പി ബി നാലുപാടും നോക്കി. ആരും അടുത്തില്ലായെന്ന് ഉറപ്പായപ്പോൾ ദേവിയുടെ ചെവിയിൽ സ്വകാര്യമായി എന്തോ പറഞ്ഞു.
പി ബി നൽകിയ ഫോണിലെ ദൃശ്യങ്ങൾ ദേവി പരിശോധിച്ചു. അവൾ ഞെട്ടലോടെ പി ബി യെ നോക്കി.
“അയ്യോ, ഇതെങ്ങനെ. “
പി ബി ഫോൺ തിരികെ വാങ്ങി, ഫോണിൽ ഒരു നമ്പർ ഡയൽ ചെയ്തു. കുറെ നേരത്തിന് ശേഷമാണ് മറു വശത്ത് ഫോണെടുത്തത്.
“സാറെ ആ വാട്സാപ്പ് ഒന്ന് ചെക്ക് ചെയ്യണേ. “
എന്തെങ്കിലും ഇങ്ങോട്ട് തിരിച്ച് ചോദിക്കുന്നതിന് മുൻപ്, പി ബി ഫോൺ കട്ട് ചെയ്തു.
ഇൻസ്പെക്ടർ രമേഷ് കോടതിയിൽ നിന്നും തിരികെ വീട്ടിലേക്ക് പോകുകയായിരുന്നു. നല്ല വിശപ്പ്, രാവിലെ തൊട്ട് നല്ല തിരക്കാണ്, അതിനിടയിലാണ് ഓരോരുത്തൻമാരുടെ വാട്ട്സാപ്പ് മെസേജും വിളിയും.
ഇന്ന് മോളുടെ പിറന്നാളാണ്, ഒരേയൊരു മകളാണ്, അവൾ ആഹാരം കഴിക്കാതെ തന്നെയും കാത്തിരിക്കും. ഹെഡ് കോൺസ്റ്റബിൾ സലീമിനോട് ഒരു കേക്ക് വാങ്ങി കൊടുത്ത് വിടണമെന്ന് പറഞ്ഞിട്ടുണ്ട്.
ഭാര്യയൊരുക്കിയ ഒന്നാന്തരം പിറന്നാൾ സദ്യയും കഴിച്ച് ഒരു ചെറിയ മയക്കം, വൈകിട്ട് കേക്ക് കട്ടിംഗ്, അത് കഴിഞ്ഞു മകളോടൊപ്പമുള്ള ഫോട്ടോ സെഷൻ. വീണ്ടും യൂണിഫോം ധരിച്ച് സ്റ്റേഷനിലേക്ക്, സമാധാനം തോന്നി, ഇത് വരെ എമർജൻസി കാളുകൾ ഒന്നും വന്നിട്ടില്ല.
ഡ്രൈവറോടൊപ്പം ജീപ്പിൽ ഇരിക്കുമ്പോഴാണ് ഫോൺ നോക്കിയത്, അപരിചിതമായ ഒരു നമ്പറിൽ നിന്നുമൊരു വീഡിയോ, തുറന്ന് നോക്കി. കണ്ട കാഴ്ച ഇൻസ്പെക്ടർ രമേഷിനെ ഞെട്ടിച്ചു. വീഡിയോയിലെ അരോചകമായ ശബ്ദം കേട്ടിട്ടാകും ഡ്രൈവർ ഒരു അശ്ളീല ചിരി ചിരിച്ചു. രമേഷ് പെട്ടെന്ന് വീഡിയോ മ്യൂട്ട് ആക്കി.
