ഒന്നാം ഭാഗം മുതൽ വായിക്കൂ.
ഭാഗം.. 8
ഡോക്ടർ ഫ്രീയാണെന്നു പറഞ്ഞ സമയമായെന്ന് ക്ലോക്കിലെ സൂചികൾ പറഞ്ഞപ്പോൾ ഗായത്രി പതിയേ ഫോണെടുത്തു.
“പറയൂ ഗായത്രീ…. ”
മറുതലയ്ക്കലെ സ്വരം …
മഹാബലിപുരംയാത്രയെപ്പറ്റി കേട്ടപ്പോൾ ഒരുനിമിഷത്തെ മൗനത്തിനുശേഷം ഡോക്ടർ തുടർന്നു:
” ഇപ്പോൾ ഇങ്ങനെയൊരു യാത്രപോവരുത് . ഒരുഭാഗം തടാകവും ചതുപ്പും മറുഭാഗം കടലുമായ പ്രദേശമാണ് മഹാബലിപുരം – അങ്ങനെയൊരു സ്ഥലത്തേക്കു പോവുന്നതിന്റെ റിസ്ക് ഞാൻ പറയാതെതന്നെ ഗായത്രിക്കറിയാമല്ലോ ?”
” എനിക്കറിയാം ഡോക്ടർ പക്ഷേ ഈ അവസ്ഥയ്ക്കൊരു മാറ്റം ഉടനെയെങ്ങുമുണ്ടാവില്ല…
ഒരുപക്ഷേ ജീവിതാവസാനംവരെ !
അതുകൊണ്ടുതന്നെ വരുന്നതുപോലെ നേരിടാമെന്ന ചിന്തയിലാണിപ്പോൾ ”
“ഇപ്പോഴത്തെ ഈ മാനസികാവസ്ഥയിൽ എന്തു പറഞ്ഞിട്ടും കാര്യമില്ല. ഗായത്രി തണുത്ത മനസ്സോടെ ചിന്തിക്കൂ… ”
” ഇല്ല ഡോക്ടർ ഇതിന്റെ സങ്കീർണ്ണത എനിക്കറിയാം. പക്ഷേ, ഈ വീർപ്പുമുട്ടൽ സഹിക്കാവുന്നതിനുമപ്പുറത്താണ്… രാം ഇല്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന കാര്യം ചിന്തിക്കാൻപോലുമാവില്ല… ഒരുമിച്ചുള്ള യാത്രയാണെങ്കിൽ പോയാൽ രണ്ടുപേരും… ഇല്ലെങ്കിൽ ഒരുമിച്ചു തിരിച്ചുവരും. ഇതെല്ലാം ഒരാളോടെങ്കിലും പറയണമെന്നു തോന്നി . ”
ആ ശബ്ദത്തിൽനിന്നുതന്നെ തീരുമാനത്തിന്റെയാഴം മനസ്സിലാക്കിയ ഡോക്ടർ പിന്നീടൊന്നും പറഞ്ഞില്ല..
“ശരി ഗായത്രിയുടെ ഇഷ്ടംപോലെ
ഗോഡ് ബ്ലെസ് യു…. ”
ഫോൺ ഡിസ്കണക്ട് ചെയ്തശേഷവും ഡോക്ടർ ഗായത്രിയെക്കുറിച്ചുതന്നെയാലോചിച്ചു…
ആ കുട്ടിയെയെങ്കിലും രക്ഷിക്കണമെന്ന ഉദ്ദേശ്യത്തിലായിരുന്നു ഇത്രയുംനാൾ…
ഇപ്പോഴതും നഷ്ടമായി
ഗായത്രിക്കത് മനസ്സിലായെന്ന് തോന്നുന്നു. തിരിച്ചുവിളിക്കാനാവാത്ത ദൂരം ശരീരംകൊണ്ടോ മനസ്സുകൊണ്ടോ രാം മോഹൻ സഞ്ചരിക്കുമെന്നവൾ മനസ്സിലാക്കിയിരിക്കുന്നു.
അതിനൊടുവിലവൾ ഒറ്റപ്പെടുമെന്നും…
സ്നേഹിക്കുന്നവരെയകറ്റിനിറുത്താനും അസമയത്ത് കാലപാശമെറിഞ്ഞ് അവരിലൊരാളെയടർത്തിമാറ്റാനും പ്രത്യേകമിടുക്കുള്ള വിധിവിളയാട്ടമായിരിക്കാം.
