ഓരോ ദിവസം കഴിയും തോറും നിധിന്റെ ആത്മവിശ്വാസം വർദ്ധിച്ചു വന്നു.എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ അവൻ അൻവറിന്റെ ഭാര്യയോടൊത്ത് ഷോപ്പിംഗിനു പോകും.രാത്രിയിലുള്ള പാചകം നിധിന്റെ ഡ്യൂട്ടി ആയി മാറി.അൻവറിന്റെ മൂന്നു ആൺകുട്ടികൾക്കും നിധിന്റെ പുതിയ പാചക പരീക്ഷണ വിഭവങ്ങളോടായിരുന്നു കൂടുതൽ താല്പര്യം.
വീഡിയോ കാൾ വഴി ദേവിക്കും ആ കുടുംബത്തോട് കൂടുതൽ പരിചയവും അടുപ്പവും തോന്നി.എല്ലാ ദിവസവും വൈകുന്നേരം പാചകം ലൈവ് ആയി കാണിക്കുന്ന യൂട്യൂബ് പരിപാടി നിധിൻ സ്വയം ചെയ്തു തുടങ്ങി.അൻവറിന്റെ മൂത്തമകൻ സൽമാനാകട്ടെ അവന്റെ യൂട്യൂബ് ചാനൽ വഴി നിധിന്റെ പാചകം റെക്കോർഡ് ചെയ്തു കാണിക്കുകയും അവന്റെ ഫോളോവേഴ്‌സിന്റെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തു.
യൂട്യൂബ് ലിങ്ക് ദേവിയും അജ്മലും അവരുടെ സുഹൃത്തുക്കൾ വഴി നാട്ടിൽ നല്ല പ്രചാരണം കൊടുക്കുകയും ചെയ്തു.ഇതറിഞ്ഞ് അശോകദാസ് ദേവിയെ ശാസിക്കുകയും ചെയ്തു.
“മോളെ ഇതിപ്പോൾ എല്ലാവർക്കും മനസിലായല്ലോ നിധിനിപ്പോൾ എവിടെ പോയതാണെന്ന്.യാത്രയൊക്കെ രഹസ്യമായി വയ്ക്കണമെന്ന് ഞാൻ നിധിനോട് പ്രത്യേകം പറഞ്ഞിരുന്നതാ .ഇതിപ്പോൾ നിധിന്റെ ലോക്കേഷനും വിലാസവും ഒക്കെ ലോകം മുഴുവൻ അറിഞ്ഞ് കാണുമല്ലോ.”
“അങ്ങനെ പേടിക്കേണ്ട കാര്യമുണ്ടോ ?അതൊരു കൊച്ചു പയ്യൻ തുടങ്ങിയ യൂട്യൂബ് ചാനലാണ്.അവന്റെ പ്രായത്തിലുള്ളവരും കുറച്ചു സ്ത്രീകളും മാത്രമാണ് സബ്സ്ക്രൈബേഴ്സ് .”
“നാട്ടിൽ പോലും അവന് സ്വസ്ഥത കിട്ടിയിട്ടില്ല നിങ്ങൾക്ക് പേടിയില്ലേ,അത് അന്യ നാടാണ് അവനോട് സൂക്ഷിക്കാൻ പറഞ്ഞേയ്ക്കണം.ആ ആൺകുട്ടി അവന്റെ ഫ്ലാറ്റിനടുത്തുള്ള പാർക്കിൽ വച്ചാണ് സ്ഥിരം വീഡിയോ ചെയ്യുന്നത്.ആ പാർക്കിന്റെ പേര് എന്നും വീഡിയോയുടെ ഇൻട്രൊഡക്ഷൻ ടൈമിൽ അവൻ പറയാറുണ്ട്.തൽക്കാലം അവിടെ നിന്ന് ഒന്ന് മാറി നില്ക്കാൻ അവനോടു പറയൂ മോളെ.”
“ഞാൻ പറയാം.ഇപ്പോൾ എനിക്കും നല്ല ടെൻഷൻ തോന്നുന്നു,അടുത്താഴ്ച അവൻ ലണ്ടനിലേക്ക് പോകും.പിന്നെ നമുക്ക് പേടിയ്‌ക്കേണ്ട.”
