ഞാൻ നിറം മങ്ങിയ കോട്ടൺ സാരികൾ ഉപേക്ഷിച്ചു. പുതിയ തരം ഫാഷൻ വസ്ത്രങ്ങൾ എൻ്റെ വാർഡ് റോബിൽ സ്ഥാനം പിടിച്ചു. നര കയറാൻ തുടങ്ങിയ മുടിയിഴകളിൽ ചായം തേച്ചു കറുപ്പിച്ചു. ഇളം ചുവപ്പുള്ള ചുണ്ടുകളിൽ കടും നിറങ്ങൾ പുരട്ടി ചുവപ്പിച്ചു. പ്രണവിൻെറയും അനുപമയുടെയും വീട്ടിൽ പുഷ്പിച്ചു തുടങ്ങിയ ഞങ്ങളുടെ പ്രണയകഥ ഞാൻ അനുപമയിൽ നിന്ന് പോലും മറച്ചു വച്ചു.
എത്ര മറച്ചു വച്ചിട്ടും എൻ്റെ മാറ്റം എല്ലാവരും ശ്രദ്ധിച്ചു. പ്രായം പെട്ടെന്ന് കുറഞ്ഞത് പോലെ, ഞാൻ കൂടുതൽ സുന്ദരിയായത് പോലെ തോന്നിച്ചു. ഞാൻ ഓഫിസിലും വീട്ടിലും എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടു. എല്ലാവരും അതിനെക്കുറിച്ച് എന്നോട് അന്വേഷിക്കുകയും ചെയ്തു. എന്റെ സ്വപ്‌നങ്ങൾ പരമ രഹസ്യമായി വയ്ക്കാൻ ശ്രമിച്ചിരുന്നു. സ്വകാര്യമായ എൻ്റെ സന്തോഷങ്ങൾ എന്നെ ആനന്ദിപ്പിക്കുകയും ചെയ്തു.
ആയിടെയാണ് ഓഫിസിൽ സൂക്ഷിച്ചിരുന്ന എന്റെ സ്വകാര്യ ഡയറിയിൽ പുരണ്ട രക്തക്കറ ഞാൻ ശ്രദ്ധിക്കുന്നത്. എല്ലാവരും ഓഫീസിൽ നിന്ന് പോകുമ്പോൾ മാത്രം വളരെ പ്രധാനപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തി, എൻ്റെ സ്വകാര്യ അലമാരയിൽ സൂക്ഷിക്കുന്ന ഡയറിയിൽ പതിഞ്ഞ രക്തത്തിൽ മുങ്ങിയ വിരലടയാളം. അലമാരയുടെ ലോക്കിൽ തട്ടി മുറിഞ്ഞ കൈവിരലുകൾ ആരുടേതാകാം? എല്ലാവരെയും ഞാൻ ഒരാഴ്ച നിരീക്ഷിച്ചു, ആരുടെയും വിരലുകളിൽ ഒരു മുറിവോ പാടോ എനിക്ക് കാണാൻ സാധിച്ചില്ല.
പിന്നീട് വീടിന്റെ ജനാല ഗ്ലാസിൽ പതിഞ്ഞ നിഴൽ, വീടിന് പുറത്ത് നിന്നും കേട്ട കരിയിലയുടെ കലപില ശബ്ദം. എന്തോ ആപത്തു വീണ്ടും വരുന്നുണ്ടെന്ന് എനിക്ക് തോന്നി. ചുറ്റും ശ്രദ്ധിക്കാൻ തുടങ്ങി. ഓഫിസും വീടും ആരുടെയോ നിരീക്ഷണത്തിലാണ്. ആരോ സദാസമയം എന്നെ പിന്തുടരുന്ന പോലെ ഒരു തോന്നൽ.
ഭൂതകാലത്തിലെ നഷ്ടങ്ങൾ, സങ്കടങ്ങൾ അതൊക്കെ പൂർവ ശക്തിയോടെ ഓർമ്മയിൽ തിരികെയെത്തി. ഭൂതകാലത്തിലെ ഓർമ്മകൾ അലട്ടാൻ തുടങ്ങി. ഇനി എന്താണ് തനിക്കു നഷ്ടപെടാനുള്ളത്. ? തന്റെ പ്രാണന്റെ പ്രാണനായ ആര്യനാണിനി ബാക്കിയുള്ളത്. എന്നേക്കാൾ ആറുവയസ്സിനിളപ്പമുള്ള, കുഞ്ഞുങ്ങളുടെ ഹൃദയമുള്ള ആ ചെറുപ്പക്കാരൻ. അവനൊന്നും സംഭവിയ്ക്കാൻ പാടില്ല. അവന്റെ ജീവന് ആപത്തുണ്ടാകാൻ പാടില്ല. എനിക്കവനെ വേണം. അവനെ സംരക്ഷിക്കണം.
