ദേവിയെ ആശ്വസിപ്പിക്കാനായി രാഹുൽ കാർ നിർത്തി.രാഹുൽ ആദ്യം പുറത്തിറങ്ങിയ ശേഷം ദേവിയുടെ വശത്തുള്ള ഡോർ തുറന്നു പിടിച്ചു.
“ഇറങ്ങൂ ചേച്ചി,നമുക്കൊരു ചായ കുടിച്ചു ഫ്രഷ് ആയി പോകാം.”
“എനിക്കൊന്നും വേണ്ട രാഹുൽ, ഇതെനിക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.ചതി കൊടും ചതി.”
രാഹുൽ ദേവിയുടെ കൈ പിടിച്ചു പുറത്തിറക്കി.ദേവി പേടിച്ചു നാലുപാടും നോക്കി.സഞ്ജീവിനെക്കുറിച്ച് അറിഞ്ഞ വിവരം,ആ ഷോക്കിൽ നിന്നും അവളിനിയും മോചിതയായില്ല.ചായയുമായി രാഹുലിന്റെ മുന്നിലിരിക്കുമ്പോഴും ദേവി പേടിച്ചു വിറച്ചു.ദേവി ചായ അല്പം കുടിച്ചിട്ട് ഗ്ലാസ് താഴെ വച്ചു.അവളുടെ മുന്നിലിരുന്ന ഗ്ലാസ്സിലെ ചായ ആറി തണുത്തു.
മടക്ക യാത്രയിൽ കാറിൽ കയറുമ്പോൾ രാഹുൽ ഉന്മേഷവാനായിരുന്നു.
“ചേച്ചി ഇപ്പോൾ തിരിഞ്ഞു നോക്കരുത്,കാറിൽ നമ്മുടെ കൂടെ ഏജന്റ് പി ബി കൂടിയുണ്ട്.ഞാൻ പറഞ്ഞിരുന്നില്ലേ പി ബി, രണ്ടാഴ്ച ഔട്ട് ഓഫ് സ്റ്റേഷൻ ആയിരുന്നുവെന്ന്.കഴിഞ്ഞ ദിവസം മടങ്ങിയെത്തി.അത്യാവശ്യമായി കാണണം എന്ന് ഞാൻ വാശി പിടിച്ചത് കൊണ്ട് ഇന്ന് വൈകിട്ട് തന്നെ എന്നെ കാണാൻ എത്തിയത്.ഞങ്ങൾ അപ്പോൾ തന്നെ ആ വിമലിന്റെ ഭാര്യയുടെ കേസ് അന്വേഷിക്കാനായി ആ കേസ് വാദിച്ചിരുന്ന അഡ്വക്കേറ്റ് മാലിനി സത്യനെ നേരിട്ട് പോയി കണ്ടിരുന്നു.”
“എന്നിട്ട് .”
അതിനു മറുപടി പറഞ്ഞത് പി ബി ആയിരുന്നു.ദേവി തിരിഞ്ഞു നോക്കാൻ ശ്രമിച്ചെങ്കിലും,രാഹുൽ അവളെ നിരുത്സാഹപ്പെടുത്തി.
“ആ കേസ് അവർ തമ്മിൽ പിന്നീട് ഒത്തു തീർപ്പാക്കിയതാണ്.ഇപ്പോൾ വിമലും ഭാര്യയും വളരെ സന്തോഷത്തോടെ, ഒന്നിച്ചാണ് കഴിയുന്നത്.ദേവി മാഡത്തിന് മുന്നിലിപ്പോൾ വന്നിരിക്കുന്നത് വെറുമൊരു തട്ടിക്കൂട്ട് കേസ് മാത്രമാണ്.അന്വേഷിച്ച് അറിഞ്ഞിടത്തോളം വിമൽ ഒരു പ്രശ്നക്കാരനാണ് .അയാളുടെ ഭാര്യ ഒരു അറിയപ്പെടുന്ന ഹെയർ സ്റ്റൈലിസ്റ്റാണ്,ധന്യ ശ്യാമളൻ എന്നാണവരുടെ പേര്.ഞാൻ ആ വഴിക്കൊന്നു അന്വേഷിച്ചു,അവർ ഒന്ന് രണ്ടു ഫിലിമുകളിൽ ജോലി ചെയ്തിട്ടുണ്ട്.നിങ്ങളുടെ സുഹൃത്ത് പ്രണവ് അവസാനം അഭിനയിച്ച സിനിമയിൽ സ്പന്ദനയുടെ ഹെയർ സ്റ്റൈലിസ്റ്റ് ധന്യ ആയിരുന്നു.”
