ഗേറ്റിലൂടെ കൂടെ കടന്ന് വരുന്ന ഇന്നോവ കാർ റിവേഴ്സ് എടുത്ത് ഗേറ്റിനടുത്ത് തന്നെ പാർക്ക് ചെയ്തിരിക്കുന്നു. ഇന്നോവയിൽ നിന്നും തല മറച്ച നല്ല പൊക്കവും ഒത്ത വണ്ണവുമുള്ള ഒരാൾ ഇറങ്ങി നാലു പാടും നോക്കുന്നു.
“ആരാണയാൾ. “
സെക്യൂരിറ്റി ചീഫ്, ഗേറ്റ് സെക്യൂരിറ്റിയോട് ചോദിച്ചു.
“താനെന്തിനാണ് അയാൾക്ക് ഗേറ്റ് തുറന്നു കൊടുത്തത്. “
ചീഫ് സെക്യൂരിറ്റിയോട് ദേഷ്യപ്പെട്ടു.
“സാർ അത് നമ്മുടെ ആരോൺ സാറാണ്. പ്രൊഫസ്സർ മാലതിയുടെ ഭർത്താവിന്റെ മൂത്ത മകൻ. സാറിൻ്റെ മമ്മായെ കാണാനായി വന്നതാണ്.
സെക്യൂരിറ്റി പറഞ്ഞു.
“അയാൾക്ക് അവരെ കാണാൻ ഡോക്ടർ പെർമിഷൻ കൊടുത്തിരുന്നോ. “
“ഇല്ല സാർ. “
“പിന്നെ!! നമ്മൾ പോലീസിനോട് എന്ത് പറയും. ആ മനുഷ്യനാണ് ചത്തത് പോലെ കട്ടിലിന് അടിയിൽ കിടന്നത്. ഈ സെല്ലിന്റെ പൂട്ട് ആരാണ് തുറന്നത്. താൻ പെടും സൂക്ഷിച്ചോ. “
ആ സമയത്ത് ഡോക്ടറുടെ മുറിയിലായിരുന്ന മാലതി വല്ലാത്തൊരു അവസ്ഥയിലായിരുന്നു. ഡോക്ടറെ കണ്ടപ്പോൾ മാലതി പൊട്ടിക്കരഞ്ഞു.
“ഡോക്ടർ, ആരോൺ ?? അവൻ ചത്ത് പോയോ. “
“ഇല്ല, അയാൾക്ക് ജീവനുണ്ട്. കുഴപ്പമൊന്നുമില്ല. “
പോലീസ് സെല്ലിലെത്തി പരിശോധന തുടങ്ങി. സെല്ലിലെ നിലത്താകെ രക്തപ്പുഴ, കട്ടിലിനു അടിയിൽ നിശ്ചലമായ ആരോണിന്റെ ശരീരം. ആരോ സർജിക്കൽ ബ്ലേഡ് കൊണ്ട് ആരോണിന്റെ കഴുത്തു ആഴത്തിൽ മുറിച്ചിരുന്നു. രക്തം ധാരാളം വാർന്ന് വിളറിയ നിലയിലായിരുന്നു ആരോണിന്റെ ശരീരം. അയാളുടെ പൾസ് വളരെ നേരിയതായിരുന്നു. മെഡിക്കൽ സ്റ്റാഫ് പെട്ടെന്ന് തന്നെ ആരോണിനെ മെഡിക്കൽ കോളേജ് ഐ സി യു വിലേയ്ക്ക് മാറ്റി.
ആരാണ് മുറിയിലെ ലൈറ്റ് ഓഫാക്കിയത്. ഇരുട്ടിലാണ് ആ കൃത്യം നടന്നിരിക്കുന്നത്, എന്നിട്ടും എന്തൊരു കൃത്യത. ഫോറൻസിക് വിദഗ്ധൻ രക്തത്തിൻ്റെ സാമ്പിൾ ശേഖരിച്ചു. മുറിയിലെ വിരലടയാളങ്ങൾ ഒപ്പിയെടുത്തു.
സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ആരോൺ വന്ന് കഴിഞ്ഞ് അഞ്ച് നിമിഷങ്ങൾക്കകം മുറിയിൽ കയറിയ മറ്റൊരാൾ. അയാളും മുഖം മറച്ചിരിക്കുന്നു.
“ആരാണയാൾ. “
രണ്ടേ രണ്ട് മിനിറ്റ് മാത്രമേ അയാൾ ആ മുറിയിൽ ചിലവഴിച്ചിട്ടുള്ളൂ. അയാൾ ധൃതിയിൽ മുറിയിൽ നിന്നുമിറങ്ങി പോയി. പിന്നേയും രണ്ട് മിനിറ്റ് കഴിഞ്ഞിട്ടാണ് മാലതിയുടെ നിലവിളി കേട്ടത്.
ആ മുറിയുടെ മുന്നിലെ വരാന്തയിൽ നല്ല ഇരുട്ട്. ഇരുട്ടിൽ മുറിയുടെ മുന്നിലെ 27 എന്ന ചുവന്ന അക്ഷരത്തിലെ അക്കങ്ങൾ തിളങ്ങി. ഇരുട്ടിൽ ഓടി പോകുന്ന ഒരു കറുത്ത നിഴൽ രൂപം മാത്രം കാണാം.
രണ്ട് നഴ്സുമാരും ഒരു അറ്റൻഡറും അവിടേക്ക് ഓടി വന്നു. മുറിയിൽ ലൈറ്റ് തെളിഞ്ഞു. അവർ മാലതിയെ സെല്ലിൽ നിന്നും പുറത്തിറക്കി. മാലതി കണ്ണ് ഇറുക്കി അടച്ച് ചെവി പൊത്തി നിലവിളിക്കുന്നു.
ഒരു നഴ്സ് തോളിൽ തട്ടി മാലതിയെ ആശ്വസിപ്പിക്കുന്നു. മാലതി കരഞ്ഞ് കൊണ്ട് കണ്ണ് തുറക്കാൻ വിസമ്മതിക്കുന്നു. വരാന്തയിൽ പതിയുന്ന രക്തത്തിൽ മുങ്ങിയ സ്വന്തം കാൽപ്പാടുകൾ കണ്ട് പേടിക്കുന്നു.
“ആരാണയാൾ. “
സർക്കിൾ ഇൻസ്പെക്ടർ രാഹുൽ രഘുവരൻ ചോദിച്ചു.
“ദൃശ്യങ്ങൾ പരിശോധിച്ച് അതാരാണെന്ന് കണ്ടെത്തണം. ഗേറ്റ് കടന്ന് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കണം. സംഭവം നടന്നതിന് ശേഷം ആരെങ്കിലും അവിടെ നിന്നും രക്ഷപെട്ടിട്ടുണ്ടോയെന്ന് നോക്കണം. “
“സംഭവം നടന്ന സമയം 7. 15. അതിന് ഒരു മണിക്കൂർ മുമ്പ് മുതൽ ആശുപത്രിയിലേക്ക് ആകെ കടന്നു വന്ന വാഹനം ആരോണിൻ്റേതാണ്. പിന്നെ ആരും വരികയോ, കോമ്പൗണ്ട് വിട്ട് പോവുകയോ ചെയ്തിട്ടില്ല. “
“അപ്പോൾ പ്രതി ഇപ്പോഴും ആശുപത്രിയിൽ തന്നെയുണ്ട്. അയാൾ മതിൽ ചാടി എങ്ങാനും രക്ഷപ്പെട്ടിട്ടുണ്ടാകുമോ. “
“നാലു വശത്തും ക്യാമറകൾ ഉണ്ട് സർ. എല്ലാ ദൃശ്യങ്ങളും പരിശോധിച്ചു. ആരേയും സംശയകരമായി കണ്ടില്ല. “
സർക്കിൾ ഇൻസ്പെക്ടർ രാഹുൽ രഘുവരൻ ഡോക്ടറുടെ റൂമിലേക്ക് നടന്നു. ആ സമയത്ത് മുറിയിൽ ഡോക്ടർ സുബ്രഹ്മണ്യൻ തനിച്ചായിരുന്നു. പ്രൊഫസർ മാലതിയെ പറഞ്ഞ് ആശ്വസിപ്പിച്ചു മറ്റൊരു മുറിയിലേക്ക് ഡോക്ടർ പറഞ്ഞയച്ചതേയുള്ളൂ.
