സഞ്ജീവാണ് വീടിൻ്റെ വാതിൽ തുറന്ന് നോക്കിയത്.വാതിൽക്കൽ നിന്ന രാഹുലിനെ കണ്ടപ്പോൾ ദേവിക്ക് ആശ്വാസം തോന്നി.രാഹുലിന്റെ മുഖം സഞ്ജീവിനെ കണ്ടു മങ്ങിയത് ദേവി ശ്രദ്ധിച്ചു.
“രാഹുൽ ,കയറി വാ.”
രാഹുൽ കാറിന്റെ താക്കോൽ ദേവിയുടെ കയ്യിൽ കൊടുത്തു.
“ചേച്ചി കാർ പോർച്ചിൽ കൊണ്ട് ഇട്ടിട്ടുണ്ട് .എന്നെ വിളിക്കാനായി ആരതിയോടു സ്‌കൂട്ടറുമായി വരാൻ പറഞ്ഞിട്ടുണ്ട്.അവളിപ്പോൾ ഇങ്ങെത്തും.ഞങ്ങൾക്ക് ഒന്നിച്ചു മടങ്ങാമല്ലോ.”
“നീ കാർ കൊണ്ട് വന്നത് നന്നായി,എനിക്ക് ഉച്ചയ്ക്ക് അനുപമയുടെ വീട്ടിൽ ഒന്ന് പോകണമായിരുന്നു.”
“അത് എന്റെ കാറിൽ പോകാമല്ലോ,ദേവിയെ ഞാൻ കൊണ്ട് പോകാം.”
സഞ്ജീവ് ദേവിയുടെ കാറിന്റെ കീ അവളുടെ കയ്യിൽ നിന്നും തട്ടിയെടുത്തു അയാളുടെ പാൻ്റ്സിൻ്റെ പോക്കറ്റിൽ ഇട്ടു.രാഹുലിന് സഞ്ജീവിന്റെ ആ പെരുമാറ്റം ഒട്ടും ഇഷ്ടമായില്ല,ദേവിയെ അയാളോടൊപ്പം ഒറ്റയ്ക്ക് വിട്ടിട്ടു മടങ്ങാനും പറ്റില്ലല്ലോ.ആരതിക്കൊരു ടെക്സ്റ്റ് മെസേജ് അയച്ചിട്ട് ,സുമതി മടങ്ങി വരാനായി രാഹുൽ കാത്തിരുന്നു.
രാഹുലിന്റെ സാന്നിധ്യം, ദേവിക്ക് ആശ്വാസം നൽകിയെങ്കിലും സഞ്ജീവിനെ അത് ദേഷ്യം പിടിപ്പിച്ചു.അയാൾ ഫോണിലൂടെ ആരോടൊക്കെയോ ആക്രോശിച്ചു സംസാരിച്ചു.ദേവി കണ്ണുകൾ കൊണ്ട് രാഹുലിനോട് തന്നെ ഒറ്റയ്ക്കാക്കി പോകരുതേയെന്നു അപേക്ഷിച്ചു.
ആരതി വന്നപ്പോൾ നമുക്ക് നാലുപേർക്കും ഒന്നിച്ച് പുറത്തു പോയി ഭക്ഷണം കഴിച്ചാലോയെന്നു ദേവി സഞ്ജീവിനോട് ചോദിച്ചു.അയാൾ പെട്ടെന്ന് സോഫയിൽ നിന്നും എഴുന്നേറ്റു, താക്കോൽ ദേവിക്ക് നേരെ നീട്ടി.തനിക്കു അടിയന്തിരമായി എസ് പി ഓഫീസിൽ വരെ പോകേണ്ടതുണ്ടെന്നു പറഞ്ഞു. സഞ്ജീവ് ഇറങ്ങി പോയി.
“ഞാൻ ചേച്ചിയോട് പലതവണ പറഞ്ഞതല്ലേ,ഇയാൾ ശരിയല്ലായെന്ന്.”
