പുറംതേക്കാതെ വെട്ടുകല്ലുന്തി നിൽക്കുന്ന വീടിനുള്ളിലെ ഇരുട്ടിൽ നടക്കവേ പുറത്തു നിന്നും തെറിവിളികളുടെ കഷ്ണങ്ങൾ കുഞ്ഞിയുടെ കാതിലേക്ക് തെറിച്ചു വീണു കൊണ്ടിരുന്നു.
“നായിന്റെ മക്കൾ. ഇവന്മാരിനി വോട്ടും ചോദിച്ചു വരട്ടെ. ഒരു കാറ്റ് വന്നാൽ കറണ്ട് പോകും. നമ്മ മനുഷ്യരല്ലിയാ. അപ്പറം നോക്കിയേ. അവന്മാരിക്ക് കാശുണ്ട്. ഒരൊറ്റ ബംഗ്ലായിൽ കറണ്ട് പോയോ.”
തീപ്പെട്ടി തപ്പി കുഞ്ഞി ഇരുട്ടിൽ അടുക്കളയിലേക്ക് പതിഞ്ഞു നടന്നു. ഇരുട്ടു പേടിയാണ്. പക്ഷേ, വിളക്ക് കൊളുത്താൻ ഉള്ള രണ്ടുപേരും പണിയ്ക്ക് പോയിരിക്കുവാണ്. മണ്ണെണ്ണ വിളക്ക് കത്തിക്കാൻ കുഞ്ഞിയ്ക്കും പേടിയാണ്. കത്തിയ്ക്കുമ്പോൾ തന്നെ തിരി തലയറുത്തു താഴെ വീഴും. ഒരിക്കൽ കൈയിലൊട്ടാണ് വീണത്. അതുമാത്രമല്ല. കിങ്ങിണീടെ അമ്മയെ മണ്ണെണ്ണയിൽ കുളിപ്പിച്ചാണ് അവടെ അപ്പൻ തീ കത്തിച്ചത്. പെട്ടന്ന് തീയാളി കത്തിയമർന്നത് വഴക്കിനൊടുവിൽ താനും കണ്ടതാണ്. മൂന്നു ദിവസമാണ് പനിച്ചു കിടന്നത്. പനി മാറിയപ്പോൾ കിങ്ങിണി അനാഥാലയത്തിൽ ആണെന്നറിഞ്ഞു.
ഇതൊക്കെ ഇപ്പോൾ എന്തിനാ ഓർക്കുന്നത്. അവളുടെ കയ്യിൽ തീപ്പെട്ടി തടഞ്ഞു.
“പച്ച…******മക്കള്”
പുറത്തു നിന്നും ഊറക്കള്ള് നാറുന്ന തെറി പൊന്തി.
പാത്രങ്ങളും വെള്ളത്തിന്റെ ബക്കറ്റും തടസ്സം വച്ചിരിക്കുന്ന വാതിലിന്റെ സുഷിരത്തിനിടയിലൂടെ അവൾ പുറത്തോട്ട് നോക്കി.
നേരാണ്. ട്രാക്കിന് അപ്പുറത്തുള്ള സമ്പന്നരുടെ കോളനിയിൽ വെട്ടം പോയിട്ടില്ല.
വിഭജനങ്ങൾക്ക് കാരണമെന്ന പോലെ ഒരു തീവണ്ടി അതിലേ പോയി.
അവളുടെ മുഖം മങ്ങി.
മെഴുകുതിരി കത്തിച്ചു വച്ചു അവൾ പുസ്തകം തുറന്നു. വലിയ പുസ്തകമാണ്. അവളുടേതല്ല. ചേട്ടൻ പി.എസ്.സിയ്ക്ക് പഠിക്കാൻ വാങ്ങിയതാണ്. പരീക്ഷ ജയിച്ചു നിയമനം കിട്ടി ജോലിയ്ക്ക് കയറി കഴിഞ്ഞു ആദ്യ ശമ്പളം വാങ്ങും മുൻപ് ഇതുപോലൊരു തീവണ്ടിയ്ക്ക് മുൻപിൽ ചാടി. ചിതറിക്കിടക്കുന്ന ചേട്ടനെ പെറുക്കിയെടുക്കുമ്പോൾ വയറും നെഞ്ചും തല്ലി അമ്മ കരഞ്ഞത് അവൾ ഓർത്തു.