താനും സഞ്ജീവ് സാറും തമ്മിലുള്ള സൗഹൃദബന്ധം ഡിപ്പാർട്ട്മെൻ്റിൽ പാട്ടാണ്. സഞ്ജീവ് സാറും താനും ഒന്നിച്ച് കോളേജിലെ രണ്ട് പെൺപിള്ളേരുമായി ഊട്ടിയിൽ കറങ്ങിയ സമയത്ത് എടുത്ത വീഡിയോ ആണിത്. ഇതാരാണ് എടുത്തത്, ഇതെങ്ങനെ ലീക്കായി. സഞ്ജീവ് സാറിൻ്റെ ഫോണിൽ നിന്നും ചോർന്നതാണോ? അതോ ആ പിള്ളേര് തന്നെ ചോർത്തിയത് ആണോ.
ഒരു നെറ്റ് ഡ്രൈവിങ്ങിനിടയിലാണ് എം ഡി എം ഏ യുമായി രണ്ട് കിളുന്ന് പെൺ പിള്ളേരെ പിടിക്കുന്നത്. രണ്ടിനും സ്വന്തം മകളുടെ പ്രായമേയുള്ളൂ. സാറിനോട് താൻ വേണ്ടായെന്ന് പറഞ്ഞ് ഒഴിവായതായിരുന്നു. പക്ഷേ സഞ്ജീവ് സാർ തന്നെ പെടുത്തിക്കളഞ്ഞു. ഒന്നിച്ച് ഊട്ടിയിലേക്ക് ഒരു വീക്കെൻഡ് ട്രിപ്പ് നടത്തി.
പഴയൊരു കൈക്കൂലി കേസിൽ നിന്നും തന്നെ രക്ഷപ്പെടുത്തിയത് സഞ്ജീവ് സാറാണ്. അതിന് ശേഷം അയാൾക്ക് തന്നോട് ഒരു ഉടമ മനോഭാവമായിരുന്നു. തൻ്റെ പല കീഴ് ജീവനക്കാരും അതിൻ്റെ പേരിൽ തന്നെ പ്രത്യക്ഷത്തിലും പരോക്ഷമായും കളിയാക്കിയിടുണ്ട്.
സഞ്ജീവിൻ്റെ മരണത്തിൽ സങ്കടത്തേക്കാൾ ആശ്വാസമായിരുന്നു. അടിമത്വം അവസാനിച്ചതിൻ്റെ സന്തോഷം. പക്ഷേ അത് അധികം നീണ്ടു നിന്നില്ലല്ലോ.
ഇതിപ്പോൾ ആകെ നാണക്കേടായി പോയല്ലോ. ജോലിയിലാണെങ്കിൽ ഉടനെ ഒരു പ്രൊമോഷൻ കിട്ടേണ്ടതാണ്. വീട്ടിലറിഞ്ഞാൽ തൻ്റെ ഭാര്യ പിണങ്ങി പോകും, മകളുടെ ഭാവി എന്താകും. ഇതുവരെ സമ്പാദിച്ച പേരും കീർത്തിയും ഒക്കെ ഇതോടെ അവസാനിക്കും. സസ്‌പെൻഷനും ചീത്തപ്പേരും മാത്രം ബാക്കിയാകും.
ഡ്രൈവറുടെ കണ്ണുകൾ തന്റെ മുഖത്ത് തന്നെയാണ്, അയാൾ തന്റെ മുഖഭാവങ്ങൾ ശ്രദ്ധിച്ച് പഠിക്കുകയാണ്. മെല്ലെ ഫോണെടുത്തു പോക്കറ്റിൽ വച്ചു. ഡ്രൈവറെ നോക്കി പുഞ്ചിരിച്ചു. മുഖത്ത് ഭാവവ്യത്യാസം വരുത്താതിരിക്കാൻ ശ്രമിച്ചു.
