നമ്മൾ സ്നേഹിക്കുന്നവരേക്കാൾ, പ്രണയിക്കുന്നവരേക്കാൾ നമ്മളെ സ്നേഹിക്കുന്നവരുടെ പ്രണയിക്കുന്നവരുടെ ആ പ്രണയവും, സ്നേഹവും യഥാസമയം അറിയാൻ സാധിക്കുന്നതൊരു സൗഭാഗ്യമാണ്. അറിയാതെപ്പോയാൽ അത് ദൗർഭാഗ്യകരവും. എങ്കിലും അറിയാതെപ്പോയ ചില മൗനപ്രണയങ്ങൾ വളരെ വൈകി മറ നീക്കി മുന്നിൽ വരുമ്പോൾ ആർക്കും തോന്നുന്ന ഒരു നഷ്ടബോധമുണ്ട്. ആ അറിയാ പ്രണയം, പ്രണയിച്ചിട്ടും ഒരിക്കലും ഒന്നാകാതെ നഷ്ടപ്പെട്ടു പോയ പ്രണയത്തോളം തന്നെ ഒരു ചെറുനൊമ്പരം മനസ്സിൽ ബാക്കിയാക്കും.
ആ മൗനപ്രണയത്തെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടും അതിന്റെ സൂചന പോലും തരാതിരുന്ന അഥവാ തരാൻ ധൈര്യപ്പെടാതിരുന്ന സുഹൃത്തിൽ നിന്നും ഏതാനും വർഷങ്ങൾക്ക് ശേഷം അതറിയുമ്പോൾ, അത് യവനിക നീക്കി പുറത്തു വരുമ്പോൾ മുന്നോട്ടുള്ള പ്രയാണത്തിനിടയിലും, ആ പ്രണയത്തെക്കുറിച്ച് ഒന്ന് ആഴത്തിലറിയാൻ, വീണ്ടും ആ വഴിത്താരകളിലൂടെ ഒന്ന് വെറുതേ നടക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് മനുഷ്യസഹജമായ ചിന്തയാൽ ആരും ഒന്ന് തിരിഞ്ഞു നോക്കി നിന്ന് പോകില്ലേ?
കണ്ണെത്തും ദൂരത്തേക്ക് കണ്ണും നട്ട് നോക്കി നിന്നിട്ട്, ബാക്കിയുള്ള ദൂരമത്രയും താണ്ടുവാൻ, ആ ഇന്നലെകളിലൂടെ പോയി വരുവാൻ മനസ്സിനെ കടിഞ്ഞാൺ ഊരി വിട്ടയക്കും. ആ സ്വതന്ത്ര യാത്രയാണ് ഒരു പക്ഷേ ഏറ്റവും സുഖകരമായ യാത്ര. സന്തോഷദായകമായ, തൃപ്തിദായകമായ അവസ്ഥ. ചിലപ്പോൾ ചിന്തിക്കും അറിയാതെപ്പോയ ആ മൗനപ്രണയം ഈ വൈകിയ വേളയിൽ അറിയേണ്ടിയിരുന്നില്ല എന്ന്, ചിലപ്പോൾ തോന്നും അറിയാതെ പോയിരുന്നെങ്കിൽ ആ മൗനപ്രണയത്തിന്റെ ഇന്നനുഭവിക്കുന്ന മധുരനൊമ്പരം കൂടി നഷ്ടമായേനേ എന്ന്. അങ്ങനെയൊരു കഥയാണിത്.
യാത്രയാണിത്.
ആ കഥയിലേക്കൊരു യാത്ര…
അവൾ…..
പൂക്കളെ പ്രണയിച്ച് നടക്കുന്ന ഒരു ചിത്രശലഭം പോലെയായിരുന്നു. തൊടിയിലേയും, വഴിയോരങ്ങളിലേയും, അമ്പലമുറ്റത്തേയും പൂക്കളെ പ്രണയിച്ച് അവൾ നടന്നു. അവയെ നുള്ളി നോവിക്കാതെ അവയുടെ ഭംഗി ആസ്വദിച്ചു, സൗരഭ്യം നുകർന്നു. തളിരിലകളെയും, പിറ്റേന്നത്തെ പ്രഭാതത്തിലെ മഞ്ഞും മഴയുമൊക്കെ സ്വപ്നം കണ്ട് വിടരാനുള്ള വെമ്പലിനിടയിലും കൂമ്പി നിൽക്കുന്ന പൂമൊട്ടുകളെയും, മൃദു വിരലുകളാൽ സ്നേഹപൂർവ്വം തലോടി. ആ പൂമൊട്ടിനുള്ളിൽ ഒളിച്ചിരിക്കുന്ന പരിമളം പരത്തുന്ന നാളെയുടെ പൂവിതളുകൾക്കും കേസരങ്ങൾക്കും തേൻത്തുള്ളികൾക്കും സ്വാഗതം ഓതി.