രാഹുൽ വാതിൽ തുറന്നു മുറിയിൽ കയറിയത് ഡോക്ടർ അറിഞ്ഞ മട്ടേയില്ല. ഡോക്ടർ മേശ മേൽ കൈമുട്ട് കുത്തി, തലയിൽ താങ്ങും കൊടുത്തു കണ്ണടച്ച് ഇരിക്കുകയായിരുന്നു.
“ഡോക്ടർ. ” രാഹുൽ വിളിച്ചു.
ഡോക്ടർ സുബ്രഹ്മണ്യൻ തലയുയർത്തി നോക്കി.
“കയറി വരണം സർ. “
“ഡോക്ടർ ആകെ ടെൻഷനിലാണല്ലോ. എന്താ സംഭവിച്ചത്. “
“സർ ഇത് പോലൊരു ക്രൈം സീൻ ഞാൻ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല. മുറി മുഴുവൻ ചോരക്കളമായി കിടക്കുന്നു. അപ്സെറ്റായ നിലയിൽ മാലതി. അവരെന്റെ പേഷ്യന്റാണ്. അവരെ ഇന്ന് രാവിലെ ഇവിടെ കൊണ്ട് വന്നപ്പോഴേ മാനസികമായി വളരെയധികം തകർന്ന നിലയിലായിരുന്നവർ. എല്ലാവരെയും ആക്രമിക്കുന്ന ഒരു പ്രവണത അവരിൽ ഉണ്ടായിരുന്നു. പക്ഷെ ഉച്ചയോടെ അവരെന്നോട് നല്ല പോലെ തുറന്നു സംസാരിക്കുകയും വളരെ നോർമ്മലായി പെരുമാറുകയും ചെയ്തു. “
“ഡോക്ടർ ആരോൺ മരണപ്പെട്ടു എന്ന സന്ദേശം വന്നു. “
ഡോക്ടർ ഒന്ന് തല കുലുക്കി സങ്കട ഭാവത്തോടെ പറഞ്ഞു.
” ആരോൺ എന്റെ ഒരു പഴയ സുഹൃത്തായിരുന്നു. അവനാണ് അവന്റെ രണ്ടാനമ്മയായ മാലതിയെ എന്റെ അടുത്ത് കൊണ്ട് വന്നത്. “
“ഇന്ന് ആരോണാണോ മാലതിയെ ഇങ്ങോട്ടു കൂട്ടി കൊണ്ട് വന്നത്. “
“അല്ല സാർ, മാലതിയുടെ മകൾ ദേവിയും മരുമകൻ നിധിനും കൂടിയാണ്. “
“അപ്പോൾ ഇവിടെ ആരോൺ ഇല്ലായിരുന്നോ?”
