‘നാളെ അച്ഛന്റെ ബലിയാണ്… ഞാൻ അതിന് വന്നതാണ്.
ഇന്ന് ഒരിക്കൽ. രാത്രി ചപ്പാത്തിയാ.
കറി.. എന്താന്ന് അറിയില്ല.
ഞാൻ പിന്നെ വിളിക്കാം.
എടാ നീ ഫോൺ വയ്ക്ക്.
ദാ. വരുന്നു… അമ്മ വിളിച്ചോണ്ടിരിക്കല്ലേ.
ഞാൻ വന്നു കഴിച്ചോളാം.
അമ്മയ്ക്ക് കിടക്കണമെങ്കിൽ മേശപ്പുറത്തു അടച്ചു വച്ചേക്കു.
ഞാൻ എടുത്തു കഴിച്ചോളാം.
അതല്ലടാ. നാളെ ബലിയല്ലേ?
അടുക്കളയിൽ പഴയ ആഹാരം ഒന്നും പാടില്ല. അടുപ്പ്, പാത്രങ്ങൾ എല്ലാം കഴുകി തുടച്ചു, നാളത്തെ ബലി കൂട്ടെല്ലാം മുറത്തിൽ നിരത്തി വയ്ക്കണം. അങ്ങനെ കുറെ പണി കഴിഞ്ഞാൽ പിന്നെ അടുക്കളയിൽ ആരും കയറരുത്.
പോ… അമ്മ
ഈ കാലത്ത് അങ്ങനെ ഒന്നും നോക്കാൻ പറ്റില്ല…
ഞാൻ തർക്കിക്കാൻ ഇല്ല. അമ്മയുടെ ഇഷ്ടം പോലെ ചെയ്തോ.
ഞാൻ ദാ വരുന്നു.
അച്ഛന്റെ ബലിക്ക് വേണ്ടി ലീവ് എടുത്തു വന്നതല്ലേ. നിനക്ക് ഇഷ്ടമുള്ളത് ഒന്നും ഒരിക്കൽ ദിവസമായത് കൊണ്ടു ഉണ്ടാക്കി തരാൻ പറ്റുന്നില്ലല്ലോടാ.
എന്നാൽ ചൂട് ചപ്പാത്തിയെങ്കിലും കഴിക്കട്ടെ ന്ന് വിചാരിച്ചാണ് ഞാൻ വിളിച്ചോണ്ടിരിക്കുന്നത്.
രാവിലെ നേരത്തെ എണീക്കണം കേട്ടോ.
മ്മ്… അലാറം വച്ചോളാം. അമ്മ എന്റെ കതകിൽ തട്ടി. നാട്ടുകാരെ ഉണർത്താതെ ഇരുന്നാൽ മതി.
ഞാൻ ഒന്നും മിണ്ടുന്നില്ല.
അവൻ മുടങ്ങാതെ അച്ഛനു ബലി ഇടുന്നലോ. അതു തന്നെ ഭാഗ്യം.
വിമലഏട്ടത്തിയുടെ മകൻ, ബാബു ചേട്ടന് ബലി ഇടുന്നില്ലന്ന് എന്തോരം കരച്ചിലായിരുന്നു. നാരായണൻ കൊച്ചാപ്പന്റെ മരണത്തിനു പോയപ്പോൾ പറഞ്ഞു പറഞ്ഞു കരഞ്ഞത് കണ്ണിന്റെ മുന്നിൽ നിൽക്കുന്നു.
ഓട്ടു മൊന്തയും കിണ്ടിയും ആമ പലകയുമെല്ലാം കഴുകി ഇറയത്ത് കമഴ്ത്തി. നാളെ ശാന്തിക്കാർ വന്നു തളിച്ചെടുക്കും.
ചാണകം ഉരുള കൂട്ടി വച്ചിട്ടുണ്ട്.
എല്ലാം ആയോ. ഇനി ഞാൻ എന്തെങ്കിലും എടുത്തു വയ്ക്കാൻ മറന്നോ?
ഇല്ല. എല്ലാമെടുത്ത് വച്ചു.
‘ഒരിക്കൽ’ ദിവസം രാത്രി, പിതൃക്കൾ വന്നു നോക്കും.
എല്ലാം ശരിയായി ഒരുക്കിയിട്ടുണ്ടോന്ന്.