ഓഫീസിൽ ആകെ വിശ്വാസിക്കാൻ കഴിയുന്നത് രാഹുലിനെയാണ്, ജൂനിയർ വക്കീൽ. ചില കേസുകളിൽ അവൻ എനിക്ക് ചെയ്യുന്ന സഹായങ്ങൾ നിസാരമല്ല. കേസിന്റെ ആധികാരികത അന്വേഷിക്കാൻ അവനെയാണ് സാധാരണ ഏല്പിക്കാറുള്ളത്. ഏതൊരു കേസിന്റെയും ഭൂതവും ഭാവിയും അവന്റെ കൈകളിൽ ഭദ്രമാണ്. ചിലതൊക്കെ കണ്ടു പിടിക്കാൻ അവൻ വളഞ്ഞ വഴികൾ സ്വീകരിയ്ക്കാറുണ്ട്. രാഹുൽ പലപ്പോഴും സ്വകാര്യ രഹസ്യാന്വേഷകനായ ഏജൻറ് പി ബി യെ പോലെയുള്ളവരെ സമീപിക്കാറുണ്ട്. സ്വകാര്യ രഹസ്യാന്വേഷകരുടെ നേതാവാണ് ഏജൻ്റ് പി ബി, ഒരു ഗ്യാങ്സ്റ്റർ.
രാഹുലാണ് ഏജൻറ് പി ബി യെക്കുറിച്ച് എന്നോട് പറയുന്നത്. വളരെ ആലോചിച്ച ശേഷമാണ്, രാഹുൽ പോലുമറിയാതെ, രഹസ്യ സിമ്മുപയോഗിച്ചു പി ബി യെ വിളിയ്ക്കുന്നത്. അതിനായി ഓൺലൈനിലൂടെ ഒരു കീ പാഡ് ഫോൺ വാങ്ങി വച്ചിരുന്നു.
വീടിനു പുതിയ നാഥനായി മാത്യു വന്ന കാലം മുതൽ എനിക്ക് എല്ലാവരേയും സംശയമായി. അമ്മയിലും എന്നിലും പിന്നെ പിന്നെ അച്ഛന്റെ വക്കീൽ ഓഫീസിലും അയാൾ അധികാരം കാണിയ്ക്കാൻ തുടങ്ങിയതോടെ ഞാനയാളെ വെറുത്തു.. അമ്മയുടെ പുതിയ ഭർത്താവിനെ ഒരു ശത്രുവായി മാത്രമേ എനിക്ക് കാണാൻ കഴിഞ്ഞിരുന്നുള്ളു. അയാളോടുള്ള ദേഷ്യം എനിക്ക് കൂടുതൽ പഠിയ്ക്കാനുള്ള പ്രചോദനമായി മാറി.
എൻ്റെ പതിനാറാം വയസ്സിലാണ് എനിക്ക് അച്ഛനെ നഷ്ടമായത്. അഡ്വക്കേറ്റ് ബ്രഹ്മദത്തൻ വളരെ സീനിയർ ആയൊരു വക്കീലും നീതിമാനായ ഒരു മനുഷ്യനുമായിരുന്നു. സ്വന്തം പിതാവിനാൽ ലഭിച്ച വക്കീൽ പാരമ്പര്യത്തിൽ അദ്ദേഹം വല്ലാതെ അഭിമാനിച്ചിരുന്നു. സ്വന്തം പിതാവ് ലോകപര്യടത്തിനു ഇറങ്ങി തിരിച്ചപ്പോൾ അനാഥനായ എൻ്റയച്ഛൻ അമ്മാവന്മാരുടെ കാരുണ്യത്താലാണ് വക്കീൽ പഠനം പൂർത്തിയാക്കിയത്. സ്വപ്രയത്നത്താലും സുഹൃത്തുക്കളുടെ സഹായ ഫലമായും അദ്ദേഹം അറിയപ്പെടുന്ന ഒരു വക്കീലായി മാറി.
