സ്മഗ്ളിംഗ് – 3
“””””””””””””””””””””””””””””””””””””””””””
രുഗ്മിണി എന്നായിരുന്നു ആ സ്ത്രീയുടെ പേര്. അവര് പറഞ്ഞതെല്ലാം കൂട്ടി ചേർത്ത് രഘുനന്ദൻ്റെ മനസ്സിൽ ഒരു ചിത്രം തെളിഞ്ഞു വന്നു.
കോടീശ്വരനായ പ്രതാപൻ്റെയും രുഗ്മിണിയുടേയും ഏക മകളായിരുന്നു വൈഷ്ണവി.ബിനോയ് അവളുടെ കളി കൂട്ടുകാരനായിരുന്നു. വൈഷ്ണവിയുടെ ചെറുപ്പത്തിൽ തന്നെ അവൾക്ക് അച്ഛനെ നഷ്ട്ടമായിരുന്നു.
സ്വന്തം സഹോദരൻ്റെ സ്വഭാവം അറിയാമായിരുന്ന പ്രതാപൻ മരിക്കും മുന്നേ സ്വത്തുക്കളെല്ലാം തന്നെ വൈഷ്ണവിയുടെ പേരിൽ എഴുതി വെച്ചിരുന്നു.
പ്രതാപൻ്റെ മരണത്തിന് ശേഷം രുഗ്മണിയമ്മയും വൈഷ്ണവിയും ചെറിയച്ഛൻ്റെ സംരക്ഷണത്തിലായിരുന്നു. നീചനായ ആ മനുഷ്യൻ തഞ്ചത്തിൽ നിന്ന് സ്വത്തുക്കൾ തട്ടിയെടുക്കാനാണ് അവരോടൊപ്പം കൂടിയിരുന്നത്.
ബിനോയീയോടുള്ള സൗഹൃദം വളർന്നപ്പോൾ പ്രണയമായ് പടർന്ന് പന്തലിച്ചിരുന്നു.ഇത് മനസ്സിലാക്കിയ ചെറിയച്ഛൻ തൻ്റെ അകന്ന ബന്ധത്തിലുള്ള മറ്റൊരു ചെറുക്കനുമായ് വിവാഹം ഉറപ്പിക്കുകയായിരുന്നു.
ബിനോയ് അല്ലാതേ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന് പിടിവാതത്തിലായിരുന്ന വൈഷുവിനേയും രുഗ്മിണിയേയും വീട്ടുതടങ്കലിൽ വെയ്ക്കുകയായിരുന്നു ആ മനുഷ്യൻ. തൻ്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിൽ ബിനോയീയെ നാമാവശേഷമാക്കി കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവിൽ നിവൃത്തിയില്ലാതെ സ്വത്തുക്കളെല്ലാം ആ മനുഷ്യൻ്റെ പേരിലാക്കി വെച്ചിട്ട് ബിനോയിക്ക് ഒപ്പം അവിടെ നിന്ന് പടി ഇറങ്ങിയവരാണ് അവരിരുവരും.
മന:സമാധാനം ഇല്ലാതെ കൊട്ടാരത്തിൽ കഴിയുന്നതിലും എത്രയോ ഭേദമാണ് പാവപ്പെട്ടവൻ്റെ കൂടെ സമാധാനത്തോടേ ജീവിക്കുന്നത്. വൈഷ്ണവിയുടെ ആ തീരുമാനത്തിന് ഒപ്പമായിരുന്നു രുഗ്മിണിയമ്മയും.
പിന്നീട് ബിനോയി ചെയ്തിരുന്ന സംരംഭങ്ങൾ ഓരോന്നായി തകരുകയായിരുന്നു. അതിനൊക്കെ പിന്നിൽ വൈഷുവിൻ്റെ ചെറിയച്ഛൻ്റെ കൈകളായിരുന്നു. വീടും സ്ഥലവും വരെ പണയപ്പെടുത്തേണ്ടി വന്നു.
ജപ്തിയുടെ ഘട്ടത്തിലാണ് കൂട്ടുകരനായ റോയി വഴി രഘുനന്ദനെ പറ്റി അറിയുന്നതും കുറഞ്ഞ കാലയളവിൽ പൈസയുണ്ടാക്കി വീടും സ്ഥലവും തിരിച്ച് തിരിച്ചെടുക്കാനാണ് ഗൾഫിലേക്ക് എത്തിപ്പെടുന്നതും.
