മരിച്ചയാളുടെ ബുള്ളറ്റിൽ ഹെൽമെറ്റ് വച്ച് മുഖവും മറച്ച് നിധിനും. നഗരത്തിന്റെ ഹൃദയ ഭാഗത്തെ കായൽ തീരമായിരുന്നു രണ്ടു പേരുടെയും ലക്‌ഷ്യം.
സാധാരണ നടക്കാൻ പോകുമ്പോൾ ദേവി രാത്രിയിൽ കാർ പാർക്ക് ചെയ്യാറുള്ള സ്ഥലത്തു കാർ കൊണ്ട് ചെന്നിട്ടു. പിറകെ വന്ന ബുള്ളറ്റിൽ ശവത്തിനെ ഇരുത്തി അതിനു പിറകിൽ അശോകദാസും കയറിയിരുന്നു.
“ഇനിയെന്താ നമ്മുടെ ലക്‌ഷ്യം “
നിധിൻ ചോദിച്ചു.
“ലോറി തെരുവ് തന്നെ. വെളുപ്പിന് ലോറികളോരോന്നായി യാത്ര തുടങ്ങും. വലിയ കണ്ടെയ്നർ ലോറികളാണ്. ഏതെങ്കിലും ലോറിയുടെ അടിയിൽ കൊണ്ടിട്ടാൽ എല്ലാ ലോറികളും കയറി ഇറങ്ങി പോകുമ്പോഴേക്കും തെളിവുകൾ ഇല്ലാതാകും. പിന്നെ തെരുവ് പട്ടികളാണ് പ്രശ്നം. “
രണ്ടു പേരും ശവവുമായി ബൈക്കിൽ നിന്നുമിറങ്ങി. ശവത്തിനെ നടുവിൽ നിർത്തിയുള്ള നടത്തം പ്രയാസമായിരുന്നു. അയാളുടെ ശരീരം തണുത്തു തുടങ്ങിയിരുന്നു. അയാൾക്കാകട്ടെ നല്ല നീളവും. ബാലൻസ് കിട്ടാതെ രണ്ടു പേരും മറിഞ്ഞു വീഴാൻ തുടങ്ങി. മുൻപിലെ ലോറിയിൽ കിടന്നുറങ്ങിയ സർദാർജി ഉണർന്നു ബഹളം വച്ചു.
“ക്യാ രേ. “
നിധിൻ തമിഴിൽ മറുപടി പറഞ്ഞു.
“നൻപർ കുടിത്ത് വിട്ടു മയക്കം അടൈന്താർ. “
സർദാർജിയുടെ വണ്ടിയിൽ ലൈറ്റ് തെളിഞ്ഞു.
” ഇത് ശരിയാകില്ല. കിളവന് ഉറക്കമില്ല എന്ന് തോന്നുന്നു. നമുക്ക് പോകാം. “
അവർ ശവശരീരവുമായി വീണ്ടും ബുള്ളറ്റിൽ കയറി. എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയായിരുന്നു. വണ്ടി ഒരു അടച്ചിട്ട റയിൽവേ ക്രോസ്സിനു മുന്നിൽ നിർത്തി, ദൂരെ നിന്നൊരു തീവണ്ടി വരുന്നു, നിധിന്റെ മുഖം പെട്ടെന്ന് തെളിഞ്ഞു. അവൻ തിരിഞ്ഞു അശോകദാസിന്റെ മുഖത്ത് നോക്കി. അയാളുടെ കണ്ണുകളുടെ തിളക്കം അവനു ഉത്തരം നൽകി. റെയിൽവേ ലൈന് സമാന്തരമായുള്ള ഒറ്റയടി പാതയിലൂടെ അവർ യാത്രയായി. മുൻപിൽ നോക്കെത്താ ദൂരത്ത്, വിതച്ച പാടം.
