രാഹുൽ രഘുവരൻ ഗേറ്റിനടുത്തേയ്ക്കു നടന്ന് വരുന്നത് കണ്ടു, അവിടെ കാവൽ നിന്ന പോലീസുകാർ അദ്ദേഹത്തിന് സല്യൂട്ടടിച്ചു. അവർ ചോദ്യം ചെയ്തിരുന്നത് ഒരു മധ്യവയ്സകനായ വ്യക്തിയെ ആയിരുന്നു. ജീൻസും ഷർട്ടും ഒരു ഓവർക്കോട്ടും ആയിരുന്നു അയാളുടെ വേഷം. അയാൾ ഇൻസ്‌പെക്ടർ രാഹുലിനെ കണ്ടു തെല്ലൊന്ന് വിരണ്ടു.
“എന്താടോ പ്രശ്നം. “
“സർ ഇയാൾ ആ മരിച്ച ആളുടെ മാനേജർ ആണെന്ന് പറയുന്നു. ആരോണിൻ്റെ ശരീരം ഒന്ന് കാണണമെന്ന് പറയുന്നു. ഇവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റിയെന്ന് പറഞ്ഞിട്ട് ഇയാൾ വിശ്വസിക്കുന്നില്ല. “
“അയാളെ ഇങ്ങോട്ടു വിട്ടേക്ക്. “
രാഹുൽ രഘുവരന്റെ പിറകെ അയാൾ നടന്നു.
“എന്താ തന്റെ പേര്. “
“മുരുകദാസ് വെട്രിവേൽ, ഞാൻ ആരോൺ സാറിന്റെ മൂന്നാറിലെ റിസോർട്ട് മാനേജരായിരുന്നു. “
“ആയിരുന്നു എന്ന് വച്ചാൽ? ഇപ്പോൾ അല്ലെന്ന് ആണോ. “
“സാറെ മൂന്നാറിലെ റിസോർട്ട് ആൻഡ്രു സാറിന് വിട്ട് കൊടുക്കണമെന്ന് മാത്യു സാർ പറഞ്ഞിരുന്നു. ഞാൻ എപ്പോഴും ആരോൺ സാറിന്റെ കൂടെയാണ്, സാർ ഈ ടൗണിൽ പുതിയൊരു ബിസിനസ് സ്റ്റാർട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോൾ ഞാൻ മൂന്നാറിൽ നിന്നും ഇങ്ങോട്ടു വന്നതാണ്. “
“താൻ എത്ര നാൾ മൂന്നാറിൽ മാനേജർ ആയിട്ട് ജോലി ചെയ്തിരുന്നിട്ടുണ്ട്. “
“സാർ ഞാൻ കോയമ്പത്തൂരിൽ നിന്നും എം ബി ഏ മാസ്റ്റർ ഡിഗ്രി എടുത്ത് വന്ന സമയത്താണ് മിസ്റ്റി മെഡോസിൽ ഇന്റർവ്യൂവിൻ്റെ പത്ര പരസ്യം കണ്ടത്. അങ്ങനെ ഞാൻ ഒന്ന് അപേക്ഷിച്ചു നോക്കിയതാണ്. എന്നെ ബാർ മാനേജരായിട്ടാണു ആദ്യം നിയമിച്ചത്. ഒരാഴ്ച കൊണ്ട് ആരോൺ സാറിന് എന്നിൽ നല്ല വിശ്വാസം ആയി, എന്നാൽ ആൻഡ്രു സാറിന് എന്നോട് ദേഷ്യമായിരുന്നു, എന്നെ പാണ്ടി എന്നാണയാൾ വിളിച്ചിരുന്നത്. “
“അതിന് കാരണം. “
“പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. “
“മൂന്നാറിൽ ജോലി ചെയ്ത സമയത്ത് താനൊരു നിധിനെ പരിചയപ്പെട്ടു കാണുമല്ലോ. “
“ഏത് നിധിനാണ് സാറെ, അവിടെ കുറെ അധികം നിധിൻമാർ ഉണ്ടായിരുന്നു. “
“ഒരു ഷെഫ് ആയിരുന്നു. “
രാഹുൽ മുരുകദാസിനെ രൂക്ഷമായി നോക്കി.