“ഇല്ല, ആരോണിനെന്തോ പോലീസ് കേസ് ഉണ്ടായിരുന്നു. പോലീസ് സ്റ്റേഷനിൽ പോകണമെന്ന് പറഞ്ഞായിരുന്നു മാലതി ബഹളം വച്ചത്. “
“ദേവിയുടെയും നിധിന്റെയും കൂടെ മറ്റാരെങ്കിലും വന്നിരുന്നോ. വരാന്തയിൽ മൂന്ന് പേര് ഡോക്ടറോടൊപ്പം നില്ക്കുന്നത് സിസിടിവി യിൽ കണ്ടിരുന്നു. “
“അത് അവരുടെ ഡ്രൈവറാണെന്ന് തോന്നുന്നു. ഞാൻ അയാളെ അത്ര ശ്രദ്ധിച്ചില്ല. “
“ഒരു സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് കഴുത്തു മുറിച്ചത്. ഇത് ചെയ്തയാൾ മെഡിക്കൽ ഫീൽഡുമായി ബന്ധമുള്ള ആരെങ്കിലുമായിക്കൂടെ ഡോക്ടർ.
“ആവാം, ഇന്നുച്ചയ്ക്ക് മുകളിലെ ഓപ്പറേഷൻ തീയേറ്ററിൽ നിന്നും ഒരു സർജിക്കൽ ബ്ലേഡ് കാണുന്നില്ല എന്നൊരു റിപ്പോർട്ട് ഹോസ്പിറ്റൽ മാനേജർക്ക് കിട്ടിയിരുന്നു. എല്ലാ മാനസിക ആശുപത്രികളിലും ഓപ്പറേഷൻ തീയേറ്റർ ഇല്ല സർ. പക്ഷെ ഇവിടെ ന്യൂറോസർജിക്കൽ ചികിത്സ നടത്തുന്ന സ്ഥലം ആയതു കൊണ്ട് ഒരു തീയറ്റർ മുകളിലെ നിലയിലുണ്ട്. ഇതൊക്കെ അറിയാവുന്ന ഒരാൾ ആകണമല്ലോ പ്രതി. ഒരു വെൽ പ്ലാൻഡ് മർഡർ ആകാം. “
“ആരോണിനെ കുറിച്ച് ഡോക്ടറുടെ അഭിപ്രായമെന്താണ്, പഴയ സുഹൃത്താണെന്നല്ലേ പറഞ്ഞത്. “
“പഴയ സുഹൃത്താണെന്ന് മാത്രമല്ല, ആരോൺ സൈക്കോളജി ബിരുദധാരി കൂടിയാണ്. പക്ഷെ ഇപ്പോഴത്തെ ആരോണിനെ എനിക്കത്ര പരിചയമില്ല. മാലതി പറഞ്ഞ അറിവ് മാത്രമാണ്. “
“എന്താണ് മാലതി ആരോണിനെ കുറിച്ച് പറഞ്ഞത്. “
“സർ തുറന്ന് പറച്ചിൽ ഒരു സൈക്കാട്രിസ്റ്റിന്റെ എത്തിക്സിന് എതിരാണ്, എന്നാലും ഒരു കൊലപാതക വിഷയമായത് കൊണ്ട് ഞാൻ പറയട്ടെ, മാലതി സ്വന്തം മകനെ പോലെയാണ് ആരോണിനെ കണ്ടിരുന്നത്. ആൻഡ്രുവിന്റെ മരണശേഷം അവർക്കു പലതരത്തിലുള്ള മായക്കാഴ്ചകൾ ഉണ്ടാകാറുണ്ടായിരുന്നു. ആൻഡ്രുവിന്റെ ശബ്ദം കേൾക്കുക, രൂപം കാണുക തുടങ്ങിയ ഇല്യൂഷൻസ്, പിന്നെ ഉറക്കമില്ലായ്മ. ആ സാഹചര്യത്തിലാണ് ആരോൺ മാലതിയെ എന്റെ അടുത്തേയ്ക്കു കൂട്ടി കൊണ്ട് വന്നത്. “
