ഇന്ന് ഹരിയുടെ സിനിമ ‘ആകാശപ്പറവകൾ ‘ റിലീസ് ആണ്.
ഒട്ടേറെ പ്രതിബന്ധങ്ങളും പ്രതിസന്ധികളും തരണം ചെയ്ത് പുറത്തിറങ്ങുന്ന സിനിമ.
അതിനു പിന്നിലെ എത്രയെത്ര ആളുകളുടെ കഠിന അധ്വാനവും വിയർപ്പും രക്തവുമാണ് രണ്ട് മണിക്കൂർ കൊണ്ട് നമ്മൾ കണ്ടു തീർക്കുന്ന സിനിമ എന്നറിഞ്ഞപ്പോൾ ഹരിക്ക് അവരോടൊക്കെ നിറയെ ബഹുമാനം തോന്നി.
അതിലൊരു ഭാഗമാവാൻ കഴിഞ്ഞതിൽ അവൻ നന്ദിയോടെ എല്ലാവരെയും സ്മരിച്ചു.
തരക്കേടില്ലാത്ത ഒരു വേഷത്തിൽ അഭിനയിച്ച് വിനീഷും ക്രൂവിലുള്ള എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.
ഈ സിനിമ വിജയിച്ചാൽ അത് പലരുടെയും തലവര തന്നെ മാറ്റാൻ കഴിവുള്ള വിധിയാണെന്ന് സംവിധായകൻ പറഞ്ഞത് കുറച്ചൊന്നും അല്ല അവരെ സന്തോഷിപ്പിച്ചത്.
കേരളത്തിലെ 12 ഇടങ്ങളായി ഒരേ പോലെ റിലീസ് ആണ്.
പുതുമുഖ നടന്മാരും സൂപ്പർസ്റ്റാറുകളും അഭിനയിക്കുന്ന ചിത്രത്തിന് റീച്ച് നൽകാനായി ഓൺലൈൻ മാധ്യമങ്ങളും നാട്ടുകാരും ഒക്കെ ആശ്രാന്തം പണി എടുത്തിരുന്നു.
ഹരിയുടെ ഭൂതകാലമൊക്കെ ഇടയ്ക്കിടെ ആരൊക്കെയോ കുത്തിപ്പൊക്കിയെങ്കിലും സാധാരണ കണ്ട് വരുന്നത് പോലെ അതും ആറും മുന്നേ തണുത്ത കഥയാണ് കേട്ടത്.
ഹരിയ്ക്ക് അറിയാവുന്ന എല്ലാരേയും അവൻ സിനിമ കാണാൻ വിളിച്ചിരുന്നു.
മണിക്കൂറുകൾ നീണ്ടു നിന്ന സിനിമ കഴിഞ്ഞ് ഇറങ്ങിയതും സന്തോഷം കൊണ്ട് ജനങ്ങൾ അതിൽ അഭിനയിച്ച നടീനടന്മാരെ ചുറ്റി വളഞ്ഞ് കീ ജയ് വിളിച്ചു.സെൽഫി എടുക്കാൻ തിക്കും തിരക്കും കൂട്ടി.
ആൾക്കൂട്ടം കണ്ടതും പരിഭ്രാന്തിയിൽ ആയ വിനീഷ് തിരിഞ്ഞ് ഹരിയെ നോക്കി. അവൻ കണ്ണടച്ച് കാണിച്ചു.
സംവിധായകനും നിർമ്മാതാവും ഹരിയെ ആശംസകൾ അറിയിച്ചു.
റിലീസ് ആയ ഇടങ്ങളിൽ നിന്നെല്ലാം നല്ല പോസിറ്റ്റീവ് റിവ്യൂ വന്നതോടെ സന്തോഷം ഇരട്ടിയായി.
മാധ്യമങ്ങൾ ഇന്റർവ്യൂ,ചർച്ച തുടങ്ങി ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ വിളിച്ച കൂട്ടത്തിൽ ഹരിയും ഉണ്ടായിരുന്നു.
അടുത്ത വർഷത്തെ സംസ്ഥാന അവാർഡ് ‘ആകാശ പറവകൾ ‘ നേടുമെന്ന് ആയിരുന്നു ജനസംസാരം.
ഹരി ഉയരങ്ങളിലേക്ക് കുതിച്ച് ഉയരുകയായിരുന്നു.