“സത്യമാണ് ,അയാൾക്ക് എന്തോ മനസ്സിലായിട്ടുണ്ട്.എന്നെ ഉപദ്രവിക്കാനായി തുടങ്ങിയതാണ്.കൃത്യ സമയത്താണ് നീ വന്നത്.ഇനി ഞാൻ അനുപമയുടെ വീട്ടിലേയ്ക്കു പോകുന്നു.”
ദേവി റെഡി ആയി വന്നപ്പോഴേക്കും സെക്യൂരിറ്റി രാജേന്ദ്രൻ മടങ്ങിയെത്തിയിരുന്നു.
സുമതി,മാത്യുവിന് ഒപ്പം എവിടേയ്ക്കാണ് പോയതെന്ന് ദേവി അത്ഭുതപ്പെട്ടു.
ദേവി അനുപമയുടെ വീട്ടിലെത്തിയപ്പോൾ പ്രണവ് ആര്യനുമായി സംസാരിച്ച് കൊണ്ടിരിക്കുകയാണ്.ദേവിയെ കണ്ടപ്പോൾ പ്രണവ് അവളുടെ അടുത്തേക്ക് ഓടിയെത്തി.പ്രണവിനിപ്പോൾ കാഴ്ചയിൽ നല്ല മാറ്റമുണ്ട്.കുറച്ചു കൂടെ സുന്ദരനായിട്ടുണ്ട്,കണ്ണുകൾക്ക് നല്ല തിളക്കമുണ്ട്.
“ദേവി നിന്നോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല.ദേവിയാണ് എന്റെ ഈ മാറ്റത്തിനു പിന്നിൽ.ദേവി ആര്യനെ ഇവിടെ എത്തിച്ചില്ലെങ്കിൽ എന്റെ അവസ്ഥയ്ക്ക് ഒരു മാറ്റവുമുണ്ടാകില്ലായിരുന്നു.ഇതൊന്നും സമൂഹം വിശ്വസിക്കില്ല.”
“മ്.”
ദേവി ഒന്ന് മൂളി.
“എനിക്ക് നല്ല മാറ്റമുണ്ട്.രണ്ടു ദിവസമായി ഞാൻ ആര്യനൊപ്പം ധ്യാനം ചെയ്യാറുണ്ട്.ആദ്യത്തെ ദിവസം എനിക്ക് ഒരു തരത്തിലും ശ്രദ്ധ കിട്ടിയിരുന്നില്ല.രണ്ടാം ദിവസം ആര്യനൊപ്പം ഞാൻ ഇരുന്നപ്പോൾ ഞാൻ എന്നെ തന്നെ അറിയുകയായിരുന്നു.അന്നത്തെ ദിവസം ഞാൻ മൂന്ന് പ്രാവശ്യം ധ്യാനാവസ്ഥയിലെത്തി.പിന്നീടുള്ള രണ്ടു ദിവസവും ഞാൻ ധ്യാനിച്ചു.ഇനിയിപ്പോൾ ആര്യൻ പറഞ്ഞത് പോലെ ഞാൻ പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ തീരുമാനിച്ചു.”
“അപ്പോൾ ഞങ്ങളുടെ പ്രിയ നടനെ മലയാള സിനിമയ്ക്ക് നഷ്ടമാകുമോ? എനിക്ക് പ്രണവിന്റെ പാൻ ഇന്ത്യൻ സിനിമ കാണണം.ഞങ്ങൾ ആരാധകരെ നിരാശരാക്കരുത്.”
പ്രണവും ആര്യനും ചിരിച്ചു.അത് കണ്ടു കൊണ്ട് അനുപമ അവിടേയ്ക്കു വന്നു.
“ആഹാ ഞാൻ വിചാരിച്ചതേയുള്ളു,ഭക്ഷണ സമയം ആകുമ്പോൾ എന്റെ ദേവി കൃത്യമായി ഇങ്ങെത്തുമെന്ന് .”