“ഒരു കാലത്തും അവനൊരു വെലേം ആരും കൊടുത്തില്ല. ഞങ്ങക്ക് ഈ പണി ആണെന്ന് കരുതി അവന് അത് ചെയ്യണംന്ന് ണ്ടോ? അതിനാണ് അവന് പഠിച്ചത് മുഴോനും. അവിടേം അവനെ തീട്ടം ന്ന് വിളിച്ചാ പിന്നെ അവനെത്ര ക്ഷമിക്കും? നിങ്ങളെ എത്ര തീട്ടം കോരി വളത്തിയതാ ഞാൻ അവനെ.. കൊന്നില്ലേ നിങ്ങള്..”
ചുറ്റും നോക്കി നിൽക്കുന്നോര് ചിരിച്ചു.
പോകും മുൻപ് ചേട്ടൻ പറഞ്ഞ ഒരു വാചകം അവളുടെ ഉള്ളിൽ ഇന്നും തിളയ്ക്കുവാണ്.
“നമ്മള് തീട്ടങ്ങളാണ് മറ്റുള്ളോർക്ക്.
കുഞ്ഞി പഠിക്കണം. ഒരിക്കലും എവിടാ വീടെന്നോ അച്ഛന് എന്താ ജോലി എന്നോ ജാതി എന്താണെന്നോ പറഞ്ഞേക്കരുത് ആരോടും.”
ആരോടും പറഞ്ഞില്ല. ചക്കിലിയന്മാരു*ടെ കൂട്ടത്തിൽ നിന്നെന്ന് അറിയാതെ ഇരിക്കാൻ രണ്ടു പ്രാവശ്യം സോപ്പ് തേച്ചു കുളിച്ചു. മുഖത്തും മേത്തും കുട്ടിക്കൂറ പൗഡർ ഇട്ടു. കണ്ണെഴുതി. മുടി എണ്ണതേച്ചു മെടഞ്ഞു കെട്ടി. പുതിയ സ്‌കൂളിൽ പോവാണ്. ഒന്നും ആരും അറിയരുത്.
‘എത്രയോ കാലങ്ങൾക്ക് മുൻപ് തമിഴ്നാട്ടിൽ നിന്നും കൊച്ചിയിൽ നിറഞ്ഞു കുമിയുന്ന മലം കോരാൻ എത്തിയവരാണ് നമ്മൾ. ആരും നമ്മൾക്ക് ഒരു തുള്ളി വെള്ളം തരൂല. കൂടെ ഇരുത്തൂല. ഇവര് നാറാതെ ഇരിക്കാനാണ് നമ്മള് നാറണത് എന്ന് ഇവര് തിരിച്ചറിയൂല.
വീട്ട് മുറ്റത്ത് ചെല്ലാൻ പാടില്ല. ആട്ടിയോടിക്കും. നമ്മള് ട്രാക്കിൽ വെളിക്കിരിക്കുന്നത് ഇവര് തകരപ്പാട്ടേൽ സാധിക്കും. എത്രയെത്ര എടുക്കണം. എന്നും വാരി, കോരി പാട്ടവണ്ടീൽ വലിച്ചോണ്ട് പോകണം കലൂരുള്ള തീട്ടപ്പറമ്പിലേക്ക്. ഇല്ലേൽ കൊച്ചിയിൽ നാറീറ്റ് ജീവിക്കണ്ട. എന്റെ അച്ഛന്റെ അച്ഛനൊന്നും കൂലിയില്ല. കള്ള് കിട്ടും എത്ര വേണേലും. അച്ഛമ്മ ഒക്കെ അവകാശങ്ങൾക്ക് വേണ്ടി സമരം നടത്തിയതാണ്. ഇന്നും കൂലിയില്ലല്ലോ വേണ്ട പോലെ..