പി ബി പറഞ്ഞു തീരുന്നതിനു മുൻപ് ദേവി ഇടയ്ക്കു കയറി.
“അങ്ങനെയൊരു സിനിമാ ബന്ധമുണ്ടോ,പക്ഷെ അയാൾ ഇല്ലാത്ത കേസിനു വേണ്ടി എന്റെ അടുത്ത് വന്നതെന്തിനാണ്.അതും സഞ്ജീവിനെയും കൂട്ടി കൊണ്ട്, എനിക്കൊന്നും മനസ്സിലാകുന്നില്ല.”
“അതിനുത്തരം നമ്മൾ കണ്ടെത്തണം.പ്രത്യക്ഷത്തിൽ എനിക്ക് തോന്നിയ കാര്യം ഞാൻ പറയാം,സഞ്ജീവിനു നിങ്ങളോടു കടുത്ത വൈരാഗ്യമാണ്.അയാൾ നിങ്ങളോടു കാണിക്കുന്ന ഇഷ്ടമൊക്കെ വെറുമൊരു അഭിനയമാണ്.ശരിക്കും മാത്യുവോ അയാളുടെ മക്കളോ അല്ല മാഡത്തിന്റെ യഥാർത്ഥ ശത്രു ,അത് മറ്റാരോ ആണ്,അത് കണ്ടു പിടിക്കുന്ന ജോലി ഞാൻ ഏറ്റെടുക്കാം.പക്ഷെ മാഡം സൂക്ഷിക്കണം.ഒന്നും അറിയാത്ത പോലെ അങ്ങ് പെരുമാറണം.”
“സഞ്ജീവിന്റെ പഴയൊരു വിലാസം ഞാൻ കണ്ടെത്തിയിരുന്നു.”
രാഹുൽ അഡ്രസ് എഴുതിയ ആ തുണ്ടു കടലാസ്സ് പി ബി യുടെ നേരെ നീട്ടി.പി ബി ആ കടലാസിലെ അഡ്രസ്സ് ഒന്ന് രണ്ടു തവണ ഉച്ചത്തിൽ വായിച്ചു.
“എന്തായാലും ഞാൻ ഇതൊന്നു അന്വേഷിക്കട്ടെ.എനിക്കിന്ന് ഉറക്കമില്ല.രാഹുൽ ,ഇരുട്ടുള്ള എവിടെയെങ്കിലും ഒന്ന് സൈഡാക്കിക്കോ, എന്നിട്ട് മൂത്രമൊഴിക്കാനെന്ന ഭാവേന പുറത്തിറങ്ങി നില്ക്കൂ,ഞാൻ നേരത്തെ കയറിയ പോലെ ആരുടേയും ശ്രദ്ധയിൽ പെടാതെ ഇറങ്ങിക്കൊളളാം.എന്തായാലും എതിരാളി ശക്തനാണെകിൽ,അയാൾ എപ്പോഴും നിങ്ങളുടെ പിറകേ കാണും, സൂക്ഷിക്കുക.”
പി ബി പറഞ്ഞ പോലെ രാഹുൽ കാർ നിർത്തി,മൂത്ര മൊഴിക്കാനായി ഇരുട്ടിൽ മാറി നിന്നു,പിറകു വശത്തെ ഡോർ തുറന്നു പി ബി കുനിഞ്ഞ് പുറത്തിറങ്ങി ,ഒന്ന് കരണം മറിഞ്ഞു ഇരുട്ടിൽ മറഞ്ഞു.ദേവി രാഹുൽ മടങ്ങി വരുന്നത് വരെ ദൂരേയ്ക്ക് നോക്കി ഇരുന്നു.ഇരുട്ടത്ത് ചുറ്റിലും ശത്രുക്കൾ നിരന്നു നിന്ന് തന്നെ വീക്ഷിക്കുന്നത് അവൾ ഭാവനയിൽ കണ്ടു.കാറിലെ എ സി യിലും അവൾ വിയർത്തു കുളിച്ചു.രാഹുൽ കാറിൽ കയറി കാർ സ്റ്റാർട്ട് ചെയ്തത് അവൾ അറിഞ്ഞില്ല.അവൾ ഞെട്ടി നിലവിളിച്ചു.
“ചേച്ചീ ,എന്തായിത്.”
