ബയോപ്‌സി റിപ്പോർട്ടിൽ കണ്ണോടിക്കവേ ഡോക്ടറുടെ മുഖം മങ്ങുന്നത് സുഭദ്ര വേവലാതിയോടെ നോക്കി.
കണ്ണട ഊരി മേശപ്പുറത്തേക്ക് വെച്ച് ഡോക്ടർ മുന്നോട്ടാഞ്ഞിരുന്നു.
“സീ സുമിത്ര, ഞാൻ ചേച്ചിയോട് ഒന്ന് സംസാരിക്കട്ടെ. സുമിത്ര കുറച്ചു നേരം പുറത്തേക്ക് ഇരിക്കൂ..”
കണ്ണുകൾ കൊണ്ട് മറുപടി ഒതുക്കി സുമിത്ര ഡോക്ടറുടെ മുറിക്ക് പുറത്തിറങ്ങി.
“ഡോക്ടർ..”
” കുറച്ച് കോംപ്ലിക്കറ്റെഡ് ആണ്. ഗർഭപാത്രം നീക്കം ചെയ്യണം. സെർവിക്സിലേക്കോ ചുറ്റുമുള്ള മറ്റു ഭാഗങ്ങളിലേക്കോ ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. സെർവിക്സിൽ ബാധിച്ചിട്ടുണ്ടെങ്കിൽ റാഡിക്കൽ ഹിസ്‌റ്റ്ക്ടമി വേണ്ടിവരും. വലിയ സർജറി ആണ്. എത്രയും വേഗം വേണം.”
“ഇവിടെ ചെയ്യാൻ കഴിയുമോ?”
“അറിയാമല്ലോ ഇതൊരു സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലാണ്. പ്രൈവറ്റ് ഹോസ്പിറ്റൽ ആകുമ്പോൾ ചികിത്സ ചെലവും കൂടും.”
“വേണമെങ്കിൽ ആർ സി സി യിലേക്ക് ഞാൻ റെഫറൻസ് ലെറ്റർ തരാം.”
“ഞങ്ങൾ വീട്ടിൽ പോയി, അവളുടെ ഭർത്താവിനോടും മക്കളോടും ആലോചിച്ചു വരാം.”
“ആലോചന അധികം നീളരുത്. എവിടെ ആയാലും എത്രയും നേരത്തെ ചികിത്സ ആരംഭിക്കണം.”
“ശരി ഡോക്ടർ.”
ഓങ്കോളജി വിഭാഗം എന്നെഴുതിയ കറുത്ത ബോർഡിനു താഴെ കണ്ണടച്ചിരിക്കുന്ന അനിയത്തി കാണാതെ സുഭദ്ര നിറഞ്ഞ കണ്ണുകൾ തുടച്ചു.
“സുമിത്രേ, വാ പോവാം..”
പച്ചചായം പൂശിയ പഴയ കെട്ടിടങ്ങളെ കടന്ന് ആശുപത്രി വളപ്പ് പിന്നിടുമ്പോഴും നീണ്ട സുഭദ്രയുടെ മൗനം, സുമിത്ര പിൻതുടർന്നു.
ആദ്യം വന്ന മൂന്ന് ബസുകൾ തിരക്ക് കാരണം ഒഴിവാക്കി, രണ്ടുപേരും ഓരോ നാരങ്ങാ വെള്ളം കുടിച്ച്, തമ്മിൽ പങ്കുവെക്കാത്ത, ഉള്ളിലെ വേവ് തെല്ല് ശമിപ്പിച്ചു.
അടുത്ത് വന്ന ബസിൽ, സുമിത്രയെ സൈഡ് സീറ്റിലിരുത്തി, സുഭദ്ര ആശ്വാസത്തോടെ ചാഞ്ഞിരുന്നു.
“പ്രത്യേകിച്ച് കുഴപ്പം ഒന്നുമില്ല. എന്നാലും ഒരു ചെറിയ ഓപ്പറേഷൻ വേണ്ടി വരും.”
സുഭദ്ര പതിയെ പറഞ്ഞു.
“ഉം.. ഞാനൂഹിച്ചു.”
“എന്തേ ശേഖരൻ വരാത്തെ നിന്റൊപ്പം?”
“കടയിൽ തിരക്കല്ലേ ചേച്ചി.”
“മനുവിനോ ഭാര്യയ്ക്കോ വരാരുന്നില്ലേ?”
“രണ്ടാൾക്കും ഓഫീസിൽ പോണ്ടേ?”
