” അകത്തേക്ക് വാ..”
അയാൾ എന്നെ വീടിന് അകത്തേക്ക് ക്ഷണിച്ചു.
തേയ്ക്കാത്ത ചുമരുള്ള വിഷാദവും തണുപ്പും മുറ്റി നിൽക്കുന്ന ഒറ്റമുറിയും അടുക്കള ചുമരുമുള്ള ഒരു കുഞ്ഞു വീടിന്റെ അസ്ഥിപഞ്ജരം.
അയാളെ ഞാൻ ആദ്യം കാണുകയല്ല എങ്കിലും ആദ്യസമാഗമം പോലെന്റെ ഹൃദയം ഉലഞ്ഞു .
വിയർപ്പ് പൊടിഞ്ഞ നെറ്റിത്തടത്തിൽ സാരിത്തുമ്പ് കൊണ്ട് അമർത്തി തുടച്ചു.
“സീത ഇരിക്ക്, ഞാൻ കാപ്പി എടുത്തോണ്ട് വരാം.”
അയാൾ ചുമരിന് അപ്പുറത്തേക്ക് പോയി.
എനിക്ക് തല ചുറ്റുന്നത് പോലെ തോന്നി.
കണ്ണുകൾ ഇറുക്കെ അടച്ച് പിറകിലോട്ട് ചാഞ്ഞിരുന്നു.
ആദ്യമായി അയാളെ കണ്ടത് എന്നാണ്?
കൃത്യമായി ഓർത്ത് എടുക്കാൻ ആവുന്നില്ല.
താൻ ജനിച്ചപ്പോൾ മുതൽ അയാൾ തന്റെ കൂടെ ഉണ്ടായിരുന്നുവോ?
കുഞ്ഞ് സീതയെ കൈകളിലെടുത്ത് കൊഞ്ചിച്ചിരിക്കണം.
” മോളെ..” എന്ന് വിളിച്ച് നെറ്റിയിൽ ഉമ്മ വച്ചിരിക്കണം.
എനിക്ക് കരച്ചിൽ വന്ന് നെഞ്ചിൻ കുഴിയിൽ തട്ടി നിന്നു.
വെള്ളം തിളയ്ക്കുന്ന ശബ്ദം.
തേയിലയുടെയും ഇഞ്ചിയുടെയും ഗന്ധം.
രണ്ട് കുപ്പി ഗ്ലാസുകളിൽ കട്ടൻ പകർന്ന് അയാളെന്റെ മുന്നിൽ കൊണ്ട് വച്ചു.
ഒരു ഗ്ലാസെടുത്ത് എന്റെ മുഖത്ത് നോക്കാതെ പതിയെ കുടിച്ചു.
ഗ്ലാസെടുത്ത് കയ്യിൽ വെറുതെ വച്ചു.
കൈപ്പത്തിയിൽ ചൂട്.
” എന്നെ പേടിച്ചിട്ടാണോ അവിടം വിട്ട് പോന്നത്?”
“ന്താ..?”
“എന്നെ പേടിച്ചിട്ടാണോ ങ്ങള് നാട് വിട്ട് പോന്നത് ന്ന്?”
അയാളൊന്നും മിണ്ടിയില്ല.
എനിക്ക് കണ്ണ് നിറഞ്ഞു.
അത് മറയ്ക്കാൻ കട്ടനിലേക്ക് ചുണ്ടടുപ്പിച്ചു.
മുഖം കുനിച്ചിരുന്നു.
” നീ അല്ല കാരണം സീതാ..”
” പിന്നെ…?
” അത്രയും അറിഞ്ഞാൽ മതി നീ ഇപ്പോ..”
പുറത്ത് ഇരുൾ തെളിയും വരെ ഞാനും അയാളും എന്തൊക്കെയോ സംസാരിച്ചിരുന്നു.
എന്റെ പുതിയ ജോലിയെപ്പറ്റിയും സഹപ്രവർത്തകരെ പറ്റിയും വാ തോരാതെ സംസാരിക്കുന്നത് മുഴുവൻ കൗതുകത്തോടെ
അയാൾ കേട്ടിരുന്നു.
കുളി കഴിഞ്ഞു തല തുവർത്തി കൊണ്ട് അയാൾ എന്നോട് ചോദിച്ചു.
” ഇന്നിനി കുളിക്കുന്നുണ്ടോ..?”
