ആദ്യഭാഗം മുതൽ വായിക്കാം.
പ്രീഡിഗ്രി സെക്കന്റ് ഇയർ ആയതോടെ പഠിക്കാൻ കൂടുതൽ സമയം വേണമെന്നായി, നല്ലത് പോലെ പഠിക്കണമെന്നും ,അച്ഛനെ സംരക്ഷിക്കണമെന്നുമുള്ള ആഗ്രഹം അർഷാദിന് ബലപ്പെട്ട് വന്നു.പക്ഷെ ട്യൂഷൻ ഒന്നും ഇല്ലാത്തത് കൊണ്ട് പല വിഷയങ്ങളിലും നല്ലത് പോലെ മാർക്ക് നേടാൻ കഴിഞ്ഞില്ല.ആദ്യ വർഷത്തെ പരീക്ഷാഫലം വന്നപ്പോൾ പഴയ സ്കൂളിലെ ഹെഡ്മാസ്റ്റർ ആയ സരസൻ മാഷാണ് ഒരു നിർദ്ദേശം മുന്നോട്ട് വച്ചത് ,സംശയ നിവാരണത്തിന് അദ്ദേഹത്തിൻ്റെ വീട്ടിലേയ്ക്ക് ചെന്നാൽ.അദ്ദേഹത്തിൻ്റെ ഡിഗ്രിയ്ക്ക് പഠിക്കുന്ന മകൾ അവന് ട്യൂഷൻ നൽകി കൊള്ളും.
അർഷാദിന് ആദ്യം താൽപ്പര്യമൊന്നും തോന്നിയില്ലയെങ്കിലും,മാഷിന്റെ മകൾ തുഷാരയെ കണ്ടത് മുതൽ ആ താൽപര്യക്കുറവ് മാറി കിട്ടി.അർഷാദിനേക്കാൾ രണ്ട് വയസ്സ് മുതിർന്ന ഒരു പെൺകുട്ടിയായിരുന്നു തുഷാര. ആത്മാർത്ഥമായി തന്നെ അവളവനെ പഠിപ്പിച്ചു.പരീക്ഷയ്ക്ക് നല്ലത് പോലെ മാർക്ക് കൂടിയെങ്കിലും, അവർക്ക് പരസ്പരം എന്തോ ഒരു ആകർഷണം തോന്നി തുടങ്ങി.ഒരു പെണ്ണിന് തൻ്റെ ഇഷ്ടം ആണിൽ നിന്നും മറച്ച് പിടിയ്ക്കാൻ എളുപ്പമാണ്.എന്നാൽ ആണിന് അങ്ങനെയല്ല, അറിയാതെ ഇഷ്ടം പരസ്യമാകും.ലക്ഷ്യത്തിൽ നിന്നും അവൻ്റെ മനസ്സ് വഴുതി പോകാൻ തുടങ്ങിയതോടെ പിന്നെ പഠിയ്ക്കാൻ അവൻ അങ്ങോട്ട് പോകാതെയായി.
ഒരു ദിവസം കോളേജ് വിട്ടു വരുമ്പോൾ തുഷാര വീട്ടിൽ കാത്തിരിപ്പുണ്ട്.അച്ഛൻ ഓട്ട് ടംബ്ലറിൽ കൊടുത്ത കാപ്പിയും ഊതി കുടിച്ച് അവളിരിക്കുന്നു.അർഷാദിനെ കണ്ടപ്പോൾ അച്ഛൻ നടക്കാനായി മുറ്റത്തേക്കിറങ്ങി .
“നീയെന്താ ഇപ്പോൾ പഠിക്കാൻ വരാത്തത്.”
കള്ളം പറയാനും ഒന്നും ഒളിപ്പിച്ചു വയ്ക്കാനും ഉമ്മയും അമ്മയും അച്ഛനും ആരും പഠിപ്പിച്ചിട്ടില്ല.അതുകൊണ്ടു അല്പം സങ്കോചത്തോട് കൂടി അവൻ ആ സത്യം അവളോട് തുറന്നു പറഞ്ഞു.