അവൻ എ സി യുടെ തണുപ്പ് കൂട്ടി.
“ചേച്ചീ വീടെത്തി, ഇന്ന് നല്ലതു പോലെ ഒന്നുറങ്ങൂ,ഞാനും പി ബി യും നിധിനും അജ്മലും അനുപമ ചേച്ചിയുമൊക്കെ കൂടെ തന്നെയില്ലേ ,ചേച്ചിയെന്തിനാ വിഷമിക്കുന്നത്.ഇതിലും വലുത് കണ്ടിട്ട് ഭയക്കാതെയിരുന്ന ആളായിരുന്നല്ലോ,എന്നിട്ടിപ്പോൾ,നമ്മുടെ കളിയുടെ അവസാന റൗണ്ട് ആയപ്പോൾ ,കൂടുതൽ കരുത്താർജ്ജിക്കണം.പേടിച്ചിട്ടു കാര്യമില്ല.ഇന്നും സഞ്ജീവ് അവിടെ വീട്ടിൽ ഉണ്ടാകുമോ.പേടിയ്ക്കരുത്.”
അവൻ ടിഷ്യു പേപ്പർ വച്ച് നീട്ടി.
“ഇതാ മുഖം തുടയ്ക്കു ,ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ,ഒരു മൂളി പാട്ടും പാടി അങ്ങോട്ട് ചെന്ന് കയറിക്കോ.”
“എന്നെക്കുറിച്ച് ഓർത്തു എനിക്ക് പേടിയില്ല.എന്റെ കുഞ്ഞിനെ കുറിച്ചോർത്താണ് പേടി.യുദ്ധം ചെയ്യാനായി കളത്തിലിറങ്ങുമ്പോൾ നമ്മുടെ സുരക്ഷ മാത്രമല്ല പ്രധാനം,നമ്മെ ആശ്രയിക്കുന്നവരെ ഓർത്താണ് പ്രയാസം.”
ദേവി ഒന്നും സംഭവിക്കാത്ത പോലെ വീട്ടിലേയ്ക്കു കയറി.ഡൈനിങ് ടേബിളിൽ സഞ്ജീവും മാത്യുവും മുഖത്തോടു മുഖം നോക്കി ഇരിക്കുകയാണ്.മുന്നിലെ ഒഴിഞ്ഞ ഗ്ലാസ്സുകളിൽ നിന്നും അവർ ആ ഇരുപ്പു തുടങ്ങിയിട്ട് കുറെ നേരമായി എന്നവൾക്കു മനസിലായി.സഞ്ജീവ് ദേവിയുടെ മുഖത്തേയ്ക്കു നോക്കി.അയാൾ എന്തോ ധീര കൃത്യം ചെയ്ത പോലെ അവളെ നോക്കി ഊറി ചിരിച്ചു.
ദേവി നേരെ മുറിയിലേയ്ക്കു പോയി.ഷവർ തുറന്നു അതിനടിയിൽ അവൾ കുറെ നേരം നിന്നു.കരഞ്ഞു കരഞ്ഞു അവളുടെ കണ്ണുകൾ വേദനിച്ചു ,മനസ്സിനൊരു ആശ്വാസം വന്നപ്പോൾ അവൾ തല തുവർത്തി പുറത്തിറങ്ങി.അവൾ കുളിച്ചു ഫ്രഷ് ആയി വന്നപ്പോഴേക്കും നവമിയെ എടുത്തു മാലതി മുറിയിലേയ്ക്കു വന്നു.കുഞ്ഞു നവമിയാകട്ടെ കട്ടിലിൽ ഇരുന്ന ദേവിയുടെ മടിയിൽ വന്നിരുന്നു.
“മാത്യുവിന്റെ ഉദ്ദേശം എന്താണ്.ഞാൻ ഇന്നലേയും വഴക്കു പറഞ്ഞതേയുള്ളു.കല്യാണത്തിന് മുൻപേ സഞ്ജീവ് സ്ഥിരം ഇവിടെ വരുന്നത് തെറ്റല്ലേ.അയല്പക്കകാർ എന്തൊക്കെ കഥകൾ പറഞ്ഞു പരത്തും.ഇന്നലെ ഡ്രൈവ് ചെയ്തു പോകേണ്ടത് കൊണ്ട് മാത്യുവിന് കമ്പനി കൊടുക്കാൻ പറ്റിയില്ല.അത് കൊണ്ട് ഇന്ന് സഞ്ജീവിനെ ഇവിടെ ആരോ നേരത്തേ കൊണ്ട് വിട്ടതാണ്.ഇനി രാത്രി തിരികെ വന്നു വിളിച്ചുകൊള്ളും .”