ഇടതൂർന്ന കറുത്തു നീണ്ട മുടി രണ്ടു ഭാഗവും ചേലിൽ മെടഞ്ഞിട്ട്, വാലിട്ട് കണ്ണെഴുതി, കാതിന്റെ തട്ടത്തിലിരുന്ന് കിലുകിലെ കിന്നാരം പറയുന്ന കുണുക്ക് കമ്മലിട്ട്, നിറയെ വർണ്ണ കുപ്പിവളകളിട്ട് ഓരോ കാൽവെപ്പിനും താളം പിടിക്കുന്ന മണിതൊങ്ങലുള്ള വെള്ളി കൊലുസ്സുകളിട്ട്, ഓടുമ്പോൾ നിറയെ ഞൊറികളുള്ള പട്ടുപാവാട ചിറകുകൾ പോലെ രണ്ടു വശത്തേയ്ക്കും വിടർത്തിപ്പിടിച്ച് തുള്ളിപ്പാറി നടക്കുന്ന ഒരു ചിത്രശലഭം.
മയിൽപ്പീലികളും, മഞ്ചാടിമണികളും, കുന്നിക്കുരുക്കളും പോലെ പ്രിയമുള്ളതെല്ലാം അവൾ എടുത്ത് കൂട്ടിക്കൂട്ടി വച്ചു. മഴയും, മാരിവില്ലും, വർണ്ണ പക്ഷികളും, വർണ്ണശലഭങ്ങളും, അപ്പൂപ്പൻ താടികളും, താനേ വിരിയുന്ന പൂക്കളും, തൊട്ടാൽ പിണങ്ങുന്ന തൊട്ടാവാടിയും,കാറ്റിൽ തുള്ളിയാടുന്ന ആലിലകളും, വാഴക്കുടപ്പന്റെ പാളികൾക്കുള്ളിൽ തേൻ ഒളിച്ച് വച്ച് അണ്ണാരക്കണ്ണന് മാത്രം പിശുക്കില്ലാതെ വിളമ്പുന്ന വാഴപ്പൂക്കളും, എല്ലാമെല്ലാം എന്നും അവളുടെ കണ്ണുകൾക്ക് വിസ്മയക്കാഴ്ചകളായിരുന്നു. അവൾക്ക് എല്ലാത്തിനോടും പ്രണയമായിരുന്നു. ആ മനോഹരക്കാഴ്ചകൾ ദൃഷ്ടിയ്ക്ക് ഗോചരമാക്കിയ ജഗദീശ്വരനോടും ആരാധനയിലും ഭക്തിയിലും ചാലിച്ച പ്രണയമായിരുന്നു അവൾക്ക്.
പ്രകൃതിയിലെ മാറ്റങ്ങൾ പോലെ, കാലം അവളുടെ ആകൃതിയിലും, പ്രകൃതിയിലും മാറ്റങ്ങൾ വരച്ച് ചേർത്തു. അവളൊരു ദാവണിക്കാരിയായി, ഒരു ദളം മാത്രം വിരിഞ്ഞ ചുവന്ന പനിനീർ മുകുളം പോലെ. എങ്കിലും ചുറ്റിലുമുള്ള വിസ്മയക്കാഴ്ചകളിലെ കൗതുകം മാത്രം അവളിൽ, അവളുടെ കണ്ണുകളിൽ അതേപടി ബാക്കി നിന്നു.
ആ കാഴ്ചകളിൽ നിന്ന് കണ്ണെടുക്കാൻ സാധിക്കാത്തതിനാൽ ആവാം, അവളിൽ പതിഞ്ഞ പ്രണയക്കണ്ണുകളെയൊന്നും അവൾ കാണാതെപ്പോയത്. അവൾ പ്രകൃതിയെ പ്രണയിക്കുന്ന തിരിക്കിലായിരുന്നതിനാലാവാം പ്രകൃതിയുടെ വരദാനമായ പ്രണയത്തെ, അവൾക്ക് നേരെ നീട്ടിയ പ്രണയക്കൈകളെ അവൾ കാണാതെപ്പോയത്. പ്രണയ പ്രതീകമായ ചുവന്നു തുടുത്തൊരു ചെമ്പനീർ പൂ ആ നീട്ടിയ കൈകളിലവൻ കരുതിയിരുന്നെങ്കിൽ തീർച്ചയായും അവളത് കാണുമായിരുന്നു. ആ ചെമ്പനീർ തുടുപ്പിലൂടെ അവന്റെ ഹൃദയത്തുടിപ്പ് അവൾ കേൾക്കുമായിരുന്നു!
