20-ആം നൂറ്റാണ്ടിൽ ജനിച്ച്, ജീവിച്ചു, 21 ആം നൂറ്റാണ്ടിന്റെ കാൽ ഭാഗവും കടന്ന് നിൽക്കുന്ന ഒരാൾ- പ്രായം വെറും മൂന്നക്കം മാത്രം എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന, 102 വയസ്സുള്ള അമ്മ. പ്രായത്തെ പിന്നിലാക്കി മുന്നോട്ടുള്ള പ്രയാണം വിസ്മയമാക്കുന്ന അമ്മയെപ്പറ്റി തന്നെയാണ് എഴുതുന്നത്.
” എന്താ മുത്തശ്ശി, കാലത്തു തന്നെ ഉഷാറിലാണല്ലേ”
” അതെ, ഞാൻ സൂര്യനമസ്കാരം ചെയ്യുകയാ. എല്ലാ ആസനങ്ങളും വഴങ്ങില്ല എങ്കിലും, ആരോഗ്യത്തിനും ഉന്മേഷത്തിനും നല്ലതാണെന്ന് കേട്ടു”.
അതെ, ആഗ്രഹമാണ് ആയുസ്സിന്റെ താക്കോൽ എന്ന് ജീവിതത്തിൽ കൂടി കാണിച്ചുതരുന്നു അമ്മ. തനതായ കാഴ്ചപ്പാടും അവലോകനവും അഭിപ്രായവും മുതലായുള്ളൊരാൾ. ഒരു നൂറ്റാണ്ടിലധികം നീളുന്ന കാലത്തിൻറെ പ്രതിനിധി.
കാലചക്രം തിരിച്ചു നടക്കില്ലല്ലോ. അതിനാൽ സമയത്തിനൊപ്പം ഉയരുകയും ഉണരുകയും പ്രവർത്തിക്കുകയും ചെയ്തു, പ്രായത്തിൻറെ അവശതകളെ മറികടക്കണം. ഇതാണ് ആപ്തവാക്യം.
ചിലപ്പോൾ കേൾക്കാം, “എനിക്ക് കുറച്ച് നന്തിയാർ വട്ടപ്പൂവ് വേണമെ”ന്ന്.
എന്തിനാ ഈ പ്രായത്തിൽ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. തലേദിവസം പൂവ് വെള്ളത്തിലിട്ട്, ആ വെള്ളം കൊണ്ട് കണ്ണു കഴുകി, നേത്രങ്ങളെ തണുപ്പും തിളക്കവും ഉള്ളതാക്കാൻ ശ്രമിക്കും. പഞ്ചേന്ദ്രിയങ്ങൾക്കും ഉണർവ്വ് നൽകി ദേഹശുദ്ധിയിൽ അതീവ ശ്രദ്ധാലുവാണ്. പ്രായം ഒരു വശത്തുകൂടി പതുക്കെ നടന്നു പോകും. അമ്മ ഈ കാലഘട്ടത്തിന്റെയും പ്രതിനിധിയാകാൻ പ്രയാസമില്ല. ഭക്ഷണത്തിലും ഒരു ന്യൂജൻ ആളാണ്. കഞ്ഞിയും കടുമാങ്ങയും മാത്രമല്ല, ന്യൂഡിൽസും പാസ്തയും പ്രിയപ്പെട്ടത് തന്നെ. നവമാധ്യമങ്ങളെയും അടുത്തറിയാൻ ശ്രമിക്കും.
കഴിഞ്ഞദിവസം പേരക്കുട്ടിയോട് ചോദിക്കുന്നു, “എനിക്ക് സെൽഫി എടുക്കാൻ അറിയില്ലല്ലോ. ഒന്ന് പഠിപ്പിക്കാമോ” എന്ന്. അതിശയോക്തിയല്ല – അതിനു പറയുന്ന ന്യായം. ഓർമ്മക്കുറവ് പ്രായം കൊണ്ടല്ല, തലച്ചോറിന്റെ ഉപയോഗക്കുറവ് കൊണ്ടാണെന്ന്. ഇന്നലെ വിഷണ്ണയായി കണ്ടപ്പോൾ ചോദിച്ചു, എന്തുപറ്റി? “എനിക്ക് ഒരു 100 തിരുവാതിരപ്പാട്ട് അറിയാമായിരുന്നു, ഇപ്പോൾ 20 എണ്ണമേ ഓർമ്മയുള്ളൂ. ഓണം ഒക്കെ വരുവല്ലേ. നീ ‘യൂട്യൂബ്’ എടുത്തുതരൂ, ഞാൻ പഠിച്ചു കൊള്ളാം”. 102 വയസ്സിന്റെ ഒരു ചെറിയ ആഗ്രഹം! ഏകാന്തതയെ മറികടക്കാൻ മണിക്കൂറുകൾ ഇരുന്ന് കഥകളി ‘യൂട്യൂബി’ൽ കാണും.