മോളെത്ര ഒരുങ്ങി പോയാലും കുട്ടികള് പരിഹസിക്കും. എന്നാലും കുഞ്ഞനെപ്പോലെ കാട്ടിക്കൂട്ടരുത്.”
അച്ഛൻ കണ്ണുതുടച്ചു.
എന്നിട്ടും…
അവൾ പുസ്തകത്തിനു മുകളിൽ മുഖം ചേർത്തു കിടന്നു. ചേട്ടന്റെ മണമാണ്. മണമല്ലല്ലോ. ചൂര്. അങ്ങനെ അല്ലേ അവർ പറഞ്ഞത്.
“എന്റെ അടുത്തിരിക്കാതെ മാറിപ്പോ. നിന്നെ നാറുന്നു.”
ശ്രുതി അതു പറയുമ്പോൾ മനീഷയ്ക്ക് അരികിലേക്ക് കുഞ്ഞി നീങ്ങിയിരുന്നു. അവളുടെ കുഞ്ഞുഹൃദയം മുറിഞ്ഞു ചോരയിറ്റി.
“കുട്ടി എന്തിനാ ഇങ്ങനെ ഒട്ടി ഇരിക്കണത്. ഇത്തിരി ഇടയിട്ട് ഇരിക്ക് കുട്ടീ. ഒരു മൊശട് വാടയാണ് കുട്ടിയ്ക്ക്. ന്റെ അമ്മമ്മ നിന്റെ അമ്മയോട് പണ്ട് പറഞ്ഞത് ഞാൻ കേട്ടതാണ്. ആട്ടിൻ ചൂരാണ് ഇജ്ജാതിക്ക് ന്ന്. കുട്ടീടെ വീട്ടിൽ ആടിനെ വളർത്തണുണ്ടോ? ”
മനീഷയുടെ വാക്കുകളിൽ ഉയരത്തിൽ നിന്നു നിലംപതിച്ച പളുങ്കുപാത്രം പോലെ അവൾ പൊട്ടിച്ചിതറി.
“ഓൾടെ വീടേ ആട്ടിൻകൂടാരിക്കും. പിന്നെ എന്തിനാണ് വേറെ ഒന്ന്.”
ക്ലാസിൽ ആകമാനം ചിരിപൊങ്ങി.
“സൈലൻസ്. എന്താണ് ഇത്ര ചിരിക്കാൻ.”
മേശപ്പുറത്ത് സ്കെയിൽ കൊണ്ടടിച്ചു ഉഷാകുമാരി ടീച്ചർ ബഞ്ചിനരികിൽ എത്തി. ടീച്ചറുടെ തലമുടിയിലെ വെള്ളിനാരുകൾ വിയർപ്പിൽ ഒട്ടി.
“ടീച്ചറേ, ഇവളെ ഒരു നാറ്റം ആണ്. ഞങ്ങൾക്ക് ഛർദ്ദിക്കാൻ വരുന്നു. ഇവളെ മാറ്റിയിരുത്തണം.”
ടീച്ചറുടെ കണ്ണുകൾ കുട്ടികൾക്ക് മുകളിലൂടെ ഒന്നോടി. നോട്ടത്തിൽ നിന്നും ടീച്ചറുടെ ചിന്തകൾ ഇങ്ങനെയാകുമെന്നു താൻ ഊഹിച്ചു തുടങ്ങിയിരുന്നു.
ആവശ്യം ഉന്നയിച്ച വിനിഷ സുദർശൻ നമ്പൂതിരിയുടെ മകളാണ്. ന്യായമുണ്ട്.
ശ്രുതി കെ. മേനോൻ എന്ന പേരിൽ തന്നെ അവളുടെ ആവിശ്യം വ്യക്തം. പുതിയ കുട്ടി ആണ് പ്രശ്നക്കാരി. മഞ്ജുഷ. പേര് വല്യ മെനയില്ല.
ടീച്ചറുടെ മുഖത്തു മിന്നി മറയുന്ന ഭാവങ്ങൾ..