ഇതെങ്ങനെ സംഭവിച്ചു?മൂന്നാറിലെ കാര്യങ്ങൾ അറിയാവുന്നത് സഞ്ജീവ് സാറിനും തനിക്കും ആ പെൺകുട്ടികൾക്കും മാത്രമാണ്. ആരോട് ചോദിക്കും ?സഞ്ജീവ് സാറായിരുന്നു എല്ലാത്തിൻ്റേയും സൂത്രധാരൻ, അയാളിപ്പോൾ ജീവനോടെ ഇരുപ്പില്ല. പിന്നെ ആ പെൺകുട്ടികൾ അവരുടെ വിലാസം, ഫോൺ നമ്പർ ഇതൊന്നും തനിക്കറിയില്ല. അറിയാവുന്നത് സഞ്ജീവ് സാറിന് മാത്രമാണ്, സാറിപ്പോൾ ജീവനോടെ ഈ ലോകത്തുമില്ല.
കേസ് ആക്കാത്തതുകൊണ്ട് അവരുടെ വിവരങ്ങളൊന്നും സ്റ്റേഷനിലും കാണില്ല. സഞ്ജീവ് സാറിന്റെ കമ്പ്യൂട്ടർ ആണ് എല്ലാത്തിന്റേയും ഉറവിടം. നഗരത്തിൽ കേസിൽ പെടുന്ന പെൺകുട്ടികളുടെയും മാന്യതയുടെ മുഖം മൂടി ഇട്ടവരുടെയും ഡിജിറ്റൽ തെളിവുകൾ അയാൾ ലാപ്ടോപ്പിൽ ശേഖരിച്ചു വയ്ക്കാറുണ്ടായിരുന്നു. പിന്നീട് അവരെയൊക്കെ ബ്ലാക്‌മെയിൽ ചെയ്യും, ഉപയോഗിക്കും, പണമായോ ശരീരമായോ അയാൾ കൂലി വാങ്ങിയിരിക്കും. വളരെ മ്ലേച്ഛനാണയാൾ.
ഒരിക്കൽ പോലും സഞ്ജീവ് സാറിനെ തന്റെ വീട്ടിലേയ്ക്കു കൂട്ടികൊണ്ടു പോയിട്ടില്ല. അതിനു കാരണം അയാളുടെ വൃത്തികെട്ട സ്വഭാവമാണ്. അയാളുടെ ഏറ്റവും അടുത്ത സുഹൃത്തായ വിമലിന്റെ ഫാമിലി തകർന്നത് സഞ്ജീവ് കാരണമാണ്. വിമലിന്റെ മകനെ കണ്ടാൽ സഞ്ജീവിന്റെ മകനാണെന്ന് ഡി എൻ എ ടെസ്റ്റ് ചെയ്യാതെ കണ്ടു പിടിക്കാൻ കഴിയും എന്നൊരു പറച്ചിൽ പോലീസുകാരുടെ ഇടയിൽ ഉണ്ട്.
സ്റ്റേഷനിൽ എത്തിയപ്പോൾ സഞ്ജീവ് സാറിന്റെ മേശപ്പുറത്തിരുന്ന പഴയ ഫയലുകളൊക്കെ ഒന്ന് തപ്പിയെടുത്തു. അതൊക്കെ ഒരു കാർട്ടണിൽ അടുക്കി വച്ചിരുന്നു. അതൊക്കെ തന്റെ ജീപ്പിൽ എടുത്തു വയ്ക്കാൻ പോലീസിനോട് പറഞ്ഞു.
“താനെന്തിനാണിങ്ങനെ പേടിക്കുന്നത്, ഒന്നുമില്ലെങ്കിലും താനൊരു പോലീസുകാരനല്ലേ. “
ഇൻസ്പെക്ടർ രമേഷ് ധൈര്യം സംഭരിച്ചു. അയാൾ ക്യാബിനിൽ നിന്നും പുറത്തിറങ്ങിയപ്പോൾ, അത് കണ്ട് ഡ്രൈവർ ഓടി വന്നു.