” വേണം..ഞാൻ മുഷിഞ്ഞിട്ടാ ഉള്ളെ.
പക്ഷെ മാറ്റാൻ തുണി ഒന്നുമില്ല.”
അയാൾ പെട്ടിയോ അലമാരയോ എന്തൊക്കെയോ തുറന്നും അടച്ചും
ഒരു പച്ച കളർ ഷർട്ടും വെള്ള മുണ്ടും കൊണ്ട് വന്നു.
” അസൗകര്യമില്ലെങ്കിൽ ഇത് ധരിച്ചോളൂ.
ഇവിടെ പെണ്ണുങ്ങളുടെ തുണിയൊന്നുമില്ല തരാൻ.”
നിധി പോലെയാണവ കൈനീട്ടി വാങ്ങിയത്.
അയാളുടെ വസ്ത്രം. എപ്പോഴോ അയാളുടെ ശരീരത്ത് ഒട്ടി കിടന്നത്.. വിയർപ്പ് വലിച്ചെടുത്തത്..
തണുത്ത വെള്ളം കോരി ഒഴിച്ചു കുളിക്കുമ്പോൾ ഉടൽ മാത്രമല്ല ഉള്ളവും തണുപ്പിൽ കുളിർന്നു.
അയാൾ ഉപയോഗിച്ച സോപ്പ്.. അയാളുടെ മണം. ഇതിൽ കൂടുതലൊന്നും താനാഗ്രഹിച്ചിട്ടില്ലെന്ന് തോന്നി.
കഞ്ഞി വിളമ്പി വച്ചിരുന്നു.
ഈറൻ മുടി തുമ്പ് കെട്ടി ഇട്ടിട്ട് ഫുൾകൈ ഷർട്ട് തെറുത്ത് കയറ്റി ഒതുങ്ങിയിരുന്നു.
ചൂട് കഞ്ഞി ..വറുത്ത മുളകും ചുട്ട പപ്പടവും കണ്ണിമാങ്ങാ അച്ചാറും.
വിശപ്പ് ഉണ്ടായിരുന്നത് കൊണ്ട് ആർത്തിയോടെയാണ് കുടിച്ചത്.അല്ലെങ്കിൽ മറ്റൊരാൾ വച്ച ആഹാരം കഴിച്ചിട്ട് ഒത്തിരി നാൾ ആയതിന്റെയാവും.
അയാൾ ചെറിയ ചിരിയോടെ എന്നെ നോക്കുന്നതും വാത്സല്യത്തോടെ കഞ്ഞി വീണ്ടും വീണ്ടും പാത്രത്തിലേക്ക് ഒഴിച്ചു തന്ന് ഊട്ടുന്നതും ഒക്കെ ഞാൻ ആസ്വദിക്കുകയായിരുന്നു.
ജീവിതത്തിൽ, പ്രായം അറിയിച്ച നാൾ മുതൽ ഉള്ളിൽ കേറിക്കൂടിയ മനുഷ്യൻ.
ഉള്ളിലുള്ള ആഗ്രഹം പലതരത്തിൽ പ്രകടിപ്പിച്ചപ്പോഴും സ്നേഹം നിറഞ്ഞ ശാസനയോടെ എതിർത്ത് കൊണ്ടിരുന്നു.
അതിന്റെ കാരണം അറിയാമെങ്കിലും അതൊന്നും ഉൾക്കൊള്ളാൻ ഹൃദയത്തിന് ആവുമായിരുന്നില്ല.
വിവേചന ബുദ്ധിയും പ്രണയവും തമ്മിലുള്ള സംഘട്ട നത്തിൽ എപ്പോഴും ജയിച്ചത് പ്രണയം തന്നെയാണ്.
വീടും നാടും വിട്ട് അയാൾ പോയെന്ന് അറിഞ്ഞ നാൾ മുതലുള്ള അന്വേഷണമാണ്.
കളിപ്പാട്ടം കൈവിട്ട് പോയ കൊച്ചുകുട്ടിയെ പോലെ ഒരു വെപ്രാളം ആയിരുന്നു.
ഇന്ന് ഇവിടെ വച്ച് അയാളെ കണ്ട് മുട്ടും വരെ.
പാത്രം കഴുകി വച്ചിട്ട് വന്നപ്പോൾ കണ്ടത് നിലത്ത് രണ്ട് ഇടത്തായി ഒരുക്കിയ കിടക്കയാണ്.
