അവൾ അദ്ദേഹം വഴി കിരണിന്റെ വിവരങ്ങൾ അന്വേഷിക്കാൻ ശ്രമിച്ചു. അബോർഷനിൽ മാല മരിച്ചതും, അമ്മായിയും മാധവ് സിംഗും ജയിലിലായതും അച്ഛനെ സഹോദരിയുടെ കയ്യിൽ ഏൽപ്പിച്ചു കിരൺ അപ്രത്യക്ഷനായതും അദ്ദേഹം പദ്മിനിയെ അറിയിച്ചു. ഒരിക്കൽ തന്നെ തേടി കിരൺ വരുമെന്നവൾ പ്രത്യാശിച്ചു.
പദ്മിനിയ്ക്ക് പുതിയ ജോലിയായ മോഡലിംഗ് വളരെയധികം ഇഷ്ടപ്പെട്ടു. അവളെ നൃത്തം അഭ്യസിപ്പിച്ചത് ലക്ഷ്മി ദീദി നേരിട്ടായിരുന്നു. അവൾ മുഴുവൻ സമയവും നൃത്തത്തിനായി മാറ്റി വച്ചു, ഇടയ്ക്ക് അൽപ്പം മോഡലിംഗ്. സന്തോഷകരമായ ജീവിതം, ഇടയ്ക്കിടക്ക് അദ്ദേഹത്തിന്റെ ഗസ്റ്റ് ഹൗസിലെ സന്ദർശനം ഒഴിച്ചാൽ എല്ലാം നല്ല രീതിയിൽ മുന്നേറി. അദ്ദേഹത്തിന് വേണ്ടി അറപ്പുള്ള പലകാര്യങ്ങളും ചെയ്യേണ്ടി വരുന്നു. ആ സമയം അവൾ തന്റെ ജീവിതത്തെ വെറുത്തിരുന്നു. അദ്ദേഹത്തിനും പ്രായമായി വരികയാണ്, ഏറിയാൽ ഒന്നോ രണ്ടോ വർഷം കൂടി അദ്ദേഹം തന്നെ ബുദ്ധിമുട്ടിക്കുമായിരിക്കും എന്നവൾ കരുതി.
എഗ്രിമെന്റിലെ രണ്ടു വർഷം പൂർത്തിയാകുമ്പോൾ തനിക്ക് സ്വാതന്ത്ര്യം കിട്ടും. അപ്പോൾ താനൊരു അമ്മയാകും. അവിവാഹിതയായ അമ്മ, ഒരു സിംഗിൾ പേരൻ്റ്. കല്യാണം കഴിക്കാതെ ഇഷ്ടപ്പെടുന്ന പുരുഷനിൽ നിന്നൊരു കുഞ്ഞ്.
“കടയിൽ പോയി ഏറ്റവും നല്ല സാധനം തെരെഞ്ഞ് കണ്ട് പിടിക്കുന്ന പോലെ. “
തനിക്കിനി ഈ ജീവിതത്തിൽ ആരെയും ഒന്നും ബോധിപ്പിക്കാനില്ല, അമ്മയെ പറഞ്ഞു മനസിലാക്കണം. ഇതിനകം ഒന്നോ രണ്ടോ തീയേറ്റർ ഷോകൾ നടത്തി. അവൾ മുംബൈയിൽ ജീവിച്ചിരിപ്പുണ്ടെന്നു ബന്ധുക്കളെല്ലാം അറിഞ്ഞിട്ടുണ്ടാകും, അറിയിക്കാനായി അവൾ കൂടുതൽ ശ്രമിച്ചു.