“എടാ മണ്ടാ നമ്മുടെ ഈ പ്രായത്തിൽ പരസ്പരം ഇഷ്ടവും ആകർഷണവും ഒക്കെ തോന്നുക സ്വാഭാവികമാണ് .പക്ഷെ നമ്മുടെ ലക്ഷ്യങ്ങൾ അത്രമേൽ ഉറച്ചതാണെങ്കിൽ ,ശക്തമാണെങ്കിൽ അതൊക്കെ നമ്മൾ എളുപ്പത്തിൽ മറി കടക്കും.
നീ പറഞ്ഞ അതേ ആകർഷണം എനിക്കും ഉണ്ടായിരുന്നു.അതിനെ മറി കടക്കാൻ ഞാൻ ഒരാഴ്ചയെടുത്തു.എന്റെ ലക്‌ഷ്യം ഒരു സിവിൽ സർവൻ്റ് ആകുക എന്നതാണ്.അത് കഴിഞ്ഞേ മറ്റെല്ലാം എനിക്കുള്ളൂ.നമ്മുടെ ഈ തുറന്നു പറച്ചിൽ തന്നെ എത്ര പോസിറ്റീവ് ആണെടോ .നാളെ മുതൽ നീ പഠിക്കാൻ വരണം.ഇനി മുതൽ നീ ആണ് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ.”
അവനു കൈ കൊടുത്തു അവൾ മടങ്ങി പോയി. ജീവിതത്തിലെ ഏറ്റവും വലിയൊരു പാഠം ആണ്,തുഷാര പഠിപ്പിച്ചത്.പ്രേമവും കാമവും ഒക്കെ ലക്ഷ്യത്തിനു മുന്നിൽ ഒന്നുമല്ലാതെയാകുന്നു.അന്ന് തുഷാരയോട് തോന്നിയത് പോലൊരു വികാരം പിന്നെയവന് ആരോടും ഉണ്ടായിട്ടില്ല.പഠനം മാത്രമായി ലക്‌ഷ്യം.
കൂടെ കൂടെ ഏട്ടനായ മഹാദേവനെ സ്വപ്നം കാണുമായിരുന്നു.ഏട്ടന്റെ സ്നേഹസ്പർശം അവൻ പലപ്പോഴും സ്വപ്നത്തിൽ അറിഞ്ഞിട്ടുണ്ട്.ഞെട്ടി ഉണരുമ്പോൾ അച്ഛൻ അടുത്തുള്ള കട്ടിലിൽ അവനെ നോക്കിയിരുപ്പുണ്ടാകും.
“ദേവൻ വന്നിരുന്നു അല്ലേ നിന്നെ കാണാൻ.”
അവൻ തലകുലുക്കി .
“അച്ഛാ ഏട്ടന് മോക്ഷം കിട്ടി കാണുമോ ,ഏട്ടന് എന്നോടെന്തെങ്കിലും പറയാനുണ്ടാകുമോ ,പാവം ഏട്ടൻ .”
അവനു കരച്ചിൽ വരും.
