“നന്ദേട്ടാ ഒന്ന് എണിക്ക് നേരം വെളുത്തു. ഇപ്പോ തന്നെ 6 മണിയായി. ഇനി വളരെ കുറച്ച് മണിക്കൂറുകളെ ഉള്ളൂ ഈ വർഷം തീരാൻ..
ശ്ശൊ ഒന്ന് എണീക്കു ന്നേ… “
“അല്ല ചാരു, 45 ദിവസം എങ്കിലും ഞാൻ ഒന്ന് സ്വസ്ഥമായി കിടന്നോട്ടെ, നീയെന്നെ വെറുതെ വിടൂ. ചാരു പ്ലീസ്… “, ഇതും പറഞ്ഞ് നന്ദകുമാർ പുതപ്പ് തലയിലേക്കിട്ട് വീണ്ടും ഉറങ്ങാൻ ആരംഭിച്ചു…
“അല്ല നന്ദേട്ടാ നിങ്ങൾ കിടന്നോളൂ, പക്ഷേ കടയിൽ പോയി ഒരു 200 പേജിന്റെ പുസ്തകം വാങ്ങി തന്നിട്ട് സ്വസ്ഥമായി കിടന്നു ഉറങ്ങിക്കോ. “
“അല്ല ചാരു, അതിപ്പോ എന്തിനാ പുസ്തകം ?
നീ വല്ലതും പഠിക്കാൻ പോകുന്നുണ്ടോ?
അതോ ആർക്കെങ്കിലും കൊടുക്കാനോ?”
“നന്ദേട്ടാ നിങ്ങൾ എന്നെ ഭ്രാന്ത് പിടിപ്പിക്കല്ലേ. പിന്നെ പഠിക്കാൻ… അത്.. അത്.. പിന്നെ. പിന്നെ.. അത്… “
“എന്തിനാടി പറയ്”
“അത് എനിക്ക് അടുത്തവർഷം ചെയ്യുന്ന കാര്യങ്ങൾ മുൻകൂട്ടി എഴുതി വയ്ക്കാനാ. “
“എന്തോന്ന് എന്തോന്ന്?”. നന്ദൻ പൊട്ടി ചിരിച്ചുകൊണ്ട് ചാടി എണീറ്റു.
“എടി കുരങ്ങി കഴിഞ്ഞ പല വർഷങ്ങളിലും എഴുതിയ നിൻറെ പുസ്തകങ്ങൾ ഇവിടെ എവിടെയൊക്കെയോ അനാഥമായി കണ്ടുവരുന്നുണ്ട്, ഇനി ഒന്നു കൂടെ വേണമോ?”
“വേണം നന്ദേട്ടാ വേണം… ഇ ത്തവണ നിങ്ങൾ നോക്കിക്കോ ഞാൻ പൊളിക്കും, അല്ല പൊളിച്ചടക്കും!”
“എൻറെ ഗുരുവായൂരപ്പാ നീ കാത്തോളണേ.. ഇവളുടെ വട്ടുകളെ…
അതേയ് നീ പൊളിച്ചു പൊളിച്ചു എൻറെ വീട് പൊളിക്കല്ലേ ചാരു. “
“ദേ നന്ദേട്ടാ നിങ്ങൾ എന്നെ വട്ടാക്കാതെ പോയി പുസ്തകം വാങ്ങു. “
“മമ്മി ദേ പുസ്തകം മൂത്ത പുത്രൻ പുസ്തകവുമായി മുൻപിൽ, മമ്മിയോട് ഞാൻ പറഞ്ഞിട്ടില്ലേ ഒന്നാം തീയതി മുതൽ കാര്യങ്ങൾ ആരംഭിക്കുന്നവർ കുഴിമടിയന്മാർ ആണെന്ന്, ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏതു ദിവസവും ചെയ്തു തുടങ്ങാമല്ലോ പിന്നെ എന്തിനാ ഒന്നാം തീയതി?”
“രാമ നീ ഒന്ന് പോകുന്നുണ്ടോ പപ്പയുടെ പക്ഷം ചേരാൻ ഒരാൾ, എടാ നിനക്കു ഞാൻ വെച്ചിട്ടുണ്ട്. “
കിട്ടിയ പുസ്തകവുമായി ചാരു മുറിയിലേക്ക് കയറി, പേന എടുത്തു. എവിടെ തുടങ്ങും, ആദ്യം പൈസ കുറച്ചു ചെലവാക്കാൻ നിർദ്ദേശങ്ങൾ… ചാരു എഴുതി.