ബലിക്കൂട്ടങ്ങൾ ഒരുക്കി വയ്ക്കൽ. ആണ് ഒരിക്കൽ ആയതെന്ന് തോന്നുന്നു.
നാളെ കുരുക്കളോട് പറയണം. ഞാതിയും അല്ലാത്തവർക്കും ഒരു കൈ എള്ളും വെള്ളവും നീട്ടണന്ന്.
നീയതു പ്രത്യേകം പറയണം.
ഞാൻ അടുക്കളയിൽ ആയിരിക്കും.
പറയാൻ വിട്ടു പോകണ്ട.
എന്താ ഈ ഞാതിയും അല്ലാത്തവരും?
ഞാതി, നമ്മുടെ കുടുംബത്തിലെ അച്ഛനു മുന്നേ തീപ്പെട്ടു പോയവർ. ‘അല്ലാത്തവർ’ ഏതെങ്കിലും കുട്ടികൾ ബലി ഇടാത്തത് കൊണ്ടു വിശന്നു നടക്കുന്ന മാതാപിതാക്കൾ.
അയ്യോടാ… കൊള്ളാമല്ലോ…
എന്റെ അച്ഛന് ബലി യിടാൻ ലീവ് എടുക്കാൻ ഞാൻ പെട്ട പാട് എനിക്കറിയാം.
അതിനിടയിൽ “ഞാതിയും അല്ലാത്തവർക്കും. ”
അമ്മ പോയി കിടക്കാൻ നോക്ക്.
നാളെ ബലിയൂട്ട് കഴിഞ്ഞ ഉടനെ എനിക്കിറങ്ങണം.
നാളെ തന്നെ നീ പോവാണോ? എന്റെ മറുചോദ്യത്തിന് കാത്ത് നില്കാതെ മുറിയിൽ കയറി കതകു വലിച്ചടച്ചവൻ.
എന്റെ മുഖത്ത് എന്തോ ബലമായി വന്നടിച്ചപോലെ…
നീ ഉറങ്ങിയോ??
ഇല്ല. കിടന്നുന്നേ ഉള്ളു.
ഏയ്. അവനൊരു തമാശ പറഞ്ഞതല്ലേ??
ഇത്രയും ദൂരം യാത്ര ചെയ്തു വന്നിട്ട്. നല്ലൊരു ഭക്ഷണം പോലും കഴിക്കാതെ, അവന്റെ കുട്ടികളെയും അവളെയും കാണാതെ. ഒക്കെയുള്ള ഒരു ആവലാതി. അത്രേ ഉള്ളു. അതു നീ കാര്യമാക്കണ്ട.
ഒന്നും ആലോചിക്കേണ്ട.
നാളെ നേരത്തെ എണീക്കണ്ടേ??
പണ്ടത്തെ പോലെ അമ്പത്തിരണ്ടു കൂട്ടം ഒന്നും നീ ഉണ്ടാക്കാൻ നിൽക്കണ്ട കേട്ടോ??
നിന്നാലാവുന്ന എന്തെങ്കിലും ഒന്നോ രണ്ടോ കൂട്ടം മതി.
എനിക്കും പ്രായമേറി വരുന്നു. വലിയ വിശപ്പുന്നുമില്ല.
നീ ഇങ്ങനെ എനിക്ക് വിശക്കും വിശക്കുമെന്ന് നാളത്തേക്കു വേണ്ടി എത്ര ദിവസമായി ഒരുക്കങ്ങൾ നടത്തുന്നു…
അതുകൊണ്ട് പറഞ്ഞതാ.
എന്തെങ്കിലും മതി. രണ്ടൂന്നു കൂട്ടം.
കേൾക്കുന്നുണ്ടോ നീയ്?
കിടന്നോ.
കാലിൽ നല്ല നീരുണ്ടല്ലോ??
ഇന്ന് ‘ഒരിക്കൽ’ ആയത് കൊണ്ട് എല്ലാം നീ തനിയെ തന്നെ ചെയ്തു.
ആ പുറപണിക്കാരിയോട് വരണ്ടാന്നു പറഞ്ഞെതെന്തിനാ?
ഇത്രയും നേരം നിന്നിട്ടല്ലേ. കാലിൽ നീര്?
കിടന്നോ?
നീ എന്തിനാ “ഞാതിയും അല്ലാത്തവർക്കും. ” എന്നൊക്കെ അവനോടു പറയാൻ പോയത്?