“നമുക്കൊന്ന് കാശി വരെ പോകണം മോനേ ,അമ്മയ്ക്കും ദേവനും മോക്ഷം കിട്ടാൻ വേണ്ടുന്ന കർമങ്ങൾ ചെയ്യണം.അമ്മയുടെ ചിതാ ഭസ്മം കാശിയിൽ ഒഴുക്കണം.എനിക്കും ഒരു ഗംഗാ സ്നാനത്തിന് ആശയുണ്ട്. “
പരീക്ഷ തീരുന്ന മെയ് മാസത്തിൽ, അച്ഛനും ആദിയും അർഷാദും കൂടെ കാശിയിൽ പോകാൻ തീരുമാനിക്കപ്പെട്ടു.അച്ഛൻ അമ്മയുടെ സ്വർണം വിറ്റ പണം യാത്രയ്ക്കായി കരുതി വച്ചു.പക്ഷെ തീരുമാനങ്ങളെ തകിടം മറിയ്ക്കുന്ന ചില സംഭവങ്ങൾ താമസിയാതെ ഉണ്ടായി.ആദിയ്ക്ക് സ്കൂളിൽ വച്ചേ ഒരു പെൺകുട്ടിയുമായി ഇടപാടുണ്ടായിരുന്നു,ഒരു തരം വൃത്തികെട്ട ബന്ധം.സ്ഥലത്തെ കുപ്രസിദ്ധയായ ഒരു സ്ത്രീയുടെ മകൾ.അവർ ഒരേ ക്ലാസ്സിൽ പഠിച്ചവരായിരുന്നു.അവൻ കൂടെ കൂടെ പെൺകുട്ടിയെ കാണാൻ രാത്രിയിൽ അവളുടെ വീട്ടിൽ പോകുക പതിവുണ്ടായിരുന്നു.ഒരു ദിവസം ആ കുട്ടിയുടെ മുറിയിൽ അസമയത്ത് വെളിച്ചം കണ്ട വീട്ടുകാർ മുറി പുറത്ത് നിന്നും പൂട്ടി, നാട്ടുകാരെ വിളിച്ചു കൂട്ടി.എല്ലാവരും ചേർന്നു നല്ല പോലെ മർദ്ദിച്ചവനെ പോലീസിൽ ഏല്പിച്ചു,രണ്ടു പേരും മൈനർ ആയതു കൊണ്ട് അവനെ നല്ല നടപ്പിന് വിട്ടു.അവൻ വീട്ടിൽ കയറാതെയായി. കാശിയിൽ പോകാൻ തീരുമാനിച്ച സമയമടുത്തു വന്നു.
“അച്ഛാ കർമങ്ങൾ ചെയ്യാൻ ആദിയും വേണ്ടേ? “
“സ്നേഹമുള്ള മകൻ മതി.അതിനു നീയുണ്ടല്ലോ.കർമ്മങ്ങൾ നീ ചെയ്താൽ മതി അവർ രണ്ടു പേർക്കും തൃപ്തിയാകും.അത് മതി ,അത് മതി.”
ആദിയെ കൂടാതെ അർഷാദ് അച്ഛനെയും കൂട്ടി കാശിക്കു പോകാൻ തീരുമാനിച്ചു.കാശി ആത്മീയതയും ഭക്തിയും പഴമയും ഒത്ത് ചേർന്ന നാട്.അമ്മയുടെ ചിതാഭസ്മവുമായി അച്ഛനോടൊപ്പം യാത്ര തിരിച്ചു.
പണ്ഡിതരുടേയും ജ്ഞാനികളുടേയും സാന്നിധ്യത്തിനാൽ ജ്ഞാനപ്രദീപ്തമായിരുന്നു ,കാശി എന്ന മഹാശ്മശാനം.കാളികയുടെ കാശി,മരണമായ,അവസാനമായ കാശി. ഈ നഗരത്തില്‍ പ്രവേശിക്കുന്നതിനൊപ്പം തന്നെ മോക്ഷപ്രാപ്തി കൈവരുമെന്ന്‍ ജനം വിശ്വസിച്ചിരുന്നു.
അവിടെയെത്തിയപ്പോൾ മുതൽ അച്ഛൻ്റെ മറ്റൊരു മുഖമാണ് കണ്ടത്.സദാ മൗനത്തിലായി, ഭക്ഷണം കഴിക്കുന്നത് കുറഞ്ഞു.എപ്പോഴും ഒരേ ആലോചന, കണ്ണടച്ച് ധ്യാനിച്ചങ്ങനെയിരിക്കും.ഉദകക്രിയയൊക്കെ യഥാവിധി ചെയ്തു.ക്ഷേത്രത്തിലെ മംഗള ആരതിയിലും സന്ധ്യാ സമയത്തെ ഗംഗാ ആരതിയിലും സന്തോഷത്തോടെ പങ്കെടുത്തു .
മണികർണികയിലെ ഘാട്ടിലെത്തുമ്പാൾ ആ പ്രദേശത്തിന് മുഴുവൻ മൃതദേഹങ്ങൾ കരിയുന്ന ഗന്ധമാണെന്ന് തോന്നിപ്പോയി. സദാസമയവും ഒരു ശവമെങ്കിലും കത്തി എരിയുന്നുണ്ടാകും.കാശിയിൽ ഏകദേശം എൺപതിനാല് ഘാട്ടുകളുണ്ട്.