ചിലവ് ചുരുക്കൽ
1. പലചരക്ക് സാധനങ്ങൾ അളവ് കുറച്ചു വാങ്ങിക്കുക
- പഞ്ചസാരയുടെയും വെളിച്ചെണ്ണയുടെയും ഉപയോഗം കുറയ്ക്കുക
- വില കൂടിയ പുഴമീൻ [പൂ മീൻ, കരിമീൻ ]ഇവ വാങ്ങാതെ ചാള അയല മേടിക്കുക.
പറഞ്ഞപ്പോൾ തന്നെ വായയിൽ വെള്ളമൂറുന്നു ശ്ശൊ.. - ഓട്ടോയിൽ പോവാതെ നടന്നു പോവുക
- അമ്പലത്തിൽ ചെയ്യുന്ന വഴിപാട് കുറയ്ക്കുക.
- പിരിവുകാരെ കാണുമ്പോൾ ഒളിച്ചിരിക്കുക. (ഓർത്തിട്ട് നാണം തോന്നുന്നു.)
- ആര് ചോദിച്ചാലും കാശ് കടം കൊടുക്കാതിരിക്കുക
- അമ്പലനടയിലെ യാചകർക്ക് കൊടുക്കുന്ന കാശ് കുറയ്ക്കുക
- മാസംതോറും വാങ്ങുന്ന സാരി, ചുരിദാർ നിർത്തലാക്കുക.
- വീട്ടിൽ സാധനങ്ങളുമായി വരുന്നവരോട് വേണ്ട എന്നു പറയുക, ദയ തോന്നി വാങ്ങാതിരിക്കുക.
- ഇടയ്ക്കിടെ കാശു വാങ്ങാൻ വരുന്ന ശ്യാമളൻചേട്ടനോടും, പോള സന്തോഷിനോടും, ഞണ്ടുകാരനോടും, പുഷ്ക്കരൻ ചേട്ടനോടും കാശില്ല എന്നോ അല്ലെങ്കിൽ തരില്ല എന്നോ മുഖത്ത് നോക്കി ധൈര്യമായി പറയുക.
എൻറെ ദിനചര്യകൾ
- രാവിലെ നാലുമണിക്ക് എഴുന്നേൽക്കുക, കുളിക്കുക, വീട് വൃത്തിയാക്കുക, വിളക്ക് വെക്കുക, നാമം ജപിക്കുക, 30 മിനിറ്റ് നടത്തം…
- ഒരു പ്ലേറ്റ് മുട്ടക്കറിയും ഒരു കുറ്റി പുട്ടും ഒഴിവാക്കി, ഒരു ഏത്തപ്പഴം പുഴുങ്ങിയത് രണ്ട് മുട്ടയുടെ വെള്ള.
- പിന്നെ ഉച്ചയ്ക്ക് ഒരു കിണ്ണം ചോറും രണ്ട് വലിയ മീൻ കഷ്ണം വച്ചതും മീൻ പൊരിച്ചതും മുട്ട വറുത്തതും എല്ലാം ഒഴിവാക്കി ഒരുപിടി ചോറ് രണ്ട് മീൻ കഷ്ണം വേവിച്ചത് പച്ചക്കറി വേവിച്ചത് മതി.
- വൈകുന്നേരം ഗ്രീൻ ടീ, 10 കപ്പലണ്ടി കുരു, രണ്ട് കശുവണ്ടി, രണ്ട് ബദാം.
- രാത്രി 7 മണിക്ക് ഓട്സ് കുറുക്കിയത് കുംബർ ക്യാരറ്റ് സാലഡ്
മതി മതി നല്ല ഒരു ഡയറ്റ്, ചാരു മെല്ലെ ചരിഞ്ഞ് കണ്ണാടിയിൽ നോക്കി, വണ്ണം ഒക്കെ കുറഞ്ഞ് ഒരു സ്ലിം ബ്യൂട്ടി ആകും. ക്യാരറ്റ് ഒക്കെ ഭക്ഷണത്തിൽ വരുന്നതുകൊണ്ട് നല്ല കളർ വരും, മുഖത്തെ പിഗ്മെന്റമെന്റേഷൻ ഒക്കെ പോകും, പിന്നെ പത്തു വയസ്സ് കുറയും, ചാരു കണ്ണാടിയിൽ നോക്കി ചിരിച്ചു.