“പുറത്തേയ്ക്ക് പോകണോ സാർ. “
“ഇല്ല അരമണിക്കൂർ കഴിയട്ടെ. താൻ ചായ കുടിച്ചു വരൂ. “
സ്വകാര്യത തേടി ജീപ്പിനടുത്തേക്ക് നടന്നു. അടുത്തെങ്ങും ആരുമില്ല എന്ന് ഉറപ്പു വരുത്തി. ആ വീഡിയോ ഫയൽ വീണ്ടും വീണ്ടും പ്ലേ ചെയ്തു. ഇതൊക്കെ താനാണ് കാണിക്കുന്നതെന്ന് ഓർത്തപ്പോൾ അറപ്പ് തോന്നി.
“ശ്ശെ താൻ എന്തൊക്കെയാണ് കാണിക്കുന്നത്. എന്തൊക്കെ വൃത്തികേടാണ് ആ പെൺകുട്ടികളോട് താൻ പറയുന്നത്. ഭാര്യയും മകളും തൻ്റെ മുഖത്ത് കാർക്കിച്ചു തുപ്പും. “
രമേഷ് ലജ്ജയോടെ കണ്ണുകൾ അടച്ചു താനെന്തൊരു പോലീസ് ഓഫീസറാണ്. ശരിക്കും മണ്ടനാണ് താൻ. ആ വീഡിയോയിൽ താനും ആ പെൺകുട്ടികളും മാത്രമേയുള്ളൂ. അതിശയം തന്നെ, സഞ്ജീവ് സർ ആ വീഡിയോയിലെ ഇല്ല. എത്ര വിദഗ്ധമായിട്ടാണ് ആ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. അഭിനയിക്കുകയല്ല, താൻ ആ രംഗങ്ങളിൽ ജീവിക്കുകയാണ്. മദ്യലഹരിയിൽ ആണെന്ന് മാത്രം.
ഇൻസ്പെക്ടർ രമേഷ് ആ നമ്പറിലേയ്ക്ക് തിരിച്ചു വിളിച്ചു. ഫോൺ നമ്പർ സ്വിച്ച്ഡ് ഓഫ് ആണ് എന്ന സന്ദേശമാണ് ലഭിച്ചത്. നല്ല പോലീസ് ഭാഷയിൽ ഒരു മറുപടി ശബ്ദ സന്ദേശം അയയ്ക്കാനാണ് അപ്പോൾ തോന്നിയത്. പക്ഷെ മറുവശത്തു ആരാണെന്നു അറിയാതെ അവർക്കു പ്രകോപനം ഉണ്ടാക്കാൻ താൻ ഒട്ടും ആഗ്രഹിക്കുന്നില്ല.
സഞ്ജീവ് സാറിന്റെ ഡ്രൈവറായ മഹേഷിനെ വിളിച്ചു. ഒറ്റ റിങ്ങിൽ തന്നെ അയാൾ ഫോണെടുത്തു.
“എന്താ സാർ. “
“താനെവിടെയാണ്, എനിക്ക് തന്നെ ഒന്ന് അത്യാവശ്യമായി കാണണം,
അര മണിക്കൂറിനകം മഹേഷ് എത്തി. രഹസ്യമായി അവനോടു സംസാരിക്കാനായി അവനെയും കൊണ്ട് ജീപ്പിൽ ഒന്ന് കറങ്ങി.