“എന്താ ഇന്നത്തെ സ്പെഷ്യൽ ?”
“നിനക്കെന്താ വേണ്ടത്,നിന്റെ ഫേവറൈറ്റ് ഭക്ഷണമെല്ലാമുണ്ട്.ഞാൻ രാവിലെ ആര്യനോട് എന്താ കഴിക്കാൻ വേണ്ടതെന്നു ചോദിച്ചപ്പോൾ ആര്യനെന്താണ് എന്നോട് പറഞ്ഞതെന്നറിയുമോ.”
“എന്താ പറഞ്ഞേ ,ആ കൊതിച്ചി പാറു വരുമെന്നാണോ.”
ദേവി പൊട്ടിച്ചിരിച്ചു.
“അതൊന്നുമല്ല,ഇന്നത്തെ മെനു ദേവിയുടെ ഇഷ്ടപ്രകാരം മതിയെന്ന്,പ്രണവും അത് തന്നെ പറഞ്ഞു.ഇവിടെ എല്ലാവരും നിന്റെ ആരാധകരാണല്ലോ.”
“ശോ ,എന്റെ ഒരു കാര്യം.”
ദേവിയേയും കൂട്ടി കൊണ്ട് അനുപമ മുറിയിലേയ്ക്കു നടന്നു.ദേവിയുടെ താടിയിൽ പിടിച്ചു കൊണ്ടവൾ ചോദിച്ചു.
“എന്താ മോളെ നിന്റെ മുഖം വല്ലാതെയിരിക്കുന്നത്.”
“ഇന്ന് സഞ്ജീവ് ശാരീരികമായി…എനിക്കിനി വയ്യെടി.എനിക്ക് നിന്റെ സഹായം വേണം,ഇനിയും വൈകി കൂടാ.”
ദേവി തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു.
“ഞാൻ എന്താ ചെയ്യേണ്ടത്,നീ പറ ,ഞാൻ ചെയ്യാം.”
“നീ പോയി നിധിനെയൊന്ന് രഹസ്യമായി കാണണം.എൻ്റെ വിഷമങ്ങൾ അവനെ അറിയിക്കണം.”
ദേവി അനുപമയുടെ ചെവിയിൽ സ്വകാര്യമായി കുറെ കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചു.
“ആര്യന്റെ കാര്യമോർത്തു എനിക്ക് നല്ല ടെൻഷനുണ്ട്.ഇന്ന് സഞ്ജീവിൻ്റെ പെരുമാറ്റം കണ്ടപ്പോൾ അയാൾ എല്ലാം അറിഞ്ഞിട്ടു വൈരാഗ്യത്തോടെയാണ് എന്നോട് പെരുമാറിയത് എന്നെനിക്ക് തോന്നി.”
ഏഴു മണിക്കാണ് ആര്യന്റെ ഫ്ലൈറ്റ് ,നാലു മണിക്ക് തന്നെ ഇവിടെ നിന്നും പുറപ്പെടണമെന്നു ദേവി വാശി പിടിച്ചു.
മാനേജരുടെ കാറിൽ ആര്യനെ എയർപോർട്ടിൽ എത്തിക്കാനായിരുന്നു പ്രണവും അനുപമയും തീരുമാനിച്ചത്.എന്നാൽ ദേവി അത് സമ്മതിച്ചില്ല.
“അത് വേണ്ട, ആദ്യം മാനേജരുടെ കാറിൽ ജോലിക്കാരനെയും കൂട്ടി വിടാം.ആര്യനെ കൊണ്ട് പോകാൻ നമുക്കൊരു ടാക്സി വിളിക്കാം,ഞാൻ രാഹുലിനോട് പരിചയമുള്ള ഒരു ടാക്സി പറഞ്ഞു വിടാൻ പറയാം ,ആ കാറിൽ ആര്യനൊപ്പം ഞാൻ പോകാം.അടുത്ത കാറിൽ അനുപമ എയർ പോർട്ടിൽ വേറെ വഴിയിൽ പോകട്ടെ.ആരെങ്കിലും നമ്മളെ പിന്തുടർന്നാലും ആശയ കുഴപ്പത്തിലായി കൊള്ളും.”
