രാവിലെ രാഹുലിൻ്റെ ഫോണിലേക്ക് ഒരു കാൾ വന്നു. അപരിചിതമായ നമ്പർ ആയിരുന്നു.
“സർ പ്രൊഫസർ മാലതിയെ കാണാനില്ല. “
“എപ്പോൾ. “
മറുപടി പറയാതെ ഫോൺ കട്ടായി.
ശബ്ദത്തിൻ്റെ ഉടമ അനുപമയാണെന്ന് മനസ്സിലാക്കി. രാഹുൽ ടിവി ഓൺ ചെയ്തു.
“നഗരത്തിലെ പ്രശസ്തമായ മഹാരാജാ കോളേജിൽ നിന്നും വിരമിച്ച പ്രൊഫസർ മാലതി(68) വയസ്സ് ഇന്നലെ രാത്രി മുതൽ കാണാതായി. രാവിലെ ചായയുമായി മുറിയിൽ ചെന്ന ജോലിക്കാരിയാണ് മാലതിയുടെ തിരോധാനം ആദ്യമറിഞ്ഞത്, ഫോൺ മുറിയിലെ മേശപ്പുറത്ത് തന്നെ ഉണ്ടായിരുന്നു. “
ചാനലുകളിൽ വാർത്ത നിറഞ്ഞു. ദേവിയുടെ കായൽക്കരയിലെ വീട് വാർത്തയിൽ നിറഞ്ഞു. മാലതിയുടെ പഴയ ചിത്രങ്ങൾ ചാനലിൽ പ്രദർശിപ്പിച്ചു.
രാഹുൽ വേഷം മാറി പുറത്തിറങ്ങി. സ്റ്റേഷനിലും തട്ടുകടയിലും പരിസരത്തും ഒന്ന് കറങ്ങി.
“സലിം സാർ ഇന്ന് വന്നിട്ടില്ല. “
തട്ടു കടക്കാരൻ്റെ സഹായി ചെവിയിൽ പറഞ്ഞു. രാഹുൽ അവനെ തിരിഞ്ഞ് നോക്കി.
“നിൻ്റെ മുതലാളി എവിടെ. “
“അച്ചായൻ വാർത്ത കേട്ടപ്പോൾ ബൈക്കുമെടുത്ത് പോയതാണ്. എവിടെയാണോ, എന്തോ. “
രാഹുൽ തട്ട് കടയുടെ ഒരു വശത്ത് ബൈക്ക് വച്ച് പൂട്ടി, ഒരു ഓട്ടോയിൽ കയറി. സാധാരണ രാത്രിയിൽ മഹേഷിൻ്റെ വീടിൻ്റെ മതിൽ ചാടിയാണ് പോകാറുള്ളത്. പട്ടാപ്പകലായത് കൊണ്ട് ഗേറ്റ് തുറന്ന് അകത്ത് കടന്നു.
“വീട് വിൽക്കാനുണ്ട് എന്നൊരു പരസ്യം കണ്ടു, നോക്കാൻ വന്നതാണ്. “
അടുത്ത വീട്ടിലെ സ്ത്രീ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ രാഹുൽ ഒരു കള്ളം പറഞ്ഞു.
“ഉള്ളതാണ് സാറേ, വിൽക്കാനിട്ടിരിക്കുകയാണ്. പക്ഷേ ഒരു മരണം നടന്ന സ്ഥലമാണ്. ഞാൻ പറഞ്ഞെന്നേയുള്ളൂ. “
അവർ സ്ഥലം വിട്ടപ്പോൾ രാഹുൽ താക്കോലെടുത്ത് വീട് തുറന്നു.
ചുറ്റും ഒന്ന് നോക്കി വാതിൽ തള്ളി തുറന്നു. ജനലുകളും വാതിലുകളും അടച്ച് കർട്ടനിട്ടിരുന്നതിനാൽ മുറിയിൽ നല്ല ഇരുട്ടായിരുന്നു.