“എല്ലാം പേടിയ്ക്കണം.സ്വകാര്യത സൂക്ഷിക്കണം.എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയ വഴി പരസ്യമാക്കുന്നത് അപകടമാണ്.പ്രത്യേകിച്ച് നിങ്ങളുടെ ശത്രുക്കൾ ആരാണെന്നു പോലും കണ്ടു പിടിക്കാൻ ഇതുവരെ നമുക്ക് സാധിച്ചിട്ടില്ല.മാത്യു മുതലാളിയാണോ ?അയാളുടെ മക്കളാണോ എന്നൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല.നിധിനെ സ്റ്റോർ റൂമിൽ പൂട്ടിയിട്ടത് താനാണെന്ന് ക്‌ളീനിംഗ് ബോയ് ഏറ്റു പറഞ്ഞില്ലേ.എല്ലാവർക്കും അറിയാം അത് സത്യമല്ലെന്നത്.തെളിവുകൾ ഒന്നും ഇല്ലാതെ കേസ്സുകൾ തെളിയിക്കാൻ നമ്മുടെ നാട്ടിൽ കഴിയില്ല മോളെ.അത് എന്നെക്കാൾ കൂടുതൽ അറിയാവുന്നത് നിനക്കല്ലേ.”
അന്ന് രാത്രി നിധിൻ സംസാരിച്ചപ്പോൾ ദേവി തന്റെ അഭിപ്രായം തുറന്നു പറഞ്ഞു.
“ഇവിടെ ഞാൻ സുരക്ഷിതനാണ് ദേവി.ഇപ്പോഴും എൻ്റെ കൂടെ ആളുകളുണ്ട്.ശിക്ഷ ശക്തമായത് കൊണ്ട് ,ഇവിടെ കുറ്റങ്ങൾ കുറവാണ്.ഇനി കുറച്ചു ദിവസം കൂടിയല്ലേ ഞാൻ ഇവരുടെ കൂടെയുള്ളു.എന്നാലും ഞാൻ സൂക്ഷിക്കുന്നുണ്ട്.നീ വിഷമിക്കാതിരിക്ക്.”
“ഇന്നെന്താ പരിപാടി,രാത്രിയിൽ എന്താ കഴിക്കാൻ സ്പെഷ്യൽ?.”
“ഇന്ന് പുറത്തു നിന്നാണ് ഞങ്ങൾ ഭക്ഷണം കഴിക്കുന്നത്.എന്റെ ജോലി കിട്ടിയ ചെലവ് പാർട്ടിയാണ് പിള്ളേർക്ക്.അവർക്കു ഇവിടെ പുതുതായി തുടങ്ങിയ റൂഫ് റെസ്റ്റോറന്റിൽ പോകണമെന്ന്.പിള്ളേരുടെ നിർബന്ധമല്ലേ.പോയി കളയാമെന്ന് ഞാൻ പറഞ്ഞു.”
“അതൊന്നും ലൈവ് ആക്കരുതെന്ന് സൽമാനോട് പറയണം.റെക്കോർഡ് ചെയ്തു വച്ചാൽ പിന്നീട് എപ്പൊഴെങ്കിലും പോസ്റ്റ് ചെയ്യാമല്ലോ.നിൻ്റെ ലൈവ് ലൊക്കേഷൻ ഇങ്ങനെ പബ്ലിക് ആക്കുന്നതിനോട് എനിക്ക് താല്പര്യമില്ല.”
“ഏയ് അതൊന്നുമില്ല.അവൻ നല്ല കുട്ടിയാണ്.ഇപ്പോൾ അവൻ എന്റെ ആരാധകനാണ്.നമ്മുടെ കുഞ്ഞും നാളെ ഇതുപോലെ നമ്മോടു കാണിക്കുമോ?ഇതേപോലെ സ്നേഹവും ആരാധനയുമൊക്കെ.”
“നീ രാത്രിയിൽ മടങ്ങി വന്നു എന്നെ വിളിക്കണം,എന്നാലെ ഞാനിന്ന് ഉറങ്ങുകയുള്ളു.”
“വേണ്ട ദേവി നേരത്തെ ഉറങ്ങിക്കൊള്ളൂ.ഇവിടത്തെ പന്ത്രണ്ടു മണി എന്ന് പറയുന്നത് നാട്ടിലെ ഒന്നര മണിയാണ് ,അത് വരെ ഈ അവസ്ഥയിൽ നിന്റെ ഉറക്കം കളയണ്ടാ.രാവിലെ ഞാൻ എന്റെ കുട്ടിയെ നേരത്തെ വിളിച്ചു കൊള്ളാം ,ഗുഡ് നൈറ്റ് .”
“എങ്കിൽ ശരി ഗുഡ് നൈറ്റ്.”