സ്കൂളിലെ സൂസി മിസ്സിന്റെയും ബെൻസി മാമിന്റെയും ഡയറ്റ് ഏകദേശം ഇങ്ങനെയൊക്കെ തന്നെയാണ്. താൻ പലപ്പോഴും കാണാറുള്ളതാണ്, ഉച്ചയ്ക്ക് പച്ചക്കറി വേവിച്ചത്, ഒക്കെ കഴിക്കുന്നത്. ഡയറ്റ് ഒക്കെ നോക്കണം എന്നു കരുതും, പക്ഷേ ഈ കൊതി സമ്മതിക്കേണ്ടേ… ഭക്ഷണം കണ്ടാൽ പ്രത്യേകിച്ച് മീൻ കറി കണ്ടാൽ ഒരു രക്ഷയുമില്ല എപ്പോ കഴിച്ചു എന്ന് ചോദിച്ചാൽ മതി.
കഴിക്കുമ്പോൾ വിചാരിക്കും ദേ ഇന്നേയുള്ളൂ, നാളെയില്ല. നാളെയും ഇങ്ങനെ തന്നെ, പിന്നെയെങ്ങനെ സൗന്ദര്യം കൂടി, നിറം വെച്ച്, വെയിറ്റ് കുറഞ്ഞ്, സ്ലിം ബ്യൂട്ടി ആകുന്നേ, എല്ലാം സ്വപ്നങ്ങളിൽ മാത്രം…
പക്ഷേ ഇത്തവണ ശരിക്കും പറഞ്ഞ പോലെ ചെയ്യും ചിലവ് ചുരുക്കം, അനാവശ്യമായി കാശ് കളയുന്നത് ഒഴിവാക്കും, ബാങ്കിൽ നന്ദൻ അറിയാതെ വെച്ചിരിക്കുന്ന സ്വർണ്ണ പണ്ടം തിരികെ എടുക്കും, തൻറെ സ്വപ്നമായ നാഗപട മാല വാങ്ങാൻ കൂടുതൽ പൈസ നിക്ഷേപിക്കും.
എൻറെ ഏറ്റവും വൃത്തികെട്ട സ്വഭാവമായ പെട്ടെന്നുള്ള ദേഷ്യം മാറ്റാൻ 100% എഫർട്ട് എടുക്കും. മക്കളെ അനാവശ്യമായി പിണങ്ങില്ല, എന്തിനും ഏതിനും ഉള്ള ടെൻഷൻ ഒഴിവാക്കാൻ പരമാവധി ശ്രമിക്കും, എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന പരിപാടി നിർത്തും.
മതി ഇത്രയൊക്കെ മതി, പുതിയ വർഷം കളർഫുൾ, ചാരു ഓർത്തു, പുസ്തകമടച്ച് കൈകളിൽ വെച്ച് പ്രാർത്ഥിച്ചു “ദൈവമേ ഈ വർഷമെങ്കിലും എന്നെ രക്ഷപ്പെടുത്തണേ”.
അലാറം നിർത്താതെ അടിക്കുന്നു, ചാടി എഴുന്നേറ്റ് കുളിച്ച്, വീട് വൃത്തിയാക്കി, വിളക്കുവെച്ച് പ്രാർത്ഥിച്ചു, അതിനുശേഷം പുറത്ത് 45മിനിറ്റ് നടന്നു, പിന്നെ വേഗത്തിൽ അടുക്കളയിലേക്ക് പ്രാതലിനു പുട്ടും, മുട്ടക്കറിയും, തനിക്ക് ഏത്തപ്പഴവും മുട്ടയുടെ വെള്ളയും, നല്ല ചായയും, തൻറെ ചായയിൽ മധുരം ചേർത്തില്ല.
ഉച്ചയ്ക്ക് മീൻ കറിയും മുട്ട പൊരിച്ചതും തനിക്ക് ഒരു പിടിച്ചോറും മീൻ കറിയും, രണ്ട് ഉരുള ചോറ് വായിലേക്ക് വെച്ചപ്പോഴേക്കും പാത്രത്തിലെ ചോറ് കഴിഞ്ഞു കുറച്ചുനേരം മീനിന്റെ ചാറ് നക്കി… നക്കി… തുടച്ചിരുന്നു വിശപ്പ് മാറിയില്ല എന്ന് ഒരു തോന്നൽ.. ഡയറ്റാണ് എന്ന് മനസ്സിനെ പഠിപ്പിച്ചു.