“ആരോൺ മാലതിയെ എങ്ങനെയാണു കണ്ടത്. ഞാൻ അവരെ മുറിയിൽ വച്ച് കണ്ടിരുന്നു. ഇപ്പോഴും എന്തൊരു അഴകാണ് അവർക്ക്. “
“സ്വന്തം അമ്മയോടെന്ന സ്നേഹമാണ്. ഒരു പക്ഷെ അഡ്വക്കേറ്റ് ദേവിക്ക് പോലും അവർ ഇത്രയും സ്നേഹം കൊടുത്തിട്ടില്ല. “
“ഓക്കേ ഡോക്ടർ കാണാം, എന്തെങ്കിലും സംശയം തോന്നിയാൽ എന്നെ അറിയിക്കണം, ഞാനിവിടെ ഉണ്ടാകും. “
സർക്കിൾ ഇൻസ്പെക്ടർ രാഹുൽ രഘുവരൻ മുറിക്കു പുറത്തിറങ്ങിയപ്പോൾ ഡോക്ടർ സുബ്രഹ്മണ്യൻ സ്ലീപ് മോഡിലിട്ട കംപ്യൂട്ടർ മോണിറ്റർ ഓണാക്കി. മുറിയുടെ വരാന്തയിലൂടെ നീങ്ങി മാലതിയുടെ പുതിയ മുറി വരെ രാഹുൽ പോകുന്നത് ഡോക്ടർ മോണിറ്ററിൽ നോക്കിയിരുന്നു. പിന്നീട് അദ്ദേഹം തിരിഞ്ഞു നോക്കി നെടുവീർപ്പിട്ടു.
കർട്ടന് പിന്നിൽ പതുങ്ങിയിരുന്ന പി ബി പുറത്തേയ്ക്കു വന്നു.
“നന്ദിയുണ്ട് ഡോക്ടർ, നന്ദി. അവർ ഈ ആശുപത്രി മുഴുവൻ പ്രതിക്ക് വേണ്ടി തെരച്ചിൽ നടത്തി. ഇവിടെ ഈ മുറിയിൽ മാത്രം തെരയാൻ ധൈര്യപ്പെടില്ലായെന്നെനിക്കറിയാം. “
“താൻ എങ്ങിനെ ഇവിടെ നിന്നും പുറത്തു കടക്കും, പുറത്ത് മുഴുവൻ പൊലീസാണ്. “
“അതിന് എനിക്ക് ഡോക്ടറുടെ സഹായം വേണ്ടി വരും. ഡോക്ടറുടെ കാറിന്റെ ഡിക്കിയിൽ, ഡോക്ടർമാരുടെ കാറുകൾ അവർ പരിശോധിക്കാറില്ല. ഇനി പിടിച്ചാലും ഞാൻ പതുങ്ങി കയറിയത് ഡോക്ടർ അറിഞ്ഞില്ല എന്ന് പറഞ്ഞ് ഡോക്ടർക്ക് രക്ഷപ്പെടാം. “
ഡോക്ടർ സുബ്രഹ്മണ്യൻ വേണ്ടായെന്ന് തലയാട്ടി.
“ഡോക്ടർ പ്ലീസ് എനിക്ക് വേറെ വഴിയില്ല. ഇന്ന് അർദ്ധരാത്രിയിലാണ് എനിക്ക് ആസ്ട്രേലിയായിലേക്കുള്ള വിമാനം. നാളെയാണ് എന്റെ സഹോദരിയുടെ പ്രസവത്തീയതി. ആ സമയത്ത് ഞാൻ കൂടെയുണ്ടാകണമെന്നു അവളും നാദിയായും ആഗ്രഹിക്കുന്നു. വീട്ടുകാർക്ക് വേണ്ടി ഒന്നും ചെയ്യാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ഒരു കാര്യത്തിനും അവരുടെ ഒപ്പം നിൽക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനെങ്കിലും, എന്റെ മാലാഖയെ ഈ ഭൂമിയിലേയ്ക്ക് വരവേൽക്കാൻ… ഞാൻ അവിടെ വേണമെന്നൊരു തോന്നൽ, ആഗ്രഹം. “