അയാളുടെ മഫ്ളറും ഗ്ലൗസും അവർ ഊരി മാറ്റി, അവിടെയാണ് രണ്ടുപേരുടെയും കൈവിരലുകൾ പതിഞ്ഞത്. കയ്യിലിരുന്ന സ്പിരിറ്റ് കൊണ്ട് കയ്യടയാളമുള്ള സ്ഥലത്തൊക്കെ തുടച്ചു.
” വേണ്ട ഇത് നമുക്ക് കത്തിച്ച് കളയാം. “
ആരുമില്ലാത്ത ഒരു സ്ഥലത്തെത്തിയപ്പോൾ അയാളെ അവർ ട്രാക്കിൽ നെടുനീളത്തിൽ കിടത്തി. വിജനമായ സ്ഥലമാണ്, രാത്രിയിലെ തീവണ്ടികൾ ഒന്നും ബാക്കി വയ്ക്കില്ല. പാടത്തിൻ്റെ വരമ്പിലൂടെ ഇരുട്ടിന്റെ മറവിൽ അവർ തിരികെ നടന്നു.
രണ്ടു പേരും തിരികെ ബുള്ളറ്റിൽ കയറി, പിന്നീട് പോയത് നഗരത്തിലെ ചേരി പ്രദേശത്താണ്, ഓടകൾ കെട്ടിക്കിടന്നു ദുർഗന്ധം ഉണ്ടാക്കുന്നത് വലിയ തലവേദനയാണ് കോർപ്പറേഷന്. അവന്റെ ബുള്ളറ്റും താക്കോലും മഫ്ളറും ഗ്ലൗസുമൊക്കെ അവിടെ നിക്ഷേപിച്ചു. ഉപരിതലത്തിൽ കുമിളകളെ പായിച്ചു കൊണ്ട് ഓടയിലെ അഗാധതയിലേക്ക് അതൊക്കെ താഴ്ന്ന് പോയി. വല്ലാത്ത ദുർഗന്ധം പരന്നു, നിധിന് ശ്വാസം മുട്ടുന്ന പോലെ തോന്നി.
അവിടെ നിന്ന് കുറച്ചു മാറി ധാരാളം ഭിക്ഷാടകർ ഉറങ്ങാൻ കിടന്നിരുന്നു. ദൂരെ ഒരു വണ്ടിയുടെ വെട്ടം കണ്ടു രണ്ടുപേരും ഒരു മരത്തിനു പിറകിൽ ഒളിച്ചു. അതൊരു പോലീസ് ജീപ്പായിരുന്നു, അത് സാവധാനം അവരെ കടന്നു പോയി.
ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലായെന്നു കണ്ടപ്പോൾ അവർ റോഡിനിരുവശത്തെ മരങ്ങളുടെ നിഴൽ പറ്റി, രണ്ട് കിലോമീറ്ററോളം ദൂരത്തുള്ള കായൽ തീരത്തേക്ക് മടങ്ങി. അപ്പോഴേക്കും സമയം രണ്ടര കഴിഞ്ഞിരുന്നു. കാറിനകത്തേയ്ക്കു കയറുമ്പോൾ നിധിനു പേടിയും കുറ്റബോധവും തോന്നി.
തിരികെ കാർ വീട്ടിൽ കയറ്റിയിടുമ്പോൾ മൂന്ന് മണി. രണ്ടു പേരും സെക്യൂരിറ്റി റൂമും പരിസരവും വൃത്തിയാക്കി കുളികഴിഞ്ഞു.
“ഇനി ഇവിടെ നിൽക്കുന്നില്ല. ഞാൻ പോകുന്നു, മോൻ എന്തേലും ആവശ്യമുണ്ടേൽ എൻ്റെ ഭാര്യയുടെ ഫോൺ നമ്പറിൽ വിളിക്കൂ. “
അശോകദാസിനെ പറഞ്ഞയച്ചു നിധിൻ വീടിന്റെ ജനലിൽ തട്ടി. ദേവി വാതിൽ തുറന്നു. അവൾ അവൻ്റെ കൈ പിടിച്ച് ബെഡ് റൂമിലേയ്ക്ക് കൊണ്ട് പോയി.