വൈകുന്നേരവും രാത്രിയും എല്ലാം ഡയറ്റ് നോക്കി ഭക്ഷണം കഴിച്ചു.
അങ്ങനെ ഒരാഴ്ച
എഴുതി വച്ച പോലെ കാര്യങ്ങൾ നടന്നു രണ്ടാമത്തെ ആഴ്ചയിലെ ഒന്നാം ദിവസം സ്കൂളിലേക്ക് ഇറങ്ങാൻ നിന്ന ചാരുവിന്റെ മുൻപിലേക്ക് പുഷ്ക്കരൻ ചേട്ടൻ കാശ് വേണം എന്ന ആവശ്യവുമായി എത്തി, കൈയ്യിൽ കാശില്ല എന്ന് പറഞ്ഞ് തിരിച്ചയച്ചു, പേരക്കുട്ടിക്ക് മരുന്നു വാങ്ങാൻ ആണെന്ന് പറഞ്ഞിട്ട് കൂടി ചാരു കേട്ട ഭാവം വെച്ചില്ല. കാരണം മുൻകൂട്ടി എഴുതിയിരുന്നല്ലോ കൊടുക്കില്ല എന്ന്.
പോകുന്ന വഴിയിൽ വയസ്സായ ഭിക്ഷക്കാരിയെയും കണ്ടു അവരും പ്രതീക്ഷയോടെ നോക്കി, മുഖം തിരിച്ച് അവരുടെ മുൻപിലൂടെ കടന്നുപോയി. വീട്ടിൽ വന്നിട്ടും സങ്കടമായിരുന്നു, പൈസ കൊടുക്കാത്തതിന്റെ പേരിൽ.
അങ്ങനെ ദിവസങ്ങൾ കഴിയുംതോറും നാലുമണി എന്നുള്ളത് നാലരയും അഞ്ചും ഒക്കെയായി. ഡയറ്റ് ഒരു വിധം നല്ല രീതിയിൽ പോകുന്നുണ്ടെങ്കിലും മറ്റു ചില കാര്യങ്ങളിൽ ചാരു അസ്വസ്ഥയായി
എത്ര ആലോചിച്ചിട്ടും ചാരുവിന് സമാധാനം കിട്ടിയില്ല. തൻറെ പുതുവർഷ തീരുമാനങ്ങളുടെ കൂട്ടത്തിൽ ഇങ്ങനെ ഒരു തീരുമാനം വേണ്ടായിരുന്നു, ഒരു ശ്വാസത്തിന് അപ്പുറം ജീവിതമില്ലാത്ത മനുഷ്യൻ എന്തിന് അഹങ്കരിക്കുന്നു, ശ്വാസം ഒന്നു നിലച്ചാൽ തീർന്നു എല്ലാം ജീവനും, ജിവിതവും ഒക്കെ.
ചാരു എന്നുള്ള നന്ദൻറെ വിളി ചിന്തയിൽ നിന്ന് ഉണർത്തി
അല്ല മുത്താരേ എന്തുപറ്റി ആകെ വല്ലാതെ മുഖം ഒക്കെ വിളറി വെളുത്ത് ഒന്നിലും ഒരു ശ്രദ്ധയില്ലാതെ, ഞാൻ തിരിച്ച് അബുദാബിക്ക് പോകുന്നത് കൊണ്ടാണോ ?
“അതാവില്ല കാരണം എന്നറിയാം, പിന്നെ എന്താ പറയടോ ?”
“ഹേയ് ഒന്നുമില്ല നന്ദേട്ടാ നിങ്ങൾ പോകുന്നത് ഓർത്തിട്ടാ”
” ഒന്ന് പോടോ എന്നെ ചിരിപ്പിക്കാതെ “
നന്ദൻറെ മുഖത്ത് നോക്കാതെ അടുക്കളയിലേക്ക് നടന്നു, പിറകെ നന്ദനും. രാവിലെ എടുത്തുവെച്ച തൻറെ മധുരമില്ലാത്ത ചായ അവിടെ തണുത്ത് വിറച്ച് ഇരിക്കുന്നു.
“എടോ ഇത് തന്റെ ചായയല്ലേ കുടിച്ചില്ലേ?”
“ഇല്ല”അലക്ഷ്യമായി മറുപടി പറഞ്ഞു.
” എടോ നമ്മൾ എടുക്കുന്ന ഏതു തീരുമാനവും തെറ്റാണ് എന്ന് തോന്നിക്കഴിഞ്ഞാൽ തിരുത്തണം, അല്ല തിരുത്തിയെ തീരൂ, അത് എത്ര പ്രയാസമുള്ളതാണെങ്കിലും”.