“നിങ്ങളുടെ പഠനം നിർത്തിയാൽ നിങ്ങൾ വൃദ്ധരാകും”, ഇതാണ് ദീർഘവീക്ഷണം.
പിറന്ന നാടിൻറെ പ്രത്യേകത ആവാം, വായനയോട് ഒരു പ്രത്യേക അഭിരുചി തന്നെ. സമകാലിക വർത്തമാനങ്ങൾ എല്ലാം അറിയാൻ ശ്രമിക്കും. പത്രത്താളുകൾ, ആദ്യാവസാനം വരെ അരച്ചുകലക്കി കുടിക്കും. ട്രംപ് – പുട്ടിൻ കൂടിക്കാഴ്ചയിൽ സമാധാനം ഉണ്ടാകുമോ എന്നൊക്കെ ചിന്തിക്കും. ഇടയ്ക്ക് പറയാറുണ്ട്,
“അച്യുതാനന്ദൻ എന്നെക്കാളും ഇളയതാണെങ്കിലും വേഗം പോയി” എന്നും “മമ്മൂട്ടിക്ക് ഇപ്പോൾ സിനിമയൊന്നുമില്ലേ?” എന്നുമൊക്കെ.
ഭാഗവതവും ആനുകാലിക പ്രസിദ്ധീകരണങ്ങളും ശാസ്ത്രപുസ്തകവും പ്രിയം തന്നെ. ദുഃഖത്തിന്റെ ഏണിപ്പടികൾ പലതും താണ്ടേണ്ടി വന്നുവെങ്കിലും, ഭക്തിയുടെയും, വായനയുടെയും മേലങ്കി കൊണ്ട് സ്വയം പ്രതിരോധിച്ചു. ഒരു കുഞ്ഞു പ്രശ്നത്തെ പോലും അതിജീവിക്കാതെ തളർന്നുവീഴുന്ന തലമുറയുടെ മുമ്പിൽ ഇവരൊക്കെ ഇച്ഛാശക്തികൊണ്ട് പോരാളി ആകുന്നു. പ്രായം ഒരിക്കലും ഉത്സാഹത്തെ കെടുത്തിയില്ല. പുതിയ കാഴ്ചകൾ, പുതിയ അറിവുകൾ, പുതിയ യാത്രകൾ ഒന്നിനും പ്രായം വെല്ലുവിളിയായില്ല.
ഞങ്ങൾ പറയും, “ഓർമ്മയുടെ കമ്പ്യൂട്ടർ അടിച്ചു പോയിട്ടില്ല”.
അശ്വതി മുതൽ രേവതി വരെയുള്ള എല്ലാ നാളുകളിലും ജനിച്ച കുടുംബാംഗങ്ങളുടെ പിറന്നാൾ മനപാഠമാണ്. ശരീര ശുദ്ധിക്കും മനശുദ്ധിക്കും പ്രയോജനകരമാണ് ‘നോയമ്പ്’, ഉപവാസം, എന്നുപറഞ്ഞ് അതിനും മുടക്കം വരുത്താറില്ല. നമ്മുടെ ശരീരവും ശ്രദ്ധിക്കും.
നീ തടിക്കുന്നു, നിനക്ക് വല്ല ‘സൂമ്പ’യും ചെയ്തുകൂടെ എന്ന് പറയും.
ആപാദചൂഡം വീക്ഷിക്കുന്നതുകൊണ്ട് ഞങ്ങൾ കളിയാക്കും, “നല്ലൊരു സ്കാനിംഗ് മെഷീൻ ആണെന്ന്”.
ചെറുതെന്ന് കരുതുന്ന ഒരുപാട് കാര്യങ്ങളിൽ ശ്രദ്ധാലുവാണ്. അമ്മയുടെ പ്രായം വിഷയമാക്കി എഴുതുന്നു എന്ന് പറഞ്ഞപ്പോൾ ഉത്സാഹത്തോടെ, ‘കെട്ടു കല്യാണവും’, വർഷങ്ങൾക്കപ്പുറമുള്ള ഒരു തിരുവിതാംകൂർ ജനതയുടെ വാങ്ങ്മയചിത്രം, ഓർമ്മകൾക്കു മങ്ങലില്ലാതെ വരച്ചുകാട്ടി. ഇങ്ങനെ പ്രായത്തെ പുച്ഛിച്ചുതള്ളി, പരാതികളും പരിഭവവും ആവലാതികളും ഇല്ലാതെ, ആഗ്രഹങ്ങളെ സ്നേഹിച്ച്, ആരോഗ്യത്തെ സംരക്ഷിച്ച്, 4 തലമുറകളുടെ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങി, 6 മക്കളെ അനുയോജ്യ കരങ്ങളിൽ ഏല്പിച്ച്, ജീവിതമെന്ന ചതുരംഗക്കളിയിൽ നല്ലൊരു പോരാളിയായി, 2 നൂറ്റാണ്ടിൻറെ നേർക്കാഴ്ചയായി, 102ലും ജൈത്രയാത്ര തുടരുന്നു!!. പ്രായത്തെ വെറും നമ്പറാക്കി, അന്യ ആശ്രയമില്ലാതെ, സ്വന്തം യാത്രയുടെ കപ്പിത്താനായി, കൊഴിഞ്ഞ ഇന്നലകളെ കാറ്റിൽപറത്തി, ഇന്നിന്റെ പ്രതിരൂപമായി യാത്ര തുടരുന്നു. — “ഇനിയും ഒരു അങ്കത്തിന് ബാല്യമുണ്ട്” എന്ന ഉൾവിളിയോടെ.