അമ്മയുടെ കുടുംബം മരുമക്കത്തായം പിന്തുടർന്ന ഒരു നായർ കുടുംബമായിരുന്നു. അമ്മാവന്മാരാണ് പ്രൊഫസർ മാലതിയെന്ന സുന്ദരിയായ സ്ത്രീയെ ബ്രഹ്മദത്തന് വധുവായി കണ്ടെത്തിയത്. കൂടെ പഠിച്ച ഒരു നസ്രാണി പയ്യന്റെ കൂടെ പതിനേഴാം വയസ്സിൽ ഒളിച്ചോടി പോയവളെന്ന അപകീർത്തി സമ്പാദിച്ച പെൺകുട്ടി. തന്നെക്കാൾ പ്രായത്തിനു വളരെ ഇളയതായ, ബിരുദധാരിയായ മാലതിയെ തുടർന്ന് പഠിപ്പിച്ചതും നഗരത്തിലെ മാനേജ്‌മെന്റ് കോളേജിൽ ജോലി വാങ്ങി നൽകിയതും ബ്രഹ്മദത്തനായിരുന്നു. അദ്ദേഹത്തിന് മാലതിയോട് വാത്സല്യം കലർന്ന ഇഷ്ടമായിരുന്നു.
പക്ഷെ ബ്രഹ്മദത്തന്റെ കൂടെയുള്ള ആഡംബരമായ ജീവിതവും കോളേജിലെ ഉയർന്ന ജോലിയും അമ്മയെ അടിമുടി മാറ്റി കളഞ്ഞു. മദ്ധ്യ വയസ്കനായ ഭർത്താവു തനിക്കു അനുരൂപനല്ലെന്നു അമ്മയ്ക്കു തോന്നി തുടങ്ങിയിരുന്നു. ഭർത്താവും കുഞ്ഞും ഒരു ശല്യമായി അമ്മയ്ക്ക് തോന്നി. എൻ്റെ കാര്യം പോലും അമ്മ മറന്നത് പോലെ നടന്നു.
വീട്ടിൽ കലഹം പതിവായി. പലപ്പോഴും അമ്മ സുഹൃത്തുക്കൾക്കൊപ്പം ഹോസ്റ്റലിൽ താമസമായി. അമ്മയുടെ വീട്ടുകാരുടെ മധ്യസ്ഥതയോടെ ഒടുവിൽ അമ്മ വീട്ടിലേയ്ക്കു തിരികെ വന്നു. അഡ്വക്കേറ്റ് ബ്രഹ്മദത്തന്റെ വ്യക്തി പ്രഭാവവും സ്വാധീനവും മൂലം അമ്മയ്ക്കു കീഴടങ്ങേണ്ടി വന്നു. സ്വന്തം വീട്ടുകാരും കോളേജ് മാനേജ്മെന്റും വരെ അമ്മയെ തള്ളി പറയാൻ സന്നദ്ധരായി.
ഒന്നിച്ചെങ്കിലും അവർ പഴയ പോലെ സ്നേഹത്തോടെ കഴിഞ്ഞില്ല. അതിനാൽ എൻ്റെ ബാല്യകാലം സങ്കടകരമായിരുന്നു. ധാരാളം സ്വത്തും പ്രശസ്തരായ മാതാപിതാക്കളും അകമ്പടിയായി അണിനിരന്ന ജോലിക്കാരുമൊന്നും എൻ്റെ സങ്കടങ്ങൾ കണ്ടില്ല, അറിഞ്ഞില്ല. കുഞ്ഞു ദേവിയെ ആരും മനസിലാക്കിയില്ല, ആരും പരിഗണിച്ചില്ല. സ്നേഹമെന്തെന്നറിയാതെ, എല്ലാവരോടും ഒരു തരം പ്രതികാരത്തോടെ നാലു ചുവരിനുള്ളിൽ ഞാൻ വളർന്നു വന്നു.
സ്കൂളിലും എനിക്ക് നല്ല സുഹൃത്തുക്കളുണ്ടായിരുന്നില്ല. കാണുന്ന എല്ലാവരോടും ഞാൻ തർക്കിച്ചു, വഴക്കുണ്ടാക്കി. വീട്ടിലെ ജോലിക്കാർ, ഡ്രൈവർമാർ, ക്ലാസ്സിലെ സഹപാഠികൾ എന്ന് വേണ്ട അദ്ധ്യാപകരോടും വഴക്കുണ്ടാക്കി.