പ്രണവിന്റെ പുതിയ ചെറി റെഡ് കളർ ഓഡി കാറിലാണ് മാനേജർ ഇറങ്ങിയത്.അത് കഴിഞ്ഞു പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞാണ് ദേവിയുടെ കാർ പുറത്തേയ്ക്കു വന്നത്.,അതിൻ്റെ പിൻ സീറ്റിൽ ആര്യനിരുന്നു.അവൾ മറ്റൊരു വഴിയിലൂടെ മെയിൻ റോഡിലെത്തി.അവിടെ അവളെ കാത്ത് രാഹുലും ഡ്രൈവറും ഒരു ടാക്സി കാറിലിരിക്കുന്നുണ്ടായിരുന്നു.ആളൊഴിഞ്ഞൊരു സ്ഥലത്തു വച്ച് രാഹുലും ദേവിയും കൂടെ ദേവിയുടെ കാറിൽ നിന്നും ആര്യന്റെ ലഗേജ് ടാക്സിയിലേയ്ക്ക് മാറ്റുമ്പോൾ മറ്റൊരു കാർ അവരുടെ പിറകിൽ നിർത്തി.
“പേടിയ്‌ക്കേണ്ട,അതെന്റെ എസ്കോർട്ട് കാർ ആണ്.”
ആ കാറിന്റെ സംരക്ഷണത്തിൽ ദേവിയും രാഹുലും ആര്യനെ എയർ പോർട്ടിൽ കൊണ്ട് വിട്ടു.ദേവിയെ പിരിയാൻ നേരം ആര്യൻ ദേവിയെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു.
“ഈ ദേവതയെ ഞാൻ തല്ക്കാലം പിരിയുകയാണ്.നമുക്ക് വീണ്ടും കണ്ടു മുട്ടണം.തിരക്കൊഴിയുമ്പോൾ ഞാൻ മടങ്ങി വരും.എന്റെ പ്രാർത്ഥനകളിൽ എന്നും ദേവിയുണ്ടാകും,രക്ത ചൊരിച്ചിൽ ഉണ്ടാകും പേടിയ്ക്കരുത് , സഞ്ജീവ്‌മായുള്ള ഒറ്റയ്ക്കുള്ള കൂടിക്കാഴ്ചകൾ ഒഴിവാക്കൂ.”
ആര്യൻ അവർക്ക് നേരെ കൈ വീശി മുന്നോട്ടേയ്ക്കു നടന്നു.പെട്ടെന്ന് എന്തോ ഓർത്തയാൾ തിരിഞ്ഞു നിന്നു.
“ആ മാനേജരുടെ കാർ എവിടെ,അയാളെ ഒന്ന് ഫോണിൽ വിളിക്കൂ,പിന്നെ ടാക്സി ഡ്രൈവറെ കൂടി ഒന്ന് വിളിക്കൂ,’
ആര്യൻ അവരെ കൊണ്ട് വന്ന ടാക്സിയുടെ ഡ്രൈവറെ ചൂണ്ടി കാണിച്ചു.ദേവി തിരിഞ്ഞു നോക്കി,ഡ്രൈവറുടെ സീറ്റിൽ നിന്നും നിധിൻ ഇറങ്ങി വന്നു.അപ്പോഴാണ് ആ ടാക്സി ഡ്രൈവർ നിധിനായിരുന്നുവെന്നു ദേവി തിരിച്ചറിഞ്ഞത് ,നിധിൻ ആര്യന്റെ അടുത്തേയ്ക്കു നടന്നു ,ആര്യൻ നിധിന്റെ ചെവിയിൽ എന്തോ പറഞ്ഞു, രണ്ടുപേരും കൈ കൊടുത്തു പിരിഞ്ഞു.