ചോദ്യം അവനോടാണ്…
പ്രണയോപഹാരമായി ഒരു ചെമ്പനീർ പൂ കയ്യിൽ കരുതാഞ്ഞതെന്തേ നീ? അതിന്റെ സൗരഭ്യത്തിലൂടെ നിന്റെ അനുരാഗ സൗരഭ്യം അവൾ തിരിച്ചറിഞ്ഞേനേ…ഒന്നുമില്ലെങ്കിലും അവളെ തൊട്ടുണർത്തി വിളിച്ചൊന്നു പറയാമായിരുന്നില്ലേ നിനക്ക്?
സംസാരത്തിലോ, നോട്ടത്തിലോ ഒരു സൂചന പോലും നൽകാതെ, നീയത് മറച്ച് വച്ചതെന്തിനാണ്? നിന്റെ ഗുരുവിന്റെ മകളെന്ന ബഹുമാനത്തോടെയല്ലാതെ ഒരിയ്ക്കൽപ്പോലും നീ അവളോട് സംസാരിച്ചിട്ടില്ല. ഒരിയ്ക്കൽപ്പോലും മനസ്സ് തുറന്നിട്ടുമില്ല. പിന്നെ അതെങ്ങനെ അവൾ മനസ്സിലാക്കും? നിന്റെ സുഹൃത്തിനോട് എല്ലാം തുറന്നു പറയാൻ കാണിച്ച ആ മനസ്സ് എന്തേ നീ ഇവൾക്ക് മുന്നിൽ അടച്ചു വച്ചു?
“നിന്റെ അയൽപ്പക്കകാരിയാണെങ്കിലും ആ വശത്തേക്ക് നോക്കരുത്, സംസാരിക്കരുത് അവൾ എന്റെയാകേണ്ടവളാണ്, എന്റെ പെണ്ണാണ്”
എന്ന ആ സുഹൃത്തിനോടുള്ള താക്കീത് അടക്കമുള്ളതെല്ലാം വർഷങ്ങൾക്കിപ്പുറം അവന്റെയാ സുഹൃത്തിൽ നിന്ന് തന്നെ എല്ലാം അറിഞ്ഞപ്പോൾ അവനോട് അവൾക്ക് തോന്നിയ അമർഷമുണ്ടല്ലോ?
മനസ്സ് തുറക്കാൻ അവസരങ്ങൾ പലതുണ്ടായിട്ടും, പല തവണ പറയാൻ ശ്രമിച്ചിട്ടും അവ വാക്കുകളായി പുറത്ത് വരാഞ്ഞതെന്തേ?
വർഷങ്ങൾക്കിപ്പുറം വൈകി വന്ന വസന്തമെന്ന പോലെ അതെല്ലാം അറിഞ്ഞപ്പോൾ അവൾ ആ ദാവണി പ്രായത്തിലേക്കൊരു യാത്ര പോയി. മനസ്സിനെ സ്വതന്ത്രമായി പറഞ്ഞു വിട്ടു. ഈ നഷ്ടവസന്തത്തിന് ഹേതുവായി ഭൂതകാലത്തിലെവിടെയെങ്കിലും അവളുടെ അനാസ്ഥ എന്ന ഒന്നുണ്ടോ എന്ന ഒരു വിശകലനത്തിനായി.
യാത്ര കഴിഞ്ഞെന്നത്തിയ മനസ്സ് അവളെ കുറ്റപ്പെടുത്തി.
ശരിയാണ്…നിന്റെ അശ്രദ്ധ അഥവാ വിവരക്കേട്, പിന്നെ നിന്റെ സ്വപ്നജീവിയെപ്പോലുള്ള നടത്തം എല്ലാം ഹേതുവാണ്. ചുറ്റിനും പൂക്കൾ വിരിയുന്നതും, സൗരഭ്യം പരത്തുന്നതും അറിഞ്ഞ നീ ഒരു പ്രണയ പുഷ്പം നിനക്കായ് മാത്രം മൊട്ടിട്ടതോ, വിടരാൻ കൊതിച്ച് കാത്തുനിന്നതോ ഒന്നും അറിഞ്ഞില്ലല്ലോ…കഷ്ടം!