“തനിക്കു ദേവിയെന്ന വക്കീലിനെ അറിയുമോ. “
“അറിയാം സാർ, ആരോൺ സാറിൻ്റെ പെങ്ങളല്ലേ. “
“എന്നിട്ട് തനിക്ക് അവളുടെ ഭർത്താവിനെ അറിയില്ലേ. “
“ഭർത്താവ് ഉണ്ടെന്നറിയാം. പരിചയപ്പെട്ടിട്ടില്ല. “
“പ്ഫ നായേ. “
രാഹുൽ രഘുവരൻ ചാടി ഉയർന്നു ഒറ്റയടി. ഓർക്കാപ്പുറത്ത് ചെവിക്കുറ്റിയ്ക്ക് അടി കിട്ടിയ ആഘാതത്തിൽ മുരുകദാസ് നിന്ന നിൽപ്പിൽ ഒന്ന് കറങ്ങി.
“ഇന്ന് രാവിലെ മുതൽ നീയവരുടെ പിറകേയുണ്ട്. എൻ്റെ കയ്യിൽ അതിന് തെളിവും ഉണ്ട്. “
“സാറേ അത്…. “
ഒരു പോലീസുകാരൻ ക്യാമറയിൽ, അവർ പറയുന്നതിൻ്റെ വീഡിയോ ഷൂട്ട് ചെയ്യാൻ തുടങ്ങി.
“നീ ഇനി സത്യം പറഞ്ഞാൽ ഞാൻ രക്ഷിക്കാം. ഇനി നിന്നെ രക്ഷിക്കാൻ ഒരു ആരോണും മടങ്ങി വരില്ല. “
“ആരോൺ സാർ എന്നോട് പറഞ്ഞിരുന്നു ദേവി മാഡത്തിനെ പിന്തുടരണമെന്ന്. “
“നീ എല്ലാം തുറന്ന് പറഞ്ഞോളൂ. “
“ആൻഡ്രു സാറിനെ ഒഴിവാക്കി സ്വത്തൊക്കെ സ്വന്തമാക്കണമെന്ന് ആരോൺ സാർ ആഗ്രഹിച്ചിരുന്നു. അതിനായി കണ്ണൂരുകാരനായ ഒരു ജഗന്നാഥന് ആരോൺ കൊട്ടേഷൻ നൽകിയിരുന്നു. ദേവി മാഡം ആശുപത്രിയിൽ കിടന്നിരുന്ന ഒരു രാത്രിയിൽ ഞാനും ജഗന്നാഥനും ആൻഡ്രു സാറിനെ പിന്തുടർന്നിരുന്നു. ആൻഡ്രു സാറിൻ്റെ കാറിന് നൂറടി പിന്നിലായിരുന്നു ഞങ്ങളുടെ കാർ. ആളെ ഇൻജക്ഷൻ നൽകി കൊല്ലുന്നത് ആയിരുന്നു ജഗന്നാഥൻ്റെ രീതി. “
“എന്നിട്ട്??”
“പെട്ടെന്ന് ആൻഡ്രു സാറിൻ്റെ വണ്ടി ഇരുട്ടിൽ ഒരിടത്ത് നിന്നു. ഒരു പെണ്ണ് ആ കാറിൻ്റെ മുന്നിൽ കയറി. വണ്ടി മുന്നോട്ട് നീങ്ങി. ഞങ്ങൾ കുറച്ച് പിന്നിലായി യാത്ര ചെയ്തു. പെട്ടെന്നാണ് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ആൻഡ്രു സാറിൻ്റെ കാർ വളരെ വേഗത്തിൽ ഇടതു വശത്തുള്ള പോസ്റ്റ് തകർത്തു ഒരു പറമ്പിലേക്ക് ഇറങ്ങി കുറെ ദൂരം മുന്നോട്ടു പോയത്. “
“എന്നിട്ട് “
“വളരെ വേഗതയിലാണ് കാർ മുന്നോട്ടു പോയത്. ഒടുവിൽ അതൊരു മരത്തിലിടിച്ചു നിന്നു. കാറിന്റെ മുന്നിൽ നിന്നും ഇടിയുടെ ആഘാതത്തിൽ തീപ്പൊരി പാറി പറന്നു. ആൻഡ്രു സാർ മരിച്ചെന്നു തന്നെ ഞങ്ങൾ കരുതി. ഞങ്ങൾ വണ്ടി റോഡിലെ ഇരുട്ടിൽ നിർത്തിയിട്ടു ഇറങ്ങി നോക്കി. പരിക്കേറ്റു കിടക്കുന്ന ആൻഡ്രു സാറിനെ നോക്കാനായാണ് ഞങ്ങൾ വണ്ടിയിൽ നിന്നുമിറങ്ങിയത്. അപ്പോഴാണ് മുൻവശത്തെ പാസ്സഞ്ചർ ഡോർ തുറന്നു കിടക്കുന്നത് കണ്ടത്. ഒരു പെൺകുട്ടി ഇരുട്ടത്ത് തറയിൽ കിടക്കുന്നു. ഞങ്ങൾ ഒളിഞ്ഞു നിന്നു. പെട്ടെന്നൊരു ബൈക്ക് പെൺകുട്ടിയുടെ അടുത്ത് കൊണ്ട് വന്ന് നിർത്തി. അവൾ കാറിൻ്റെ ഡോർ ഭദ്രമായി ചേർത്തടച്ച് വച്ചു, പിന്നീട് ബൈക്കിൽ കയറി പോയി. “
“പെൺകുട്ടിയോ?”