ഇപ്പോഴത്തെ കുട്ടികൾക്ക് അതൊന്നും ഇഷ്ടമാവില്ല.
ഇക്കഴിഞ്ഞ അഞ്ചു വർഷമായാണ് അവൻ എന്നെ കുറിച്ച് നല്ലത് പറയുന്നത്.
അതു കേട്ട് അല്പ്പം സന്തോഷത്തോടെയാ ഞാൻ ഇരിക്കുന്നത്.
നീ എന്താ ആലോച്ചിക്കുന്നതെന്നു ഞാൻ പറയട്ടെ?
അല്ലെങ്കിൽ വേണ്ട.
നീ ഒന്നും ആലോചിക്കണ്ട.
കിടന്നോ.
ഉറങ്ങിക്കോ.
നീ എത്ര നാൾ ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക്.
വേണ്ട അതും ഞാൻ പറയുന്നില്ല.
നിനക്കത് ഇഷ്ടമാവില്ല.
കിടന്നോ.
ഞാൻ ഇങ്ങനെ ചലപില പറഞ്ഞോണ്ടിരുന്നാൽ നീ എങ്ങനെ ഉറങ്ങാനാ?
നാളെ നേരത്തെ ഉണരണ്ടേ?
ഈ ഒരു ദിവസത്തിനായാണ് നീ ജീവിക്കുന്നത്. എന്നെനിക്ക് അറിയാഞ്ഞിട്ടല്ല.
മതി. എനിക്ക് വലിയ വിശപ്പൊന്നുമില്ല. സത്യം.
നിന്നെപ്പോലെ തന്നെ ‘ഞാതിയും അല്ലാത്തവർക്കും ഊട്ടു നടത്തുന്നകുറേ പേരുണ്ട്.
നീ എന്താ ചിരിച്ചത്??
ഇപ്പോഴത്തെ മക്കളെല്ലാം പല അനാഥ മന്ദിരങ്ങളിലും മാതാപിതാക്കളുടെ ചരമ ദിനത്തിനു കാശ് അയച്ച കൊടുക്കുന്നവരാണ്
അല്ലാതെ. ഇങ്ങനെ അമ്പത്തി രണ്ടു കറിയും കൂട്ടി, ഒരിക്കൽ ഇരുന്ന് എള്ളും വെള്ളവും നീട്ടാറില്ല.
അങ്ങനെ ആരൊക്കയോ ‘ഞാതി അല്ലാത്തവർക്കും. ’ ഊട്ടുന്നത് കൊണ്ട്. എനിക്കിപ്പോൾ വലിയ വിശപ്പൊന്നുമില്ല.
ഒന്നും ഓർക്കണ്ട. നീയ്
കിടന്നോ.
കാക്കയ്ക്ക് ഉരുള ചോറ് ഉരുട്ടി, എള്ളും വെള്ളവും നീട്ടാൻ എത്രായിരം രൂപ ചിലവാക്കുന്നു? എത്ര ദൂരം യാത്ര ചെയ്തു വരുന്നു… മക്കൾ…
കാക്കക്ക് ഉരുള ചോറ് കൊടുക്കുമ്പോൾ അവർക്ക് ആശ്വാസം
കാക്കയ്ക്ക്… ചപ്പ് ചവറിൽ നിന്ന് കിട്ടുന്ന ചോറും ഇങ്ങനെ കിട്ടുന്ന ചോറും ഒരുപോലെ തന്നെ.
നീ ഇങ്ങനെ ഒരുക്കങ്ങൾ ഒരുക്കി അവൻ ബലിയിടുന്നതും നോക്കി ഉമ്മറ കൊലയിൽ നിന്ന് കണ്ണുനീർ തുടക്കാതെ.
വാ. എന്റെ കൂടെ
നമുക്ക് ഒരുമിച്ച് ആരെങ്കിലും ഞാതിയും അല്ലാത്തവർക്കും നീട്ടുന്ന എള്ളും വെള്ളവും കിട്ടും.
മ്മ്.
ശരിയാണ്. നിങ്ങൾ പറഞ്ഞതാണ് ശരി.