ഉറപ്പ് വരുത്താനെന്നോണം മനസ്സവളോട് ചില ചോദ്യങ്ങൾ ചോദിച്ചു. നിന്റെ ഇന്നലെകളിൽ, നീ വരും വീഥികളിൽ അവൻ ആരെയോ കാത്തു നിന്നിരുന്നുവോ?
അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു. അവളുടെ വീഥികൾ എല്ലാം അവന്റെ വീടിന് മുന്നിലൂടെയായിരുന്നു. വീട്ടുപടിയ്ക്കൽ ഉണ്ടാകാറുള്ള അവനോട് തനിക്കൊന്നും പറയുവാനില്ലായിരുന്നു. ഒരു ചെറുപുഞ്ചിരി പരസ്പരം കൈമാറി പോകാറുമുണ്ട്. അമ്പലമുറ്റത്തെ ആൽത്തറയിലും അവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. അടുത്തടുത്ത കലാലയങ്ങളിൽ ആയിരുന്നത് കൊണ്ട് അങ്ങോട്ടുള്ള വഴികളും ഒന്നായിരുന്നു. ആ വഴികളിലും അവൻ ഉണ്ടായിരുന്നു. ആ കാത്തിരിപ്പെല്ലാം തനിക്ക് വേണ്ടിയായിരുന്നോ? അറിയാതെ അവളുടെ മനസ്സൊന്ന് പിടഞ്ഞു.
ചില അവസരങ്ങളിൽ അവൻ നിന്നോട് വിഷയമുണ്ടാക്കി സംസാരിക്കാൻ ശ്രമിക്കാറുണ്ടായിരുന്നോ?
പലപ്പോഴും അത്തരം സന്ദർഭങ്ങളുണ്ടായിട്ടുള്ളത് അവളോർത്തു. പറയേണ്ട കാര്യത്തിന്റെ ദിവ്യത്വവും ഗൗരവവും അവൻ മനസ്സിലാക്കിയത് കൊണ്ടും, അതിന് അതിന്റേതായ ചില രീതികളുള്ളത് കൊണ്ടുമാണോ അവൻ നേരിട്ട് കാര്യത്തിലേക്ക് കടക്കാഞ്ഞത്? പറയാൻ ധൈര്യം കാണിക്കാഞ്ഞത്!
പഠനത്തിനിടയ്ക്ക് അവൻ ഗുരുവിനോട് ദാഹജലം ചോദിക്കാറുണ്ടോ?
ശിഷ്യനുള്ള ദാഹജലവുമായി വരുവാൻ ഗുരു മകളെയാണല്ലോ വിളിക്കാറ്, എന്നവളോർത്തു.
വളരെ വൈകിയാണെങ്കിലും, അവനൊരു അനുജത്തിയുണ്ടായത് നീ ഓർക്കുന്നുണ്ടോ?
ശരിയാണ്, ആ കുഞ്ഞിന്റെ പേരിടലിന് താൻ ചെന്നപ്പോൾ അവന്റെ മുഖപ്രസാദം അവനെ ഒന്നുകൂടി സുമുഖനാക്കിയത് ഇന്ന് താനോർക്കുന്നു.
ഇതിൽപ്പരം എന്ത് വേണമായിരുന്നു കാര്യങ്ങൾ മനസ്സിലാക്കാൻ! മനസ്സവളെ കുറ്റപ്പെടുത്തി.
നീ എന്തൊരു പൊട്ടിപ്പെണ്ണാണ്!
നാട്ടിൽ സ്വന്തമായി വീടില്ലാതിരുന്ന, അമ്പലവാസിയായ അവന് ഒരു തുറന്നു ചോദ്യം അന്നാളുകളിൽ അസാദ്ധ്യമായിരുന്നു. മർമ്മവും, കർമ്മവും കൂടി ഒത്തു എന്നു പറയും പോലെ….
അന്നവളെ കാണുമ്പോഴെല്ലാം ആൽത്തറയിലിരിക്കുന്ന അവന്റെ മനസ്സ്, ചെറുതെന്നലിൽ തുള്ളിയാടുന്ന ആലിലകൾ പോലെ താളത്തിൽ തുള്ളിയാടിയിരിക്കാം.