“ഓപ്പറേഷൻ എന്ന് പറയുമ്പോ കുറേ കാശ് വേണ്ടി വരും അല്ലെ?”
“ഉം..”
“നീയെന്താ ഇത്രയും കാലം ഡോക്ടറെ കാണാതിരുന്നേ?”
“എല്ലാം തീരാൻ പോകുവാന്നു വിചാരിച്ചു. നാല്പത് കഴിഞ്ഞപ്പോ തൊട്ടേ ഈ ദുരിതം തീരും തീരും എന്ന് വെച്ചു. ഒടുവിൽ ഇരിക്കാനും നിൽക്കാനും വയ്യാത്ത ഒഴുക്കായി. അതിങ്ങനെ ഒരു കാലക്കേട് ആകുമെന്ന് ആരറിഞ്ഞു.”
“ഗർഭാശയ മുഴയും ബ്ലീഡിങ്ങും ഇപ്പൊ സാധാരണ പോലെ ആയിട്ടുണ്ട് പെണ്ണുങ്ങൾക്ക്.. ഇതിപ്പോ അത്ര പേടിക്കാനൊന്നും ഇല്ല. നീ ടെൻഷൻ ആവണ്ട.”
“ടെൻഷനോ… എന്തിന്.. കുട്ടികളൊക്കെ വലുതായി. എന്റെ ചിറകിൻ കീഴിൽ നിന്ന് മാറി സ്വതന്ത്രരായി പറന്നു തുടങ്ങിയില്ലേ. പിന്നെന്തിനാ വേവലാതി..”
“ഓ.. മുത്തിയമ്മ വലിയ തത്വങ്ങൾ ഒക്കെ പറയുന്നല്ലോ..” സുഭദ്ര അനിയത്തിയെ കളിയാക്കി.
“ശേഖരേട്ടൻ ഉച്ചക്ക് ഉണ്ടുകാണില്ല. ചായ കുടി നേരവും തെറ്റിയല്ലോ.”
നേരം വൈകി കവലയിൽ ബസിറങ്ങുമ്പോൾ സുമിത്രയുടെ മുഖം വേവലാതിയാൽ മുങ്ങി.
“പിന്നെ നിന്റെ ശേഖരേട്ടന് ഒരു നേരം കഴിക്കാനുള്ള ആഹാരം ഈ നാട്ടിൽ കിട്ടിയില്ലേൽ അയാൾ പട്ടിണി കിടന്നോട്ടെ.”
“മൂക്കത്തു കോപമുള്ള ഭർത്താവോ കുടുംബമോ ഇല്ലാത്ത ചേച്ചിയ്ക്ക് അത് പറയാം..”
“ഓ അങ്ങനെ ഒന്ന് എനിക്ക് വേണ്ടായേ..”
“ഒരു കണക്കിന് നീയാ ചേച്ചി ഭാഗ്യവതി.. എന്തൊക്കെ ചെയ്താലും തൃപ്തിയില്ലാത്തവരെ ഒന്നും സഹിക്കണ്ടല്ലോ. കൂടെയുള്ളത് ഒരു മനുഷ്യനാണ് എന്നൊരു പരിഗണന പോലും ഇല്ലെങ്കിൽ ജീവിതമിങ്ങനെ വെറുതെ..”
“മിണ്ടാതിരിക്ക് സുമിത്രേ..”
വീട്ടിലേക്കുള്ള ഒതുക്കുകല്ലുകൾ കയറുമ്പോഴേ കണ്ടു, മോനും മരുമകളും ജോലി കഴിഞ്ഞ് എത്തിയിട്ടുണ്ട്.
“ആഹാ അനിയത്തിയും ചേട്ടത്തിയും കറങ്ങാൻ പോയിട്ട് വരുന്നേയുള്ളൂ..” മോന്റെയാണ് ചോദ്യം.
“”ഡോക്ടറെ കണ്ട് ഇറങ്ങാൻ വൈകി.. ബസ് കിട്ടാനും വൈകി. ഞാൻ ചായ ഇടാം മോനെ..”
മോന്റെ സംസാരത്തിൽ വല്ലായ്മ തോന്നി എങ്കിലും സുഭദ്ര മിണ്ടിയില്ല.
“അവന് അറിയില്ലാരുന്നോ നമ്മൾ ഹോസ്പിറ്റലിൽ പോയ കാര്യം?”
“പറഞ്ഞതാ.. മറന്നു കാണും..”
“ഉം..”
രാത്രിയായി.