ആര്യന്റെ എസ്കോർട്ടിംഗ് സ്റ്റാഫ് അയാളെ എയർ പോർട്ടിലേയ്ക്ക് കൂട്ടി കൊണ്ട് പോയപ്പോൾ നിധിൻ വണ്ടി സ്റ്റാർട്ട് ചെയ്തു, രാഹുൽ മുൻ സീറ്റിലും ദേവി പിൻ സീറ്റിലും കയറി.മടങ്ങി വരവിൽ ദേവിയുടെ കാർ പാർക്കിങ്ങിൽ നിന്നും രാഹുലാണ് എടുത്തത്.രാഹുൽ കാർ റിവേഴ്‌സ് എടുത്ത സമയം കൊണ്ട് ദേവിക്ക് നിധിനുമായി ഒന്ന് സംസാരിക്കാൻ തെല്ലു നേരം കിട്ടി.
“വീട്ടിലേയ്ക്കു പോകാൻ പേടിയാകുന്നു നിധിൻ,ഇന്ന് അയാൾ എന്നോട്…”
“നീ രാഹുലിനൊപ്പം ധൈര്യമായി പൊയ്ക്കോ,നമുക്ക് പരിഹാരമുണ്ടാക്കാം.”
ദേവി രാഹുലിനൊപ്പം കാറിൽ കയറി.നിധിൻ കാറുമെടുത്തു പോകുന്നത് അവർ നോക്കിയിരുന്നു.
“ഞാൻ അജ്മലിനെയാണ് ടാക്സിക്കായി വിളിച്ചത്,എന്നെ കൂട്ടാനായി വന്ന ടാക്സി ഡ്രൈവറെ കണ്ടു ഞാൻ അതിശയിച്ചു പോയി,ദുബായ് പോലീസ് കാണിച്ച നിധിൻ്റെ കരിഞ്ഞ ശരീരമായിരുന്നു എന്റെ ഓർമ്മയിൽ.”
വീടെത്താറായപ്പോൾ ദേവിയുടെ ഫോൺ ശബ്ദിച്ചു.അനുപമയാണ്,മറുവശത്തുള്ളത്
“ദേവി നീ എവിടെയാണ് ,നീ പറഞ്ഞതായിരുന്നു ശരി, നമ്മുടെ മാനേജർ കൊണ്ട് പോയ കാർ അപകടത്തിൽ പെട്ടു,ഭാഗ്യം കൊണ്ട് അവർക്കു രണ്ടു പേർക്കും ഒന്നും സംഭവിച്ചില്ല,വണ്ടിക്കു കുറച്ചു കേടു വന്നു.”
“എന്താ പറ്റിയത്?”
“വീടിന്റെ കോമ്പൗണ്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ മുതൽ ഒരു കാർ അവരെ പിന്തുടരുന്നുണ്ടായിരുന്നു , ഇടിച്ച് തെറിപ്പിച്ചതാണ്,അവർ അപ്പോൾ തന്നെ പ്രണവിനെ വിളിച്ചു വിവരം അറിയിച്ചിരുന്നു.പ്രണവ് പോലീസ് കണ്ട്രോൾ റൂമിൽ വിളിച്ചറിയിച്ചിരുന്നു.നല്ല വേഗതയിലാണ് കാർ ഓടിച്ചത്,പ്രണവ് അതൊരു ഓൺലൈൻ മാധ്യമത്തിൽ വിളിച്ചു പറഞ്ഞു,ടി വി യിൽ ഇപ്പോൾ ഫ്ലാഷ് ന്യൂസ് കാണിക്കുന്നുണ്ട്.നിങ്ങൾ ഓക്കേ ആണല്ലോ .”
” അതെ സുരക്ഷിതരാണ്.ഞാൻ വീടെത്താറായി,കൂടെ രാഹുലുണ്ട്.”