പക്ഷേ അവിടെയും വിധി അവനെ പിന്തുടർന്ന് കൊണ്ടിരുന്നു.ബിനോയി ദുബായിലെത്തിയതിന് ശേഷം വൈഷ്ണവി അപ്രതീക്ഷിതമായ് വണ്ടി ആക്സിഡൻ്റിൽ പെടുകയും അത്യന്തം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആവുകയും ചെയ്തു.
തീവ്ര പരിചരണ വിഭാഗത്തിലെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വൈഷ്ണവിക്ക് തുടർ ശസ്ത്രക്രീയക്കും, മെഡിസിനുമായ് ഒത്തിരിയധികം പണം ചെലവഴിക്കേണ്ട ഘട്ടത്തിലാണ് ബിനോയി നാട്ടിലേക്ക് പോന്നത്!
കണ്ണുകൾ തുടച്ച് രുഗ്മിണിയമ്മ കൈകൾ കൂപ്പി കൊണ്ട് പറഞ്ഞു ഞങ്ങൾക്ക് വേറേ നിവൃത്തിയില്ലായിരുന്നു….
അവർക്ക് മുന്നിൽ ഒരു നിമിഷം നിർന്നിമേഷനായ രഘുനന്ദൻ എന്ത് പറയണം എന്നറിയാതേ നിന്നു.
സാരമില്ല അമ്മേ….. ഞാൻ വന്നത് പ്രതികാരം വീട്ടാനോ, പണം തിരിച്ച് പിടിക്കാനോ ഒന്നിനുമല്ല. പറ്റിച്ച് കടന്ന് കളഞ്ഞവനെ നേരിട്ട് ഒന്ന് കാണാനായിരുന്നു. ബിനോയീടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ഇതൊക്കെ തന്നെ ചെയ്യൂ.
ഒരു നിമിഷം നിർത്തിയിട്ട് രഘു തുടർന്നു, ചെയ്യുന്ന ജോലി മാത്രമേ നേരയാ വഴി അല്ലാതുള്ളൂ, പക്ഷേ മന:സാക്ഷി എന്ന് പറയുന്നത് എനിക്കുമുണ്ട്.
അല്പസമയം കൂടി അവിടെ ചെലവഴിച്ചിട്ട് രഘുനന്ദൻ വണ്ടി സ്റ്റാർട്ട് ചെയ്ത് അവിടെ നിന്ന് പോന്നു.പോകുന്നതിന് മുന്നേ ബിനോയീടെ മൊബൈൽ നമ്പര് വാങ്ങാൻ അയാൾ മറന്നില്ല.
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
ഈ സംഭവങ്ങളൊക്കെ നടക്കുന്നതിന് അല്പം മുന്നേ രുഗ്മിണി എന്ന് പറയുന്ന ആ സ്ത്രീയുടെ മൊബൈലിൽ നിന്ന് പോയ ഒരു കോൾ:
പലിശയടക്കം മുതലും കൂടി ചേർത്ത് ഇപ്പോ എത്ര ആയിട്ടുണ്ടാവും….?
മറുപുറത്ത് ഫോണെടുത്ത ബാങ്ക് മാനേജർ ചോദിച്ചു പേരും ഡീറ്റേൽസും കറക്ടായിട്ട് പറയൂ….
രുഗ്മിണിയാണ് വിളിച്ചതെന്ന് അറിഞ്ഞ മാനേജർ, ബിനോയീയെ പറ്റി രഘുനന്ദൻ എന്നൊരാൾ തിരക്കി വന്നതും മറ്റും അവരെ ധരിപ്പിച്ചു.
കോൾ കട്ടായ ഉടനെ, ആ സ്ത്രീ ബിനോയീടെ അടുത്തേക്ക് ചങ്ക് ഇടിപ്പോടേ ഓടി വന്നു.
നമ്മൾ മറ്റൊരു അപകടത്തിലേക്കാണ് പോകുന്നത്…. പെട്ടെന്ന് തന്നെ എന്തെങ്കിലും ചെയ്യണം.കൃത്യസമയത്ത് ബാങ്കിലേക്ക് വിളിച്ചത് കൊണ്ട് കാര്യങ്ങൾ അറിയാൻ സാധിച്ചു.
