നിധിൻ യാതൊരു ഭാവവ്യത്യാസവുമില്ലാതെ തിരിഞ്ഞു നോക്കി. തൊട്ടു പിറകിൽ ഇൻസ്‌പെക്ടർ സഞ്ജീവ് ചിരിച്ചു കൊണ്ട് നില്കുന്നു.
“എന്താ നിധിൻ? രാവിലെ എന്തോ തിരക്കിലാണല്ലോ?”
“ദേവിക്ക് ഒരു പട്ടിയെ വേണമെന്ന്, ഒരു പട്ടികൂട് കെട്ടാനുള്ള സൗകര്യം നോക്കുവാണ്. “
“പെണ്ണ് കെട്ടാഞ്ഞത് ഭാഗ്യമായി എന്ന് തോന്നുന്നു, എന്തായി നിധിന്റെ റെസ്റ്റോറന്റിന്റെ കാര്യം. “
“അടുത്തയാഴ്ച ആണ് ഉൽഘാടനം, അതും സഞ്ജീവ് സർ തന്നെ ചെയ്യണമെന്ന് ദേവിക്ക് ഒരേ നിർബന്ധം. ഞങ്ങൾ സാറിനെ ഔദ്യോഗികമായി ക്ഷണിക്കാൻ വീട്ടിലേയ്ക്കു വരുന്നുണ്ട്. “
സഞ്ജീവ് തന്റെ ജീപ്പിൽ കയറി മടങ്ങി പോയി. പ്രാതൽ കഴിഞ്ഞു മാത്യുവും മടങ്ങി.
“ഞാൻ നിങ്ങളോടൊപ്പം താമസമാക്കിയപ്പോൾ മാത്യു ഫ്രീ ആയി. ഇപ്പോൾ മാത്യു ഏതോ ബിസിനസ് തുടങ്ങിയിട്ടുണ്ട്. പകൽ ഫുൾ ടൈം ആൾ തിരക്കിൽ ആണ്, രാത്രിയിൽ, പതിവായി ബാറിൽ പോയി മദ്യം കഴിക്കും, നാലു പെഗ്ഗാണ് ഡെയിലി കണക്ക്. “
മാലതി നെടുവീർപ്പിട്ടു.
ഒപ്പം ഇരുന്നു കഴിക്കുന്ന സമയത്തു
ദേവി നിധിനോട് ഇങ്ങനെ ചോദിച്ചു.
“സഞ്ജീവിനെ കൊണ്ട് റെസ്റ്റോറന്റ് ഉൽഘാടനം ചെയ്യിക്കണമെന്നു ഞാൻ പറഞ്ഞിരുന്നോ?നിധിനെന്തിനാണ് അയാളോട്? അങ്ങനെ. “
നിധിൻ മാലതി കാണാതെ ചുണ്ടുകൾക്കു മുകളിൽ വിരൽ വച്ച് മിണ്ടരുതെന്നു ആംഗ്യം കാട്ടി. തിരികെ ദേവി വെട്ടുകത്തി കിട്ടിയോ എന്ന് ആംഗ്യത്തിൽ ചോദിച്ചു. ഇല്ല എന്നവൻ കണ്ണടച്ച് കാണിച്ചു.
ആഹാരം കഴിഞ്ഞു പട്ടിക്കൂട് പണിയാൻ സ്ഥലം നോക്കാനെന്ന പേരിൽ ദേവിയും നിധിനും മുറ്റത്തു ഓടി നടന്നു.
“എടീ മണ്ടി അയാളെ ഒന്ന് സുഖിപ്പിക്കാനാണ് ഉദ്ഘാടന കാര്യം പറഞ്ഞത്. “
“അതിന് എൻ്റെ പേരെന്തിന് പറഞ്ഞു. “
“അയാൾക്ക് നിന്നോടുള്ള സോഫ്റ്റ് കോർണർ ഒന്ന് പ്രയോജനപ്പെടുത്താൻ. “
ദേവി അവനെ പുരികമുയർത്തി നോക്കി.