“അയാളെ എന്ത് ചെയ്തു. “
“ആരെ ? നീ ആരുടെ കാര്യമാണ് പറയുന്നത്. “
“നിധിൻ ഞാൻ എല്ലാം കണ്ടു. ഞാൻ ഉറങ്ങിയിട്ടില്ല. എനിക്ക് പേടിയാകുന്നു. എന്തൊക്കെയാണ് സംഭവിയ്ക്കുന്നത്. “
“നീ പേടിയ്‌ക്കേണ്ട. എല്ലാം ശരിയാക്കി. എൻ്റെ ചേച്ചിയെ കൊന്നപ്പോൾ അവർക്ക് തോന്നാത്തത്, കൈലാസൻ്റെ മരണത്തോടെ നിനക്ക് നഷ്ടപ്പെട്ടപ്പോൾ അവർക്ക് തോന്നിയോ. അവർ നമ്മളെ കൊല്ലാൻ ശ്രമിച്ചില്ലേ, കൊലയ്ക്ക് കൊല. രാവിലത്തെ പേപ്പർ വരട്ടെ, നമുക്ക് നോക്കാം. “
ദേവിയുടെ മുന്നിൽ ധൈര്യം അഭിനയിച്ച് നിധിൻ പറഞ്ഞു.
“പോലീസ് നായ എങ്ങാനും….. “
“ഒന്നും ഉണ്ടാകില്ല, അവിടെയൊക്കെ സ്പിരിറ്റ് ഒഴിച്ച് തുടച്ചു. മണം പിടിക്കാൻ നായയ്ക്ക് പാടാണ്. എനിക്കിപ്പോൾ കുറ്റബോധം തീരെയില്ല. ഞാൻ അങ്ങനെ ചെയ്തില്ലേൽ, അശോകദാസിനെയും ഒരു പക്ഷെ നമ്മളെയും അവൻ കൊന്നേനെ, നല്ല കരുത്തനാണവൻ. ആരാണ് അവനെ പറഞ്ഞയച്ചതെന്നു മനസിലായില്ല. ആരാണ് അയച്ചതെന്ന് അറിയാൻ കഴിഞ്ഞില്ല, യഥാർത്ഥ ശത്രു ഇപ്പോഴും ജീവിച്ചിരിക്കുന്നു. “
“അയാൾ നമ്മളെ തേടി വരില്ലേ. അയാൾക്കറിയില്ലേ കൊലപാതകി ഇന്ന് നമ്മുടെ വീട്ടിൽ വന്നിരുന്നെന്ന്. “
“തെളിവുകൾ വേണം. നമ്മൾ പിടി കൊടുക്കില്ല. ഭാഗ്യം നമ്മുടെ കൂടെയുണ്ടെങ്കിൽ. പിന്നെ നീയില്ലേ കൂടെ, സ്വയരക്ഷയ്ക്കിടയിൽ പറ്റിയ കയ്യബദ്ധം. നീ വാദിക്കണം. “
പിന്നെ അവർ ഉറങ്ങാൻ കിടന്നു പേടി കൊണ്ട് ദേവിക്ക് ഒരു പോള കണ്ണടയ്ക്കാൻ കഴിഞ്ഞില്ല. നിധിൻ മയങ്ങുന്നത് കണ്ടപ്പോൾ അവൾക്കാശ്വാസമായി.
രാവിലെ ആദ്യം അവൾ വാതിൽ തുറന്നു കാറും മുറ്റവും പരിസരവുമൊക്കെ പരിശോധിച്ചു. മിക്ക കേസുകളിലും ആളുകൾ വരുത്തുന്ന ചെറിയ അബന്ധങ്ങൾ പിടിക്കപ്പെടുന്നത് അവൾ കോടതിയിൽ കണ്ടിട്ടുണ്ട്. അമ്മയും സുമതിയും ഉണർന്നിട്ടില്ല. മുറ്റത്തു നിന്നും അവൾക്കൊരു വെള്ളി മാലയും ലോക്കറ്റും കിട്ടി. ഒരു പക്ഷെ അത് മരിച്ചയാളുടെ ആകാൻ സാധ്യതയുണ്ട്.