കാര്യം എന്താണെന്ന് തെളിച്ച് പറയൂ?
രഘു നന്ദൻ നിന്നെ അന്വോഷിച്ച് ബാങ്കിൽ ചെന്നിരുന്നു, അയാളിപ്പോൾ നമ്മുടെ പഴയ വീട്ടിൽ എത്തും. അവിടെ നിന്നും അധികദൂരമില്ല ഇവിടേക്ക്. ഇത്രയും ദൂരം എത്തിയ സ്ഥിതിക്ക് അയാൾ തീർച്ചയായും ഇവിടേക്കും എത്തും.
ബിനോയീടെ കണ്ണുകളിൽ ഇരുട്ട് കയറാൻ തുടങ്ങി…
എന്തെങ്കിലും ഒന്ന് വേഗം ചെയ്യൂ…. എനിക്ക് പേടി തോന്നുന്നു.
ഞാൻ പറയുന്നത് പോലേ ചെയ്താൽ മതി, വേഗം ഈ ഡ്രസ്സൊക്കെ മാറ്റി പഴയ സാരിയൊ വല്ലതും എടുത്തിട്ടിട്ട് എൻ്റെ കൂടേ വാ.ബിനോയി ഞൊടിയിടയിൽ എന്തോ ഉറപ്പിച്ചത് പോലേ ചാടി എണീറ്റു.
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
രഘുനന്ദൻ്റെ കാറ് പോയെന്ന് ഉറപ്പിച്ചതിന് ശേഷം ബിനോയി അകത്തെ മുറിയിൽ നിന്നും ഹാളിലേക്ക് വന്നു.
ഹോ…. എന്താ ഒരഭിനയം സിനിമാ നടി കവിയൂർ പൊന്നമ്മ വരെ തോറ്റ് പോകും.
അവർക്കൊക്കെ കരയണമെങ്കിൽ ഗ്ലിസറിൻ വേണം, എനിക്ക് അത് പോലും വേണ്ട എന്നുള്ള രുഗ്മിണിയുടെ മറുപടിയിൽ ബിനോയി പൊട്ടിച്ചിരിച്ച് പോയി…..
വണ്ടി ഓടിക്കുമ്പോഴും രഘുവിൻ്റെ ചിന്ത ബിനോയിയെ പറ്റി ആയിരുന്നു. താനും ഈ പ്രായത്തിൽ ഇതിലും മോശമായ സിറ്റുവേഷനിലൂടെ കടന്ന് വന്നതാണ്. അതുകൊണ്ടാണ് ആ അമ്മയുടെ കണ്ണീരിന് മുന്നിൽ തൻ്റെ കോപാഗ്നി ഇത്ര പെട്ടെന്ന് എരിഞ്ഞടങ്ങിയത്. അവൻ്റേയും തൻ്റേയും ജീവിതത്തിലുള്ള സാമ്യതകളെ പറ്റി അയാൾ ഓർക്കുകയായിരുന്നു.
രഘുനന്ദൻ്റേതും ഒരു പ്രണയ വിവാഹം ആയിരുന്നു.മിഡിൽ ക്ലാസ്സ് ഫാമിലിയി ആയിരുന്ന രഘു ശരണ്യയെ കണ്ട് മുട്ടുന്നത് ക്യാംപസിൽ വെച്ചായിരുന്നു, ഡിവൈ എസ് പിയുടെ മകളായിരുന്നെങ്കിലും അതിൻ്റെ ജാഢയോ അഹംഭാവമോ ഒന്നും തന്നെ അവളിൽ ഇല്ലായിരുന്നു. പക്ഷേ ആരും തന്നെ അവളെ പ്രണയിക്കാൻ തുനിഞ്ഞിരുന്നില്ല.