ലോകത്തോട് പൊരുതാൻ, അച്ഛനെക്കാൾ ഒരു മികച്ച വക്കീലാകാൻ അവസാനം ഞാൻ തീരുമാനമെടുത്തു. ആരും കാണാതെ അച്ഛന്റെ വക്കീൽ ഗൗണണിഞ്ഞ് കണ്ണാടിയുടെ മുന്നിൽ നിന്ന് ഞാൻ അഭിനയിച്ചു. അതൊക്കെ അച്ഛനും അച്ഛന്റെ ഗുമസ്ഥനായ മാധവൻ മാമനും കണ്ടിരുന്നു. തന്നോട് തെറ്റ് ചെയ്യുന്ന ഓരോരുത്തരെയായി തൂക്കി കൊല്ലാൻ കൊച്ചു ദേവി ആഗ്രഹിച്ചിരുന്നു.
അച്ഛനെ എനിക്കിഷ്ടമായിരുന്നു, അമ്മയെ പേടിയും. അനുസരണക്കേട് കാണിക്കുമ്പോൾ പട്ടിണിക്കിട്ടു മുറിയിലെന്നെ പൂട്ടിയിടുമായിരുന്നു അമ്മ. അങ്ങനെ അച്ഛനോടുള്ള അമ്മയുടെ വൈരാഗ്യം അമ്മ എന്നോട് തീർത്തു. അച്ഛൻ മിക്കവാറും ജോലി തിരക്കിലാകും. അമ്മയുടെ ശിക്ഷണ രീതികളൊന്നും അച്ഛനറിഞ്ഞതേയില്ല.
എൻ്റെ തെറ്റുകൾക്ക് അച്ഛൻ്റെ ശിക്ഷ സ്നേഹത്തോടെയുള്ള ശാസനയായിരുന്നു. ശാസിച്ചു ഭക്ഷണം വാരി തരുമായിരുന്നു, ഉമ്മ തന്ന്, പാട്ട് പാടി ഉറക്കുമായിരുന്നു.
മാധവൻ മാമനു മാത്രം എൻ്റെ വിഷമം മനസിലാകുമായിരുന്നു. ആരുമറിയാതെ എൻ്റെ സുഖ സൗകര്യങ്ങൾ മാമൻ അന്വേഷിച്ചു വന്നിരുന്നു. പഠിച്ച ഓരോ ക്ലാസ്സിലും ഞാൻ മറ്റുള്ളവരേക്കാൾ മുന്നിലായിരുന്നു. വക്കീൽ പരീക്ഷ പാസ്സായി അച്ഛന്റെ ഓഫിസിൽ ജോലിക്കു കയറിയ ദിവസം ഞാൻ ആദ്യം നമസ്കരിച്ചതും അനുഗ്രഹം വാങ്ങിയതും മാധവൻ മാമനിൽ നിന്നായിരുന്നു. മാമനിൽ നിന്നും അനുഗ്രഹം വാങ്ങുമ്പോൾ അമ്മയുടെ വിവർണ്ണമായ മുഖം ഞാൻ ശ്രദ്ധിച്ചിരുന്നു.
അന്ന് മുതൽ തുടങ്ങിയതാണ് മാത്യുവിന് മാധവൻ മാമനോടുള്ള വിരോധം. പക്ഷെ അതൊന്നും ഞാൻ വക വച്ചതേയില്ല. എന്നും മാമനേയും കുടുംബത്തേയും പ്രത്യേകം പരിഗണിച്ചിരുന്നു. അച്ഛനോടുള്ള സ്നേഹവും ബഹുമാനവും ആ പാവം മനുഷ്യൻ എനിക്കും നൽകി. എൻ്റെ നിർദേശ പ്രകാരമാണ് മാമൻ തൻ്റെ ഏക മകനായ രാഹുലിനെ എൽ എൽ ബിയ്ക്ക് പഠിയ്ക്കാൻ അയച്ചതും പിന്നീട് എൻ്റെ ജൂനിയർ വക്കീലായി പ്രാക്ടീസ് ചെയ്യിപ്പിക്കുന്നതും. മാധവൻ മാമൻ്റെ ആഗ്രഹ പ്രകാരം മജിസ്‌ട്രേറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയാണ് രാഹുലിപ്പോൾ. അവനെ ഒരു മജിസ്‌ട്രേറ്റ് ആയി കാണുകയെന്നത് എന്റെ ആഗ്രഹം കൂടിയാണ്.