“സാർ, വീട്ടിലും സ്റ്റേഷനിലും ചായക്കടയിലും ഇരുന്നൊന്നും സൗകര്യമായി സംസാരിക്കാൻ കഴിയില്ല. ചുറ്റും ചാരന്മാരാണ്, ഇവിടെ ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസി ഉണ്ട്. അവർ പല രൂപത്തിൽ ഇവിടൊക്കെ കറങ്ങുന്നുണ്ട്. അതിൽ പെണ്ണുങ്ങളും കുട്ടികളുമുണ്ട്. അവരെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സഞ്ജീവ് സാർ അത് കണ്ടു പിടിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ അങ്ങേരങ്ങു പോയില്ലേ. “
“മഹേഷേ, അങ്ങേരുടെ ലാപ്ടോപ്പ് എവിടെയാണ്?അതിൽ ആ ഡിറ്റക്ടീവ് ഏജൻസിയെക്കുറിച്ച് എന്തെങ്കിലും തെളിവുകൾ ഉണ്ടാകില്ലേ. വേറെ ആരും അറിയാതെ നമുക്ക് അതൊന്ന് പരിശോധിക്കാൻ കഴിയുമോ? “
“ലാപ്ടോപ്പ് എന്റെ മുറിയിലുണ്ട് സാർ, പക്ഷെ ഇത് സീൽ ചെയ്തു എന്നെ സഞ്ജീവ് സാർ ഏല്പിച്ചതാണ്. ഇത് വേറെ ആരുടെയും കയ്യിൽ എത്തരുതെന്നു പ്രത്യേകം പറഞ്ഞിരുന്നു. “
“ഇത് എപ്പോഴാണ് മഹേഷിനെ ഏല്പിച്ചത്?”
“ആ വക്കീലിനെ കാണാൻ ആ രാത്രിയിൽ പോയില്ലേ. അന്ന് സന്ധ്യ സമയത്ത് എൻ്റെ വീട്ടിൽ കൊണ്ട് വന്നു തന്നതാണ്. ചുറ്റും അപകടമാണെന്നു മനസിലാക്കി കാണും, അന്നാണ് സാർ ആ വക്കീൽ പെണ്ണിന്റെ കഴുത്തു അറുക്കാൻ നോക്കിയത്. അവളെ കൊല്ലാനിട്ടു പറ്റിയതുമില്ല, സാർ ആരുടെയൊക്കെയോ ചതിക്കുഴിയിൽ വീഴുകയും ചെയ്തു. “
“സാറിന്റെ ലാപ്ടോപ്പ് കിട്ടിയാൽ നമുക്ക് ഈ കേസ്സ് പെട്ടെന്ന് തെളിയിക്കാൻ കഴിഞ്ഞേനെ. “
“ലാപ്ടോപ്പിൽ എന്തെങ്കിലും ഉണ്ടാകുമോ എന്ന് സംശയമാണ്, സഞ്ജീവ് സാറല്ലേ, ആളാരാ മോൻ? ഒരു പക്ഷെ അയാളുടെ ബാങ്ക് ലോക്കറിൽ…. എന്തെങ്കിലും തെളിവുകൾ കാണും”
“അതിനു ലോക്കർ എങ്ങനെ തുറക്കും. സാർ മരിച്ച് പോയില്ലേ, ഇനി നിയമപ്രകാരം സാറിന്റെ നോമിനിയ്ക്കു അല്ലേ തുറക്കാൻ അനുമതിയുള്ളൂ. സർ അവിവാഹിതനായത് കൊണ്ട് അങ്ങനെയൊരാളുണ്ടാകുമോ?”
“സാറിന്റെ ബാങ്ക് അക്കൗണ്ടിൻ്റേയും ലോക്കറിന്റേയും അവകാശി വിമൽ സാറിന്റെ ഭാര്യയാണ്. ഒരു പക്ഷെ അവർ നമ്മളെ സഹായിച്ചാൽ. “
“നമുക്ക് നോക്കാം, ആദ്യം ലാപ്ടോപ്പ്, പിന്നെ ലോക്കർ. “
“സാർ ഇന്ന് രാത്രി എൻ്റെ വീട്ടിലേയ്ക്കു വാ. ലാപ്ടോപ്പ് നമുക്ക് പരിശോധിക്കാം. എന്നെ വളരെ വിശ്വസ്തതയോടെ ഏല്പിച്ചതാണ്, ഞാൻ കയ്യിൽ തന്ന് വിടില്ല. സാറിനോട് വിശ്വാസ വഞ്ചനയല്ലേ ഞാൻ കാണിക്കുന്നതെന്ന് എനിക്കൊരു തോന്നൽ. “
“എല്ലാം നല്ലതിന് വേണ്ടിയല്ലേ. നമുക്ക് സാറിന്റെ ശത്രുക്കളെ കുറിച്ച് അറിയാൻ കഴിയില്ലേ. പിന്നെ ഈ ഇലക്ട്രോണിക് സാധനങ്ങൾ ഉപയോഗിക്കാതെ വച്ചിരുന്നാലും കേടായി പോകത്തല്ലേയുള്ളു. “
“അതും ശരിയാണ്, സാർ എന്തായാലും ഈ ലോകത്തു നിന്നും പോയി. ആ ലാപ്ടോപ്പ് കൊണ്ട് ആർക്കെങ്കിലും, എന്തെങ്കിലും പ്രയോജനം ഉണ്ടാകട്ടെ. “
മഹേഷിന്റെ വീടിന്റെ ലൊക്കേഷൻ പറഞ്ഞു തന്നിട്ട് അയാൾ പോയി.