പദ്മിനി തിരക്കുള്ളൊരു നർത്തകിയും മോഡലുമായപ്പോൾ സമ്പാദ്യവും കൂടി തുടങ്ങി. ചിലപ്പോൾ മുംബൈ നഗരത്തിൽ നിന്നും ദിവസങ്ങളോളം മാറി നിൽക്കേണ്ടി വരും. ആ സമയത്താണ് ബാംഗ്ലൂരിൽ വച്ച് അന്താരാഷ്ട്ര സൗന്ദര്യ മത്സരം നടക്കുന്നത്. അതിൻ്റെ ഉൽഘാടന പരിപാടിയിൽ റാണി പദ്മിനിയുടെ നൃത്തമുണ്ടായിരുന്നു. സഹനർത്തകരെ നിഷ്പ്രഭമാക്കി കൊണ്ട് അവൾ സ്റ്റേജിൽ ഒരു ദേവതയെ പോലെ തിളങ്ങി. എല്ലാവരുടേയും പ്രശംസ അവൾ ഏറ്റുവാങ്ങി.
അന്താരാഷ്ട്ര പരിപാടി ആയത് കൊണ്ട് സ്റ്റേജ് ഡെക്കറേഷന് മേൽനോട്ടം വഹിച്ചിരുന്നത് ഒരു അമേരിക്കൻ കമ്പനി ആയിരുന്നു. ബാസെറ്റ് ഈവൻ്റ്സ് എന്ന് അമേരിക്കൻ കമ്പനിയുടെ പ്രോഗ്രാം മാനേജർ ആയിരുന്നു ടിം റോബിൻസൺ എന്ന് അമേരിക്കകാരൻ. വളരെ സരസനായ ചെറുപ്പക്കാരൻ. അയാളുമായി പദ്മിനി പെട്ടെന്ന് സൗഹൃദത്തിലായി. അവരുടെ ഈവൻ്റ് മാനേജ്മെന്റ് ടീമിന്റെ ഒരു ന്യൂയോർക്ക് പരിപാടിയിൽ ലക്ഷ്മി ദീദിയുടെ തീയേറ്റർ പെർഫോമൻസ് ബുക്ക് ചെയ്തിരുന്നു. ആ ഷോയിൽ പദ്മിനിയും ഒരു താരമായിരുന്നു, അങ്ങനെ അവർ രണ്ട് പേരും വളരെയധികം അടുത്തു.
ലക്ഷ്മി ദീദിയുടെ നേതൃത്വത്തിൽ റിഹേഴ്സലും പരിശീലനവും തുടർന്നെങ്കിലും പ്രോഗ്രാം തീയതി അടുത്തപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായി. ലക്ഷ്മി ദീദി എല്ലാ ചുമതലകളും വിശ്വസ്തരായ പദ്മിനിയേയും മല്ലിക എന്ന മറ്റൊരു നർത്തകിയേയും ഏൽപ്പിച്ചു. ഒന്നര മാസത്തോളം അമേരിക്കയിലെ വിവിധ നഗരങ്ങളിൽ പ്രോഗ്രാം അവതരിപ്പിച്ചു. അപ്പോഴേക്കും ടിം. അവൾക്കു നല്ലൊരു സുഹൃത്തും അതിലുപരി അവളുടെ കാമുകനുമായി മാറിയിരിക്കുന്നു. അയാൾ വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനാണെന്നും അറിയിച്ചിരുന്നു. എന്നിട്ടും അവൾക്കയാളോട് നല്ല ആകർഷണം തോന്നിയിരുന്നു.
പ്രോഗ്രാം കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് അറിഞ്ഞത് അദ്ദേഹത്തിന് കരൾ വീക്കം ബാധിച്ച് തീരെ അവശനായെന്ന്. ലക്ഷമീ ദീദി തളർന്നു പോയിരുന്നു. സ്ത്രീ ലമ്പടനായിരുന്നെങ്കിലും ദീദിയ്ക്ക് ഭർത്താവിനെ ഇഷ്ടമായിരുന്നു. ഭാര്യഭർത്തൃ ബന്ധത്തിലും അവർ പരസ്പരം സ്പേസ് കൊടുത്തിരുന്നു.