ശേഖരൻ തമ്പി കട പൂട്ടി വന്നു. ഇടയ്ക്കെപ്പോഴോ പുറത്ത് പോയ മകൻ തിരിച്ചു വന്നു. അത്താഴം കഴിച്ചു. ശേഖരൻ തമ്പി ടി വി ചർച്ചയിലേക്കും മകൻ മൊബൈലിലേക്കും മുഖം പൂഴ്ത്തി. മരുമകൾ ഏതോ വനിത മാഗസിനിൽ കണ്ണുടക്കി ഇരിപ്പുണ്ട്. സുമിത്ര അടുക്കള വൃത്തിയാക്കി, ഉത്തമ വീട്ടമ്മയുടെ അന്നത്തെ ദിവസം പൂർത്തിയാക്കി. എല്ലാം പതിവുപോലെ. അതിസാധാരണം!
സുഭദ്ര ഓർത്തു. തനിക്ക് മാത്രമാണ് വേവലാതി. തന്റെ ഉള്ളിലാണ് വേവ് പെരുകുന്നത്.
“സുമിത്രേ, ചികിത്സ എത്രയും വേഗത്തിൽ തുടങ്ങണം. അസുഖം കണ്ടെത്തിയാൽ പിന്നെ നമ്മളായിട്ട് വൈകാൻ പാടില്ല. നീ എഴുന്നേറ്റു വാ, ശേഖരനോടും മനുവിനോടും ഞാൻ പറയാം.”
“എല്ലാം അങ്ങനെ എടുപിടീന്ന് ചെയ്യാൻ പറ്റുമോ? എത്രയും നേരത്തെ തുടങ്ങി എന്ന് കരുതി ചിരംജീവിയൊന്നും ആകില്ലല്ലോ..”
ചുവരിനോട് ചേർത്തിട്ട കട്ടിലിൽ ഇരുന്നു മുടി പിന്നിക്കെട്ടുന്ന അനിയത്തിയുടെ മുഖത്തേക്ക് സുഭദ്ര ഉറ്റുനോക്കി.
നിസ്സഹായതയാണോ നിസ്സംഗതയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഭാവം..
തന്നെക്കാൾ ആറു മിനിറ്റ് ഇളപ്പമാണ്. പെട്ടെന്ന് വാർദ്ധക്യം ബാധിച്ച് തുടങ്ങിയോ? നാൽപതിയെട്ട് വയസ്സിൽ വൃദ്ധയായോ ഇവൾ?
“ആഹാ അനിയത്തിയും ചേട്ടത്തിയും കൊച്ച് വർത്താനം പറഞ്ഞിരിപ്പാണോ?”
മുറിയിലേക്ക് കയറിവന്ന മോന്റെയായിരുന്നു ചോദ്യം.
“മനു, മോനെ ഒരു ഓപ്പറേഷൻ വേണ്ടി വരുമെന്നാ ഡോക്ടർ പറഞ്ഞത്. അത് എത്രയും വേഗത്തിൽ ചെയ്യണം. ഇപ്പൊ തന്നെ ഒത്തിരി വൈകി. നീ അച്ഛനോട് കൂടി പറയ്.”
“അതിപ്പോ ആന്റി അച്ഛൻ ഒന്നും പറഞ്ഞില്ല ഇതുവരെ. അച്ഛൻ ആലോചിച്ചു പറയട്ടെ..”
“എന്താ എല്ലാരും കൂടി ഒരു ഗൂഢാലോചന?” മുറിയിലേക്ക് വന്ന ശേഖരൻ തമ്പിയുടേത് ആയിരുന്നു ചോദ്യം.
“അമ്മയുടെ ട്രീറ്റ്മെന്റിനെ പറ്റി ആന്റി പറയുവാരുന്നു.”
“എത്രയും വേഗത്തിൽ ട്രീറ്റ്മെന്റ് തുടങ്ങിയാൽ ഫലം കൂടുതൽ ആയിരിക്കും. യുട്രസ് മുഴകളുടെ ബുദ്ധിമുട്ട് ഇത്രയും കാലം അവൾ അനുഭവിച്ചില്ലേ. നേരത്തെ ചികിത്സ നടത്തിയിരുന്നേൽ ഇത്രയും വഷളാകില്ലാരുന്നു.”
“ഇവൾ തന്നെയാ ഇത്രയും വഷളാക്കിയത്. എന്തെങ്കിലും ഉണ്ടെങ്കിൽ വായ തുറന്നു പറഞ്ഞാലല്ലേ മറ്റുള്ളവർ അറിയൂ.”