ഉള്ളിൽ ഞരക്കം കേട്ട ഭാഗത്തേക്ക് രാഹുൽ നടന്നു. കസേരയിൽ കെട്ടിയിട്ട നിലയിൽ ഒരു സ്ത്രീ രൂപം. മയക്കത്തിലാണ്, തല വലത് വശത്തേക്ക് ചരിഞ്ഞു കിടക്കുന്നു. ശബ്ദമുണ്ടാക്കാതെ പുറത്തേക്ക് നടന്നു.
“സലീം ഇതെപ്പോൾ സംഭവിച്ചു. “
അടുത്ത മുറിയിൽ ഇരുന്ന് പുകവലിയ്ക്കുകയായിരുന്ന സലിം രാഹുലിനെ കണ്ട് ചാടിയെഴുന്നേറ്റു.
“ഇന്നലെ രാത്രി സൗകര്യമായി കയ്യിൽ കിട്ടി. അപ്പോൾ തന്നെ പൊക്കി. ആ സമയത്ത് സാറിനെ വിളിച്ചിട്ട് കിട്ടിയില്ല. ഫോണിലൂടെ പറയുന്നത് അപകടമാണെന്നോർത്തപ്പോൾ പിന്നെ വിളിച്ചില്ല. “
“താൻ വിശദമായി ഒന്ന് പറയൂ. “
“ഇന്നലെ ഒരു ഫംഗ്ഷൻ കഴിഞ്ഞ് കുടുംബത്തെ വീട്ടിലാക്കി കൂട്ടുകാരൻ്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. “
” വെള്ളമടി പാർട്ടിയോ. ?”
സലിം തലയാട്ടി.
“വഴിയിൽ വച്ച് ദേവിയുടെ കാർ കണ്ടു. ഞാൻ എൻ്റെ വണ്ടി മാറ്റി നിർത്തി കാറിനടുത്ത് വന്ന് പരിശോധിച്ചു. അതിൽ ആരും ഉണ്ടായിരുന്നില്ല, കുറെ കഴിഞ്ഞു ദൂരെ നിന്നും മാലതി എന്തോ വാങ്ങി നടന്ന് വരുന്നത് കണ്ട് ഞാൻ ഒളിക്കാൻ നോക്കി. കൈയബദ്ധത്തിൽ പിൻ വശത്തെ ഡോർ തുറന്ന് വന്നു. ഞാൻ പിറകിൽ കയറി ഒളിച്ചിരുന്നു. മാലതി ഡ്രൈവിംഗ് സീറ്റിലിരുന്ന് വണ്ടി സ്റ്റാർട്ടാക്കി. “
“അവർക്ക് ഡ്രൈവിംഗ് അറിയില്ല എന്നാണല്ലോ പറഞ്ഞത്, “
“ചുമ്മാതാ സാറെ അവർ നന്നായി ഡ്രൈവ് ചെയ്യും. അവർക്കൊപ്പം ഞാനും യാത്ര ചെയ്തു. അവരുടെ കയ്യിലിരുന്ന പൊതി അവർ വഴിയിൽ കാത്ത് നിന്ന ഒരു പയ്യനെ ഏൽപ്പിച്ചു. അതാരാണ് എന്ന് മനസ്സിലായില്ലെങ്കിലും അത് നീലിനുള്ളതാണെന്ന് എനിക്ക് മനസ്സിലായി. അവൻ ആരെയോ ഫോൺ ചെയ്തിട്ട്, ഫോൺ മാലതിയെ ഏൽപ്പിച്ചു. അവർ ഫോണിലൂടെ ആരോടോ ദേഷ്യപ്പെട്ടു. രണ്ട് ദിവസത്തിനുള്ളിൽ പറഞ്ഞ ജോലി തീർത്ത് ആസ്ട്രേലിയയിലേക്ക് മടങ്ങാൻ അയാളോട് പറഞ്ഞു. അത് നീലായിരിക്കും. നിധിനെ കൊല്ലാനാണോ പറഞ്ഞത് എന്ന് പേടിച്ച് ഞാൻ ആ കാറിൽ തന്നെയിരുന്നു. “