കാണാൻ സുമുഖനെന്ന് മാത്രമല്ല പൊക്കത്തിന് ഒത്ത വണ്ണവും, കട്ടി മീശയും,നീട്ടി വളർത്തിയ താടിയും കൂടി ആയപ്പോൾ മുടിഞ്ഞ ലുക്കായിരുന്നു രഘുവിന്.വെള്ള ഷർട്ടും കരയുള്ള കസവ് മുണ്ടുമായിരുന്നു ആളുടെ പ്രീയ വേഷം.ചന്ദനക്കുറിയും തൊട്ട്, മുണ്ടും മടക്കി കുത്തി താടിയും തടവിയുള്ള ആ വരവ് കണ്ടാൽ എത്ര വല്യ ജാഢക്കാരികൾ വരെ അറിയാതെ ഒന്ന് നോക്കി നിന്ന് പോകും.
പെൺകുട്ടികളുടെ ഹരമായിരുന്നെങ്കിലും, ഗൗരവക്കാരനായ രഘു ആരേയും അടുപ്പിച്ചിരുന്നില്ല. കണിശക്കാരനും, മുഖത്ത് നോക്കി തുറന്നടിച്ച് സംസാരിക്കാൻ ഗട്സ് ഉള്ളവനുമായ രഘുവിൻ്റെ അടുത്തേക്ക് ചെല്ലാൻ സുന്ദരികളായ യുവതികൾ പോലും ഒന്ന് ഭയപ്പെട്ടിരുന്നു.
സീനിയറായിരുന്ന രഘുവും ശരണ്യയും പലപ്പോഴും പരസ്പരം തമ്മിൽ കണ്ടിരുന്നെങ്കിലും പരിചയപ്പെടാനുള്ള സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല.
ഒരിക്കൽ കൂട്ടുകാരൊത്ത് ക്യാൻ്റീനിൽ ഇരിക്കുമ്പോഴാണ് ശരണ്യ അവരുടെ അടുത്തേക്ക് വരുന്നത്. എല്ലാവരേയും പരിചയപ്പെട്ടിട്ട് അവൾ ചോദിച്ചു പോലീസ്കാരൻ്റെ മകളായത് കൊണ്ടാണോ നിങ്ങളാരും എന്നെ ലൈനടിക്കാത്തത്? അത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ച് പോയി.പിന്നീടവൾ ചോദിച്ചത് കേട്ട് രഘു ഒഴിച്ച് ബാക്കി എല്ലാവരും ചിരിച്ചെങ്കിലും അവൻ എന്ത് പറയണമെന്ന് അറിയാതേ നിന്ന് പോയി. ചേട്ടന് ധൈര്യമുണ്ടോ എന്നെ പ്രേമിക്കാനെന്ന്!
കിലുകിലാന്നുള്ള അവളുടെ സംസാരം കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖം തന്നെ ആയിരുന്നു. പിന്നീട് അവർ തമ്മിലുള്ള കൂടിക്കാഴ്ച പതിവായിരുന്നു വളരെ പെട്ടെന്ന് അവളെല്ലാവരോടും ക്ലോസ്സായി.ഒന്നും ഉള്ളിൽ ഒളിപ്പിക്കാതേ തുറന്ന് സംസാരിക്കുന്ന രീതിയാണ് രഘുവിന് കൂടുതൽ ഇഷ്ട്ടമായത്.
ക്ലാസ്സ് കട്ട് ചെയ്ത് കറങ്ങാൻ പോകുമ്പോഴും, ഫിലിമിന് പോകുമ്പോഴും എല്ലാത്തിനും അവളും ഉണ്ടായിരുന്നു അവർക്കൊപ്പം. രഘുനന്ദൻ്റെ ബൈക്കിലായിരുന്നു അവളുടെ സ്ഥാനം.രഘുവിൻ്റെ കൂടേ ശരണ്യ പോകുന്നത് കണ്ടാൽ ആരുമൊന്ന് തിരിഞ്ഞ് നോക്കി പോകും, അത്രയ്ക്ക് ചന്തമായിരുന്നു ആ കാഴ്ചയ്ക്ക്!
