“ജൂപിറ്റർ മഴ നനയാം
ചന്ദിരനെ നോക്കിയിരിക്കാം
ചൊവ്വയിലൊരു മാളിക കെട്ടാം
നിനക്കായി ഞാൻ.”
എന്ന് എന്നോട് പറഞ്ഞു കൊതിപ്പിച്ചു കടന്നു പോയ എന്റെ ഏലിയൻ ചേട്ടന്,
ഞാനിന്നും ചന്ദിരനെ നോക്കിയിരുന്നു ആ കാലങ്ങൾ അയവിറക്കാറുണ്ട്. നിന്റെ നാടായ ആ ചുവന്ന ഗ്രഹത്തിൽ നീ എന്നെയോർത്തു ചന്ദിരനെ നോക്കി ഇരിക്കാറുണ്ടോ. നമ്മളാദ്യം കണ്ടത് ഞാനിന്നും ഓർക്കുന്നു. കാണാൻ ഏതാണ്ടൊക്കെ ഞങ്ങളെ പോലെ തന്നെ ഇരിക്കുമെങ്കിലും, ഈഗോയും, കുറ്റപെടുത്തലും ഇല്ലാത്ത ഒരാണിനെ കണ്ടപ്പോൾ, കൂടുതൽ പരിചയപ്പെട്ടപ്പോൾ എനിക്ക് മനസ്സിലായി നീ ഭൂമിയിലെ ആൺവർഗത്തിൽ പെട്ടതല്ല എന്ന്.അങ്ങിനെയാണ് നിന്റെ ഐഡന്റിറ്റി നീ വെളിപ്പെടുത്തിയത്. നീ ചൊവ്വയിൽ നിന്നാണെന്നു അറിഞ്ഞപ്പോൾ ഞാനാദ്യം ചോദിച്ചത് നിങ്ങളുടെ നാടിന്റെ ദോഷത്തിന്റെ പേരിൽ ഞങ്ങളുടെ പെൺപിള്ളേർ അനുഭവിക്കുന്ന കഷ്ടത്തെ കുറിച്ചാണ്. അത് വളരെ കൗതുകത്തോടെ നീ കേട്ടിരുന്നപ്പോൾ ഞാൻ പിന്നെയും നിന്നോട് ചോദിച്ചത് ഞങ്ങളുടെ ഭൂമിദോഷം കൊണ്ടു നിങ്ങളുടെ നാട്ടിലെ പെൺപിള്ളേരുടെ കല്യാണം വല്ലതും മുടങ്ങാറുണ്ടോ എന്നാണ്. അന്ന് നീ കുറെ ചിരിച്ചു. ഹാസ്യത്തിന് ഭാഷയല്ല വികാരമാണ് ഉള്ളതെന്ന് അന്നെനിക്ക് മനസ്സിലായി. നിങ്ങളുടെ നാട്ടിൽ വിവാഹമേയില്ലായെന്നും ആൺ പെൺ ഭേദമന്യേ എല്ലാവരും ഒരു പോലെയാണെന്നും നീ പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം ആയിരുന്നു. ആണുങ്ങൾക്കു ഒരു പ്രത്യേകതയും കൽപിക്കാത്ത നിങ്ങളുടെ ലോകത്തേക്ക് വരാൻ ഞാനേറെ കൊതിച്ചിരുന്നുവെന്ന് നിനക്കറിയില്ലേ!!
നിന്നെ ഒരു പാട് മിസ്സ് ചെയ്യുന്നുണ്ട് ട്ടോ. ഞാൻ സംസാരിക്കുമ്പോൾ എന്റെ മുഖത്ത് നോക്കി സാകൂതം അതിലേറെ കൗതുകത്തോടെ നീ കേൾവിക്കാരനായി ഇരിക്കുന്നത് ഇന്നലെയെന്നോണം എന്റെ സ്മൃതി പഥത്തിലുണ്ട്. ഞങ്ങളുടെ നാട്ടിൽ ഭാര്യമാർ പറയുന്ന ഒന്നും ഭർത്താക്കന്മാർ കേൾക്കാറില്ല. അവരുടെ ചെവികൾ ആ സമയം താനേ അടഞ്ഞു പോകുന്ന ഒരു പ്രതിഭാസം ഉണ്ടാകാറുണ്ട്.മറ്റു പെണ്ണുങ്ങൾ സംസാരിക്കുമ്പോൾ ഇവർ വളരെയധികം ചെവികൾ കൂർപ്പിച്ചു കേൾക്കാറുമുണ്ട്.