“എന്താണ് ഈ വീട്ടിൽ നടക്കുന്നത്.ഇവിടെ മൂന്ന് സ്ത്രീകൾ ഉള്ളതല്ലേ.ഇങ്ങനെ മദ്യ സഭ കൂടുന്നത് തെറ്റല്ലേ.എന്റെ അച്ഛന്റെ മദ്യപാനം സഹിയ്ക്കാൻ വയ്യാതെ ഓടി പോയ ആളല്ലേ അമ്മ.ഇനിയിപ്പോൾ അമ്മയെ പോലെ ഞാനും ഒരു മദ്യപാനിയെ എക്കാലവും സഹിക്കേണ്ടി വരുമോ ?”
“ഏയ് സഞ്ജീവ് അങ്ങനൊരു മദ്യപാനിയല്ലല്ലോ.”
“എനിക്ക് ഇതൊക്കെ വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നു.ഞാൻ കുഞ്ഞുമായി എന്റെ വീട്ടിലേയ്ക്കു മടങ്ങിയാലോ എന്നാണ് ആലോചന,ജീവന് അപായമുണ്ടെങ്കിലും മനഃസ്വസ്ഥതയുണ്ടല്ലോ അവിടെ.”
മാലതിയുടെ മുഖം മങ്ങുന്നത് ദേവി കണ്ടു,തന്റെ ഡയലോഗ് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടൂ എന്നവൾക്കു മനസിലായി.
“ഇല്ല ,ഇനി ഇങ്ങനെ സംഭവിക്കില്ല.മാത്യുവിനുള്ളത് ഇന്ന് ഞാൻ കൊടുത്തിരിക്കും.സഞ്ജീവ് ഒന്ന് പൊയ്ക്കോട്ടേ.”
മാലതിയുടെ മുഖം ദേഷ്യം കൊണ്ട് ജ്വലിച്ചു.അവർ മുറിയിൽ നിന്നും ഇറങ്ങി പോയി.
കഴിക്കാനിരുന്നപ്പോൾ ദേവി മനഃപൂർവം സഞ്ജീവിന്റെ എതിർവശത്തിരുന്നു ഉള്ളിൽ ഭയം ഉണ്ടായിരുന്നുവെങ്കിലും അവൾ അത് പുറത്തു കാട്ടിയില്ല.രഹസ്യമായി അയാളുടെ ഓരോ ചലനങ്ങളും ദേവി വീക്ഷിച്ചു കൊണ്ടിരുന്നു.മുൻപൊക്കെ കാണിച്ചിരുന്ന ആരാധനയൊന്നും ഇപ്പോൾ അയാളിലില്ല ,ഇപ്പോൾ വല്ലാത്ത അധികാര ഭാവത്തിലാണ് അവളോട് പെരുമാറുന്നത്.അതൊന്നും ദേവിക്ക് ഇഷ്ടപ്പെട്ടില്ല,ആകെയുള്ള ധൈര്യം നിധിനാണ്,അവൻ്റെ സാന്നിധ്യമാണ്.
എന്തൊക്കെ അപകടമുണ്ടെങ്കിലും അവൾക്കൊരു ആപത്തുണ്ടാകുമ്പോൾ നിധിൻ ഒളിവിൽ നിന്നും പുറത്തു വരുമെന്ന് അവൾക്കറിയാം.അതാണവളുടെ ധൈര്യവും ,ആശ്വാസവും.
കൈ കഴുകാൻ നിന്നപ്പോൾ അവളുടെ പിൻ കഴുത്തിൽ ആരുടെയോ ഉശ്വാസ വായുവിന്റെ ചൂട് തട്ടി,മദ്യത്തിന്റെ മണം ചുറ്റും പറന്നു.
“എന്നോട് ദേഷ്യമാണോ ?മാത്യുവിന് ഞാൻ വാക്ക് കൊടുത്തിരുന്നു ,ഒരു ദിവസം ഒരു കമ്പനി തരാമെന്ന് ,ഇനി ഇങ്ങനെ ഉണ്ടാകില്ല.ഇന്ന് ലീവ് ആയിരുന്നു,ഒരിക്കലും ഡ്യൂട്ടി സമയത്തൊന്നും ഞാൻ മദ്യപിക്കാറില്ല.”