“തോന്നലൊക്കെ നല്ലതാണ്, പക്ഷെ ഒരു ക്രൈം ചെയ്ത ക്രൂര മനസ്സോടെയാണോ കുഞ്ഞ് മാലാഖയെ വരവേൽക്കുന്നത്. താനൊരു കൊലപാതകിയാണെന്നു ആ കൊച്ചു പിന്നീട് അറിഞ്ഞാൽ.. “
“ഡോക്ടർ സെന്റിമെന്റ്സ് എന്നോട് വേണ്ട, ആരോണിന്റെ കൊലപാതകം ഒരു കൊട്ടേഷനായിരുന്നു. അതും അവനെ ജനിപ്പിച്ചവന്റെ…, ഈ ഭൂമിയിൽ അവനുള്ള ഏക രക്തബന്ധു, പക്ഷേ അത് നടത്തിയത് ആരാണെന്ന് അയാൾ ഒരിക്കലും അറിയില്ല. “
“ആര് മാത്യുവാണോ കൊട്ടേഷൻ നൽകിയത്. “
“അതെ, രണ്ടര ലക്ഷം രൂപയ്ക്ക്, പക്ഷെ പൈസയ്ക്ക് വേണ്ടിയല്ല ഞാൻ ഇത് ചെയ്തത്. ദേവിക്കും നിധിനും വേണ്ടിയാണു. അവർ ഇനിയെങ്കിലും ഒന്നായി, സുഖമായി ജീവിക്കണം. “
“പക്ഷെ, താൻ ഈ പറയുന്നത് എനിക്ക് അംഗീകരിക്കാൻ പറ്റുന്നില്ല. എനിക്കൊരു കൊലപാതകിയെ സ്നേഹിക്കാൻ കഴിയില്ല. ജീവനെ സംരക്ഷിക്കുന്ന ഒരു ഡോക്ടറാണ് ഞാൻ, ജീവനെടുക്കാൻ ആർക്കും അവകാശമില്ല. “
“സാറിനു സ്വന്തം മകളെ ഇപ്പോഴും സ്നേഹിക്കാൻ കഴിയുന്നുണ്ടോ, ആ കുട്ടിയും വിധിയുടെ നിയോഗത്താൽ ഒരു കൊല ചെയ്തിട്ടുണ്ട്. അഡ്വക്കേറ്റ് ദേവിയുടെ കഥ സാറിന് അറിയാമല്ലോ. അവൾ സാറിന്റെ സ്വന്തം മകളായിരുന്നു എന്ന് സങ്കല്പിക്കുക. മാലതി സാറിന്റെ സ്വന്തം ഭാര്യയാണെന്ന് സങ്കല്പിക്കുക. “
“താനെന്താ ഈ പറയുന്നേ. “
പി ബി തന്റെ മൊബൈലിലെ ഒരു വീഡിയോ ഓണാക്കി ഡോക്ടറെ കാണിച്ചു.
കട്ടിലിൽ കിടക്കുന്ന മാലതിയുടെ പുറത്തേയ്ക്കു ചാഞ്ഞു കിടക്കുന്ന ആരോൺ, അവരുടെ കൈകൾ കൂട്ടിപ്പിടിച്ചു അവരുടെ മുഖത്തേയ്ക്കു മുഖം അടുപ്പിക്കുന്ന ആരോൺ. ഡോക്ടർ വീഡിയോ ഓഫാക്കി.
“ഛേ. കൊല്ലപ്പെടണം ആ നാറി. ഒരു ദേവതയെ പോലൊരു അമ്മയല്ലേ അവർ. “
ഡോക്ടർ സീറ്റിൽ നിന്നും എഴുന്നേറ്റു.