ക്യാംപസിൽ തൊടിപ്പും തൊങ്ങലും ചേർത്ത് ഗോസിപ്പുകൾ പടർന്നെങ്കിലും അവർ തമ്മിൽ ഒന്നും തുറന്ന് പറഞ്ഞിരുന്നില്ല താനും.രഘുവിൻ്റെ മനസ്സിൽ ചെറിയൊരു ഇഷ്ട്ടമൊക്കെ തോന്നിയിരുന്നെങ്കിലും പറയാൻ മടിച്ചിരുന്നു. അതിന് കാരണം മറ്റൊന്നുമല്ല, തിരിച്ച് അവൾക്ക് അങ്ങനൊന്നും ഇല്ലെങ്കിൽ ഫ്രണ്ട് ഷിപ്പ് നഷ്ട്ടമാകുമോന്ന് ഭയന്നിരുന്നു.
ഒരിക്കൽ രഘു ക്യാൻ്റീനിൽ തനിച്ച് ഇരിക്കുമ്പോഴാണ് ശരണ്യ വന്ന് പറയുന്നത് ചേട്ടാ ഇന്നൊരു സംഭവം ഉണ്ടായി…എൻ്റെ ക്ലാസ്മേറ്റ് വന്നെന്നെ പ്രപ്പോസ് ചെയ്തു. രഘുവിൻ്റെ മുഖം ഒന്ന് വാടിയെങ്കിലും അത് മറച്ച് വെച്ചോണ്ട് ചോദിച്ചു എന്നിട്ട് നീ എന്ത് മറുപടി പറഞ്ഞു?
ഞാനൊന്നും പറഞ്ഞില്ല, പക്ഷേ എനിക്ക് ഭയങ്കര സന്തോഷമായി ചേട്ടാ. അത് കൂടി കേട്ടപ്പോൾ രഘുവിൻ്റെ നെഞ്ചിടിപ്പ് കൂടി.
ചേട്ടൻ പറ ഞാൻ അവനോട് യെസ് പറയണോ അതോ നോ പറയണോ…. ? അത് ചോദിക്കുമ്പോൾ അവൾ രഘുനന്ദൻ്റെ കണ്ണുകളിൽ തന്നെ ആയിരുന്നു നോക്കിയത്.
തത്ക്കാലം മോള് നോ പറഞ്ഞാൽ മതി, ഒരു ദീർഘനിശ്വാസം വിട്ടിട്ട് രഘു ചോദിച്ചു ആരാ മക്കളെ പ്രപ്പോസ് ചെയ്ത കക്ഷി? അത് പറ.അല്പം ആകാംക്ഷയോടേയാണ് അവനത് ചോദിച്ചത്.അത് കേട്ടതും ശരണ്യയുടെ മുഖമൊന്ന് വിടർന്നു.
എന്നോടാരും ഒന്നും പറഞ്ഞില്ല, ഈ മനസ്സ് ഒന്നറിയാൻ എറിഞ്ഞ് നോക്കിയതാ ഞാൻ… വളരെ പതുക്കെ ചെറിയൊരു നാണത്തോടെയാണ് അവളത് പറഞ്ഞത്.
അമ്പടി കേമീ…. എന്നെ നീ ടെസ്റ്റടിച്ചതാണല്ലേ രഘു ചിരിച്ചോണ്ടാണത് പറഞ്ഞത്, ഒപ്പം അവളും.
🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔹🔸🔹
പെട്ടെന്ന് എന്തോ ഓർമ്മ വന്നത് പോലേ രഘുവിൻ്റെ കാലുകൾ ബ്രേക്കിൽ അമർന്നു.വലിയൊരു ശബ്ദത്തോടേ കാറ് വഴിയോരത്ത് നിന്നു.ഉടൻ തന്നെ ഡാഷ് ബോർഡ് ഓപ്പൺ ചെയ്ത് ആ ജർമ്മൻ മെയ്ഡ് റിവോൾവറിലെ ക്യാട്രിഡ്ജിൽ തിരകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം പോരും മുന്നേ വാങ്ങിയ നമ്പരിലേക്ക് കോൾ ചെയ്തു.
തൻ്റെ ഫോണിലേക്ക് വന്ന ആ സേവ് ചെയ്യാത്ത നമ്പര് കണ്ടതും ബിനോയ് ഒന്ന് വിറച്ചു……
തുടരും
✍️ ഷെർബിൻ ആന്റണി
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


1 Comment
Pingback: സ്മഗ്ളിംഗ് - 2 - By ഷെർബിൻ ആൻ്റണി - കൂട്ടക്ഷരങ്ങൾ