കാക്കക്ക് ഉരുള ചോറ് കൊടുക്കുമ്പോൾ അവർക്ക് ആശ്വാസം
കാക്കയ്ക്ക്… ഉരുള ചോറിലും ചപ്പ് ചവറിൽ നിന്ന് കൊത്തി തിന്നുന്നചൊറിലും നിന്ന് കിട്ടുന്നത് ഒരേ ആശ്വാസം തന്നെ.
അതു തിരിച്ചറിയണമെങ്കിൽ.
”മരിച്ചു നോക്കണം “
ഞാൻ അനന്തമായ എന്റെ നിദ്രയിലേക്ക് ഇറങ്ങി ചെല്ലട്ടെ…
✍️ജെകെ
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ


17 Comments
നന്നായിട്ടുണ്ട് JK. മരിച്ചു നോക്കണം. അതിനു മുൻപ് ജീവിതത്തിൽ ചെയ്യാനുള്ളത് ചെയ്തു തീർക്കട്ടെ.
“മരിച്ചു നോക്കണം”
ആദ്യംതന്നെ തലക്കെട്ട് മനസിൽ ഉടക്കി.
എന്തായിരിക്കും എന്ന ആകാംക്ഷ വായിക്കാൻ പ്രേരണയായി.
JK എന്ന കഥാകാരി ഹൃദയം കൊണ്ടാണ് ഈ കഥ എഴുതിയിരിക്കുന്നത്. ഹൃദയം കൊണ്ടേ എനിക്ക് വായിക്കാനും കഴിഞ്ഞുള്ളൂ. എന്നോ വറ്റിപ്പോയ എൻ്റെ മിഴിച്ചെപ്പിൽ കണ്ണീർ കിനിയുന്നത്
ഞാൻ അറിഞ്ഞു.എന്നിലെ മാതൃത്വം തേങ്ങലടക്കി നിശ്ശബ്ദം വിതുമ്പി.
ഏകാകിയും നിരാലംബയും വ്യഥിതയും ആയൊരു അമ്മ. നാട്ടുബോധ്യത്തി നായി അച്ഛൻ്റെ ബലിയിടാൻ വന്നുചേർന്ന മകൻ,ഇന്നത്തെ യുവത്വത്തിൻ്റെ പ്രതിനിധിയാണ് ഈ മകൻ.മൂല്യവത്തെന്നു കരുതി, ആ അമ്മ നെഞ്ചോട് ചേർത്തുപിടിച്ച ആചാരങ്ങൾ അന്ധവിശ്വാസം ആണെന്ന് തള്ളിപറയുന്നു..ചിലത് ചോദ്യം ചെയ്യപ്പെടുന്നും ഉണ്ട്.
ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കാൻ വിസമ്മതിച്ചിട്ടും മരിച്ചു അഞ്ച് വർഷത്തിനു ശേഷം അച്ഛനെ കുറിച്ച് നല്ലത് പറയുമ്പോൾ ആ പിതാവിൻ്റെ ആത്മാവ് സന്തോഷിക്കുന്നു
നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സംസ്കാരത്തെകുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഈക്കഥ . ബലിതർപ്പണം സ്വീകരിച്ചു നിർവൃതിയടയാൻ ഇനി ‘ ‘ഒരാത്മാവും’ വ്യാമോഹിക്കേണ്ട എന്ന ഒരു താക്കീതും ഉണ്ടിതിൽ
ഭാരതീയ ദർശനത്തിലും ധർമത്തിലും ഊന്നിയ ആചാരാനുഷ്ഠാനങ്ങൾ ജീവിതചര്യയാക്കുന്നതിൽ പുതുതലമുറ വിമുഖത കാട്ടുന്നത് നാം കാണുന്നുണ്ട്.
എന്നുമാത്രമല്ല നിഷ്കരുണം ചോ ദ്യം ചെയ്യാറുമുണ്ട്. കഥയിലെ മകൻ അങ്ങനെയൊരാളാണ്.
മരിച്ചുപോയ ഭർത്താവിൻ്റെ ഓർമകളിൽ ജീവിക്കുന്ന അമ്മ,”ഒരിക്കൽ”ൻ്റെ ദിവസം വന്ന അദ്ദേഹത്തിൻ്റെ ആത്മാവിലൂടെ വീണ്ടും ആ സ്നേഹവും കരുതലും അനുഭവിച്ചറീയുന്നു
ആത്മാവായി മാറാനുള്ള നിഗൂഢമായൊരു ഒരു വാഞ്ച്ച” ആ അമ്മയിൽ ഉണ്ടായോ?.” ചോദ്യം കഥാകാ രിക്കു വിടുന്നു.”മരിച്ചു നോക്കണം എങ്കിലേ അറിയൂ ”
ഒടുവിൽ ഞാൻ എന്നോട് ചോദിച്ചു
എന്താ അപ്പോൾ “മരിച്ചുനോക്കാം” അല്ലേ??