” ഇതെന്താ രണ്ടിടത്ത്..?”
അയാൾ അമ്പരന്നു.
” പിന്നെ…?”
” ഞാൻ കിടക്കുന്നത് നിങ്ങളുടെ കൂടെയാണ്..”
അയാൾ നിവർന്ന് നിന്നു.
” നിനക്ക് ഭ്രാന്തുണ്ടോ സീതാ.. നീ എങ്ങനെ എന്റെ കൂടെ കിടക്കും?”
” എന്താ കിടന്നാൽ.. എനിക്കില്ലാത്ത ഭയമൊന്നും നിങ്ങൾക്ക് വേണ്ടല്ലോ..”
അയാൾക്ക് അരിശം വന്നു. കവിൾ ചുവക്കുന്നത് അപ്പോഴാണ്.
” ഞാൻ നിന്റെ അച്ഛനാണ് സീത…”
എന്റെ സ്വരം കടുത്തു.
” അച്ഛനല്ല..
” എങ്കിലും നിന്നെ മകളെ പോലെ ഈ നെഞ്ചോട് ചേർത്ത് വളർത്തിയത് ഞാനല്ലേ?
” എത്ര വയസ്സിൽ… എനിക്ക് പത്ത് വയസ്സുള്ളപ്പോൾ ആണ് നിങ്ങളെന്റെ അമ്മയ്ക്ക് കൂട്ട് വന്നതെന്നാണ് ഞാൻ അറിഞ്ഞത്. ജീവിതത്തിൽ സ്നേഹത്തോടെ എന്നെ കണ്ട ഒരേ ഒരു പുരുഷൻ നിങ്ങളാണ്.
ഞാൻ വളർന്നതും ആളായതും നിങ്ങളെ കണ്ട് കണ്ടാണ്.
അമ്മ നിങ്ങളെ എങ്ങനെയാണ് കണ്ടിരുന്നത് എന്നെനിക്കറിയില്ല. പക്ഷേ എനിക്ക് നിങ്ങൾ എല്ലാമായിരുന്നു.
ഞാൻ നിങ്ങളുടെ ചോരയല്ല. നിങ്ങളെനിക്ക് ജന്മം തന്നവനുമല്ല.”
അയാളുടെ കണ്ണുകൾ നിറയുന്നത് കണ്ടതും എന്റെ ഹൃദയം പുകഞ്ഞു.
” അരുത്.. വേദനിപ്പിക്കരുത്.. വാക്കുകൾ കൊണ്ട് പോലുമിയാളെ…. ”
അയാൾ പുറത്തെ ഇരുട്ടിലേക്ക് നോക്കി നിന്നു.
പിറകിൽ ചെന്ന് നിന്ന് അയാളുടെ തോളിൽ കൈ വയ്ക്കുമ്പോൾ ശരീരം വിറച്ചു.
” പറ… നിങ്ങൾ എന്നെ മോൾ ആയിട്ടാണോ കണ്ടത്?
അയാളുടെ തല കുനിയുന്നത് ആനന്ദത്തോടെയാണ് കണ്ട് നിന്നത്.
” പറ..”
” അല്ല.. നീ എനിക്ക് ആരോ ആയിരുന്നു സീതാ. നിന്റെ അമ്മ ചതിയിൽ എന്നെ കൂടെ കൂട്ടുമ്പോൾ എനിക്കത്ര പക്വത ഉണ്ടായിരുന്നില്ല. പലരിൽ ഒരാൾ മാത്രമായിരുന്നു ഞാനെന്ന് എനിക്ക് അറിയില്ലാരുന്നു.”
” എന്നിട്ട്..?”
” എന്റെ ആകെ ആശ്വാസം നീ ആയിരുന്നു. നിന്റെ അമ്മയെ ഞാൻ സ്നേഹിച്ചിട്ടില്ലാത്തത് കൊണ്ട് ഒരിക്കലും നിന്നെ എന്റെ മോൾ ആയി കാണാൻ എനിക്ക് പറ്റില്ലാരുന്നു.
നിന്നിൽ ഞാൻ കണ്ടത് എന്റെമ്മയെ ആയിരുന്നു. അച്ഛന്റെ തൊഴി കൊണ്ട് രക്തം വാർന്ന് മരിച്ച എന്റെ അമ്മയെ.”
അയാൾ നിന്ന് കിതച്ചു.