ദേവി ചെന്നപ്പോൾ സുമതിയാണ് വാതിൽ തുറന്നത്.രാഹുൽ പെട്ടെന്ന് തന്നെ മടങ്ങി പോയി.
“ഇത്രേം പെട്ടെന്ന് അക്ക നാട്ടിൽ പോയി മടങ്ങി എത്തിയോ?”
“ഞാൻ വൈകിട്ട് മടങ്ങിയെത്തി.”
“അക്ക മാത്യുവിന്റെ കാറിലാണോ പോയത്.രാവിലെ അക്കാ ഒരു കറുത്ത കാറിൽ കയറി പോകുന്നത് കണ്ടല്ലോ.”
സുമതി വിളറി വെളുത്തു.
“സത്യത്തിൽ ഞാൻ നാട്ടിൽ പോയില്ല മോളെ.പകൽ മോളുടെ അമ്മയുടെ ഒപ്പം ഉണ്ടായിരുന്നു വൈകിട്ട് വരെ,മോള് ആരോടും പറയല്ലേ, രാവിലെ ഞാൻ ചെല്ലുമ്പോൾ സഞ്ജീവ് സാർ ഉണ്ടായിരുന്നു, മാത്യൂ സാറിനോട് വഴക്കുണ്ടാക്കി.ആര്യൻ സാറുമായുള്ള കല്യാണത്തിൽ ദേഷ്യപ്പെട്ടാണ് സഞ്ജീവ് സാർ ഇങ്ങോട്ടു ഓടി വന്നത്.ദേവി മോളെ വേറെ ആർക്കും വിട്ടു കൊടുക്കില്ലായെന്നൊക്കെ വിളിച്ചു പറഞ്ഞു.”
“എന്റെ അമ്മ അറിഞ്ഞിട്ടാണോ ഇതൊക്കെ നടന്നത്.അയാളെന്നെ ഉപദ്രവിച്ചാലും നിങ്ങൾക്കൊന്നും ഒരു പ്രശ്നമില്ലല്ലോ അല്ലേ ,ഞാനിപ്പോൾ ജീവനോടെ ഇരിക്കുന്നത് തന്നെ ഭാഗ്യം ,അല്ലെങ്കിൽ അയാളെന്നെ ..”
ദേവി ദേഷ്യത്തോടെ എഴുന്നേറ്റു.
“എന്റെ അമ്മയുടെ വാശി തന്നെ നടക്കട്ടെ .ഞാൻ സഞ്ജീവിനെ തന്നെ കല്യാണം കഴിച്ചോളാം ,പക്ഷെ ഇങ്ങനെ പേടിച്ചു വിറച്ചു ജീവിച്ചാൽ എനിക്ക് പിന്നെ അധികം ആയുസ്സുണ്ടാകില്ല.ഈ കാണിക്കുന്നതൊന്നുമല്ല അയാളുടെ യഥാർത്ഥ മുഖം.”
“ഇതൊന്നും സാറിനും കൊച്ചമ്മയ്ക്കും അറിയില്ലല്ലോ.”
ദേവി ഉറങ്ങാനായി കിടന്നപ്പോൾ ഫോണിൽ വാട്സാപ്പ് നോട്ടിഫിക്കേഷൻ വന്നു.ആര്യൻ്റെ മെസേജാണ്.
“തിരികെ ഫ്ലാറ്റിലെത്തി,എന്താവശ്യമുണ്ടെകിലും വിളിക്കണം,ദേവിയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്.”
അവൾക്ക് തന്റെ കീ പാഡ് ഫോണിനെ കുറിച്ച് ഓർമ്മ വന്നു.അവൾ ഒളിച്ചു വച്ചിരുന്ന ഫോണെടുത്ത് ഓണാക്കി.അതിൽ ഒരു ടെക്സ്റ്റ് മെസേജ് വന്നു കിടന്നിരുന്നു.ആ മെസേജ് വന്നിട്ട് നാൽപതു മിനിട്ടു കഴിഞ്ഞിരുന്നു.ദേവി ആ മെസേജ് തുറന്നു വായിച്ചു.