രാവിലെ വളരെ വൈകിയാണ് ദേവി ഉറക്കമുണർന്നത് .അവൾ കണ്ണ് തുറന്നു മൊബൈൽ എടുത്തു നോക്കി,നിധിന്റെ ഫോൺ കോളൊന്നും ഇതുവരെ വന്നിട്ടില്ല.മെസേജ് വല്ലതുമുണ്ടോ എന്ന് വാട്സാപ്പിൽ നോക്കി.ഒരു ഇമേജ് ഫയൽ കണ്ടു.ഡൗൺലോഡ് ചെയ്തു നോക്കി.നിധിനുംഅൻവറിന്റെ മക്കളുമൊന്നിച്ചുള്ള ഒരു സെൽഫി ആയിരുന്നു അത്.
റൂഫിന്റെ ടോപ്പിൽ അവർ ഒന്നിച്ചു നില്ക്കുന്നു.പിറകിൽ ദീപ പ്രഭയിൽ കുളിച്ചു നിൽക്കുന്ന ദുബായ് നഗരം.പിന്നിൽ കറുത്ത് നീലിച്ചു കിടക്കുന്ന ആകാശക്കാഴ്ച.അവൾ കണ്ണ് തിരുമ്മി ആ പടത്തിൽ ഒന്നും കൂടെ നോക്കി.
നിധിനെ ഫോൺ ചെയ്യാനായി അവൾ നമ്പറിൽ ഡയൽ ചെയ്തപ്പോഴാണ് പുറത്തു ആരോ സംസാരിക്കുന്ന ശബ്ദം കേട്ടത്.ഫോൺ താഴെ വച്ച്,ടോയ്‌ലെറ്റിൽ പോയി അവൾ ഫ്രഷായി വന്നു.
സ്വീകരണമുറിയിലെ സോഫയിൽ, അജ്മലും അശോകദാസും ഇരിക്കുന്നു.അവൾ ചുവരിലെ ക്ലോക്കിൽ നോക്കി,സമയം എട്ടായി,ഇന്ന് ഇതുവരെ റെസ്റ്റോറന്റ് തുറന്നില്ലേ.രുചികരമായ അരിപ്പത്തിരിയും മട്ടൻ കുറുമയും നഗരത്തിൽ രാവിലെ തന്നെ ലഭിക്കുന്ന ഏകസ്ഥലമാണ്.രാവിലെ നല്ല തിരക്കുള്ള സമയത്തു ഇവർ ഇവിടെയിരുന്നാലെങ്ങനെയാണ്.
ദേവിക്ക് നല്ല ദേഷ്യം തോന്നി.തുടക്കത്തിലേ തന്നെ എല്ലാം പാളി പോകും.ഹോട്ടൽ ബിസിനസ്സിൽ മത്സരമുണ്ടെങ്കിലും രുചിയാണ് മുഖ്യം,അത് കൃത്യ സമയത്ത്,വൃത്തിയിൽ ലഭിക്കുന്ന സ്ഥലത്തേയ്ക്ക് ജനം ഒഴുകി വരും.
“ഇന്നെന്താ കട തുറക്കുന്നില്ലേ ?”
“കട പതിവ് പോലെ തുറന്നു,സ്റ്റാഫ് എല്ലാം അവിടെയുണ്ട്.പക്ഷെ.”
അജ്മൽ ആ വാചകം മുഴുപ്പിച്ചില്ല.അപ്പോഴേക്കും അശോകദാസ് കയറി ഇടപെട്ടു.
“അവിടെ എല്ലാം സാധാരണ പോലെയാണ്.ഞങ്ങളിപ്പോൾ അങ്ങോട്ട് മടങ്ങുകയാണ്.”
“എന്നാലും നിങ്ങളിങ്ങനെ വരാറില്ലല്ലോ.അവിടെയെന്തെങ്കിലും പ്രശ്നമുണ്ടോ.സത്യം പറ .ഞാനങ്ങോട്ട് വരാം.നമുക്ക് പരിഹാരമുണ്ടാക്കാം.”
അജ്മലും അശോകദാസും പരസ്പരം മുഖത്തോട് മുഖം നോക്കി.രണ്ട് പേരും. എതിർവശത്തെ സോഫയിലിരിക്കുന്ന മാലതിയെ നോക്കി.അപ്പോഴാണ് അമ്മയും മാത്യുവും അവിടെ ഇരിക്കുന്ന കാര്യം ദേവി ശ്രദ്ധിക്കുന്നത്.
“എന്താ അമ്മേ ,അമ്മയുടെ മുഖം വല്ലാതെയിരിക്കുന്നത്?എന്താ അജ്മൽ ,ആരേലും എന്നോട് ഒന്ന് തുറന്നു പറ.”