കാമാത്തിപുര എന്ന നരകത്തിൽ നിന്നും പദ്മിനിയെ രക്ഷിച്ചത് ആ മനുഷ്യനാണ്, ആ നന്ദിയും കടപ്പാടും എന്നുമവൾ പ്രകടിപ്പിച്ചിട്ടുണ്ട്. ദീദിക്ക് താങ്ങും തണലുമായി അവളെപ്പോഴും കൂടെയുണ്ടായിരുന്നു. തീയേറ്ററിൽ നിന്നും മുഴുവൻ സമയവും ദീദി വിട്ട് നിന്നു. പദ്മിനിയും മല്ലികയും സ്റ്റേജ് പരിപാടികളിൽ മുന്നിൽ നിന്നു.
വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ വിദേശത്ത് കൊണ്ട് പോയി. ദീദി നൃത്തത്തിൽ നിന്നും വിരമിക്കുകയും തീയേറ്റർ ഗ്രൂപ്പ് പിരിച്ച് വിടുകയും ചെയ്തു. എഗ്രിമെൻ്റ് കാലാവധി അവസാനിയ്ക്കാൻ നാലുമാസം ബാക്കിയുള്ളപ്പോൾ അവൾ സ്വതന്ത്രയായി. അവൾ നൃത്തത്തിൽ കൂടുതൽ ശ്രദ്ധിച്ചു.
ടിം റോബിൻസൺ ഇൻഡ്യയിൽ വരുമ്പോഴൊക്കെ അവളെ കാണാൻ വരും. പിന്നീട് അവളെക്കാണാനായി മാത്രം അയാൾ വരാൻ തുടങ്ങി. അവരുടെ ഇടയിൽ പരസ്പരം ആകർഷിക്കുന്ന എന്തോ ഒന്ന് ഉണ്ടായിരുന്നു. വിവാഹിതനായ ഒരാളെ പ്രണയിക്കാൻ അവൾക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ലായെങ്കിലും, അവനോട് അവൾക്ക് മറ്റാരോടും തോന്നാത്ത എന്തോ ഇഷ്ടം തോന്നിയിരുന്നു. അയാളുടെ കൂടെ ബീച്ചിലിരിക്കുമ്പോൾ അവൾ അയാളോട് പറഞ്ഞു.
“ടിം, നീ നിന്റെ ഭാര്യയെ വഞ്ചിക്കുകയല്ലേ. “
“ഞാൻ നിന്നെ അത്രമാത്രം സ്നേഹിച്ചു പോയി. നീ തിരികെ എന്നെ സ്നേഹിക്കണമെന്ന് ഞാൻ പറയില്ല. ഈ ജൻമം മുഴുവൻ നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കും. നീയെന്ന വ്യക്തിയെ, നിന്റെ സൗന്ദര്യത്തെ, നിന്റെ നൃത്തത്തെ. എനിക്ക് നിന്നോട് സ്നേഹം മാത്രമാണ് പദ്മിനി. ഞാൻ ജന്നിഫറിനെ ഉപേക്ഷിച്ച് നിന്റെ കൂടെ വരട്ടെ, ജന്നിഫറിന് ഞാനില്ലായെങ്കിലും ജീവിയ്ക്കാനറിയാം. എനിക്ക് നിന്നെ വേണം. നിൻ്റെ കൂടെയുള്ള ജീവിതമെൻ്റെ സ്വപ്നമാണ്. “
” നിന്റെ മകന് നിന്നെ വേണം. ഭാര്യയ്ക്കും നിന്നെ വേണം. എനിയ്ക്കും നിന്നെ വേണം. “
“പക്ഷേ അതെങ്ങനെ. “
“ടിം ആരുമറിയണ്ട, അമ്മയെ കാണിയ്ക്കാൻ ഒരു താലിയും എനിക്കോമനിയ്ക്കാൻ നിന്റെ കുഞ്ഞും അത് മതി. എനിക്ക് ഈ ജീവിതം ജീവിച്ച് തീർക്കാൻ. രേഖകളിൽ ഞാനിപ്പോഴും കിരണിൻ്റെ ഭാര്യയാണ്. “
പദ്മിനിയുടെ അമ്മയെ ബോധ്യപ്പെടുത്താനായി ടിം റോബിൻസൺ അവളുടെ കഴുത്തിൽ താലി ചാർത്തി. അവനും അവളും ആ ബന്ധം രഹസ്യമായി വച്ചു. താമസിയാതെ പദ്മിനിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തമുണ്ടായി. അവൾ ഗർഭിണിയാണെന്ന് ഡോക്ടർ പരിശോധിച്ച് റിപ്പോർട്ട് നൽകി. ആ സന്തോഷം പങ്ക് വയ്ക്കാൻ അവളോടൊപ്പം ടിം ഉണ്ടായില്ല എന്ന് മാത്രം. അവളീ വിവരം ലീലാ ബഹനേയും ലക്ഷ്മീ ദീദിയേയും അറിയിച്ചു. അബോധാവസ്ഥയിലായിരുന്ന അദ്ദേഹം ഒന്നും അറിഞ്ഞിരുന്നില്ല.