“അത് നന്നായി. “
“കാർ നേരെ വീട്ടിലേക്ക് തിരിച്ചു. ഇടയ്ക്ക് അവർ ഏസിയുടെ തണുപ്പ് കൂട്ടിയപ്പോൾ ഞാനൊന്ന് തുമ്മി പോയി. തുമ്മലിൻ്റെ ശബ്ദം അവർ ഞെട്ടി, വണ്ടി ചവിട്ടി നിർത്തി. വേറെ മാർഗ്ഗമില്ലാത്തത് കൊണ്ട് ഞാൻ തലയ്ക്കൊരു അടി നൽകി. “
“ബുദ്ധി രാക്ഷസിയാണ്. തന്നെ തട്ടിയിട്ട് എങ്ങനെയെങ്കിലും രക്ഷപ്പെട്ടേനെ, അല്ല താൻ എന്ത് കൊണ്ട് ആണ് തലയ്ക്ക് അടിച്ചത്. “
“ഈ ലിവർ കൊണ്ട്, കാറിൻ്റെ പിൻസീറ്റിൽ ഇരുന്നതാണ്. അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ പാകത്തിൽ കൈയുടെ അടുത്ത് തന്നെ വച്ചിരുന്നു. അത് ഞാനിങ്ങ് എടുത്തു. ഇതൊക്കെ ഭാവിയിൽ ഒരു തെളിവ് ആകും. “
“ഇതെല്ലാം ഇവരുടെ കാറിൽ നിന്നും കിട്ടിയതാണ്. ആ കാർ വഴിയിൽ പാർക്ക് ചെയ്തിട്ട് എൻ്റെ കാറിലാണ് ഇങ്ങോട്ട് വന്നത്. “
“അത് നന്നായി. തൻ്റെ കാർ മൊത്തം വൃത്തിയാക്കിയിട്ട്, സർവീസ് ചെയ്തു ഇട്ടേരെ. “
മാലതിയുടെ ഹാൻഡ് ബാഗിൽ പലതരത്തിലുള്ള മരുന്നുകളും ഒരു തോക്കും വലിയ റോപ്പ് ചുറ്റി വച്ചതും ഉണ്ടായിരുന്നു.
“ഞാനൊന്ന് സ്റ്റേഷനിൽ പോയി വരാം, ഇവരെ വൈകിട്ട് നമുക്ക് ചോദ്യം ചെയ്യാം. “
“താൻ അടുക്കള വാതിൽ വഴി പൊയ്ക്കോ, അപ്പുറത്തെ വീട്ടിലെ സ്ത്രീ സദാസമയം ഇങ്ങോട്ട് തന്നെ നോക്കിയിരിക്കുകയാണ്. “
രാഹുൽ ഒരു കസേര വലിച്ചിട്ട് മുറിയുടെ വാതിൽക്കൽ കാവലിരുന്നു. രാഹുൽ ഇടയ്ക്കൊന്ന് മയങ്ങി പോയി. ജനലിൽ മുട്ടുന്ന ശബ്ദം കേട്ടുണർന്നു.
താൻ ഇരിക്കുന്ന വശത്തെ ജനലിൽ മാലതി തല കൊണ്ട് മുട്ടുകയാണ്. മുറിയുടെ നടുവിലിട്ടിരുന്ന കസേര നിരക്കി അവരെങ്ങനെയാണ് ജനലരികിൽ എത്തിച്ചതെന്ന് രാഹുൽ അത്ഭുതപ്പെട്ടു.
രാഹുൽ ആ കസേര ഉന്തിയും തള്ളിയും മുറിയുടെ നടുവിലാക്കാൻ ശ്രമിച്ചു. അവർ രാഹുലിനെ പിച്ചാനും മാന്താനും ശ്രമിച്ചു.