സൈബർ സെല്ലിൽ വിളിച്ചിട്ടു ആ ഫോൺ നമ്പർ നൽകി. ആ നമ്പർ ആക്റ്റീവ് ആകുമ്പോൾ തന്നെ ഉടൻ അറിയിക്കണമെന്ന് നിർദ്ദേശം നൽകി.
ഉടൻ തന്നെ ജീപ്പിനടുത്തേയ്ക്കു നടന്നു, ഡ്രൈവർ അടുത്തെത്തി.
“താൻ പൊയ്ക്കോ, ഞാൻ ജീപ്പും കൊണ്ട് വീട്ടിൽ പോകുകയാണ്, എൻ്റെ മോളുടെ പിറന്നാളാണിന്ന്. “
സന്ദീപ് സാറിന്റെ ഫയലുകളുമായി വീട്ടിലേയ്ക്കു പോകാനായി ഇറങ്ങി. ഫോണിൽ നിന്നും ആ വീഡിയോ ഡിലീറ്റ് ആക്കണം, ഒരു പക്ഷെ ഭാര്യയോ മകളോ കണ്ടാൽ…. അത് മതി തെളിവാണത്, ആരെങ്കിലും കണ്ടാൽ ഫേക്ക് എ ഐ വീഡിയോ എന്ന് പറയാം. പക്ഷെ ഇത് ഫേക്ക് വീഡിയോ അല്ലെന്നു തന്റെ മനഃസാക്ഷിക്കറിയില്ലേ.
കല്യാണം കഴിഞ്ഞു പതിനെട്ടു വർഷങ്ങളായി. ഇതിനു മുൻപ് ഒരിക്കൽ പോലും ഭാര്യയെ വഞ്ചിക്കണമെന്നു തോന്നിയിട്ടേയില്ല. ആ സമയത്ത് എന്ത് സംഭവിച്ചു തനിക്ക്, ചാപല്യം. ഇതിപ്പോൾ നിസാരമായൊരു അബദ്ധമല്ല. അവളറിഞ്ഞാൽ തന്റെ മുഖത്ത് ചൂല് കൊണ്ട് അടിക്കും.
ആ നമ്പറിലേക്ക് ഒന്നും കൂടെ ഡയൽ ചെയ്തു. ഫോൺ റിങ്ങ് ചെയ്യുന്നുണ്ട്. പെട്ടെന്ന് മറുവശത്തൊരു പുരുഷ ശബ്ദം കേട്ടു.