“ഞങ്ങൾക്ക് തെറ്റ് പറ്റിയതാണ് സാർ, അതൊരു പെൺകുട്ടി അല്ലായിരുന്നു സാർ. ഞങ്ങൾ നോക്കി നിൽക്കെ അവൾ തന്റെ തലയിൽ നിന്നും കൃത്രിമ മുടി എടുത്തു മാറ്റി, ചെരുപ്പ് മാറ്റി ഷൂ ധരിച്ചു, ആ മുഖം ശരിക്കും കാണാൻ സാധിച്ചില്ല. അതൊരു ആണായിരുന്നു, ഒരു മുപ്പത് വയസോളം പ്രായം തോന്നിക്കുന്ന ഒരുവൻ. അവർ പോയി കഴിഞ്ഞപ്പോൾ ആൻഡ്രു സാറിനടുത്തേയ്ക്കു ഞങ്ങൾ നടന്നു. അയാൾ മരിച്ചിട്ടുണ്ടായിരുന്നില്ല. അയാൾ വേദന കൊണ്ട് ഞെരങ്ങുകയായിരുന്നു., എനിക്ക് സാറിനെ രക്ഷിക്കണം എന്നുണ്ടായിരുന്നു, പക്ഷേ എന്നെ തള്ളി മാറ്റി കൊണ്ട് ജഗന്നാഥൻ മുന്നോട്ടു നടന്നു. അയാൾ സാറിന്റെ തല എയർ ബാഗിൽ അമർത്തി പിടിച്ചു, ശ്വാസം മുട്ടിച്ചു സാറിനെ കൊലപ്പെടുത്തി. സാറിനെ ജീവനോടെ കിട്ടിയിരുന്നേൽ പെൺവേഷം കെട്ടിയത് ആരെന്ന് അറിയാമായിരുന്നു. ആരോൺ സാറിനോട് അവനാണ് കൊലപ്പെടുത്തിയതെന്ന് ബോധ്യപ്പെടുത്തി ബാക്കി പൈസയും വാങ്ങി പോയി. ഞാനും അതൊന്നും തിരുത്താൻ പോയില്ല. “
“അപ്പോൾ അതൊരു ആക്‌സിഡന്റല്ലായിരുന്നോ? അതൊരു കൊലപാതകമായിരുന്നോ? സ്വന്തം സഹോദരനെ കൊല്ലാൻ ആരോൺ ശ്രമിച്ചിരുന്നു. ഈ കാര്യം മാത്യുവിന് അറിയാമായിരുന്നോ?”
“മാത്യു സാറിന് സംശയം ഉണ്ടായിരുന്നു. അതൊക്കെ ചോദിച്ചപ്പോൾ ആരോൺ സാർ വയലൻ്റായി. പിന്നങ്ങോട്ട് മാത്യു സാറിനെ ഭീഷണിപ്പെടുത്തി തുടങ്ങി. സാർ ജയിലായപ്പോൾ എല്ലാം പ്രശ്നങ്ങളും പരിഹരിച്ചെന്ന് ആരോൺ കരുതിയതാണ്. മാലതിയെ ആരോൺ കപടം സ്നേഹം കാണിച്ച് കയ്യിലെടുത്തു. അവരെ ഉറക്കത്തിൽ ഹിപ്നോട്ടിസ് ചെയ്തു വശത്താക്കി. പക്ഷെ സാറിന്റെ പദ്ധതികളെയെല്ലാം തകർത്തു കൊണ്ട് നിധിൻ നാട്ടിൽ തിരികെ വന്നു. “
“അപ്പോൾ തനിക്കിപ്പോൾ നിധിനെ ഓർമ്മ വന്നോ. “
“പേടിച്ചിട്ടാണ് സാർ ഞാൻ ആദ്യം പറയാതിരുന്നത്. “
“നീതുവിന്റെ മരണസമയത്ത് താനല്ലായിരുന്നോ ആ റിസോർട്ടിൻ്റെ മാനേജർ. “
മുരുകദാസ് തല കുനിച്ചു.