ഇനിയെന്തു പറഞ്ഞിട്ടും കാര്യമുണ്ടാവില്ല..
ദൈവനിശ്ചയംപോലെ നടക്കട്ടെ..
രണ്ടുമൂന്നു ദിവസമായി റാം നല്ല സന്തോഷത്തിലാണ്. യാത്രയ്ക്കുള്ള ഒരുക്കത്തിലാണ്. ഗായത്രിയുമതിൽ പങ്കുചേർന്നു.
എത്രകാലം നീണ്ടുനിൽക്കുമെന്നറിയാത്തതിനാൽ ഉള്ള സമയം ആസ്വദിക്കാൻതന്നെ തീരുമാനിച്ചു …
മൂടൽമഞ്ഞിലെ മങ്ങിയ കാഴ്ചകളോടെ ജീവിതം അവസാനിക്കരുതല്ലോ?
ഒരുപക്ഷേ, ഒരു മിറാക്കിൾപോലെ എല്ലാം ശരിയായാലോ? .
മനസ്സിന്റെയടിത്തട്ടുകളിലെ കാറും കോളും പ്രശാന്തതയുമെല്ലാം പലപ്പോഴും കണക്കുകൂട്ടലുകൾക്കപ്പുറമല്ലേ?
മഹേന്ദ്രജാലംപോലെ …
ഇനിയിപ്പോൾ ജീവിതത്തിലായാലും മരണത്തിലായാലും രാം മോഹനും ഗായത്രിയുമൊരുമിച്ച് ..
ആ ഒരു തീരുമാനത്തിൽ മനസ്സിലെ വിങ്ങലവസാനിച്ചതുപോലെ .
പുറപ്പെടുമ്പോൾ ഡോക്ടർക്ക് മെസ്സേജയയ്ക്കാൻ മറന്നില്ല..
എന്തെങ്കിലും സംഭവിച്ചാലും പരിചയമുള്ള ഒരാളെങ്കിലുമറിയണമല്ലോ?
മഹാബലിപുരത്തിനോടടുക്കുമ്പോൾത്തന്നെ വല്ലാത്ത വ്യത്യാസം… കഥകളിലെ കേട്ടറിവുപോലെതന്നെ..
ഒരു ശില്പഗ്രാമം…
ഇരുവശവും കൊത്തുപണികളുടെയും ശില്പങ്ങളുടെയും കടകൾക്കു നടുവിലൂടെയുള്ള പാത അവസാനിച്ചത് ആ സഞ്ചാരപറുദീസയിലായിരുന്നു.
പ്രതീക്ഷിച്ചതിലും സുന്ദരമായ ശില്പചാതുരിയോടെയുള്ള പാറമുഖങ്ങൾ..
ടിക്കറ്റെടുത്ത് സഞ്ചാരികളുടെ ഇടയിലൂടെ ഉള്ളിലേക്കു കയറുമ്പോൾ ഗായത്രി വളരെയേറെ ഉത്സാഹവതിയായിരുന്നു.
ഒരുപാടുകാലം കാണാൻ കൊതിച്ച സ്വപ്നഭൂമി….
അതിന്റെ മത്തുപിടിപ്പിക്കുന്ന സൗന്ദര്യത്തിലേയ്ക്കാഴ്ന്നിറങ്ങി മതിവരുവോളമാസ്വദിക്കണമെന്നല്ലാതെ മറ്റൊന്നും മനസ്സിലുണ്ടായിരുന്നില്ല.
ഇടുങ്ങിയ പാറക്കെട്ടിലൂടെ മുകളിലേക്കു കയറുമ്പോഴും ആ ഭംഗിയിൽ ലയിച്ചപ്പോഴും റാമിന്റെ രോഗത്തിന്റെ ചിന്തയുടെയലോസരംപോലുമവളിൽനിന്ന് പാടേ അകന്നിരുന്നു.
ഭംഗിയുള്ള കളിക്കോപ്പു കിട്ടിയ കുട്ടിയെപ്പോലെയവൾ ഓടിനടന്നു.