” പിന്നെന്തിനാ എന്നെ വിട്ട് പോയത്? നിങ്ങൾ പോയ അന്ന് മുതൽ ഞാൻ നല്ല പോലെ ഒന്ന് ഉറങ്ങിയിട്ടില്ല. നിങ്ങളെ ഒന്ന് കാണാൻ വേണ്ടി മാത്രം എത്ര നാടുകൾ അലഞ്ഞു തിരിഞ്ഞു ന്ന് അറിയ്യോ ങ്ങക്ക്?”
അയാളെന്റെ കണ്ണുകൾ തുടച്ചു.തലമുടിയിഴകളിൽ തലോടി മെല്ലെ പറഞ്ഞു.
” നിന്നെ വിട്ട് പോയതല്ല. നിന്റെ അമ്മയുടെ പുതിയ പങ്ക്കാരൻ എന്നെ കൊല്ലാതെ കൊന്ന് റെയിൽവേ പാളത്തിൽ ഉപേക്ഷിച്ചതാണ്.
നിന്റെ അമ്മയുടെ അറിവോടെ.
അവിടുന്ന് ആരൊക്കെയോ സഹായിച്ച് എങ്ങനെയൊക്കെയോ ഇവിടം വരെ എത്തി ചേർന്നതാണ്.”
” നിന്നെ ഓർക്കാതെ ഒരു നാളും കടന്ന് പോയിട്ടിൽ സീതാ. എന്നെങ്കിലും നീ എന്നെ തേടി വരുമെന്ന് എനിക്ക് അറിയാമായിരുന്നു.
അത് വരെ ഞാൻ ഉണ്ടാകുമോ എന്ന് മാത്രമേ എനിക്ക് സംശയമുണ്ടായിരുന്നുള്ളൂ..
ഈ ഒറ്റ മുറി വീട്ടിൽ ഞാൻ എന്നും നിന്റെ സാന്നിധ്യം അറിഞ്ഞിരുന്നു. ഞാൻ ഉറങ്ങിയുണരുന്നത് നിന്നോട് ഒപ്പമായിരുന്നു മോളെ…”
” എന്റെ കിടക്കപ്പായിലെ ഒരു വശത്തെ സ്ഥലം ഞാനെന്നും നിങ്ങൾക്ക് വേണ്ടി ഒഴിച്ചിട്ടിരുന്നു.
മുടി പിറകിലോട്ട് മാറ്റി എന്റെ കഴുത്തിടുക്ക് നിങ്ങൾക്ക് മുഖം പൂഴ്ത്താൻ വേണ്ടി നിവർത്തി വച്ചാണ് ഞാനെന്നും കിടന്നിരുന്നത്.”
” എന്റെ സീതാ..”
അയാൾ എന്നെ കരവലയത്തിലൊതുക്കി.
ഈ നിമിഷം.ഈ ഒരു ദിവസത്തിന് വേണ്ടിയാണല്ലോ ഇത്രയും നാൾ ഞാനെന്നെ കാത്ത് സൂക്ഷിച്ചത്. ഇയാളുടെ നെഞ്ചിലേക്ക് ചാഞ്ഞ് ദേഹത്തോട് ഒട്ടി നിൽക്കാൻ.
ദൈവമേ!
എന്റെ ഹൃദയം ഈ നിമിഷം നിലച്ച് പോയാലും ഞാൻ ലോകത്തേറ്റവും സന്തോഷവതിയായി മരിച്ചു പോയേനെ.
” എന്റെ മനുഷ്യൻ..”
എനിക്ക് ശ്വാസം മുട്ടി.
ഇത്രയും കാലം തേടി നടന്ന എന്റെ നിധി എന്റെ കൈക്കുള്ളിൽ..
അന്ന് രാത്രി ഞങ്ങൾ ആവോളം ഉറങ്ങി.
എന്റെ ഷർട്ടിന്റെ ബട്ടനുകൾ അഴിച്ച് അയാളെന്നിലേക്ക് ചേർന്ന് കിടന്നു.
പാൽമണം മാറാത്ത പിഞ്ചു കുഞ്ഞ് അമ്മയെ തേടുന്നത് പോലെ അയാളെന്നിൽ അയാളുടെ സ്ത്രീയെ തിരഞ്ഞു.
അയാളെന്റേത് ആയിരുന്നു!