“അതെ സാർ, സഞ്ജീവ് സാറും കൂട്ടരും വന്ന ദിവസം എനിക്ക് നല്ല പോലെ ഓർമ്മയുണ്ട്. ഞാനാണ് അവർക്കു മുറിയൊക്കെ ഒരുക്കി കൊടുത്തത്. ആ സമയത്ത് ആൻഡ്രു സാറും നീതുവും തമ്മിൽ സാറിൻ്റെ മുറിയിൽ തർക്കം നടക്കുകയായിരുന്നു. നീതു ആ സമയത്ത് ഗർഭിണിയായിരുന്നു. ആൻഡ്രു സാറിന് നീതുവിനോട് യഥാർത്ഥ പ്രണയമായിരുന്നു. ആരോൺ സാർ പപ്പാ കല്യാണത്തിന് വിസമ്മതിക്കുമെന്ന് പറഞ്ഞു നീതുവിനെ അബോർഷന് നിർബന്ധിച്ചതാണ്. അവളതു അനുസരിച്ചില്ല. അന്ന് രാത്രിയിൽ ഹൗസ് കീപ്പർ അവധി ആയതിനാൽ നീതുവിനെ ആരോൺ സാർ ആണ് നിർബന്ധിച്ചു സഞ്ജീവ് സാറിന്റെ മുറിയിലേയ്ക്കു അയച്ചത്. ആ സമയത്ത് മുറിയിൽ വിമൽ മാത്രമേ ഉണ്ടായിരുന്നുള്ളു. “
“വിമൽ അവളെ ഉപദ്രവിച്ചു, എതിർത്തപ്പോൾ ശ്വാസം മുട്ടിച്ചു കൊന്നതാണ്. സാധാരണ റിസോർട്ടിൽ സഞ്ജീവ് സാർ വന്നാൽ വെളുപ്പാൻ കാലം ആകുന്നത് വരെ തടയിണയുടെ ഭാഗത്ത് മദ്യവുമായി ഇരിക്കും, ഇടയ്ക്ക് നീന്തും. രാത്രിയാണ് സാറിൻ്റെ ആഘോഷം, സാറും കൂട്ടരും വന്നാൽ ഞങ്ങൾ സ്റ്റാഫിന് ഒരു സ്വസ്ഥതയും കിട്ടില്ല. വിളിപ്പുറത്ത് രണ്ട് മൂന്ന് പേർ കാണണമെന്ന് നിർബന്ധമാണ്. “
“നീതു മരിച്ച ദിവസം ഞങ്ങളോട് പോയി ഉറങ്ങി കൊള്ളാൻ പറഞ്ഞു. സന്തോഷത്തോടെ ഞങ്ങളെല്ലാം മുറികളിൽ പോയി. വെളുപ്പാൻ കാലത്ത് എനിക്ക് ആരോൺ സാറിൻ്റെ ഫോൺ കാൾ വന്നു. നീതു തടയിണയിൽ ചാടി മരിച്ചു എന്നായിരുന്നു പറഞ്ഞ വാർത്ത. “
“ആൻഡ്രു സാർ ഇതിൽ ഇടപെടാതിരിക്കാൻ തലേന്ന് രാത്രി നീതു വിമലിനൊപ്പമായിരുന്നു എന്നൊരു കള്ളക്കഥ അനിയന് പറഞ്ഞു കൊടുത്തിരുന്നു. “
“സാറിനോടുള്ള ദേഷ്യം മൂലം നീതു അങ്ങനെയൊരു കടുംകൈ ചെയ്തെന്ന് ആൻഡ്രു സാർ വിശ്വസിച്ചു. ആൻഡ്രൂ സാർ നീതുവിന്റെ മരണത്തിനു ശേഷം കുറെ നാൾ ഡിപ്രഷനിലായി. ചികിത്സ കഴിഞ്ഞു മടങ്ങി വന്നപ്പോൾ ആ കേസിൽ വിമലിൻ്റേയും സഞ്ജീവിൻ്റേയും പങ്ക് തിരിച്ചറിഞ്ഞെങ്കിലും സ്വന്തം സഹോദരന്റെ ചതി മരിക്കുന്നത് വരെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നില്ല. “