“എന്നെയെന്തിനാണ് ഇവിടെ കെട്ടിയിട്ടിരിക്കുന്നത്? ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ. “
“കപ്യാരെങ്ങനെയാ മരിച്ചത്. “
“എനിക്കറിയില്ല. “
“അങ്ങനെ പറഞ്ഞാലെങ്ങനെയാണ് മാഡം, അയാളുടെ കൈവിരലുകളിൽ നിങ്ങളുടെ മുടിയിഴകൾ കുടുങ്ങിയിരുന്നു. “
രാഹുൽ മുടിയിഴകൾ അടങ്ങിയ ഒരു സുതാര്യമായ കവർ മാലതിയെ കാണിച്ചു. മാലതി ഒരു നിമിഷം മൗനത്തിലായി. മാലതി മയങ്ങി കിടന്നപ്പോൾ രാഹുൽ ശേഖരിച്ച് കൈയിൽ വച്ചതാണ്.
“അങ്ങനെ വരാൻ ഒരു സാധ്യതയില്ല. ഞാൻ ശ്രദ്ധിച്ചാണ്… “
“ദൈവത്തിൻ്റെ കയ്യൊപ്പ് എന്ന് കേട്ടിട്ടില്ലേ മാഡം. “
മാലതി ദേഷ്യത്തോടെ രാഹുലിനെ നോക്കി.
“മാഡം. എത്രയെത്ര കൊലപാതകങ്ങൾ, ഒരു സ്ത്രീയായ നിങ്ങൾ… “
“ഞാനല്ല, സഞ്ജീവാണ്. “
“സഞ്ജീവിൻ്റെ മരണശേഷം നടന്ന കൊലകൾ, ആരോൺ, വെട്രിവേൽ, മെർലിൻ..
മെർലിൻ്റെ മരണത്തിൽ അമ്മയെ സംശയിക്കുന്നുവെന്ന് മാഡത്തിൻ്റെ മകൾ തന്നെ പറഞ്ഞിട്ടുണ്ട്. “
“ദേവി അങ്ങനെ പറഞ്ഞോ?”
ദേവിയുടെ മൊഴി ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്. ദേവിയുടെ കാര്യം പറഞ്ഞപ്പോൾ മാലതി മൗനത്തിലായി.
“എല്ലാം എൻ്റെ തലയിൽ കെട്ടി വയ്ക്കാനാണോ നിങ്ങളുടെ തീരുമാനം. “
“മാഡം, സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചാൽ, മാഡത്തിനെ ഞാൻ രക്ഷപ്പെടുത്താൻ ശ്രമിയ്ക്കും. “
“ഞാൻ ഒന്നും ചെയ്തിട്ടില്ല. എന്നെ ആരും രക്ഷിക്കണ്ട. എന്നെ പോലെ, മാനസിക രോഗത്തിന് ചികിത്സ തേടുന്നൊരാളെ ശിക്ഷിക്കാൻ ഇന്ത്യൻ നിയമത്തിൽ വകുപ്പില്ല. “
“മാഡത്തിന് നിയമ വശമൊക്കെ നല്ലത് പോലെ അറിയാമല്ലോ. “
“ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല, പിന്നെ ഞാൻ എന്തിന് പേടിയ്ക്കണം. “
മാലതിയെ ഈ വിധത്തിൽ ചോദ്യം ചെയ്തിട്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ട് രാഹുൽ നിശബ്ദനായി.
സലീം കൂടി വരട്ടെ. ഇവരെ വേണ്ടുന്ന രീതിയിൽ ചോദ്യം ചെയ്താലെ കാര്യമുള്ളൂ. രാഹുൽ അവരുടെ മുന്നിലേക്ക് രണ്ട് കഷണം ബ്രഡും ഒരു കുപ്പി വെള്ളവും നീക്കീ വച്ചു. അവർ അത് തൊട്ടതേയില്ല. രാഹുൽ ക്ഷമയോടെ കാത്തിരുന്നു. സലീം മേശപ്പുറത്ത് കരുതിയിരുന്ന മരുന്ന് പഞ്ഞിയിൽ പുരട്ടി ഒരിക്കൽ കൂടി മാലതിയുടെ മൂക്കിൽ അമർത്തി.