” കാത്തിരിക്കൂ,11.40 ന് ,പിറകിലെ ഗേറ്റിനു അടുത്ത് .”
മെസേജ് കണ്ടു ദേവി ഒരു നിമിഷം ആലോചിച്ചു.ആരായിരിക്കും മെസേജ് അയച്ചത്.ഈ നമ്പർ ആകെ അറിയാവുന്നത് രാഹുലിനും ഏജന്റിനും മാത്രമാണ്.ആരായിരിക്കും ഈ മെസേജ് അയച്ചത്.ആരായാലും തയ്യാറാകാൻ തന്നെ ദേവി തീരുമാനിച്ചു.
ഇരുട്ടിൽ പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ അവൾ കറുത്ത ഷർട്ടും കറുത്ത ജീൻസും ധരിച്ചു. മുറിയിൽ കാത്തിരുന്നു,ജനലിലൂടെ നോക്കിയപ്പോൾ രാജേന്ദ്രൻ ഗേറ്റിനടുത്തു നിന്ന് അടുത്ത വീട്ടിലെ ഗൂർഖയോട് കുശലം പറയുകയാണ്.
സമയം 11.30 കഴിഞ്ഞു , ഇരുട്ടത്ത് റൂമിൽ നിന്നും പുറത്തിറങ്ങിയ ദേവി ,മുഖം ഒരു സ്കാർഫ് കൊണ്ട് മറച്ചു കൊണ്ട് മറച്ചു, മുറി പുറത്തു നിന്നും പൂട്ടി.അടുക്കള വാതിൽ വഴി പുറത്തു കടന്നു.പിറകിലെ ഗേറ്റിനടുത്തു ഇരുട്ടിൽ അവൾ മറഞ്ഞു നിന്നു.
പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞു കാണും,ഇരുട്ടിൽ സമയം അറിയാൻ യാതൊരു വഴിയുമില്ല.ഫോൺ അവൾ മനഃപൂർവം വീട്ടിൽ നിന്നും എടുത്തില്ല.ദൂരെ നിന്നും ഒരു ബൈക്ക് ഇടവഴിയിലൂടെ കടന്നു വന്നു.അതിൽ മുഖം മറച്ചും കൊണ്ട് രണ്ടു പേര് ഇരിക്കുന്നു.
ദേവി അവർ കാണാതെ മരത്തിനു പിന്നിൽ ഒളിഞ്ഞു നിന്നു.അവൾ നിൽക്കുന്നതിനു കുറച്ചു അകലെ ബൈക്ക് നിർത്തിയിട്ടു.പിറകിലിരുന്ന ആൾ ബൈക്കിൽ നിന്നും ഇറങ്ങി ചുറ്റും നോക്കി.അയാൾ പതിഞ്ഞ ശബ്ദത്തിൽ അവളുടെ പേര് വിളിച്ചു.രണ്ടു മൂന്ന് തവണ ദേവി എന്ന വിളി കേട്ടപ്പോൾ ആ ശബ്ദം അവൾ തിരിച്ചറിഞ്ഞു.അവൾ മെല്ലെ ബൈക്കിനടുത്തേയ്ക്കു നടന്നു.
ബൈക്കിനടുത്തു നിന്ന ആൾ അവളോട് തന്റെ പിന്നിലായി കയറി ഇരിക്കാൻ പറഞ്ഞു.മൂന്നാമത്തെ യാത്രക്കാരിയായി ബൈക്കിനു പിന്നിലിരിക്കുമ്പോൾ അവൾക്കു നിയമം ലംഘിക്കുന്നതോർത്ത് ലജ്ജ തോന്നി.മൂന്ന് പേരെയും കൊണ്ട് ബൈക്ക് വളരെ വേഗതയിൽ മുന്നോട്ടു പാഞ്ഞു.
(തുടരും….)
✍️✍️നിഷ പിള്ള