“അപ്പോൾ എല്ലാത്തിനും പിന്നിൽ ആരോൺ ആയിരുന്നല്ലേ. “
“സാർ ആരോൺ സാർ എന്റെ ബോസ്സായിരുന്നു, എനിക്കയാളെ പേടിയായിരുന്നു. അയാൾക്കു ഇനിയൊരു തിരിച്ചു വരവില്ലെന്നറിഞ്ഞത് കൊണ്ടാണ് ഞാൻ ഇത് തുറന്ന് പറയുന്നത്. ആൻഡ്രു സാർ ഒരു പാവമായിരുന്നു. ആൻഡ്രുവിനെയും ദേവിയെയും ഒഴിവാക്കി എല്ലാ കുടുംബസ്വത്തും തനിക്ക് സ്വന്തമാക്കണമെന്നു അയാൾ പറയുമായിരുന്നു. ദേവിയുടെയും നിധിന്റെയും നീക്കങ്ങൾ അറിയാനാണ് എന്നോട് അവരെ പിന്തുടരാൻ പറഞ്ഞത്. “
“നീ പറഞ്ഞതൊക്കെ ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്. ഇനിയും നിന്നെ ഞാൻ വിളിപ്പിക്കും, നീ തല്ക്കാലം താമസിക്കുന്ന ഹോട്ടലിൽ തന്നെ തുടർന്നാൽ മതി, ഇവിടം വിട്ട് പോകരുത്. കേരള പോലീസിനെ അറിയാമല്ലോ. ഈ പ്രായത്തിൽ ഇടി കൊണ്ട് ചാവണ്ട. “
മുരുകദാസ് വെട്രിവേലിനെ പോകാൻ അനുവദിച്ചു. രാഹുൽ ഒരു പോലീസുകാരനെ വിളിച്ചു അവനെ പിന്തുടരാൻ പറഞ്ഞു.
പാതിരാത്രിയിൽ കടൽത്തീരത്ത് രണ്ട് പേർ
“ടോ മഹേഷേ തനിക്കു ഈ പഴയ ജോസഫിനെ അറിയില്ലല്ലോ, അന്നൊന്നും താൻ പോലീസിൽ കയറിയിട്ട് പോലുമില്ല. “
“ഇല്ല സാറിന്റെ പഴയ കഥകളൊക്കെ പലപ്പോഴായി ഞാൻ കേട്ടിട്ടുള്ളത് സാറിൽ നിന്ന് തന്നെയാണ്. “
ജോസഫ് സാർ കഴുത്തിൽ കിടന്ന കൊന്തയിൽ ഒന്ന് പിടിച്ചു, ചുണ്ടോടു ചേർത്തു.
“എൺപതുകളിൽ, ഞാൻ അരുവിത്തോട് സ്റ്റേഷനിലാണ് ആദ്യം ജോലിക്കു കയറിയത്. ഞാൻ അന്ന് അന്നമ്മയെ കല്യാണം കഴിച്ചിട്ടില്ല. നല്ല ചോരത്തിളപ്പുള്ള സമയം, ദൈവഭയമില്ല. നല്ല ഒന്നാന്തരം നിരീശ്വരവാദി. തണ്ണീർത്തറയിലുള്ള എൻ്റെ വീട്ടീൽ ഡെയിലി പോയി വരാൻ നല്ല പാടായിരുന്നു. എന്റെ വീട്ടിൽ പോക്ക്, ഞാൻ ആഴ്ച്ചയിൽ ഒരു ദിവസമാക്കി. ഞാൻ സ്റ്റേഷനിൽ തന്നെയങ്ങ് താമസമാക്കി. ഞാൻ 24 മണിക്കൂർ ഡ്യൂട്ടിയിലായി. ഇൻസ്പെക്ടർക്കും ഏ എസ് ഐയ്ക്കും ഒക്കെ സന്തോഷമാണ്, അവരുടെ ജോലി കുറഞ്ഞു. ഞാൻ ഒരു ഫുൾ ടൈം പൊലീസുകാരനായി മാറിയല്ലോ. “
“എന്നിട്ട്?”