വെള്ളിപ്പൂക്കളുമായി പൂത്തുലഞ്ഞുനിൽക്കുന്ന കണിക്കൊന്നയവിടത്തെ ചൂടിന്റെ കാഠിന്യമറിയിക്കുന്നുണ്ടായിരുന്നു.
അപ്പുറത്തെ ചതുപ്പുനിലവും തടാകവുമെല്ലാം അവിടെ നിന്നാൽ കാണാം.
അതു കണ്ടപ്പോൾ റാമിന്റെ കണ്ണുകളിലെ തിളക്കം കൂടി…
“നമുക്കങ്ങോട്ടിറങ്ങിയാലോ ”
” അതു ചതുപ്പാണ് റാം… വീണാൽ ആണ്ടുപോവും ”
അവന്റെ ചോദ്യം കേട്ട ഗായത്രി അങ്ങോട്ടു നോക്കിക്കൊണ്ടു പറഞ്ഞു.
തിരിച്ചുനടക്കുമ്പോൾ സംഭാരവും തണുത്ത വെള്ളവും വിൽക്കാനിരിക്കുന്ന സ്ത്രീകളുടെ നീണ്ട നിര…
അതിനിടയിലൊരു മൂത്തശ്ശി പൊരിവെയിലത്ത് പാറമുകളിലിരുന്ന് മാങ്ങപ്പൂളും തണ്ണിമത്തൻകഷണങ്ങളും വെള്ളവുമെല്ലാം വിൽക്കാൻ പാടുപെടുന്നുണ്ടായിരുന്നു.
കച്ചവടം കിട്ടാനാവും വഴിയിൽ പൊരിവെയിലിൽ പാറപ്പുറത്തിരിക്കുന്നത്.
അവരുടെ പ്രായവും ദൈന്യതയും കണ്ട ഗായത്രി , ആവശ്യമില്ലെങ്കിലും ഒരുകുപ്പി വെള്ളം വാങ്ങി..
കൈയിൽ കിട്ടിയ നോട്ടെടുത്ത് കൊടുത്തു.
ബാക്കി തരാൻ ചില്ലറത്തട്ടത്തിൽ തിരയുന്ന അവരോട് വേണ്ടെന്നാംഗ്യം കാണിച്ച് തണലിലേക്ക് മാറിയിരുന്നുകൂടേ എന്നു ചോദിച്ചു.
തൊഴുതുകൊണ്ടവർ പല്ലില്ലാത്ത മോണ കാട്ടിച്ചിരിച്ചു.
അവിടെനിന്ന് ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടയിലും അവൾ നിറുത്താതെ സംസാരിച്ചുകൊണ്ടിരുന്നു.
അകലെനിന്നേ പാറക്കല്ലിൽത്തീർത്ത ക്ഷേത്രം കാണാം . മണൽ വിരിച്ചിട്ട ക്ഷേത്രത്തിലേക്കുള്ള വഴിയേ നടക്കുമ്പോൾ അത്യാകർഷകമായ കടലിന്റെ നീലിമയിൽനിന്ന് കണ്ണെടുക്കാനായില്ല.
വല്ലാതെ മോഹിപ്പിക്കുന്ന ഭംഗിതന്നെ! പൊരിവെയിലത്തും സഞ്ചാരികൾ അതിന്റെ തീരത്തുകൂടെ നടക്കുന്നതതുകൊണ്ടാവാം.
” ബീച്ചിലേക്കു പോയാലോ?”
തൊട്ടുത്ത ചെറിയ ബീച്ചിലേക്ക് നോക്കിനിൽക്കുന്ന രാം മോഹന്റെ ചോദ്യം കേട്ട് അവള്‍ ഞെട്ടിയുണർന്നു.
” വേണ്ടാ ഇവിടെനിന്ന് കാണാനാ ഭംഗി..
“ഈ വെയിലത്ത് ബീച്ചിൽ പോയിട്ടും കാര്യമില്ലല്ലോ”
പൊടുന്നനേ ഗായത്രി പറഞ്ഞു.
“നല്ല ഭംഗി അല്പനേരംകൂടെ ഇവിടെനിന്ന് നോക്കാം അല്ലേ ?”