തന്റെ കുടുംബത്തിന് അച്ഛൻ ചെയ്ത സഹായത്തിൽ വളരെയധികം നന്ദിയുള്ളവനായിരുന്നു രാഹുൽ. ദേവിയെ അവൻ സ്വന്തം സഹോദരിയെ പോലെ കണക്കാക്കി. എല്ലാ കേസുകളും ഞാൻ അവനുമായി ഡിസ്‌ക്‌സ് ചെയ്തിരുന്നു. ഒന്നിച്ചിരുന്നു എടുക്കുന്ന പല കണ്ടെത്തലും തീരുമാനങ്ങളും എന്നെ കോടതിയിൽ പലതവണ സഹായിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് രാഹുൽ എൻ്റെ സ്വകാര്യ രഹസ്യാനേഷകനാകുന്നത്
പ്രായം നാൽപതു കഴിഞ്ഞെങ്കിലും, നഗരത്തിലെ അറിയപ്പെടുന്നൊരു വക്കീലായെങ്കിലും ഇപ്പോഴും എൻ്റെ ജീവിതം അമ്മയുടെ നിയന്ത്രണത്തിലാണ്. അമ്മയുടെ കാമുകൻ മാത്യു കൂടി ജീവിതത്തിലേയ്ക്ക് വന്നതോടെ അമ്മയുടെ ജീവിതം അയാളുടെ നിയന്ത്രണത്തിലായി. കുടുംബത്തിന്റെ കടിഞ്ഞാൺ അയാളേറ്റെടുത്തു കഴിഞ്ഞിരുന്നു.
വീട്ടിലും ഓഫീസിലും എല്ലാ കാര്യങ്ങളിലും അമ്മയും അയാളും ഇടപെടും. അവരുടെ കണ്ണ് വെട്ടിച്ചു സുഹൃത്തുക്കളൊന്നിച്ചു പുറത്തു പോകാൻ കൂടി പറ്റില്ല. ഒരു പ്രധാനപ്പെട്ട തീരുമാനമെടുക്കാൻ പറ്റാത്ത അവസ്ഥ. ഒന്ന് സഹായിക്കാനോ സങ്കടം പറയാനോ ആരുമില്ലാത്ത അവസ്ഥയിലാണ് രാഹുലിന്റെ സാമീപ്യം രക്ഷയായത്.
എൻ്റെ ആദ്യ ഭർത്താവ് ഡോക്ടർ കൈലാസനാഥനായിരുന്നു. ഒന്നാം ക്ലാസ്സു മുതൽ ഒന്നിച്ചായിരുന്നു ഞാനും കൈലാസനും പഠിച്ചത്. പിന്നീട് ഒരേ കോളേജിൽ പ്രീഡിഗ്രിക്കു ചേർന്നു. ഞാൻ തേർഡ് ഗ്രൂപ്പെടുത്ത് ഹ്യുമാനിറ്റീസ് പഠിച്ചപ്പോൾ കൈലാസൻ സെക്കന്റ് ഗ്രൂപ്പ് എടുത്ത് മെഡിക്കൽ എൻട്രൻസിന് തയ്യാറാക്കുകയായിരുന്നു. രണ്ടു വ്യത്യസ്ത ക്ലാസ്സുകളിൽ ആയിരുന്നെങ്കിലും സെക്കന്റ് ലാംഗ്വേജ്- ഹിന്ദി പീരീഡ് ഞങ്ങൾ ഒന്നിച്ചു. ഒരേ ക്ലാസ് റൂമിൽ ഇരുന്നു ഞങ്ങൾ കബീറിന്റെ ഈരടികൾ പഠിച്ചു.
രണ്ടു പേരുടെയും മനസ്സിൽ ഒരേ പോലെ തോന്നി തുടങ്ങിയ ഇഷ്ടം പിന്നീട് പ്രണയത്തിലേക്ക് വളരുകയായിരുന്നു. കൗമാര പ്രണയത്തെ മനസിലടക്കി പിടിച്ചു രണ്ടു പേരും പഠനമെന്ന ലക്ഷ്യ സാക്ഷാത്കാരത്തിനായി ശ്രമിച്ചു. പരസ്പരം അവഗണിക്കാൻ ശ്രമിച്ചുവെങ്കിലും സെക്കന്റ് ലാംഗ്വേജ് ക്ലാസ് എന്നും ഞങ്ങളെ ഒന്നിപ്പിച്ചു.