ഞങ്ങളെക്കാളും വളരെയധികം ശാസ്ത്ര ലോകം വളർന്ന ഒരിടമാണ് നിങ്ങളുടേതെന്നു നീ പറഞ്ഞല്ലോ. മണിക്കൂറുകൾ ഞങ്ങൾ അടുക്കളയിൽ പാചകത്തിനായും അതിനു മുൻപ് മണിക്കൂറുകൾ നാളെ എന്ത് പാചകം ചെയ്യണമെന്ന് തീരുമാനിക്കുന്നതിനായും ചെലവിടുമ്പോൾ നിങ്ങളുടെ നാട്ടിൽ വിശക്കുമ്പോൾ മാത്രം കഴിക്കുന്ന ഗുളികകളെ പറ്റി നീ പറഞ്ഞത് ഞാൻ ശ്രവിച്ചത് വളരെ അത്ഭുതത്തോടെയായിരുന്നു. എന്തോ പരീക്ഷണങ്ങൾ ഭൂമിയിൽ നടത്താൻ വന്ന നീ തിരിച്ചു പോകുമ്പോൾ പറഞ്ഞത് ഇനിയും നീ ഇതിലെ വരുമെന്നും നിനക്കെന്നോട് എന്തോ ഒരു ആകർഷണം തോന്നിയെന്നുമാണ്. ഞാനും ഇത്രക്കും ശാന്തനായ ഒരാണിനെ കാണുന്നതേ ആദ്യമായിയായിരുന്നു. നിന്റെ തീക്ഷണമായ കണ്ണുകളിലോ അതോ ആ വശ്യമായ പുഞ്ചിരിയിലോ ആണ് ഞാൻ ഇടറിവീണത്.ഞങ്ങളുടെ നാട്ടിലെ പെണ്ണുങ്ങൾ ഒരാളെ ഇഷ്ടപെട്ടാൽ പിന്നെ അയാൾക്ക് ചുറ്റും സ്നേഹം കൊണ്ടൊരു മതിൽ തീർക്കും. അമ്മക്കോ പെങ്ങൾമാർക്കോ പോലും വല്ലപ്പോഴും ആ മതിലിനു മുകളിലൂടെ ഒരു എത്തിച്ചു നോട്ടം മാത്രമേ സാധിക്കൂ. പുതുതലമുറയിലെ പെൺകുട്ടികൾക്ക് ആ കലാപരിപാടികൾ നന്നായി അറിയാം.
കൂടുതൽ അടുത്തപ്പോൾ എനിക്ക് നിന്നെ പിരിയാൻ വലിയ വിഷമം തോന്നിയതിനും കാരണം ഞാനും നിന്റെ ചുറ്റും ഉയർത്തിതുടങ്ങിയിരുന്ന ആ സ്നേഹമതിൽ തന്നെയായിരുന്നു. നിന്റെ കരവലയത്തിൽ ഭൂമി മറന്നുള്ള ആ ഇരിപ്പു ഇന്നും ഓർക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പും. ഇനിയെന്നാണ് നമ്മൾ ഒന്ന് കാണുക? അങ്ങിനെയൊരു പ്രതീക്ഷയിലാണ് എന്റെ ജീവിതം തന്നെ. ചൊവ്വയിൽ നമ്മൾ വീട് പണിയുന്നതും നമ്മൾ മാത്രമായിട്ടുള്ള നമ്മുടെ ലോകവും നമ്മുടെ ഏലിയൻ കുട്ടികളും ഇന്നും എന്റെ സ്വപ്നമായി അവശേഷിക്കുന്നു. എന്നും ആകാശത്തേക്ക് നോക്കി നിന്റെ ചുവന്ന ഗ്രഹത്തെ ഞാൻ നിർനിമേഷയായി നോക്കി നിൽക്കാറുണ്ട്. നമ്മളൊരുമിച്ചു കണ്ട ആ ചന്ദ്രനെ ഞാൻ തനിയെ നോക്കി നിൽക്കുമ്പോൾ നിനക്ക് ചൊവ്വക്ക് രണ്ടു ചന്ദ്രനല്ലേ ഫോബോസും ഡീമോസും
നീ ആരെയൊക്കെ നോക്കുന്നുണ്ടാവും? അവരെ കാണുമ്പോഴൊക്കെ എന്നെയും നമ്മുടെ സൗഹൃദത്തെയും നീ ഓർക്കുണ്ടാവും അല്ലേ! നീ എന്നും എനിക്കൊരു നല്ല കേൾവിക്കാരനായിരുന്നു. എന്റെ എല്ലാ പ്രശ്നങ്ങൾക്കും നിന്റെ കയ്യിൽ ഒരു പരിഹാരം ഉണ്ടാവും. എത്ര ലളിതമായാണ് നീ ജീവിതത്തെ കാണുന്നത്.ഞങ്ങൾ ഭൂമിയിലെ ആളുകൾ ജീവിതത്തെ വളരെ വേഗത്തിലും, ഗൗരവുമായാണ് കാണുന്നത്. നീ എന്തു ശാന്തനാണ്!