മണിക്കൂറുകൾ കടന്ന് പോയി. പുറത്ത് ഇരുട്ട് കനത്തു. രാഹുൽ ഒരു മെഴുകുതിരി കത്തിച്ചു വച്ചു. ഇരുട്ടിൽ ശബ്ദമുണ്ടാക്കാതെ സലീം വാതിലിൽ മുട്ടി.
“അവർ ഒന്നും വിട്ട് പറയുന്നില്ലെടോ. “
സലീം തൻ്റെ ബാഗിൽ കൊണ്ട് വന്ന സാധനങ്ങൾ മുറിയിൽ നിരത്തി. ചോദ്യം ചെയ്യൽ സമയത്ത് ഉപയോഗിക്കാറുള്ള തീക്ഷ്ണമായി പ്രകാശിക്കുന്ന ഒരു ലൈറ്റ്, റിക്കോർഡ് ചെയ്യാവുന്ന ക്യാമറ, ലാപ്ടോപ്, ഹാർഡ് ഡിസ്ക്, നഖത്തിനടിയിലൂടെ വൈദ്യുതി കടത്തി വിടാൻ ഉപയോഗിക്കുന്ന ഒരു ചെറിയ ഉപകരണം എന്നിങ്ങനെ അവർക്ക് ആ ദിവസം ഉപകരിക്കുന്ന എല്ലാം ബാഗിൽ ഉണ്ടായിരുന്നു.
മാലതി മയക്കത്തിൽ നിന്നും ഉണർന്നു.
“വെള്ളം വെള്ളം. “
രാഹുൽ എഴുന്നേറ്റു അവരുടെ ചുണ്ടിലേക്ക് വെള്ളം ഇറ്റിച്ച് കൊടുത്തു. വായിൽ പോകാതെ ഒഴിച്ച പകുതി വെള്ളവും പുറത്തേക്ക് ഒഴുകി. ദാഹം മാറാതെ മാലതി പരവേശപ്പെട്ടു. അവർ കൈകാലുകളിലെ കെട്ടഴിക്കാനായി പരിശ്രമിച്ചു. ഒടുവിൽ നിരാശ പൂണ്ടവർ തല താഴ്ത്തി ഇരുന്നു. സലീം ഒരു ഗ്ലാസ്സിൽ നിറയെ വെള്ളം നിറച്ച് അവരുടെ ചുണ്ടോട് അടുപ്പിച്ചു.
മാലതി വെള്ളം കുടിച്ച്, കണ്ണുകളടച്ച് ആശ്വാസത്തോടെ ചാരിയിരുന്നു. കണ്ണ് തുറന്നപ്പോൾ ചുറ്റിലും ഇരുട്ടായിരുന്നു. പതറി പോയ മാലതി ഒരു ശബ്ദം പുറപ്പെടുവിച്ചു.
പെട്ടെന്ന് എതിർവശത്ത് ചുവന്ന വെളിച്ചം തെളിഞ്ഞു. ചുറ്റും ആരുമില്ല. തീവ്രമായ ചുവന്ന വെളിച്ചവും കൂടെ ഒരു യന്ത്രത്തിൻ്റെ ഇരമ്പൽ ശബ്ദവും കേട്ടു. മൂളിച്ച ശബ്ദം തല തകർക്കുന്ന പോലെ മാലതിക്ക് തോന്നി. അവരുടെ കണ്ണുകൾ വേദനിച്ചു.
മാലതി അലറി വിളിച്ചു. ഭ്രാന്ത് പിടിക്കുന്ന അവസ്ഥ, തലച്ചോറിൽ നിന്നും അനേകം കടന്നലുകൾ ഇളകി പറക്കുന്നു. അവ തനിക്ക് ചുറ്റും പറന്ന് നടക്കുന്നു. മാലതി വീണ്ടും ഉച്ചത്തിൽ അലറി വിളിച്ചു.