നല്ല കരുവീട്ടിയുടെ നിറമാണെങ്കിലും മുഖത്ത് ഒരു ഐശ്വര്യമൊക്കെയുണ്ട് എന്നാകും ഓർത്തിരിക്കുക. അമ്മ പറയുന്നതാണ്. തീയക്കുട്ടി ആയിരിക്കും എന്നേ കരുതൂ.
എണ്ണമെഴുക്കു പടർന്ന മുഖത്തു കണ്മഷി ചാലുകീറിയൊഴുകുകയാണ്.
“കരയണ്ട. കുട്ടീടെ ഫുൾ നെയിം എന്താണ്? കെ. എന്ന ഇനിഷ്യൽ എന്താണ്? അച്ഛന്റെ പേര് പറ.”
ടീച്ചറുടെ ചോദ്യങ്ങൾക്ക് മുകളിലൂടെ ഒരു തീവണ്ടി കുറുകിയോടി. ചിതറിത്തെറിച്ച കുഞ്ഞൻ പറഞ്ഞു. പറയരുത്.
“കുട്ടി അറ്റത്ത് ഇരുന്നോളൂ” ടീച്ചർ പുഞ്ചിരിയോടെ പറഞ്ഞു. കുഞ്ഞിയുടെ മനസിൽ തണുപ്പ് നിറഞ്ഞു.
“എനിക്കറിയാം ടീച്ചറെ. ഇവള്ടെ വീട് റെയിൽവേ പുറമ്പോക്കിൽ ആണ്. അച്ഛൻ തീട്ടംകോരി കൃഷ്ണൻ ആണ്.”
പിറകിലെ ബഞ്ചിൽ നിന്നൊരു ചെറുക്കൻ കൂവിയാർത്തു.
“എന്റെ കൃഷ്ണാ, ഭഗവാനേ, നിന്റെ പേരിപ്പോ തീട്ടംകോരികൾക്കും ഇട്ടു തുടങ്ങിയോ..”
ടീച്ചറുടെ മുഖത്തെ വാത്സല്യഭാവം മാഞ്ഞു
എല്ലാവരും ചിരിക്കുകയാണ്. താനും അവരെപ്പോലെ ഒരു കുട്ടിയല്ലേ. കണ്ണുകളിലൂടെ ഉരുകിയൊലിക്കുന്നത് ചോരയാണെന്നു അവൾക്ക് തോന്നി.
‘ഇത്രേം താന്നേനെ ഒക്കെ എന്തിനാണാവോ ഈ സ്കൂളിൽ എടുത്തത്.’ പിറുപിറുത്തു കൊണ്ട് ടീച്ചർ പറഞ്ഞു.
“മഞ്ജുഷ, ആ ബഞ്ചിൽ ഇരുന്നോളൂ.”
പുറകിൽ കാലാടിയിട്ട് ഉപേക്ഷിച്ച ബഞ്ചു ചൂണ്ടി ടീച്ചർ പറഞ്ഞത് ഓർത്തു അവളുടെ കൺകോണിൽ നിന്ന് ഒരു മുത്ത് ഉതിർന്നു പുസ്തകത്തിൽ പരന്നു. അമ്മയോടും അച്ഛനോടും പറയണോ. വേണ്ട. സ്കൂളിൽ പോകണ്ട എന്നു പറഞ്ഞുകളയും. ചേട്ടൻ മരിച്ചതിൽ പിന്നെ അമ്മയ്ക്ക് വല്ലാത്ത ദേഷ്യമാണ്. പുസ്തകത്താൾ കണ്ണീരിൽ കുതിർന്നു.
കരയാൻ പാടില്ല.
പഠിക്കണം. ജോലി വാങ്ങി കാണിച്ചു കൊടുക്കണം.
“1. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് – ശ്രീനാരായണ ഗുരു.
2. ജാതി വേണ്ട മതം വേണ്ട മനുഷ്യന് – സഹോദരൻ അയ്യപ്പൻ.
3. ജാതി വിവേചനത്തിനെതിരെ പാലക്കാട് നിന്നും സബർമതി ആശ്രമത്തിലേക്ക് പദയാത്ര നടത്തിയത് – ആനന്ദതീർത്ഥൻ.
