ഭാഗം 3
***************************
മുജീബ് പെട്ടെന്ന് തന്നെ കാർ ഇടത് സൈഡ്ലേക്ക് വെട്ടിച്ചു. ഭാഗ്യത്തിന് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടു..
അൽഹംദുലില്ലാഹ്.
മൂസക്ക ദൈവത്തിനെ സ്തുതിച്ചു. കാർ വീണ്ടും മുമ്പോട്ട് പാഞ്ഞു.ഒരു വൃദ്ധസദനത്തിനു മുമ്പിൽ മുജീബ് കാർ നിറുത്തി.
മൂസക്ക കാറിൽ നിന്നിറങ്ങി. മുജീബ് മുമ്പിൽ നടന്നു. മൂസക്ക അവന്റെ പിന്നാലെ നടന്നു.അവിടുത്തെ ജോലിക്കാരുമായി സംസാരിച്ചു ഉപ്പാനെ ഒരു മുറിയിലേക്ക് കൊണ്ട് പോയി. അവിടെ വേറെയും മൂസക്കയുടെ പ്രായം ഉള്ളവർ ഉണ്ടായിരുന്നു.
ഉപ്പാക്ക് ഇവിടെയാണ് നല്ലത്. ഉപ്പാന്റെ പ്രായം ഉള്ള ആൾക്കാരാ ഇവിടെ ഉള്ളത്. ഉപ്പാക്ക് അവരോട് സംസാരിച്ചു ഇരിക്കാലോ.. എന്നാൽ ഞാൻ പോട്ടെ. ഉപ്പാന്റെ മറുപടിക്ക് കാക്കാതെ മുജീബ് അവിടുന്ന് തിരിഞ്ഞു നടന്നു..
മോനേ. മൂസക്ക പിറകിൽ നിന്ന് വിളിച്ചു.
വണ്ടി ഓടിക്കുമ്പോൾ സൂക്ഷിക്കണേ മോനേ. എന്തോ അപകടം വരാൻ പോകുന്ന പോലെ എന്റെ മനസ്സ് പറയുന്നു.. നീ വണ്ടി പതുക്കെ ഓടിക്കണേ..
ആ ഉപ്പാ ഞാൻ എത്ര കാലമായി വണ്ടി ഓടിക്കുന്നു. ഇതുവരെ ഒരു അപകടവും ഉണ്ടായിട്ടില്ല.. മുജീബ് പുറത്തേക്ക് ഇറങ്ങി. കാറിൽ കയറി തിരിച്ചു പോയി.
വൃദ്ധസദനത്തിലെ ആൾക്കാരുമായി മൂസക്ക വേഗത്തിൽ അടുപ്പത്തിൽ ആയി. തന്നെ പോലെ ആരോഗ്യം ഉള്ള കാലത്ത് ജീവിതം മക്കൾക്ക് വേണ്ടി ഉഴിഞ്ഞു വെച്ച് അവസാന കാലത്ത് അതേ മക്കൾ തന്നെ വൃദ്ധസദനത്തിലേക്ക് കൊണ്ടാക്കിയവർ..
ദിവസങ്ങൾ കഴിയവേ മകൻ പറഞ്ഞത് ശരിയാണെന്നു മൂസക്കക്ക് മനസ്സിലായി.
ഏറെകുറേ ഒരേ സങ്കടങ്ങൾ ഉള്ളവർ ഒത്തു ചേർന്നു പരസ്പരം സംസാരിക്കുമ്പോൾ ദുഃഖങ്ങൾ മാഞ്ഞു പോകുന്നു ..എനിക്കിവിടെ തന്നെ ആണ് സുഖം. എന്റെ മരണം വരെ ഇവിടെ തന്നെ നിന്നാൽ മതി. മൂസക്ക മനസ്സിൽ ആശിച്ചു.
***************************
രണ്ട് മാസങ്ങൾക്ക് ശേഷം
***************************
മൂസക്കയെ കാണാൻ ഇന്ന് ഒരാൾ വന്നിട്ടുണ്ട്.
മൂസക്കയുടെ മൂത്തമകൾ മുംതാസ്. മുംതാസിന്റെ ഭർത്താവ് ഷാജഹാൻ കൂടെ ഉണ്ടെങ്കിലും അയാൾ പുറത്തു കാറിൽ ഇരുന്നതല്ലാതെ, വൃദ്ധസദനത്തിന്റെ അകത്തേക്ക് കയറിയില്ല.
മൂത്തമകളെ കണ്ടപ്പോൾ മൂസക്കക്ക് വളരെ സന്തോഷം ആയി.. എന്തല്ലാ മോളെ സുഖമാണോ എവിടെ നിന്റെ പുയ്യാപ്ല ഷാജഹാൻ.. മൂസക്ക മരുമകനെ അന്വേഷിച്ചു.