“എനിക്കറിയാം എല്ലാവർക്കും അവരവരുടെ പ്രവൃത്തികൾക്ക് ഒരു ന്യായീകരണം ഉണ്ടെന്ന്. “
“മാത്യു, പൊലീസിലെ എന്റെ ഒരു സുഹൃത്ത് വഴിയാണ് ഈ കൊട്ടേഷൻ തന്നിരിക്കുന്നത്. അല്ലെങ്കിൽ ആ സമയത്ത് ഞാൻ ആ സെല്ലിലേക്ക് പോകില്ല. പ്രൊഫസ്സർ മാലതി എനിക്ക് അമ്മയെ പോലെയാണ്. അവരെ അവൻ അപമാനിക്കുന്നത് ഞാൻ കണ്ണ് കൊണ്ടാണ് കണ്ടത്. പാവം പ്രൊഫസ്സർ വീണ്ടും തകർന്നു പോയേനെ. ഡോക്ടർ ആ ഗേറ്റ് സെക്യൂരിറ്റി ആരോണിനെ സഹായിച്ചിരുന്നു. അവനാണ് സെല്ലിന്റെ പൂട്ട് തുറന്നിട്ടത്. “
പെട്ടെന്ന് ഡോക്ടറുടെ മുറിയെ ലക്ഷ്യമാക്കി സർക്കിൾ ഇൻസ്പെക്ടർ രാഹുൽ വളരെ ധൃതിയിൽ നടന്നു വരുന്നത് പി ബി കണ്ടു. ഡോക്ടറെ മോണിറ്റർ കാണിച്ചു കൊടുത്തപ്പോഴേക്കും വാതിൽ പകുതി തുറന്നു കഴിഞ്ഞിരുന്നു.
“ആ ഡോക്ടർ പോയില്ലായിരുന്നോ. “
“എനിക്ക് മാലതിയോടു ഒരിക്കൽ കൂടി സംസാരിക്കണമായിരുന്നു. ഒരു ഇൻജെക്ഷൻ നൽകിയിരുന്നു. അവരൊന്നും കൂൾ ആയിട്ട് സംസാരിക്കാൻ. “
“എന്തെങ്കിലും പ്രത്യേകിച്ച്. “
“ഉണ്ട് സാർ, ഞാൻ നേരത്തെ പറയാത്തൊരു കാര്യം. സാറിനോട് ഇനി മറയ്ക്കണ്ട എന്ന് കരുതി. ആരോൺ സ്ത്രീകളോട് അത്ര നല്ലൊരു ബന്ധം കാത്ത് സൂക്ഷിക്കാറില്ല. മാലതിയോടു അങ്ങനെ എന്തെങ്കിലും രീതിയിൽ ഇടപെട്ടിട്ടുണ്ടോയെന്നു. “
“ഡോകടർ വരൂ. മാലതിയെ കാണാൻ നമുക്കൊന്നിച്ചു പോയി വരാം. “
ഡോക്ടർ രാഹുലും ഒന്നിച്ചു മുറിക്കു പുറത്തിറങ്ങി. പുറത്ത് നിന്നും മുറി പൂട്ടാനായി താക്കോൽ എടുത്ത ഡോക്ടറെ ഇൻസ്‌പെക്ടർ രാഹുൽ വിലക്കി.
“പൂട്ടണ്ട ഡോക്ടർ, നമുക്കിപ്പോൾ തന്നെ തിരികെ വരാം. “
ഒരു പോലീസുകാരനെ ചൂണ്ടിക്കാട്ടി പറഞ്ഞു.
“ടോ താനിവിടെ നിന്നോ, മുറിയിലേയ്ക്കു ആരെയും കയറ്റി വിടരുത്. “
ഡോക്ടർ ഇൻസ്പെക്ടറോടൊപ്പം നടക്കുമ്പോൾ അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് കൂടി. അതിനുള്ളിൽ പി ബി ഉണ്ട്, അയാളെ ആരെങ്കിലും ആ മുറിയിൽ വച്ച് കണ്ടാൽ, അയാൾ പിടിയ്ക്കപ്പെട്ടാൽ, പത്തു ഇരുപത്തഞ്ചു വർഷം കൊണ്ട് താൻ സൃഷ്‌ടിച്ച പേരും പ്രശസ്തിയുമൊക്കെ വെറുമൊരു പ്രഹസനമായി മാറും, താനൊരു കോമാളിയാകും. ഒരു കൊലപാതക കേസ് പ്രതിയെ ആണ് താൻ മുറിയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നത്.