നേരം വെളുത്തപ്പോൾ എന്റെ നെഞ്ചിൽ ചുരുണ്ട് കൂടി കിടന്ന അയാളുടെ ഉടലിനു തണുപ്പായിരുന്നു. ചൂടെല്ലാം എന്റെ ദേഹത്ത് പകർന്ന് കൊതിയോടെ ഉറങ്ങിയ അയാളുടെ ഹൃദയം ഉറക്കത്തിലെപ്പോഴോ നിലച്ചു പോയിട്ടുണ്ടാവും.
കരഞ്ഞില്ല. കരയാനിനി കണ്ണീരൊന്നും ബാക്കിയില്ലല്ലോ. കറുപ്പ് പടർന്ന അയാളുടെ ചുണ്ടിൽ മുറുകെ മുറുകെ ചുംബിച്ച് ഞാനും വിറങ്ങലിച്ചു.
തെക്കേപ്പുറത്ത് അയാളുറങ്ങുന്ന കുഴിമാടത്തിൽ ഇന്ന് ഞാനൊരു ചെമ്പകത്തണ്ട് നട്ട് വച്ചു.
വെള്ളയിൽ സ്വർണവർണമുള്ള പൂക്കൾ ഉണ്ടാകുന്ന ചെമ്പകത്തണ്ട്.
ആ ഒറ്റമുറി വീടിന്റെ അടുക്കളയിൽ വീണ്ടും അടുപ്പ് കത്തി.
വെള്ളം തിളച്ചു.
ചായയ്ക്ക് ഇഞ്ചിയുടെ ഗന്ധം.
രണ്ട് ഗ്ലാസുകളിൽ കട്ടൻ പകർന്ന് ഞാൻ തെക്കേപ്പുറത്തേക്ക് നടന്നു.


36 Comments
👍
പ്രണയത്തിന് അതിർവരമ്പുകളില്ല, അല്ലേ?
നന്നായി എഴുതി.👏❤️
ജ്വലിക്കുന്ന പ്രണയം👍❤️
Daa Anjutta…
പ്രണയം ന്നു പറഞ്ഞാല് അത് നീ തന്നെ എഴുതണം
എന്നിട്ട് വായിക്കുമ്പോ മനസ്സില് അതൊക്കെ അങ്ങനെ കാണണം
ഒരു രക്ഷേo ഇല്ല
Super എഴുത്ത് ഡാ ❤️
ന്റെ മുത്താണ്! ഈ വാക്കുകൾ ഞാൻ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നു..
ലവ് യൂ്
Good one
🥰🥰🥰 നന്ദി! സ്നേഹം!
❤️❤️❤️ താങ്ക്സ്
ഇതുമൊരു ജീവിതം തന്നെ അല്ലേ?
മനോഹരം💜🌷👌❤️
❤️❤️❤️🥰
Great ❤️
താങ്ക്സ് ഡിയർ ❤️
പ്രണയം എഴുതാൻ നിന്നെ കഴിഞ്ഞേ ആരുമുള്ളൂ അഞ്ജൂട്ടി
🥰🥰🥰😘 സ്നേഹം അമലിത്താ 😘😘😘
🥰🥰 അമലിത്താ..🥰😘
മനോഹരം🥰
സോറീടാ , കഥയായിട്ട് പോലും എനിക്കിത് ഉൾക്കൊള്ളാൻ കഴിയുന്നില്ല
🫂🫂🫂🫂
Nice 😍😍😍😍😍
❤❤
❤️🥰🫂
❤️ നന്ദി!സ്നേഹം
❤️👍🏻
❤️❤️❤️
മുത്തേ 🫂🫂🫂
മുത്തേ 🥰🫂🫂
ആഴത്തിലുള്ള പ്രണയം..
❤️🥰 താങ്ക്സ് സ്നേഹം…🫂
Wonderful writing.. read completely in one Go ! 👍🥰
thanks 🥰❤️
പറയാൻ വാക്കുകളില്ല ….Anjuse 😘😘
🥰😘😘😘😘 സ്നേഹം ഡാ
അഞ്ചൂസ്.. ❤️❤️
ഒന്നും പറയാൻ പറ്റുന്നില്ല. Nice dear ❤️❤️
🫂🫂🫂 നന്ദി..സ്നേഹം..🥰
വല്ലാത്തൊരു കഥ.. nice 👌
🫂🫂🫂 നീതിയേച്ചി 🥰