അവളുടെ ഗർഭകാലം സന്തോഷപ്രദമായിരുന്നു. അടുത്തില്ലെങ്കിലും അകലെ നിന്ന് അവൾക്ക് വേണ്ടി ഒരു രക്ഷാകവചം തൻ്റെ സുഹൃത്തുക്കൾ വഴി ടിം തീർത്തു കൊടുത്തു.
അവളൊരു ആരോഗ്യമുള്ള പെൺകുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിനെ ഏറ്റ് വാങ്ങാനായി ലീലാ ബഹൻ ആശുപത്രിയിൽ എത്തി.
നല്ല യൂറോപ്യൻ നിറമുള്ള, ഛായയുള്ള ഒരു കുഞ്ഞ്. അവൾക്ക് അമ്മയുടെ ഒരു സാമ്യവും ഉണ്ടായിരുന്നില്ല. ലീലാ ബഹൻ കുഞ്ഞിനെ അനുഗ്രഹിച്ച് ചെവിയിൽ പേര് വിളിച്ചു. “രൂപാലി…. “
കുഞ്ഞിനെ കാണാൻ ടിം വന്നപ്പോൾ അയാളോട് അവളൊന്നേ പറഞ്ഞുള്ളൂ.
“എൻ്റെ ചരിത്രമൊന്നും അവളിപ്പോൾ അറിയണ്ട. ഒരു സിംഗിൾ മദൻ ചൈൽഡ് ആയി അവൾ വളരട്ടെ.
ടിം റോബിൻസൺ എൻ്റെ മാനേജിംഗ് പാർട്ണർ ആണ്. നമ്മൾ തുടങ്ങാൻ പോകുന്ന വ്യാപാര സ്ഥാപനത്തിന്റെ, രൂപാലി ഡിസൈൻസിൻ്റെ പാർട്ട്ണർ. എന്നെങ്കിലും എൻ്റെ മകൾ അവളുടെ അച്ഛനെ അന്വേഷിക്കുമ്പോൾ കാട്ടി കൊടുക്കാൻ എനിക്ക് നിന്നെ വേണം ടിം. നിൻ്റെ കുടുംബത്തെ ബാധിക്കാതെ നമ്മളിരുവരും ജീവിതകാലം മുഴുവൻ സ്നേഹിച്ചു കൊണ്ടേയിരിക്കും. “
ടിം ഇന്ത്യയിൽ വരുമ്പോൾ രൂപാലിയെ കാണാറുണ്ട്. അവളുടെ ജൻമദിനം ആഘോഷിക്കാൻ അയാൾ എല്ലാം വർഷവും പദ്മിനിയുടെ വീട്ടിൽ വരാറുണ്ട്. അമ്മയുടെ ബിസിനസ് പാർട്ട്ണർ എന്ന നിലയിലാണ് രൂപാലിക്ക് ടിമ്മിനെ പരിചയം. അത് തൻ്റെ സ്വന്തം അച്ഛനാണെന്ന് അറിയുമ്പോൾ അവളെങ്ങനെ പ്രതികരിക്കും
(തുടരും….. )
✍️✍️✍️നിഷ പിള്ള
Koottaksharangal