മണികർണിക ഘാട്ടിൽ വച്ച് അന്തരിച്ചാൽ പിന്നെ പുനർജന്മം ഇല്ലെന്നാണ് വിശ്വാസം.സംസാര ബന്ധനങ്ങളിൽ നിന്നും മോചനം ഉണ്ടാകുമെന്നാണ് വിശ്വാസം.
“മോനേ ,അച്ഛനിവിടെ വച്ച് മരിച്ചാൽ ….. എങ്കിൽ ഞാൻ ഭാഗ്യവാനാണ്. എന്നെ ഈ നാട്ടിൽ സംസ്കരിക്കണം.ഘാട്ട് എന്ന പദത്തിന് നദിയിലേയ്ക്കുള്ള കൽപ്പടവുകൾ എന്നാണർത്ഥം.നിന്നെ ആദ്യമായി കണ്ടത് അമ്പലക്കുളത്തിലെ കൽപ്പടവുകളിൽ വച്ചാണ്, അവസാനമായി കാണുന്നതും കൽപ്പടവുകളിൽ ആകട്ടെ.”
അവനച്ഛനെ കെട്ടിപ്പിടിച്ചു.
“പിന്നെയെനിക്ക് ആരാണച്ഛാ ഉള്ളത്.ആദിയുടെ കാര്യമോ.”
മണികർണിക ഘാട്ടിൽ മൃതദേഹം ദഹിപ്പിച്ചാൽ പുനർജന്മത്തിന്റെയും മരണത്തിന്റെയും ചക്രത്തിൽ നിന്ന് മോചനം നേടുകയും ശരീരം ശിവനിൽ ലയിക്കുകയും ചെയ്യുമെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു.വിറക് കൂമ്പാരങ്ങളും വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതദേഹങ്ങളും ഒരു സാധാരണ കാഴ്ചയാണ് അവിടെ.നമ്മൾ ഗർവോടെ കൊണ്ട് നടക്കുന്ന ശരീരത്തിന്റെ നിസ്സഹായത ക്ഷണനേരം കൊണ്ട് മനസ്സിലാക്കുന്ന കാഴ്ചകൾ.മരണം ഒരു നിസാരമായ കാഴ്ച.പുരോഹിതർ പരേതൻ്റെ ബന്ധുകളുമായി വിലപേശുന്നു.അവരുടെ ഇടയിലൂടെ ചായ വിറ്റു നടക്കുന്ന ചായാവാല,വിചിത്രങ്ങളായ കാഴ്ചകൾ.ജീവിതവും മരണവും ഒന്നിച്ച് സമാന്തരമായി ഓടുന്ന ട്രാക്കുകൾ പോലെ.
ഗംഗാ സ്നാനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അച്ഛന് വയ്യാതായത്,ഒരു നെഞ്ച് വേദന. പരിത്യാഗികളുടെ പുരാതന കുലമായ ദശനാമി സമ്പ്രദായത്തിൽപ്പെട്ട മഹാനായ ഒരു സന്യാസി വര്യനെ ഘാട്ടിൽ വച്ച് പരിചയപ്പെട്ടു.കാവി വസ്ത്രധാരി,കയ്യിലൊരു ദണ്ഡി.അദ്ദേഹത്തിൻ്റെ ശിഷ്യൻമാരുടെ സഹായത്തോടെ അച്ഛനെ ഒരു കുടിലിലേയ്ക്ക് മാറ്റി.അവിടെ വച്ച് സന്യാസി വര്യൻ അച്ഛന് വിശ്രമവും ചികിൽസയും വിധിച്ചു.
അവിടെ താമസിച്ച ആ നാളുകളിൽ ധ്യാനത്തിൻ്റേയും യോഗയുടേയും ആദ്യപാഠങ്ങൾ അദ്ദേഹത്തിൽ നിന്നും അർഷാദിന് ലഭിച്ചു.പരിപൂർണമായ സമാധാനം ലഭിയ്ക്കേണ്ട അന്തരീക്ഷം,എന്നിട്ടും അച്ഛനെയോർത്തവൻ വേദനിച്ചു.