ആ ഇക്ക പുറത്തു കാറിൽ ഉണ്ട്. വൃദ്ധസദനത്തിൽ കയറാൻ ഓർക്ക് നാണക്കേട് അല്ലേ ഉപ്പാ.ഉള്ളതെല്ലാം മുജീബിന്റെ പേരിൽ ആക്കി കൊടുക്കുമ്പോൾ ആലോചിക്കണമായിരുന്നു. ഇപ്പോൾ ഇങ്ങനെ വൃദ്ധസദനത്തിൽ ഉപ്പ കിടക്കുമ്പോൾ അതിന്റെ നാണക്കേട് ഞങ്ങൾക്ക് കൂടിയാണ്. ഗൾഫിൽ സ്ഥിരം നിൽക്കുന്ന ഞങ്ങൾക്ക് ഉപ്പാനെ കൂടെ കൂട്ടാൻ കഴിയില്ലല്ലോ. മുംതാസ് ഉപ്പാനെ കുറ്റപ്പെടുത്തി കൊണ്ട് സംസാരിച്ചു തുടങ്ങി..
വേണ്ട മോളേ ഉപ്പാക്ക് എവിടെയും വരണ്ട. ഉപ്പാക്ക് ഇവിടെ സ്വർഗം ആണ്. മരിക്കുന്നത് വരെ ഉപ്പാക്ക് ഇവിടെ ജീവിച്ചാൽ മതി.
മൂസക്ക മോളെ സമാധാനിപ്പിച്ചു..
ഉപ്പ അറിഞ്ഞോ ഇന്ന് മുനീറയുടെ മോളുടെ കല്യാണം ആയിരുന്നു. നമ്മളെ ഒന്നും ക്ഷണിച്ചില്ല. സ്വന്തം അനിയത്തിയുടെ മോളുടെ കല്യാണം മറ്റുള്ളവർ പറഞ്ഞാ ഞാൻ അറിയുന്നത്. ആകെ നാണം കെട്ടു..
അമീറ മോളുടെ കല്യാണം കഴിഞ്ഞോ. അൽഹംദുലില്ലാഹ്.
അബ്ബാസിനു എന്നോടുള്ള ദേഷ്യം ഇനിയും തീർന്നില്ലേ. മൂസക്ക വിഷമത്തോടെ പറഞ്ഞു.
അവർക്ക് അസൂയയാണ് എന്നോട്. ഞാൻ മാപ്പിളയോടൊപ്പം ഖത്തറിൽ സ്ഥിരം നിക്കുന്നത് കൊണ്ടുള്ള അസൂയ. ഉപ്പാക്ക് എന്നെക്കാൾ ഇഷ്ട്ടം മുനീറയോടും മുജീബിനോടും അല്ലേ. അവസാനം ഉപ്പാനെ ഒന്ന് വന്നു കാണാൻ ഈ ഞാനേ ഉള്ളൂ. അനുഭവിക്ക്.
എനിക്ക് അങ്ങനെ ഒന്നും ഇല്ല മോളേ എനിക്ക് മക്കൾ മൂന്നാളും ഒരു പോലെ ആണ്. വീട് ഇല്ലാത്തത് മുജീബിന് അല്ലേ. അതുകൊണ്ട് വീട് അവന്റെ പേരിൽ ആക്കി. അവനും ഭാര്യയും അവിടെ സുഖമായി ജീവിക്കട്ടെ. എല്ലാം പടച്ചോന്റെ തീരുമാനം. അല്ലെങ്കിൽ ഞാൻ ഇവിടെ ഈ വയസാം കാലത്ത് ഈ സ്വർഗത്തിൽ എത്തില്ലായിരുന്നല്ലോ. എനിക്ക് ഇവിടെ ഇപ്പോൾ സ്വർഗം ആണ്. മോള് സമാധാനത്തിൽ പൊയ്ക്കോ.
മൂസക്ക പറഞ്ഞു നിറുത്തി.
മുംതാസ് തിരിച്ചു പോയി.
അന്ന് രാത്രി മുജീബ് അങ്ങാടിയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ ആണ് മുമ്പിൽ ഒരാൾ വന്നു നിന്നത്.മുജീബിന്റെ ഉപ്പ മൂസക്കയുടെ അനിയൻ ഹംസ..
എന്തല്ലാ എളാപ്പാ. എളാപ്പ എപ്പോ ഖത്തറിൽ നിന്ന് വന്നു.മുജീബ് ചോദിച്ചു
നിനക്ക് എളാപ്പയെ ഒക്കെ ഓർമ്മയുണ്ട് അല്ലേ. നീ ചെറ്റത്തരം അല്ലെടാ ചെയ്തത്. നീ എന്റെ ഇക്കാക്കയെ വൃദ്ധസദനത്തിൽ കൊണ്ട് വിട്ടു അല്ലെടാ നായെ.
എളാപ്പാ ചീത്ത വിളിക്കരുത്. ചീത്ത വിളിച്ചാൽ ഞാൻ എളാപ്പയാണെന്നൊന്നും നോക്കൂല്ല..