ദേവി മറുപടി ഒന്നും പറഞ്ഞില്ല.ദേഷ്യത്തോടെ സഞ്ജീവിനെ നോക്കി.
“എന്റെ മോൾക്ക് മദ്യപിക്കുന്നത് ഇഷ്ടമല്ലെന്ന് എനിക്കറിയാം.ഞാൻ ദാ നിർത്തി ,ഇനി സത്യമായിട്ടും മദ്യപിക്കില്ല.നിന്നെ കാണാതിരിക്കാൻ വയ്യ.കാണാൻ വരാൻ ഓരോ കാരണങ്ങൾ തേടണ്ടേ.”
അയാൾ തന്റെ ഇടത്തെ കൈ ദേവിയുടെ തലയിൽ വച്ച് സത്യം ചെയ്യാനൊരുങ്ങി.
“എന്റെ പൊന്നു ദേവിയാണെ സത്യം ,ഇനി ഇങ്ങനൊന്നും ഉണ്ടാകില്ല.”
ഇതൊക്കെ അയാളുടെ അഭിനയമാണെന്ന് ദേവിക്ക് മനസിലായി,അയാളുടെ കണ്ണുകൾ തിളങ്ങി,അതിന്റെ ആഴങ്ങളിൽ എന്തോ നിഗൂഢതകൾ ആളി കത്തുന്നു.ദേവിക്ക് നല്ല ദേഷ്യം വന്നെങ്കിലും അവളൊന്നും പുറത്തു കാട്ടിയില്ല.തനിക്കു ജയിക്കണം,തനിക്കു ജീവിക്കണം.
“ശരി ശരി,ഇന്നിത്തിരി ഓവർ ആയി.പകലും രാത്രിയിലും മദ്യപിക്കുക…ഇങ്ങനാണെങ്കിൽ വേറെ ആളെ നോക്കിക്കോ,ഞാൻ ഈ വലത്തേ കയ്യിൽ ഒരു രാഖി കെട്ടി തന്ന് സഞ്ജീവ് ബ്രോ ആക്കി കളയും .”
“അയ്യോ ,ചതിക്കല്ലേ,പൊന്നേ ,ഞാൻ നിർത്തി,ഈ നിമിഷം നിർത്തി.സത്യം സത്യം…”
സഞ്ജീവിന്റെ പ്രവർത്തികൾ ദൂരെ നിന്നും മാലതി കാണുന്നുണ്ടായിരുന്നു.അമ്മയുടെ മുഖത്തെ ദേഷ്യം ദേവിയും ശ്രദ്ധിച്ചു.
സഞ്ജീവ് പോയി കഴിഞ്ഞ ശേഷം മാലതി മാത്യുവുമായി വഴക്കിട്ടു.ഉറങ്ങാൻ കിടന്നപ്പോൾ മാലതി ദേവിയോട് തന്റെ സംശയം പ്രകടിപ്പിച്ചു.
“ദേവി ,എനിക്കെന്തോ സഞ്ജീവിന്റെ ഈയിടെയായുള്ള പെരുമാറ്റം തീരെ ഇഷ്ടമാകുന്നില്ല.എന്തോ അയാളിതൊക്കെ കാട്ടി കൂട്ടുന്നതാണെന്നൊരു തോന്നൽ.നിനക്ക് അങ്ങോട്ട് സ്നേഹം തോന്നുന്നുണ്ടോ?എന്തായാലും ഈ വിഷയത്തിൽ പുനർചിന്തനം നടത്തണം എന്ന് എന്റെ ഉൾമനസ്സ് പറയുന്നത്.”
“അമ്മയ്ക്ക് എന്തേ ഇപ്പോൾ അങ്ങിനെ തോന്നാൻ.”
“ആ അങ്ങനെ തോന്നി,അയാൾ ശരിയല്ല മോളെ.നിന്റെ മുന്നിൽ അയാളിന്ന് കാണിച്ചതൊക്കെ വെറും അഭിനയം ആയിരുന്നു.”
“സത്യം പറയാല്ലോ,എനിക്ക് അയാളെ തീരെ ഇഷ്ടമല്ല.അമ്മ ഇതിപ്പോൾ ആരെയും അറിയിക്കണ്ട.പപ്പയും അറിയണ്ട.അയാൾ ജയിക്കാൻ എന്ത് തറ വേലയും കാണിക്കും.”
“ഒന്നും അവസാനിക്കുന്നില്ലല്ലോ എൻ്റെ മുത്തപ്പാ.”