കൈലാസന് അമ്മ മാത്രമേയുള്ളു. ഒരു പാരലൽ കോളേജ് നടത്തുന്ന അമ്മയുടെ ആഗ്രഹമാണ് അവനൊരു ഡോക്ടറാകണമെന്ന്. അമ്മയ്ക്ക് വേണ്ടി അവൻ തന്റെ ഇഷ്ടങ്ങളൊക്കെ മാറ്റി വച്ച് നല്ലൊരു ഡോക്ടറാവാനുള്ള ലക്ഷ്യത്തിലാണ്. ഫൈനൽ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ സമയമായിരിക്കുന്നു. അതിനിടയിൽ പ്രണയം ലക്ഷ്യത്തിൽ നിന്നും അവനെ പിന്തിരിപ്പിക്കാൻ തുടങ്ങിയപ്പോൾ അവനെന്നോട് ഗുഡ് ബൈ പറഞ്ഞു. ഒരു കരച്ചിലോടു കൂടി ഞാനവനു യാത്ര മൊഴി ചൊല്ലി.
പിന്നീട് കുറെ വർഷങ്ങൾ ഞാനവനെ കണ്ടതേയില്ല. ചില സുഹൃത്തുക്കൾ വഴി അവന്റെ വിവരങ്ങൾ അറിഞ്ഞു കൊണ്ടേയിരുന്നു. തിരക്കി കൊണ്ടേയിരുന്നു എന്ന് പറയുന്നതാണ് കൂടുതൽ ശരി. അവൻ പ്രീഡിഗ്രി കൂടുതൽ മാർക്ക് വാങ്ങി ജയിച്ചതും, എൻട്രൻസ് പരീക്ഷയിലെ ഉയർന്ന റാങ്ക് വഴി ആലപ്പുഴ മെഡിക്കൽ കോളേജിൽ അഡ്മിഷൻ വാങ്ങിയതുമറിഞ്ഞു എനിക്കു വലിയ സന്തോഷം തോന്നിയിരുന്നു.
അവന്റെ വിജയത്തിൽ സന്തോഷം തോന്നിയെങ്കിലും സുന്ദരിയായ എന്നെ നിഷ്കരുണം തള്ളിക്കളഞ്ഞ അവനോട് എനിക്കു ദേഷ്യം തോന്നിയിരുന്നു. ഞാൻ നഗരത്തിലെ കോളേജിൽ നിന്നും ബിരുദം കഴിഞ്ഞു, ലോ അക്കാദമിയിൽ എൽ എൽ ബി യ്ക്ക് ചേർന്ന് പഠിച്ചു. ഉയർന്ന മാർക്ക് വാങ്ങി നിയമ ബിരുദവും നേടി. എനിക്ക് ധാരാളം വിവാഹാലോചനകൾ വന്നു തുടങ്ങിയ സമയം.
വക്കീലമ്മാരുടെ വിവാഹാലോചനകൾക്കാണ് ഞാൻ ആ സമയത്ത് പ്രാധാന്യം കൊടുത്തത്. പല ആലോചനകളും ജാതക പൊരുത്തമില്ലായ്മ മൂലം മുടങ്ങി പോയി. അമ്മയ്ക്കും വിവാഹം നടക്കാത്തതിൽ വളരെ വിഷമം തോന്നി തുടങ്ങി. മകൾ തനിയ്‌ക്കൊരു തലവേദനയാകുമോയെന്നു അവർക്കു തോന്നി തുടങ്ങിയിരുന്നു.
അച്ഛന്റെ ജൂനിയർ വക്കീലായിരുന്ന നജീബ് വക്കീലിനൊപ്പം ഞാൻ പ്രാക്ടീസ് തുടങ്ങി. ചെറിയ കേസുകളൊക്കെ എന്നെ ഏൽപ്പിക്കാനുള്ള ധൈര്യം സീനിയർ വക്കീൽ കാണിച്ചു തുടങ്ങി. അച്ഛനോടുള്ള അയാളുടെ ബഹുമാനം, എൻ്റെ കഴിവിലുള്ള വിശ്വാസം, സ്വയം കേസുകൾ ഏറ്റെടുക്കാനുള്ള സാമർത്ഥ്യം ഞാൻ കാണിച്ചു. അച്ഛന്റെ ഓഫീസ് ഞാൻ തുറന്ന്, സ്വന്തം രീതിയിൽ കേസുകൾ ഏറ്റെടുക്കാൻ തുടങ്ങി.
ഒരിക്കൽ എന്നെ തേടി ഒരു കേസ് എത്തി. നഗരത്തിലെ ഗവണ്മെന്റ് ആശുപത്രിയിലെ ജൂനിയർ ഡോക്ടറുടെ അമ്മയായിരുന്നു ആദ്യത്തെ ക്ലൈന്റ്. അവരുടെ ഭർത്താവിന്റെ സഹോദരനുമായുള്ള വസ്തു തർക്കം ആയിരുന്നു കേസ് വിഷയം.