വീടിന് മുന്നിലുള്ള കാത്തുനിൽപ്പിന്റെ പൊരുൾ ഒരു നാൾ അവൾ തിരിച്ചറിയുമെന്ന് അവൻ കിനാവ് കണ്ടിരിക്കാം.
സംസാരിക്കാൻ വിഷയമുണ്ടാക്കിയപ്പോഴും, ദാഹജലവുമായി വന്നപ്പോഴും അവളുടെ കണ്ണുകൾ ഒരു തവണയെങ്കിലും അവന്റെ കണ്ണുകളുമായി ഉടക്കുമെന്നും അവൾക്കായി മാത്രം തിളങ്ങുന്ന അവന്റെ കണ്ണുകൾ ശ്രദ്ധയിൽ പെടുമെന്നുമുള്ള ഒരു ശുഭപ്രതീക്ഷ അവൻ വച്ച് പുലർത്തിയിരിക്കാം.
വിരുന്നുകാരായി ആരൊക്കെ എത്തിയാലും, മനം കൊതിക്കുന്ന ഒരാൾ വന്നു ചേർന്നപ്പോഴുണ്ടായ മുഖപ്രസാദം അവൾ തിരിച്ചറിയാതിരിക്കില്ല എന്ന വിശ്വാസം അവന് ഉണ്ടായിരുന്നിക്കാം.
വിദ്യാദേവതയുടെ ആലയത്തിലേക്കുള്ള വീഥികളിലൂടെ ഒരുനാൾ ഒരുമിച്ച് നടന്ന് നീങ്ങുന്നത് അവൻ സ്വപ്നം കണ്ടിരിയ്ക്കാം.
കുറച്ച് വർഷങ്ങൾക്കിപ്പുറം വിദേശത്ത് നിന്നും ഗുരുവിനോടുള്ള ക്ഷേമാന്വേഷണവുമായി കൈ നിറയെ ഗുരുദക്ഷിണയുമായി അവൻ പടി കയറി വന്നു. ഗുരുവിന്റെ കാൽ തൊട്ട് വന്ദിച്ച അവനെ ശിരസ്സിൽ തലോടി എഴുന്നേൽപ്പിച്ചു, അവന് സ്വന്തം കാലിൽ നിൽക്കാനുള്ള ത്രാണി ആയതറിഞ്ഞ ഗുരു വളരെ സന്തോഷവാനായി അവനെ അനുഗ്രഹിച്ചു. മനസ്സിലെ കാലങ്ങളായുള്ള ആഗ്രഹം ഗുരുവിനോടവൻ അനുഗ്രഹമായി, വരമായി ചോദിച്ചു. മകളുടെ വരനാകാനുള്ള വരം! ജാതകപ്രശ്നങ്ങളുടെ പേരിൽ കെട്ടുപ്രായം തെല്ല് കഴിഞ്ഞിട്ടും അവൾ നിന്നുപോയതിന്റെ പൊരുൾ ഈ ഒരു പാണിഗ്രഹണനിയോഗത്തിനായിരുന്നു എന്ന് ഗുരുവിന് തോന്നി. ജാതകപ്പൊരുത്തത്തേക്കാൾ മനപ്പൊരുത്തം ആണല്ലോ പ്രധാനം. അതും വൈകി വന്ന ബോധോദയം.
എല്ലാം തുറന്ന് സംസാരിക്കാൻ അവസരമൊരുങ്ങിയപ്പോൾ പണ്ടൊന്നും ഉണ്ടായിട്ടില്ലാത്ത വിധം അവൾക്ക് അവന്റെ കണ്ണുകളിലേക്ക് ഒന്ന് നോക്കുവാൻ ഉള്ള കെൽപ്പില്ലായ്മയുടെയും അതുവരെ ഇല്ലാത്ത വണ്ണം മനസ്സിലുണ്ടായ വേലിയേറ്റങ്ങളുടെയും ഒടുവിൽ, അവളുടെ ഹൃദയാന്തർഭാഗത്ത് എവിടെയോ അവനോടുള്ള പ്രണയത്തിന്റെ അടിയൊഴുക്കുകൾ അവൾ പോലും അറിയാതെ ഉണ്ടായിരുന്നു എന്ന തിരിച്ചറിവ്. വന്നതിനേക്കാൾ ഉത്സാഹഭരിതനായി അവൻ പടി കടന്ന് പോകുന്നത് നോക്കി മുറ്റത്ത്, പ്രണയം നിറമേകിയ പൂവായി അവൾ ചുവന്ന് ചുവന്ന് നിന്നു.