മാലതി ദേവിയെ ചേർത്ത് പിടിച്ചു.അമ്മയോട് ചേർന്ന് കിടക്കുമ്പോൾ താൻ വീണ്ടുമൊരു കൊച്ചു കുട്ടിയായി മാറിയ പോലെ ദേവിക്ക് തോന്നി.
“ചില പുരുഷന്മാർക്ക് സ്ത്രീ ശരീരത്തോടാണ് കമ്പം തോന്നുന്നത്.അയാളുടെ നിന്നോടുള്ള പെരുമാറ്റം കണ്ടിട്ട് എനിക്കെന്തോ..”
മാലതി ആദ്യമായിട്ടാണ് ഇങ്ങനെയൊക്കെ ദേവിയോട് സംസാരിക്കുന്നത്.അമ്മയ്ക്ക് സഞ്ജീവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയെന്നറിഞ്ഞപ്പോൾ ദേവിക്ക് രാഹുലിന്റെ സംശയങ്ങൾ ശരിയാണെന്നു തോന്നി.
ഇനി മുന്നോട്ടുള്ള കാര്യങ്ങൾ മാത്രമാണ് ചിന്തയിൽ.തല്ക്കാലം സഞ്ജീവിനെ മറക്കാം,നാളെ ആര്യൻ പ്രധാനമായ ചില അനുഷ്ടാന കർമ്മങ്ങൾ നടത്തും,അതിനു രാവിലെ മുതൽ ക്രിയാവിധികൾ തുടങ്ങും,താൻ ആദ്യാവസാനം ഉണ്ടാകണമെന്നാണ് ആര്യന്റെ കൽപ്പന.ദേവി ഉറങ്ങാൻ ശ്രമിച്ചു.അവൾ കണ്ണുകളടച്ചു,അവളുടെ മനസ്സിൽ നിധിനും നവമിയും മാത്രമായി.അവളുടെ സ്വപ്ന ലോകത്തിൽ അവർ പറന്നിറങ്ങി.
ദേവി രാവിലെ തന്നെ അവൾ കുളിച്ചു ക്ഷേത്രത്തിൽ പോയി വന്നു.അവൾ വർഷത്തിൽ പിറന്നാളിന് മാത്രമാണ് ക്ഷേത്രദർശനം നടത്തുന്നത്.ഈയിടെയായി നവമിക്കു വേണ്ടിയും പ്രാർത്ഥിക്കാറുണ്ട്.
ദേവി ക്ഷേത്രത്തിൽ നിന്നും മടങ്ങി വന്നപ്പോൾ തന്നെ ഇന്ന് എന്തോ ഗൗരവകരമായ കാര്യമുണ്ടെന്ന് മാലതിക്ക് തോന്നി.സുമതിയുടെ മുന്നിൽ വച്ച് ചോദിയ്ക്കാൻ മടിയായതു കൊണ്ട് മൗനം പാലിച്ചു.
“ഇന്ന് നീ ഏറ്റെടുത്ത ആ കേസ് പൂർണ്ണ വിജയമാകട്ടെ.”
ദേവി പെട്ടെന്ന് കുനിഞ്ഞു അമ്മയുടെ കാലിൽ തൊട്ടു തൊഴുതു.മാലതി രണ്ടു കൈകൊണ്ടും അവളെ അനുഗ്രഹിച്ചു.ഇത്തരം കാഴ്ചകൾ ആദ്യമായി കാണുന്നത് കൊണ്ട് സുമതി അവരെയിരുവരെയും നോക്കി വാ പൊളിച്ചു നിന്നു.
ദേവിയുടെ കാർ ഗേറ്റു കടക്കുമ്പോൾ ആര്യൻ മുന്നിലെ പൂന്തോട്ടത്തിൽ ഉലാത്തുകയായിരുന്നു.ദേവിയെ കണ്ടയാൾ ഓടി എത്തി.
“എന്തേ വൈകിയത്.ദേവിയെ കാണാഞ്ഞ് ഞാൻ വിഷമിച്ചു.”