“രമേഷ് സാറെ, അത് വെറും സാമ്പിളാണ്. യഥാർത്ഥ വീഡിയോ പിന്നീട്… അയയ്ക്കാം”
“നിങ്ങൾക്ക് എന്താ വേണ്ടത്. ഞാനാരാണെന്ന് നിങ്ങൾക്കറിയില്ലേ. “
“സാറിനെ എനിക്ക് ശരിക്കും അറിയാം, പക്ഷേ സാറിൻ്റെ ഭാര്യയ്ക്ക് ശരിക്കും സാറിനെ മനസ്സിലായിട്ടില്ല. അടുത്ത വീഡിയോ അവരുടെ ഫോണിലേക്ക് ഇട്ടേക്കാം. “
“വേണ്ട നിങ്ങൾക്ക് എന്താ വേണ്ടത്. “
“അങ്ങനെ വഴിക്ക് വാ സാറേ. “
അയാൾ കാൾ കട്ടാക്കി കളഞ്ഞു.
ഡ്രൈവ് ചെയ്യുന്നതിനിടയിൽ താൻ വല്ലാതെ വിയർക്കുന്നത് രമേഷ് മനസിലാക്കി. ഇടനെഞ്ചിൽ കൊളുത്തി വലിക്കുന്ന വേദനയാണ്. നെഞ്ചിൽ എന്തോ പ്രശ്നമുണ്ടെന്ന തോന്നലുണ്ടായി. ജീപ്പ് നിർത്തി ആ വീഡിയോ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യണം. അതിന് മുമ്പ് ഗൂഗിൾ ഡ്രൈവിൽ സുരക്ഷിതമായി അപ്‌ലോഡ് ചെയ്യണം. വീട്ടിലറിയിക്കുന്നതിന് മുൻപ് തൻ്റെ സൈഡ് ക്ലിയറാക്കണം.
പോലീസുകാരനാണെങ്കിലും കള്ളത്തരങ്ങൾ ചെയ്യുമ്പോൾ ഇപ്പോഴും കൈ വിറയ്ക്കാറുണ്ട്. അനാവശ്യമായ ചാറ്റുകളും ഫോട്ടോകളും ഫോണിൽ നിന്നും റിമൂവ് ചെയ്തതിന് ശേഷം ജീപ്പ് അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പറത്തി വിട്ടു.
കാഷ്യാലിറ്റിയിൽ നിന്നും നേരെ ഐ സി യു വിലേയ്ക്ക് കൊണ്ട് പോയി, മൈനർ അറ്റാക്ക് ആണെന്ന് ഡോക്ടർ പറഞ്ഞു. ഭാര്യയും മകളും കരഞ്ഞ് കൊണ്ട് പുറത്ത് നിൽക്കുന്നത് ഗ്ലാസ് വിൻഡോയിലൂടെ കണ്ടു.
സ്റ്റേഷനിൽ നിന്നും എ എസ് ഐ സലീം വന്നിട്ടുണ്ട്. അയാൾ ഭാര്യയുമായി സംസാരിക്കുന്നു. കരയുന്ന മകളെ അയാൾ തോളിൽ തട്ടി ആശ്വസിപ്പിക്കുന്നു. നഴ്സ് അയാളുടെ മാലയും പേഴ്സും സ്വിച്ച് ഓഫ് ആക്കിയ മൊബൈൽ ഫോണും ഒരു കവറിലാക്കി അവരെ ഏൽപ്പിക്കുന്നു.
തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവർ അനാഥരാകും. പലരും ഇങ്ങനെ അവരെ ആശ്വസിപ്പിക്കാനായി ചുറ്റും കൂടും. രമേഷിന് പെട്ടെന്ന് ദേഷ്യം വന്നു. ശരീരത്തിൽ ഘടിപ്പിച്ച യന്ത്രങ്ങളിൽ നിന്നും അസ്വാരസ്യം ഉണ്ടാക്കുന്ന ശബ്ദങ്ങൾ കേട്ട് നഴ്സ് ഡോക്ടറെ കൂട്ടി കൊണ്ട് വന്നു.
“ബ്ലഡ് പ്രഷർ ക്രമാതീതമായി കൂടുന്നു. ഈ ഇൻജക്ഷൻ നൽകൂ. “
നഴ്സിങ്ങ് സ്റ്റാഫ് പരക്കം പായുന്നത് കണ്ടിട്ട് രമേഷിന് ധൈര്യം ചോർന്ന് പോകുന്നത് പോലെ തോന്നി.