“ഒരാഴ്ചത്തെ സഭാകമ്പം കഴിഞ്ഞപ്പോൾ ഞാൻ സ്റ്റേഷനിലെ പാറാവുകാരനും പാട്ടുകാരനും പാചകക്കാരനും ഒക്കെയായങ്ങു മാറി. മാത്രമല്ല ഞാൻ നാട്ടുകാരുടെ കണ്ണിലുണ്ണിയായി മാറി. ആ സമയത്താണ് നാട്ടിൽ കള്ള ചാരായം അടിച്ചു രണ്ടു ചെറുപ്പക്കാരുടെ കണ്ണിന്റെ കാഴ്ച നഷ്ടപെട്ടത്. അന്വേഷണത്തിന് മുകളിൽ നിന്നും നല്ല സമർദ്ദമുണ്ട്. പക്ഷെ മരുതൻമല എന്ന ആ മല മുകളിൽ പോയി അന്വേഷിക്കാൻ ആർക്കും ധൈര്യമില്ല. “
“ഒടുവിൽ നാട്ടുകാരനായ ഒരു ചെറുപ്പക്കാരൻ എന്റെ കൂടെ മല മുകളിൽ വരാമെന്നു പറഞ്ഞു. ഞാൻ വേഷം മാറി അവനോടൊപ്പം മരുതൻമലയിലേയ്ക്ക് പോയി. മേനക എന്ന് ഞാൻ പറയാറില്ലേ, അവളുടെ അമ്മയാണ് അവിടെ ചാരായക്കച്ചവടം നടത്തുന്നത്. അതി സുന്ദരിയായ മേനകയെ കാണിച്ചാണ് അമ്മയുടെ ചാരായക്കച്ചവടം. സമർത്ഥയായ മേനക സമയമാകുമ്പോൾ എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറി കളയും. മേനകയെ കിട്ടാത്ത മോഹഭംഗത്തിൽ അവളുടെ കാമുകന്മാരിൽ ഒരാൾ ചാരായത്തിൽ കലർത്തിയ വിഷമാണ് ഈ ദുരന്തത്തിന് കാരണമായത്. “
“സാർ അവളുടെ അടുത്ത് അന്ന് പോയോ?”
“പോയി ചാരായവും കുടിച്ചു. ആദ്യമായി വാറ്റ് ചാരായം കുടിച്ചതിനാലാകും ഞാൻ വീണു പോയി. ബോധം വരുമ്പോൾ ഞാൻ അവളുടെ മുറിയിലാണ്. അവൾ ഉറങ്ങാതെ എനിക്ക് കാവലിരിക്കുകയായിരുന്നു. എന്റെ കണ്ണുകൾക്ക് മുന്നിൽ അവളുടെ മോഹനരൂപം, ഞാൻ പരിഭ്രമിച്ചു. മുട്ടിന് താഴെ വരെ നിൽക്കുന്ന അവളുടെ പാവാടയും അവളുടെ യൗവനത്തെ വീർപ്പു മുട്ടിക്കുന്ന ഒരു കുപ്പായവും. ഞാനവളെ കണ്ട് വിയർത്തു പോയി, ഞാനങ്ങ് പരവശനായി. “
“എൻ്റെ അവസ്ഥ കണ്ട് അവൾ എനിക്ക് വീശി തന്നു. എൻ്റെ വരണ്ട ചുണ്ടുകൾക്ക് ഇടയിലൂടെ തണുത്ത വെള്ളം ഇറ്റിച്ചു തന്നു. ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി. കൂരിരുട്ട്, ചീവീടുകളുടെ കരച്ചിൽ, ഈർപ്പമുള്ള തണുത്ത കാറ്റ് ഞാൻ പെട്ടെന്ന് ചാടി എഴുന്നേറ്റു എനിക്ക് പോകണം എന്നവളോട് പറഞ്ഞു. “
“പേടിക്കേണ്ട ഇവിടെ സുരക്ഷിതമാണ്., ഈ സമയത്ത് പുറത്ത് കാട്ടുമൃഗങ്ങൾ ഇറങ്ങുന്ന സമയമാണ്, ജോസഫ് സാർ ഇവിടെ ആദ്യമല്ലേ. “
ഇവളെങ്ങനെ എന്നെ മനസ്സിലാക്കി എന്ന് ഞാൻ അതിശയപ്പെട്ടു.