അവളതു അടുക്കളയുടെ പിറകുവശത്ത് ഒരു ചെറിയ കുഴിയെടുത്തു ഒളിപ്പിച്ചു വച്ചു.
മടങ്ങി വന്നപ്പോഴേക്കും മാലതി കയ്യിൽ രണ്ട് ചായക്കപ്പുകളുമായി വന്നു.
“‘അമ്മ ഉണർന്നോ? സുമതി എവിടെ അമ്മേ. “
“അവളെ വിളിച്ചു, തലവേദന ആണെന്ന്. കുറച്ചു കൂടി കിടന്നോട്ടെ. നിധിൻ ഉണർന്നില്ലേ. “
“ഇല്ല. ഞാൻ നേരത്തേ ഉണർന്നു. എനിക്ക് കുറച്ചു കേസിന്റെ പേപ്പറുകൾ പഠിക്കാനുണ്ട്. “
അവൾ സ്വീകരണ മുറിയിൽ ഇരുന്നപ്പോൾ മാത്യു വന്നു. മാത്യു മാലതിയുടെ അടുത്തിരുന്നു ഇംഗ്ലീഷ് പേപ്പർ വായിക്കുന്നു. മാലതി മലയാളം പേപ്പർ വായിക്കുന്നു.
“ഇത് കണ്ടോ ഒരുത്തനെ കൊന്നു റയിൽ പാളത്തിൽ കൊണ്ട് വച്ചിരിക്കുന്നു. എങ്ങനെയാ മനുഷ്യർക്ക് ഇതൊക്കെ കഴിയുന്നത്. “
അവർ പത്രമുയർത്തി മാത്യുവിനെ കാണിച്ചു.
വാർത്ത കേട്ട് ദേവിയൊന്ന് ഞെട്ടി. പക്ഷെ അവൾ വാർത്ത കേട്ടതായി നടിച്ചില്ല.
“ആരാണ്. വല്ല ഗുണ്ടാ ടീമുകളോ? കഞ്ചാവ് ടീമുകളോ കുടിപ്പക തീർക്കുന്നത് ആണ്. പോലീസ് ഇതിലൊന്നും ഇടപെടാറില്ല. “
“അതെ പ്രസിദ്ധ ഗുണ്ടാതലവൻ വിൽഫ്രഡ് ആണ് മരിച്ചത്. ഗുണ്ടാ പകയാകും എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അയാളുടെ കയ്യിൽ ഒരു വെടിപ്പാട് ഉണ്ട്. കൂടാതെ അയാളുടെ തലയുടെ പിൻവശത്തു വെട്ടുകത്തി പോലെയുള്ള ആയുധത്തിൽ നിന്നുള്ള മാരക പരിക്ക്, തലയോട്ടി രണ്ടായി പിളർന്നിരുന്നു. “
“തീവണ്ടി കയറിയിറങ്ങിയിട്ടും അവർക്ക് ആളെ മനസ്സിലായോ. “
“ശവശരീരത്തിൻ്റെ തല കുറുക്കനോ നരിയോ കടിച്ച് ദൂരെ കൊണ്ടിട്ടെന്ന്. “
അപ്പോഴാണ് നിധിൻ അടുക്കളയിൽ നിന്നെടുത്ത വെട്ടുകത്തിയെക്കുറിച്ച് ദേവിക്ക് ഓർമ്മ വന്നത്.
മാലതി പത്രവായന തുടർന്നു. ചായക്കപ്പുമായി ദേവി എഴുന്നേറ്റു.
“ഓഫീസിൽ പോകണം. നിധിനെ വിളിച്ചു ഉണർത്തട്ടെ. “
ഉറങ്ങി കിടന്ന നിധിൻ്റെ ചെവിയിൽ അവളെന്തോ പറഞ്ഞു. പകുതി മയക്കത്തിൽ ഉണർന്ന അവൻ ഒരു നിമിഷം എന്തോ ആലോചിച്ചു കിടന്നു, പിന്നെ ചാടിയെഴുന്നേറ്റു.