എടാ എന്റെ ഇക്കാക്ക കഷ്ടപ്പെട്ട് ഉണ്ടാക്കിയതാടാ ആ വീട്. നിന്നോടുള്ള സ്നേഹം കൊണ്ടല്ലെടാ നിനക്ക് ആ വീട് ഇക്കാക്ക തന്നത്. എന്നിട്ട് നീ ഇക്കാക്കാനെ വൃദ്ധസദനത്തിൽ കൊണ്ടാക്കി വിട്ടിട്ട് ഇവിടെ സുഖമായി ജീവിക്കുന്നു. ഇല്ലെടാ നിന്നെ ഞാൻ ആ വീട്ടിൽ നിന്ന് ഇറക്കും. നിനക്ക് എന്നെ ശരിക്ക് മനസ്സിലായിട്ടില്ല. ഹംസ ദേഷ്യം കൊണ്ട് വിറച്ചു..
എന്റെ ഉപ്പാക്ക് അവിടെ വൃദ്ധസദനത്തിൽ നല്ല സുഖമാണ്. രണ്ട് ദിവസം മുമ്പ് പോയപ്പോൾ പോലും ഉപ്പ പറഞ്ഞത് എനിക്കിവിടെ സ്വർഗം ആണെന്നാണ്. എളാപ്പ അലമ്പുണ്ടാക്കാതെ പൊയ്ക്കോ.
മുജീബ് ഹംസയെ തട്ടി മാറ്റി മുമ്പോട്ട് നടന്നു.
ഹംസ പകയോടെ മുജീബിനെ നോക്കി നിന്നു.ഇല്ലെടാ നിന്നെ ഞാൻ വെറുതെ വിടില്ല.
ഹംസക്ക പകയോടെ പിറു പിറുത്തു..
രാത്രി ഏറെ വൈകിയിരിക്കുന്നു.എന്തോ ദുഃസ്വപ്നം കണ്ടു മൂസക്ക ഞെട്ടി ഉണർന്നു..
എന്തോ എന്റെ മകന് എന്തെങ്കിലും അപകടം സംഭവിച്ചോ. അവൻ എന്നെയും കൊണ്ട് ഇങ്ങോട്ട് വരുമ്പോൾ തന്നെ വണ്ടി ആക്സിഡസിന്റ് ആകേണ്ടതായിരുന്നു..
അവൻ എന്നെ വൃദ്ധസദനത്തിൽ കൊണ്ട് വിട്ടപ്പോൾ എനിക്ക് മനസ്സ് വേദനിച്ചിരുന്നു.. മനസ്സ് വേദനിച്ച സമയത്തെങ്ങാനും ഞാൻ എന്റെ മോനെ ശപിച്ചിട്ടുണ്ടെങ്കിൽ ആ ശാപം എന്റെ മകന് ഏൽക്കല്ലേ പടച്ചോനേ.
പ്രാർത്ഥിച്ചു കൊണ്ട് മൂസക്ക കിടന്നു.
***************************
അബ്ബാസ്സും മുനീറയും സഞ്ചരിച്ചിരുന്ന കാർ അതിവേഗത്തിൽ പാഞ്ഞു കൊണ്ടിരുന്നു.
മകളുടെ കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് രാവിലെ കേട്ട ഞെട്ടിക്കുന്ന ന്യൂസ്.. ആ ഷോക്കിൽ ആയിരുന്നു അബ്ബാസ്. ഇന്നലെ ആയിരുന്നു എന്റെയും മുനീറയുടെയും മകൾ അമീറയുടെ കല്യാണം കഴിഞ്ഞത്. ഏറെ കാലമായുള്ള ഭാര്യയുടെ ഉപ്പ മൂസക്കയുമായുള്ള പിണക്കം അവസാനിപ്പിക്കാനും നേരിൽ കണ്ടു ക്ഷമ പറയാനും ഭാര്യ വീട്ടിലേക്ക് വരാൻ ഇന്നലെ രാത്രി തന്നെ തീരുമാനിച്ചതാണ്.പക്ഷേ രാവിലെ കേട്ടത് ഭാര്യയുടെ ആങ്ങള മുജീബ് കൊല്ലപ്പെട്ടിരിക്കുന്നു എന്നാണ്..മൂസക്കയുടെ വീടിനു മുമ്പിൽ എത്തുമ്പോൾ തന്നെ പോലീസുകാരെയും ജനക്കൂട്ടത്തെയും അബ്ബാസ്സും മുനീറയും കാണുന്നുണ്ടായിരുന്നു..
യാ റബ്ബേ.
മുനീറ അപ്പോഴും നിലവിളിക്കുകയായിരുന്നു.
തുടരും.
അടുത്ത ഭാഗം കഥയുടെ ക്‌ളൈമാക്സ്
❤️❤️
✍️
ജിനാസ്. വി