“ആരെങ്കിലും എന്നെയൊന്ന് രക്ഷിക്കണേ. “
മൂളൽ ശബ്ദം കുറച്ച് കുറഞ്ഞ പോലെ. പിന്നെ അതില്ലാതായി. മുറിയിൽ വീണ്ടും ഇരുട്ടായി. മാലതി ആശ്വാസത്തോടെ കണ്ണുകൾ തുറന്നു.
ഏതാനും നിമിഷങ്ങൾക്ക് ശേഷം വീണ്ടും മൂളൽ ശബ്ദവും ചുവന്ന വെളിച്ചവും തിരികെ വന്നു. തനിക്ക് ഈ അവസ്ഥയിൽ കൂടി കടന്ന് പോകാൻ കഴിയില്ല എന്ന് മാലതിക്ക് മനസ്സിലായി. തൻ്റെ തല പൊട്ടാറായി, അവസാനം അടുത്തിരിക്കുന്നു.
ദേവിയുടെ മുഖം മനസ്സിൽ കടന്നു വന്നു. തൻ്റെ മകൾ, താൻ നൊന്ത് പ്രസവിച്ച തൻ്റെ മകൾ. തൻ്റെ സ്വാർത്ഥതയാണ് എല്ലാത്തിനും കാരണം. മരിക്കുന്നതിന് മുമ്പ് അവളെ ഒരിക്കൽ കൂടി കാണണം. നവമി മോളെ കാണണം. തൻ്റെ മരണശേഷം അവർക്കാരുണ്ട്?. നിധിൻ, അവനെയല്ലേ താൻ കൊല്ലാൻ പ്ലാനിട്ടത്.
ആ ചെറുപ്പക്കാരൻ തന്നോട് എന്ത് ചെയ്തു. തൻ്റെ മകളെ സ്നേഹിച്ചതാണോ അവൻ ചെയ്ത കുറ്റം. ഡോക്ടർ കൈലാസും ദേവിയെ പ്രണയിച്ചു എന്ന തെറ്റല്ലേ ചെയ്തുള്ളൂ. അയാളെയും താൻ ഇല്ലാതാക്കിയില്ലേ.
പ്രൊഫസർ മാലതി അമ്മമാർക്ക് ഒരു ശാപമാണ്. ഈ ലോകത്ത് അനേകായിരം അമ്മമാരുടെ ഇടയിൽ നാണം കെട്ട ഒരു സൃഷ്ടിയാണ് തൻ്റേത്. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മനസ്സിൽ കുറ്റബോധം നിറഞ്ഞു. ഇനി വയ്യ.
താനില്ലാതാക്കിയ ഓരോ മുഖങ്ങളും മനസ്സിൽ കടന്നു വന്നു.
“ഞാൻ പറയാം. എല്ലാം. പറയാം. ഈ ശബ്ദം ഒന്ന് നിർത്തുമോ. ?”
അവർ രണ്ടു കൈകളും ഉയർത്തി നെറ്റിയുടെ വശങ്ങളിൽ അമർത്തി. ശബ്ദം നിന്നു. മനോഹരമായ വെള്ള വെളിച്ചം മുറിയിൽ പരന്നു. സലീം മുന്നിലേക്ക് നീങ്ങി നിന്നു.
“എനിക്ക് മുഖം കഴുകണം. വാഷ് റൂമിൽ പോകണം. “
സലീം കൈകളിലെ കെട്ടഴിച്ചു.
“വേലത്തരമൊന്നും കാട്ടാൻ നിൽക്കണ്ട. “
സലീം മാലതിയെ ഭീഷണിപ്പെടുത്തി.
വാഷ് റൂമിൽ രക്ഷപ്പെടാൻ പഴുതുകൾ നോക്കി. എല്ലായിടത്തും സ്പീക്കറുകൾ, മൂളാൻ തയാറാക്കി വച്ചിരിക്കുന്നു. ഇല്ല ഒരു രക്ഷയുമില്ല.
(തുടരും….. )
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ് -105 - By Nisha Pillai - കൂട്ടക്ഷരങ്ങൾ