അവൾ ആര്യന്റെ പിന്നാലെ പ്രണവിന്റെ മുറിയിലേയ്ക്കു കയറി.മുറി നിറയെ എട്ടു സ്ഫടിക പാത്രങ്ങളിൽ വെള്ളം നിറച്ചു,അതിൽ ചെറുനാരങ്ങാകൾ ഇട്ടു വച്ചിരിക്കുന്നു.വലിയൊരു മൺചട്ടിയിൽ കുന്തിരിക്കം പുകച്ചു വച്ചിരിക്കുന്നു.അനുപമയുടെ കയ്യിൽ കുന്തിരിക്കം പുകയുന്ന പാത്രം നൽകി ഏഴുതവണ പ്രണവിന്റെ കട്ടിലിനു വലം വയ്ക്കാൻ ആര്യൻ ആവശ്യപ്പെട്ടു.മുറി മുഴുവൻ അതിന്റെ സുഗന്ധത്താൽ നിറഞ്ഞു.പ്രണവിന് അസഹ്യമായ ചുമയുണ്ടായി.
അപ്പോഴും പ്രണവിന്റെ വേദനയ്ക്ക് ഒരു ശമനം ഉണ്ടായില്ല.ആര്യൻ ഒരു പ്ലാസ്റ്റിക് ബേസിനുമായി മുന്നിൽ നിന്നെങ്കിലും പ്രണവ് വേദനയോടെ കട്ടിലിൽ കിടന്ന് ഉരുണ്ടു.ബേസിൻ അനുപമയെ ഏല്പിച്ചു കൊണ്ട് ആര്യൻ അടുത്ത ക്രിയകൾ തുടങ്ങി.
നെയ്യിൽ മുക്കിയ വേപ്പിലകളും എള്ളും കർപ്പൂരവും ഉണങ്ങിയ ബേ ലീവ്സും പുകച്ചു.ആ ധൂമപാത്രം ദേവിയുടെ കയ്യിൽ കൊടുത്തു ദേവിയുടെ ഇടത്തെ ചെവിയിൽ ആര്യൻ മന്ത്രിച്ചു കൊടുത്തത് ഉരുവിട്ട് കൊണ്ട് പതിമൂന്നു തവണ കട്ടിലിനു വലം വയ്ക്കാൻ ആവശ്യപ്പെട്ടു.
ആ സമയത്തു ആര്യൻ വലിയ ശബ്ദത്തിൽ മന്ത്രണങ്ങളോടെ പ്രണവിന്റെ ഉള്ളം കയ്യിലും കാലിലും ഉപ്പു നീര് പുരട്ടി.ദേവി പതിമൂന്നു പ്രദക്ഷിണം പൂർത്തിയായപ്പോൾ ആര്യൻ തയാറാക്കി വച്ചിരുന്ന ഒരു പച്ച ദ്രാവകം പ്രണവിന്റെ വായിലേയ്ക്ക് ഒഴിച്ച് കൊടുക്കുകയും,കൈകാലുകളിലെ ഉപ്പു ദ്രാവകം തുടച്ചു മാറ്റുകയും ചെയ്തു.
വേദനയോടെ കട്ടിലിൽ കിടന്നു ഉരുണ്ട പ്രണവ് എഴുന്നേറ്റിരിക്കുകയും വെപ്രാളം കാട്ടുകയും ചെയ്തു.അയാളുടെ പരാക്രമവും ആക്രോശങ്ങളും കേട്ട് അനുപമ കരയാൻ തുടങ്ങി.ഒടുവിൽ അയാൾ വലിയ ശബ്ദത്തോടെ അനുപമ നീട്ടി പിടിച്ച ബേസിനിലേയ്ക്ക് ശർദ്ദിക്കാൻ തുടങ്ങുകയും ചെയ്തു.
നീല കലർന്ന കറുത്ത വസ്തുക്കൾ ആ ബേസിനിൽ പൊങ്ങി കിടന്നു.ആര്യൻ ആ വസ്തുക്കൾ മാനേജരേയും ദേവിയെയും അനുപമയെയും കാട്ടി കൊടുത്തു.
“ആരോ കൊടുത്ത കൈ വിഷമാണ്,എല്ലാം പുറത്തു പോയാൽ പ്രണവിപ്പോൾ ഇവിടെ ഓടി നടക്കും.”
ആര്യൻ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു ,പ്രണവ് നിർത്താതെ ശർദ്ദിച്ചു.ക്ഷീണിച്ചു തളർന്ന പ്രണവിന് ഇടയ്ക്കിടയ്ക്ക് അനുപമ കരിക്കിൻ വെള്ളം കൊടുത്തു കൊണ്ടേയിരുന്നു.ഏകദേശം ഒരു മണിക്കൂറോളം ഇതൊക്കെ ആവർത്തിച്ചു.ഒടുവിൽ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് പ്രണവ് കട്ടിലിൽ ചാരിയിരുന്നു സംസാരിക്കാൻ തുടങ്ങി.