“ഇവിടെ എവിടെയും വെട്ടുകത്തി കാണുന്നില്ലല്ലോ നിധിൻ. “
“പെട്ടു !! ആ സ്ത്രീയുടെ നാക്ക് ഓർത്താണ് എനിക്ക് പേടി. പോലീസിനോട് എന്തെങ്കിലും അവർ വിളിച്ചു പറഞ്ഞാൽ. പൊലീസിന് സംശയം തോന്നാൻ പിന്നെ വേറെ കാരണം ഒന്നും വേണ്ടി വരില്ല. നീ വെറുതെ അടുക്കളയിൽ പോയി നോക്ക്, കണ്ടില്ല എന്ന കാര്യം എല്ലാവരെയും നേരത്തെ അറിയിക്കണം. അതല്ലേ ബുദ്ധി. “
ദേവി അടുക്കളയിൽ പോയി എല്ലായിടത്തും തെരയുന്നത് പോലെ അഭിനയിച്ചു.
“കുറെ നേരായല്ലോ ദേവി, എന്താണ് നിനക്ക് വേണ്ടത്. “
“വെട്ടുകത്തി വേണം നിധിന്, മരത്തിന്റെ കൊമ്പു മുറിയ്ക്കാനാണ്. “
മാലതി വെട്ടുകത്തിയെടുത്തു ദേവിക്ക് കൊടുത്തു.
“ഞാൻ തേങ്ങ പൊട്ടിക്കാൻ നോക്കിയപ്പോൾ കണ്ടില്ല. കിണറ്റിന്റെ കരയിൽ ഇരിക്കുന്നു. ആരാണാവോ അവിടെ കൊണ്ട് വച്ചത്. “
“ഞാനാണ്, അക്കാര്യം ഞാൻ മറന്നു. “
ദേവിക്ക് ആശ്വാസമായി ഒരു ടെൻഷൻ മാറി കിട്ടി.
ഈ സമയത്ത് മാത്യു തന്റെ പഴയ സുഹൃത്തായ തരകന്റെ വീട്ടിലെ സ്വീകരണമുറിയിലിരുന്നു ചായ കുടിക്കുകയായിരുന്നു.
“അവൻ, ആ വിൽഫ്രഡ് പോയല്ലോ മാത്യൂ, എനിക്കവൻ നല്ല ഉപകാരിയായിരുന്നു. “
“പത്ര വാർത്ത കണ്ടു ഞെട്ടിയാണ് ഞാൻ നിൻ്റെ അടുത്തേയ്ക്കു ഓടി വന്നത്. ആരാണവനെ കൊല്ലാൻ ? നല്ല ധൈര്യശാലിയായിരുന്നു. മൂന്നാറിലെ പഴയ സമരത്തിന് ആ രാഷ്ട്രീയക്കാരനെ അവനാണ് ഒതുക്കിയത്. അല്ലെങ്കിൽ അന്നവിടെ ഒരു ജനകീയ സമരം നടന്നേനെ. ഒത്തിരി പേര് അന്നവിടെ മരിച്ചേനെ. ആൻഡ്രുവിന്റെ ഹോട്ടൽ നിർത്തേണ്ടി വന്നേനെ, അവനെപ്പോഴും പറയും വിൽഫ്രഡിന്റെ കാര്യം. നിധിനെ ഒതുക്കാനും വിൽഫ്രഡിനെ വിളിക്കാൻ എന്നോട് ആൻഡ്രൂ പറഞ്ഞതാ, തല്ക്കാലം നീയൊന്നു ക്ഷമിക്കാൻ പറഞ്ഞത് കൊണ്ട് ചെറുക്കൻ അന്ന് അടങ്ങി. ഇപ്പോൾ വേണ്ടെന്നു ഞാൻ അവനോടു പറഞ്ഞത് കാര്യമായില്ലേ. “
“അതിനു മുൻപേ ആൺപിള്ളേരാരോ മുന്നിട്ടിറങ്ങിയല്ലോ. അന്നത്തെ ആ ആക്‌സിഡന്റിൽ തീരേണ്ടതാണ് രണ്ടും. ആ പെണ്ണിന്റെ ആയുസ്സിന്റെ ബലം കൊണ്ടാണ്. “