വിൻഡോയിലൂടെ ഡ്രൈവർ മഹേഷിനെ കണ്ടു. അയാൾ പുറത്ത് നിന്ന് അത്യാവശ്യമായി രമേഷിനെ കാണണമെന്ന് ബഹളം വയ്ക്കുന്നു. രമേഷ് പുറത്തെ ബഹളം ശ്രദ്ധിച്ചു.
“ആരെയും ഇങ്ങോട്ട് കടത്തി വിടണ്ടെന്ന് വാച്ചറോട് പറയൂ. രോഗിയുടെ കണ്ടീഷൻ മോശമായി വരുന്നു. “
ഇതൊന്നും ശ്രദ്ധിക്കാതെ ഐ സി യു വിൻ്റെ വാതിൽ തള്ളി തുറന്നു മഹേഷ് രമേഷിനടുത്തെത്തി.
“സാറേ സൈബർ സെല്ലിൽ നിന്നും വിളി വന്നു. സാറ് നൽകിയ ആ നമ്പർ സ്വിച്ച് ഓൺ ആക്കിയിരുന്നു. ലൊക്കേഷൻ നമ്മുടെ പോലീസ് സ്റ്റേഷനടുത്തുള്ള ചായക്കടയായിരുന്നു. ഇപ്പോൾ ആ ലൊക്കേഷൻ ഈ ആശുപത്രിയാണെന്ന് കാണിച്ചു. ആരോ സാറിൻ്റെ കൂടെ തന്നെയുണ്ട്. ഒരു പോലീസുകാരനെ, ഇവിടെ ഡ്യൂട്ടിയ്ക്കിടാൻ സർക്കിൾ സാറിനോട് പറയട്ടെ. “
രമേഷ് തല കുലുക്കി. മരുന്നിൻ്റെ മയക്കത്തിൽ അയാളുടെ കണ്ണുകൾ അടഞ്ഞടഞ്ഞ് വന്നു.
മഹേഷ് ബൈക്ക് പാർക്കിംഗിലേക്ക് നടന്നു, അവിടെ ഇരുട്ടിൽ അയാളെ കാത്ത് ഒരാൾ നിന്നിരുന്നു.
” ഇനി അയാൾ ആ കിടക്കയിൽ നിന്നും എണീറ്റു നടക്കുമെന്ന് തോന്നുന്നില്ല. ആ സിം കാർഡ് എവിടെ. “
ഹോസ്പിറ്റൽ വരാന്തയിൽ വച്ചിരുന്ന ഡസ്റ്റ് ബിന്നിലേക്ക് പി ബി വിരൽ ചൂണ്ടി കാട്ടി.
“അവിടെയുണ്ട്. “
സഞ്ജീവിൻ്റെ ലാപ്പ്ടോപ്പിൽ നിന്നും മഹേഷ് പകർത്തി നൽകിയ ഡാറ്റ ഉള്ള ഹാർഡ് ഡിസ്ക് ഏജൻ്റ് പി ബി യുടെ കയ്യിൽ സുരക്ഷിതമായിരുന്നു.
“എന്തായാലും ആ വീഡിയോ പ്രയോജനപ്പെട്ടു. “
പ്രത്യുപകാരമായി പി ബി നൽകിയ അഞ്ഞൂറിൻ്റെ രണ്ട് നോട്ടുകെട്ടുകൾ മഹേഷ് ഓവർക്കോട്ടിനകത്തുള്ള പോക്കറ്റിൽ വച്ചു. രണ്ട് പേരും രണ്ട് കവാടങ്ങളിലൂടെ ആശുപത്രിയിൽ നിന്നും പുറത്ത് കടന്നു.
(തുടരും…. )
. ✍️✍️ നിഷ പിള്ള