“സ്വാമിൻ അച്ഛനെങ്ങനെയുണ്ട്? ഞങ്ങൾക്കു ഉടനെ മടങ്ങാൻ സാധിക്കുമോ? അച്ഛനില്ലാതെ ജീവിയ്ക്കുന്ന കാര്യം എനിക്കോർക്കാൻ കൂടി വയ്യ.”
“അച്ഛനിപ്പോൾ വിശ്രമമാണ് ആവശ്യം.ക്ഷീണമൊക്കെ മാറട്ടെ. പതിയെ മടങ്ങാം.”
“എനിക്ക് മടങ്ങേണ്ട സ്വാമീ.അങ്ങയുടെ ശിഷ്യനാക്കുമോ സ്വാമി എന്നെ.ഞാനങ്ങയുടെ പാദപൂജ ചെയ്തിവിടെ കഴിഞ്ഞോളാം.ഇവിടത്തെ ജീവിതം എനിയ്ക്കിഷ്ടമായി.അച്ഛൻ കൂടെയുള്ളത് കൊണ്ട് മനസ്സമാധാനം ഉണ്ട്.ഞങ്ങളൊന്നിച്ചിവിടെ കഴിഞ്ഞോളാം.”
“നിന്നെയെനിക്ക് ഇഷ്ടമായി.പക്ഷെ കാലാവസ്ഥ മാറുമ്പോൾ നിന്റെ അച്ഛനിവിടെ കഴിയാൻ പറ്റില്ല.നിങ്ങൾ മടങ്ങണം.നിനക്ക് പഠിയ്ക്കണ്ടേ,നിന്റെ ലക്ഷ്യങ്ങൾ മറന്നോ.നീ മനസ്സിൽ ഉദ്ദേശിച്ചത് ഒക്കെ നടന്നല്ലോ.എല്ലാം മംഗളമായി.പതിവായി ധ്യാനിക്കുക.എൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും.”
“സർവകലാശാലയിലെ പഠിപ്പൊക്കെ വ്യർത്ഥമല്ലേ സ്വാമി.എല്ലാം മായക്കാഴ്ചകൾ മാത്രമല്ലേ.”
“നിന്റെ ജന്മോദ്ദേശം ഇതല്ല കുഞ്ഞേ.ഭൂതകാലത്തിലെ ചില കർമ്മങ്ങളുടെ ഫലമായി ചിലത് വീണ്ടും പഠിയ്ക്കുന്നതിന് വേണ്ടിയാണ് നീയീ ജന്മം കൈ കൊണ്ടത്.ഇത് നിന്റെ നിയോഗമാണ്.കൂടുതൽ കാര്യങ്ങൾ സമയമാകുമ്പോൾ പഠിയ്ക്കും.അത് വരെ ഞാൻ തന്ന ക്രിയകളും ധ്യാനങ്ങളും ശീലിക്കുക.ദുർഗുണ സംസർഗ്ഗം ഒഴിവാക്കുക.ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.”
രണ്ടാഴ്ച കഴിഞ്ഞപ്പോൾ സന്യാസി വര്യൻ്റെ സഹായത്തോടെയും അനുഗ്രഹത്തോടെയും, ആരോഗ്യം വീണ്ടെടുത്ത അച്ഛനുമായി അർഷാദ് നാട്ടിലേക്ക് തിരിച്ചു.
ഗൃഹാതുരത്വം ആദ്യമായി അറിഞ്ഞ നാളുകൾ, അത്രമേൽ പ്രിയമായിരുന്നു ആ നാടും വീടും.കണ്ടപ്പോൾ തന്നെ ഓടി വന്ന് കെട്ടിപ്പിടിച്ച അമ്മുവമ്മ,തൻ്റെ മകളെ നഷ്ടപ്പെട്ട വേദനകൾ മറികടന്നത് അർഷാദിനെ സ്നേഹിച്ചാണ്.ഏകാന്തത അമ്മുവമ്മയിലും ചില മാറ്റങ്ങൾ വരുത്തിയിരുന്നു, അകാല വാർദ്ധക്യത്തിൻ്റെ ചിത്രപ്പണികൾ.ബാക്കിയൊന്നിലും ഒരു മാറ്റവും കണ്ടില്ല.