ഭർത്താവിന്റെ മരണശേഷം അയാളുടെ സഹോദരങ്ങൾ കുടുംബത്തിൽ നിന്നും അടിച്ചിറക്കി വിട്ടപ്പോൾ കയ്യിൽ കിട്ടിയതുമെടുത്തു വീട് വിട്ടിറങ്ങിയ പഴയകാലത്തെ കുറിച്ച് അവർ പറഞ്ഞു. വാടക വീട്ടിൽ താമസം തുടങ്ങിയതും മകനെ പഠിപ്പിക്കാൻ വേണ്ടി സ്വന്തമായി ഒരു ട്യൂഷൻ സെന്റർ തുടങ്ങിയതും അത് നഗരത്തിലെ പ്രശസ്തമായ ഒരു ട്യൂട്ടോറിയൽ കോളേജ് ആയി വളർന്നതുമായ കഥ. ഒരമ്മയുടെ വാശിയുടെ കഥ, മകന് മികച്ച വിദ്യാഭ്യാസം നൽകണമെന്ന വാശി. പട്ടിണിയിലും പരിവട്ടത്തിലും കഴിഞ്ഞ ദിനരാത്രങ്ങളുടെ കഥ. ചോർന്നൊലിക്കുന്ന വാടക വീട്ടിലെ ഇരുണ്ട മഴക്കാല രാത്രികൾ. വാടക കൊടുക്കാൻ കഴിവില്ലാതെ വന്നപ്പോൾ ഇറക്കി വിട്ട വീട്ടുടമസ്ഥയുടെ ക്രൂരതയുടെ കഥ, അരി കടം ചോദിയ്ക്കാൻ ചെന്നപ്പോൾ, മകനെ പുറത്തു നിർത്തി കിടക്ക പങ്കിടാൻ ക്ഷണിച്ച കണ്ണിൽ ചോരയില്ലാത്ത പലചരക്കു കാരന്റെ മാംസ ദാഹത്തിന്റെ കഥ.
ഒരു സ്ത്രീയുടെ കരളലിയിക്കുന്ന കഥ കേട്ട് ആ കേസ് ഏറ്റെടുത്ത വിജയിപ്പിക്കുമ്പോൾ എനിക്ക് സ്ത്രീയെന്ന നിലയിൽ വളറെ സന്തോഷം തോന്നി. സ്വന്തംനിലയിൽ മുന്നേറിയ ഒരമ്മ. മകനെ നല്ല രീതിയിൽ വളർത്തിയ വിജയിയായൊരമ്മ. വിധി വന്ന ദിവസം അവർ എന്നെ കാണാൻ വന്നു ഓഫീസിലേയ്ക്ക്, അവിടെയുള്ള മുഴുവൻ പേർക്കും മധുരവും സമ്മാനങ്ങളുമായി. അവർ കൊടുത്ത തുക മടക്കി കൊടുത്തു. അവർക്കതു വിഷമം ഉണ്ടാക്കിയെന്നവരുടെ മുഖംവിളിച്ചു പറഞ്ഞു, അവരിൽ നിന്നും ചെറിയൊരു ഫീസ് മാത്രം ഞാൻ ഈടാക്കി. എന്തോ അവരെ കാണുമ്പോളൊക്കെ ഒരു മുൻജന്മ ബന്ധം ഉള്ള പോലെ തോന്നിയിരുന്നു. ഒരമ്മയോടുള്ള അടുപ്പം, സ്വന്തമമ്മയോടൊരിക്കലും തോന്നിയിട്ടില്ലാത്ത അടുപ്പം.