കഴിഞ്ഞ ജൂലൈയിൽ മാർസ് റോവർ എന്ന പേടകത്തിൽ ഞാൻ എന്റെ പേരെഴുതി കൊടുത്തിരുന്നു. Exploration of mars എന്ന ദൗത്യവുമായി നാസ സംഘടിപ്പിച്ച ഒരു പരിപാടി ആയിരുന്നു അത്. മറ്റുള്ളവർക്കെല്ലാം അതൊരു തമാശ ആയിരുന്നു. എനിക്ക് എന്റെ പ്രണയം തേടിയുള്ള യാത്രയും. ആ പേടകത്തിലെ പേരുകൾ നിങ്ങളുടെ നാട്ടിൽ എത്തുമ്പോൾ അത് ന്യൂസ് പേപ്പറിൽ വന്നാൽ നിങ്ങളെന്നെ ഓർക്കുമല്ലോ എന്നൊരു പാഴ്മോഹം! ഒരു അന്യഗ്രഹ മനുഷ്യനെ പ്രണയിച്ചാൽ ഇനിയും എന്തൊക്കെ വിഡ്ഢിത്തങ്ങൾ ഞാൻ കാട്ടിക്കൂട്ടണം.
നിങ്ങളുടെ നാട്ടിൽ നിന്നും ഒരു സിഗ്നൽ കിട്ടിയെന്നു പറഞ്ഞു ഇവിടെ എന്തൊരു കോലാഹലം ആയിരുന്നു. അത് അവിടെ നിന്നു വന്ന സിഗ്നൽ അല്ലെന്നും ആണെന്നും രണ്ടു വിഭാഗം ആയിരുന്നു. എന്നെ നീ വിളിക്കാൻ ശ്രമിച്ചതായിരുന്നോ എന്നതു മാത്രമായിരുന്നു എന്റെ വിഷമം.അങ്ങിനെ തന്നെ ഞാൻ വിശ്വസിക്കട്ടെ.അവിടെ ജീവൻ ഉണ്ടെന്നതിന്റെ ഒരു ലക്ഷണവും ഇല്ലെന്നു ശാസ്ത്രജ്ഞന്മാർ പറയുമ്പോഴും ഉണ്ടെന്നു ഞാൻ തറപ്പിച്ചു പറഞ്ഞിരുന്നു. എനിക്ക് വട്ടാണെന്നും ഇതൊക്കെ വെറും ഹാലൂസിനേഷൻസ് ആണെന്നാണ് അവരുടെ അഭിപ്രായം.