NB:- ചിരിയിലും നോട്ടത്തിലും ലജ്ജ കലർത്തി. ഇപ്പോൾ പറയുന്ന ഒരു ആഗ്രഹം, ചരമകോളത്തിൽ ‘മുൻ ശബരിമല മേൽശാന്തിയുടെ ഭാര്യ’ എന്നുള്ളത് മറന്നു പോകരുത് എന്ന്.


15 Comments
പ്രചോദനം പകരുന്ന ജീവിതം.. അമ്മയ്ക്ക് ആശംസകൾ..
ശ്രേഷ്ഠമാം മാതൃഹൃദത്തിനെന്തു
പ്രായമിതു ചൊല്ലുവാൻ…
പ്രായമൊരു വെറും ഫലിതമായിടാം
നേരിനെ മറന്നന്നൊരു കർമ്മമാവുകിൽ.
ശ്യാം മുനി 🙏
ഈ അമ്മയെയും എഴുത്തുകാരി മോളെയും അറിയാൻ കഴിഞ്ഞതിൽ സന്തോഷം സ്നേഹം
എന്റെ പ്രിയ കൂട്ടുകാരി ഗിരിജയുടെ അമ്മയാണ് ഈ 102 വയസ്സുകാരി. അമ്മ ഇപ്പോഴും പൂർണ്ണ ആരോഗ്യവതിയാണ്. അമ്മയുടെ ചിരി ഒരു കുഞ്ഞിനേപ്പോലെയാണ്. കഥകളി ഏറെ ഇഷ്ടമുള്ള അമ്മയ്ക്ക് തിരുവാതിരയും ഏറെ ഇഷ്ടം. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ മനോഹരമായി ഒരു മറവിയും ഇല്ലാതെ തിരുവാതിര പാട്ടുകൾ പാടും. അമ്മയ്ക്ക് ഇനിയും ദീർഘായുസ്സ് ജഗദ്വീശ്വരൻ നല്കട്ടെ🙏🙏🙏
❤️❤️
ആരോഗ്യകരമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സർവ്വേശ്വരൻ അമ്മയെ അനുഗ്രഹിക്കട്ടെ.. 🙏
❤️❤️
ആയുരാരോഗ്യത്തോടെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ. ലോകമുത്തശ്ശി എന്ന് ഗിന്നസ്സ് ബുക്ക് സ്വന്തം പേരിൽ ആക്കാൻ സാധിക്കും.
Super Jaya ,super
We can picturise your vivid description.
Blessed are those who have met her.and known her .She is a shining example of how to take life as it comes .You all are abundantly blessed and fortunate to be her offspring.
A well balanced personality who doesn’t rest on her laurels or sink into her sorrows.
Bhagavante Anugraham eppozhum undavatte
Well written Jayachechi.Vayanayil kooti Njan ellam orthu aaswadikkuka aayirinnu
കൊതിപ്പിക്കുന്ന യുവത്വം അമ്മയ്ക്ക് 👌👌❤️❤️❤️
പുതുതലമുറയ്ക്ക് പ്രചോദനമായി ആരോഗ്യകരമായി ജീവിതം തുടരാൻ സർവ്വേശ്വരൻ്റെ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏
Super Jaya ,super
We can picturise your vivid description.
Blessed are those who have met her.and known her .She is a shining example of how to take life as it comes .You all are abundantly blessed and fortunate to be her offspring.
A well balanced personality who doesn’t rest on her laurels or sink into her sorrows.
Bhagavante Anugraham eppozhum undavatte
ആദരം തോന്നുന്നു, ഈ അമ്മയോടു്.🙏
അവരെ പരിചയപ്പെടുത്തിയ എഴുത്തിനു് അഭിനന്ദനങ്ങൾ.👏
🙏
ഈ അമ്മയാവട്ടെ നമ്മുടെ റോൾ മോഡൽ♥️🌹
അമ്മയ്ക്ക് ആയുരാരോഗ്യസൗഖ്യങ്ങളുണ്ടാകട്ടെ 🙏
സ്നേഹം♥️♥️
ജയാ, ഇത് ഇന്നാണു വായിച്ചത്. എത്ര സന്തോഷo തന്ന വായന ! അമ്മയോട് സ്‌നേഹവും ആദരവും ആവോളം. മാതൃകാ ജീവിതo. ആയുരാരോഗ്യത്തോടെ മുന്നേറട്ടെ! മകളുടെ അമ്മയെഴുത്തിന് ആശംസകൾ !👌👌❤️❤️