“ദൈവം തമ്പുരാൻ രണ്ടിനും കുറച്ചു ദിവസം കൂടി ആയുസ്സ് നീട്ടി കൊടുത്തു. ഇപ്പോൾ ദേവിക്ക് എന്ത് സംഭവിച്ചാലും മാലതി എന്നെ മാത്രമേ സംശയിക്കൂ. എനിക്കവളില്ലാതെ പറ്റില്ല, നിനക്കറിയാല്ലോ കുന്നുമ്മേൽ എൽ പി സ്കൂളിൽ വച്ചാ ഞാൻ ആദ്യമായിട്ടവളെ ചുംബിക്കുന്നത്. ആ രംഗം ഞാൻ പിന്നീട് ഒരിക്കലും മറന്നിട്ടില്ല, വേറെ എത്രയെണ്ണം ജീവിതത്തിൽ കയറിയിറങ്ങി പോയി. മാലതിയാണെന്റെ ഭാഗ്യം, അവളില്ലേൽ ഞാനില്ല. അവളുടെ മുന്നിൽ ഞാൻ തോറ്റു പോകും തരകാ. അതാ ഞാൻ കുറച്ചു വെയിറ്റ് ചെയ്യുന്നത്. അതിനു മുൻപ് വേറെ ആരേലും ആ കർമ്മം അങ്ങ് ചെയ്താൽ ആ പാപം എന്റേം പിള്ളേരുടേം തലേന്നങ്ങു പോകുകയും ചെയ്യും. “
“നിന്റെ ഒരു പ്രേമം മണ്ണാങ്കട്ട, ഈ വയസുകാലത്ത്, അന്നും ഇന്നും ഇക്കാര്യത്തിൽ എനിക്ക് നിന്നോട് അസൂയയാ. ഇവിടെ ഒരുത്തി കിടപ്പായിട്ടു ആറു വർഷമായി. കിടക്കയിൽ നിന്നുമെണീയ്ക്കത്തുമില്ല, എന്നാൽ ദൈവം അവളെ ഒട്ടു വിളിക്കത്തുമില്ല. “
“അങ്ങനൊന്നും ശോശാമ്മയെക്കുറിച്ച് പറയല്ലേ തരകാ, നിന്റെ കൂടെ അവളും കുറെ കഷ്ടപെട്ടതല്ലേ. “
“അത് പോട്ടെ, എന്നാലും ഇതിപ്പോൾ ആരാടാ വിൽഫ്രഡിനെ… എന്നാണ്…. അവനെവിടുന്നോ ഒരു ക്വട്ടേഷൻ കിട്ടിയിരുന്നു, നിധിനെ അങ്ങ് തീർക്കാൻ. ആളാരാണെന്നു വിൽഫ്രഡ് പറഞ്ഞതുമില്ല. ഞാൻ നിർബന്ധിച്ചിട്ടും കാര്യമില്ലല്ലോ, അവൻ തികച്ചും പ്രൊഫഷണലാണ്. നിന്റെ വളർത്തുമകൾക്കെതിരെ… ഞാൻ അവളെ അങ്ങ് തീർക്കും. “
“തരകാ ഇപ്പോൾ ഒന്നും വേണ്ട, ഒരു പോലീസ് ഇൻസ്‌പെക്ടർ അവളുടെ സംരക്ഷണത്തിന് എന്നും അവിടെ കയറി ഇറങ്ങുന്നുണ്ട്. കുറച്ചു ക്ഷമിക്കുന്നതാ നമുക്ക് നല്ലത്. “
“ക്ഷമിക്കായിരുന്നു, പക്ഷെ എന്റെ പാറ ക്വോറിയുടെ ലൈസൻസിനെതിരെ അവളെന്തോ പേപ്പർ തയാറാക്കിയിട്ടുണ്ട്. നിധിൻ അവനെന്തെങ്കിലും സംഭവിച്ചാൽ മതി അവൾ തല്ക്കാലം ഒതുങ്ങും. “
“വേറെയാരോ അവരുടെ പിറകേയുണ്ടല്ലോ. നമുക്ക് ക്ഷമയോടെ കാത്തിരിക്കാം. “
“എന്നാലും വിൽഫ്രഡിന്റെ ബൈക്ക് എവിടെ, അതെവിടെ നിന്നെങ്കിലും കിട്ടിയോ. നിന്റെ വീട്ടിൽ വച്ചെന്തെങ്കിലും സംഭവിച്ചെങ്കിലോ? അവരുടെ പെരുമാറ്റത്തിൽ നിന്നും വിൽഫ്രഡിന്റെ മരണത്തെക്കുറിച്ചെന്തെങ്കിലും സൂചന കിട്ടിയോ. “
“ഏയ് അവിടെയെല്ലാം സാധാരണ പോലെയാണ്. രാവിലെ അവർ ഒരു പട്ടിക്കൂട് പണിയുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ്. ആ പോലീസുകാരനോട് പറയുന്നത് ഞാൻ കേട്ടു. “
“പുതിയതായി പണിയുന്നതാണേൽ എനിക്ക് ഡൗട്ട് ഉണ്ട്. അതിന്റെ ബേസ്‌മെന്റിൽ എന്തെങ്കിലും ഒളിപ്പിക്കാനാണോ ഉടനെ ഒരു നിർമ്മിതി. “