“സാർ ഉറങ്ങിക്കോളൂ “എന്ന് പറഞ്ഞു അവൾ വിളക്ക് ഊതി അണച്ചു.
“എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, ഞാൻ അവളെ പറ്റിക്കാൻ കണ്ണടച്ച് കിടന്നു. കുറച്ച് കഴിഞ്ഞ് വീണ്ടും മുറിയിൽ വിളക്ക് തെളിഞ്ഞു. ഞാൻ കണ്ണു തുറന്നു, വിളക്കിന് ചുറ്റും ചില കാർഡുകൾ നിരത്തി വച്ച് അവൾ കണ്ണടച്ച് ഇരിക്കുകയാണ്. അവൾ സുഗന്ധമുള്ള എന്തൊക്കെയോ പുകയ്ക്കുന്നുണ്ട്. എന്തൊക്കെയോ മന്ത്രങ്ങൾ അവൾ പറയുന്നുണ്ട്. ‘
“ഞാൻ കണ്ണിമയ്ക്കാതെ അവളെ നോക്കി കിടന്നു. ഇത് ആരാ ചെയ്തത് എന്ന് അന്വേഷിക്കാൻ വന്നതാണല്ലേ. അവൾ പെട്ടെന്ന് തിരിഞ്ഞ് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞ് തരാം. “
അവൾ എന്നെ നോക്കി പുഞ്ചിരിച്ചു. അവളൊരു പേപ്പറിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു.
“ഞാനൊന്ന് മയങ്ങി തുടങ്ങിയപ്പോൾ അവളെന്നെ വിളിച്ചുണർത്തി. മദ്യത്തിൻ്റെ ലഹരിയിൽ എൻ്റെ തല പൊട്ടുന്നുണ്ടായിരുന്നു. അവളുടെ കൈ പിടിച്ചു ഞാൻ കുന്നിറങ്ങി. ഇന്നലെ ഇവിടെ ഒരു അടിപിടി നടന്നിരുന്നു. സാർ അതിൻ്റിടയിൽ പെടാതിരിക്കാൻ, ഞാൻ ആരും കാണാതെ സാറിനെ എൻ്റെ മുറിയിൽ ഉന്തി തള്ളി കയറ്റിയാണ്. ആ ചെറുക്കനെ രക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല. “
“എൻ്റെ കൂടെ വന്ന ആ പയ്യനാണോ, അവൻ ഈ നാട്ടുകാരനാണല്ലോ, അവൻ ഓടി രക്ഷപ്പെട്ടു കാണും. “
അവൾ അതേയെന്ന് തലയാട്ടി.
അവളെന്നെ പോലീസ് സ്റ്റേഷൻ്റെ പിന്നിൽ എത്തിച്ചു.
“ഇനി അങ്ങോട്ട് എനിക്ക് വരാൻ കഴിയില്ല. ഞാനൊരു സാധനയിലാണ്. അന്യർ എന്നെ കാണാൻ പാടില്ല. “
“അപ്പോൾ ഞാൻ അന്യനല്ലേ. “
ഞാനവളെ ചൊടിപ്പിക്കാനായി ചോദിച്ചു.
“ആയിരുന്നു. പക്ഷേ അന്യനായ ഒരാൾ എങ്ങനെയാണ് ഒരു കന്യകയുടെ കട്ടിൽ കരസ്ഥമാക്കുന്നത്. “
“രസികത്തിയാണല്ലോ. “
അവളൊരു പേപ്പർ ചുരുട്ടി എൻ്റെ കയ്യിൽ വച്ചു തന്നു. ചുണ്ടുകൾ കോട്ടി കൊണ്ട് പറഞ്ഞു.
“ഇതിൽ എല്ലാത്തിനും ഉത്തരമുണ്ട്. “
അവൾ തിരിഞ്ഞ് നടന്നപ്പോൾ എനിക്കാകെ വിഷമം തോന്നി. ഞാൻ തല താഴ്ത്തി സ്റ്റേഷനിലേക്ക് നടന്നു. ഇടയ്ക്ക് തിരിഞ്ഞ് നോക്കുമ്പോൾ അവളെന്നെ തന്നെ നോക്കി നിൽക്കുകയാണ്.
(തുടരും… )
✍️✍️നിഷ പിള്ള