വർഷങ്ങളുടെ അധ്വാനത്തിൽ അവൻ നേടി എടുത്ത വിജയം അവന്റെ കണ്ണീരുപ്പ് കലർന്നത് ആയിരുന്നെന്ന് തിരിച്ചറിയാവുന്ന ചുരുക്കം ചിലർ അപ്പോഴും അവന് ചുറ്റും ഉണ്ടായിരുന്നു.
എപ്പോഴോ അവനും പല്ലവിയോട് ഇഷ്ടം തോന്നുകയും അത് അവളോട് തുറന്ന് പറയുകയും ചെയ്തിരുന്നു.
വിവാഹത്തിലും അനന്തര നടപടികളിലും വിശ്വാസം ഇല്ലാതിരുന്ന അവർ രണ്ട് പേരും കാക്കനാട്ടെ ഫ്ലാറ്റിൽ ലിവിങ് ടുഗെതറിൽ ആണ്.
അമ്മയ്ക്കും അനിയനും ജീവിക്കേണ്ട ചുറ്റുപാടുകൾ ഉണ്ടാക്കി കൊടുത്തതിന് ശേഷം തന്റെ മകനെ പറ്റി നാട്ടുകാരോട് പറഞ്ഞു വല്യ അഭിമാനം കൊള്ളുകയാണ് ഹരിയുടെ അമ്മ.
പണ്ട് അവനെ പ്രാകിയ നാവ് കൊണ്ട് അവന് വേണ്ടി പ്രാർത്ഥിച്ചും അമ്പലങ്ങളായ അമ്പലങ്ങൾ മുഴുവൻ വഴിപാട് നേർന്നും ആ അമ്മ അവരുടെ പാപങ്ങൾ കഴുകി കളയാൻ ശ്രമിക്കുന്നു.
അനിയൻ രവി തുടർപഠനത്തിൽ ആണ്.സകല ചിലവും ഹരി തന്നെയാണ് വഹിക്കുന്നത്.
എല്ലാത്തിനും തുടക്കം സൃഷ്ടിച്ച മാളവികയുടെ ജീവിതം ചാണകത്തിൽ വിരിഞ്ഞു നുളയുന്ന പുഴുവിനെ പോലെ നരകിച്ചും വേദനിച്ചും കടംകഥ പോലെ മുന്നോട്ട് പോകുന്നു.
എവിടെ തീരുമെന്ന് അറിയാത്ത നരകയാത്ര പോലെ.
കള്ളും കഞ്ചാവും പോരാഞ്ഞ് പെണ്ണുങ്ങൾ കൂടി അവന്റെ ദൗർബല്യം ആണെന്ന് അറിഞ്ഞ നിമിഷം ലളിത മരുമകനെ ആട്ടി പുറത്താക്കി.
താൻ ആണ് അവളുടെ ജീവിതം ഇങ്ങനെ ആക്കിയത് എന്ന ചിന്തയിൽ അവരും അവരോടൊപ്പം മാളവികയുടെ അച്ഛനും ഓരോ ദിവസവും ഉരുകി തീർന്ന് കൊണ്ടിരിക്കുന്നു.
മാളവികയുടെ രണ്ട് കുഞ്ഞുങ്ങൾ അച്ഛനില്ലാതെ പോയ സങ്കടം അറിയാതെ ഓടി കളിക്കുന്നു.
ജീവിതം ദുസ്സഹമായി തുടങ്ങിയപ്പോൾ ദേവിക വീട് വിട്ട് വിനീഷിന്റെ വീട്ടിൽ എത്തിയിരുന്നു.
ലളിതയുടെ എതിർപ്പിനെ മറി കടന്ന് വിനീഷിന്റെ അമ്മ അവളെ സ്വീകരിക്കുകയും ഡിഗ്രി പഠിക്കാനായി അവന്റെ ചിലവിൽ നഗരത്തിലെ പ്രധാന കോളേജിൽ വിടുകയും ചെയ്തു.
ഡിഗ്രി കഴിഞ്ഞു ജോലിയും നേടിയിട്ട് മതി വിവാഹം എന്നാണ് അമ്മിണിയമ്മയുടെ ഉഗ്രശാസന.
വിനീഷിന് സിനിമകളിൽ തിരക്ക് കൂടി തുടങ്ങി.
തീർന്ന് പോകേണ്ടിയിരുന്ന ജീവിതങ്ങളെ പല വിധത്തിൽ തമ്മിൽ കൂട്ടിക്കെട്ടി വിധിയുടെ ഉന്നതതലത്തിൽ എത്തിച്ച ശക്തിയിൽ പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും ചേർത്ത് നിർത്തലിന്റെയും ഏടുകൾ തുന്നി ചേർത്ത അനുഭവങ്ങൾ.. അത് വല്ലാത്തത് തന്നെ.