“എന്റെ തരകാ, പട്ടികൂടിനെന്തിനാ ബേസ്‌മെന്റ്. ചെറിയൊരു കൂട്. താഴെ കുറച്ചു സിമന്റ്, മൂന്ന് വശത്തും കമ്പി വച്ചിട്ട്. “
“എന്നാലും താൻ ഒന്ന് ശ്രദ്ധിച്ചോ, ആ വക്കീൽ പെണ്ണ് കാഞ്ഞ ബുദ്ധിയാ, ആരുടെയാ മോള്, ആ തന്ത മോശമാരുന്നോ, ഏത് കൊല വേണേലും ചെയ്തിട്ട് പതിനായിരം രൂപയുമായി ചെന്നാൽ അക്കാലത്തു അയാൾ ആളുകളെ രക്ഷിക്കുമായിരുന്നു. എത്ര പേരുടെ കണ്ണീരാണ്. ഈ പെങ്കൊച്ചിനു സന്തോഷമെന്നത് ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ? ധാരാളം പണം., സൗന്ദര്യം, എന്തിന്റെ കുറവാണവൾക്ക്. “
“അങ്ങനെയൊന്നും നീ പറയണ്ട. പാപം ചെയ്ത കണക്കിൽ ഞാനും നീയും മോശമാണോ? നമുക്കും പിള്ളേരില്ലേ. നിന്റെ മൂന്നു ആൺപിള്ളേരും ഓരോ ഡോക്ടർമാരെ കെട്ടി, അവളുമാരെ കൊണ്ട് ജോലി ചെയ്യിച്ച്, അപ്പൻ സമ്പാദിച്ച പണം കൊണ്ട് സുഭിക്ഷമായി കഴിയുകയല്ലേ സന്തോഷത്തിന് എന്താ കുറവ്, എന്റെ രണ്ടു ആൺപിള്ളേർക്കും എന്നതാ കുറവ്. ഒരുത്തന്റെ ചില തോന്ന്യാസം കാരണം അവന്റെ ഭാര്യ ഇട്ടേച്ചും പോയി. അതിനെന്താ ഒന്നിന് പകരം മൂന്നോ നാലോ എപ്പോഴും അവൻ്റെ കൂടെയുണ്ട്. അവനു അതൊക്കെ മതിയെന്നേ. “
“എന്നാലും മാത്യു നീ പട്ടിക്കൂട് ഒന്ന് ശ്രദ്ധിച്ചോണെ. “
“എന്നാൽ ഞാൻ ഇറങ്ങുവാന്നേ, എന്തേലും ഉണ്ടേൽ നീ അപ്പോൾ തന്നെ വിളിക്കൂ. “
പട്ടിക്കൂടിനുള്ള സ്ഥാനം വരച്ചിട്ട ശേഷമാണ്, നിധിൻ ദേവിയുമായി ഓഫീസിലേയ്ക്ക് പോയത്.
“കാർ ഒന്ന് സർവീസിനു കൊടുത്താലോ, നിധിൻ. “
“മണ്ടത്തരം പറയല്ലേ, ആരെങ്കിലും നമ്മുടെ പിറകിൽ കാണും. നമ്മുടെ എല്ലാ പ്രവർത്തിയും വിലയിരുത്തപ്പെടും. നീ നേരെ ഓഫീസിലേയ്ക്ക് പൊയ്ക്കോ. അവിടെയും ചുവരുകൾ പോലും പേടിക്കണം. എന്നത്തേയും പോലെ എല്ലാവരോടും പെരുമാറണം. ഞാൻ റെസ്റ്റോറന്റിലേയ്ക്ക് പോകാം. ഇന്നത്തോടെ അവിടത്തെ പണി തീരുമെന്നാ അവർ പറഞ്ഞത്. ഞാൻ അവിടെ നിന്നും നേരെ വീട്ടിലേയ്ക്കു പോകും. നീ പതിവുപോലെ അനുപമയുടെ വീട്ടിലൊക്കെ പോയി വന്നാൽ മതി. “
അവൻ ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങി നടന്നു. ദേവി കാറുമായി ഓഫീസിലേയ്ക്ക് തിരിച്ചു. അന്നത്തെ പകൽ താൻ പോകുന്നയിടത്തൊക്കെ താൻ നിരീക്ഷണ വലയത്തിലാണെന്നു നിധിന് തോന്നലുണ്ടായിരുന്നു. രാത്രി വൈകിയാണ് നിധിൻ വീട്ടിലെത്തിയത്.