ഏ എസ് ഐ സലിം ഡോക്ടറുടെ മുറിയുടെ മുന്നിൽ കാവൽ നിൽക്കുമ്പോഴാണ് പോലീസ് ഡ്രൈവർ മഹേഷ് അവിടേക്ക് വന്നത്.
“താനെന്താടോ ഇവിടെ. “
“ജയിൽ സൂപ്രണ്ട് ജോസഫ് സാർ പറഞ്ഞ് വിട്ടതാണ്. ആരോണിൻ്റെ പപ്പ മാത്യൂ ആകെ പരിഭ്രാന്തനാണ്. “
“താൻ ഇപ്പോൾ വന്നത് കാര്യമായി. താനിവിടെ കുറച്ച് നേരം നിൽക്ക്. രാഹുൽ സർ മാലതിയുടെ മൊഴിയെടുക്കാൻ ഡോക്ടറേയും കൂട്ടി പോയിരിക്കുകയാണ്. മണിക്കൂർ ഒന്ന് കഴിഞ്ഞു, ഞാനൊന്ന് പുകച്ചിട്ട് പെട്ടെന്ന് വരാം. “
“സാർ പോയിട്ട് വാ. അവർക്ക് എങ്ങനെയുണ്ട് എന്നറിഞ്ഞാൽ എനിക്കങ്ങ് പോകാമായിരുന്നു. വീട് പണി നടക്കുവല്ലേ, കുറച്ച് പൈസ വട്ടി പലിശയ്ക്ക് വാങ്ങണം. “
“വട്ടി പലിശയ്ക്കോ? നീയോ? രണ്ടാമത്തെ വീടല്ലേ. എങ്ങനെ പറ്റുന്നടെ ഇതൊക്കെ. “
“സാറേ ഭാര്യയുടെ സ്വർണം വിറ്റ പണമാ. “
“തന്നെ തന്നെ. നീ ഇവിടെ തന്നെ നിൽക്കണേ. “
സലിം പോയെന്ന് ഉറപ്പായപ്പോൾ, മഹേഷ് വാതിൽ തുറന്നു. മെല്ലെ വിളിച്ചു.
“പി ബീ…., ഇത് ഞാനാ. “
പി ബി വാതിലിന് പുറത്തേക്ക് തല നീട്ടി.
വരാന്തയിൽ ആരെങ്കിലും ഉണ്ടോയെന്ന് നോക്കി.
“പോലീസ് ജീപ്പ് ഇടത് വശത്തെ ഗേറ്റിനടുത്ത് ഉണ്ട്. എല്ലായിടത്തും പോലീസ് ഉണ്ട് സൂക്ഷിച്ച് കയറിയിരിക്കൂ. സലിം സർ വരുമ്പോൾ ഞാനങ്ങ് വരാം. “
“പോലീസ് ജീപ്പാകുമ്പോൾ സേഫ് ആണ്. “
ഡോക്ടറുടെ മുറിയിൽ നിന്നും കിട്ടിയ ഒരു വെള്ള കോട്ടെടുത്തണിഞ്ഞു കൊണ്ട് പി ബി ആരുടേയും കണ്ണിൽ പെടാതെ മുറിയുടെ പുറത്തേക്ക് നടന്നു. വരാന്തയുടെ അങ്ങേ അറ്റത്ത് എത്തിയതും വശത്തുള്ള വാഷ് റൂമിലേക്ക് പി ബി പെട്ടെന്ന് കയറി പോയി. എതിരെ വന്ന സലിം സർ പി ബി യെ ശ്രദ്ധിച്ചത് പോലുമില്ല എന്ന് കണ്ട് മഹേഷ് ആശ്വസിച്ചു.
(തുടരും… )
നിഷ പിള്ള