അഞ്ജലിയെയും കുഞ്ഞിനേയും കാണാൻ പല്ലവിയും ഹരിയും കൂടിയാണ് പോയത്. ഇരട്ടകൾ ആയിരുന്നു. ഒരാണും പെണ്ണും.
അഞ്ജലിക്ക് അവനെ കണ്ടതും ഒരുപാട് സന്തോഷമായി. നിറയെ സംസാരിച്ച്, കളിച്ച് ചിരിച്ച് മനസ്സ് നിറയെ സ്നേഹത്തോടെയാണ് അവർ തിരികെ പോന്നത്.
അപ്പോഴും ഉള്ളിൽ മറ്റൊരുവളെ ചുമന്ന് ദേവൻ അവർക്ക് മുന്നിൽ നല്ല നടനായി രൂപാന്തരം പ്രാപിച്ചിരുന്നു.
സ്നേഹമുള്ള ഭർത്താവും കരുതലുള്ള അച്ഛനുമായി അയാൾ തിരശ്ശീലയ്ക്ക് പിന്നിലെ മുഖംമൂടിയുമായി വല നെയ്തു കൊണ്ടിരുന്നു.
ചതിയുടെ, വിശ്വാസ വഞ്ചനയുടെ മാറാല പിടിച്ച പെരുംവല.
ചിലതൊക്കെ ഓർമ്മപ്പെടുത്തലായി മാറ്റങ്ങൾ ഇല്ലാതെ അതേ പോലെ മുന്നോട്ട് പൊയ്ക്കോണ്ടിരിക്കുമല്ലോ..
അഞ്ജലിയുടെ നല്ല ജീവിതത്തിനും ഒരു പക്ഷേ അതായിരിക്കും നല്ലത് എന്നാവും
വിധിയുടെ കണ്ടെത്തൽ.
ശ്രുതിയും മനുവും മോളും മുംബെയിൽ നിന്ന് ലണ്ടനിലേക്ക് ചേക്കേറി.
തുടർപഠനത്തിനായി മീരയും അവർക്കൊപ്പം തന്നെ ലണ്ടനിൽ ഉണ്ട്. ശ്രുതിയുടെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവം എടുക്കാനായി അച്ഛനും അമ്മയും ഇപ്പോൾ കൂടെയുണ്ട്.
മനുവിന്റെ അച്ഛനും അമ്മയും കൈവിട്ട് കളഞ്ഞ മാണിക്യത്തെ ഓർത്ത് ഇപ്പോഴും ദുഃഖിതർ ആയിട്ട് ഇരിക്കുന്നു.
ഒരു ജീവിതം.തമ്മിൽ രക്തബന്ധമില്ലാത്ത കുറേ മനുഷ്യർ. അവരെ തമ്മിൽ തമ്മിൽ ഹൃദയത്തോട് ചേർത്ത് നിർത്തിയ കുറേ വികാരങ്ങളും ചിന്തകളും.
ഉള്ളി തൊലിച്ചത് പോലുള്ള കാര്യങ്ങളിൽ ജീവിതം മടുത്ത് വരും വരായ്കകൾ ഓർക്കാതെ എടുത്ത് ചാടി മെഴുകു പോലെ ഉരുകിത്തീരുന്ന മനുഷ്യജന്മങ്ങൾ.
വിതയ്ക്കുകയും കൊയ്യുകയും തിന്നുകയും ചെയ്യുന്ന മനുഷ്യപറവകൾ.
ഒരു നൊടിയിൽ തീർന്ന് പോയേക്കാവുന്ന ജന്മത്തെ സംഭവങ്ങളുടെ പിൻബലത്തിൽ ആടി തീർക്കുമ്പോൾ നഷ്ടങ്ങൾക്ക് അപ്പുറം ഓർത്ത് വയ്ക്കാനുള്ള നിറയെ നിറയെ ചിരികൾ സമ്മാനിക്കുന്ന നിമിഷങ്ങളുടെ തുടക്കം ആവട്ടെ ഇനിയുള്ള ഓരോ ദിവസങ്ങളും..
(അവസാനിച്ചു)


1 Comment
Pingback: പല നദികൾ ചേർന്ന് ഒരൊറ്റ കടൽ! (6) - By Anju Ranjima - കൂട്ടക്ഷരങ്ങൾ