“മോളെ …”
മാലതിയാണ് മറുപടി പറഞ്ഞത്.
“ഇന്നലെ രാത്രി മുതൽ നിധിനെ കാണാനില്ല.രാവിലെ അൻവറിന്റെ ഫോൺ വന്നപ്പോഴാണ് അജ്മലും അശോകനും ഓടി ഇങ്ങോട്ടു വന്നത്.ദുബായ് പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട്.നിധിൻ്റെ ഫോണിൽ പലപ്രാവശ്യം വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് എന്നാണ് പറയുന്നത്.”
“ഇന്നലെ രാത്രി നിധിൻ അൻവറിന്റെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നല്ലോ .”
ദേവി ഫോൺ എടുത്തുകൊണ്ടു വന്നു നിധിൻ ഇന്നലെ രാത്രി അയച്ച് തന്ന ഫോട്ടോ എല്ലാവർക്കും കാണിച്ചു കൊടുത്തു.
“നോക്ക് നിധിൻ കുട്ടികളോടൊപ്പം,എത്ര ഹാപ്പി ആയിരുന്നുവെന്ന്.പിന്നെ നിധിൻ എവിടെ പോകാനാണ്.”
ദേവി അലറി കരയാൻ തുടങ്ങി.അജ്മൽ ദേവിയുടെ അടുത്ത് വന്നിരുന്നു.ദേവിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“ദേവി ഇവിടത്തെ പോലെയല്ല ദുബായിൽ.അവിടെ എല്ലായിടത്തും ക്യാമറകളുണ്ട്.അങ്ങനെ ആർക്കും നിധിനെ ഒന്നും ചെയ്യാൻ കഴിയില്ല.നിയമങ്ങൾ ശക്തമാണ്.അതറിഞ്ഞു കൊണ്ട് ആരും അവനെ ഉപദ്രവിക്കാനൊന്നും ശ്രമിക്കില്ല.ഒരു പക്ഷെ ഇന്നലെ അവനു വഴി തെറ്റി മറ്റെവിടെയെങ്കിലും പോയതാകും.എന്തായാലും അൻവറിക്ക മലയാളി ഗ്രൂപ്പുകളിലെല്ലാം വിവരം അറിയിച്ചിട്ടുണ്ട്.ആരെങ്കിലും നിധിനെ ഉടനെ കണ്ടെത്തും,”
“ഫോൺ ഓഫ് ആയതെങ്ങനെയാ.അവനു ഫോൺ എടുത്തൂടെ,”
“ഒരു പക്ഷെ ഫോണിന്റെ ചാർജ്ജ് പോയതാകും.”
“അൻവറിനെ ഒന്ന് വിളിക്കൂ എനിക്കൊന്നു സംസാരിക്കണം.”
അജ്മൽ ഡയൽ ചെയ്തു നൽകിയ നമ്പറിൽ തിരിച്ച് ഹലോ പറയുന്നത് കാതോർത്തു ദേവി ഇരുന്നു.
“അജ്മലേ നിന്നോട് ഞാൻ അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞതല്ലേ,ഞാനിപ്പോൾ ഒരു പോലീസ് ഓഫീസറിനെ കാണാൻ വന്നതാണ്.”
“അജ്മലല്ല സംസാരിക്കുന്നത്, ഞാൻ ദേവിയാണ്,നിധിന്റെ ഭാര്യ.ഇന്നലെ അവിടെ എന്താണ് സംഭവിച്ചതെന്ന് എന്നോട് പറയൂ അൻവറിക്കാ .”
“ദേവി ഞങ്ങൾ ആറുപേരും ഒന്നിച്ചാണ് റൂഫ് റെസ്റ്റോറന്റിൽ പോയത്.നിധിൻ എന്റെ കുട്ടികളോടൊപ്പം നല്ല സന്തോഷത്തിലായിരുന്നു,ഞങ്ങൾക്കുള്ള മെനു സെലക്ഷൻ പോലും നിധിനാണ് ചെയ്തത്.ഇന്നലെ ബില്ല് പേ ചെയ്യാനും കൂടി എന്നെ സമ്മതിച്ചില്ല.ജോലി കിട്ടിയതിന്റെ ചെലവാണെന്നാണ് അവൻ പറഞ്ഞത്.എനിക്കവനെ എന്റെ സ്വന്തം അനുജനെ പോലെയായിരുന്നു.”
“എന്നിട്ടു?”