അച്ഛനും അവനും മാത്രമുള്ള അവരുടെ കൊച്ച് വീടിന് ജീവൻ നൽകിയത് അമ്മുവമ്മയുടെ സാന്നിധ്യമാണ്.
മടങ്ങി വന്നപ്പോഴേക്കും പ്രീഡിഗ്രി റിസൾട്ട് വന്നു.അച്ഛന്റെ അനുഗ്രഹം കൊണ്ട് നല്ലൊരു വിജയം നേടാൻ കഴിഞ്ഞു.തുടർ പഠനത്തിനുള്ള സാധ്യത മങ്ങി,കടുത്ത സാമ്പത്തിക ബുദ്ധിമുട്ടായിരുന്നു പ്രശ്നം.കോളേജിൽ ചേരാനുള്ള പണം സരസൻ മാഷ് തന്നു.
നഗരത്തിലുള്ള കോളേജിൽ പോകാനായി പാസഞ്ചർ ട്രെയിനിൽ പോകണം.ദിവസം രണ്ടു മൂന്നു മണിക്കൂർ യാത്ര ചെയ്യണം.എന്നാലും പഠിക്കാനുള്ള ആഗ്രഹം കൊണ്ട് എന്തും സഹിക്കാൻ തയാറായി.രാവിലെ ഏഴരയ്ക്ക് സ്റ്റേഷനിൽ നിന്നും വണ്ടിയിൽ കയറും.ഇറങ്ങുമ്പോൾ അമ്മുവമ്മ കഴിക്കാൻ എന്തെങ്കിലും പൊതിയാക്കി നൽകും.മിക്കവാറും ദോശയോ ഇഡലിയോ ,അത് ഉച്ച ഭക്ഷണമാക്കും.തിരികെ അഞ്ചു മണിയുടെ ട്രെയിനിൽ മടങ്ങും .മിക്കവാറും പഠനമൊക്കെ ട്രെയിനിൽ വച്ച് നടത്തും.
അമ്പല മുറ്റത്തു അമ്മുവമ്മ പൂജ ദ്രവ്യങ്ങൾ വിൽക്കുന്ന ഒരു കട നടത്തിയിരുന്നു. മത്സരം വന്നപ്പോൾ കട നഷ്ടത്തിലായി.അതിൽ ആദിക്കും വലിയൊരു പങ്കുണ്ടായി.അമ്മുവമ്മയെ പൂമാല കെട്ടാൻ സഹായിക്കുന്നത് മുസൽമാനായ അർഷാദ് ആണെന്ന് അവൻ എല്ലാവരെയും അറിയിച്ചിരുന്നു .അത് യാഥാസ്ഥിക വിശ്വാസികളെ വളരെയധികം കോപാകുലരാക്കി.ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ വിൽക്കാൻ കഴിയുന്നത് മത വിശ്വാസമാണെന്നും അതിനാൽ പൂക്കച്ചവടം അവസാനിപ്പിക്കുകയാണെന്നും അമ്മുവമ്മ അർഷാദിനോടും അച്ഛനോടും അറിയിച്ചു.അങ്ങനെ അർഷാദിന്റെ ആവശ്യപ്രകാരം അമ്മുവമ്മ ഒരു തട്ടുകട തുടങ്ങി.അതിന്റെ സഹായിയായി അർഷാദും കൂടി.അതവന്റെ പഠനത്തെ ബാധിക്കാതിരിക്കാൻ അച്ഛന് ആദിയോട് കടയിൽ സഹായിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.അവൻ ആ ആവശ്യം നിരാകരിക്കുകയും ചെയ്തു.