4. ജാതിക്കുമ്മി രചിച്ചത് – പണ്ഡിറ്റ് കറുപ്പൻ.
5.ജാതിയില്ലേക വർണമൊഴുകും രുധിരത്തിൽ
ജാതിയില്ലല്ലോ പുളിപ്പോലുന്ന കണ്ണീരിലും..”
നൂറ്റാണ്ടുകളായി തിരുത്താൻ ശ്രമിച്ചിട്ടും ആകാതെ പോയ ഒന്നിനെക്കുറിച്ചാണ് ഉരുവിടുന്നതെന്നറിയാതെ അവൾ വായിച്ചു തുടങ്ങി. മെഴുകുതിരി വെളിച്ചത്തിൽ നിറയുന്ന രാമനും ഹനുമാനും അർദ്ധനാരീശ്വരനും നിഴലുകളായി ചുവരുകളിൽ നീണ്ടു.
***********
*ചക്കിലിയന്മാർ – കൊച്ചിയിലെ വിസർജ്യം കോരി വൃത്തിയാക്കാൻ സ്വാതന്ത്ര്യത്തിനു മുമ്പ് തമിഴ്നാട്ടിൽ നിന്നും വന്നവർ. (അവലംബം (പുസ്തകം) : കൊച്ചിക്കാർ – ബോണി തോമസ്)
*കർമ്മഗതി (ആത്മകഥ) – എം.കെ.സാനു.
‘തോട്ടി വിഭാഗത്തിൽപ്പെട്ട ഒരു കുട്ടിയെ ആ സ്ക്കൂളിൽ ചേർത്തെങ്കിലും മറ്റു കുട്ടികൾ മൂക്കുപൊത്തിപ്പിടിച്ച് നാറ്റം പ്രകടമാക്കിയും മറ്റും ആക്ഷേപിച്ചതു മൂലം, അവന് പഠനം ഉപേക്ഷിച്ചു പോകേണ്ടതായി വന്നു.'(പേജ്, 52 – 53 )
*സംഭാഷണത്തിൽ ഉള്ള അക്ഷരത്തെറ്റുകൾ മനപൂർവ്വമാണ്. അവരുടെ സംസാര രീതിയ്ക്ക് വേണ്ടി ഉപയോഗിച്ചതാണ്.
✍🏻 ലിസ ലാലു.
ചിത്രങ്ങൾക്ക് കടപ്പാട് ഗൂഗിൾ.


4 Comments
😞😞😞
ലിസ എന്താ പറയുക. നൂറു സിംഹസനങ്ങൾ വായിച്ചു കണ്ണ് കലങ്ങിയിരുന്നു. ഇതും അങ്ങനെ. മനുഷ്യരെ ഇങ്ങനെ തട്ടായി തിരിക്കാൻ പറ്റുന്നുണ്ടല്ലോ 😥. ഒരൊറ്റ ആണിന്റെയും പെണ്ണിന്റെയും പിന്തുടർച്ചക്കാരാണ് നമ്മളെന്നു അഭിമാനത്തോടെ പറയാൻ പറ്റണം. പക്ഷെ ഈ നാട്ടിൽ അതിനു പറ്റുമോ. നമ്പൂരിയായി ജനിക്കാൻ ആഗ്രഹിക്കുന്ന celibrittikal ഉള്ള നാടല്ലേ. നോവ് കിനിയുന്ന എഴുത്ത്. പവർ ഫുൾ
ലിസ എന്താ പറയുക. നൂറു സിംഹസനങ്ങൾ വായിച്ചു കണ്ണ് കലങ്ങിയിരുന്നു. ഇതും അങ്ങനെ. മനുഷ്യരെ ഇങ്ങനെ തട്ടായി തിരിക്കാൻ പറ്റുന്നുണ്ടല്ലോ 😥. ഒരൊറ്റ ആണിന്റെയും പെണ്ണിന്റെയും പിന്തുടർച്ചക്കാരാണ് നമ്മളെന്നു അഭിമാനത്തോടെ പറയാൻ പറ്റണം
👌👏