എന്റെ പ്രാണപ്രിയാ, നിന്നെ കൂടാതെയുള്ള ഈ ഭൂമിയിലെ എന്റെ ജീവിതം വളരെ മടുപ്പാണ്. അടുത്ത ദൗത്യവുമായി ഇനി നീ ഭൂമിയിൽ എത്തുമ്പോൾ എന്നേ കൂടി നിന്റെ ഗ്രഹത്തിലേക്കു കൊണ്ടുപോകണം ട്ടോ. നീയില്ലാതെ എന്റെ പ്രണയം വറ്റി വരണ്ട് നിൽപ്പാണ്. നീയാകുന്ന മഴയിൽ നനഞ്ഞു സ്നേഹത്തിൽ കുതിർന്നു നനയണം എനിക്ക്. ഒരു പുരുഷ വിദ്വേഷിയായ എന്നെ ഒരു പ്രണയത്തിൽ കുടുക്കാൻ നിനക്ക് മാത്രമേ സാധിച്ചുള്ളൂ അത് ഞാൻ നിനക്ക് തന്ന സ്വാതന്ത്ര്യം അല്ല മറിച്ചു മനുഷ്യനെ മനുഷ്യനായി കാണാനുള്ള നിന്റെ അപൂർവമായ കഴിവാണ്. നിന്റെ സൗമ്യത, പക്വത, ശാന്തത എല്ലാറ്റിനും ഉപരി നല്ലൊരു കേൾവിക്കാരൻ. ഇതൊന്നും ഭൂമിയിലെ ഒരാണിലും ഞാൻ കണ്ടിട്ടില്ല. നീയെന്താ ഇങ്ങിനെ എന്ന് ചിന്തിച്ചു തല പുകഞ്ഞ എത്രയോ രാത്രികൾ. പിന്നെയാണ് നമ്മൾ പിരിയുന്ന അന്ന് നീയൊരു അന്യഗ്രഹ ജീവി… സോറി മനുഷ്യൻ ആണെന്ന് നീ വെളിപ്പെടുത്തിയത്. അതൊന്നു മനസ്സിൽ ഉറപ്പിക്കുമ്പോഴേക്കും നീ പൊയ്ക്കഴിഞ്ഞിരുന്നു. അന്ന് പിരിയുമ്പോൾ നിന്റെ കൈകൾ തണുത്തു വിറങ്ങലിച്ചു ഒരു മരിച്ച മനുഷ്യന്റേത് പോലെയായിരുന്നു. നീ അന്ന് പറഞ്ഞത് നിന്റെ നാട്ടിലെ ഊഷ്മാവിലേക്കു നീ മാറുന്നു എന്നാണ്. ആ തണുത്തുറഞ്ഞ ചുവപ്പൻ ഗ്രഹം എന്റെ ഭൂമിക്കു തൊട്ടടുത്തുമാണ്. എങ്കിലും നിന്നിലേക്ക് എത്താൻ ഞങ്ങൾ ഇനിയും ശാസ്ത്രീയമായി വളരേണ്ടിയിരിക്കുന്നു. കഷ്ടം!
ഇനിയെന്നാണ് പ്രാണപ്രിയാ നമ്മളൊന്ന് കാണുക. എന്നെ നീ ഓർക്കുന്നുണ്ടാകും എന്ന് തന്നെയാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. എന്നെങ്കിലും ചൊവ്വായിലേക്ക് ആളുകളെ അയക്കുമ്പോൾ ഞാനും ശ്രമിക്കും.ഇലോൺ മസ്ക് തന്റെ സ്പേസ് എക്സ് എന്ന കമ്പനി നിർമിച്ച ബി എം ആർ എന്ന റോക്കറ്റിൽ അടുത്ത് തന്നെ ആളുകളെ ചൊവ്വായിലേക്ക് വിടുന്നുണ്ട്. ഞാനും പേര് കൊടുത്തിട്ടുണ്ട്. അതെന്റെ ജീവിത ലക്ഷ്യം തന്നെയാകും. ഓരോ രാത്രിയും ജനലുകൾ തുറന്നിടുന്നത് നിന്റെ പേടകം എന്നെ കാണാൻ എന്നെങ്കിലും ഒരിക്കൽ വരുമെന്ന വിശ്വാസത്തിൽ തന്നെയാണ്. ഈ ലോകം എന്നെ ഭ്രാന്തിയെന്ന് വിളിച്ചാലും പ്രാണപ്രിയാ നിന്നെകുറിച്ചുള്ള ഓർമകളും കാത്തിരിപ്പും ഞാൻ തുടരുക തന്നെ ചെയ്യും. കാരണം എന്റെ മനസ്സിൽ നീ വരച്ചിട്ട ആ മായകാഴ്ചകൾ അത്ര പെട്ടെന്നൊന്നും പോകില്ലല്ലോ. എത്ര വൈദ്യുതി എന്റെ തലച്ചോറിലൂടെ പാഞ്ഞുപോയാലും, എത്ര ഉറക്ക ഗുളികകൾ എന്റെ വട്ടിനെ ശമിപ്പിക്കാൻ ഡോക്ടർമാർ തന്നാലും അതിലും തെളിവുള്ള ഓർമകളായി നീയെന്നിൽ നിലനിൽക്കും. അടുത്ത ദൗത്യവുമായി നീയെത്തും വരെ ഞാൻ നിനക്കായി കാത്തിരിക്കും.
എന്ന് നിന്റെ മാത്രം ഗോപിക
ഭൂമി
#എന്റെരചന
പ്രണയലേഖനം
Koottaksharangal


1 Comment
🙄