Jk യുടെ ഈ കഥ സ്നേഹതീർത്ഥം തളിച്ച് ഞാൻ.സ്വീകരിക്കുന്നു🙏💅❤️ Manju, Kochi is my friend. GS
ഹൃദയസ്പർശിയായ കഥ👍❤️
ജേക്കേ,
മരണമൊരു ബിന്ദു മാത്രം!
അതിനപ്പുറവും ഇപ്പുറവും തമ്മിൽ ബിന്ദു കടന്നുപോയവർക്ക് മാത്രം കൃത്യമായി പറയാൻ കഴിയുന്ന ഒന്ന്……
അവിടെയാണ്,
അതിനിപ്പുറമിരുന്ന് ഒരാൾ ചിലന്തിയെപ്പോലെ വല നെയ്യുന്നത്.
വലയുടെ ചില അറ്റങ്ങൾ ഇപ്പുറവും ചില അറ്റങ്ങൾ അപ്പുറവും….
അവിസ്മരണീയമായ അനുഭവതലം പ്രദാനം ചെയ്യാൻ അങ്ങയ്ക്കുള്ള കഴിവ് അനിർവചനീയമാണ്!
ഏറെ സന്തോഷം വായിക്കാൻ കഴിഞ്ഞതിൽ ……🙏👍❤️
പുഷ്ക്കിൻലാൽ.ജി
സാരംഗം
മീനമ്പലം ,
കൊല്ലം.
നന്ദി 🙏🏻
മനോഹരമായ കഥ എന്ന് പറയുന്നില്ല. അവതരണം. തോമസ് സാറിൻ്റെ ഭാഷയിലേക്കെറിഞ്ഞാൽ, “തലമുറകളുടെ സംഗമം ”
തുടർന്നുള്ള വായനയിൽ JK എൻ്റെ മുമ്പെ നിൽക്കുന്നതു പോലെ തോന്നി. അതേ വർത്തമാന ശൈലി. ആകർഷണീയം.
ഗോപകുമാർ ജെ. കാലടി
👌👌👌
ജെകെ, വളരെ നല്ല ഭാഷ, എല്ലാം മുന്നിൽ കാണുന്നത് പോലെ തോന്നി. ഇന്നത്തെ ദിവസം പിതൃക്കളെ ഓർത്തു കുറച്ചധിക സമയം ഇരുന്നു… നമ്മളെ ഊട്ടാൻ വേണ്ടി ഒരിക്കൽ ജീവിച്ചവർ. ഞാതി എന്ന വാക്ക് ഇന്നാണ് കേട്ടതും മനസ്സിലായതും… കാക്കയ്ക് എല്ലാ ചോറും ഒരുപോലെ.. ശരിയാണ്… നമുക്ക് പൂർവികരെ ഓർക്കാൻ ഒരു ദിവസവും.. മലയാളത്തിലെ മരുമകൾക്ക് ആദരവ് 🙏
മരിച്ചവർക്ക് എല്ലാം ഒന്നുതന്നെ. ജീവിച്ചിരിക്കുന്നവർ അതറിയുന്നില്ലല്ലോ
സത്യം.. മരണാന്തരം എന്തെന്ന് മരിച്ചാലെ അറിയൂ..
നന്നായി എഴുതി 👌👍
നോവ് നിറഞ്ഞ അനുഭവങ്ങൾ..
എല്ലാവർക്കും നന്ദി
Heart touching 🙏
Heart touching 🥰
ഹൃദയസ്പര്‍ശിയായ രചന 👍👌👌
അങ്ങനെയും കുറെ ശരികൾ !
കഥ ഇഷ്ടപ്പെട്ടു.
ദിവസം ഒരിക്കൽ മാത്രം
ഊൺ കഴിക്കുന്നതിനാണ്
” ഒരിക്കൽ” എന്നു പറയുന്നത്
എന്നാണ് ഞാൻ മനസ്സിലാക്കിയത്.