ദേവിയാകട്ടെ കാർ കായൽതീരത്തു പാർക്ക് ചെയ്തു ഒരു റൗണ്ട് സായാഹ്‌ന സവാരി നടത്തിയാണ് വീട്ടിലേയ്ക്കു തിരിച്ചത്.
രാത്രി എല്ലാവരും ഉറക്കമായപ്പോൾ നിധിൻ അടുക്കള വാതിൽ തുറന്നു വഴി സെക്യൂരിറ്റി റൂമിലെത്തി. ജനലിൽ തട്ടി. അശോകദാസ് വാതിൽ തുറന്നു.
“എപ്പോഴെത്തി, ഞാൻ കരുതി ഇന്നിനി വരില്ലായെന്ന്. “
“ഞാൻ നേരത്തെ എത്തിയതാണ്, രണ്ടു പേര് ആ ഗേറ്റിന്റെ അവിടെ കിടന്നു കറങ്ങുന്നു. അവർക്ക് എന്തോ പ്ലാനുണ്ട്. ഞാൻ അടുക്കള ഗേറ്റു ചാടി കടന്നു എത്തിയതാണ്. “
മുറ്റത്തൊരു ശബ്ദം കേട്ട് രണ്ടു പേരും ഇരുട്ടിൽ പതുങ്ങിയിരുന്നു. തല മൂടിയ രണ്ടു പേർ മുറ്റത്ത് നിൽക്കുന്നു. അവിടെ അവർ എന്തോ തെരയുകയാണ്. ഒരുവൻ കയ്യിലിരിക്കുന്ന മൺകോരി കൊണ്ട് മുറ്റത്തെ മണ്ണ് മാറ്റി ഇടുകയാണ്.
“അവർ എന്തോ തെരയുകയാണല്ലോ മോനെ. “
“ശ് ശ് മിണ്ടരുത്, അവരെ ഇങ്ങോട്ടു പറഞ്ഞയച്ചവർ കൂടെ കാണും, നമ്മൾ ഇവിടെയുള്ള കാര്യം അവർ അറിയണ്ട. ഒരു പക്ഷെ ആ ബുള്ളറ്റ് തെരഞ്ഞു എത്തിയതാണോ. “
“പട്ടിക്കൂട് പണിയാൻ അടയാളപ്പെടുത്തിയ സ്ഥലത്താണ് അവർ തെരയുന്നത്. “
“എന്നാൽ അനങ്ങാതെ ഇരുന്നോ, അവർ തെരഞ്ഞിട്ടു പോട്ടെ. “
രണ്ടു പേരും ആ റൂമിലെ ഇരുട്ടിൽ ശ്വാസമടക്കിയിരുന്നു. ഏകദേശം ഒരു മണിക്കൂറോളം മണ്ണ് ഇറക്കി മറിച്ചു അവർ തെരഞ്ഞു. വീടിന്റെ പരിസരവും, പിന്നിലെ കുറ്റിക്കാടും അവർ ഇളക്കി മറിച്ചു. അവർ പോയെന്നുറപ്പായപ്പോളാണ് നിധിന് ആശ്വാസമായത്.
“ആരോ നമ്മുടെ പിന്നാലെയുണ്ട്, തീർച്ച. “
നിധിൻ അശോകദാസിനെ നോക്കി പറഞ്ഞു.
“അതെ നമ്മൾ കൂടുതൽ സൂക്ഷിക്കണം. “
അന്ന് രാത്രി അവർ ആ മുറിയിൽ ഇരുന്നു നേരം വെളുപ്പിച്ചു.
(തുടരും… )
✍️✍️നിഷ പിള്ള