“തിരുത്താൻ നാം തയ്യാറായില്ല എങ്കിൽ മരണംവരെ മനസ്സാക്ഷിക്കു മുൻപിൽ നാം ചോദ്യം ചെയ്യപ്പെടേണ്ടി വരും. പിന്നെ നീറി നീറി ജീവിക്കണം”
ദിവസങ്ങൾ പിന്നെയും കടന്നുപോയി കുട്ടികൾ ഹോസ്റ്റലിലേക്കും നന്ദൻ അബുദാബിയിലേക്കും തിരിച്ചുപോയി. അങ്ങനെ ആ വലിയ വീട്ടിൽ താൻ ഒറ്റയ്ക്കായി. തന്റെ കൂട്ടുകാരിയായ ഏകാന്തത കൂട്ടു വന്നു.
എന്തോ തിരയുന്ന സമയത്താണ് താൻ എഴുതിയ പുത്തൻ കണക്കുപുസ്തകം തന്റെ ശ്രദ്ധയിൽ പെട്ടത്. തിരച്ചിൽ നിർത്തി ആ പുസ്തകം കയ്യിലെടുത്തു, ചുമ്മാ മറിച്ചു, ഒരു പേപ്പർ അതിൽ മടക്കി വെച്ചിരിക്കുന്നു. ആകാംക്ഷയോടെ അടുത്തു നിവർത്തി. നന്ദന്റെ കൈയ്യക്ഷരം ആണല്ലോ? ഹൃദയമിടിപ്പോടെ വായിച്ചു തുടങ്ങി.
എൻറെ ചാരുവിന്,
തന്നോട് നേരിട്ട് പറയണ്ട എന്ന് വിചാരിച്ചാണ് ഇങ്ങനെ ഒരു മാർഗ്ഗം സ്വീകരിച്ചത് താൻ എന്നോട് പറയാൻ മടിച്ച കാര്യത്തെ കുറിച്ചാണ് പറയുന്നത്.
എടോ, തൻറെ തീരുമാനങ്ങളിൽ ഒന്നായിരുന്നല്ലോ പൈസ ധൂർത്തിന്റെ ഭാഗമായി വീട്ടിൽ വരുന്ന പിരിവുകാർ, സാധനങ്ങൾ വിൽക്കാൻ വരുന്നവർ, സഹായം ചോദിക്കുന്നവർ, ഒരു കാലി ചായക്ക് വേണ്ടി പ്രതീക്ഷയോടെ നമ്മുടെ മുഖത്തേക്ക് നോക്കുന്നവരെ പാടെ അവഗണിക്കൽ. ഇതു തന്നെയായിരുന്നല്ലോ തന്റെ ധർമ്മ സങ്കടത്തിന്റെ കാരണവും. താൻ ഇപ്പോൾ ആലോചിക്കുന്നുണ്ടാവും ഞാൻ എങ്ങനെ ഇത് അറിഞ്ഞു എന്ന്, അന്ന് തന്നെ കാണാൻ വന്ന പുഷ്ക്കരൻ ചേട്ടനെ ഞാൻ കണ്ടിരുന്നു, കാശും കൊടുത്തിരുന്നു. പുഷ്കരൻ ചേട്ടന് കാശ് കൊടുത്തില്ല എന്ന വേവലാതി ഇനി വേണ്ട, പിന്നെ ഈ തീരുമാനങ്ങൾ താൻ തിരുത്തണം തൻറെ മനസ്സിനെ സങ്കടപ്പെടുത്തിക്കൊണ്ട് ഒന്നും ചെയ്യേണ്ട.
നന്മയുള്ളിടത്തേ നല്ല തീരുമാനങ്ങൾ ഉണ്ടാകു. കാരുണ്യവും സഹതാപവും എല്ലാം ദൈവിക വരദാനങ്ങളാണ് അതൊന്നും നഷ്ടപ്പെടുത്തേണ്ട
തന്നെ ഓർത്ത് എനിക്ക് അഭിമാനമുണ്ട് ഒപ്പം മനസ്സുനിറഞ്ഞ സന്തോഷവും.
വായിച്ച് കണ്ണുനിറഞ്ഞുപോയി മനസ്സിലാക്കിയിരിക്കുന്നു എന്നെ എന്നെക്കാളേറേ…


1 Comment
നല്ല രചന. 👍