“ഇനിയിപ്പോ അതുമിതും പറഞ്ഞിട്ടെന്താ കാര്യം.. ആർ സി സി യിലേക്ക് റെഫർ ചെയ്യാന്നു പറഞ്ഞു ഡോക്ടർ. നാളെയെങ്കിൽ നാളെ പോകാൻ നോക്കാം.”
“ചേട്ടത്തി എന്താ പറഞ്ഞു വരുന്നത്? ഇനിയിപ്പോ ഇതും കൊണ്ട് നടന്നു ചികിത്സിക്കാനാണോ ഉദ്ദേശം?”
ഒരു നടുക്കം സുഭദ്രയുടെ നട്ടെല്ലിലൂടെ പാഞ്ഞു.
സുഭദ്രയുടെ പകച്ച മിഴികൾ നേരിടാനാവാതെ സുമിത്രയുടെ മുഖം വിളറി താണു.
“പിള്ളേരെ ഒക്കെ ഒരു കരയടുപ്പിച്ച് ഒന്ന് നടു നിവർത്തുന്നെ ഉള്ളൂ. അതിന്റെടെൽ ഇനി ഇതും കൂടി.. മരുന്ന് കഴിച്ചോണ്ടിരുന്നാൽ പോരെ? ആശ്വാസം കിട്ടില്ലേ?”
“പിന്നെന്തേ ശേഖരന് ബ്ലോക്ക് വന്നപ്പോ ആഞ്ജിയോപ്ലാസ്റ്റി ചെയ്തത്. മരുന്ന് കഴിച്ചാൽ പോരായിരുന്നോ?”
“അതിപ്പോ.. അത് പോലാണോ ഇത്? കാൻസറിന് ചികിത്സ ചെയ്തു ആരെങ്കിലും രക്ഷപെട്ട ചരിത്രം ഉണ്ടോ?
“അതൊക്കെ പണ്ടായിരുന്നു.. ഇപ്പൊ ചികിത്സ ഒക്കെ പുരോഗമിച്ചില്ലേ?’
“ആ ആർക്കറിയാം. എന്തായാലും ഞാനൊന്ന് ആലോചിക്കട്ടെ.”
“നിങ്ങൾ ആലോചിച്ചു എന്ത് തീരുമാനിച്ചാലും നാളെ രാവിലെ ഞാൻ ഇവളെ കൊണ്ട് പോകും. എന്റെ കൂടപ്പിറപ്പാണ്. എനിക്ക് വേണം..” ക്ഷോഭമടക്കി സുഭദ്ര പറഞ്ഞു.
“എന്റെ ചേച്ചി, എന്തിനാ ഇത്രയും സംസാരം.. നമുക്ക് അത് ആലോചിച്ചു ചെയ്യാം.. ജോലി ചെയ്തു മുഷിഞ്ഞു വന്നവരല്ലേ.. അവരൊക്കെ പോയി ഉറങ്ങട്ടെ..” സുമിത്രയുടെ നേർത്ത സ്വരത്തിന് നേരെ സുഭദ്ര ആശയറ്റിരുന്നു.
ഒരേ വിശുദ്ധപാത്രത്തിന് രണ്ട് വിധത്തിൽ അവകാശികളായ പുരുഷൻമാരാൽ ഉപേക്ഷിക്കപ്പെട്ടവളെ നോക്കവേ സുഭദ്രയുടെ മിഴികൾ നിറഞ്ഞു തുടങ്ങി.
പരസ്പരം മറച്ചു പിടിക്കാൻ വെമ്പുന്ന സത്യത്തെ… അതിൻ മാറിൽ പെറ്റു പെരുകുന്ന ദുഃഖത്തെ ഇരുട്ടിലൊളിപ്പിക്കാനായ് അവർ മുറിയിലെ വെളിച്ചം കെടുത്തി.
ഇരുട്ടിൽ, നിറഞ്ഞൊഴുകുന്ന മിഴികൾ പരസ്പരം തുടക്കാൻ അവരിരുവരും ആഗ്രഹിച്ചു.
“സുമിത്രേ…” സുഭദ്ര പതിയെ വിളിച്ചു.
മറുപടിയില്ല. ഏതാനും നിമിഷം കൂടി സുഭദ്ര മറുപടിയ്ക്കായ് കാത്തു.
സുഭദ്ര എഴുന്നേറ്റ് അനിയത്തിയുടെ കിടക്കയിൽ, അവളോട് ചേർന്ന് കിടന്നു.
ഇടതുകൈ കൊണ്ട് സുമിത്രയുടെ വയറിലൂടെ ചുറ്റിപ്പിടിച്ചു.