“ഭക്ഷണം കഴിഞ്ഞു ഇറങ്ങാൻ നേരമാണ് വാഷ് റൂമിൽ പോയി വരാമെന്നു പറഞ്ഞു നിധിൻ വീണ്ടും അകത്തേയ്ക്കു പോയത്.മുതിർന്ന രണ്ടു കുട്ടികളെ അവിടെ നിർത്തിയിട്ടു ഞാനും ഭാര്യയും ഇളയ മകനുമായി കാറിൽ വന്നു കാത്തിരുന്നു.അര മണിക്കൂർ കഴിഞ്ഞും നിധിനേയും കുട്ടികളെയും കാണാഞ്ഞു ഞാൻ നിധിൻ്റെ ഫോണിൽ വിളിച്ചു.ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.അവന്റെ ഐ ഫോണിൽ ഒട്ടും ചാർജ്ജ് നില്ക്കുന്നില്ലായെന്നു ഇന്നലെ കൂടി അവനെന്നോട് പരാതി പറഞ്ഞിരുന്നു.അങ്ങനെ ഓഫ് ആയതാകാമെന്നു ഞാൻ കരുതി.പിന്നെ ഞാൻ മൂത്ത മകൻ സൽമാന്റെ ഫോണിൽ വിളിച്ചു ,അവൻ പറഞ്ഞത് അവനും ഷിഫാനും വാഷ് റൂമിനു മുന്നിൽ ഏറെ നേരമായി കാത്ത് നില്ക്കുകയാന്നെന്നാണ്.ഞാൻ അപ്പോഴേ മുകളിൽ പോയി.എല്ലായിടത്തും അന്വേഷിച്ചു,എല്ലാവരോടും ചോദിച്ചു.ആരും അവൻ പുറത്തു പോകുന്നതായി കണ്ടിട്ടില്ല.പക്ഷെ അവനെ അകത്ത് എവിടെയും കണ്ടതുമില്ല.അപ്പോഴേ ഞാൻ അവിടെ നിന്നവരുടെ സഹായത്തോടെ പോലീസിൽ അറിയിച്ചു.”
“നിധിന് ഇന്നലെ എന്തെങ്കിലും ടെൻഷനുണ്ടായിരുന്നോ ഇക്കാ.”
“അങ്ങനെ ഒന്നും തോന്നിയില്ല.പക്ഷെ ഞങ്ങൾ ഇറങ്ങാൻ നേരം രണ്ടു പേര് റെസ്റ്റോറന്റിലേയ്ക്ക് കടന്നു വന്നിരുന്നു.അവരെ കണ്ടാണോ നിധിൻ പെട്ടെന്ന് വാഷ് റൂമിലേയ്ക്ക് കയറിയെതെന്ന സംശയം ക്യാമറ പരിശോധിച്ച പോലീസ് അഭിപ്രായപ്പെട്ടു.അവർ പെട്ടെന്ന് തന്നെ അവിടെ നിന്നിറങ്ങി പോയി.അവരുടെ കൂടെ നിധിൻ ഉണ്ടായിരുന്നില്ല എന്ന് ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമാണ്.അവരെ കണ്ട് പിടിക്കണം.ഉടനെ പോലീസ് അവരെ കണ്ടു പിടിക്കുമെന്നാണ് എന്റെ മനസ്സ് പറയുന്നത്.”
“നിധിൻ നിങ്ങളുടെ കൂടെയുമില്ല.റെസ്റ്റോറന്റിന്റെ ഉള്ളിലുമില്ല.പിന്നെ നിധിൻ എങ്ങോട്ടു പോകാനാണ്.എനിക്കൊന്നും മനസിലാകുന്നില്ല.എനിക്ക് എന്റെ നിധിനെ വേണം.എന്റെ കൊച്ചിന് അച്ഛനെ വേണം.”
ഫോൺ വച്ചിട്ട് ആർത്തലച്ചു കരയുന്ന ദേവിയുടെ പുതിയ മുഖം കണ്ടു എല്ലാവരും ഞെട്ടി.ഇടയ്ക്കു അട്ടഹസിക്കുകയും പിന്നീട് ചിരിക്കുകയും തലയാട്ടുകയും പിറുപിറുക്കുകയും ചെയ്ത ദേവിയുടെ ഭാവമാറ്റങ്ങൾ കണ്ടു എല്ലാവരും ഞെട്ടി.
മാലതി ഉടനെ തന്നെ അനുപമയെ വിളിച്ചു.ദേവിയെ നിയന്ത്രിക്കാൻ അനുപമയ്ക്കെ കഴിയൂ.മാലതി രാഹുലിനെയും വിളിച്ചു വരുത്തി.
(തുടരും…..)
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ്-31 - By Nisha Pillai - കൂട്ടക്ഷരങ്ങൾ