മുറ്റത്തൊരു ജീപ്പ് വന്ന് നിൽക്കുന്ന ശബ്ദം, ഇൻസ്പെക്ടർ സഞ്ജീവ് വീട്ടിൽ കയറി വന്നു. മാത്യു കസേര സഞ്ജീവിൻ്റെ മുന്നിലേക്ക് നീക്കിയിട്ടു കൊടുത്തു.
സഞ്ജീവിൻ്റെ ശബ്ദം തിരിച്ചറിഞ്ഞ നിധിൻ വീണ്ടും കട്ടിലിൽ ഇരുന്നു.
“ഇയാളെന്താ എപ്പോഴും ഇവിടെ, ഇയാൾക്ക് എന്തെങ്കിലും സംശയമുണ്ടോ. വെട്ടുകത്തി അടുക്കളയിൽ കണ്ടില്ലേൽ ആ സുമതി ഉണ്ടാക്കുന്ന പുകിൽ ഓർത്താണ്. “
“ഏയ് അതൊന്നുമല്ല. അയാൾ നമുക്ക് സംരക്ഷണം തരുന്നതാണ് നിധിൻ. അയാള് ടീച്ചറമ്മയുടെ പഴയ സ്റ്റുഡന്റ് ആണെന്നറിയാലോ. നമ്മളോടുള്ള അയാളുടെ ഒരു കരുതൽ ആണ് ഈ വരവ്”
“എന്തൊക്കെ ആയാലും അയാൾ നിന്നെ നോക്കുന്ന രീതി എനിക്കിഷ്ടമാകുന്നില്ല. അയാൾക്ക് നിന്നോട് ആരാധനയാണ്, നിന്നെ കാണുമ്പോൾ അയാളുടെ കണ്ണുകൾ വല്ലാതെ വികസിക്കുന്നത് ഞാൻ കാണുന്നുണ്ട്. “
“അയാള് നോക്കിയിട്ടു അയാളുടെ പാട്ടിനു പോകട്ടെ, എനിക്ക് നിന്നെ മാത്രം മതി. “
ദേവി രണ്ടു കയ്യ് കൊണ്ടും നിധിൻ ചുറ്റി പിടിച്ചു. നിധിൻ തെല്ലു അസ്വസ്ഥതയോടെ അവളെ തന്നിൽ നിന്നും വേർപ്പെടുത്തി. ദേവിയുടെ വിവർണ്ണമായ മുഖത്തേയ്ക്കു നോക്കി അവൻ ഇങ്ങനെ മന്ത്രിച്ചു.
“വെട്ടുകത്തി ഉടനെ കണ്ടു പിടിയ്ക്കണം. അല്ലേൽ നമ്മൾ ഈ ചെയ്തതൊക്കെ വെറുതെയാകും. സുമതി ഇന്ന് അടുക്കളയിൽ കയറാതെ നീ ശ്രദ്ധിച്ചു കൊള്ളണം. “
ബ്രഷിൽ പേസ്റ്റുമായി അവൻ അടുക്കള വഴി മുറ്റത്തിറങ്ങി. ആദ്യം കാറിന്റെ അടുത്തെത്തി. രാവിലെ തന്നെ ദേവി കാർ കഴുകി പോർച്ചിൽ ഇട്ടിട്ടുണ്ട്. പല്ല് തേക്കാനെന്ന വ്യാജേന അവൻ കാറിന് ചുറ്റും നടന്നു, പരിശോധിച്ചു, വെട്ടുകത്തി കണ്ട് പിടിക്കാൻ കഴിഞ്ഞില്ല.
സെക്യൂരിറ്റി റൂം തുറക്കാനായി താക്കോലിന് പോക്കറ്റിൽ കയ്യിട്ടതും പിന്നിൽ ആരുടെയോ കാൽപ്പെരുമാറ്റം.
(തുടരും… )
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ്-25 - By Nisha Pillai - കൂട്ടക്ഷരങ്ങൾ