വൈകിയറിഞ്ഞ ആ പ്രണയം നൊമ്പരങ്ങൾ സമ്മാനിച്ചെങ്കിലും,
പറയാതെപ്പോയ, അറിയാതെപ്പോയ
സാക്ഷാത്ക്കരിക്കപ്പെടാതെപ്പോയ പ്രണയത്തിന്റെ ഓർമ്മകൾ നൽകുന്ന ചെറുവിങ്ങൽ മധുരതരമാണ്. വൈകിയ വേളയിൽ സാക്ഷാത്ക്കരിക്കപ്പെട്ട പ്രണയമോ.. ഇരട്ടിമധുരമാണ്.
അവൾ പ്രണയാർദ്രയായ് പാടി..
“അകതാരിൽ കുറുകിയ വെൺപ്രാക്കളൊക്കെയും
അനുരാഗ ദൂതുമായ്
പറന്നുവെന്നോ…
എന്തേ ഞാനറിഞ്ഞീല…”
#എന്റെരചന – ചുവന്ന പൂക്കൾ
✍🏻(>സുജാത നായർ<)✍🏻


19 Comments
Pingback: ബ്ലോഗ് മത്സര വിജയികൾ-2025 - By Editorial Team - കൂട്ടക്ഷരങ്ങൾ
കൊതിച്ചതു തന്നെ വിധിച്ചു എന്നാ പറയുന്നതുപോലെ വൈകിയാണെങ്കിലും കൊണ്ടു നടന്ന ആഗ്രഹം സഫലമാകുന്നു. ആന്മാർത്ഥതയുള്ള പ്രണയത്തിന് എന്നും നിലനില്പുണ്ടാവും.
എഴുത്തും
തിരഞ്ഞെടുത്ത ദിനവും
നന്നായി 👍👍
പ്രണയവും സാഹിത്യവും തുളുമ്പുന്ന മനോഹരമായ എഴുത്ത്🌹👌
😍😍😍thank you.
ജാതകപ്പൊരുത്തം ഇങ്ങനെ കുറച്ച് നല്ല കാര്യവും ചെയ്യുമല്ലോ,.
അസ്സൽ എഴുത്ത് 👌
ചെയ്യും.. 😍😍😍👍🏻👍🏻thanks ട്ടാ
ഒരു പനിനീർപൂവ് പോലെ മനോഹരം ഈ എഴുത്ത് 🌹
മനോഹരമായ എഴുത്ത് ❤️👌👌👌
നന്ദി ശ്രീജ 😍😍
Thank you സ്മിത 😍😍😍😍
എഴുത്തും
തിരഞ്ഞെടുത്ത ദിനവും
നന്നായി 👍👍
ഒരു ചെറുഞ്ചിരി…. അതാണ് ഈ എഴുത്തിന് എന്റെ സമ്മാനം ❤️❤️❤️
അച്ചോടാ.. 😍😍😍😍 മധുരസമ്മാനം! ‘ഒരു ചെറുപുഞ്ചിരി’ എന്ന് വായിച്ച മാത്രയിൽ അത് എന്നിലേക്കും പടർന്നു. നന്ദി സിൽവി 😍😍😘
മനോഹരമായ എഴുത്ത് ❤️👌👌👌
😍😍😍😍
മനോഹരമായ പ്രണയ കഥ.❤
‘വൈകിയാണെങ്കിലും സാക്ഷാത്ക്കരിക്കപ്പെട്ട പ്രണയം ഇരട്ടിമധുരമാണ് ‘, എന്ന വാചകത്തിൽ കഥയുടെ ഇളനീർ മധുരം വായിച്ചെടുത്തു. നല്ല ഒഴുക്കുള്ള ഭാഷ, ഏറെ ഇഷ്ടപ്പെട്ടു.
👏
Thank you joyce. Sorry for the delay in replying. കുറച്ച് തിരക്കുകളിൽ അകപ്പെട്ടു.മനോഹരമായ കമെന്റിനു ഒരുപാട് നന്ദി. നല്ലൊരു വിഷയം തന്നതിനും, വിശദമായ ഒരു അവലോകനത്തിനും. സ്നേഹം ♥️😍😍🤝🤝
കൊതിച്ചതു തന്നെ വിധിച്ചു എന്നാ പറയുന്നതുപോലെ വൈകിയാണെങ്കിലും കൊണ്ടു നടന്ന ആഗ്രഹം സഫലമാകുന്നു. ആന്മാർത്ഥതയുള്ള പ്രണയത്തിന് എന്നും നിലനില്പുണ്ടാവും.