വിദേശികളും ഉത്തരേന്ത്യക്കാരും തമിഴരുമെല്ലാം ചേർന്ന ജനസമുദ്രം…
ഒറ്റക്കടുക്കനിട്ട ആജാനുബാഹുവായ വെളുത്ത മനുഷ്യൻ അവർക്കടുത്തു വന്ന് ഹിന്ദിയിൽ കുടിവെള്ളമുണ്ടോ എന്നു ചോദിച്ചു.
കൈയിലെ വെള്ളക്കുപ്പി നീട്ടിയപ്പോൾ അമ്പലത്തെക്കുറിച്ചും മഹാബലിപുരത്തേക്കുറിച്ചുമെല്ലാമയാൾ ചോദിച്ചുകൊണ്ടിരുന്നു.
ഏറെ നാളുകൾക്ക് ശേഷം ഹിന്ദി സംസാരിക്കാൻ സാധിച്ച സന്തോഷത്തിൽ ഗായത്രി അതിനെല്ലാം മറുപടി പറഞ്ഞു.
പരന്നുകിടക്കുന്ന നീലിമയിൽനിന്ന് കണ്ണെടുക്കാതെയവൾ വീണ്ടും പറഞ്ഞു “അറബിക്കടലിനെക്കാൾ സുന്ദരിയാ ബംഗാൾ ഉൾക്കടൽ അല്ലേ റാം..?”
പിന്നെയുമെന്തൊക്കയോ അവൾ പറഞ്ഞുകൊണ്ടിരുന്നു…
ഒടുവിൽ റാമിന്റെ മൂളൽ കേൾക്കാതായപ്പോൾ തിരിഞ്ഞുനോക്കി…
രാം മോഹൻ നിന്നിടത്ത് ഒറ്റക്കടുക്കനിട്ട ഹിന്ദിക്കാരൻസഞ്ചാരി അവളെത്തന്നെ നോക്കിനിൽക്കുന്നു.
റാം… അവൾ ഇടർച്ചയോടെ വിളിച്ചു…
ഇത്രപെട്ടെന്നെങ്ങോട്ടു മറഞ്ഞു? ഒരുപാടുനേരം ഏറെദൂരം അതിലൂടെ ഓടിയോടിനടന്നവൾ റാമിനെ വിളിച്ചുതിരഞ്ഞു.
ഒരു ഭാഗം കടലും മറുഭാഗം ചതുപ്പും പാറക്കൂട്ടങ്ങളുമായുള്ള മാമല്ലപുരം എന്ന ശില്പഭൂമിയിൽ രാം മോഹനെത്തിരഞ്ഞ് ഏറെനേരം ആ പൊരിവെയിലത്തവൾ കരഞ്ഞുനടന്നു. ഒറ്റപ്പെടലിന്റെ അസഹ്യമായ വേദനയ്ക്കൊടുവിലെപ്പഴോ ആൾക്കൂട്ടത്തിനിടയിൽ തളർന്നുവീണു. അപ്പോൾ
അവളേറെക്കൊതിച്ച ഉപ്പുരസം പടർന്ന നീലിമയതിൽ വിലയം പ്രാപിക്കാൻ ക്ഷണിക്കുംപോലെ അവളെത്തഴുകിക്കടന്നുപോയി…
ഇതൊന്നുമറിയാതെ മാമല്ലപുരമപ്പോഴും സന്ദർശകരെ മാടിവിളിച്ചുകൊണ്ടേയിരുന്നു..
അവസാനിച്ചു.
…………..


9 Comments
Pingback: ചുമരു തേടുന്ന ചിത്രങ്ങൾ - ഭാഗം 7 - By Suma Sreekumar - കൂട്ടക്ഷരങ്ങൾ
നല്ല സീരീസ് ആയിരുന്നു ചേച്ചി.. അവസാനം സങ്കടം ആയി.. ചില വേദനകൾക്ക് മരണം പരിഹാരമാകുമ്പോൾ…
സ്നേഹം….♥️♥️♥️
വായിച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത സങ്കടം 😰
സ്നേഹം…♥️♥️
നോവു പാർത്തിയ രചന.😰
സ്നേഹം
മനുഷ്യ മനസ് ആർക്കും പിടി കിട്ടാത്ത പ്രതിഭാസം തന്നെ
എഴുത്ത്👌👌👌
സ്നേഹം♥️♥️♥️♥️