രണ്ടാം വർഷം ആയപ്പോൾ അവന്റെ അദ്ധ്യാപകരുടെ ആവശ്യ പ്രകാരം അവനെ ഹോസ്റ്റലിൽ ചേർക്കാൻ അച്ഛൻ നിർബന്ധിതനായി.പാർട്ട് ടൈം ആയി ജോലി ചെയ്തു പഠിക്കാമെന്നു അവനും തീരുമാനിച്ചു.പക്ഷെ അവനോടുള്ള ആദിയുടെ ഉപദ്രവവും വഴക്കും കൂടിയപ്പോൾ അവൻ ഹോസ്റ്റലിൽ പോകാൻ തയാറായി.അർഷാദ് അനാഥനാണെന്നും ,അവനു വേണ്ടി ഒരു നയാ പൈസ പോലും അച്ഛൻ ചിലവാക്കരുതെന്നും പറഞ്ഞു ആദി അച്ഛനോടും വഴക്കുണ്ടാക്കി. അച്ഛനെയും അമ്മുവമ്മയെയും പിരിയാനുള്ള വിഷമം ഉണ്ടായിരുന്നുവെങ്കിലും തത്കാലം വീട്ടിൽ നിന്നും മാറി നിൽക്കാൻ അവൻ തയാറായി.അവന്റെ പഠന ചെലവ് അമ്മുവമ്മ കൊടുക്കാൻ തയാറായി.
“എനിക്കാരുമില്ലല്ലോ മോനെ,നീയാണിപ്പോൾ എന്റെയെല്ലാം. “
അതിനിടയിൽ വീട്ടിൽ വീണ്ടുമൊരു പ്രശ്നം ആദിയുണ്ടാക്കി.അവനേതോ പെൺകുട്ടിയെ വീട്ടിലേയ്ക്കു വിളിച്ചു കൊണ്ട് വന്നു.അങ്ങനെ അർഷാദിനെ ആ വീട്ടിൽ നിന്നും പൂർണമായി ഒഴിവാക്കുകയായിരുന്നു അവന്റെ ലക്‌ഷ്യം.അതിലവൻ വിജയിക്കുകയും ചെയ്തു.അർഷാദിന്റെ സാധനങ്ങളൊക്കെ അവനെടുത്തു തീയിട്ടു നശിപ്പിക്കാൻ ശ്രമിച്ചു.അമ്മുവമ്മ അത് പിടിച്ചു വാങ്ങി അവരുടെ വീട്ടിൽ കൊണ്ട് വച്ചു.
“എന്റെ കുടുംബത്തിൽ എങ്ങനെയാണ് ഇങ്ങനൊരു അസുര വിത്ത് ജനിച്ചതെന്നറിയില്ല അമ്മുവിൻ്റെ അമ്മേ.”
“അങ്ങുന്നു വിഷമിക്കണ്ട,അവൻ ഒരിക്കലും അനാഥനാകില്ല.അവനെ ഞാൻ നോക്കും ,എന്റെ പേരിലുള്ള മൂന്ന് സെൻറ് സ്ഥലം എൻ്റെ കാലശേഷം അവനു കൊടുക്കും ഞാൻ.അതിനുള്ള രേഖകളൊക്കെ ഞാൻ തയാറാക്കിയിട്ടുണ്ട്.ഇവിടെ എൻ്റെ വീട്ടിൽ അവൻ കഴിയും.”
“നന്ദിയുണ്ട്.ഇതൊന്നും അവൻ അറിയണ്ട .അവൻ പഠിക്കട്ടെ മിടുക്കനായി.ഞാൻ വിഷമിച്ചാൽ എന്റെ കുഞ്ഞു വിഷമിക്കും.ഇതാരും തൽക്കാലം അറിയണ്ട.”
അവൻ പഠനത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തി.അച്ഛനും അമ്മുവമ്മയും സരസൻ മാഷും തുഷാരയും അവന്റെ പഠനത്തെ പ്രോത്സാഹിപ്പിച്ചു.അവന്റെ ബിരുദ പഠനം കഴിഞ്ഞപ്പോൾ അവനെ ഒരു സന്തോഷ വർത്തമാനം കാത്തിരുന്നു.
(തുടരും….)
✍️✍️നിഷ പിള്ള
Koottaksharangal