“പ്രണവിന് കൂൺ വളരെ ഇഷ്ടമാണല്ലേ,കൂൺ കറിയിലൂടെയാണ് വിഷം കൊടുത്തിരിക്കുന്നത്.”
“ആരാണ് എന്നോട് ഈ ചതി ചെയ്തിരിക്കുന്നത്.ആർക്കാണ് എന്നോട് ഇത്ര വിരോധം.”
“നിന്റെ ഒരു സഹായിയാണ് നിനക്ക് ആഭിചാരം ചെയ്ത ,കൂൺ കലർത്തിയ ഭക്ഷണം നിനക്ക് തന്നത്.പാർട്ടിയിൽ മറ്റാരും അത് കഴിക്കരുതെന്ന് നിർദേശിച്ചിരുന്നു.പ്രത്യേക പാകപ്പെടുത്തിയ കൂൺ പ്രണവിനായി അവർ മാറ്റി വച്ചു .”
“അതാരാണെന്ന് എനിക്കറിയണം ആര്യൻ.”
തന്റെ രണ്ടു മക്കളെയും മടിയിലിരുത്തി കൊണ്ട് പ്രണവ് ആര്യനോട് അപേക്ഷിച്ചു.
“അതൊന്നും തുറന്നു പറയാൻ എനിക്ക് അനുവാദമില്ല.ഞാൻ ഒരു സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഒന്നുമല്ലല്ലോ.എനിക്ക് ആകെ ചെയ്യാൻ കഴിയുന്നത് നിങ്ങളിലെ നെഗറ്റിവിറ്റി കളഞ്ഞു പോസിറ്റിവിറ്റി കൊണ്ട് വരികയെന്നതാണ്.അത് ഞാൻ ചെയ്തു കഴിഞ്ഞു.ഇനിയിങ്ങനെ സംഭവിക്കാതിരിക്കാൻ സൂക്ഷിക്കണം.അതിനുള്ള പൊടികൈകൾ ഒക്കെ ഞാൻ അനുപമയ്ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്.ഇനി ഇങ്ങനൊന്നും ഉണ്ടാകില്ല.”
“എന്നാലും ആര്യന് ഞങ്ങളെ സഹായിക്കാൻ കഴിയില്ലേ.”
ദേവിയുടെ ചോദ്യം കേട്ട് ആര്യൻ ചിരിച്ചു.
“ഞാൻ ചില ക്ലൂസ് തരാം.ഇന്ന് തന്നെ പ്രണവിനെ കാണാൻ ഒരാൾ വരും.അയാൾക്ക് ഈ സംഭവത്തിൽ പരോക്ഷമായി ബന്ധമുണ്ട്.അയാൾ കുറ്റബോധം കൊണ്ട് നീറി നീറി കഴിയുകയാണ്.ഇന്നയാൾ നേരിട്ട് പ്രണവിന്റെ മുന്നിലെത്തും,മാപ്പു പറയും.”
“അതാരാണ്.”
“പതിമൂന്നാം തീയതി ഭൂമിയിൽ ജനിച്ച ഒരു വ്യക്തിയാണത്.എനിക്ക് രാവിലെ പൂജയ്ക്കായി അനുപമ കൊണ്ട് വന്ന പതിമൂന്നു റോസാപ്പൂക്കൾ ,അതൊരു നിമിത്തമായി തോന്നി,അതാണ് ദേവിയോട് പതിമൂന്നു പ്രദക്ഷിണം ഞാൻ പറഞ്ഞത്.ദേ ഇപ്പോൾ ഒരു പതിമൂന്ന് കാരി ഇവിടേയ്ക്ക് വരുന്നു.’
“പതിമൂന്നുകാരിയെ? സ്പന്ദനയാണോ?”
ദേവി ഇടയ്ക്കു കയറി ചോദിച്ചു ,അബദ്ധം പറ്റിയ പോലെ ആര്യൻ നാവു കടിച്ചു.ആ സമയത്തു ഗേറ്റ് കടന്നു ഒരു കറുത്ത എസ് യു വി മുറ്റത്തു വന്നു നിന്നു.എല്ലാവരും ആകാംഷയോടെ പുറത്തേയ്ക്കു നോക്കി.
(തുടരും….)
✍️✍️നിഷ പിള്ള