“ചേച്ചി, ഞാൻ മരിച്ചു പോകുമോ?” വെളുത്ത പെറ്റിക്കോട്ടിന്റെ പിറകിൽ പടർന്ന രക്തപ്പാടുകൾ കാണിച്ചു കരയുന്ന പന്ത്രണ്ടു വയസ്സുകാരിയാണ് ഉടലോട് ചേർന്ന് കിടക്കുന്നതെന്ന് തോന്നി സുഭദ്രയ്ക്ക്.
അനിയത്തിയുടെ വിറകൊള്ളുന്ന ഉടലിനെ മുറുകെ.. മുറുകെ ചേർത്ത് പിടിച്ച്, മുടിയിൽ അമർത്തി ചുംബിച്ച്, സുഭദ്ര പറഞ്ഞു.. കുഞ്ഞീ.. മോളെ.. നീ ധൈര്യമായിരിയ്ക്ക്… ഞാനുണ്ട്.. ഞാനുണ്ട്.. നിന്റെ കൂടെ… ജീവനുള്ള കാലം… എനിക്ക് വേണം നിന്നെ… ”
ഒരിക്കൽക്കൂടി, അമ്മയുടെ ഗർഭപാത്രത്തിലെന്ന പോലെ, വേർപെടാൻ മടിച്ച്, ശേഷിച്ച നരച്ച രാത്രിയുടെ മാറിൽ അവർ പുണർന്നുറങ്ങി..
#ഞാനുണ്ട് കൂടെ
ചിത്രം കടപ്പാട് :ഗൂഗിൾ


18 Comments
ബന്ധങ്ങളുടെ അകലവും അടുപ്പവും നന്നായി പ്രതിഫലിപ്പിക്കുന്ന കഥ….. ഹൃദയം തൊടുന്ന എഴുത്ത്👍❤️
Pingback: ബ്ലോഗ് മത്സര വിജയികൾ-2025 - By Editorial Team - കൂട്ടക്ഷരങ്ങൾ
വിഷയത്തിന്റെ ആത്മാവിൽ തൊട്ട് നന്നായി മെനഞ്ഞെടുത്ത കഥ 👌👌👌👌
മനോഹരം.തീവ്രമായ ആഴത്തിൽ പതിഞ്ഞ എഴുത്ത്
മനോഹരം 👌
നല്ല കഥ
അർത്ഥവത്തായി പല വാചകങ്ങളും വിളക്കിചേർത്തിരിക്കുന്നത് മനോഹരം
ഹൃദയസ്പർശിയായ കഥ👍🌹
ഷീബ , കണ്ണ് നിറഞ്ഞു. 😭
നന്നായി എഴുതി.
ഹൃദയ സ്പർശിയായ കഥ
വളരെ നന്നായിട്ടുണ്ട്… പെണ്ണുങ്ങളിൽ ഒരുപാട് പേർക്ക് നേരിടേണ്ടി വരുന്ന അവഗണന… സ്നേഹശൂന്യത…
നോവ്… 😥😥
ഇപ്പോഴാണുവായിച്ചത്. മിക്കവയും വായിച്ചിരുന്നു. ഇതെങ്ങനെ വിട്ടുപോയെന്നറിയില്ല.
എന്താ പറയേണ്ടത്. ഹൃദയം നൊന്തു പോയി.
അഭിനന്ദനങ്ങൾ ഷീബാ❤️🌹👌
പറയാൻ വാക്കുകളില്ല… 👍😍♥️
നല്ല കഥ
അർത്ഥവത്തായി പല വാചകങ്ങളും വിളക്കിചേർത്തിരിക്കുന്നത് മനോഹരം
ഉഗ്രൻ കഥ 👌
വളരെ നന്നായിട്ടുണ്ട്. ഹൃദയത്തിൽ തട്ടുന്ന എഴുത്ത്. വിശുദ്ധ പാത്രത്തിന്…. എന്ന് തുടങ്ങുന്ന വരികളിൽ എന്റെ മനസ്സും വായനയും തെല്ല് നേരം തങ്ങി നിന്നു. ഉടൽപാതി എന്ന തലക്കെട്ട് മനോഹരം.👍🏻👌🏻 സുമിത്രയെയും സുഭദ്രയെയും നേരിൽ കാണുന്ന പോലെ ആയിരുന്നു വായിക്കുമ്പോൾ.. 👌🏻👌🏻👌🏻👌🏻😍😍👍🏻
❤️❤️❤️❤️