“എനിക്ക് സ്വത്തിനോടും പണത്തോടുമുള്ള ആർത്തി കൊണ്ടൊന്നുമല്ല. എന്നാലും എന്റെ ഭർത്താവിന്റെ കൂടി സ്വപ്നമാണ് ആ കാണുന്നതെല്ലാം. മരണത്തോടെ അദ്ദേഹത്തെ മറന്നു സ്വന്തം സഹോദരങ്ങൾ എന്നെ ആട്ടിയിറക്കിയപ്പോൾ, എല്ലാംതട്ടിയെടുത്തപ്പോൾ എനിക്ക് വാശിയായി. ആ വാശി കനൽപോലെ ഞാനെന്റെ മനസ്സിൽ സൂക്ഷിച്ചു. എന്റെ മകനെപോലും ഒന്നും ഞാൻ അറിയിച്ചില്ല. അവൻ മെഡിക്കൽ പി ജി കഴിഞ്ഞു തിരികെ വരും, അവനു നൽകാനായി പാരമ്പര്യ സ്വത്തുക്കളൊന്നുമില്ല. പഠനത്തിനായി എടുത്ത ബാങ്ക് ലോണുകൾ അടച്ചു തുടങ്ങണം, വേറെ വഴിയൊന്നും കണ്ടില്ല, അവനും കൂടി അർഹതപെട്ടതല്ലേ എല്ലാം. “
ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ അവരവളോട് ഒരിക്കൽ തൻ്റെ വീട്ടിൽ വരണമെന്ന് നിർബന്ധിച്ചിരുന്നു. നഗരത്തിൽ നിന്നും കുറച്ചകലെയാണ് അവർ താമസിച്ചിരുന്നത്. കോടതിയിൽ ജോലി ചെയ്തിരുന്ന ശിപായിയുടെ മകളുടെ കല്യാണത്തിന് പോയി ഒറ്റയ്ക്ക് കാറിൽ മടങ്ങി വരവേ കവിളിൽ ഒരു നനുത്ത സ്പർശം എനിക്ക് തോന്നി. ഒറ്റയ്ക്കായിരുന്നു ഞാൻ, എന്താ ഇപ്പോൾ അങ്ങനെ തോന്നുന്നതെന്നു സ്വയം ചോദിച്ചു. അവളുടെ മനസ്സിലേയ്ക്ക് യമുന എന്ന ടീച്ചർ അമ്മയുടെ മുഖം തെളിഞ്ഞു. പെട്ടെന്ന് അവരെ ഓർമ്മ വന്നതാകും കാരണം.
കാർ നേരെ യമുന ടീച്ചറുടെ വീട്ടിലേയ്ക്കു വിട്ടു. ബോധി പാരലൽ കോളേജ് നടത്തുന്ന യമുന ടീച്ചറെ ആ നാട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു. അത് കൊണ്ട് വഴി കണ്ടു പിടിയ്ക്കാൻ എനിക്ക് ബുദ്ധിമുട്ട് തോന്നിയില്ല. കായലിന്റെ തീരത്തു പഴയൊരു ഓടിട്ട വീട്. മുറ്റം നിറയെ ചെടികൾ അരികുകളിലായി ചാമ്പയും പേരയും മാവുകളും. അതൊക്കെ നിറയെ കാഴ്ച്ചു കിടന്നിരുന്നു. മുറ്റത്ത് നിറയെ വവ്വാൽ ചപ്പിയിട്ട പേരയ്ക്കകൾ, അന്നത്തെ ദിവസം മുറ്റം അടിച്ചിട്ടില്ലായെന്നു തോന്നിപ്പിക്കുന്ന കാഴ്ച. നാട്ടു വഴിയിൽ നിന്ന് വീട്ടിലേയ്ക്കു തിരിയുന്ന വഴിക്കരികിൽ ഒരേ അകലത്തിൽ ഇരു വശത്തും അടയ്ക്കാമരങ്ങൾ കായ പിടിച്ചു കിടന്നിരുന്നു.
വീട്ടുമുറ്റത്തു കാർ പാർക്ക് ചെയ്ത് ദേവി പുറത്തിറങ്ങി. വീടിന്റെ മുൻവാതിൽ അടഞ്ഞു കിടക്കുന്നു. ദേവി കോളിങ്ങ് ബെല്ലടിച്ചു. വാതിലിനടുത്തു നിന്നിരുന്ന അലങ്കാര പനയിൽ നിറയെ ഓറഞ്ച് നിറമുള്ള കായകൾ തൂങ്ങി കിടന്നിരുന്നു. അതിന്റെ തണലിൽ അവൾ വാതിൽ തുറക്കാനായി കാത്ത് നിന്നു. കുറെ നേരം കാത്തപ്പോൾ ആരുടെയോ നേരിയ കാലടി ശബ്ദം അകത്തു നിന്നും കേട്ടു. അവൾ പുറത്തെ നെയിം ബോർഡ് വായിച്ചു. ഡോക്ടർ യമുന രംഗനാഥൻ, പ്രിൻസിപ്പൽ, ബോധി കോളേജ്. അതിനു തൊട്ടു താഴെ മറ്റൊരു നെയിം ബോർഡിൽ ഡോക്ടർ കൈലാസനാഥൻ, പീഡിയാട്രീഷ്യൻമെഡിക്കൽ സെന്റർ എന്നെഴുതിയിരുന്നു.
(തുടരും… )
✍️✍️നിഷ പിള്ള

